Sunday, 31 March 2013

വിഷമവൃത്തം

വൃത്തത്തിലെഴുതാന്‍ മോഹം
ചിത്തേ ഉണ്ടെന്നിരിക്കിലും
വൃത്തത്തിലെഴുതാന്‍ വേണം
ചിത്തേ വാണീ കടാക്ഷവും

വൃത്തല്ലാതുള്ള വിഷമ
വൃത്തത്തിലലയുന്നു ഞാന്‍
വൃത്തിയായ് വൃത്തമായ് വാക്കെന്‍
ചിത്തം ഓതാത്തതെന്തഹോ

ആശംസകള്‍

എന്നാകിലെന്ത് മരണം ഭവിക്കാന്‍
അല്ലാതൊരാള്‍ക്കും ഗതിയേതുമില്ല
നല്ലോണമെല്ലാര്‍ക്കും സഹായമേകി
ഉള്ളോരുകാലം സസുഖം നീ വാഴ്ക

Saturday, 30 March 2013

ഒന്ന്

മണ്ണിന്‍ പാത്രത്തില്‍ വെച്ചാ
ജലമതില്‍ കാണും സൂര്യബിംബം നിനച്ചാല്‍
ഒന്നല്ലേറുണ്ട് സൂര്യന്‍
പല പല നിറമാര്‍ന്നോരോ പാത്രത്തിനുള്ളില്‍
ഇല്ലാ ഭേദം നിനയ്ക്കില്‍
പല പല കുടത്തില്‍ നിറച്ചോരു വെള്ളത്തിനും
പിന്നെന്തേവം ഭ്രമിപ്പൂ
പലതല്ലിതൊന്നു താനെന്നോര്‍ക്കാത്തതെന്തേ?

After correction by Kuttettan:
മണ്ണിന്‍ പാത്രത്തില്‍ വെച്ചാല്‍, ജലമതില്‍ തെളിയും രൂപമോര്‍ത്തീടുമെങ്കില്‍
ഒന്നല്ലുണ്ടേറെ സൂര്യന്‍ , പല പല നിറമാര്‍‌ന്നങ്ങു പാത്രത്തിനുള്ളില്‍
ഇല്ലാ ഭേദം നിനയ്ക്കില്‍, പല കുടമതിലായ് വെച്ച വെള്ളത്തിനിന്നും
പിന്നെന്തേവം ഭ്രമിപ്പൂ പലവകയിതുമ ല്ലെന്നതോര്‍ക്കാത്തതെന്തേ ?

കണ്ണീര്‍

കണ്ണില്‍ തുള്ളി തുളുമ്പും
കണ്ണീര്‍ തുള്ളിയെന്തിതേ
കണ്ണിന്‍ കോണിലൂടിന്നു
മണ്ണില്‍ വീണുടഞ്ഞുപോയ്

ദര്‍ശനം

കനിവായ് കാരുണ്യമായ് നീ
മനസ്സില്‍ പെയ്തിറങ്ങവേ
മിഴിയില്‍ തിങ്ങിടും കണ്ണീര്‍
താനേ മിഴിവിട്ടടര്‍ന്നുവോ

 

