Saturday, 18 February 2012

മകരജ്യോതി

നന്മയും തിന്മയും ചൊല്ലിപഠിച്ചൊരു
ബാല്യമെന്നെ കടന്നുപോയി
ശരിയുടെ തെറ്റിന്റെ പാഠങ്ങളോതിയ
കാലങ്ങളെന്നേ കഴിഞ്ഞുപോയി

അതിര്‍വരമ്പെല്ലാം തകര്‍ത്തെറിഞ്ഞെത്രയോ
വേലിയേറ്റങ്ങള്‍ വന്നുപോയി
ഇനിയുമൊടുങ്ങാത്ത മോഹമാറാപ്പുമായി
ഞാന്‍ പലകുറിയെത്തിനോക്കി

സത്യത്തിന്‍ രേഖാചിത്രം തിരയുമെന്‍
രൂപവുമെനിക്കന്യമായി
മിഥയില്‍ സത്യം തിരയുന്ന ഞാനെനിക്കൊ-
രുകടം കഥയായിമാറി

ഉരുകുമെന്‍ മനമൊരുമുദ്രയുമാക്കി
ഞാനിരുമുടിക്കെട്ടുമുറുക്കി
സത്യത്തിന്‍ വഴിതേടി യാത്രയായി
താവകസന്നിധിതേടുകയായി

ദിനകരബിംബമെങ്ങോ മറഞ്ഞുപോയി
പാരെങ്ങുമിരുളിലായി
അകലെയെരുചക്രവാളസീമയിലൊരുചെറു
ജ്യോതിസ്സുതെളിവായി

ഇരുളിലും തെളിയുമകക്കണ്‍വിളക്കായി
ഞാനതിന്‍ സത്യമറിയുന്നു
എന്നിലതുനിറയുന്നു, എന്നുള്ളം തെളിയുന്നു
മിഴിനീരിന്‍ പമ്പയൊഴുകുന്നു

No comments:

Post a Comment