Wednesday, 12 February 2014

ജീവതാളം

കാര്‍മുകിലാകാശം മൂടുന്ന നേരത്തു

സൂര്യനെ കണ്ണാലെ കാണില്ലയെന്നാവാം

ആദിത്യനാഴിയിലാണ്ടുപോം നേരത്തു

കൂരിരുള്‍ മൂടുമീപാരെങ്ങുമെന്നാവാം

 

കാര്‍മുകിലാകാശം മൂടുമെന്നാകിലും

സൂര്യനെ മൂടുവാനാവുന്നതല്ലത്രെ

മൂടുന്നതെന്മിഴിമാത്രമാണെന്നത്രെ-

യോതുന്നു ശാസ്ത്രങ്ങള്‍, ശങ്കവിഹീനമായ്

 

ആദിത്യനാഴിയില്‍ മുങ്ങുന്നതല്ല പോല്‍

ആഴിയില്‍ മുങ്ങി മറയാവതല്ല പോല്‍

കാണുന്നതില്ല ഞാന്‍ സൂര്യനെയെങ്കിലും

സൂര്യനില്ലെന്നോതിടാവുന്നതല്ലത്രെ

 

കണ്ണുകള്‍ കാണുന്നതില്ലയെന്നാകിലു-

മാദിത്യനുജ്ജ്വലനക്ഷത്രമാണു പോല്‍

കൂരിരുളുണ്ടാകയില്ലത്രെ നിത്യമാ-

യാദിത്യന്‍ മാനത്തുദിക്കാതിരിക്കില്ല

 

വരാഹാവതാരം

സ്വര്‍ണ്ണപ്രഭയില്‍ മങ്ങിയെന്‍ കണ്ണുകള്‍ *

ലോകമെന്‍ കൈകളിലെന്നു നിനച്ചു പോല്‍

പൊട്ടക്കുളത്തില്‍ നിന്നു കരേറ്റുവാന്‍

സൂകര**രൂപിയായെത്തുന്നതെന്നാവോ ?

 

* ഹിരണ്യാക്ഷന്‍

**  വരാഹം

പാവ

പാവമെന്നോതി നീയെങ്കിലോ തെറ്റു താന്‍ !

പാവയാണെന്നുള്ളസത്യമറിഞ്ഞില്ലേ ?

പാവ ഞാനാടു,മവനാട്ടും വിധത്തിലാ-

യാടുകില്ലാരുതാ,നവനാട്ടുമെന്നാവുകില്‍

പാഞ്ചാലി

പഞ്ചഭൂതങ്ങളാല്‍ തീര്‍ത്തൊരീ ജീവനെ-

യഞ്ചായി ഭാഗിച്ചിടുന്നതു ദോഷമോ?

പഞ്ചഭൂതങ്ങള്‍ക്കധിപനായ് വാഴുമെന്‍-

നെഞ്ചകത്തുള്ളതാം സത്യമേ ചൊല്ക നീ

 

പൂണൂല്‍

നൂലിട്ടതെന്‍ നെഞ്ചിന്‍ കുറുകെയെന്നാലത്

വീണുപോയെന്തഹോ മനസ്സിന്ന് കുറുകെയായ് ?

മര്‍ത്ത്യരെ  തമ്മിലകറ്റുന്ന നൂലായി

മാറിയതെന്തിത് സത്യപ്രകാശമേ ?

 

പുണ്യമാം നൂലിതു പേറുന്നുണ്ടെല്ലോരും

'ദേഹാഭിമാനത്താല്‍ സംസാരബന്ധനം'

നൂലറുത്തീടുമ്പോള്‍  കാണുന്നതാം സത്യം

കാണും വരേയ്ക്കും നാം പേറുന്നതുമല്ലേ

 

എന്തിനായ് ഭേദം നിരൂപിച്ചഹോ കഷ്ടം

കാണുന്നതൊക്കെയുമൊന്നെന്നറിയാതെ

കാണുന്നതില്ലൊരു ഭേദം, നിനയ്ക്കി,ലീ

സൂര്യബിംബത്തില്‍ പ്രതിച്ഛായകള്‍ തമ്മില്‍

 

മൂന്നു ലോകത്തെയും കെട്ടിയാനൂലിലായ്

മൂന്നു ഗുണങ്ങളാകെട്ടിലൊതുക്കിയും

തൃപുടി മുടിഞ്ഞിട്ടു തെളിയുന്ന ദീപ-

പ്രഭ തേടിയാണെന്റെ യാത്രയെന്നാകിലും

കഷ്ടമെന്‍ പൊട്ടക്കിണറ്റിലെ സൂര്യനെ

സത്യമെന്നോര്‍ത്തു ഭ്രമിച്ചതാണത്ഭുതം

കാണാക്കയറാലെ കെട്ടിവരിഞ്ഞന്ധ-

കൂപത്തിലാണ്ടുപോയെന്നതാണത്ഭുതം

 

ബന്ധനമല്ലിതില്‍ കാണുന്ന കെട്ടതീ-

സംസാരബന്ധമറുക്കുന്നകെട്ടത്രെ !

