Monday, 1 June 2015

ധ്യാനം

സത്യം തേടീട്ടലഞ്ഞൂ
ഭുവനമഖിലവും നഷ്ടമായിത്ര കാലം
നിത്യം നിന്നെ സ്തുതിക്കാ-
തിവിടെയമരുവാന്‍ കഷ്ടമെന്തേ വിധിച്ചൂ
സത്യത്തിന്‍ രൂപമായി-
ട്ടമരുവതുലകില്‍ നിന്‍ കൃപാവര്‍ഷമൊന്നീ
സത്യം കാണാതിരിക്കാന്‍
മമ മിഴി ഭഗവന്നെന്തിനായ് നീ മറച്ചൂ

മുന്നില്‍ ക്കാണുന്നതാമീ-
യുലകമതിലെഴും ജീവജാലങ്ങളായി-
ട്ടെന്നും ഞാന്‍ കാണ്മതെല്ലാ-
മടിയനുഭഗവാനെന്നു കാണായ് വരേണേ
എന്നും മേ മാനസത്തില്‍
തെളിയുവതഖിലം കൃഷ്ണ! നീ മാത്രമാട്ടേ
യെന്നല്ലാതെന്തുഭാഗ്യം
വരണമവനിയില്‍ മോദമോടേ വസിക്കാന്‍

പ്രചോദനം ശ്രീമദ് ഭാഗവത സംഗ്രഹം (ഉണ്ണികൃഷണൻ വാരിയർ, Facebook)

ഭ്രാന്തന്‍

എന്നും ഭ്രാന്തന്‍ കല്ലുമാ, യെത്ര കഷ്ടം
കുന്നിന്മേലേയ്ക്കേറിടു, ന്നെന്തിനാവോ?
പിന്നെക്കൈയ്യും വിട്ടിടും കല്ലുവീഴു-
ന്നെന്നേ കാണാം ഭ്രാന്ത! നിന്‍ കേളികൊള്ളാം

എന്നേവം ഞാന്‍ ചൊല്ലിയപ്പോളവന്നും
മന്ദസ്മേരത്തോടെയോതീ, ഭവാനും
ചെയ്യുന്നേവം തന്നെയല്ലേ, സുഹൃത്തേ
ചിന്തിയ്ക്കൂ നീ, കല്ലിതെന്‍ കര്‍മ്മമത്രേ

എന്നുമ്മേലെക്കേറ്റുമിക്കല്ലുതാഴേ
ത്തന്നേ വീഴുന്നെന്നറിഞ്ഞിട്ടുമീഞാന്‍
വന്നീടുന്നീകല്ലുമേലേക്കുകേറ്റാന്‍
പിന്നെത്താഴേക്കിട്ടിടാനായ് ചിരിക്കാന്‍

എന്നാലും നിന്‍ കണ്ണിലായ് തെല്ലു കണ്ണീര്‍
വന്നീടുന്നുണ്ടെന്തിനായ്, ചൊല്ലിടാമോ ?
എന്തേ മാറ്റാനാകുമോ കര്‍മ്മബന്ധം
എന്തിന്നായി ത്തേങ്ങിടുന്നൂ മനസ്സും ?

ഒന്നോര്‍ത്താലേ ഭേദമുള്ളൂ, സുഹൃത്തേ
യെന്നും കര്‍മ്മം ചെയ്തിടും നമ്മള്‍ തമ്മില്‍
എന്നും കണ്ണീര്‍ തൂകി നില്ക്കുന്നു നിങ്ങള്‍
മന്ദസ്മേരത്തോടെയേ ചെയ്വു ഞാനും

ഭ്രാന്താര്‍ക്കാണീപുഞ്ചിരിക്കുന്നെനിക്കോ
ഭ്രാന്തന്‍ നീയെന്നോതിന്നോര്‍ക്കു താനോ ?
മന്ദസ്മേരം ഭ്രാന്തു താനെങ്കിലോതാം
ഭ്രാന്തേ നന്നിമ്മട്ടു ഞാന്‍ വാണുകൊള്ളാം

ധ്യാനം

വിറച്ചു പോകും മനതാരു വിഘ്നം
നിറച്ചു കാണൂം സമയം ഗണേശാ
അറിഞ്ഞു നീ വന്നു തുണച്ചിടേണം
മറഞ്ഞു നിന്നീടരുതെന്റെയുള്ളില്‍

ധ്യാനം

തെറ്റാകാം മോഹമെന്നില്‍
വരുവതു ഭഗവന്നെന്തു ചെയ്യേണ്ടു ഞാനെന്‍ -
തെറ്റെല്ലാം മാറ്റിടാനായ്
തവ കൃപയൊഴികില്ലെങ്ങുമേയാശ്രയം മേ
തെറ്റായിക്കണ്ടിടാതാ-
കുറവുകളഖിലം തീര്‍ത്തു തന്നീടുവാനായ്
മാറ്റം കൂടാതെയെന്നും
തെളിയണമകമേപ്പൂവിലെത്തേന്‍ കണക്കേ

തെറ്റുന്നെന്‍ പാദമെന്നാ-
ലരികിലണയണേ കൃഷ്ണ! നീ വൈകിടാതെന്‍
ചുറ്റും താങ്ങായി നിന്നി-
ട്ടുടലിനുയിരിനും നിന്‍ കൃപാവര്‍ഷമേകൂ
ഏറ്റം കാരുണ്യമോട-
ന്നുലകിലമരുമാദൈത്യയാം പൂതനയ്ക്കും
കുറ്റം തീര്‍ത്തേകിമോക്ഷം
തവ കൃപയിവനും നല്കിടാവുന്നതല്ലേ

തെല്ലായാലും കൃപാലോ
തവ കരുണയിവന്നുണ്ടതിന്നാലെയല്ലേ
യെല്ലാനാളും ശ്രവിക്കാന്‍
കഥകളുരുവിടാന്‍ വന്നതാചാര്യനേവം
ചൊല്ലീടാനാവുകില്ലാ
മമ ഹൃദി നിറയും മോദമെന്തെന്നു കണ്ണീ-
രല്ലാതിന്നെന്തു നല്കാന്‍
കരുതുകയിതു ഞാന്‍ ചെയ്തിടും പൂജയായ് നീ


പ്രചോദനം ശ്രീമദ് ഭാഗവത സംഗ്രഹം (ഉണ്ണികൃഷണൻ വാരിയർ in facebook)

Sunday, 31 May 2015

പറയൂ മനസ്സേ

കണ്ണില്‍ പിറന്ന മിഴിനീരതു വിട്ടു പോകു-
ന്നെന്തേ നിനക്കഴലുവയ്യിനിയെന്നുവെന്നോ ?
കണ്ണും വെടിഞ്ഞകലുമാമിഴിനീരിനാമോ
ദെണ്ണത്തെയൊട്ടറിയുവാന്‍ പറയൂ മനസ്സേ

കലഹകാരണം

കൈവിട്ടതോ മന, മതിന്‍ പഴി, പാവ, മെന്നും
വീഴുന്നതാം കടുകിനെന്നതു നല്ലതാണോ ? *
ആവും വിധം കലഹമൊന്നൊഴിവാക്കു നീയി-
ന്നേവം പഴിച്ചിടരുതാരെയുമെന്നതോര്‍ക്കു

* കടുകു തൂവിയാല്‍ കലഹം ഉണ്ടാകും എന്നൊരു വിശ്വാസം

Saturday, 30 May 2015

സത്യം *

ഒന്നായിട്ടുള്ള സത്യം
പിരിയുകയുമതൊന്നായിടാനായടുക്കു-
ന്നെന്നെല്ലാം കാണ്മു നിത്യം
കരുതുകിലിതു നിന്‍ ലീലയല്ലേ മഹേശാ
എന്നാലാവുന്നതല്ലാ
നിജമറിവതിനായ് കണ്ണു മൂടുന്നു കണ്ണീ-
രെന്നല്ലാതെന്തു ചൊല്ലാന്‍
തുടരുക നടനം ശങ്കരാ കൈതൊഴുന്നേന്‍

==============================

എന്തേ ഞാന്‍ ചൊല്ലിടേണ്ടൂ

തവമനമുരിയാടുന്നതിമ്മട്ടുകാണ്‌കേ

യന്തം വിട്ടിന്നിരിക്കും

മമ ഹൃദി നിറയുന്നുണ്ടു മോദം വിശിഷ്യാ

ചിന്തിച്ചാലൊന്നുതാനീ

യുലകവുമതിലായുള്ളതാം ജ്ഞാനമെല്ലാ-

മെന്തിന്നായിട്ടു നമ്മള്‍

കരുതണമിതിനേ സ്വന്തമായ് വേറെയെന്നും


ഒന്നാണീസത്യമെന്നാല്‍

മനമിതുപലതായ് കാണ്മതാണെങ്കിലും നാ-

മൊന്നൊന്നായിട്ടിതെല്ലാ-

മറിയണമിതിനാധാരവും തേടിടേണം


എന്നാലക്കണ്ടതിന്നും(+)

തിരയണമുലകില്‍ തന്നിലും ഭേദമെന്ന്യേ-

യെന്നാലോ കാണ്മതാകു-

ന്നറിവുമറിയണം സത്യമല്ലെന്നു തന്നെ




തന്നാലാകുന്ന മട്ടില്‍

തിരയുകിലൊരുനാള്‍ ദൃശ്യമാകും മനസ്സും

ചെന്നീടാതുള്ളിടത്താ-

യറിവതറിയുവാന്‍ ബുദ്ധിയാലാകയില്ലാ

അന്നേവം കണ്ടതെല്ലാം

പല കുറി തിരയുന്നോര്‍ക്കു കിട്ടീടുവാനായ്

തന്നിട്ടെങ്ങോ മറഞ്ഞാ

കനിവിനുപറയാമിന്നിതാ വന്ദനം ഞാന്‍




ഒന്നായീടുന്ന സത്യം

ഹൃദി തെളിയുകിലോ ചെയ്തിടാനൊന്നുമില്ലാ-

യെന്നല്ലാ ചെയ്വതെല്ലാ-

മപരനുസുഖമേകീടുവാനാകുമെന്നും

എന്നും കാട്ടില്‍ കഴിഞ്ഞാ-

പരമസുഖദമാം സത്യവും കണ്ടിരിക്കാന്‍

ചെന്നീടുന്നോര്‍ക്കതാവാ-

മരചനതുവിധം വാഴുവാനാവുകില്ലാ




എന്നോര്‍ത്തിട്ടായിടാമാ

ഗുരുവരനൊരുനാള്‍ ഭേദമേവം വിധിച്ചൂ

വെന്നല്ലാതെന്തു ചൊല്ലാ-

മടിയനുമെളുതോ ലോകസത്യം ഗ്രഹിക്കാന്‍

ചെന്നെത്തും വെള്ളമെല്ലാം

ജലധിയിലതു ഹാ വിണ്ണിലേക്കെത്തിയാലേ

വന്നെത്തൂ വര്‍ഷമായും

കഥയിതു തുടരും ലോകമുള്ളത്ര കാലം



* എന്റെ അഭിവന്ദ്യനായ ഒരു സുഹൃത്ത് ഗ്രീക്ക്-ഭാരതീയ ചിന്തകളെ സമന്വയിപ്പിച്ച് എഴുതി അയച്ചു തന്നെ ശ്ലോകങ്ങള്‍ കണ്ടപ്പോള്‍ മനസ്സില്‍ വന്നത്


+നേതി = ഇത് അല്ല (സത്യം എന്ന് പ്രത്യക്ഷത്തില്‍ തോന്നതെല്ലാം അല്ല എന്ന് നിഷേധിച്ച് എല്ലാ മറയും മാറ്റുന്നത്)

മാറുന്ന അതിര്‍ വരമ്പുകള്‍

ഒരു കുട്ടി ബസ്സിലിരുന്നു ചോക്ക്ലേറ്റ് കഴിക്കുകയായിരുന്നു; ഒന്നിനും പുറകെ മറ്റൊന്ന്.

അടുത്തിരിക്കുന്ന വ്യക്തി: ചോക്ക്ലേറ്റ് കുറെ കഴിച്ചാല്‍ പല്ലിനു നല്ലതല്ലാട്ടോ

കുട്ടി: എന്റെ മുത്തച്ഛന്‍ നൂറു വയസ്സു വരെ ജീവിച്ചിരുന്നു

അടുത്തിരുന്നയാള്‍ : എന്താത്? ചോക്ക്ലേറ്റ് കഴിച്ചോണ്ടാണോ?

കുട്ടി: അല്ല...അദ്ദേഹം മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെട്ടിരുന്നില്ല

(ഫേസ്ബുക്കില്‍ കണ്ട ഒരു പോസ്റ്റിനോട് കടപ്പാട്... മുതിര്‍ന്ന വ്യക്തികള്‍ കുട്ടികളെ സ്വന്തമല്ലെങ്കിലും നല്ലത് ഉപദേശിക്കുക എന്ന സമ്പ്രദായം ക്രമേണ നഷ്ടമാകുന്നു. അണുകുടുംബങ്ങള്‍ നമ്മുടെ സംസ്കാരമായി മാറുമ്പോള്‍ ഇവ പലതും വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമായി വ്യാഖ്യാനിക്കപ്പെടുന്നു; നമുക്ക് അത് സ്വീകരിക്കാനായാലും ഇല്ലെങ്കിലും)

മുല്ലയ്ക്കലമ്മേ!

മുല്ലയ്ക്കലമ്മേ* കരുണാബലം സദാ
നല്ലോണമേകീടണമെന്റെ വാഴ്‌വിലായ്
വല്ലാത്ത നോവേറ്റു വലഞ്ഞിടാതെ ഞാ-
നുല്ലാസമോടക്കരെയെത്തുവാന്‍ ശിവേ

അല്ലാകിലാര്‍ക്കാണെളുതിങ്ങു വാണിടാ-
നെല്ലാരിലും കാണ്മതു നിന്റെ ശക്തി താന്‍
വല്ലാത്ത ദര്‍പ്പത്തിലുലഞ്ഞ മാനസം
തെല്ലൊന്ന തോര്‍ത്തില്ലതു നീ പൊറുക്കണേ

കല്ലായി ഞാന്‍ കണ്ടതുമെന്റെയുള്ളിലാ-
യെല്ലാമറിഞ്ഞീടുവതായിരിപ്പതും
വെല്ലാനൊരാള്‍ക്കും കഴിയാത്ത കാലമായ്
ചൊല്ലുന്നതും നീയിതുമോര്‍ത്തതില്ലഹോ

എല്ലാമൊടുക്കാനണയുന്ന മാത്ര ഞാന്‍
ചൊല്ലീല നിന്‍ നാമവുമെങ്കിലും ശിവേ
തെല്ലൊന്നിതോര്‍ത്തിടണമാര്‍ക്കുമായിടാ
ചൊല്ലീടുവാനുള്ളു നടുങ്ങി നില്ക്കവേ

ഇല്ലായെനിക്കാശ്രയമാരുമെങ്ങുമേ
ചൊല്ലേണമോ നിന്‍ കൃപയെന്നിയേ ശിവേ
കല്ലിന്നകത്തും തെളിയുന്ന ശക്തി നീ
തെല്ലാകിലും കാണുകയില്ലെയെന്നിലും

ചൊല്ലാമിതൊന്നെന്‍ ഹൃദി നിന്റെ രൂപമൊ-
ന്നല്ലാതെയൊന്നും തെളിയൊല്ല നിത്യവും
അല്ലാകിലോ കാണുവതൊക്കെയമ്മയെ-
ന്നല്ലാതെ തോന്നാതെയിരിക്കണം സദാ

* മുല്ലയ്ക്കല്‍ ഭഗവതി ഞങ്ങളുടെ പരദേവതയാണ്.

പ്രണാമം

"എല്ലാരുമേ വെറുതെ"യൊന്നൊരുമട്ടു ഞാന-
ന്നെല്ലാം മറന്നു ചില നാളു നടന്നുവെന്നാല്‍
"നി,ല്ലൊന്നു നീ വരികയീവഴി"യെന്നൊരിക്കല്‍
ചൊല്ലാനണഞ്ഞ പിതൃസോദരനെന്‍ പ്രണാമം

ഞാന്‍ കുറെ നാള്‍ പലരിലും നിന്ന് അകലെയായ് എന്റെ ദന്തഗോപുരത്തിന്റെ സുഖമാണ് സ്വര്‍ഗ്ഗം എന്ന കണക്കില്‍ നടന്നിരുന്നു. അന്ന് ബന്ധുക്കളെ കാണാന്‍ പോക്ക് പേരിനു മാത്രമായിരുന്നു. അതില്‍ കൂടുതല്‍ പ്രസക്തി മനസ്സിലായിരുന്നില്ല എന്നതാണ് സത്യം.

അച്ഛനെയും അമ്മയെയും കാണാന്‍ പോകാറുണ്ടായിരുന്നു; പക്ഷെ ബന്ധുക്കളെ കാണാന്‍ പോക്ക് പേരിനു മാത്രമായിരുന്നു..

ആയിടയ്ക്ക് എന്റെ അച്ഛന്റെ ജ്യേഷ്ഠന്‍ സ്നേഹത്തോടെ പറഞ്ഞു (മനസ്സില്‍ സ്നേഹവും വാക്കില്‍ പരിഭവവും വിഷമവും പ്രകടമായിരുന്നു). "താനിങ്ങിനെ സിനിമ പോലെ ഒന്ന് വന്ന് പോവാനാണെങ്കില്‍ വരണ്ട... വരികയാണെന്നുണ്ടെങ്കില്‍ ഒരു ദിവസം എല്ലാവരും ഉള്ളപ്പോള്‍ നില്ക്കാന്‍ പാകത്തിനു വരിക. എല്ലാവരെയും കാണാം അല്ലെങ്കില്‍ വരണ്ടാ" ന്ന്.

അതിനു ശേഷം, കഴിയുന്നതും, ഇന്ന് വരെ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും അവിടെ എത്താന്‍ ശ്രമിക്കുന്നു, ആ സ്നേഹം മനസ്സില്‍ സ്മരിച്ചും അച്ഛനു കൊടുത്ത വാക്ക് കാത്തുസൂക്ഷിക്കാനും (അവരു രണ്ടു പേരും ഇന്നില്ല) ... അങ്ങിനെയാണ്, എന്താണ് നഷ്ടപ്പെട്ടത് എന്ന് ഞാന്‍ മനസ്സിലാക്കിയതും

.കൂട്ടുകുടുംബത്തിലാണ് വളര്‍ന്നതെങ്കിലും കാലക്രമേണ ഏകദേശം ഒരു അണുകുടുംബം പോലെ ആയി, പല കാരണങ്ങള്‍ കൊണ്ടും ... പക്ഷെ ഒരു തിരിച്ചറിവ് ആവശ്യമായിരുന്നു; അത് തന്ന കാരുണ്യത്തിനും സ്നേഹത്തിനും ആണ്, പ്രണാമം (ഇങ്ങിനെ വല്ല്യച്ഛന്‍ എന്നോട് പറഞ്ഞത് പോലെ പറയാനും ഒരാള്‍ വേണം കുടും ബത്തില്‍ അത് തകരാതിരിക്കണമെങ്കില്‍ ...ഇല്ലെങ്കില്‍ എന്റെ തെറ്റും നഷ്ടവും ഞാന്‍ ഒരു കാലത്തും അറിയുമായിരുന്നില്ല)

Friday, 29 May 2015

ദേഹം നാഹം, കോഹം സോഹം

മോഹം വന്നണയുന്നതുണ്ടു മുകിലായാമേഘവും കണ്ടതാ
ദേഹം നിത്യവുമാടിടുന്നു മയിലായ, ക്കാണ്മതോ ജീവിതം ?
കോഹം ? മാനസമല്ല, ദേഹമിതിലായുള്ളൊന്നുമല്ലു, ണ്മയാം
സോഹം തന്നെ, യിതൊന്നു കണ്ടമരുവാനാകില്ലയോ വാഴ്‌വിതില്‍

ആമ്പലിനോട്

നേരോതെന്നാമ്പലേ നീ
മിഴികളിലധുനാ കാണ്മതെന്തേ മയക്കം ?
ചാരേവന്നെത്തിയാരേ
തഴുകിയ,തിരുളിന്‍ കമ്പളം മാറ്റി, നിന്നേ ?
താരാനാഥന്റെ കൈ നി-
ന്നരികിലൊരുനിലാവെട്ടമായ് വന്നണഞ്ഞോ ?
പാരെങ്ങും ചുറ്റിയെത്തും
പവനകരതലേ തെല്ലു ചാഞ്ചാടി നിന്നോ ?

അശ്രുപ്രണാമം

കാലം കാറ്റായി വീശും
സമയമിവിടെയിക്കാണ്മതെല്ലാം മറഞ്ഞെ-
ന്നാലും മാറാതെ കാണും
ചിലതു, മനവുമാക്കാഴ്ചയില്‍ വിണ്ടുകീറും
കാലത്തില്‍ മാഞ്ഞുപോയാ-
വരകളിലിതു പോല്‍ കണ്ടിടും നേരമെന്തി-
ന്നാലേ കണ്ണീരുതിര്‍ന്നെ-
ന്മിഴികളി, ലതു നിന്‍ കാല്‍ക്കലശ്രുപ്രണാമം

Thursday, 28 May 2015

ധ്യാനം

നേരാണെന്‍ ചിത്തമെന്നും
തവ കഥയിതു പോല്‍ കേട്ടിരിക്കാന്‍ കൊതിച്ചി-
ട്ടോരൊന്നും ചൊല്ലിടുന്നൂ
കരുതുകയിതു നിന്‍ പൂജയായിട്ടു കൃഷ്ണാ
പാരാകും കാനനത്തി-
ന്നിരുളിലലയുമെന്‍ ജീവനാം പൈയ്യു വേഗം
ചാരത്തെത്തീടുവാന്‍
പകരുക ഭഗവന്‍ വേണുഗാനാമൃതം നീ

ആരാലാവുന്നു കണ്ണാ
തവ കഥയിതുപോലെന്നുമോതീടുവാനായ്
കാരുണ്യം തന്നെയെന്നായ്
കരുതുവതുചിതം തന്നെയെന്നത്രെ കാണ്മൂ
നാരം നല്കീടുവാനാ-
യനുദിനമിവിടെചൊല്ലിടും ലീലയെല്ലാം
പാരിന്‍ നോവൊക്കെ നീക്കീ-
ട്ടരുളണെ നിതരാമായുരാരോഗ്യസൌഖ്യം

പ്രചോദനം: ഭാഗവത മാഹാത്മ്യം (ഉണ്ണികൃഷണൻ വാരിയർ)

ധ്യാനം

കാരുണ്യം തന്നെയല്ലേ
മിഴിയിലടിയനിക്കാണ്മതാം ലോകമായും
പാരം നോവേറ്റിടുമ്പോള്‍
കനിവൊടുതഴുകും സ്നേഹമായും തെളിഞ്ഞൂ
നാരം നല്കീടുവാനാ-
യണയുമൊരുകൃപാരൂപമായെത്തിടും നീ
യാരാണെന്‍ ദേശികന്‍ താന്‍
കനിയുക ഭഗവന്‍ ഞാനിതാ കുമ്പിടുന്നേന്‍

പ്രചോദനം: ഭാഗവത മാഹാത്മ്യം (ഉണ്ണികൃഷണൻ വാരിയർ)

Wednesday, 27 May 2015

ആശംസ

എന്നെന്നും നെഞ്ചകത്തെ-
ക്കിളിയൊടുസദയം വര്‍ത്തമാനങ്ങളോതാന്‍
വന്നെത്തും സ്നേഹമെല്ലാ-
മറിവതു പറയാമമ്മ പാടുന്ന പാട്ടായ്
ഇന്നപ്പാട്ടൊന്നു കേള്‍ക്കാ-
നുഴലുമൊരുമനസ്സിന്നുമാശ്വാസമേകാന്‍
വന്നെത്തീടുന്നതമ്മേ
തവ മൊഴി സതതം പാടിടും പാട്ടു തന്നേ

ആരേ കാലങ്ങളായീ
മധുരിമ നിറയും വാക്കിനാലേ കുറിച്ചോ-
നാരേതൊട്ടെന്മനസ്സില്‍,
സുഖദമൃദുകരസ്പര്‍ശമോടെത്തിയാരോ
നേരുന്നൂ നന്മയെന്നും
ഹൃദി നിറയുവതാം മാനവസ്നേഹമോടീ
കാരുണ്യം വാണിടട്ടേ
കവിവര! കൃപയാമീട്ടുകാവീണവീണ്ടും

മൌനം

മൌനം വാചാലമാകും
മൊഴി,യിതു സതതം ഗൂഢമായന്തരംഗേ
ജ്ഞാനത്തില്‍ രൂപമാര്‍ന്നി-
ട്ടമരു,മതു തെളിക്കുന്നതാണത്രെ ലോകം
മാനം മുട്ടുന്ന ഗര്‍വ്വി-
ന്മറ മറയുവതായ് വന്നിടും നേരമുള്ളില്‍
താനേ കാണാവതാകു-
ന്നൊളിയിതു കൃപ താനെന്നു തന്നേ നിനയ്ക്കാം

വെറുതെ

കത്തീടാന്‍ തുണയായിടുന്ന പവനന്‍ ചാരത്തണഞ്ഞീടുകില്‍
കത്തും നാളമണഞ്ഞിടുന്നു, രിപുവാരാണാ,രു താന്‍ മിത്രവും ?
സത്തായ് തന്നിലമര്‍ന്നിടുന്നൊരൊളിയല്ലാതില്ലയിങ്ങാര്‍ക്കുമേ
യോര്‍ത്തീടേണമൊരാശ്രയം, വെറുതെയാണിക്കാണ്മതായൊക്കെയും

Tuesday, 26 May 2015

ധ്യാനം

എന്നും നിന്‍ ചുണ്ടിലും നി-
ന്നരയിലുമതുപോല്‍ കയ്യിലായും രമിക്കും

പൊന്നോമല്‍ വേണുവാകാ-
നിവനൊരുവരമേകീടുവാന്‍ വൈകിടാമോ ?