Friday, 29 March 2013

കഷ്ടം

അറിയേണ്ടറിവെല്ലാമേ
അകമേ അമരുമ്പോഴും
അറിവും തേടിട്ടുലകില്‍
അലയുവതെന്തേ കഷ്ടം

ഭവനം തന്നില്‍ നിറയും
നിധിയെന്നറിയാതെങ്ങും
അലയ്വതു പോലെ തന്നെ
വലയുവതെന്തേ കഷ്ടം

ഞാന്‍

ശോകത്തിന്‍ വിങ്ങും
മിഴിനീര്‍ തുള്ളിയല്ല
ആനന്ദം തുളുമ്പും
കണ്ണുനീര്‍ തുള്ളിയല്ലോ

താനെന്നഹന്തതന്‍
പാഴ്ജല്പനമല്ല
മത്ചിത്തേ മുഴങ്ങും
അഹമെന്നമന്ത്രം

ദൂരെ തെളിച്ചോരു
ദീപജ്യോതിസ്സുമല്ല
തന്നകമേ തെളിയും
അറിവിന്‍ തെളിവല്ലോ

മന്ത്രം

വരിക ഹ്രിത്പത്മേ
നിറവായ് ചേതനായ്
ജീവചൈതന്യമായ്
പ്രാണനായമരുക

തെളിക ഹ്രിത്കോവിലില്‍
അരുളായ് അറിവായ്
അറിവിന്‍ തെളിവായ്
കനിവായമരുക

അനാചാരത്തിന്‍
വ്യര്‍ ഥചിന്തകളില്‍
തളരാതെ സ്വയമെരിയാതെ
എന്നിലെഞാനായമരുക

ഭേദചിന്തതന്‍
മായാചങ്ങലയില്‍
കുടുങ്ങാതെ സ്വയമൊടുങ്ങാതെ
സത്യമായ് തെളിയുക

ഉണരുക

ഉണരുക ചിത്തപത്മേ
നിറവായും ഉയിരായും
ജീവചൈതന്യതെളിവായ്
അനുദിനമെന്നില്‍ ഞാനായ്

രക്തബീജന്‍

ക്രോധവതീ പുത്രനാകും
രക്തബീജമഹാസുരന്‍
അഹന്താരൂപമാര്‍ന്നെന്തേ
ലോകമെമ്പാടും കാണ്മു ഞാന്‍

അജ്ഞാനാന്ധകാരത്തില്‍
ഭയമാര്‍ ന്നോതുമെന്മനം
കാളികേ നീയുണര്‍ന്നെന്നില്‍
അഹന്താനാശം ചെയ്യണേ

ഗുരുകാരുണ്യം

അറിവായി തെളിയുമീവരികളില്‍ അലിയുന്ന
താളലയമകതാരിലുണര്‍ന്നീടുവാന്‍  
അറിവിതെന്നകതാരില്‍ താനേ മിടിക്കുമെന്‍ 
ഹ്രിത്സ്പന്ദതാളത്തില്‍ ചേര്‍ന്നലിയാന്‍ 
അനുസ്യൂതമൊഴുകുന്ന കനിവാര്‍ന്നവാക്കുകള്‍ 
അനുദിനം എന്‍ നാവുരച്ചീടുവാന്‍
അറിവറിയൊന്നൊരറിവായരുളായ് ഗുരു
കാരുണ്യമായെന്നില്‍ തെളിയേണമേ
  

അറിയാതെ

താനേ മിടിയ്ക്കുന്ന ഹൃത്തിന്റെ താളം
ശബ്ദഘോഷത്തില്‍ ഞാനും കേട്ടതില്ല
മിഴിപോലുമറിയാതൊഴുകുന്ന മിഴിനീരു
എന്‍  മിഴിയാലെ ഞാനും കണ്ടതില്ല

Thursday, 28 March 2013

മണ്ഡനമിശ്രന്റെ തത്ത

വേദം പ്രമാണമെന്നോതും
മണ്ഡനമിശ്രന്റെ തത്ത
മൂകമായ് തന്നെയിരിക്കാന്‍
കാരണമെന്തായിരിക്കാം

കര്‍മ്മത്തിന്‍ പൈങ്കിളിക്കൂട്ടില്‍
ബന്ധനനോവിനാലാമോ
അദ്വൈതസത്യം തന്നുള്ളില്‍
താനെ തെളിവതിനാലോ