കെട്ടുണ്ടിതെന്‍ മേലെ നിത്യ,മിതു സത്യം

കെട്ടറുത്തീടുന്നതാണത്രെ മോക്ഷവും

 

കെട്ടറുത്തീടാവാതല്ലെന്റെ മാനസം

കെട്ടിലകപെട്ടുലയുമീ കാലത്ത്

കെട്ടറുത്തീടുമാകാരുണ്യമാം കാലം

കെട്ടല്ലിതിന്നുണ്മയെന്നറിഞ്ഞീടുകില്‍

പാഴ്മുളം തണ്ട്

കവിയുമല്ലാ പാടും കിളിയുമല്ലാ ചൊല്ലാം

കുയിലുമല്ലാ ആടും മയിലുമല്ലാ, സത്യം

 

പാട്ടു നീ കേട്ടുവെന്നോ? പാടിയതില്ലല്ലോ ഞാന്‍

പാടുവാനറിയാത്ത പാഴ്മുളം തണ്ടെന്നോതാം

 

പാഴ്മുളം തണ്ടിലൂടെ പ്രാണനെത്തീടുമെങ്കില്‍

കേള്‍ക്കുന്ന നാദമാകാം പാട്ടായ് നീ കേട്ടതെല്ലാം

 

പ്രാണനില്ലെന്നാകില്‍  പാട്ടിതും നിലച്ചേപോം

പാടുവാനറിയാത്ത പാഴുമുളം തണ്ടല്ലേ ഞാന്‍

ആട്ടം

കല്ലല്ലെന്മനസ്സാണ്, ഉരുക്കുമവനെന്നാ,ലുരുകാതിരിക്കില്ല

 

പാഴ്മുളം തണ്ടാണിത്, പാടുവാനറിയില്ല

പ്രാണനൊഴുകുമെന്നാല്‍, പാടാതെയിരിക്കില്ല

 

പാവയാണിതിനൊട്ടു,മാടുവാനറിയില്ല

ആട്ടിടുമവനെന്നാ,ലാടാതെയിരിക്കില്ല

 

 

പ്രചോദനം

"അവനാടവെയ്താലെവനാടാതാരേ,

അവനുരുകവെയ്താലെനുരുകാതാരെ"

മിഴിയും മൊഴിയും

മിഴി:

മിഴിയാണെന്മനസ്സിന്‍ കണ്ണാടിയാണിതില്‍ നീ

കണ്ടിടാം കണ്ണുനീരും പുഞ്ചിരിപൂവുകളും

കണ്ടതാം സ്വപ്നങ്ങളും തീരാത്തമോഹങ്ങളും

കണ്ണനെ കാണാനെന്നും തുടിക്കും കണ്‍മണിയും

 

മൊഴി:

മൊഴിയാണെന്മനസ്സില്‍ സ്പന്ദനതാളമിതില്‍

കാണുന്നതെന്നും പൂജാപുഷ്പങ്ങളായീടട്ടെ

സ്പന്ദിക്കുമെന്മനസ്സിലുയരും മന്ത്രധ്വനി

വാക്കായി പിറന്നു നിന്നര്‍ച്ചനയായീടട്ടെ

മൊഴി

കരളിലെ കത്തുന്നെന്‍ ശോകമേ,യടങ്ങുക

മിഴിയിലെ കോപാഗ്നിനാളമേ,യടങ്ങുക

മനതാരില്‍ വിരിയുന്ന കരുണയാം മലരിന്റെ

മധുരമധുകണമേ,യെന്‍ വാക്കായി വരിക നീ

 

ലോകത്തെ നീയെരിച്ചീടൊല്ലയെന്‍ വാക്കേ

ശോകത്തിലാരെയുമാഴ്ത്തൊല്ല നീയെന്നും

നോവേറ്റു നീറുമീ ലോകത്തില്‍ കരുണ തന്‍

തേനൂറും സാന്ത്വനസ്പര്‍ശമായ് വരിക നീ

ഗാന്ധാരി

അപ്രിയമായൊരു സത്യപ്രകാശത്തെ

കാണുവാനാകാതെന്‍ കണ്ണുമൂടി

കൂരിരുളേറ്റം പ്രിയമായി വരിച്ചു ഞാന്‍

എത്രയോ കാലം കഴിച്ചു കൂട്ടി

 