എന്നുള്ളില്‍ ശ്വാസമായി-
ട്ടറിവതു ഭഗവന്‍ നിന്റെ നിശ്വാസമല്ലേ-

യെന്നാലെന്തേയുണര്‍ന്നി-
ല്ലകമെ സുഖദമാം വേണുഗാനം മുരാരേ

നന്മ

തന്നെപ്പോലന്യനേയും
കരുതുകിലിവിടെക്കാണുകില്ലിത്ര ദുഃഖം
തന്നെപ്പോലും മറക്കാ-
മപരനു ഹൃദി വന്നുള്ള നോവൊന്നറിഞ്ഞാല്‍
തന്നെക്കൊണ്ടാകുവോളം
ഭുവിമരുവിടുമേവര്‍ക്കുമേ നന്മ ചെയ്താല്‍
തന്നത്താന്‍ പോകുമത്രേ
ദുരിതമഖിലവും ഭൂമിയും സ്വര്‍ഗ്ഗമാകും

ക്ഷണഭംഗുരം

തഴുകിടുമാ സമയത്തൊരീണമാ-

യൊഴുകിവരും സ്വരമത്രെ വീണയില്‍

മഴ കനിവായിഹ തന്നകന്നുപോം

മഴമുകിലെന്നതുപോല്‍ മറഞ്ഞിടും

Monday, 25 May 2015

വിശ്വാസം

ഉച്ഛ്വാസം ചെയ്ത ശേഷം

ഞൊടിയിടയിലുനിശ്വാസമുണ്ടാകുമെന്നാ-

വിശ്വാസം മാറിടാം ഞാ-

നറിവതു, മിഴികാട്ടുന്നതും മാറിയേക്കാം

വിശ്വേശാ! നീയൊഴിച്ചീ-

യുലകിലെയഖിലം മാറുമെന്നായിരിക്കാ-

മാശ്വാസം തേടി ഞാനാ-

ചരണയുഗളമാണെന്നുമേയാശ്രയിപ്പൂ

കവിതയോട്

നന്നായ് കൊഞ്ചിക്കുഴഞ്ഞീ-
ടുവതിനിവളഴകോടെന്നുമാമാനസത്തില്‍
വന്നീടുന്നെന്നുവന്നാ-
ലടിയനു, പറയാ,മില്ല സന്ദേഹമേതും
എന്നാലും ഞാനുമേറ്റം
കൊതിയൊടെമരുവുന്നെന്നറിഞ്ഞിട്ടുമെന്തേ
എന്‍ നാവില്‍ വന്നിടാനായ്
മടി,യിതു കവിതേ നന്നു താനോ കഥിയ്ക്ക

എന്‍ നാവില്‍ വന്നിടായ്കില്‍
പരിഭവമിവനില്ലെങ്കിലും ചൊല്ലിടട്ടേ-

യെന്നും കാണുന്നു നിന്നേ

പരിചൊടുനടമാടുന്നതായ് ലോകമെങ്ങും

നന്നായിട്ടുള്ള ചിത്താം-

ബുജനടുവിലതേ പോലെ ഞാന്‍ കാണ്മു നിന്നേ

യിന്നേറ്റം വൃത്തിയറ്റാ-

ചിലമനുജമനസ്സിങ്കലാ,യെന്തിതേവം ?

ഒന്നോതാം, കാവ്യഗംഗേ

ധരണിയിലൊഴുകാന്‍ കൊണ്ടുവന്നെന്തിനാകാ-

മെന്നൊന്നോര്‍ത്തീടണേ നീ

യഘമിഹ പലതും നിന്നിലായ് ചേര്‍ക്കുവാനോ ?

ഇന്നിക്കാണുന്നതാകും

മലിനത കളയൂ പൂര്‍വ്വരൂപത്തിലെത്തീ

ട്ടെന്നും നീറന്നതാകും

മനുജഹൃദി നിറച്ചീടു നീ സ്നേഹവര്‍ഷം

വന്നീടാം ഭൂവിലായ് നീ-

യൊഴുകിടുമളവില്‍ തന്റെ പാപങ്ങളെല്ലാം

നിന്നില്‍ മുക്കീടുവാനാ-

യതിലൊരുകുറവും വേണ്ട,വര്‍ ചെയ്തിടട്ടേ

എന്നാല്‍ നിന്നുള്ളിലേറ്റീ-

ടരുതവയിതു താന്‍ ചൊല്ലിടാമൊന്നു നിന്നോ-

ടെന്നല്ലാതെന്തു ചൊല്ലാ-

നൊഴുകുക സതതം ഭൂമി തന്‍ ഭാഗ്യമായി

Sunday, 24 May 2015

ധ്യാനം

സന്തോഷം തോന്നിടുന്നൂ
മമ ഹൃദി ഭഗവന്‍ നിന്റെ മാഹാത്മ്യമേവം
ചിന്തിച്ചീടുന്ന നേരം
പകരുമിതുസുഖം ജീവനീവാഴ്‌വിലെന്നും
സന്താപം മാറ്റുവാനായി-
ത്തുടരുക കഥ,യിമ്മട്ടു നിത്യം ശ്രവിക്കാന്‍
വന്ദിച്ചീടുന്നു നിന്നെ-
പ്പുനരിതുപറയും ശ്രേഷ്ഠനാം ഭക്തനേയും

അന്തം കാണാത്തതാമീ
കരുണയറിയുവാനാവതില്ലെങ്കിലും മേ
യെന്തെന്നില്ലാത്ത മോഹം
വരുവതുനിജമാണെന്നുമേ കേട്ടിരിക്കാന്‍
എന്തായാലും വരാം ഞാ-
നിതുവഴിയൊഴുകും ഭക്തിയാം ഗംഗയില്‍ വ-
ന്നെന്‍ പാപങ്ങള്‍ കളഞ്ഞാ
കരുണനുകരുവാനായി വിഷ്ണോ തൊഴുന്നേന്‍

പ്രചോദനം: ഫേസ്ബുക്ക് നാരായണീയം ഗ്രൂപ്പിലെ ഭാഗവത മാഹാത്മ്യം (ഉണ്ണികൃഷണൻ വാരിയർ)

ഓം നമോ ഭഗവതേ വാസുദേവാ‍യ..

കുറേ നാളായി ഉണ്ടായിരുന്ന മോഹമായിരുന്നു ദ്വാദശാക്ഷര മന്ത്രം കൊണ്ട് ശ്ലോകമെഴുതാന്‍ ...ഫേസ് ബുക്കില്‍ നാരായണീയം ഗ്രൂപ്പില്‍ കണ്ട ഭാഗവതമാഹാത്മ്യം ആണ് ഇന്ന് ഈ വരികള്‍ എഴുതാന്‍ നിമിത്തവും പ്രചോദനവും ആയത്

ഓരോ നാളിലുമേവമുള്ള കഥകള്‍ കേട്ടീടുവാനീവീധം
നേരായുള്ള വഴിക്കു ജീവിതരഥം നിത്യം ചലിച്ചീടുവാന്‍
പാരായ് കാണ്മതിലുള്ള മോഹമഖിലം മാറ്റീടുവാനും സദാ
ചാരേ വന്നു തുണച്ചിടുന്ന പൊരുളാം നിന്‍ കാല്‍ക്കലെന്‍ വന്ദനം

നന്നായെന്നുമിതേ കണക്കു കഥകള്‍ ചൊല്ലീടുവാനായി നീ
വന്നീടേണമെനിക്കു വാഴ്‌വിലനിശം, കൃഷ്ണാ! കനിഞ്ഞീടണേ
എന്നും പാറി നടന്നിടുന്ന മനമാം വണ്ടിന്നു നാരായണാ!
തന്നീടേണമൊരാശ്രയം ചരണമാം പങ്കേരുഹം തന്നിലായ്

മോഹം ഹൃത്തിലുണര്‍ത്തിടുന്നു വെറുതേ മാനായ് വരും ലോക,മീ
ദേഹം പിന്നെയലഞ്ഞിടുന്നുവതു കൈവന്നീടുകില്ലെങ്കിലും
ദേഹാപായമടുത്തിടുന്നസമയത്താരേകിടും രക്ഷ,യീ
ദേഹത്തിന്നുമകത്തെഴുന്ന പൊരുളായ് നില്ക്കുന്ന നീയെന്നിയേ

ഭള്ളായുള്ളൊരുദര്‍പ്പമൊക്കെയകലാന്‍ സത്യം തെളിഞ്ഞീടുവാ-
നുള്ളാരാശ്രയമെന്നുമേയവനിയില്‍ നീയെന്നിയേ, കേശവാ !
ഉള്ളിന്നുള്ളിലിരുന്നു ലോകമഖിലം കാട്ടുന്നതായ്, കാണ്മതാ-
യുള്ളെന്താണതു സര്‍വ്വവും മുരരിപോ! നീയെന്നു കാട്ടീടണം

ഗര്‍വ്വം കാളിയനാഗമായി മനമാം കാളിന്ദിയില്‍ കാണ്മു ഞാന്‍
സര്‍വ്വസ്വം വിഷലിപ്തമായുമിവിടെക്കാണുന്നതില്ലേ ഹരേ
സര്‍വ്വാഭീഷ്ടമറിഞ്ഞുകാത്തരുളുമാക്കാരുണ്യമേ വന്നിടൂ
ഗര്‍വ്വത്തിന്‍ ഫണമേറിയിട്ടു നടനം ചെയ്തീടുവാന്‍ മാനസേ

വന്ദീച്ചീടുവതിന്നുമാര്‍ഗ്ഗമറിയാതെന്തൊക്കെയോ കാട്ടി ഞാ-
നെന്തായാലുമതൊക്കെയും കരുതണേ നിന്‍ പൂജയായിട്ടു നീ
ചിന്തിക്കാനെളുതല്ലെനിക്കു ഭഗവന്‍ നിന്‍ ലീലയെന്നാകിലും
ചിന്തിക്കുന്നതിലൊക്കെയും തെളിയണേ കാരുണ്യമായ് നിത്യവും

തേനായ് പൂവിലണഞ്ഞിടുന്നു കനിവാമട്ടെന്റെ ചിത്താംബുജേ
താനേ വന്നു നിറഞ്ഞിടേണമനിശം വിശ്വേശരാ ഭക്തിയും
ആനന്ദം ഹൃദി തന്നിടുന്ന കൃപയായ് കാണേണമെന്നുള്ളിയായ്
ഞാനെന്നുള്ളൊരഹന്ത മാറ്റിയധുനാ! നീ വിശ്വനാഥാ! തൊഴാം

വാടും മാനസപുഷ്പമെങ്കിലുടനേ കാറ്റായി വന്നീടു നീ
യാടും തൊട്ടരികത്തണഞ്ഞസമയത്താ കാല്‍ക്കലായ് വീണിടാന്‍
വാടില്ലാമലരെന്നുമേയരികിലായ് കാണും ഭവാനെങ്കിലോ
തേടും നിന്റെ പദാംബുജങ്ങള, തിനേ നിന്നോടു ചേര്‍ക്കൂ ഹരേ

സുപ്താവസ്ഥയിലെന്മനസ്സുമകലും നേരത്തുമാരെന്നിലായ്
നിത്യം കാണുവതെന്നു തേടുമളവില്‍ കാണാവതാകുന്നുവാ
സത്യം തന്നെയറിഞ്ഞിടുന്നു കൃപയായ് ലോകം തെളിച്ചീടുവാ-
നെത്തും വെട്ടവുമെന്നു തന്നെ ഗുരുവായ് നീ നിന്നിടും മാത്രയില്‍

ദേവാ! നിന്‍ തിരുരൂപമെന്നുമകമേ കാണായ് വരാനായ് തഥാ
നാവാലാതിരുനാമമെന്നുമുരുവിട്ടീടാനുമായ് മാധവാ
ജീവന്നേകുക ഭക്തി നിന്റെ ചരണദ്വന്ദങ്ങളാം പൂവിലായ്,
നീ വന്നീടുക, വിശ്വമൊക്കെ ഭഗവന്‍ നീയെന്നു കാട്ടീടണേ

വാനില്‍ ക്കാണുവതായ താരകളുമാമേഘങ്ങളും ചന്ദ്രനും
താനേ വിണ്ണിലുദിച്ചു ഭൂവിനു സദാ വെട്ടം തരും സൂര്യനും
ഞാനെന്നും മരുവീടുമീധരയുമീകാണാവതായൊക്കെയും
ഞാനാം ജീവനുമന്യരും മുരഹരാ! നീയെന്നു കാട്ടി തരൂ

യാതൊന്നെന്നിലിലുണര്‍ന്നിടുന്നു മദമായ് മോഹങ്ങളായും സദാ
യാതൊന്നായ് തകരുന്നു പിന്നെ വെറുതേ താനേയുദിച്ചീടുവാന്‍
യാതൊന്നെന്മിഴികാട്ടിടുന്ന,തഖിലം കാണുന്നതായുള്ളതും
യാതൊന്നാണതുമെന്നുമേ തെളിയണേ നീ തന്നെയായെന്‍ പ്രഭോ

Tuesday, 19 May 2015

നൃത്തം

ഹൃത്താം കാട്ടിലൊളിച്ചഭക്തിമലരാല്‍ ഹാരം ചമച്ചെന്നുമേ

ചാര്‍ത്തുന്നൂ വനമാല,യെന്നു ഭഗവന്‍ ! കാണുന്നതില്ലേ വിഭോ?

നൃത്തം ചെയ്വതു കാണ്മു മാനസമയില്‍ കാര്‍മേഘവും കണ്ടു നീ

യെത്തീയെന്നു ധരിച്ചുനിന്റെ നിറമാ മേഘത്തിനായ് നല്കിയോ?

നാവിനോട്

എന്‍ നാവേ പറയേണമെന്നു ദൃഢമാണെങ്കില്‍ പറഞ്ഞീടു നീ
യെന്നും കൃഷ്ണകഥാമൃതത്തെ വെറുതേ ചൊല്ലേണ്ട മറ്റൊന്നുമേ
നന്നായ് മാനസശുദ്ധിയോടെ ദിനവും ചൊല്ലീടുമെന്നാകിലോ
വന്നീടും പുരുഷാര്‍ത്ഥമൊക്കെയതിനായ് കാതോര്‍ക്കുമീലോകവും

Monday, 18 May 2015

കുസുമമഞ്ജരി

* എല്ലുമാംസമിവയുള്ളദേഹമഴുകുന്നതാണു ചിലനാളിലാ-

യില്ലഭേദമിവിടാര്‍ക്കുമേ,യിതിലുജീവനുള്ളസമയത്തു നാം

ചില്ലുപാത്രസമമായ് നിനയ്ക്ക,യിതിലെന്തു കാണ്മതൊരഹന്തയോ

തെല്ലുകൈക്കരുതലില്ലയങ്കിലൊരു കല്ലുപാത്രവുമുടഞ്ഞുപോം

* വല്ലതും പറയുവാനൊരുങ്ങി പലതും പറഞ്ഞു പഴി കേട്ടിടാ-

നില്ല ഞാ,നിവിടെ മൌനമാണുചിതമെന്നു തന്നെ കരുതാം സദാ

നല്ല ബന്ധവുമുലഞ്ഞിടുന്നു ചിലവാക്കിനാലെയിതുമോര്‍ക്ക നാം

തെല്ലുകൈക്കരുതലില്ലയങ്കിലൊരു കല്ലുപാത്രവുമുടഞ്ഞുപോം

* മെല്ലെ വന്നു തഴുകുന്ന കാറ്റിലിളകുന്നതായമലരൊക്കെയും

വല്ലി വിട്ടടരുമെന്നു കാണ്മു ചെറു കാറ്റിലും, സമയമെത്തിയാല്‍

ഇല്ലയീധരയിലൊന്നുമേ മനുജ! നിത്യമെന്നു കരുതീടുവാന്‍

തെല്ലുകൈക്കരുതലില്ലയങ്കിലൊരു കല്ലുപാത്രവുമുടഞ്ഞുപോം

* അരിയന്നൂര്‍ സദസ്സിലെ (web site: http://www.aksharaslokam.com/)  ഒരു സമസ്യാപൂരണം

സാലഭഞ്ജിക ചമച്ചതാരു, ഹൃദി നൃത്തമാടുമൊരു ദിവ്യനാം
ബാലനാ,രവനു പേരുമെന്തു നവനീതചോരശിശുവല്ലയോ ?
നീലവര്‍ണ്ണനകതാരിലെന്നുമിതു മട്ടു വന്നു നടമാടുകില്‍
കാലവും ശില കണക്കിലാകു,മൊരു ജീവനെന്തു ഗതി വേറെയായ് ?

ആനന്ദം

ഉയരത്തില്‍ പാറുന്ന പറവയ്ക്കുമുള്ളി-

ലുണ്ടെരിയുന്ന നോവെന്നുമപ്രകാരം

അകലയേയാഴത്തിലാണ്ടു പോയാലു-

മീയുലകത്തില്‍ നോവൊന്നു തന്നെ കാണാം

വാനത്തിലേക്കുദിച്ചെത്തുന്ന സൂര്യനും

നീറി നില്ക്കുന്നതായ് കാണ്മതില്ലേയെന്നും

ആഴി തന്നാഴത്തിലാണ്ടു പോകാമെന്നാ-

ലാശ്വാസം കാണാതെ വീണ്ടുമെത്തുന്നവന്‍

നിത്യവുമീവിധം കാണുന്നു കാഴ്ചകള്‍

മാനസമേയെന്തറിഞ്ഞു നീ ലോകത്തെ

കാണാമിതേമട്ടിലാണതിലുള്‍ത്തടം

നീറി നുറുങ്ങാതെയാരുമില്ലെങ്ങുമേ

എന്നുനിന്നുള്ളിലായ് മാറ്റമില്ലാതെന്നു-

മാശ്വാസമേകുമാസത്യം തെളിഞ്ഞിടും

അന്നു വന്നീടുമാനന്ദമാശ്വാസവു-

മല്ലാതെയില്ലൊരു മാര്‍ഗ്ഗമേതുംതന്നെ

പ്രചോദനം Bobisha Velan

Sunday, 17 May 2015

അരി

അരിയോ വിളയുന്നീമണ്ണിലാണെന്റെയുണ്ണീ
യരികള്‍ നിറയുന്നൂ മാനസം തന്നിലത്രേ
അരിവാളാലെയറുത്തീടുക നെല്ലിന്‍ കതി-
ലരി തന്‍ കഴുത്തറുത്തീടുവാനായിക്കൂടാ

Friday, 15 May 2015

സ്രഗ്ദ്ധര

ലക്ഷണം ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും

---/--0/-(യതി)00/000/0-(യതി)-/0--/0--

കാരുണ്യത്തിന്‍ കരങ്ങള്‍ വെറുമൊരുശിലയാമെന്നിലായ് വന്നിടുമ്പോ-
ലാരും കാണാതെ കണ്ണീര്‍ വരുമതുമൊഴുകീട്ടെന്റെ കണ്ണും മറയ്ക്കാം
പാരം നോവേറ്റു ചിത്തം തളരുമളവിലായ് നീ പ്രകാശം ചൊരിഞ്ഞെന്‍
ചാരത്തെത്തുന്നുവെന്നാലതിലുമുപരിയായെന്തു ഞാന്‍ തേടിടേണ്ടൂ

തയ്യാറാകുന്നതില്ലാ ഹൃദി പലതരമാം നോവു വന്നീടുമെന്നാല്‍
"വയ്യാ", "വേണ്ടൊന്നു"മെന്നും പറയു,മതുവെറും ഭോഷ്കു താനെന്നു കാണാം
വയ്യെന്നോതീട്ടകന്നാ ലുലകിതിലെവനും നോവകന്നീടുകില്ലാ
ചെയ്യാനാവില്ലയൊന്നും വരുമതു വിധിപോല്‍ തന്നെയീവാഴ്വിലാര്‍ ക്കും

നന്നായ് കൊഞ്ചിക്കുഴഞ്ഞീ-
ടുവതിനിവളഴകോടെന്നുമാമാനസത്തില്‍
വന്നീടുന്നെന്നുവന്നാ-
ലടിയനു, പറയാ,മില്ല സന്ദേഹമേതും
എന്നാലും ഞാനുമേറ്റം
കൊതിയൊടെമരുവുന്നെന്നറിഞ്ഞിട്ടുമെന്തേ
എന്‍ നാവില്‍ വന്നിടാനായ്
മടി,യിതു കവിതേ നന്നു താനോ കഥിയ്ക്ക



മന്ത്രം ചൊല്ലീല പണ്ടേ

തവ കഥ വിധി പോല്‍ കേട്ടറിഞ്ഞില്ല കൃഷ്ണാ

മന്ത്രിച്ചീടുന്നുവെന്നാല്‍

മമ ഹൃദയമഹോ നിന്റെ നാമം, വിചിത്രം!