ഭാരതത്തില്‍ അന്ന് നിലനിന്നിരുന്ന പല ചിന്താധാരകളെ അദ്വൈതസിദ്ധാന്തത്തില്‍ സമന്വയിപ്പിച്ചു എന്നാണ് കേട്ടിട്ടുള്ളത്. ആ സാഹചര്യത്തില്‍ സമകാലീനനായിരുന്ന മണ്ഡനമിശ്രനും ആയി ഒരു സം വാദം ഉണ്ടായിരുന്നു എന്നും അതിനുശേഷം മണ്ഡനമിശ്രനും ശങ്കരശിഷ്യനായി മാറി എന്നും കേട്ടിട്ടുണ്ട്. ശങ്കരാചര്യര്‍ വാദഭിക്ഷയ്ക്കായ് മണ്ഡനമിശ്രനെ കാണാന്‍ പോകുമ്പോള്‍  മണ്ഡനമിശ്രന്റെ ആശ്രമത്തില്‍ 'വേദാഃ പ്രമാണം' എന്ന് സദാ പറഞ്ഞുകൊണ്ടിരുന്ന ഒരു തത്ത ഉണ്ടായിരുന്നു അത്രെ. പക്ഷെ പിന്നീട് (വാദത്തിന്റെ അവസാനം അന്നത്തെ നിലവില്‍ നിന്നുരുന്ന രീതി അനുസരിച്ച്) മണ്ഡനമിശ്രനും (കൂടെ സഹധര്‍മ്മിണിയും) ശങ്കരാചാര്യരുടെ കൂടെ ചേര്‍ന്നു എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ആ തത്തയെ പറ്റി ഒന്നും പറഞ്ഞു കേട്ടിട്ടില്ല. (ആ തത്തയെ കുറിച്ചാലോചിക്കുമ്പോള്‍ എന്ത്, എന്തിന്, എന്നറിയാതെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാത്രമായി കഴിയുന്ന ഒരു സാധാരണ മനുഷ്യന്റെ മുഖം ആണ്, മനസ്സില്‍ വരുന്നത്)

ശുഭദിനം

കത്തിയെരിയുന്ന സൂര്യന്‍ തന്നെ
തളര്‍ത്താതിരിക്കണം
ചുറ്റിവീശുന്ന കാറ്റില്‍ നിന്‍ തനു
വിറയ്ക്കാതിരിക്കണം

കുളിര്‍ കോരുന്ന മഞ്ഞില്‍ മനവും
മരവിയ്ക്കാതിരിക്കണം
വിടരും മോഹത്തിന്‍ സൂനം വാടി
ക്കരിയാതെയിരിക്കണം

ആശ്ചര്യം

ആശ്ചര്യം എന്തിതീ മനുഷ്യരെല്ലാം
അമൃതം ത്യജിച്ചിട്ടു വിഷം ഭുജിപ്പൂ

പ്രചോദനം

ആശ്ചര്യമേതത് ഹി മനുഷ്യലോകേ
അമൃതം പരിത്യജ്യ വിഷം പിബന്തി

Tuesday, 26 March 2013

അര്‍ച്ചന

കണ്ടു പൂങ്കാവനം തന്നില്‍
ചെംപനിനീരിന്‍ മൊട്ടു ഞാന്‍
പൂവിറുത്തു കൊരുത്തൂ ഞാന്‍
ഹാരം ഈശ്വരസേവയായ്

അര്‍പ്പണം ചെയ്തൊരാ പൂവോ
വാടി പോയതിവിസ്മയം
ദേവാര്‍പ്പണം ചെയ്തൊരാ
പൂവാടാനെന്താവാം കാരണം

അത്ഭുതം കൂറിടും നേരം
വിസ്മയാകാരനീശ്വരന്‍
അന്തരംഗത്തില്‍ നിന്നോതി
'വല്‍സാ, എന്തിതില്‍ വിസ്മയം'

പൂജയ്ക്കായ് നീയറുത്തോരാ
പൂവിനും ജീവനില്ലയോ
ദൈവചൈതന്യമാം ജീവന്‍
അറുപ്പതു നീയെന്തിനായ്

ഹിംസ ചെയ്യൊല്ല നീയേതും
എന്റെ നാമത്തിലെങ്കിലും
നല്‍ക നിന്നന്തരംഗത്തില്‍
പൂക്കും പൂവൊന്നുമാത്രമേ

ഇല്ല മറ്റേതു പൂവിന്നും
ഹൃദ്പത്മത്തിന്‍ സുഗന്ധവും
അര്‍ച്ചനചെയ്കിലോ ചൊല്ലാം
പൂവിതൊന്നാലെയാകണം

Monday, 25 March 2013

മണ്‍കുടം

മണ്ണാലെ നിര്‍മ്മിച്ച പാത്രത്തിനുള്ളില്‍
നന്നായി കാണുന്ന സവിതൃപ്രകാശം
മണ്ണാമൊടുവിലാ പാത്രം പൊടിഞ്ഞന്നും
മങ്ങാതെ കാണുന്നു കനിവിന്‍ പ്രകാശം

Sunday, 24 March 2013

അറിവിന്‍ നിറവ്

അറിയാതെ അറിയുന്നറിവായമരും
അറിവോളം വരുകില്ലൊരറവിന്‍ വഴിയും
അറിവായറികില്ലകമേ തെളിയും നിറ
കനിവായുണരും അറിവിന്‍ നിറവ്

കണ്ണാടിമാളിക

കണ്ണാടിമാളികയ്ക്കുള്ളിലായ്
കാണുന്നരൂപങ്ങളൊക്കെയും
കാണുമെന്‍ രൂപം താനല്ലയോ
കാണ്മതിനെന്തിത്ര നൊമ്പരം ?