കര്‍മ്മങ്ങളായെന്റെ പുത്രന്മാര്‍ നൂറുപേര്‍

ചെയ്തോരധര്‍മ്മമറിഞ്ഞതില്ല

കാലം കഴിഞ്ഞപ്പോള്‍ കണ്ടു പകച്ചുപോയ്

കര്‍മ്മ ദോഷത്തിന്റെ ക്രൂരമുഖം

 

ഒക്കെയും തട്ടിതകര്‍ത്തതു കാലത്തില്‍

കൈകളാണെന്നറിഞ്ഞീടിലും ഞാന്‍

നിന്നെ പഴിച്ചിടുമ്പോഴുമിതെന്തേ നീ

മന്ദസ്മിതം തൂകി നില്പു മുന്നില്‍ ?

പാടുക

പാട്ടിലപശ്രുതിയെങ്കിലോ, ഗായകാ,

ലോകം പഴിച്ചിടും  നിന്നെയെന്നേ വരൂ

പാഴ്മുളം തണ്ടിതില്‍ പാഴ്ശ്രുതിയില്ലാതെ

പാടുക നിത്യവുമാനന്ദസാന്ദ്രമായ്

 

കാരുണ്യം

മൂന്നുലോകത്തിന്നുമധിപനായുള്ള നീ

മൂന്നടി മണ്ണിനായര്‍ത്ഥിച്ചിടുമ്പോള്‍ ഞാന്‍

മുജ്ജന്മകര്‍മ്മത്തിന്‍ പുണ്യമെന്നോര്‍ക്കണോ

പ്രഹ്ലാദപൈതൃകഭാഗ്യമെന്നോര്‍ക്കണോ ?

 

ഭക്തവാത്സല്യത്തിന്‍ മാഹാത്മ്യമിത്രമേല്‍

ശക്തമെന്നോര്‍ത്തതേയില്ല ഞാന്‍ നിശ്ചയം

ഭക്തവാത്സല്യത്തെയോര്‍പ്പതില്ലാരുമേ

ഭക്തനേ ശ്ലാഘിച്ചു, നിന്നെ പഴിയ്ക്കയോ?

പ്രാര്‍ത്ഥന

ആനന്ദം തേടി ഞാന്‍ മൂവുലകത്തിലും

പോയലഞ്ഞെന്നാലുമെന്നെ പഴിക്കൊല

ആനന്ദമാം നിന്റെ സത്യസ്വരൂപത്തെ

കാണാത്തതെന്തെന്റെയുള്ളിലായ് നിത്യവും ?

 

മുന്നിലെ വിശ്വത്തിന്‍ പൊയ്മുഖം വേണ്ട നിന്‍ -

വശ്യമാം സത്യസ്വരൂപത്തെ കാട്ടുക

മായാമറയ്ക്കുള്ളില്‍ പോയൊളിക്കാതെ നീ

ആനന്ദമായ് നിത്യമുള്ളില്‍  തെളിയുക

 

ബ്രഹ്മസ്തുതി

മാനസപാലാഴി തന്നിലായ് പൊന്തിടും 

വിശ്വപത്മത്തിന്റെയുള്ളിലായെന്തിനോ  

ഗൂഢമൊളിച്ചോരു സത്യപ്രകാശമാം 

ബ്രഹ്മചെതന്യമേ നിത്യമെന്‍ വന്ദനം 

പാഴ്മുളം തണ്ട്

കവിയുമല്ലാ പാടും കിളിയുമല്ലാ ചൊല്ലാം

കുയിലുമല്ലാ ആടും മയിലുമല്ലാ, സത്യം

 

പാട്ടു നീ കേട്ടുവെന്നോ? പാടിയതില്ലല്ലോ ഞാന്‍

പാടുവാനറിയാത്ത പാഴ്മുളം തണ്ടെന്നോതാം

 

പാഴ്മുളം തണ്ടിലൂടെ പ്രാണനെത്തീടുമെങ്കില്‍

കേള്‍ക്കുന്ന നാദമാകാം പാട്ടായ് നീ കേട്ടതെല്ലാം

 

പ്രാണനില്ലെന്നാകില്‍  പാട്ടിതും നിലച്ചേപോം

പാടുവാനറിയാത്ത പാഴുമുളം തണ്ടല്ലേ ഞാന്‍

താരകള്‍

നെഞ്ചകം കത്തിയെരിഞ്ഞീടിലും വെട്ട-

മേകുന്ന വിണ്ണിലെ താരകളേ

നിങ്ങളെ പോല്‍ തന്നെ നല്ല മനുഷ്യരും

നന്മ ചൊരിഞ്ഞിടുമെന്നേ വരൂ

 