യന്ത്രം പോലായിടാം ഞാ-

നറിയുകയെളുതോ നിന്റെ മാഹാത്മ്യമെന്നാ-

ലിന്നേവം കേട്ടിരിക്കാ

നവസരമിതുപോല്‍ തന്നതെന്‍ ഭാഗ്യമല്ലേ

പ്രചോദനം: ഭാഗവത മാഹാത്മ്യം (ഉണ്ണികൃഷണൻ വാരിയർ) , Facebook

 

പാശം

ചുറ്റുന്നുണ്ടിഹ ഭൂമി,യെന്നുമതിലായ് ചുറ്റുന്നിതാ മര്‍ത്ത്യനും
ചുറ്റാന്‍ കാരണമെങ്ങുമേ നിറയുമോരാകര്‍ഷണം തന്നെയും
തെറ്റെന്നോതുവതെന്തിനായി മനുജന്‍ ലോകത്തിലാകൃഷ്ടനായ്
ചുറ്റുന്നെങ്കി,ലറുക്കുവാനുമെളുതല്ലിപ്പാശമാര്‍ക്കും ഹരേ

Thursday, 14 May 2015

പ്രദക്ഷിണഫലം

പാപമേതേതുമാകട്ടെ

ജന്മാന്തരകൃതങ്ങളായ്

പ്രദക്ഷിണം ചെയ്തുവെന്നാ-

ലവയെല്ലാം നശിച്ചുപോം

പ്രചോദനം:

"യാനി യാനിച പാപാനി

ജന്മാന്തര കൃതാനിച
താനി താനി വിനശ്യന്തി

പ്രദക്ഷിണപദേപദേ"

Wednesday, 13 May 2015

ധര

പുലരിയായ് ധരയീറനുടുത്തു തന്‍

പടി കടന്നു വരുന്നതു കാണ്‌കവേ

പുളകമോടതു കണ്ടു രസിച്ചതാ

പകലവന്‍ ദിവി നില്പതു കാണ്മു ഞാന്‍


പ്രിയതരം പല വാക്കുര ചെയ്തവന്‍

പൃഥിവിയെത്തഴുകാനണയുന്നിതാ

പരിഭവം പറയും പുനരീധര

പ്രിയനൊടൊത്തുരസിച്ചു നടക്കയായ്


കിരണമാം കരമോടു ദിവാകരന്‍
ധരണിയെത്തഴുകും സമയത്തഥ
കരയുമോ? ധര തന്നുടെ കണ്ണിലായ്
വരുവതെ,ന്തതു നിര്‍വൃതിയല്ലയോ?

Monday, 11 May 2015

ജ്ഞാനം

ഉത്തരാരണിയാചാര്യ-

നധരാരണിശിഷ്യനും

ചേര്‍ന്നാല്‍ കാണുന്ന വെട്ടത്തെ

ജ്ഞാനമെന്നത്രെ ചൊല്വു നാം

കൊള്ളിമീൻ

അകലെയായിരുളാര്‍ന്ന വിണ്ണിലായ് സ്നേഹത്തിന്‍
ഒളിയായ് നീ നിന്നു തെല്ലു നേരം
മറയുവതായ് കണ്ടു പിന്നെ, നിന്നെ വിണ്ണിന്‍

മുകില്‍ മാല തെല്ലു മറച്ചതാണോ ?
കദനത്താലെരിയുന്ന നെഞ്ചിലെ നോവല്പം
മഴയായിട്ടേകി മറഞ്ഞതാണോ ?
ചിരി തൂകിയെത്തുന്ന സ്വപ്നമായെന്നുള്ളില്‍
തെളിയുവാനായ് നീയൊളിച്ചതാണോ ?

അകലെയല്ലകലുവാനാകില്ല നീയെന്റെ
ഹൃദയത്തിന്നൊളിയാകും സ്നേഹമല്ലേ ?
മിഴി തന്നില്‍ നിറയുന്ന മിഴിനീരും നെഞ്ചിലെന്‍
ഹൃദയത്തിന്‍ സ്പന്ദനമാവതും നീ
മറയുന്നു നീയെങ്കിലിവിടില്ല ഞാനുമെന്‍
ഹൃദയത്തില്‍ കാണും കിനാക്കളില്ല
ഒരു സ്വപ്നമായൊരു ജീവനായ് വാണീടാ-
മിവിടെ,യല്ലാകിലിങ്ങൊന്നുമില്ല

Sunday, 10 May 2015

പ്രഹര്‍ഷിണി

ലക്ഷണം: ത്രിച്ഛിന്നം മനജരഗം പ്രഹർഷിണിക്ക്

– – –/υ υ υ/υ – υ/– υ –/-


വല്ലാതെന്നകമലരൊന്നുലഞ്ഞിടുമ്പോള്‍

ചൊല്ലുന്നൂ തവ തിരുനാമമെന്റെ ചിത്തം

നല്ലോണം ഹൃദി തെളിയൂ, ഗണേശ! നീയി-

ന്നില്ലാ മേതുണ ചരണാബ്ജമെന്നതെന്ന്യേ

"നേരം പോയ് വെറുതെ"യിതും പറഞ്ഞു കഷ്ടം
പാരെല്ലാം സുഖമണയാനലഞ്ഞിടുന്നൂ
കാരുണ്യം മനസി സദാ തെളിഞ്ഞുവെന്നാല്‍
പാരേകും സുഖ,മതിനായലഞ്ഞിടേണ്ടാ

Saturday, 9 May 2015

ബന്ധനം

ശുദ്ധമാം സ്നേഹമേ നിന്നെ

ബന്ധിച്ചാരൊരുനാളിലായ് ?

ബുദ്ബുദം തന്നിലാരാവോ

ബന്ധിച്ചീലോകമൊക്കെയും ?

കുടം തന്നില്‍ തെളിഞ്ഞുള്ള

സൂര്യനെ കണ്ടു ചൊല്കയോ

ഞാനെന്റെ മണ്‍ കുടം തന്നില്‍

ബന്ധിച്ചെന്ന കണക്കിലായ് ?

അഷ്ടാവക്രഗീത [11 – നിശ്ചിതജ്ഞാനഫലം]

അഷ്ടാവക്ര ഉവാച

ഭാവാഭാവവികാരാശ്ച
സ്വഭാവാദിതി നിശ്ചയീ
നിര്‍വികാരോ ഗതക്ലേശഃ
സുഖേനൈവോപശാമ്യതി (1)

അഷ്ടാവക്രന്‍ പറഞ്ഞു

ഭാവാഭാവം വികാരങ്ങ-
ളറിഞ്ഞീടൂ സ്വഭാവമായ്
ക്ലേശമറ്റു വികാരങ്ങള്‍
വിട്ടു ശാന്തിയണഞ്ഞിടൂ (1)

ഈശ്വരഃ സര്‍വനിര്‍മ്മാതാ
നേഹാന്യ ഇതി നിശ്ചയീ
അന്തര്‍ഗളിതസര്‍വാശഃ
ശാന്തഃ ക്വാപി ന സജ്ജതേ (2)

എല്ലാം നിര്‍ മ്മിച്ചതീശന്‍ താ-
നില്ല മറ്റാരും നിശ്ചയം
ഇതറിഞ്ഞോരനാസക്ത-
നാശ വിട്ടിട്ടു ശാന്തനാം (2)

ആപദഃ സം പദഃ കാലേ
ദൈവദേവേതി നിശ്ചയീ
തൃപ്തഃ സ്വസ്ഥേന്ദ്രിയോ നിത്യം
ന വാഞ്ഛതി ന ശോചതി (3)

സമ്പത്താപത്തുകാലങ്ങള്‍
ഭാഗ്യമെന്നതുറച്ചവന്‍
ശാന്തനാം തൃപ്തനാണെന്നു-
മാശയില്ലൊരുദുഃഖവും (3)

സുഖദുഃഖേ ജന്മമൃതു
ദൈവാദൈവേതി നിശ്ചയീ
സാധ്യാദര്‍ ശീ നിരായാസഃ
കുര്‍ വ്വന്നപി ന ലിപ്യതേ (4)

ജന്മമൃതു സുഖം ദുഃഖം
ദൈവനിശ്ചയമെന്നപോല്‍
അറിഞ്ഞു ചെയ്ക കര്‍ മ്മങ്ങള്‍
തൊടുകില്ലവ ചെയ്കിലും (4)

ചിന്തയാ ജായതേ ദുഃഖം
നാന്യഥേഹേതി നിശ്ചയീ
തയാ ഹീനഃ സുഖീ ശാന്തഃ
സര്‍ വ്വത്ര ഗളിതസ്പൃഹഃ (5)

ചിന്തയാല്‍ വന്നിടും ദുഃഖം
മറ്റൊന്നാലല്ല നിശ്ചയം
ചിന്തയറ്റാശ വിട്ടുള്ളോന്‍
സുഖിച്ചീടുന്നു ശാന്തനായ് (5)

നാഹം ദേഹോ ന മേ ദേഹോ
ബോധോƒഹമിതി നിശ്ചയീ
കൈവല്യം ഇവ സം പ്രാപ്തോ
ന സ്മരത്യകൃതം കൃതം (6)

ദേഹമല്ലയെനിക്കില്ല
ദേഹമെന്നുമുറച്ചവന്‍
ചെയ്ത കര്‍ മ്മങ്ങള്‍ ചെയ്യാതെ
യുള്ളതൊക്കെ സ്മരിച്ചീടാ (6)

ആബ്രഹ്മസ്തം ബപര്യന്തം
അഹമേവേതി നിശ്ചയീ
നിര്‍ വികല്പഃ ശുചിഃ ശാന്തഃ
പ്രാപ്താപ്രാപ്തവിനിര്‍ വൃതഃ (7)

ആബ്രഹ്മതൃണപര്യന്തം
താനെന്നുള്ളിലുറച്ചവന്‍
വികല്പമറ്റുനഷ്ടങ്ങള്‍
ചിന്തിക്കാ ശാന്തനെപ്പൊഴും (7)

നാനാശ്ചര്യമിദം വിശ്വം
ന കിം ചിദിതി നിശ്ചയീ
നിര്‍വാസനഃ സ്പൂര്‍ത്തിമാത്രോ
ന കിം ചിദിവ ശാമ്യതി (8)

ആശ്ചര്യകരമാം വിശ്വ-
മൊന്നുമല്ലെന്നുറച്ചവന്‍
വാസന വിട്ടു ചിദ്രൂപന്‍
ശാന്തനായിട്ടമര്‍ന്നിടും (8)

അഷ്ടാവക്രഗീത [10 – ഉപശമം]

നേരത്തെയുള്ള അദ്ധ്യായങ്ങളില്‍ ഒന്നും തന്നെ ത്യജിക്കാന്‍ ഇല്ല എന്ന് പറഞ്ഞ അഷ്ടാവക്രമഹര്‍ഷി തന്നെ ഈ അദ്ധ്യായത്തില്‍ ത്യജിക്കാന്‍ തന്നെയാണ്,സൂചിപ്പിക്കുന്നത്...പക്ഷെ അത് എല്ലാം വിട്ടു പോകുന്ന സന്യാസം എന്ന നിലയില്‍ അല്ല, എല്ലാ വ്യാപൃതനായ് തന്നെ ചെയ്യേണ്ട ആന്തരികമായ ത്യാഗം എന്ന നിലയില്‍ ആണ്. ചൈനീസ് സിദ്ധാന്തങ്ങളില്‍ പറയുന്ന wu-wei യും സെന്‍ മാസ്റ്ററുടെ പരമോന്നതമായ അവസ്ഥയും ആയാണ്  ഞാന്‍ മനസ്സിലാക്കുന്നത്

അഷ്ടാവക്ര ഉവാച

വിഹായ വൈരിണം കാമ-
മര്‍ത്ഥം  ചാനര്‍ത്ഥസംകുലം
ധര്‍മ്മമപ്യേതയോര്‍ ഹേതും
സര്‍വത്രാനാദരം കുരു (1)

അഷ്ടാവക്രന്‍ പറഞ്ഞു

വിട്ടീടൂ കാമമനര്‍ത്ഥം
നല്കീടുമര്‍ത്ഥവുമൊപ്പം
രണ്ടിന്നും ഹേതുവായീടും
ധര്‍മ്മത്തെയും വിട്ടുകൊള്‍ക (1)

സ്വപ്നേന്ദ്രജാലവത് പശ്യ
ദിനാനി ത്രീണി പഞ്ച വാ
മിത്രക്ഷേത്രധനാഗാര-
ദാരാദയാദി സമ്പദഃ (2)

മിത്രം ഭൂമി ധനം ദാരാ-
യെന്നീ സമ്പാദ്യമൊക്കെയും
ചില നാളില്‍ മറഞ്ഞീടും
കാണ്‌ക സ്വപ്നമായ് മായയായ് (2)

യത്ര യത്ര ഭവേത്തൃഷ്ണാ
സം സാരം വിദ്ധി തത്ര വൈ
പ്രൌഢവൈരാഗ്യാമാശ്രിത്യ
വിതതൃഷ്ണഃ സുഖീ ഭവ (3)

തൃഷ്ണ കാണുന്നിടം തന്നെ
സം സാരം നീ ധരിച്ചിടൂ
വൈര്യാഗ്യമൊന്നിനാല്‍ തൃഷ്ണ
വിട്ടു നീ നേടു സൌഖ്യവും (3)

തൃഷ്ണാമാത്രാത്മകോ ബന്ധ-
സ്തന്നാശോ മോക്ഷ ഉച്യതേ
ഭവാസംസക്തിമാത്രേണ
പ്രാപ്തി തുഷ്ടിര്‍മുഹുര്‍മുഹുഃ (4)

തൃഷ്ണ ബന്ധമതിന്‍ നാശം
മോക്ഷവെന്നത്രെ ചൊല്വതും
ആസക്തിയറ്റുവെന്നാലോ
നിത്യാനന്ദം ലഭിച്ചിടും (4)

ത്വമേകശ്ചേതനഃ ശുദ്ധോ
ജഡം വിശ്വമസത്തഥാ
അവിദ്യാപി ന കിഞ്ചിത്സാ
കാ ബുഭുത്സാ തഥാപി തേ (5)

ശുദ്ധചേതനയാകും നീ
ജഡം ലോകമസത്തു താന്‍
ഉണ്മയല്ലതവിദ്യാ താ-
നെന്നാല്‍ ജിജ്ഞാസയെന്തിനായ് (5)

രാജ്യം സുതാഃ കളത്രാണി
ശരീരാണി സുഖാനി ച
സം സക്തസ്യാപി നഷ്ടാനി
തവ ജന്മനി ജന്മനി (6)

രാജ്യം സുതര്‍ കളത്രങ്ങള്‍
ശരീരം സുഖമെന്നിവ
ആസക്തിയോടെ വാണിട്ടും
എത്ര ജന്മത്തില്‍ നഷ്ടമായ് (6)

അലമര്‍ത്ഥേന കാമേന
സുകൃതേനാപി കര്‍മ്മണാ
ഏഭ്യഃ സംസാരകാന്താരേ
ന വിശ്രാമഭൂന്മനഃ (7)

അര്‍ത്ഥകാമങ്ങളും കര്‍മ്മം
വേണ്ടാ സുകൃതമാകിലും
സംസാരകാനനം തന്നില്‍
മനശ്ശാന്തി തരില്ലിവ (7)

കൃതം ന കതി ജന്മാനി
കായേന മനസാ ഗിരാ
ദുഃഖമായാസദം കര്‍മ്മ
തദദ്യാപ്യുപരമ്യതാം (8)

ദേഹത്താല്‍ മനസാ വാക്കാല്‍
ചെയ്തു ജന്മാന്തരേ കര്‍മ്മം
ദുഃഖമേകുന്നതെല്ലാമി-
ന്നിപ്പോള്‍ നീയതു വിട്ടിടൂ (8)


പലജന്മത്തിലും ചെയ്തു
കര്‍മ്മങ്ങള്‍ പല മട്ടിലും
ദുഃഖമേകുമറിഞ്ഞിട്ടി-
ന്നിപ്പോള്‍ നീയതു വിട്ടിടൂ (8)



Thursday, 7 May 2015

ചാരണഗീതം

ലക്ഷണം: ഭംഭഭഗംഗുരു ചാരണഗീതം
-00/-00/-00/--

ശ്രീഗണനായക നിന്‍ പദപത്മം

വേഗമണഞ്ഞിടണേ മനതാരില്‍

ശോകമകറ്റുവതിന്നു ഗണേശാ

നല്കുക ജീവനു നിന്‍ കൃപ നിത്യം

നീ വരു മാനസമാം മലരിന്നായ്
ദേവി തരൂ കൃപയാം മധു നിത്യം
പൂവതിലായമരൂ വരവാണീ
തൂവുക നീ ഹൃദി ബോധവെളിച്ചം

വാനിലുദിച്ചു വരുന്നു വിവസ്വാന്‍
മാനസമേയുണരൂ ചിരിയോടെ
താനുണരാന്‍ മടി കാട്ടുവതെന്തേ
താനെ വരില്ല സുഖം ഭുവിയാര്‍ക്കും

Tuesday, 5 May 2015

ഏകമേവാദ്വിതീയം

പടിയില്ല, ബന്ധമില്ലാ ബന്ധനങ്ങളും
പലതല്ല പലതായി കാണുന്നതിന്‍
പൊരുളൊന്നു താനതു താന്‍ നിന്നിലെന്നുമേ
പുലരുന്നു നിന്നിലെ നീ തന്നെയായ്

പലതായി കാട്ടുന്ന മിഴി കൂമ്പിയുള്ളിലെ
പൊരുളൊന്നു തേടാനൊരുങ്ങുമെങ്കില്‍
പല നാളു വേണ്ടതു തെളിയുന്നതായ് കാണാം 
പതിവായി നിന്നില്‍ നിന്നുണ്മയായി


പതറുന്ന ചിത്തത്തിന്നകമെയും കാണ്മതാം
പരമപ്രകാശമാം സ്നേഹമത്രെ
പല നോവു തിന്നിട്ടുമണയാതെ മിന്നുന്ന
പൊരുള,തു താനത്രെ ചൊല്ലിടുന്നു
പല പേരില്‍, ദൈവമായ് കാരുണ്യമെന്നുമായ്
പ്രകൃതിയായ് വിശ്വത്തിന്നാധാരമായ്
പറയുവാനില്ലൊന്നുമറിയുവാനില്ലൊന്നും
പരമമാമീസത്യമോര്‍ക്കുമെങ്കില്‍

Thursday, 30 April 2015

നന്മ

നന്നായുള്ളതിലൊന്നുമേയറിയുവാനാകില്ല പോല്‍ കണ്ണിനാ-
ലെന്നല്ലിന്ദ്രയമഞ്ചിലും തെളിയുകില്ലാനന്മയുള്ളാലെ നാം
എന്നും തന്നെയറിഞ്ഞിടേണമിവിടെക്കാണുന്നതായൊക്കെയും
തന്നീടും സുഖമെന്നുവന്നിടുവതി ന്നുള്‍ക്കണ്ണിനാല്‍ കാണണം

താരകം

ഉള്ളു നീറി ചിരി തൂകിടാനിരുളു തിങ്ങിടുന്നതകലാന്‍ സദാ
കള്ളമറ്റ ഹൃദി തിങ്ങിടുന്നൊരൊളി കാട്ടുവാന്‍ കഴിയുമെങ്കിലോ
തള്ളി വന്നു മറ തീര്‍ത്തിടുന്ന പല ദര്‍പ്പവും മറയുമെങ്കിലോ
കള്ളമല്ല തെളിയുന്നതാമിവിടെ മര്‍ത്ത്യനെന്ന ചെറുതാരകം

ഹിതോപദേശം

കഷ്ടമീഭൂമിയെ ചുറ്റും നിനക്കെന്തേ

തെറ്റുന്നുവോ വഴി, താഴെ പതിക്കയോ ?

നഷ്ടമാമൊക്കെയും തന്‍ വഴി വിട്ടു നീ-

യൊട്ടു ചലിക്കുവതായ് വന്നുവെന്നാകില്‍

http://www.bbc.com/news/world-europe-32517447

കൊള്ളിമീന്‍

കൊള്ളിമീനായങ്ങു മാനത്തു കണ്ടതോ-
രുള്ളുപിടഞ്ഞു പൊലിയുന്ന താരമോ ?
പൊള്ളുന്നുവോ നിന്റെയുള്‍ത്തടം നോവിനാ-
ലുള്ളതു ചൊല്ലു നീ, മാഞ്ഞു പോയീടൊല്ല

വിണ്ണിലിരുള്‍ മൂടിക്കാണുന്ന നേരത്തു
ദെണ്ണം മറച്ചു നീ വെട്ടം പകര്‍ന്നതും
മണ്ണിലെന്നും തേങ്ങും മര്‍ത്ത്യമിഴിയിലെ
കണ്ണീരു തെല്ലൊന്നു മാറ്റീടുവാനാണോ?