മോഹം

ചൊല്ലുവാനേറെയുണ്ടല്ലോ
ചൊല്ലാന്‍ മോഹവുമുണ്ടു മേ
ചൊല്ലിടാം വാണികാരുണ്യം
വാക്കായെന്നില്‍ പിറക്കുകില്‍

താളം തെറ്റാതെ വാക്കിന്നു
താളമേകീടുവാന്‍ ഗുരു
കാരുണ്യമെന്നുമേ വേണം
ഗര്‍വ്വമില്ലാതിരിക്കണം

എന്നുമാ വാക്കുകള്‍ കോര്‍ത്തു
ഹാരമൊന്നു ഞാന്‍ കോര്‍ക്കുകില്‍
നിന്‍ തിരുപാദപത്മത്തിന്‍
അര്‍ച്ചനയ്ക്കായിരിക്കണം

ആയുധം

ആയുധം മാരകം എന്നും
ചൊല്വതുണ്ടെന്നിരിക്കിലും
ആയുധം തന്നെയായ് ഹിംസ
ചെയ്കയില്ലതു നിശ്ചയം

ആയുധത്തിന്‍ ബലം ഹസ്തം
ഹസ്തത്തിന്റെ ബലം മനം
ആ ബലം തന്നെയാണേറ്റം
എനിയ്ക്കെന്നും ഭയാനകം

മാനവമാനസം തന്നെ
ഹിം സ ചെയ്യുന്നതെപ്പൊഴും
തനിയ്ക്കും അപരന്നായും
വിനാശത്തിന്നുമായ് വരും

Saturday, 23 March 2013

പിതാമഹന്‍

യുദ്ധമെല്ലാം കഴിഞ്ഞിന്നും
രണഭൂവില്‍ കിടപ്പു ഞാന്‍
കാരണപുരുഷന്‍ തന്റെ
കാരുണ്യം കാത്തിരുപ്പു ഞാന്‍

തെല്ലുമേ നോവറിഞ്ഞില്ല
പൌത്രന്‍ പാര്‍ത്ഥന്റെയമ്പിനാല്‍
യുദ്ധഭൂവിന്‍ ഞാന്‍ പതിക്കെ
കാലത്തിന്‍ ചതിയല്ലയോ

ചെയ്തിടും പാപമോരോന്നും
യഥാകാലം ശിഖണ്ഡിയായ്
വന്നിടും നേരമൊന്നോര്‍ക്ക
ശസ്ത്രവും വ്യര്‍ത്ഥമായിടും

യുദ്ധമെത്ര ജയിച്ചൂ ഞാന്‍
കുരുവംശത്തിന്‍ നായകന്‍
ഗര്‍വ്വാല്‍ നേടുന്നതിന്നെല്ലാം
ഇതുതാനെന്നുമാവതും

സത്യം ചെയ്തുഞാന്‍ പണ്ടെന്നോ
വംശസംരക്ഷണം വ്രതം
സത്യം രക്ഷിക്കുവാനായ് ഞാന്‍
ഹിംസയെത്രയോ ചെയ്തതും

പ്രബലനാം  കുരുശ്രേഷ്ഠന്‍
പാണിഗ്രഹണം ചെയ്തൊരാ
അബലയാണവിടെ കാണ്മൂ
ശിഖണ്ഡിരൂപമായതാ

കാലം മാറി ബലം പോയി
കുരുവംശം തകര്‍ന്നുപോയ്
അന്ധം അഹന്തവാഴുന്ന
വംശത്തിന്നുവിനാശമായ്

കാലം മാറിവരും കാലം
കാണും സത്യമതെന്തുമോ
കാലത്തില്‍ മാറിടാതുള്ള
കേവലസത്യമൊന്നുതാന്‍