പട്ടത്തിനോട്

മാനത്തു പാറിപ്പറക്കുന്ന പട്ടമേ

നൂലിതു ബന്ധനമെന്നോര്‍ത്തിടൊല്ല നീ

കാറ്റത്തു പാറിപ്പറക്കുവാനായ് നിന-

ക്കേകും ബലം ചെറുനൂലിതെന്നോര്‍ക്ക നീ

 

നൂലറ്റു പോവുകില്‍ കാറ്റിന്‍ ഗതിയ്ക്കൊത്തു

പാറിടാം, നീ ചെളിക്കുണ്ടിലും വീണേക്കാം

കാണുന്നതില്ലയെന്നാലുമുണ്ടൊട്ടേറേ

ശോകമേകും ചതിക്കുണ്ടുകളീമണ്ണില്‍

 

കാണാവതായിന്നു വന്നില്ലയെങ്കിലും

കാണാക്കരങ്ങളെ നൂലിതിന്‍ കാണുക

കാറ്റില്‍ ഗതിയ്ക്കൊത്തു പാറിക്കളിയ്ക്കാന-

യ്ക്കുന്ന കാരുണ്യമായിതു കാണുക

അത്ഭുതം

വിശ്വപത്മത്തിന്നോരോയിതളിലും

വിസ്മയമിത്രമേല്‍ ചേര്‍ത്തതെന്തത്ഭുതം

ആകാശദൂരത്തിലണുവിന്നകത്തു-

മൊരേയൊരു സത്യമായ് കാണ്മതുമത്ഭുതം

 

മാനത്തു കാര്‍മുകില്‍ മൂടിയ നേരത്തു

മാരിവില്‍ കാട്ടി രസിപ്പിച്ചത്ഭുതം

മാനായി വന്നോരു മാരീചനുണ്മയെന്നോര്‍ത്തു

മോഹിച്ചതുമോര്‍ക്കുകിലത്ഭുതം

 

ആടിത്തളരാത്തൊരാഴിത്തിരപോലെ-

യാടുമീജീവിതനാടകമത്ഭുതം

മാനവമാനസം തന്നിലിരുന്നേറെ

വിസ്മയമോടിതുകാണ്മതുമത്ഭുതം

വാതാലയേശാ നമോസ്തുതേ

ഗുരുവാകുമൊളിയും പ്രാണനാം വായുവു-

മൊരുമിച്ചിടുന്നോരുക്ഷേത്രത്തിനുള്ളിലായ്

സാന്ദ്രമാമാനന്ദമാത്രസ്വരൂപിയാ-

യമരുന്ന വാതാലയേശാ നമോസ്തുതേ

 

ബലം

പ്രബലരെന്നാകിലും യാദവസൈനവും

വേണ്ടെനിയ്ക്കെന്നുമേകനായ് വരിക നീ

സംസാരമാം രണഭൂവിലെന്‍ സാരഥി-

യായണഞ്ഞീടുകെന്‍ തേരിലേറീടുക

 

കൈയ്യിലെ ഗാണ്ഡീവബലമല്ലയെന്‍ ബലം

കുരുവംശപൈതൃകബലമല്ലയെന്‍ ബലം

മാമകജീവിതതേരിലായെന്നുമേ, താവക

സാന്നിദ്ധ്യമുണ്ടാവതാണെന്‍ ബലം

വിസ്മയം

ഭൂവിതിലൊരുഭാഗത്തിരുള്‍ മൂടിടുമ്പോഴും

മറുഭാഗത്തെവിടെയോ പുലരി തുടിക്കുന്നു

എന്മനമിതു ചില നേരം നോവേറ്റു നീറിലും

പുതുകനവില്‍ ചിരി തൂകിയെല്ലാം മറക്കുന്നു

മരം

ആടുന്ന മാമരം കണ്ടു നടുങ്ങി ഞാ-

നോടുമ്പോളാമരമെന്നോട് ചൊല്ലിയേവം

"ആടുന്നതല്ല ഞാനാട്ടുന്നകാറ്റൊ-

ത്താടുകയാണെന്നതാണ് സത്യം "

 

വക്രം

ഭൂമിയുരുണ്ടതാണെന്നത്രെ ചൊല്ലുന്നു

ഭൂമി ചുറ്റും വഴി വട്ടത്തിലാണ് പോല്‍

ഏറും ഗുരുത്വമൊത്തേറും വളവെ-

ന്നോതി പോല്‍ ഐന്‍ സ്റ്റൈ*നുമെന്നത്രെ കേള്‍പ്പു ഞാന്‍

 