Wednesday, 29 April 2015

ആശംസകള്‍ *




* ഒരു സുഹൃത്തിന്റെ മകന്‍ മിത്രന്റെ ബഹ്മോപദേശചടങ്ങിനുള്ള ആശംസ




മിത്രാ! നീ മിഴി കാട്ടിടുന്നൊരുലകം കാണൂ കൃപാവര്‍ഷമായ്
സത്യാന്വേഷണകൌതുകം ഹൃദി നിറച്ചീടട്ടെ നിന്‍ ദേശികന്‍
നിത്യം വാഴുക നന്മയെങ്ങുമുണരാനാകട്ടെ നിന്നുദ്യമം
വിത്തം മറ്റു സുഖങ്ങളും നിറയുവാന്‍ നേരുന്നു ഞാന്‍ മംഗളം


ദേശികന്റെ കൃപയാല്‍ നിനക്കു ഹൃദിമിന്നിടും പൊരുളറിഞ്ഞിടാ-
നാശ പോലെ മരുവീടുവാ,നുലകുമീശനെന്നതുമുറയ്ക്കുവാന്‍
പാശമാണു, ഫണിയല്ലിതെ,ന്നതുമുറച്ചിടാന്‍, കരുണയൊന്നിനാല്‍
നാശമറ്റ നിലയേറിടാന്‍ ,വഴി വരട്ടെ മിത്രനിനിമേല്‍ സദാ


ജ്ഞാനം കാരുണ്യമായും ഹൃദയമലരിലെ സ്നേഹമായും മനസ്സില്‍
ഞാനെന്നുള്ളോരഹന്താമറയകലുവതായ് വന്നിടും നേരമെന്നും
താനേ മിന്നുന്നതാകും കനിവൊളിപകരും നിര്‍മ്മലാനന്ദമായും
തന്നില്‍ കാണായ് വരാനായ് പകരുക ഭഗവന്‍ ! ആയുരാരോഗ്യസൌഖ്യം

സത്തായുള്ളതു നിന്റെയുള്ളിലനിശം മിന്നുന്നതായ് കാണുവാന്‍

ചിത്താബ്ജത്തെ മറച്ചിടുന്നമറകള്‍ മാറട്ടെ, യുള്‍ത്താരിലായ്

നിത്യാനന്ദമണഞ്ഞു ലോകസുഖവും നന്നായറിഞ്ഞീടുവാന്‍

സത്യം തന്നെ നിനക്കുമാര്‍ഗ്ഗമരുളാന്‍ പ്രാര്‍ത്ഥിച്ചിടുന്നേനഹം

സത്തായുള്ളതു നിന്റെയുള്ളിലനിശം മിന്നുന്നതായ് കാണുവാന്‍
ചിത്താബ്ജത്തെ മറച്ചിടുന്നമറകള്‍ മാറട്ടെ, യുള്‍ത്താരിലായ്
നിത്യാനന്ദമണഞ്ഞു ലോകസുഖവും നന്നായറിഞ്ഞീടുവാന്‍
മിത്രാ! നന്മകളെന്നുമേ നിറയുവാന്‍ പ്രാര്‍ത്ഥിച്ചിടുന്നേനഹം

ഹൃദയകമലമദ്ധ്യേ കൃഷ്ണപാദാരവിന്ദം

സദയമണയുമാറായ് വന്നിടട്ടേ കടാക്ഷം

പദമലരിണ തന്നില്‍ വീണു ഞാന്‍ കൂപ്പിടുന്നൂ

ദ്വിജസുതനരുളീടൂ കൃഷ്ണ! നീ ഭക്തിമാര്‍ഗ്ഗം

Tuesday, 28 April 2015

അരുത്

എരിയുന്നു നോവിലായിവനെന്നു വന്നാലു-

മരുതുന്റെനാവേ പിഴച്ചിടൊല്ലാ

ഒരുവന്നുമിതിനായി പഴിചൊല്ലിടൊല്ല നീ-

യതിനുള്ളില്‍ ദ്വേഷം നിനച്ചിടൊല്ലാ

തിരയേണ്ട പഴിചൊല്ലാനാരേയുമൊക്കെയും

വരമെന്നു കാണാന്‍ പഠിക്കണം ഞാന്‍

വരുവതില്‍ ചിലതെനിക്കപ്രിയമായാലു-

മൊരുഭാഗം മാത്രമെടുത്തിടാമോ

ബോധം

മനുജഹൃദി വിളങ്ങും ബോധമാം സൂര്യനെന്നും
തനിയെ തെളിവതാണെന്നത്രെ ചൊല്ലുന്നു ശാസ്ത്രം
കനിവൊടെ തെളിയുന്നുണ്ടാവെളിച്ചം മനസ്സില്‍
ദിനകരനകതാരില്‍ വന്നുദിച്ചെന്നപോലെ

=====

ജഡമിതിനകമേയായ് വാഴ്വതാം ജീവനെന്നും
പിടയുവതു കണക്കായ് കാണ്മതാണെങ്കിലും കേള്‍

ഉടലിനകമെയെന്നായ് ബന്ധനം ജീവനില്ലീ-
യുടലുമുലകമെന്നീഭേദവും ജീവനില്ലാ

Sunday, 26 April 2015

അറിവ്

അറിവതകമെ മിന്നാം കൂരിരുള്‍ മാറ്റിയെന്നാ-
ലറിയണമതുമാര്‍ക്കും സ്വന്തമാകുന്നതല്ലാ
ഇരവിനിരുളകറ്റാന്‍ വെട്ടമേകുന്നസൂര്യന്‍
വരു,മതുമറിയേണം സ്വന്തമല്ലാര്‍ക്കുമെന്നും

Wednesday, 22 April 2015

കൂപം

ചെറിയ കിണറിലെന്നും  വാഴുമെന്‍ ജീവനോര്‍ത്താ-

ലറിവതുമതുമാത്രം ലോകമാണന്റെ കൂപം

പറയുമതിനകത്താണത്രെയീവിണ്ണുമെന്നാല്‍

ചെറിയതു കിണറല്ലാകാശമാണന്നമട്ടില്‍

Friday, 17 April 2015

അഷ്ടാവക്രഗീത [9 - നിര്‍വേദാഷ്ടകം]

അഷ്ടാവക്ര ഉവാച
കൃതാകൃതേ ച ദ്വന്ദ്വാനി
കദാ കാന്താനി കസ്യ വാ
ഏവം ജ്ഞാത്വേഹ നിര്‍ വേദാദ്-
ഭവ ത്യാഗപരോƒവ്രതീ (1)
അഷ്ടാവക്രന്‍ പറഞ്ഞു
ചെയ്തതും ചെയ്യുവാനായി-
ട്ടുള്ളതും ശാന്തമായിടാ
ആര്‍ക്കുമെന്നതറിഞ്ഞിട്ടു
വൈരാഗ്യാത് വ്രതവും വിടൂ (1)

കസ്യാപി താത ധന്യസ്യ
ലോകചേഷ്ടാവലോകനാത്
ജീവിതേച്ഛാ ബുഭുക്ഷാ ച
ബുഭുത്സോപശമഃ ഗതാഃ (2)

ലോകചേഷ്ടകളും കണ്ട
ധന്യനാമാര്‍ക്കു താന്‍ വത്സ
ജീവിതേച്ഛയും ഭോഗത്തി-
ന്നാശയും കെട്ടുപോവത്? (2)

അനിത്യം സര്‍ വ്വമേവേദം
താപത്രിതയദൂഷിതം

അസാരം നിന്ദിതം ഹേയ-
മിതി നിശ്ചിത്യശാമ്യതി (3)

കാണ്മതെല്ലാമനിത്യം താന്‍
(താപത്രയത്താല്‍ ദൂഷിതം)
താപം മൂന്നാലെ ദൂഷിതം
നിന്ദ്യം ത്യാജ്യമസാരം താ-
നെന്നുറയ്ക്കുകില്‍ ശാന്തമാം  (3)

കോƒസൌ കാലോ വയഃ കിം വാ
യത്ര ദ്വന്ദ്വാനി നോ നൃണാം
താനുപേക്ഷ്യ യഥാപ്രാപ്ത-
വര്‍ത്തീ സിദ്ധിമവാപ്നുയാത് (4)

ഏതു പ്രായത്തേതു കാലം
ദ്വന്ദ്വമില്ലാതെയാം നൃണാം
അതു വിട്ടു വരുന്നോനോ
സിദ്ധിയും വന്നു ചേര്‍ന്നിടും (4)

നാനാമതം മഹര്‍ഷീണാം
സാധൂനാം യോഗിനാം തഥാ
ദൃഷ്ട്വാ നിര്‍ വേദമാപന്നഃ
കോ ന ശാമ്യതി മാനവഃ (5)

സാധുവും യോഗിയും ഋഷി-
വര്യനും ചൊല്ലും മതങ്ങള്‍
പലതായ് കണ്ടു വൈരാഗ്യം
വന്നാലാതാര്‍ക്കേയടങ്ങാ (5)

കൃത്വാ മൂര്‍ത്തിപരിജ്ഞാനം
ചൈതന്യസ്യ ന കിം ഗുരുഃ
നിര്‍ വേദസമതായുക്ത്യാ
യസ്താരയതി സംസൃതേഃ (6)

ചൈതന്യത്തെയറിഞ്ഞിട്ടു
വൈരാഗ്യം സമതായുക്തി
യെന്നീമൂന്നാലെ ലോകവും
കടക്കുന്നാരവന്‍ ഗുരു (6)

പശ്യ ഭൂതവികാരാം സ്ത്വം
ഭൂതമാത്രാന്‍ യഥാര്‍ഥത
തത്ക്ഷണാദ്ബന്ധനിര്‍മുക്തഃ
സ്വരൂപസ്ഥോ ഭവിഷ്യസി (7)

കാണ്മതായുള്ളതെല്ലാമേ
പഞ്ചഭൂതങ്ങള്‍ മാത്രമായ്
ഉറച്ചാലക്ഷണം തന്നെ
മുക്തനാം സ്വരൂപസ്ഥനാം (7)

വാസനാ ഏവ സംസാര

ഇതി സര്‍വ്വാ വിമുഞ്ച താഃ
തത്ത്യാഗോ വാസനാത്യാഗാത്-
സ്ഥിതിരദ്യ യഥാ തഥാ (8)

വാസന തന്നെയീലോക-
മതു വിട്ടീടു പൂര്‍ ണ്ണമായ്
വാസനാത്യാഗം ലോകത്തിന്‍
ത്യാഗമായേവം വാഴ്ക നീ (8)

Thursday, 16 April 2015

നിജം

കാറ്റു പറഞ്ഞതു പൊയ്യായിടാം പഴം
പ്പാട്ടില്‍ പറഞ്ഞതും പൊയ്യായിടാം
നാട്ടാരു ചൊന്നതും പൊയ്യായിടാം കൊടു-
ങ്കാടിന്‍ കഥകളും പൊയ്യായിടാം
നാവു പറഞ്ഞതു പൊയ്യായിടാം സ്വന്തം
കാതാലറിഞ്ഞതും പൊയ്യായിടാം
കണ്ണില്‍ തെളിഞ്ഞതു പൊയ്യായിടാം കൈയ്യാല്‍
തൊട്ടറിഞ്ഞെന്തതും പൊയ്യായിടാം

കണ്ണുനീര്‍ തുള്ളിയും പൊയ്യായിടാം ചുണ്ടില്‍
കണ്ടതാം പുഞ്ചിരി പൊയ്യായിടാം
കണ്ണടച്ചാലുള്ളില്‍ കാണുന്നതെന്ത-
തതൊന്നിയേ സര്‍വ്വവും പൊയ്യായിടാം

അഷ്ടാവക്രഗീത [8 - ബന്ധവും മോക്ഷവും]

അഷ്ടാവക്ര ഉവാച

തദാ ബന്ധോ യദാ ചിത്തം
കിം ചിദ് വാഞ്ഛതി ശോചതി
കിം ചിന്മുഞ്ചതി ഗൃഹ്‌ണാതി
കിം ചിദ്ധൃഷ്യതി കുപ്യതി (1)

അഷ്ടാവക്രന്‍ പറഞ്ഞു

മനസ്സിന്നാശ താന്‍ ബന്ധം
ദുഃഖിച്ചീടുന്നതും തഥാ
നേട്ടവും ത്യാഗവും പിന്നെ
സന്തോഷം കോപമാവതും (1)

തദാ മുക്തിര്‍ യദാ ചിത്തം
ന വാഞ്ഛതി ന ശോചതി
ന മുഞ്ചതി ന ഗൃഹ്‌ണാതി
ന ഹൃഷ്യതി ന കുപ്യതി (2)

ആശിക്കാ, ശോകമായീടാ
ത്യജിക്കാ, തന്നിലേറ്റിടാ
സന്തോഷിക്കാതെ, കോപിക്കാ
മനമെന്നതു മോക്ഷമാം (2)

തദാ ബന്ധോ യദാ ചിത്തം
സക്തം കാസ്വപി ദൃഷ്ടിഷു
തദാ മോക്ഷോ യദാ ചിത്ത-
മസക്തം സര്‍വ്വദൃഷ്ടിഷു (3)

ആസക്തി കാണ്മതില്‍ ചിത്തേ
വന്നെന്നാലതു ബന്ധമാം
ആസക്തി വന്നിടാ ചിത്തേ
യെന്നാകിലതു മോക്ഷമാം (3)

യദാ നാഹം തദാ മോക്ഷോ
യദാഹം ബന്ധനം തദാ
മത്വേതി ഹേലയാ കിഞ്ചി-
ന്മാ ഗൃഹാണ വിമുഞ്ച മാ (4)

ഞാനില്ലയെന്നതാം മോക്ഷം
ഞാനുണ്ടാവുകില്‍ ബന്ധനം
ഇതറിഞ്ഞൊന്നിനേയും നീ
ഗ്രഹിക്കൊല്ല ത്യജിക്കൊലാ (4)

അഷ്ടാവക്രഗീത [7 - അനുഭവപഞ്ചകം]

ആറും ഏഴും അദ്ധ്യായം ഒരേ പോലെ തോന്നാം ...ഞാന്‍ മനസ്സിലാക്കുന്ന വ്യത്യാസം ഇത്: അഷ്ടാവക്രമഹര്‍ഷിയുടെ ത്യജിക്കാന്‍ ഒന്നും ഇല്ല എന്ന ഉപദേശം ജനകമഹാരാജാവ് സ്വാംശീകരിക്കുന്നതാണ് ആറാമദ്ധ്യായത്തില്‍ കണ്ടത്.. ഈ അദ്ധ്യായത്തില്‍ ആ ഭാവസ്ഥിതി അവതരിപ്പിക്കുകയാണ്... ആറാമദ്ധ്യായം ആ അവസ്ഥയിലേക്കുള്ള പ്രവേശനമാണെങ്കില്‍ ഏഴാമദ്ധ്യായം ആ ആവസ്ഥയില്‍ നില്ക്കുന്നതാണ്)

കഥയുടെ പശ്ചാത്തലം അനുസരിച്ച് തികഞ്ഞ കര്‍മ്മയോഗിയും സത്യം സ്വയം അറിഞ്ഞ രാജര്‍ഷിയുമാണ് ജനകമഹാരാജാവ്. ആ മഹാരാജാവിനു ഗുരുവിന്റെ ഉപദേശം ഒരു നിമിത്തം മാത്രമാണ്. സ്വയം അറിഞ്ഞ നിജസ്ഥിതിയില്‍ സത്യപ്രകാശം തെളിച്ചു കാട്ടുക; ആ സ്ഥിതിയില്‍ ശിഷ്യനെ ഉറപ്പിച്ചു നിര്‍ത്തുക മാത്രമാണ് ഗുരു ചെയ്യേണ്ടതും ചെയ്യുന്നതും

ജനക ഉവാച
മയ്യനന്തമഹാം ഭോധൌ
വിശ്വപോത ഇതസ്തതഃ
ഭ്രമതി സ്വാന്തവാതേന
ന മമാസ്ത്യസഹിഷ്ണുതാ (1)

ജനകന്‍ പറഞ്ഞു
അന്തമറ്റാഴിയാമെന്നില്‍
വിശ്വമാം തോണിയെങ്ങുമേ
ചുറ്റുന്നു കാലമാം കാറ്റി-
ലസഹിഷ്ണുതയില്ല മേ (1)

മയ്യനന്തമഹാംഭോധൌ
ജഗദ്വീചീ സ്വഭാവതഃ
ഉദേതുവാസ്തമായാതു
ന മേ വൃദ്ധിര്‍ ന ച ക്ഷതിഃ (2)

അന്തമറ്റാഴിയാമെന്നില്‍
വിശ്വമാം തിര പൊങ്ങിടും
വീണുപോം തനിയേ തന്നേ
രണ്ടുമുണ്ടാവതില്ല മേ (2)

അന്തമറ്റാഴിയാമെന്നില്‍
വിശ്വമാം തിര പൊങ്ങിടും
വീണുപോം തനിയേ തന്നേ

വൃദ്ധി, നാശവുമില്ലമേ (2)

മയ്യനന്തമഹാംഭോധൌ
വിശ്വം നാമ വികല്പനാ
അതിശാന്തോ നിരാകാര
ഏതദേവാഹമാസ്ഥിതഃ (3)

അന്തമറ്റാഴിയാമെന്നില്‍
വിശ്വം കല്പനമാത്രമാം
അതിശാന്തന്‍ നിരാകര-
നേവമുള്ളതു തന്നെ ഞാന്‍  (3)

നാത്മാ ഭാവേഷു നോ ഭാവ-
സ്തത്രാനന്തേ നിരജ്ഞനേ
ഇത്യസക്തോƒസ്പൃഹഃ ശാന്ത
ഏതദേവാഹമാസ്ഥിതഃ (4)

ഭാവമല്ലാത്മാ നിരഞ്ജന്‍
ഭാവമില്ലാ ശാന്തനായി
ബന്ധവും സംഗവും വിട്ടി-
ട്ടേവമുള്ളതു തന്നെ ഞാന്‍ (4)

അഹോ ചിന്മാത്രമേവാഹം
ഇന്ദ്രജാലോപമം ജഗത്
ഇതി മമ കുതം കുത്ര
ഹേയോപാദേയകല്പനാ (5)

ചിത്തൊന്നു തന്നെ ഞാന്‍ ലോക-
മിന്ദ്രജാലം കണക്കിനേ
ഇതറിഞ്ഞോരെനിക്കുണ്ടോ
ചിന്ത നേടാന്‍ ത്യജിക്കുവാന്‍ (5)

Wednesday, 15 April 2015

ധ്യാനം

കേശഭാരമതിലായവന്നഴകുകൂട്ടിടുന്ന ചെറൂപീലിയു-
ണ്ടാശയോടരികിലെത്തിടുന്നു പല പൈക്കളും ഭുവനസുന്ദരന്‍
കേശവന്റെകരമൊന്നിലായി കളവേണുവും ഹൃദി തെളിഞ്ഞിടി-
ല്ലാശയില്ല പുനരൊന്നിനും മനമിതായിടുന്നു യമുനാതടം

Friday, 10 April 2015

അഷ്ടാവക്രഗീത [6- ജ്ഞാനിയും ലോകവും]

ജനക ഉവാച

ആകാശവദനന്തോƒഹം
ഘടവത് പ്രാകൃതം ജഗത്
ഇതി ജ്ഞാനം തഥൈതസ്യ
ന ത്യാഗോ ന ഗ്രഹോ ലയഃ (1)

ജനകന്‍ പറഞ്ഞു

ആകാശം പോലനന്തം ഞാന്‍
ലോകമോ കുടമെന്നപോല്‍
അറിഞ്ഞാലില്ലെടുക്കാനായ്
ത്യജിച്ചീടാന്‍ ലയിക്കുവാന്‍ (1)

മഹോദധിരിവാഹം സ
പ്രപഞ്ചോ വീചിസന്നിഭഃ
ഇതി ജ്ഞാനം തഥൈതസ്യ
ന ത്യാഗോ ന ഗ്രഹോ ലയഃ (2)

സാഗരം പോലെയാം ഞാനീ
ലോകമോ തിരയെന്നപോല്‍
അറിഞ്ഞാലില്ലെടുക്കാനായ്
ത്യജിച്ചീടാന്‍ ലയിക്കുവാന്‍ (2)

അഹം സ ശുക്തി സങ്കാശോ
രൂപ്യവദ് വിശ്വകല്പനാ
ഇതി ജ്ഞാനം തഥൈതസ്യ
ന ത്യാഗോ ന ഗ്രഹോ ലയഃ (3)

ചിപ്പിപോലെയഹം ലോകം
വെള്ളി പോല്‍ തോന്നിടുന്നതും
അറിഞ്ഞാലില്ലെടുക്കാനായ്
ത്യജിക്കാനായ് ലയിക്കുവാന്‍ (3)

അഹം വാ സര്‍വഭൂതേഷു
സര്‍വഭൂതാന്യഥോ മയി
ഇതി ജ്ഞാനം തഥൈതസ്യ
ന ത്യാഗോ ന ഗ്രഹോ ലയഃ (4)

ഞാനുണ്ടെല്ലാത്തിലും സര്‍ വ-
മെന്നിലെന്നുമറിഞ്ഞിടില്‍
illayonnumeടുക്കാനായ്
ത്യജിച്ചീടാന്‍ ലയിക്കുവാന്‍ (4)

Wednesday, 8 April 2015

അഷ്ടാവക്രഗീത [5 - ലയചതുഷ്ടയം]

അഷ്ടാവക്ര ഉവാച

ന തേ സംഗോƒസ്തി കേനാപി

കിം ശുദ്ധസ്ത്യക്തുമിച്ഛസി

സംഘാതവിലയം കുര്‍വ്വ-

ന്നേവമേവ ലയം വ്രജ (1)

അഷ്ടാവക്രന്‍ പറഞ്ഞു

സംഗമില്ലാത്ത ശുദ്ധന്‍ നീ

ത്യജിക്കാനിച്ഛയെന്തിനായ്

സംഘാതവിലയം ചെയ്തി-

ട്ടേവം തന്നെ ലയിച്ചിടൂ (1)

* സംഘാതവിലയം = സംഘാതമായതിനെ (പഞ്ചഭൂതങ്ങള്‍ ചേര്‍ന്നുണ്ടായ ദേഹം അതിലുള്ള അഭിമാനം ) വിലയിപ്പിക്കുക (അലിച്ചു കളയുക)

ത്യജിക്കാന്‍ ഇവിടെ ഒന്നും തന്നെ ഇല്ല… തനെന്നൊന്ന് വേറെ ആയിട്ടുണ്ടെന്നും ചിലത് തന്റെയും ചിലത് അന്യവും ആകുമ്പോള്‍ ആണല്ലോ ത്യജിക്കേണ്ടി വരുന്നത്… ത്യജിക്കേണ്ടാ, ആ സങ്കല്പം അലിഞ്ഞില്ലാണ്ടായാല്‍ ലയം സ്വാഭാവികം

ഉദേതി ഭവതോ വിശ്വം

വാരിധേരിവ ബുദ്ബുദഃ

ഇതി ജ്ഞാത്വൈകമാത്മാന-

മേവമേവ ലയം വ്രജ (2)

കടലില്‍ ബുദ്ബുദം പോലെ

ഉദിപ്പൂ നിന്നില്‍ ലോകവും

അതറിഞ്ഞേകമാം തന്നില്‍

ലയിച്ചീടുകിതേവിധം  (2)

പ്രത്യക്ഷമപ്യവസ്തുത്വാദ്

വിശ്വം നാസ്ത്യമലേ ത്വയി

രജ്ജുസര്‍ പ്പ ഇവ വ്യക്തം

ഏവമേവ ലയം വ്രജ (3)

പ്രത്യക്ഷമാകിലും വിശ്വം

നിന്നിലില്ലതുമിഥ്യതാന്‍

രജ്ജുസര്‍പ്പം കണക്കെന്നാ-

യറിഞ്ഞേവം ലയിച്ചിടൂ (3)

സമദുഃഖസുഖപൂര്‍ണ്ണ

ആശാനൈരാശ്യയോ സമഃ

സമജീവിതമൃത്യു: സ-

ന്നേവമേവ ലയം വ്രജ (4)

സുഖം ദുഖമതേപോലെ-

യാശാ നൈരാശ്യവും സമം

ജീവിതം മൃത്യുവും തുല്യ-

മേവം തന്നെ ലയിച്ചിടൂ (4)

Saturday, 4 April 2015

അഷ്ടാവക്രഗീത [4 - ആത്മജ്ഞാനമഹിമ]

ജനക ഉവാച

ഹന്താത്മജ്ഞാനധീരസ്യ
ഖേലതോ ഭോഗലീലയാ
നഹി സംസാരവാഹീകൈര്‍
മൂഢൈഃ സഹ സമാനതാ (1)

ജനകന്‍ പറഞ്ഞു
സംസാരത്തെ ചുമന്നീടും
മൂഢനെപ്പോലെയായിടാ
ഭോഗലീലയിലായാലു-
മാത്മജ്ഞാനമുണര്‍ന്നവന്‍ (1)

യത് പദം പ്രേപ്സവോ ദീനാഃ
ശക്രാദ്യാഃ സര്‍വ്വദേവതാഃ
അഹോ തത്ര സ്ഥിതോ യോഗി
ന ഹര്‍ഷമുപഗച്ഛതി (2)

ഇന്ദ്രാദി ദേവരും കഷ്ട-
പ്പെട്ടെത്താനായ് കൊതിച്ചിടും
ആ പദം തന്നിലായിട്ടും
സന്തോഷിക്കില്ല യോഗികള്‍  (2)

തജ്ജ്ഞസ്യ പുണ്യപാപാഭ്യാം
സ്പര്‍ ശോ ഹ്യന്തര്‍ ന ജായതേ
ന ഹ്യാകാശസ്യ ധൂമേന
ദൃശ്യമാനാപി സംഗതി (3)

പുണ്യപാപാദി തൊട്ടീടു-
ന്നില്ല പോല്‍ ജ്ഞാനി തന്‍ മനം
മാനത്തു കാണ്മതാം ധൂമം
തൊടുന്നില്ലതിലെന്ന പോല്‍ (3)
ആത്മൈവേദം ജഗത്സര്‍വം

ജ്ഞാതം യേന മഹാത്മനാ

യദൃച്ഛയാ വര്‍ത്തമാനം

തം നിഷേദ്ധും ക്ഷമേത കഃ (4)


ആത്മാവായി ജഗത്തെല്ലാ-

മറിഞ്ഞീടും മഹാത്മാവോ

താനായ് തന്നെയമര്‍ന്നീടും

തടുക്കാനാര്‍ക്കുമായിടാ (4)


ആബ്രഹ്മസ്തംബപര്യന്തേ
ഭൂതഗ്രാമേ ചതുര്‍വിധേ
വിജ്ഞസൈവ ഹി സാമര്‍ത്ഥ്യ-
മിച്ഛാനിച്ഛാവിവര്‍ജ്ജനേ (5)

ബ്രഹ്മാദിതൃണപര്യന്തം
നാലായ് കാണുന്ന ജീവനില്‍
ഇഷ്ടാനിഷ്ടം ത്യജിക്കാനായ്
ജ്ഞാനിക്കേ സാദ്ധ്യമായിടൂ (5)

ആത്മാനമദ്വയം കശ്ചി-
ജ്ജാനാതി ജഗദീശ്വരം
യദ് വേത്തി തത്സകുരുതേ
ന ഭയം തസ്യ കുത്രചിത് (6)

ആരൊരാളറിയുന്നാത്മാ
രണ്ടല്ലീശനതെന്നുമായ്
അറിവൊത്തേ പ്രവര്‍ത്തിക്കൂ
ഭയം കാണില്ലയെങ്ങുമേ (6)

ഗ്രഹണം

മനസ്സാം ചന്ദ്രനെ ചുറ്റും

കനക്കുന്നിരുള്‍ മൂടവേ

എനിക്കാശ്വാസമേകാനായ്

കനിഞ്ഞീടുക നീ ഗുരോ

വിരലുകളോട്

കൈവിരലഞ്ചുമേയഞ്ചുപോല്‍ കാണുന്നുവ-

തെന്തൊരനീതിയെന്നോതി വിരലുകള്‍ !