കൃഷ്ണനായ് പാര്‍ത്ഥനായ് മുന്നില്‍
കാലം കാണയിടുമ്പൊഴോ
തേടും  ഞാന്‍ മാതൃസ്പര്‍ശത്തിന്‍
കാരുണ്യമൊന്നുമാത്രമേ

പാര്‍ത്ഥനോ തന്റെ ബാണത്താല്‍
ഗംഗാജലം തരുമ്പോഴോ
കാണുന്നു കണ്ണിലോ കണ്ണന്‍
കേവലാനന്ദരൂപനായ്

മറയും മിഴികളിലോ
കാണാം ആനന്ദനര്‍ത്തനം
സച്ചിദാനന്ദമായ് ചിത്തം
ആടും ആനന്ദനര്‍ത്തനം

പാര്‍ത്ഥസാരഥി

പഞ്ചാശ്വബദ്ധമെന്‍ തേരു
നേര്‍ വഴിക്കുനയിക്കുവാന്‍
പാര്‍ത്ഥസാരഥിയാം നീയേ
തേരിന്‍ സാരഥിയാകണം

Friday, 22 March 2013

ഓര്‍ക്കുക വല്ലപ്പോഴും

ഇന്നു ഞാന്‍ നാളെ നീയെന്നു മറക്കൊല
അതെന്നുമേ സത്യമീലോകത്തിലോര്‍ക്കണം
തൊട്ടുതലോടുന്ന ചന്ദ്രിക പോയ് പിന്നെ
കത്തിജ്വലിക്കുന്ന സൂര്യനും വന്നിടും

ഭൂമിതന്നന്തരംഗത്തിന്‍ ശോകത്തില്‍
ഒരല്പമാചിത്തം ചലിക്കുമെങ്കില്‍
തട്ടി തകര്‍ന്നുപോം നീ നെയ്തുകൂട്ടുന്ന
സ്വപ്നങ്ങളുമതില്‍ പല സൌധങ്ങളും

നിശ

സ്വര്‍ണ്ണത്തില്‍ മുങ്ങിയോ മാനം
ബോധസൂര്യന്‍ മറഞ്ഞുവോ
കൂരിരുള്‍ മൂടുന്നു പാരില്‍
ലോകം നിദ്രയിലാണ്ടുവോ

രാവണനിഗ്രഹം

രാമാ നിന്‍ ബാണമേറ്റാശിരസ്സുടല്‍ വിട്ടുവീഴാമതെന്നാല്‍
കാണാമായിടത്തില്‍ പുനരൊശിരസ്സുടന്‍ വന്നതായും
താനായ് തന്നിഷ്ടമായമരുമസുരരാജന്‍ തന്നഹന്തയാമീ
ശിരച്ഛേദത്താലാവതില്ല യുധിവിജയമോര്‍ത്തുകൊള്‍ക

കാണാമാഹ്രിത്തടത്തില്‍ ശിവനിലയമതു താന്‍ ലക്ഷ്യമാക്കി
ബാണം നീ തൊടുക്ക ഉണരുവതിനായഹം ബോധമുള്ളില്‍
താനേ മായുന്നു ചിത്തേ മായാമയമഹന്തതന്‍ ശിരസ്സസംഖ്യം
കാണും നിന്‍ കടാക്ഷം മിഴികളില്‍ തെളിയും നിന്‍ രൂപമായി

പരശുരാമന്‍

ധര്‍മ്മത്തിന്‍ പാലനം രാജ
ധര്‍മ്മമെന്നോര്‍ത്തിടാതേയാ
ധര്‍മ്മപാലകരാം രാജര്‍
ധര്‍മ്മധ്വംസനം ചെയ്യവേ

ധര്‍മ്മസംരക്ഷണാര്‍ത്ഥം ഞാന്‍
കര്‍മ്മത്തിന്‍ മഴുവാലെയാ
ധര്‍മ്മധ്വംസകരെ കൊന്നു
ധര്‍മ്മം പാലിച്ചിരുന്നു പോല്‍

ധര്‍മ്മസ്വരൂപനായ് രാമന്‍
കര്‍മ്മഭൂവില്‍ പിറക്കിലോ
ധര്‍മ്മം നീയെന്നറിഞ്ഞിട്ടെന്‍
കര്‍മ്മം നിന്നിലായര്‍പ്പിക്കാം