* പിണ്ഡം അതിന്റെ തോതനുസരിച്ച് സ്പേസില്‍ വളവ് സൃഷ്ടിക്കും എന്നും ആ വളവാണ് ഗുരുത്വാകര്‍ഷണം ആയി അനുഭവപ്പെടുന്നതെന്നും ആധുനികശാസ്ത്രം

http://www.youtube.com/watch?v=LoaOHvy5AcA

അറിവ്

അറിവിന്‍ നിറവേറുമ്പോള്‍

ശിരസ്സല്പം കുനിയുന്നു

അജ്ഞാനമേറുമ്പോള്‍

മനസ്സിന്‍ വളവേറുന്നു

അശ്വത്ഥം

വിസ്മയാകാരമാം വിശ്വം

വൃക്ഷമെന്നതുപോലെയാം

വൃക്ഷത്തില്‍ വേരു മേലേയും

ശാഖകള്‍ കീഴെ,യെന്നപോല്‍

 

പ്രചോദനം:

ഊര്‍ദ്ധ്വമൂലമഥശാഖം

അശ്വത്ഥം പ്രാഹുരവ്യയം

ഛന്ദാംസി യസ്യ പര്‍ണ്ണാനി

യ തം വേദ സ വേദവിത്

 

ഒരുമ

താനെന്നതകലായ്കില്‍

നാമെന്നതു വന്നിടാ

നാമെന്നതുണരായ്കില്‍

നോവൊട്ടുമകന്നിടാ

ഭാരതരഹസ്യം

ഭാരതരണഭൂവിലാരു ജയിച്ചേടോ ?

പാണ്ഡവരോ അതോ കൌരവരോ ?

കഷ്ടം! ജയിച്ചതിരുവരുമല്ലെടോ,

കാലമാം കഴുകന്റെ തന്തമത്രേ !!

 

പ്രചോദനം:

കാലോസ്മി ലോകക്ഷയകൃത് പ്രവൃദ്ധോ

ലോകാന്‍ സമാഹര്‍ത്തുമിഹ പ്രവൃത്ത:

ഋതേപി ത്വാം ന ഭവിഷ്യന്തി സര്‍വേ

യേവസ്ഥിതാ: പ്രത്യനീകേഷു യോധാ:

ശ്രീകോവില്‍

മാനസമെന്നതു പാവനമായൊരു

കോവിലുതാനെന്നറിയുവതല്ലേ

പാവനമായൊരാ കോവിലിലരുതാ

മാലിന്യത്തിന്‍ ശകലം പോലും

 

പാവനമായതു കാത്തിടുമെന്നാല്‍

വന്നിടുമതിലായ് മാധവനൊരുനാള്‍

പാവനമായതു കാത്തീടാനായി

നിത്യവുമവനെയുപാസിച്ചീടുക

 

മാനസം തന്നിലെ ചിന്തകളഖില-

മര്‍ഘ്യമായവനു നിവേദിച്ചീടുക

മാലിന്യത്തില്‍ കണികകള്‍ പോലു-

മതിലേല്‍ക്കാതെ കാക്കുക സതതം

പൂതനാമോക്ഷം

സ്തന്യമേകി നിനക്കവളെങ്കിലോ

ധന്യയാമവള്‍ക്കേകി നീ മോക്ഷവും !

"മുഞ്ച, മുഞ്ച"യെന്നവള്‍ കേണതു കേട്ടിട്ടോ?

സ്തന്യമേകിയോളമ്മയെന്നോര്‍ത്തിട്ടോ ?

കാഴ്ച

ചൊല്ലാമൊരു കഥ, കേട്ട കഥ ബുദ്ധ-

ഭിക്ഷുക്കളോതുന്ന നല്ല കഥ

ഉണ്ടായിരുന്നു പോല്‍ പണ്ടൊരു നാട്ടിലായ്

രണ്ടു സഹോദരെങ്കിലോ, കേള്‍

 

ഉണ്ടായിരുന്നതേയില്ല പോല്‍ സാദൃശ്യം

സോദദരര്‍ തമ്മിലെന്നത്രെ വന്നു

ജേഷ്ഠനോ പണ്ഡിതന്‍, കരളലിവുള്ളന്‍

കനിഷ്ഠനജ്ഞാനി,യൊറ്റക്കണ്ണന്‍

 

വന്നു പോലാഗൃഹം തന്നിലൊരുനാളില്‍

സഞ്ചരിച്ചീടുന്ന ബുദ്ധഭിക്ഷു

വാദത്തിനായ് വിളിച്ചാനവന്‍, വീട്ടിലെ പണ്ഡിതന്‍

വാദത്തില്‍ ചേരണം പോല്‍

 