പുഞ്ചിരി തൂകിയന്നാളു പറഞ്ഞു പോല്‍, ജീവ-

"നതില്‍ ഖേദം വേണ്ട നിങ്ങള്‍ക്കേതും"

"അഞ്ചുപോലെന്നതു ദോഷമല്ലാ, നിങ്ങള്‍

നന്മ ചെയ്തീടുവാന്‍ യോജിക്കുമെന്നാകില്‍

തമ്മില്‍ കലഹിച്ചിടാതെയെന്നും തന്നെ

കര്‍മ്മത്തില്‍ വ്യാപൃതരാകുമെന്നാവുകില്‍"

Friday, 3 April 2015

ആ ഗ്രഹം

ഊറുന്ന കണ്ണുനീര്‍ തുള്ളികള്‍ മൂടുന്നു
നീറും മനസ്സിന്റെ കണ്ണുകളെ
മാറേണ്ടതു ഗ്രഹമല്ലെന്‍ സഖേയെന്നു-
മേറുന്നൊരാഗ്രഹമൊന്നു തന്നെ

മാറും ശനിവ്യാഴമെന്നുവേണ്ടാ, മാന-
ത്തുള്ളഗ്രഹങ്ങളും താരകളും
മാറ്റം വരില്ലത്രെ നോവതിന്നാലെയും
മാറില്ല മോഹങ്ങളെന്നുവന്നാല്‍

Friday, 27 March 2015

മയിലാട്ടം

ആട്ടിവിട്ടാലാടാതെന്തു താന്‍ ചെയ്തിടാ-

മാടുമീപ്പാവയുമെന്തറിഞ്ഞീടുന്നു

ആട്ടവിളക്കണഞ്ഞീടുന്ന നേരത്തു

കൂട്ടിനു നീയല്ലാതാരുതാനുള്ളതും

പാട്ടായി, പ്രാണനായ്, ജീവനാധാരമാ-

യീണമായ്, താളമായ്, നീയെന്റെയുള്ളിലായ്

വെട്ടമായേകമാമുണ്മയായ് കാണുമ്പോ-

ളാടുന്നു പീലിവിരിച്ചെന്റെ മാനസം

മുത്ത്

കണ്ണുനീരുള്ളിലെ ശോകാഗ്നിയില്‍ സ്ഫുടം

ചെയ്തുതപശ്ശക്തിയാലതു മുത്തായി

കണ്ണിനും കാതിനുമിമ്പമേകീടുന്ന

കണ്ണന്റെ കാല്‍ത്തളമുത്തായി മാറട്ടെ

Sunday, 22 March 2015

ധ്യാനം

നാനാദ്വാരങ്ങളുള്ളാകുടമതിലെഴുമാദീപമായ് മിന്നി നില്ക്കും

ജ്ഞാനം കാണായ് വരുന്നൂ മിഴികളി,ലതുപോലുള്ളതാം ദ്വാരമാര്‍ഗ്ഗേ

നൂനം വെട്ടം പകര്‍ന്നീടുവതു,മുലകവും കാട്ടിടും സത്യമത്രേ

ഞാനെന്നും കാണ്മതാകും ഗുരു, തവ ചരണേ ഞാന്‍ നമിക്കുന്നു നിത്യം

 

പ്രചോദനം (തര്‍ജ്ജമയല്ല)

നാനാഛിദ്രഘടോദരസ്ഥിതമഹാദീപപ്രഭാഭാസ്വരം

ജ്ഞാനം യസ്യ തു ചക്ഷുരാദികരണദ്വാരാ ബഹിഃ സ്പന്ദതേ

ജാനാമീതി തമേവ ഭാന്തമനുഭാത്യേതത് സമസ്തം ജഗത്

തസ്മൈ ശ്രീഗുരുമൂര്‍ത്തയേ നമയിദം ശ്രീദക്ഷിണാമൂര്‍ത്തയേ

ഏകം

വിദ്യാവിനയസമ്പന്നേ

ബ്രാഹ്മണേഗവിഹസ്തിനി

ശുനിചൈവശ്വപാകേച

പണ്ഡിതാസമദർശിനഃ

 

പ്രചോദനം

 

ബ്രാഹ്മണന്‍ പശു,നാ,യാന

നായയെയും ഭുജിപ്പവന്‍

വിനയാന്വിതനാം ജ്ഞാനി-

ക്കില്ല ഭേദമിതൊന്നിലും

Saturday, 21 March 2015

നിഴല്‍

നിന്നിലത്രേ പിറന്നീടുന്നതെന്നുമേ

നിന്നില്‍ ലയിച്ചത്രെയില്ലാതെയാവതും

നിന്നെ വിട്ടില്ലെനിക്കസ്തിത്വമീലോക-

മെന്നെയറിവതു നിന്‍ നിഴലായ് മാത്രം

Friday, 20 March 2015

ഹരിണി

ലക്ഷണം നസമ ഹരിണിക്കാറും പത്തും മുറിഞ്ഞു രസം ലഗം

000/000/(യതി)/---/-(യതി)0-/00-/0-

ഭുവനമഖിലം ശോകത്താലേറെ നോവു പകര്‍ന്നിടും
സമയമിവിടേ മോഹത്തേരേറി തേടുവതോ സുഖം ?
നിജ,മൊരുവനും കാണാറില്ലെങ്കിലും തിരയും സദാ
നയനയുഗവും ചേർത്തങ്ങടച്ചിരുട്ടു വരുത്തുവോർ

മഞ്ജരി

ആരറിയുന്നു ഹാ കാകളി കേകയും
മഞ്ജരിയും മറ്റു വൃത്തങ്ങളും
ചാടുവാനായ് വളയം വേണ്ടയൊക്കെയു-
മിന്നു ഫാഷന്‍ 'വായില്‍ തോന്നും വിധം'
കുത്തിക്കുറിക്കുകയെന്നതൊന്നാണതില്‍
വന്നിടും ലൈക്കും കമന്റുകളും
ലൈക്കും കമന്റുമെഴുത്തിനല്ലത്രെയ-
തൊക്കെയെഴുതുന്നവര്‍ക്കു തന്നെ
വേണ്ടതു നല്ല തൊലിക്കട്ടിയാണതി-
നൊത്തസഭ്യങ്ങളുമൊത്തുചേര്‍ന്നാല്‍
ആധുനികനെന്ന പേരില്‍ നടന്നിടാം
കാളിദാസന്റെയും മേലെയാകും
നല്ലഴകുള്ള പ്രൊഫൈല്‍ ചിത്രമാണെങ്കില്‍
വന്നിടും 'ഹാ ഹൂ' കമന്റുകളും
കഷ്ടം കവിതയ്ക്കു വന്നു പോയ് ദുര്‍ഗതി
മറ്റുകലകളെക്കാളും കഷ്ടം

Thursday, 19 March 2015

ധ്യാനം

കാവു തീണ്ടുന്നതാം ചിന്താ-
കോമരം തുള്ളിയാര്‍ക്കവേ
കാളി! നിന്‍ കണ്ണിലെ തീയ്യില്‍
മോഹത്തിന്‍ ബലിയര്‍പ്പണം

ക്രോധത്തിന്‍ പുത്രനായെത്തും
രക്തബീജമഹാസുരന്‍
ദര്‍പ്പമായ് കാണ്മു ലോകത്തില്‍
സര്‍വ്വനാശസ്വരൂപമായ്

ചുടലക്കളമായ് മാറും
ലോകത്തില്‍ ശാന്തിവന്നിടാന്‍
അജ്ഞാനം മാറിടാന്‍ കാളീ
വിളങ്ങൂ ജ്യോതിരൂപമായ്

Wednesday, 18 March 2015

ആഖ്യാനകി

ലക്ഷണം: ആഖ്യാനകിയ്ക്കൊറ്റയിലിന്ദ്രവജ്ര;യിരട്ടയില്‍ പിന്നെയുപേന്ദ്രവജ്ര

--0/--0/0-0/--
0-0/--0/0-0/--

നാരീജനത്തിന്‍ മുഖമേവമെന്നും

മുരാരി തന്‍ പാദവുമാണുപോലും

പാരില്‍ വസിച്ചീടുവതായ കാലം

നരന്നു മോദം പകരുന്ന മാര്‍ഗ്ഗം

നാരായണാ! നിന്‍ പദസേവയൊന്നാല്‍

വരും സുഖം നിത്യമനന്ത,മെന്നാല്‍

നാരീമുഖം, വാനിലെ മാരിവില്‍ പോല്‍,

തരും സുഖം തെല്ലിടമാത്രമത്രേ

നേരെന്നുമേ നിന്‍ കൃപയൊന്നുമാത്രം

നിരന്തരം കാണുമതീജഗത്തില്‍

പാരില്‍ സുഖം തന്നിടുമാപദത്തെ

വരിച്ചിടാം ജീവിതലക്ഷ്യമായി

പ്രചോദനം:

നാരായണന്‍ തന്റെ പദാരവിന്ദം
നാരീജനത്തിന്റെ മുഖാരവിന്ദം
മനുഷ്യനായാലിവരണ്ടിലൊന്നു
നിനച്ചുവേണം ദിവസം കഴിപ്പാന്‍

Sunday, 15 March 2015

പ്രാരബ്ധം

വില്ലു വിട്ട ശരം പോലെ

വാക്കും പ്രാരബ്ധകര്‍മ്മവും

തെല്ലുമാകാ തടഞ്ഞീടാന്‍

മര്‍ത്ത്യ,നീശ്വരനും തഥാ

കല്ല്‌

കല്ലില്‍ കണ്ടെന്നു വന്നേക്കാ-

മുള്ളിലുള്ളീശ്വരത്വവും

തെല്ലും കാണില്ലയെന്നാലും

കല്ലാകും ഹൃത്തിലാപ്പൊരുള്‍

Saturday, 14 March 2015

പഞ്ചചാമരം

ചിരിച്ചു വോട്ടു വാങ്ങി പിന്നെ മന്ത്രിയാകിലാരെയും
തിരിഞ്ഞു നോക്കുകില്ലയെന്നതൊക്കെയും സഹിച്ചിടാം
തരിച്ചു ഞാനിരുന്നു പോയി രണ്ടു നാളു മുമ്പിലായ്
ഭരിച്ചിടാന്‍ നടത്തിടുന്ന ഗോഷ്ടി കണ്ടു നില്ക്കവേ

നരച്ച ചിന്തയത്രെയിന്നു നാടു വാണിടുന്ന,ത-
ന്നിരച്ചു വന്ന ചോര പോലുമിന്നും ഹാ തണുത്തു പോയ്
വരം ലഭിച്ചതെന്ന പോലെ മക്കളും വരുന്നു ഹാ
ഭരിച്ചിടാനിതിന്നു പേര്‍ ജനാധിപത്യമെന്നതോ ?

അറിഞ്ഞിടുന്നു കാവു തീണ്ടുവാനുറച്ചു മാനസേ

വരുന്നതുണ്ടു ചിന്തയേറെ നിന്‍ കടാക്ഷമൊന്നിനായ്

കുരുത്തു വന്ന മോഹമൊക്കെ ഞാനരിഞ്ഞിടാമതൊ-

ന്നറിഞ്ഞു നീ കുരുംബ! നല്കിടേണമേ കൃപാബലം

ജനിച്ചതില്ല ഞാന്‍, മരിക്കുകില്ലയെന്നതൊന്നുമേ
മനസ്സിലായിടുന്നതില്ല,യെത്ര തന്നെ ചൊല്ലിയും
മനസ്സുമെന്റെയെന്നു ഞാന്‍ പറഞ്ഞിടുന്നുവെങ്കിലും
മനസ്സു ഞാന്‍ പറഞ്ഞിടും വഴിക്കു പോകയില്ലെടോ

തനിക്കു തോന്നിടും വഴിക്കു പോയിടുന്നതാം മന-
സ്സെനിക്കു നന്മ ചെയ്കയില്ല,തല്ല ഞാനൊരിക്കലും
മനസ്സുമല്ല ദേഹമല്ലയെങ്കിലാരു നിത്യവും
നിനച്ചിടുന്നു ദുഃഖമീജഗത്തിലെന്നു ചൊല്കെടോ

Friday, 13 March 2015

അഷ്ടാവക്രഗീത [3 - ജ്ഞാനപരീക്ഷ]

അഷ്ടാവക്ര ഉവാച

അവിനാശിനമാത്മാനം
ഏകം വിജ്ഞായ തത്ത്വതഃ
തവാത്മജ്ഞാനധീരസ്യ
കഥമര്‍ത്ഥാര്‍ത്ഥനേ രതിഃ (1)

അഷ്ടാവക്രന്‍ പറഞ്ഞു
നാശമില്ലാത്തതാമാത്മാ-
വേകമെന്നറിയും ഭവാന്‍
ധീരനെന്നാല്‍ ധനത്തിനാ-
യാശയെങ്ങിനെ വന്നുപോയ് (1)

ആത്മാജ്ഞാനാദഹോ പ്രീതിര്‍
വിഷയഭ്രമഗോചരേ
ശുക്തേരജ്ഞാനതോ ലോഭോ
യഥാ രജതവിഭ്രമേ (2)

ചിപ്പി കാണാത്തതിന്നാലേ
വെള്ളിയില്‍ ഭ്രമമേറിടാം

ആത്മജ്ഞാനം മറഞ്ഞെന്നാല്‍

വിഷയത്തില്‍ ഭ്രമിച്ചിടാം (2)

വിശ്വം സ്ഫുരതി യത്രേദം
തരംഗാ ഇവ സാഗരേ
സോƒഹമസ്മീദി വിജ്ഞായ
കിം ദീന ഇവ ധാവസി (3)

ആഴിയിലല പോലത്രെ
വിശ്വമുള്ളിലറിഞ്ഞു നീ
ദീനനെ പോലെയോടാനായ്
ഹേതുവെന്തെന്നു ചൊല്കെടോ (3)

ആഴിയിലല പോല്‍ വിശ്വം
നിന്നിലാണെന്നറിഞ്ഞ നീ
ദീനനെന്നു ധരിച്ചേവം
പായുന്നെന്തിനു നിത്യവും (3)

ശ്രുത്വാപി ശുദ്ധചൈതന്യ-
മാത്മാനമതിസുന്ദരം
ഉപസ്ഥേƒത്യന്തസംസക്തോ
മാലിന്യമധിഗച്ഛതി (4)

ശുദ്ധചൈതന്യമത്യന്തം
സുന്ദരം തന്നെ താന്‍ സ്വയം
കാമാസക്തിയതിന്നാലേ
മാലിന്യം കാണ്മതേവമായ് (4)

സര്‍വ്വഭൂതേഷു ചാത്മാനം
സര്‍വ്വഭൂതാനി ചാത്മനി
മുനേര്‍ ജാനത ആശ്ചര്യം
മമത്വമനുവര്‍ത്തതേ (5)

സ്വര്‍വ്വജീവനിലും തന്നെ
തന്നിലാണവരെന്നുമായ്
കാണ്മതാകും മുനിയ്ക്കും ഹാ
കാണ്മൂ മമതയുള്ളതായ് (5)

ആസ്ഥിതഃ പരമാദ്വൈതം
മോക്ഷാര്‍ത്ഥേƒപി വ്യവസ്ഥിതഃ
ആശ്ചര്യം കാമവശഗോ
വികലഃ കേളിശിക്ഷയാ (6)

പരമാദ്വൈതിയായാലും
മോക്ഷാര്‍ ത്ഥിയാകിലും നരന്‍
കാമത്തിനടിമപ്പെട്ടെ-
ന്നാലേ ദുര്‍ബലനായിടും  (6)

ഉദ്ഭൂതം ജ്ഞാനദുര്‍മിത്ര-
മവധാര്യാദി ദുര്‍ബലഃ
ആശ്ചര്യം കാമമാകാംക്ഷേത്
കാലമന്തമനുശ്രിതഃ (7)

പൊങ്ങി വന്നിടുമാകാമം
ശത്രുവെന്നു ധരിക്കിലും
ദുര്‍ബലന്നന്ത്യകാലത്തും
കാമത്തിന്നുകൊതിപ്പു ഹാ (7)

ഇഹാമുത്ര വിരക്തസ്യ
നിത്യാനിത്യവിവേകിനഃ
ആശ്ചര്യം മോക്ഷകാമസ്യ
മോക്ഷാദേവ വിഭീഷികാ (8)

നിത്യാനിത്യമറിഞ്ഞോനും
വിരക്തനായിരിപ്പോനും
മോക്ഷമാശിച്ചിടാമെന്നാല്‍
മോക്ഷം ഭീതിയുമേകിടും (8)

ധീരസ്തു ഭോജ്യമാനോƒപി
പീഡ്യമാനോƒപി സര്‍വദാ
ആത്മാനം കേവലം പശ്യന്‍
ന തുഷ്യതി ന കുപ്യതി (9)

ധീരന്‍ സുഖം ഭുജിച്ചാലും
നോവിക്കപ്പെട്ടുവെങ്കിലും
ആത്മാ താനെന്നറിഞ്ഞൊട്ടും
കോപം കാട്ടില്ല മോദവും (9)

ചേഷ്ടമാനം ശരീരം സ്വം
പശ്യത്യന്യശരീരവത്
സംസ്തവേ ചാപി നിന്ദായാം
കഥം ക്ഷുഭ്യേത് മഹാശയഃ (10)

ചേഷ്ട കാട്ടുന്നതാം ദേഷം
തന്റെയല്ലെന്നു കാണ്മവന്‍
സ്തുതിയും നിന്ദയും കേട്ടാല്‍
ക്ഷോഭിച്ചീടുന്നതെങ്ങിനെ? (10)

മായാമാത്രമിദം വിശ്വം
പശ്യന്‍ വിഗതകൌതുകഃ
അഹി സന്നിഹിതേ മൃത്യൌ
കഥം ത്രസ്യതി ധീരധീഃ (11)

വിശ്വത്തെ മായയായ് കണ്ടു
കൌതുകം പോയ ധീരനു
മൃത്യുവന്നെത്തിയെന്നാലും
ഭീതിയെങ്ങിനെ വന്നിടും  (11)

നിസ്പൃഹം മാനസം യസ്യ
നൈരാശ്യേƒപി മഹാത്മനഃ
തസ്യാത്മജ്ഞാനതൃപ്തസ്യ
തുല്യതാ കേന ജായതേ (12)

ആശയൊന്നിലുമില്ലാതെ
സ്പൃഹയറ്റിട്ടു തൃപ്തനായ്
ആത്മജ്ഞാനം രസിപ്പോനു
തുല്യമായുള്ളതെന്തെടോ (12)

സ്വഭാവാദ് ഇവ ജാനാനോ
ദൃശ്യമേതന്ന കിം ചന
ഇദം ഗ്രാഹ്യമിദം ത്യാജ്യം
സ കിം പശ്യതി ധീരധീഃ (13)

ദൃശ്യമായൊക്കെയും മിഥ്യ-
യെന്നറിഞ്ഞൊരു ധീരനോ
നേടാന്‍ കാണുകയില്ലൊന്നും
ത്യജിക്കാനില്ലയൊന്നുമേ (13)

അംതസ്ത്യക്തകഷായസ്യ
നിര്‍ദ്വന്ദസ്യ നിരാശിഷഃ
യദൃച്ഛയാ ഗതോ ഭോഗോ
ന ദുഃഖായ ന തുഷ്ടയേ (14)

ഉള്ളിലെ ചേറു മാറ്റീട്ടു
ദ്വൈതബോധമകന്നവന്‍
യദൃച്ഛയാ രമിച്ചാലും
ദുഃഖം കാണില്ല മോദവും (14)

ഹൃത്സ്പന്ദനം

കവിയല്ല ഞാ,നിതു കവിതയല്ലാ, ഞാനൊ-

ട്ടെഴുതാറുമില്ലെടോ കവിതയേതും

കവിയെന്ന പേരിന്നു മോഹവുമില്ല ഞാ-

നറിയുന്നു സ്നേഹമതൊന്നു മാത്രം

അറിയുന്നതില്ല ഞാനൊന്നുമിതെന്നിയേ

പറയുവാനില്ല മറ്റൊന്നുമോര്‍ത്താല്‍

എഴുതുന്നു പിന്നെയും വെറുതെയിമ്മട്ടിലാ-

യറിയുകിതെന്റെ ഹൃത്സ്പന്ദനം താന്‍

നന്മ

പൂവിന്‍ സുഗന്ധമകലുന്നതല്ല പോ-
ലാപൂകരിഞ്ഞുപോമെന്നാകിലും

ഹൃത്തിലെ നന്മയും മായുകയില്ല പോ-
ലെത്ര നോവില്‍ മനം നീറീടിലും

കണ്ണീരുമേഘമായ് കാണുന്ന മാനത്തു
കാണുന്നഴകുള്ള മാരിവില്ല്.
ഉള്ളിലെ നീറുന്ന നോവുമറച്ചല്ലേ
നമ്മെ ചുമക്കുന്നതീധരയും

Thursday, 12 March 2015

മനീഷാപഞ്ചകം

അകലെയകലുവാനായ് ചൊല്വതിന്നെന്തിനോടാ-
യുടലിനറികയില്ലാ മാറുവാന്‍ ദേഹി പോയാല്‍
അകലണമതിനുള്ളില്‍ വാഴ്വതാം ശക്തിയെന്നാല്‍
സകലപൊരുളിലും ഹാ! കാണ്മതാസത്തുതന്നെ

പ്രചോദനം (തര്‍ജ്ജമയല്ല):

അന്നമയാത് അന്നമയം
അഥവാ ചൈതന്യമേവ ചൈതന്യാത്
യതിവര! ദൂരികര്‍ത്തും വാഞ്ഛസി
കിം ബ്രൂഹി ഗഛ ഗഛേത്?

യതിവര! അന്നമയമായതില്‍ (ദേഹം ...ദേഹത്തിന് ചൈതന്യത്തിന്റെ സഹായം കൂടാതെ മാറാന്‍ കഴിയില്ല... എന്തിന്, അനങ്ങാന്‍ പോലും ആകില്ല) നിന്ന് അന്നമയമായതോ, അതോ ചൈതന്യത്തില്‍ നിന്ന് ചൈതന്യമോ (അത് സര്‍വ്വവ്യാപി; എല്ലാത്തിലും എല്ലാവരിലും ഒരുപോലെ ) ഏതാണ്, ദൂരെ മാറ്റാന്‍ ആഗ്രഹിക്കുന്നത്. എന്തിനോടാണ്, മാറൂ എന്ന് പറയുന്നത്

പകലവനൊരുപോലെക്കാണ്മുഗംഗാജലത്തില്‍
സകലചെളിയുമുള്ളാതോട്ടിലും തുല്യമായി

പറയുക,യൊരുഭേദം കാണ്മതോ മണ്‍കുടത്തില്‍
നിറയുവതൊരുപൊന്നിന്‍ ചെപ്പിലാണെങ്കിലും ഹാ

പ്രചോദനം
കിം ഗംഗാബുനി ബിംബിതേƒബരമണൌ ചാണ്ഡാളവാടീ പയഃ
പൂരേ ചാന്തരമസ്തി കാഞ്ചനഘടീ മൃത്‌കുംഭയോര്‍വാംബരേ

Monday, 9 March 2015

സ്നേഹം

ഖണ്ഡങ്ങളാക്കീട്ടു സത്യം തിരയുന്ന

മൌഢ്യമേ നീയൊന്നറിഞ്ഞു കൊള്‍ക

നിന്‍ വഴിയ്ക്കില്ല ഞാന്‍ നന്മ തന്‍ മന്ത്രം നിന്‍

നാവിലണയാത്ത കാലത്തോളം


എത്ര മുറിച്ചു നീയെങ്ങു തിരഞ്ഞാലും

കാണില്ല, ഞാനൊരു ഖണ്ഡമല്ല

സത്യമാണെങ്ങും നിറയുന്ന സ്നേഹ-

മാണെന്നെ മുറിച്ചറിയേണ്ടതല്ല

നിന്നില്‍ നിറയുന്ന സ്നേഹപ്രകാശത്തില്‍

ലോകം തെളിഞ്ഞു കാണുന്ന നേരം

മാത്രമേ കാണുവാനാകൂ നിനക്കെന്നെ

നിന്നിലുമെങ്ങും നിറഞ്ഞതായി

കാഴ്ച

പാഴം മുളം തണ്ടിലും പാട്ടുണര്‍ന്നീടു-

ന്നുണ്ടാവിരലൊന്നു തഴുകിടുമ്പോള്‍

മൂകമാം വീണയും പാടുന്നതുണ്ടു പോ-

ലാവിരലൊന്നുതൊട്ടീടുമെന്നാല്‍

ഇല്ലില്ലവിസ്മയം താരപൈതങ്ങളേ

വിണ്ണിലേവം മിന്നി നിന്നിടുമ്പോള്‍

കാണുന്നതു കൃപാവെട്ടമെന്നൊന്നു താന്‍

കാണുന്നില്ലന്യഥായൊന്നുമേ ഞാന്‍

Sunday, 8 March 2015

കല്ല്‌

ഭക്തി തന്‍ മാസ്മരസ്പര്‍ശമില്ലായ്കിലാ-

കല്ലു വെറും കല്ലു മാത്രമത്രെ

സ്നേഹമാം തേന്‍ കണമില്ലാത്ത മാനസം
കല്ലു താന്‍, വ്യര്‍ത്ഥമാജന്മമത്രെ

Saturday, 7 March 2015

ശ്രീഹരേ നമഃ

ഇന്ന് പൂര്‍ണ്ണത്രയീശന്റെ ഉത്രം തിരുനാളാണ് എന്നാണ് അറിവ്:
ഉത്രം നാളായി ചിത്തം തവ പദമലരിന്‍ ഭക്തിയാം തേന്‍ നിറഞ്ഞി-
ട്ടെത്താനേറെ ക്കൊതിച്ചിട്ടമരുവതറിയുന്നില്ലയോ ശ്രീഹരേ നീ
ഭക്തര്‍ക്കാനന്ദമേകുന്നടിമലരിണയെന്‍ ഹൃത്തടേ കാണുവാനായ്
സത്യം മൂടുന്നമായാ മറയിനി കളയാനെത്തു പൂര്‍ണ്ണത്രയീശാ
വേദങ്ങള്‍ നാലുമോര്‍ത്താ,ലറിവ,തു ഭഗവന്‍ നിന്‍ കൃപാവര്‍ഷമല്ലേ
വേദത്തിന്‍ സാരമെന്നാല്‍ മമ ഹൃദി തെളിയുന്നാചിദാനന്ദമല്ലേ
മോദം നല്കുന്നതാകുന്നൊളിയകമലരില്‍ കാണ്മതാം സ്നേഹമല്ലേ

ഖേദം മാറ്റീട്ടു ചിത്തേ തെളിയുക സതതം ശ്രീഹരേ ഞാന്‍ നമിപ്പൂ

ശ്രീഹരേ നമഃ

ഇന്ന് പൂര്‍ണ്ണത്രയീശന്റെ ഉത്രം തിരുനാളാണ് എന്നാണ് അറിവ്:

ഉത്രം നാളായി ചിത്തം തവ പദമലരിന്‍ ഭക്തിയാം തേന്‍ നിറഞ്ഞി-

ട്ടെത്താനേറെ ക്കൊതിച്ചിട്ടമരുവതറിയുന്നില്ലയോ ശ്രീഹരേ നീ

ഭക്തര്‍ക്കാനന്ദമേകുന്നടിമലരിണയെന്‍ ഹൃത്തടേ കാണുവാനായ്

സത്യം മൂടുന്നമായാ മറയിനി കളയാനെത്തു പൂര്‍ണ്ണത്രയീശാ

വേദങ്ങള്‍ നാലുമോര്‍ത്താ,ലറിവ,തു ഭഗവന്‍ നിന്‍ കൃപാവര്‍ഷമല്ലേ

വേദത്തിന്‍ സാരമെന്നാല്‍ മമ ഹൃദി തെളിയും സച്ചിദാനന്ദമല്ലേ

മോദം നല്കുന്നതാകുന്നൊളിയകമലരില്‍ കാണ്മതാം സ്നേഹമല്ലേ

ഖേദം മാറ്റീട്ടു ചിത്തേ തെളിയുക സതതം ശ്രീഹരേ ഞാന്‍ നമിപ്പൂ

Thursday, 5 March 2015

ജ്യോതിര്‍ഗമയ

പാടട്ടെ പാണ,നാസത്യമതു കേട്ടു

വാളെടുക്കുന്നതിന്നെന്തിനാവോ ?
വെട്ടമണച്ചിട്ടൊളിയ്ക്കുന്നതെന്തിനു
സത്യത്തെയെന്തേ ഭയപ്പെടുന്നൂ

മാലിന്യം മാറ്റാതെ മോടി പിടിപ്പിച്ചാല്‍
മാലിന്യമുക്തമായീടുമെന്നോ?
കണ്ണു തുറക്കുക മുന്നിലെ മാലിന്യം
കണ്ണാലെ കണ്ടൊന്നറിഞ്ഞു കൊള്‍ക

കണ്ണീരു കണ്ണില്‍ നിറയുന്നുവെന്നാലും
കണ്ണടയ്ക്കാതിതു കണ്ടു നില്ക്കൂ
കണ്ണിനിതിഷ്ടമായ് തോന്നുന്നതില്ലെങ്കില്‍
കണ്ണടയ്ക്കൊല്ലിതു, ശുദ്ധമാക്കൂ

Wednesday, 4 March 2015

കാരുണ്യം

ആഴിത്തിരയാഴി കാണുന്നുവോ, ചെറു-

ബുദ്ബുദം ഭൂവെന്നു ചൊല്ലാവതോ ?

പാഴ്‌മുളം തണ്ടെന്തേ പാടീടുമോ, സഖേ,

ഗായകന്‍ ചുണ്ടോട് ചേര്‍ക്കാകിലും ?

 

കാര്‍മുകില്‍ മാനത്തണയുന്നതും പിന്നെ

വര്‍ഷമായ് ഭൂവിലേയ്ക്കെത്തുന്നതും

കാടുകള്‍ മേടുകള്‍ താണ്ടിയതാറായി

ദാഹനീരേകാനൊഴുകുന്നതും

ആഴിയില്‍ സാന്ത്വനം തേടുന്നതും തിര-

യായതുതീരത്തണയുന്നതും

വിസ്മയം തന്നെയിതൊക്കെയൊരുക്കുന്ന-

തെന്തതു കാരുണ്യം തന്നെയല്ലേ?

Tuesday, 3 March 2015

വല

വലയും വലയില്‍ പെട്ടീ-
വലയുന്നിരയും തഥാ
വല നെയ്യുന്നതും ചിത്തിന്‍
കല താനെന്നു കണ്ടിടാം

കല കാലക്രമത്താലേ
പൂര്‍ണ്ണമായീടുമെങ്കിലോ
നിലാവാം ബോധമായ് കാണാം
പൂര്‍ണ്ണചന്ദ്രസമം സദാ

ഇരുളില്‍ ഭീതിയേകീടും
രൂപവും മാറിവന്നതും
ഭേദചിന്തയകന്നെല്ലാ-
മൊന്നാണെന്നു തെളിഞ്ഞിടും

Monday, 2 March 2015

അഷ്ടാവക്രഗീത - പാശ്ചാത്തലം

കഥ കേട്ടറിവ് മാത്രം ആധികാരികം ആകണം എന്നില്ല. തെറ്റുണ്ടെങ്കില്‍ അറിയുന്നവര്‍ പറഞ്ഞു തരും എന്ന പ്രതീക്ഷയോടെ:


ജനകമഹാരാജാവിനെ സത്യാന്വേഷിയായും ഋഷിതുല്യനായും പറയുന്നു പലയിടങ്ങളിലും ... ബ്രഹ്മജ്ഞാനം ഞൊടിയിടയില്‍ ലഭ്യമാണ് എന്ന് വായിച്ച് കേട്ടു. അത് ശരിയോ തെറ്റോ എന്ന് അദ്ദേഹം സംശയം ഉന്നയിച്ചുവത്രെ. അത് ശരി എന്ന് സ്ഥാപിയ്ക്കാന്‍ ശ്രമിച്ച് സാധിക്കാത്തവരെ ജയില്‍ അടച്ചുവത്രെ

അഷ്ടാവക്രമഹര്‍ഷി ഇത് കേട്ടറിഞ്ഞ് രാജാവിനെ കാണാന്‍ ചെന്നു. ശരി എന്ന് സ്ഥാപിക്കാന്‍ ആകുന്നില്ല എന്ന ഒരേ കാരണത്താല്‍ ശിക്ഷിക്കുന്നത് ശരിയല്ല, ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിക്കാന്‍ പറഞ്ഞുവത്രെ. അറിവ് പകരണമെങ്കില്‍ അര്‍ഹത വേണം (ആഗ്രഹം വേണം അറിവ് പകരുന്ന ഗുരുവിനെ വിശ്വസിക്കണം ) അതുണ്ടെങ്കില്‍ ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിച്ച് കാട്ടിലേക്ക് അനുഗമിക്കാന്‍ പറഞ്ഞുവത്രെ.

അവരെ മോചിപ്പിച്ച് സേവകരൊപ്പൊം കാട്ടിലേക്ക് പോകെ കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ അവരെയും പറഞ്ഞു വിടാന്‍ പറഞ്ഞു; സേവകരെ പറഞ്ഞു വിട്ടു. ജ്ഞാനോപദേശത്തിനായി കുതിരയില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങിയ രാജാവിനോട് അതേ നിലയില്‍ നില്ക്കാന്‍ ആജ്ഞാപിച്ചു. ജ്ഞാനോപദേശം വേണമെങ്കില്‍ ഗുരുവായി സ്വീകരിക്കണം ഗുരുദക്ഷിണ എന്ത് എന്ന് ചോദിച്ചുവത്രെ. തന്നെയും തന്റെ എല്ലാം തന്നെയും (ശരീരവും മനസ്സും സ്വത്തും എല്ലാം തന്നെ) ഗുരുദക്ഷിണയായി കൊടുത്തു. മഹര്‍ ഷി എങ്ങോ മറഞ്ഞു; രാജാവ് പ്രതിമ പോലെ നിശ്ചലനും ...

സേവകര്‍ എങ്ങിനെയോ രാജാവിനെ കണ്ടുപിടിച്ച് കൊട്ടാരത്തില്‍ തിരിച്ചെത്തിച്ചു. അപ്പോഴും രാജാവ് പ്രതിമ കണക്ക്. രണ്ട് നാള്‍ കഴിഞ്ഞ് മഹര്‍ഷി വന്ന് രാജാവിനെ വിളിച്ചു എന്തേ ഇങ്ങിനെ പ്രതിമ പോലെ എന്ന് ചോദിച്ചു. രാജാവ് ഇങ്ങിനെ മറുപടി പറഞ്ഞുവത്രെ. എന്റെ എല്ലാം തന്നു കഴിഞ്ഞു (മനസ്സും ബുദ്ധിയും അടക്കം ) ... ഇനി ആജ്ഞയില്ലാതെ ഒന്നും ചെയ്യാനാവില്ല എന്ന്

ബ്രഹ്മസ്വരൂപമായ് തീര്‍ന്ന രാജാവിനെ ശിഷ്യനായി സ്വീകരിക്കുന്നു. രാജാവ് മഹര്‍ഷിയെ നമസ്കരിച്ച് ചോദ്യം ചോദിക്കുന്നു

കഥം ജ്ഞാനമവാപ്നോതി
കഥം മുക്തിര്‍ ഭവിഷ്യതി
വൈരാഗ്യം ച കഥം പ്രാപ്തം
ഏതദ് ബ്രൂഹി മമ പ്രഭോ

(ജ്ഞാനമെങ്ങിനെ കിട്ടീടും
മുക്തിയെങ്ങിനെ വന്നിടും
വൈരാഗ്യപ്രാപ്തിയും ചൊല്ലൂ
നേടുമെങ്ങിനെയെന്‍ പ്രഭോ)

Sunday, 1 March 2015

സ്നേഹം

കുടത്തിന്നുള്ളിലാകാശം
വേറെയായ് കാണ്മതുള്ളപോല്‍
വേറെയായ് കാണ്മതാം സ്നേഹം
വേറെയാകില്ല നിര്‍ണ്ണയം

കാരുണ്യം

കണ്ണുനീര്‍ കണ്ണില്‍ നിറഞ്ഞൊരു നാളില്‍ ഞാന്‍
കണ്ണോനോടെന്തേവമെന്നുകേണൂ
പുഞ്ചിരി തൂകിയിട്ടോതിയവനപ്പോള്‍
തെല്ലുള്ളില്‍ നോവറിഞ്ഞുള്ളവനേ
കാണുള്ളുവന്യന്റെ കണ്ണിലെ കണ്ണീരും
കണ്ണീര്‍ തുടയ്ക്കുന്നതാം കൈകളും
കണ്ണുനീരില്ലാതെ കാണാവതല്ല പോ-
ലാനന്ദമീവാഴ്വിലെങ്ങുമാര്‍ക്കും 
കാര്‍ മുകിലില്ലാത്ത വാനിലുണ്ടാകുമോ
ഏഴഴകുള്ളോരു മാരിവില്ല്


Saturday, 28 February 2015

കാരുണ്യം

തൊട്ടു തലോടുന്ന കാറ്റു ചില നേരം




തട്ടിക്കൊഴിക്കുന്നു കഷ്ടമാപൂവിനെ!

പെറ്റു വളര്‍ത്തുമീഭൂമിയൊരുനാളില്‍
ചുട്ടെരിച്ചീടും ചിതയൊരുക്കീടുന്നു!


വിശ്വസിച്ചീടുവാനില്ലയിങ്ങൊന്നുമേ

യാശ്വാസമേകുന്നസ്നേഹമതെന്നിയേ

ദൃശ്യമാമീലോകം കാട്ടിത്തരുന്നതാം

ദൃക്കാകും കാരുണ്യമെന്നതൊന്നെന്നിയേ



Friday, 27 February 2015

താണ്ഡവം

മോഹങ്ങളെല്ലാമെരിഞ്ഞടങ്ങുന്നൊരീ
മാനസമാകും ശ്മശാനഭൂവില്‍
താണ്ഡവമാടുക സാട്ടഹാസം കാളീ
കണ്ടിരിക്കുന്നോരു ഭ്രാന്തനീ ഞാന്‍

കത്തിയമരുന്ന മോഹത്തിന്‍ ചാമ്പലില്‍
നര്‍ത്തനമാടുക കാളികേ നീ
സത്യപ്രകാശത്തിന്‍ തീജ്വാലയായ് ചിത്തിന്‍
സത്തായിട്ടെങ്ങും നിറഞ്ഞു നില്ക്ക

തീഗോളം

മണ്ണിന്റെ നോവുകണ്ടുള്ളം തകര്‍ന്നോരാ
വിണ്ണിന്റെ കണ്ണീര്‍ കണികയാണോ
കണ്ണില്‍ തെളിഞ്ഞിരുള്‍ മൂടുന്ന മാനത്തു
ദെണ്ണമാതീഗോളമായതാണോ

Thursday, 26 February 2015

പത്ഥ്യാ

ലക്ഷണം: യതിയഞ്ചിലായ് സജസയങ്ങള്‍ പത്ഥ്യാ ലഗം

00-/0-(യതി)0/00-/0--/0-

* കുളിരേകിടു ന്നനില,നൊപ്പമായെത്തിടു-
ന്നളിപാടിടും മധുരഗാനവും കേട്ടു ഞാന്‍
കളവേണുവും ചൊടിയിലായണിഞ്ഞിട്ടു നീ
തെളിയുന്നതിന്നിനിയുമെന്തു ചെയ്യേണ്ടു ഞാന്‍

* സമസ്യാപൂരണം

അശ്വഗതി

ലക്ഷണം അഞ്ചുഭകാരമിഹാശ്വഗതിക്കൊടുവില് ഗുരുവും

– υ υ/– υ υ/– υ υ/– υ υ/– υ υ/-

* സുന്ദരമായൊരുലോകവുമേവമൊരുക്കിയ നീ
സന്തത,മെന്നുടെ മാനസരൂപമെടുത്തതിലായ്
ചിന്തകളായതിനുള്ളിലമര്‍ന്നതറിഞ്ഞിടവേ
വന്ദനമോടു ശിരസ്സു കുനിച്ചു നമിപ്പിതു ഞാ൯

* സമസ്യാപൂരണം

പാരിതിലുണ്മതിരഞ്ഞു വലഞ്ഞു മടുത്തകമേ
കൂരിരുളുള്ളതകറ്റിടുവാന്‍ വഴി തേടുകയാം
കാരണകാര്യവിവേചനമൊക്കെയകറ്റി ശിവേ
നേര്‍ വഴി കാട്ടുക, മാമകഹൃത്തിലണഞ്ഞിടു നീ

ശാശ്വതമായ സുഖം ഭുവി മര്‍ത്ത്യനണഞ്ഞിടുവാന്‍
നശ്വരമാമുലകത്തിലനശ്വരനായിടുവാന്‍
ഈശ്വരചിന്തമനസ്സിലുണര്‍ന്നിടുവാനിഹ ഞാ-
നീശ! തൊഴാം തവ പാദയുഗം കനിയൂ സദയം

Tuesday, 24 February 2015

സാക്ഷി

സാക്ഷി ഞാന്‍ ബോധമാണത്രേ

യാത്മാ ജ്ജോതിസ്വരൂപമാം

നിര്‍മ്മലാനന്ദമാം സത്യം

ഞാനെന്നോതുന്നു ശാസ്ത്രവും

 

ഉദിക്കും സൂര്യനാഴിക്കുള്‍

പോകുന്നില്ലയതേവിധം

ജനിച്ചേയില്ല നാമാരും

മരിക്കുന്നതുമില്ല പോല്‍

Monday, 23 February 2015

അഷ്ടാവക്രഗീത (2 - ശിഷ്യന്റെ സ്വാനുഭവം]

ജനകഃ ഉവാച

അഹോ നിരഞ്ജനഃ ശാന്തോ
ബോധോഹം പ്രകൃതേഃ പരഃ
ഏതാവന്തമഹം കാലം
മോഹേനൈവ വിഡംബിതഃ (1)

ജനകന്‍ പറഞ്ഞു

നിര്‍മ്മലബോധമഹോ ഞാന്‍
ശാന്തന്‍ പ്രകൃതിയ്ക്കതീതന്‍
ഇത്രകാലവും മോഹത്താല്‍
വഞ്ചിക്കപ്പെട്ടതാണു പോല്‍ (1)

യഥാ പ്രകാശയാമ്യേകോ
ദേഹമേനം തഥാ ജഗത്
അതോ മമ ജഗത്സര്‍ വ്വ-
മഥവാ ന ച കിംചന (2)

എപ്രകാരം പ്രകാശിപ്പൂ
ദേഹം ലോകമതേവിധം
അതിനാല്‍ ലോകമെന്റേതാ-
ണല്ലായ്കിലില്ലയൊന്നുമേ (2)

സശരീരമഹോ വിശ്വം
പരിത്യജ്യ മയാധുനാ
കുതശ്ചിത് കൌശലാദേവ
പരമാത്മാ വിലോക്യതേ (3)

ശരീരമതു പോല്‍ വിശ്വം
ത്യജിച്ചിട്ടിന്നു ഞാനഹോ
ഏതോ കൌശലത്താലിന്നു
പരമാത്മാവിനെ കാണ്മൂ (3)

യഥാ ന തോയതോ ഭിന്നാ-
സ്തരംഗാ ഫേനബുദ്ബുദാഃ
ആത്മനോ ന തഥാ ദിന്നം
വിശ്വമാത്മവിനിര്‍ഗ്ഗതം  (4)

പതയും തിരയും വെള്ളം
ബുദ്ബുദം വേറെയായിടാ
ആത്മാവില്‍ നിന്നു വന്നോരീ
വിശ്വവും വേറെയല്ല പോല്‍  (4)

തന്തുമാത്രോ ഭവേദേവ
പടോ യദ്വത് വിചാരിതഃ
ആത്മതന്മാത്രമേവേദം
തദ്വത് വിശ്വം വിചാരിതം (5)