പൂജാദികര്മ്മങ്ങള്‍ ചെയ്കയാല്‍ ജ്യേഷ്ഠനു

വാദത്തില്‍ ചേരുവാനായതില്ല

കനിഷ്ഠനോടോതി പോല്‍  "വാദത്തില്‍ ചേരുക

മൌനമായ് വേണമതെന്ന് മാത്രം"

 

ഭിക്ഷുവൊരുങ്ങിയാമൌനവാദത്തിനായ്

"ഒന്നെ"ന്നൊരു വിരല്‍ കാട്ടി വേഗാല്‍

കനിഷ്ഠനന്നേരം കാട്ടി വിരല്‍ രണ്ടും

ഭിക്ഷു വിരല്‍ മൂന്നും കാട്ടിയത്രെ

 

കനിഷ്ഠനന്നേരത്ത് കാട്ടി തന്‍ മുഷ്ഠിയും

ഭിക്ഷുവും വാദം നിറുത്തിയത്രെ

ജ്യേഷ്ഠന്നടുത്തു വന്നോതിയാ ഭിക്ഷു "നിന്‍,

കനിഷ്ഠന്‍ മഹാജ്ഞാനി തന്നെയത്രെ"

 

ബുദ്ധനെയോര്‍ത്തു ഞാന്‍ കാട്ടിയൊരുവിരല്‍

തെല്ലുമേ ശങ്കിച്ചതില്ലയവന്‍

കാട്ടിയവന്‍ കയ്യാല്‍ രണ്ടു വിരലേവം

ശ്രേഷ്ഠ,മുപദേശം ചേര്‍ത്തതല്ലേ?!

 

ബുദ്ധസംഘം നിനച്ചൊപ്പമുയര്‍ത്തി  ഞാന്‍

മൂന്നാമതൊരു വിരലെ,ന്നാലവന്‍

എല്ലാമൊരു പൊരുളെന്നറിവോനത്രെ

തന്‍ മുഷ്ഠിയാലതു കാട്ടി വേഗാല്‍

 

"നന്മ ഭവിക്കട്ടെ ഞാന്‍ ഗമിച്ചീടുന്നു"

എന്നോതിയാഭിക്ഷു യാത്രയായി

എത്തീ കനിഷ്ഠനാ ഭിക്ഷുവേ തേടി

ഏറുന്ന കോപത്താലോതിയേവം

 

ഒറ്റക്കണ്ണനെന്നവഹേളിച്ചുവെങ്കിലും

ഏറ്റം വിനീതനായ് ചൊല്ലി ഞാനും

ഇല്ലേ നിനക്കോ, ര്ക്ക, കണ്ണുകള്‍ രണ്ടെണ്ണം

സന്തോഷം എന്ന് നിനയ്ക്ക നല്ലൂ

 

മൂന്നു വിരല്‍ കാട്ടിയന്നേരത്തുമവന്‍

"രണ്ട് പേര്‍ നമ്മള്, കണ്ണോ മൂന്ന്"

കോപത്തിനാലെ  ഞാന്‍ കാട്ടിയെന്‍ മുഷ്ടിയും

വാദവും നിര്‍ത്തി ഗമിച്ചാനവന്‍

 

പുഞ്ചിരി തൂകിയാ ജ്യേഷ്ഠന്‍ നിനച്ചു പോയ്

എത്ര വിചിത്രമീ ലോകമോര്‍ക്കില്‍

തന്റെ തന്നുള്ളിലായുള്ളതത്രെ കാണ്മൂ

കാണുന്നതാകുന്ന ലോകത്തിലും

 

നന്മയുണ്ടുള്ളിലായെങ്കിലോ കാണ്മു നാം

നന്മയീ കാണുന്ന ലോകത്തിലും

തിന്മയാണുള്ളിലെന്നാകിലോ കാണുന്നു

തിന്മയീ കാണുന്ന ലോകത്തിലും

ഭക്തവാത്സല്യം

മുഞ്ചയെന്നവളന്ന് കേണതിന്നാലെയോ

പൂതനയ്ക്കേകി നീ മോക്ഷമന്ന് ?

സ്തന്യം പകര്‍ന്നവളെന്നതിനാലെയായ്

അമ്മയെ പോലെയെന്നാകയാലോ ?

 

നിന്നെ സ്മരിച്ചില്ല, മോഹപാശത്താലെ

നിന്‍ നാമധാരിയാം പുത്രന്റെ പേര്‍

ചൊല്ലി വിളിച്ചന്ത്യകാലത്തജാമിള-

നെങ്കിലും മോക്ഷം നീയേകിയില്ലേ ?

 

പാപി, നിന്‍ ജ്യേഷ്ഠരെ കൊന്നവനെങ്കിലും

മാതുലന്‍ കംസനുമേകി മോക്ഷം

നിന്‍ നാമമോതി കാലം കഴിച്ചവന്‍

ശത്രുഭാവത്തിലെന്നാവുകിലും

 

സൂകരമായ് പാതിമൃഗരൂപമായ് ഭക്ത-

മാനസം തന്നിലെ ചേതനയായ്

കാണും നിന്‍ ഭക്തവാത്സല്യമെത്രമേല്‍

ഗൂഢമചിന്ത്യമെന്നോര്‍ക്കുന്നു ഞാന്‍

ഗ്രഹപിഴ

ഏതു ഗ്രഹത്തിന്റെ ദോഷമാകാം വാഴ്വില്‍

തീരാത്ത നോവേകുന്നതെന്നും ?

ആഗ്രഹമെന്നൊരു ദോഷം മാത്രമത്രെ

വാഴ്വില്‍ നോവേകുന്നു നിത്യം

അറിവ്

അറിവിന്നറി,വഹന്തയായുണരുകില്‍

അറിവിനെ,യറിവെന്നോതാവതോ സഖേ ?

അറിവകതാരിലെ കരുണയായുണരായ്കില്‍

അറിവല്ലത,ജ്ഞാനം തന്നെയല്ലേ ?

പ്രഹേളിക

ലോകത്രയത്തിന്റെ നാഥനെ കാക്കുവാന്‍

വസുദേവഹൃദയം തുടിപ്പതെന്തേ ?

താപത്രയത്താല്‍ വലയ്ക്കുന്ന മായാ

വിലാസമോ കരളിലെ കരുണയാണോ?

Tuesday, 11 February 2014

കണ്ണാ

നോവുമായെത്തി ഞാന്‍ നിന്നരികേ

നിന്‍ നോവുതെല്ലുമറിഞ്ഞിടാതേ

നോവിലും പുഞ്ചിരിച്ചീടുന്ന നിന്നുണ്മ

തെല്ലുപോലും ഞാനറിഞ്ഞിടാതെ

 

കാരാഗൃഹത്തില്‍ പിറന്നു പിന്നെ

മാതാപിതാക്കളെ വിട്ടകന്നു

ജീവനാപത്തുമായല്ലെ നീയും

പാരില്‍ കഴിച്ചു നിന്‍ ബാല്യകാലം

 

സ്നേഹിച്ച പെണ്ണിനെ വിട്ടു പിന്നെ

പോറ്റി വളര്‍ത്തിയ അമ്മയേയും

നിത്യം രിപുക്കളോടേറ്റുമുട്ടി-

ത്തന്നെ കഴിച്ചു നിന്‍ യൌവ്വനവും

 

എന്തെന്തപവാദം കേട്ടു, കഷ്ടം

രാജസൂയത്തിന്റെ വേദിയിലും

രത്നത്തെ മോഷ്ടിച്ചുവെന്നു ചൊല്ലി

സത്യാനേഷണവും നിന്റെ മേലെ

 

കുരുവംശനാശത്തില്‍ പഴിയുമയ്യോ

നിന്‍ പേരിലെങ്ങിനെ വന്നു കൃഷ്ണാ

ഇത്രപഴികളും നോവുമേറ്റിട്ടും

മന്ദഹസിപ്പതു നീയെങ്ങിനെ ?

 

വാഴ്വിലെ നോവിലും തേങ്ങാതെയെങ്ങിനെ

കാലം കഴിച്ചു നീ ചൊല്ലു കണ്ണാ

ഗീതോപദേശമായ് നിന്‍  വാഴ്വ് കാണാ-

നാകാതെ വന്നതുമെന്തെ കണ്ണാ

പ്രണാമം

ചോദിച്ചു പൂവിനോടായൊരുനാളില്‍ ഞാന്‍

"സാനന്ദമാടുവതെങ്ങിനെ നീ?"

"ആടുന്നതല്ല ഞാനാട്ടുന്നതിന്നൊ-

ത്താടുന്നതാണെന്നേ ചൊല്ലിടാവൂ"

 

ചോദിച്ചു ഞാനാഴിത്തിരകളോടാ"യേവ-

മാര്‍ത്തിരമ്പുന്നു നീയെന്തിനായി?"

"ആര്‍ത്തിരമ്പീടുകയല്ല ഞാന്‍ കാറ്റേറ്റി-

ട്ടാടിയുലയുകയാണ്" പോലും

 

ചോദിച്ചു "വിണ്ണിലെ കാര്‍മുകിലേ നിങ്ങ-

ളോടിയകലുന്നതെന്തിനായി?"