വസ്ത്രമായ് കാണ്മതോര്‍ ത്താലോ
നൂലുതാനെന്നപോലവേ
വിശ്വമായ് കാണ്മതെല്ലാമേ
ആത്മാവുതന്നെയാണു പോല്‍ (5)

യഥൈവേക്ഷുരസേ കൃപ്താ
തേന വ്യാപ്തൈവ ശര്‍ ക്കരാ
തഥാ വിശ്വം മയി കൃപ്തം
മയാ വ്യാപ്തം നിരന്തരം (6)

ശര്‍ ക്കരയ്ക്കുള്ളില്‍ വ്യാപിച്ചു-
ണ്ടിക്ഷുവിന്‍ രസമെന്നപോല്‍
എന്നില്‍ കാണുന്നതാം ലോകേ
നിറഞ്ഞീടുന്നു ഞാന്‍ സദാ (6)

അത്മാƒജ്ഞാനാജ്ജഗദ് ഭാതി
ആത്മജ്ഞാനാന്ന ഭാസതേ
രജ്ജ്വജ്ഞാനാദഹിര്‍ ഭാതി
തജ്ജ്ഞാനാത് ഭാസതേ ന ഹി (7)

ആത്മജ്ഞാനം വിനാ കാണ്മൂ
ലോകമല്ലായ്കിലില്ല പോല്‍

പാശം കാണും വരേ കാണൂ

പാമ്പറിഞ്ഞാലതില്ല പോല്‍  (7)

പ്രകാശം മേ നിജം രൂപം
നാതിരിക്തോƒസ്മ്യഹം തതഃ
യദാ പ്രകാശതേ വിശ്വം
തദാഹം ഭാസ ഏവ ഹി (8)

പ്രകാശം താന്‍ നിജം രൂപം
മറ്റേതും തന്നെയല്ല ഞാന്‍
ലോകം കാണുപ്പെടും പോല്‍ താന്‍
ഞാനും കാണായ് വരുന്നതും (8)

അഹോ വികല്പിതം വിശ്വ-
മജ്ഞാനാന്മയി ഭാസതേ
രൂപ്യം ശുക്തൌ ഫണീ രജ്ജൌ
വാരീ സൂര്യകരേ യഥാ (9)

അഹോ കല്പന താന്‍ വിശ്വം
അജ്ഞാനത്താലെ കാണ്മു ഞാന്‍
ചിപ്പിയില്‍ വെള്ളിയും പാശേ
പാമ്പും കാണായ് വരുന്നപോല്‍ (9) <<<

മത്തോ വിനിര്‍ ഗതം വിശ്വം
മയ്യേവ ലയമേഷ്യതി
മൃദി കും ഭോ ജലേ വീചീഃ
കനകേ കടകം യഥാ (10) <<<

അലയാഴിയ്ക്കകം പാത്രം
മണ്ണില്‍ സ്വര്‍ ണ്ണത്തിലോ വള
ചേരുമെന്നില്‍ പിറന്നോരീ
വിശ്വമെന്നിലുമവ്വിധം  (10) <<<

വള പൊന്നില്‍ കുടം മണ്ണില്‍
ലയിക്കുന്നലയാഴിയില്‍
ചേരുമെന്നില്‍ പിറന്നോരീ
വിശ്വമെന്നിലുമവ്വിധം  (10) <<<

അഹോ അഹം നമോ മഹ്യം
വിനാശോ യസ്യ നാസ്തി മേ
ബ്രഹ്മാദിസ്തം ബപര്യന്തം
ജഗന്നാശോƒപി തിഷ്ഠതഃ (11)

ബ്രഹ്മാദിതൃണപര്യന്തം
നശിച്ചീടുന്നനേരവും
നാശമില്ലാതെ കാണുന്നോ-
രെനിയ്ക്കായെന്റെ വന്ദനം (11)

അഹോ അഹം നമോ മഹ്യം
ഏകോഹം ദേഹവാനപി
ക്വചിന്ന ഗന്താ നാഗന്താ
വ്യാപ്യ വിശ്വമവസ്ഥിതഃ (12)

അനേകദേഹമായേകന്‍
പോകുന്നില്ലയൊരേടവും
വിശ്വേ വ്യാപിച്ചു കാണുന്നോ-
രെനിയ്ക്കായെന്റെ വന്ദനം (12)

അഹോ അഹം നമോ മഹ്യം
ദക്ഷോ നാസ്തീഹ മത്സമഃ
അസംസ്പൃശ്യ ശരീരേണ
യേന വിശ്വം ചിരം ധൃതം (13)

സ്പര്‍ ശിച്ചിടാതെ ലോകത്തെ
ധരിച്ചീടുന്നെനിക്കഹോ
തുല്യനായില്ല ദക്ഷന്‍ ഞാ-
നെനിയ്ക്കായെന്റെ വന്ദനം (13)

അഹോ അഹം നമോ മഹ്യം
യസ്യ മേ നാസ്തി കിംചന
അഥവാ യസ്യ മേ സര്‍ വ്വം
യദ് വാങ്മനസഗോചരം (14)

വാക്കാലെ മനസ്സാലെ ഞാ-
നറിഞ്ഞീടുവതെന്റെ താന്‍
അല്ലയെന്നാകിലില്ലൊന്നു-
മെനിയ്ക്കായെന്റെ വന്ദനം (14)

ജ്ഞാനം ജ്ഞേയം തഥാ ജ്ഞാതാ
ത്രിതയം നാസ്തി വാസ്തവം
അജ്ഞാനാദ് ഭാതി യത്രേദം
സോƒഹമസ്മി നിരഞ്ജനഃ (15)

അറിയേണ്ടതറിഞ്ഞോനു-
മറിവും വേറെയല്ലപോല്‍
അജ്ഞാനത്താലെ തോന്നുന്നു
ഞാനോ മാലിന്യമറ്റവന്‍ (15)

ദ്വൈതമൂലമഹോ ദുഃഖം
നാന്യത്തസ്യാƒസ്തി ഭേഷജം
ദൃശ്യമേതത്മൃഷാ സര്‍ വ്വം
ഏകോƒഹം ചിദ്രസോമലഃ (16))

ദുഃഖത്തില്‍ കാരണം ദ്വൈതം
മിഥ്യയിക്കാണ്മതൊക്കെയും
ആനന്ദരൂപമാം ബോധ-
മല്ലാതില്ലത്രെയൌഷധം   (16)

ബോധമാത്രോƒഹമജ്ഞാനാദ്
ഉപാധിഃ കല്പിതോ മയാ
ഏവം വിമൃശതോ നിത്യം
നിര്‍വികല്പേ സ്ഥിതിര്‍ മമ (17)

ബന്ധനം ഭ്രമ,മജ്ഞാനം
മൂലം ഞാന്‍ ബോധമൊന്നു താന്‍
ഏവമെന്നുമുറച്ചോരു
നിര്‍വികല്പത്തിലാണു ഞാന്‍ (17)

ന മേ ബന്ധോƒസ്തി മോക്ഷോ വാ
ഭ്രാന്തിഃ ശാന്തോ നിരാശ്രയാ
അഹോ മയി സ്ഥിതം വിശ്വം
വസ്തുതോ ന മയി സ്ഥിതം (18)

എന്നിലാണത്രെയീലോക-
മെന്നാലെന്നിലുമല്ല ഞാന്‍
ഭ്രമമില്ലാത്തവന്‍ ശാന്തന്‍
ബന്ധമോക്ഷാദിയില്ല മേ (18)

സശരീരമിദം വിശ്വം
ന കിം ചിദിതി നിശ്ചിതം
ശുദ്ധചിന്മാത്ര ആത്മാ ച
തത്‌കസ്മിന്‍ കല്പനാധുനാ (19)

വിശ്വമീദേഹമെന്നെല്ലാ-
മൊന്നു താനെന്നു നിര്‍ണ്ണയം
ശുദ്ധചിത്താകുമാത്മാവി-
ലെങ്ങിതെല്ലാം നിനയ്ക്കണം  (19)

ശരീരം സ്വര്‍ഗ്ഗനരകൌ
ബന്ധമോക്ഷൌ ഭയം തഥാ
കല്പനാമാത്രമേവൈതത്
കിം മേ കാര്യം ചിദാത്മനഃ (20)

ശരീരം സ്വര്‍ ഗ്ഗനരകം
ബന്ധമോക്ഷാദികള്‍ ഭയം
ചിത്തായീടുമെനിക്കില്ലാ
ഭ്രമം മാത്രമിതൊക്കെയും (20)

അഹോ ജനസമൂഹേƒപി
ന ദ്വൈതം പശ്യതോ മമ
അരണ്യമിഹ സംവൃത്തം
ക്വ രതിം കരവാണ്യഹം (21)

ജനക്കൂട്ടത്തിലായാലും
ദ്വൈതം കാണുന്നതില്ല ഞാന്‍
കാടു പോല്‍  കാണ്മു ഞാനെല്ലാം
എന്തിനോടു രമിക്കണം (21)

നാഹം ദേഹോ ന മേ ദേഹോ
ജീവോ നാഹമഹം ഹി ചിത്
അയമേവ ഹി മേ ബന്ധ
ആസീദ്യാ ജീവിതേ സ്പൃഹാ (22)

ദേഹമില്ലതെനിക്കില്ല
ജീവനല്ലിതു ബോധമാം
ജീവിച്ചീടണമെന്നുള്ള
മോഹമാം ബന്ധകാരണം (22)

അഹോ ഭുവനകല്ലോലൈര്‍
വിചിത്രൈര്‍ ദ്രാക് സമുത്ഥിതം
മയ്യനന്തമഹാംഭോധൌ
ചിത്തവാതേ സമുദ്യതേ (23)

മഹാസാഗരമാമെന്നില്‍
ചിത്തം കാറ്റായി വീശവേ
തിരയായ് വന്നിടുന്നുണ്ടീ
ലോകമെന്നുള്ളതത്ഭുതം (23)

മയ്യനന്തമഹാം ഭോധൌ
ചിത്തവാതേ പ്രശാമ്യതി
അഭാഗ്യാജ്ജീവവണിജോ
ജഗത്‌പോതോ വിനശ്വരഃ (24)

മഹാസാഗരമാമെന്നില്‍
ചിത്താം കാറ്റു ശമിക്കവേ
ജീവനാകും വണിക്കിന്റെ
വിശ്വനൌക നശിച്ചു പോം (24)

മയ്യനന്തമഹാം ഭോധാ
വാശ്ചര്യം ജീവവീചയഃ
ഉദ്യന്തി ഘ്നന്തി ഖേലന്തി
പ്രവിശന്തി സ്വഭാവതഃ (25)

മഹാസാഗരമാമെന്നില്‍
ജീവനാം തിരമാലകള്‍
പൊങ്ങിപ്പോരാടിവീഴുന്നു
തന്‍ സ്വഭാവം കണക്കിനേ (25)

Saturday, 21 February 2015

സത്യദര്‍ശനം

അഹംബോധം മറച്ചീടു-

ന്നജ്ഞാനം ദര്‍പ്പരൂപമായ്

അഹങ്കാരം മറഞ്ഞാലോ

സത്യം കാണാവതായ് വരും

നാളികേരത്തിന്‍ തോടിന്നും

കാഠിന്യം കാണുമെങ്കിലും

മാധുര്യമേറിടുന്നെന്നായ്

കാണുന്നുള്‍ക്കാമ്പിനെപ്പൊഴും

Saturday, 14 February 2015

ഇഷ്ടം

കാന്തനോടുള്ളതാമിഷ്ടം

കാന്തനായല്ല നിര്‍ണ്ണയം

പ്രിയം നല്കിടുവാനത്രെ

കാന്തനോടിഷ്ടമാവതും

കാന്തയോടുള്ളതാമിഷ്ടം

കാന്തയ്ക്കായിട്ടുമല്ലെടോ

തന്‍ സുഖം തേടിയാണത്രെ

കാന്തയോടിഷ്ടമാവതും

എന്തിനോടാകിലും കാണാ-

മിഷ്ടം വസ്തുവിലല്ലെടോ

തനിക്കിഷ്ടം തരുന്നെന്നായ്

കാണ്മതിന്നാലെ നിശ്ചയം

പ്രചോദനം

"ന വാ അരേ പത്യുഃ കാമായ പതിഃ പ്രിയോ ഭവതി,

ആത്മനസ്തുകാമായ പതിഃ പ്രിയോ ഭവതി

ന വാ അരേ ജായയൈ കാമയ ജയാ പ്രിയാ ഭവതി,

ആത്മനസ്തു കാമായ ജായാ പ്രിയോ ഭവതി

ന വാ അരേ സര്‍വ്വസ്യ കാമായ സര്‍വ്വം പ്രിയം ഭവതി

ആത്മനസ്തു കാമായ സര്‍വ്വം പ്രിയം ഭവതി

ബന്ധനം

ഖണ്ഡമല്ലാതുള്ള സ്നേഹത്തിനെയൊരു
നാളിലൊതുക്കുവാന്‍  വെമ്പുന്നതെന്തിനോ?
അന്തമില്ലാതുള്ള കാലത്തിനേ നരന്‍
ബന്ധിച്ചുവോ ഘടികാരത്തിനുള്ളിലായ് ?

സത്യപ്രകാശത്തെ കെട്ടുന്നുരലിലോ ?
കൂരിരുള്‍ മൂടൂന്ന കോവിലിന്നുള്ളിലോ ?
സ്തംഭം പൊളിച്ചു വന്നെത്തുന്ന രൂപത്തി-
ന്നെന്തെടോ ബന്ധനം വാത്സല്യമെന്നിയേ ?

Friday, 13 February 2015

ഒന്ന്

വേറെയായ് കാണുന്ന വസ്തുക്കളൊക്കെയും
വേറെയല്ലാ, പലതായ് കാണുമെവെങ്കിലും
വേറിട്ടു കാണുന്നതൊന്നു താനെന്നുള്ളില്‍
മാറാത്ത സത്യമായ് കാണ്മയല്ലേ വേണ്ടൂ

വേറെയല്ല വസ്തു തന്നിലായുള്ളതാം
പ്രാഥമികകണമെന്നുധരിച്ചിടാം
വേറെയായ് കാണുന്നുവൂര്‍ജ്ജമെന്നാകിലും
വസ്തുവുമൂര്‍ജ്ജവുമൊന്നെന്നറിയണം

വേറെയായ് കാണുന്ന ഊര്‍ജ്ജങ്ങളൊക്കെയും
വേറെയല്ലൊന്നു താനെന്നുമറിയണം
വേറിട്ടിതൊക്കെയും കാണുന്നതു മനം
കാട്ടുന്നമായതാനെന്നും ധരിക്കണം

വേറെയായ് കാണുന്ന വസ്തുക്കളൊക്കെയു-
മേറെ നാള്‍ കാണില്ലയെന്നും ധരിക്കണം
ആകാശദൂരത്തെ താരകളാകിലും
താനെയൊടുങ്ങിടുമെന്നുമറിയണം

അന്ത്യമടുക്കുന്ന കാലത്തതില്‍ ചില-
രുള്‍ വലിഞ്ഞിട്ടൊരുഗര്‍ ത്തമായ് മാറിടും
വസ്തുവുമൂര്‍ ജ്ജവുമെന്തിന്നൊളി പോലും
തന്നിലടക്കി മറയുന്നുള്ളതറിയണം

വീണ്ടുമതുമഹാസ്പോടനത്തോടിങ്ങു
കാണായ് വരുമെന്നുള്ളകാര്യവുമോര്‍ക്കണം
കാണുമിക്കാഴ്ചകളൊക്കെയുമാഴിയില്‍
കാണുന്നതാം തിരതാനെന്നുറയ്ക്കണം

സത്യമിക്കാണുന്നതാം തിരയല്ലതി
ന്നാധാരമായുള്ളൊരാഴിയെന്നോര്‍ക്കണം
ആഴിക്കുമാധാരമായിങ്ങു കാണുന്ന
കാരുണ്യമാം ധരയാണെന്നുമോര്‍ക്കണം

കാണില്ലയേറെ നാളെങ്കിലുമീലോകം
കാണുന്നതാം മര്‍ ത്ത്യമാനസവുമതിന്‍
ആധാരമായേറ്റം ശാന്തം വിളങ്ങുന്ന
ജീവനെയും സത്യമായിട്ടറിയണം

അന്തമില്ലാതുള്ളദൂരത്തു വിണ്ണിലും
കണ്ണില്‍ തെളിയാത്തണുവിലുമെന്നുമേ
നെഞ്ചില്‍ മിടിക്കുന്ന ഹൃത്തിലും കാണുന്ന
സത്യമെന്നും വേറെയല്ലെന്നറിയണം

Tuesday, 10 February 2015

കൃപ

തിരുജ്ഞാനസംബന്ധരോ ശൈശവത്തില്‍
കരഞ്ഞത്രെ,യന്നേകി പാലെന്നു കേള്‍പ്പൂ
മരുള്‍നീക്കിയാരേറെ നോവായറിഞ്ഞാ
പ്പൊരുള്‍ നിന്‍ കൃപാവര്‍ഷമല്ലേ മഹേശാ


ശീര്‍കാഴിയില്‍ ശിവക്ഷേത്രത്തില്‍ തിരുജ്ഞാനസംബന്ധര്‍ കുട്ടിയായിരിക്കുമ്പോള്‍ അച്ഛന്‍ കൊണ്ടു പോയി. ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ കുട്ടിയെ കുളക്കടവില്‍ നിര്‍ ത്തി. കുട്ടി വിശന്ന് 'അമ്മേ അപ്പാ' എന്ന് കരഞ്ഞപ്പോള്‍ ഭഗവാന്‍ ശക്തീസമേതനായി വന്ന് പാല്‍ കൊടുത്തു എന്ന് പറയപ്പെടുന്നു

മരുള്‍നീക്കിയാര്‍ എന്നത് അപ്പര്‍ സ്വാമികളുടെ ശരിയായ പേര്. അദ്ദേഹം ശിവഭക്തിയില്‍ നിന്നും വിട്ട് നിന്നുവത്രെ കുറെ നാള്‍ ...ഒരിക്കല്‍ സഹിക്കവയ്യാത്ത വയറുവേദന വന്ന് അത് മാറ്റാന്‍ ശിവനെ പ്രാര്‍ത്ഥിച്ചു; അങ്ങിനെയാണത്രെ ശിവഭക്തിയിലേക്ക് തിരിച്ച് വന്നത്

അഷ്ടപുഷ്പങ്ങള്‍

അഹിംസ,യതിനോടൊപ്പം
വേണമിന്ദ്രിയനിഗ്രഹം
സര്‍വ്വഭൂതദയാപുഷ്പം
ക്ഷമയും വേണമൊപ്പമായ്

ജ്ഞാനവും തപവും പിന്നെ
ശാന്തിയും സത്യവും തഥാ
എട്ടുപൂവത്രെ വേണം, കേള്‍
വിഷ്ണു സംതൃപ്തനാകുവാന്‍

പ്രചോദനം (തര്‍ജ്ജമയല്ല)

അഹിംസാ പ്രഥമം പുഷ്പം
പുഷ്പം ഇന്ദ്രിയനിഗ്രഹ:
സര്‍വഭൂതദയാപുഷ്പം
ക്ഷമാപുഷ്പം വിശേഷതഃ

ജ്ഞാനപുഷ്പം തപോപുഷ്പം
ശാന്തിപുഷ്പം തഥൈവ ച
സത്യം അഷ്ടവിധം പുഷ്പോഃ
വിഷ്ണോഃ പ്രീതികരം ഭവേത്

അഷ്ടാവക്രഗീത (1 - ആത്മോപദേശം)

ജനക ഉവാച

കഥം ജ്ഞാനമവാപ്നോതി
കഥം മുക്തിര്‍ ഭവിഷ്യതി
വൈരാഗ്യം ച കഥം പ്രാപ്തം
ഏതദ് ബ്രൂഹി മമ പ്രഭോ (1)

ജനകന്‍ പറഞ്ഞു

ജ്ഞാനമെങ്ങിനെ കിട്ടീടും
മുക്തിയെങ്ങിനെ വന്നിടും
വൈരാഗ്യപ്രാപ്തിയും ചൊല്ലൂ
നേടുമെങ്ങിനെയെന്‍ പ്രഭോ (1)

അഷ്ടാവക്ര ഉവാച

മുക്തിമിച്ഛസി ചേത്തത
വിഷയാന്‍ വിഷവത്ത്യജ
ക്ഷമയാര്‍ജ്ജദയാതോഷ-
സത്യം പീയൂഷവത് ഭജ (2)

അഷ്ടാവക്രന്‍ പറഞ്ഞു

മുക്തിമിച്ഛസി ചേത്തത
വിഷയാന്‍ വിഷവത്ത്യജ
ക്ഷമാര്‍ജ്ജവദയാതോഷ-
സത്യം പീയൂഷവത് ഭജ (2)

അഷ്ടാവക്രന്‍ പറഞ്ഞു

മുക്തിയാശിക്കില്‍ വിട്ടീടു
വിഷയം വിഷമെന്നപോല്‍
ക്ഷമാര്‍ജ്ജവദയാതോഷ-
സത്യം ഭജിക്കമൃതുപോല്‍  (2)

മുക്തിയാശിക്കില്‍ വിട്ടീടു
വിഷയം വിഷമെന്നപോല്‍
അമൃതായ് സ്വീകരിച്ചീടൂ
ക്ഷമയാര്‍ജ്ജവമെന്നിഹ (2)

ദയ വേണമതൊപ്പം നീ
യാനന്ദത്തോടിരിക്കണം
സത്യവും സ്വീകരിക്കേണം
പുത്രാ മുക്തിക്കറിഞ്ഞിടൂ (2)

ന പൃഥ്വീ ന ജലം നാഗ്നിര്‍
ന വായുര്‍ ദ്യൌ ന വാ ഭവാന്‍
ഏഷാം സാക്ഷിണമാത്മാനം
ചിദ്രൂപം വിദ്ധി മുക്തയേ (3)

ഭൂവല്ലാ, വെള്ളമല്ലാ നീ
തീയല്ലാ വായുവല്ലെടോ
ആകാശമല്ലിതിന്‍ സാക്ഷി-
യാത്മാ, ചിദ്രൂപമോര്‍ക്കെടോ (3)

നീ പഞ്ചഭൂതങ്ങളല്ലാ; മുക്തിനേടുവാനായി നീ അവയ്ക്കെല്ലാം സാക്ഷിയായി നില്ക്കുന്ന ആത്മാവിനെ അറിയൂ

യദി ദേഹം പൃഥക് കൃത്യ
ചിതി വിശ്രാമ്യ തിഷ്ഠസി
അധുനൈവ സുഖീ ശന്തോ
ബന്ധമുക്തോ ഭവിഷ്യസി (4)

ദേഹമല്ലത്രെ താനെന്ന
ബോധത്തില്‍ നില്ക്കുമെങ്കിലോ
ഉടനേ വന്നിടും സൌഖ്യം
ശാന്തിയും മുക്തനായിടും (4)

ന ത്വം വിപ്രാദികോ വര്‍ണ്ണോ
നാശ്രമീ നാƒക്ഷഗോചരഃ
അസംഗോസി നിരാകാരോ
വിശ്വസാക്ഷി സുഖീ ഭവ (5)


വിപ്രാദിയല്ലാശ്രമത്തില്‍

നാലുമല്ലയദൃശ്യനാം

രൂപമറ്റോനസംഗന്‍ താന്‍

സാക്ഷി നീ വാഴ്ക സൌഖമായ് (5)