"ഓടിയകലുകയല്ല ഞാന്‍ കാറ്റെന്നെ-

യാട്ടിയകറ്റുകയാ,ണറിക"

 

ആളിപ്പടരുന്ന തീയോടു ചോദിച്ചു

"കാടുനശിപ്പിയ്ക്കുന്നെന്തിനായി?"

"ആളിപ്പടരുകയല്ല ഞാന്‍ സോദരാ

കാറ്റാണ്  കാരണമെ,ന്നറിക"

 

ആടിയുലയുന്ന ദീപത്തോടാരാഞ്ഞു

"കെട്ടടങ്ങീടുവതെന്തെ കഷ്ടം?!"

കെട്ടടങ്ങീടാന്‍ കൊതിച്ചല്ല മത്സഖേ

വീശുന്ന കാറ്റു നീ കാണ്മതില്ലേ?"

 

"കാണുന്നതില്ല ഞാന്‍ കാറ്റെന്‍ സഖേ-

യെന്നാല്‍ കാണാതെ കാണ്മതുണ്ടിന്നു ഞാനും"

"കാണാപൊരുളായെന്‍ പ്രാണനായുണരുന്ന

കാറ്റേ നിനക്കായിതെന്‍  പ്രണാമം"

വീണ

അപസ്വരമുതിര്‍ക്കാത്തൊരുവീണയല്ല ഞാന്‍

പാടാനറിയാത്തെന്‍ തന്ത്രികള്‍ കാണ്‍ക നീ

ഗായകസ്പര്‍ശമാതന്ത്രിയില്‍ തട്ടുമ്പോള്‍

പാട്ടായുണര്‍ന്നതാഗായകവൈഭവം

രണ്ട് സഹോദരര്‍

പണ്ടൊരു കാലത്തു, പണ്ടൊരു നാട്ടിലാ-

യുണ്ടായിരുന്നത്രെ സോദരര്‍ രണ്ടു പേര്‍

വിദ്യയും നേടി വന്നെത്തി പിതാവിന്റെ

മുന്നിലാമോദം വണങ്ങി നില്‍ക്കുന്നേരം

 

എന്തോ നിനച്ചേവമോതിയാ താതനും

"മക്കളേ നിങ്ങള്‍ക്കേകുന്നിതാ പണം

പത്തു പണമുണ്ട്, മുറിയുണ്ട് രണ്ടാള്‍ക്കും

വാങ്ങും പൊരുളാലെ മുറി നിറച്ചീടുക"

 

പത്തു പണത്താലെ എന്തു താന്‍ ലഭ്യമെ-

ന്നോര്‍ത്തു വശം കെട്ടു പോയതില്‍ മൂത്തവന്‍

കിട്ടുന്നു ചാണകം മാത്രമെന്നോര്‍ത്തിട്ടു

വാങ്ങിയതിന്നാലെ മുറിയും നിറച്ചവന്‍

 

പത്തു പണത്തിലൊരുപണം മാത്രം

കൊടുത്തു വാങ്ങീ കര്‍പ്പൂരദീപാദിയനുജനും

കര്‍പ്പൂരഗന്ധത്തിനാലെ നിറഞ്ഞത്രെ-

യനുജന്റെ മുറിയെന്നാ,ലാരിതിലുത്തമന്‍ ?

 

ഓര്‍ക്കുക കൂട്ടരെ നമ്മുടെ കഥയിതു

സോദരരെന്നുമേ നമ്മളെന്നറിയുക

അല്പമുള്ളാപണം പോലെയാണായുസ്സ്

മാനസമെന്നതാമുറിയുമെന്നറിയുക

 

കാണ്മതുണ്ടാം തിന്മ ലോകത്തിലെങ്കിലും

മാനസം തന്നില്‍ നിറച്ചിടാന്‍ നല്ലതോ ?

നന്മ തന്‍ സാന്ത്വനമേകും സുഗന്ധ-

മൊരല്പമെന്നാകിലും നന്നതു താനല്ലേ ?

ആനന്ദം

ഏറ്റി നീ മാളികമോളിലേയ്ക്കെന്നിട്ടു-

മാനന്ദമവിടെങ്ങും കണ്ടതില്ല

വീഴ്ത്തി നീ താഴെയീ മണ്ണിലേയ്ക്കെന്നിട്ടു-

മാനന്ദമവിടെയും കണ്ടതില്ല

പാറിക്കളിയ്ക്കയാണിന്നു നിന്നൊപ്പമാ

ആനന്ദ,മത്ഭുതം, ചൊല്വതല്ല