വിപ്രാദി ജാതിയല്ലാ നീ
ബ്രഹ്മചാര്യാദിയല്ലെടോ
രൂപമില്ല നിനക്കേതും
കണ്ണാല്‍ കാണുന്നതല്ലാ നീ (5)

സംഗമില്ല നിനക്കെന്നും
ലോകത്തിന്‍ സാക്ഷിയാണു നീ
സത്യമേവമറിഞ്ഞീടു
സുഖമായ് വാഴ്ക നിത്യവും (5)

ധര്‍മ്മാധര്‍മ്മൌ സുഖം ദുഃഖം

മനസാനി ന തേ വിഭോ
ന കര്‍ ത്താസി ന ഭോക്താസി
മുക്ത ഏവാസി സര്‍വ്വദാ (6)



ധര്‍മ്മാധര്‍മ്മം സുഖം ദുഃഖം
നിനക്കില്ല, മനസ്സിനാം
കര്‍ത്താവല്ല നീ ഭോക്താവും
മുക്തന്‍ നീയെപ്പൊഴും വിഭോ (6)

എകോ ദ്രഷ്ടാസി സര്‍വ്വസ്യ
മുക്തപ്രായോƒസി സര്‍വ്വദാ
അയമേവ ഹി തേ ബന്ധോ
ദ്രഷ്ടാരം പശ്യതീതരം (7)



എല്ലാം കാണുന്നവന്നേകന്‍
മുക്തനാണവനെപ്പൊഴും
വേറെയാണവനെന്നായി
കാണ്മതാം  ബന്ധകാരണം (7)

അഹം കര്‍ത്തേത്ത്യഹംമാന-
മഹാകൃഷ്ണാഹിദംശിതഃ
നാഹം കര്‍ത്തേതി വിശ്വാസാ-
മൃതം പീത്വാ സുഖീ ഭവ (8)

താന്‍ കര്‍ത്താവെന്നഹങ്കാര
കൃഷ്ണസര്‍പ്പം കടിച്ച നീ
ചെയ് വോനല്ലെന്നവിശ്വസാ-
മൃതത്താല്‍ സുഖമാവുക (8)

ഏകോവിശുദ്ധബോധോƒഹം
ഇതി നിശ്ചയവഹ്നിനാ
പ്രജ്വാല്യാജ്ഞാനഗഹനം
വീതശോകഃ സുഖീ ഭവ (9)



വിശുദ്ധബോധമാമേകന്‍
താനെന്നുറച്ച തീയിനാല്‍
എരിക്ക തിങ്ങുമജ്ഞാനം
ദുഃഖം വിട്ടു സുഖം വരാന്‍ (9)


യത്ര ഭാതി വിശ്വമിദം

കല്പിതം രജ്ജുസര്‍പ്പവത്

ആനന്ദപരമാനന്ദഃ

സ ബോധസ്ത്വം സുഖം ചര (10)




എന്തില്‍ കാണാവതീവിശ്വം

രജ്ജുസര്‍പ്പം കണക്കതേ

ആനന്ദപരമാനന്ദ

ബോധം  നീ വാഴ്ക സൌഖ്യമായ് (10)



മുക്താഭിമാനീ മുക്തോ ഹി


ബദ്ധോ ബദ്ധാഭിമാന്യപി

കിം വദന്തീഹ സത്യേയം

യാ മതിഃ സാ ഗതിര്‍ ഭവേത് (11)




മുക്തനായ് കാണ്കിലോ മുക്തന്‍

ബദ്ധനെന്നാകില്‍ ബദ്ധനും

ചിന്തിച്ചിടുന്ന പോലാകു-

ന്നെന്നോതുന്നതു സത്യമാം (11)




ആത്മാ സാക്ഷീ വിഭുഃ പൂര്‍ ണ്ണ

ഏകോ മുക്തശ്ചിദക്രിയഃ

അസംഗോ നിസ്പൃഹഃ ശാന്തോ

ഭ്രമാത് സംസാരവാനിവ (12)


പൂര്‍ണ്ണനേകന്‍ ജഗത്‌വ്യാപീ
സാക്ഷിയാത്മാവു, മുക്തനും
അസം ഗന്‍ നിസ്പൃഹന്‍ ശാന്തന്‍
സംസാരിയെന്നതോ ഭ്രമം (12)




കൂടസ്ഥം ബോധമദ്വൈതം

ആത്മാനം പരിഭാവയ

ആഭാസോƒഹം ഭ്രമം മുക്ത്വാ

ഭാവം ബാഹ്യമഥാന്തരം (13)


പുറത്തുള്ളിലുമെന്നെല്ലാം

കാണും ചിന്ത വെടിഞ്ഞു താന്‍

ഏകമാം  ബോധമാണാത്മാ-

വെന്നു ഭാവിച്ചിരിക്ക നീ  (13)




ദേഹാഭിമാനപാശേന

ചിരം ബദ്ധോƒസി പുത്രക

ബോധോƒഹം ജ്ഞാനഖഡ്ഗേന

തന്നികൃത്യ സുഖീ ഭവ (14)


ദേഹാഭിമാനപാശത്താല്‍

ബദ്ധനായ് വാണു നീ ചിരം

ബോധം താനെന്ന വാളിന്നാ-



ലറുത്തു സുഖമാവുക (14)

നിസ്സംഗോ നിഷ്ക്രിയോƒസിത്വം
സ്വപ്രകാശോ നിരഞ്ജനഃ
അയമേവ ഹി തേ ബന്ധഃ
സമാധിമനുതിഷ്ഠതി (15)

നിസ്സംഗന്‍ നിഷ്ക്രിയന്‍ താനേ
പ്രകാശിപ്പോന്‍ നിരഞ്ജനന്‍
സമാധി തിരയുന്നെന്നാ-
യുള്ളതേ ബന്ധകാരണം (15)

ത്വയാ വ്യാപ്തമിദം വിശ്വം
ത്വയി പ്രോതം യഥാര്‍ഥത
ശുദ്ധബുദ്ധസ്വരൂപസ്ത്വം
മാ ഗമഃ ക്ഷുദ്രചിത്തതാം (16)

നിന്നാല്‍ വ്യാപിച്ചതീവിശ്വം
നിന്നില്‍ കോര്‍ ത്തിതു, സത്യമാം
ശുദ്ധബോധസ്വരൂപന്‍ നീ
ക്ഷുദ്രനെന്നു നിനക്കൊലാ (16)



നിരപേക്ഷോ നിര്‍വ്വികാരോ
നിര്‍ഭരഃ ശീതളാശയഃ
അഗാധബുദ്ധിരക്ഷുബ്ധോ
ഭവ ചിന്മാത്രവാസനഃ (17)


നിരപേക്ഷന്‍ മാറ്റമറ്റോന്‍
തികഞ്ഞോന്‍ ശാന്തനായവന്‍
അഗാധബോധമായ് ചിത്താ-
യക്ഷുബ്ധന്‍ നീ വസിക്കെടോ (17)


സാകാരമനൃതം വിദ്ധി
നിരാകാരം തു നിശ്ചലം
ഏതത് തത്ത്വോപദേശേന
ന പുനര്‍ഭവസംഭവഃ (18)


ആകാരമുള്ളതോ മായ,
യല്ലാതുള്ളതു നിത്യവും
ഏവം തത്വമറിഞ്ഞെന്നാല്‍
പുനര്‍ജന്മം ഭവിച്ചിടാ (18)


ആകാരമുള്ളതോ മായ,
യല്ലാതുള്ളതു നിശ്ചലം
ഈ തത്വമുപദേശിച്ചാല്‍
പുനര്‍ജന്മം ഭവിച്ചിടാ (18)


യഥൈവാദര്‍ശമധ്യസ്ഥേ
രൂപേƒന്തഃ പരിതസ്തു സഃ
തഥൈവാƒസ്മിന്‍ ശരീരേƒന്തഃ
പരിതഃ പരമേശ്വരഃ (19)


കണ്ണാടി തന്നിലായ് കാണും
രൂപത്തില്‍ ചുറ്റുമെങ്ങിനെ
കണ്ണാടി കാണുമേവം താന്‍
ശരീരേ പരമേശ്വരന്‍ (19)


ഏകം സര്‍വ്വഗതം വ്യോമ
ബഹിരന്തര്യഥാ ഘടേ
നിത്യം നിരന്തരം ബ്രഹ്മ
സര്‍വ്വഭൂതഗണേ തഥാ (20)


കുടത്തിനുള്ളിലും ചുറ്റും
കാണാമാകാശമെന്നപോല്‍
സര്‍വ്വവസ്തുവിലും ബ്രഹ്മം
മാറ്റമറ്റുണ്ടു നിത്യവും (20)






Thursday, 5 February 2015

വഴി

പുഴതാണ്ടിടുവാന്‍ ഗുഹനെന്തിനു പ-

ണ്ടവതാരമിയന്നരഘൂത്തമനു

അഴലിന്‍ പുഴ താണ്ടിടുവാന്‍ സദയം
വഴി കാട്ടുവതാം പൊരുളേ പറയൂ

പുഴയായതുമാപുഴ താണ്ടിടുവാന്‍
തുഴയുന്നതുമോടവുമൊക്കെ ഭവാന്‍
കുഴയുന്നിതറിഞ്ഞിടുവാനിവിടെ-
ന്മിഴിയെന്നതറിഞ്ഞിതു കാട്ടിയതോ ?

പുഴപോലുലകം, മനുജന്നനിശം
തുഴയേണമതൊന്നു കടന്നിടുവാന്‍
അഴലൊക്കെയകറ്റിടുവാനിതു താന്‍
വഴിയെന്നു ഭവാനിഹ ചൊല്ലുകയോ

വഴിയില്ലിവിടാര്‍ക്കുമിതെന്നിയെ, നാം
കഴിയും വിധമായിതുചെയ്തിടണം
വഴികാട്ടിടുമാപൊരുളാകിലുമീ
വഴിവിട്ടിടുവാന്‍ കഴിയില്ലിവിടെ

Sunday, 25 January 2015

ഓം നമോ നാരായണായഃ

ഓങ്കാരപ്രതിപാദ്യമായ പൊരുളീ

ഞാനെന്നറിഞ്ഞീടുമെ-

ന്നാങ്കാരാദികളായ് തെളിഞ്ഞു പുനരെന്‍

കണ്ണും മറച്ചീടവേ

പങ്കേ താനെ വിരിഞ്ഞിടുന്ന കമലം

പോലെന്നിലായ് നില്പതായ്

ശങ്കാതീതമറിഞ്ഞിടേണമിതു താന്‍

ചിത്ജ്യോതിയായ് കാണ്മതും

നന്നായുള്ളിലുറച്ചഭക്തി തെളിയി-

ച്ചീടുന്ന വെട്ടത്തിനാ-

ലെന്നില്‍ തിങ്ങിടുമന്ധകാരമകലാന്‍

ദീപം തെളിച്ചൊക്കെയും

ഒന്നാണെന്നൊരുസത്യമെന്നുമകമേ

കാട്ടിത്തരാനുള്ളിലാ

മിന്നുന്നാപ്പൊരുളാണെനിക്കുലകിതും

കാട്ടുന്നതാം വെട്ടവും

മോഹം പൊങ്ങിയടങ്ങിടും മമ മനം

പാലാഴിയായിട്ടതില്‍

മോഹത്താലെ വലഞ്ഞിടാത്ത പൊരുളായ്

ശേഷിപ്പതെന്താണതോ

നാഗം പോലെ തെളിഞ്ഞു കാണുമതിലായ്

ശാന്തം ശയിച്ചീടുമാ

മോഹാതീതനറിഞ്ഞിടുന്നു മിഴിയാല്‍

കാണാത്തതാം സത്യമായ്

നാരം നല്കിടുവാനണഞ്ഞ കൃപയായ്

മായാത്ത സൌഭാഗ്യമായ്

നേരായ് നന്മകളേകിടുന്ന പൊരുളായ്

മോക്ഷം തരും ജ്ഞാനമായ്

നേരായുള്ളൊരു മാര്‍ഗ്ഗമോതിയനിശം

നെഞ്ചില്‍ തെളിഞ്ഞീടുമെന്‍

ചാരേ വന്നൊരു ദേശികന്റെ ദയയാണി-

ക്കാണ്മതായൊക്കെയും

രാഗദ്വേഷമദാദിയാല്‍ വലയുമെന്‍

ചാരത്തണഞ്ഞിട്ടക-

ത്താരേ ശാന്തി പകര്‍ന്നു കാത്തിടുവതായ്

കാണുന്നു ഞാന്‍ നിത്യവും

ശോകം മാറ്റിയെനിക്കു വാഴ്വിലനിശം

വാഴാന്‍ കരുത്തേകിടു-

ന്നാസത്യപ്പൊരുളേ നിനക്കു ഹൃദി ഞാന്‍

ചൊല്ലുന്നിതാ വന്ദനം

യന്ത്രം പോലെ വസിച്ചിടുന്ന സമയ-
ത്തുള്ളില്‍ ത്തെളിഞ്ഞിട്ടു നീ

മന്ത്രിച്ചെന്തതറിഞ്ഞതില്ല മിഴിയില്‍
സത്യം തെളിഞ്ഞില്ല മേ

മന്ത്രം ചൊല്ലി ജപിക്കുവാനറിവുമി-

ല്ലെന്തിന്നു ചെയ്യാവു ഞാന്‍

മന്ത്രിച്ചീടുവതൊക്കെയും മമ വിഭോ

നിന്‍ നാമമാകേണമേ

ണത്താരായുലകം തെളിഞ്ഞുവരുമാ

നേരത്തു കാണുന്നതാം

സത്തായുള്ളതിനെന്തു പേരുപറയാ-

നാവുന്നതുള്ളൂ വൃഥാ

ചിത്തേ തോന്നിയരൂപമേകിയടിയന്‍

പൂജിച്ചിടുന്നര്‍ഘ്യമായ്

ചിത്താം പത്മവുമേകിടുന്നു, കൃപയാ

കാക്കേണമേ നിത്യവും

യാതൊന്നില്‍ പല നാളു മുമ്പിലുളവായ്

കാണാവതായൊക്കെയും

യാതൊന്നില്‍ മറയുന്നു കാണ്മതഖിലം

കാലം കഴിഞ്ഞീടുകില്‍

യാതൊന്നിന്‍ കൃപയാലെ നിത്യമുലകില്‍

വാഴുന്നു ഞാനീവിധം

യാതൊന്നെന്നിലമര്‍ന്നു കാത്തരുളുമാ

കാരുണ്യമേ കൈ തൊഴാം

Sunday, 18 January 2015

പ്രണാമം

തണ്ടില്ലാത്തണ്ടിനെന്നും, പരമകൃപയതില്‍ പ്രാണനായെത്തിടുമ്പോള്‍
തണ്ടില്‍ താനേ പിറക്കുന്നൊലി ഹൃദി സുഖമേകുന്നതായ് കാണ്മതില്ലേ
മിണ്ടാനാവാത്ത തണ്ടില്‍ തനിയെ വരുമൊരാപാട്ടു തണ്ടിന്റെയല്ലാ,
ചുണ്ടാലാതണ്ടിനേകും സുകൃതമൊരുവ,നാഗായകന്നെന്‍ പ്രണാമം

Sunday, 11 January 2015

വേണു

സംസാരക്കാനനത്തില്‍ ചെറിയൊരു നിമിഷം മാത്രമായ് വാഴുമീ ഞാന്‍
സംസാരിക്കുന്നതും നിന്‍ കരുണയൊഴുകിയെത്തുന്നതിന്നാലെ മാത്രം
നിസ്സാരം മത്പ്രയത്നം, തവ കൃപ വരണം പ്രാണനാ,യല്ലയെന്നാല്‍
ശ്വാസം കിട്ടാതെ കഷ്ടം പിടയു,മിതുദൃഢം, നീ കനിഞ്ഞീടുകെന്നില്‍



പാടുന്നീപ്പാട്ടു,മോര്‍ത്താല്‍  തവ മഹിമയെഴും കേളി,യല്ല്ലാതെയൊന്നും
തേടുന്നില്ലെന്മനസ്സും, തെളിയുക ഹൃദയേ പൂര്‍ണ്ണവേദസ്വരൂപാ
പാടാനാകുന്നതല്ലാ, വെറുമൊരുകുഴലാകുന്നൊരീ വേണു ഭക്ത്യാ
പാടീടും പാട്ടു നീയെന്നുടലിലൊഴുകിയെത്തുന്നതിന്നാലെയല്ലേ

Saturday, 10 January 2015

സത്യം

വിയത്തിന്‍  പൊരുള്‍ മായുകില്ലത്രെയെന്നും

മറയ്ക്കുന്നതെന്‍ കണ്ണു താ,നെന്നുമെന്നും

മിഴിക്കിന്നു കാണാത്തതില്ലെന്നു ചൊല്ലും

മനസ്സെന്തറിഞ്ഞെള്ളു മായാപ്രപഞ്ചം

 

തെളിഞ്ഞോരു വെട്ടം തെളിച്ചില്ല സത്യം

പറഞ്ഞില്ലതൊന്നും വരും കണ്ണുനീരും

അറിഞ്ഞീടുമുള്‍ക്കണ്‍ തുറക്കുന്നനേര-

ത്തെരിഞ്ഞാലുമെന്താരാഹസ്യം വിശിഷ്ടം

 

മിഴിക്കിന്നു കാണാവതല്ലത്രെ നീറും

മനസ്സല്ലതില്‍ ക്കാണ്മതല്ലെന്നു ചൊല്വൂ

മനസ്സിന്നുമാധാരമായിട്ടുമേവും

മരിക്കാത്തതെന്താണതാണത്രെ സത്യം

ശ്രീഹരേ നമഃ

ശ്രീവാഴും നിന്റെ പാദം മമ ഹൃദി സതതം കാണുവാനായി വിഷ്ണോ

നീ വന്നെന്‍ ചിത്തമാകും കടലിലമരണേ നിര്‍മ്മലാനന്ദമായി

ജീവന്നാധാരമായെന്നുടലിതിലലിയും പ്രാണനായന്നമായി-

ട്ടേവം കാണുന്നതെല്ലാം തവ കൃപമയമായ് കാട്ടണേ വിശ്വനാഥാ


ഹംസം പോല്‍ വാഴുവാനാ,യുലകിലെ പലതായുള്ളമാലിന്യമെല്ലാം

നിസ്സന്ദേഹം കളഞ്ഞാകൃപയുടെ കടലാം നിന്നെ മാത്രം സ്മരിക്കാന്‍

കംസാരേ! നിന്‍ കടാക്ഷം മമ ഹൃദി തെളിയാന്‍, നീ കനിഞ്ഞീടണേയീ

സംസാരം ദുഃഖമേകാതിവിടെയമരുവാനേകണേ ഭക്തിയെന്നില്‍

രേ മത് ചിത്തേ മറന്നീടരുതൊരുനിമഷം പോലുമാദിവ്യരൂപം

കാമക്രോധാദിയില്‍ നീ വലയരുതതിനായ് നിത്യവും നീ സ്മരിക്ക

നാമം ചൊല്ലീടുവാനായൊരുമടിയരുതേ, ചെയ്തിടും കര്‍മ്മമെല്ലാം

സാമോദം ചെയ്തിടേണം ഹരിചരണയുഗം പൂകുവാനായി നിത്യം

നാനാമോഹങ്ങളാകും തിരകളുയരുമെന്മാനസം തന്നിലെന്നും

ജ്ഞാനത്തിന്‍ രൂപമായ് നീ തെളിയണമതിനായ് വൈകിടുന്നെന്തിതേവം

ഞാനെന്നുള്ളോരഹന്താഫണിയുടെ വിഷമെല്ലാമകറ്റീട്ടു വേഗം

പാനം ചെയ്തീടുവാനായ് പകരുക ഭഗവന്‍ ഭക്തിയാമൌഷധം നീ

മന്ദസ്മേരം തുളുംമ്പും തവ മുഖകമലം കാണുവാനായി നിത്യം

സന്തോഷത്തോടെ വാഴാന്‍ കനിയുക ഭഗവന്‍ ചിത് പ്രകാശസ്വരൂപാ

ചിന്താഗോക്കള്‍ക്കിടയ്ക്കായ് തെളിയുമിടയനായ് മിന്നുമാസത്യമേ നീ-

യെന്നും കാണായ് വരേണേ യടിയനുമറയാതുള്ളതാം വെട്ടമായി

Tuesday, 6 January 2015

ധ്യാനം

ശാന്തി മന്ത്രം ജപിച്ചാലും

ശാന്തമാകില്ല മാനസം

അന്തകാരിയൊടൊപ്പം നീ-

യന്തികേ വന്നിടും വരെ

പങ്കമുണ്ടാം സരസ്സാകില്‍

ശങ്കയുണ്ടാം മനസ്സിനും

നിന്‍ കഴല്‍ കൂപ്പുമെന്നെ നീ

ശങ്കരാ കാക്കണേ സദാ

കഴിവ്

ഇന്നലെയല്ല നാമെന്നും

വാഴും കാലമിതല്ലയോ;

പിന്നെയെന്തിന്നു ചൊല്ലുന്നു

പണ്ടത്തെ കഥയിപ്പൊഴും

ശാസ്ത്രമിന്നത്തെയായാലും,

പണ്ടത്തെ ജ്ഞാനമാകിലും

ദര്‍പ്പമല്ലതു കൊണ്ടുള്ളില്‍

നന്മ തന്‍ വിത്തു പാകണം

പഴങ്കഥ

പഴയകഥകളെല്ലാം ചൊല്ലിടുന്നെന്തിനായാ
കഴിവുകളെവിടെപ്പോയ് കൂട്ടരേയിത്രകാലം
കഴിവുകളിവിടോതീടുന്നതിന്നെന്തിനായാ-
പ്പഴമയിലിവിടൊരാള്‍ക്കും വാഴുവാനാശയില്ലാ

പഴയകഥകളോതിപ്പാഴിലാക്കൊല്ല ജന്മം
പുഴയൊരു മല തേടിപ്പായുകില്ലെന്‍ സുഹൃത്തേ
പഴമൊഴി പറയാതിന്നോതെടോ നല്ലൊരിന്നിന്‍
കഴിവുകളിവിടെന്തേ ചെയ്വു നീയെന്നതെല്ലാം

Monday, 5 January 2015

പ്രണാമം

ഘോരാന്ധകാരമകതാരിലണഞ്ഞു, മെല്ലെ

പ്പാരാകെമൂടുമിരുളായി വലച്ചിടുമ്പോള്‍

കാരുണ്യമോടെ വഴികാട്ടുവതിന്നണഞ്ഞോ-

നാരാകിലെന്തു ഗുരു തന്നെയെനിക്കു നിത്യം


ആദിത്യദേവ,നതുപോലിരവായിടുമ്പോ-

ളാരെന്മിഴിക്കു തെളിവേകിടുവാന്‍ വരുന്നൂ

താരാഗണത്തിനു നിലാമഴയേകിടുന്നാ

കാരുണ്യമാകുമുഡുരാജനുമെന്‍ പ്രണാമം

ആരീചെരാതു തെളിയിച്ചതുനുള്ളിലല്പം

കാരുണ്യമോടെയെരിയാന്‍ തിരി നീട്ടി വെച്ചൂ

നേരായ സ്നേഹവുമൊഴിച്ചതു കെട്ടു പോകാ

താരൊക്കെ കാത്തു, ഗുരുവാണവരെന്‍ പ്രണാമം