തെല്ലും വേണ്ടൊരു സന്ദേഹം
രാമബാണമയച്ചിടാന്‍
കര്‍മ്മത്താല്‍ കൂട്ടിവെച്ചോരെന്‍
പുണ്യത്തില്‍ തന്നെയായിടാം

കര്‍മ്മത്തില്‍ ബദ്ധമെന്‍ ചിത്തം
കര്‍മ്മനാശാം വരിക്കയാം
കര്‍മ്മപാശം മുറിച്ചീടും
മോക്ഷം കാത്തിരിക്കയാം

Monday, 18 March 2013

അദ്വൈതം

താനായ് തന്നെതാനായ്
തന്നിലെ താനുമായ്
താനും ചേര്‍ന്നിരിക്കില്‍
അവിടെ തെളിയുമാ
ചിന്തതന്‍ ലാസ്യമോര്‍ത്താല്‍
തന്‍ മുന്നില്‍ കാണുന്ന ലോകം
അതില്‍ വിരിയുമാനന്ദസൂനം
തന്നില്‍ കാണാം തെളിഞ്ഞാ
തെളിയുമുലകും താനും
രണ്ടല്ലതൊന്നുതന്നെ

ഹാരം

തന്നുള്ളില്‍ പൂത്തുലഞ്ഞാ
പല പല ചിന്തതന്‍ പൂക്കളാടും
ആരാമം തന്നെയല്ലോ
മമപ്രിയമാനസമെന്നതോര്‍ക്കില്‍
ഇന്നീ വീഴുന്ന പൂക്കളതു
കൊരുത്തോരു ഹാരം ഞാന്‍ തീര്‍ക്കില്‍
ചൊല്ലാനാകില്ല ചൊല്ലാ
മതിനൊരുപേര്‍ കവിതയെന്നോര്‍ത്തുകൊള്‍ക

സാഗരം ശാന്തം

ചിന്തയാലലലതെല്ലും
ചഞ്ചലം ചിത്തമെങ്കിലും
ചൊല്ലിടാമാഴക്കടലും
മര്‍ത്ത്യചിത്തവുമൊരുപോല്‍

അലയായുയരും പിന്നെ
തിരയായലറുമ്പൊഴും
ആഴിതന്നാഴത്തെന്നെന്നും
സാഗരം ശാന്തമല്ലയോ

ഉള്‍കാഴ്ച്ച

കണ്ണാല്‍ കാണുന്നു ഞാനും,
ഉലകിലുളവാം കാഴ്ചയെല്ലാമെനിയ്ക്ക്
എന്നാലും കാണ്മതില്ലാ
എന്മിഴിയില്‍ തെളിയുമാ കാഴ്ചകാട്ടുന്ന കണ്ണും
കണ്ണും കാണുന്ന കണ്ണും
അതിനു തെളിവേകുന്നൊരാദിപ്രകാശം
കാണുനുള്ളില്‍ തെളിക
തവ കരുണയുണരുമാ മൂന്നാം കണ്ണിനാലെ

Sunday, 17 March 2013

ആത്മഗതം

ദുഃഖത്തിലെരിയാമെന്റെ ചിത്തം 
സംസാരതീയിനാല്‍ വെന്തുരുകാം 
എങ്കിലുമാതാപം മറ്റൊരാള്‍ക്കും 
തന്നുള്ളം തപിക്കാനിടയായിടില്ല

തര്‍പ്പണം

നിര്‍ത്താതുള്ളം തപിച്ചും
അതിലുളവാം തന്റെ ദുഖം മറച്ചും
ജീവന്നാധാരമാമൊളി
സകലമനുജര്‍ക്കു നല്‍കിടാനെന്നവണ്ണം
എന്നും കാലേയുണര്‍ന്നും
മൃദുമധുരസ്മേരാന്വിതം തൊട്ടുണര്‍ത്തും
സൂര്യന്നായിന്നു നല്‍കാമിനി
നിറമിഴിനീരതിനാല്‍ തര്‍പ്പണം ഞാന്‍

പ്രാര്‍ത്ഥന

തെറ്റാമെന്‍ പദവിന്യാസം 
തെറ്റാമോതുന്ന വാക്കുകള്‍ 
തെറ്റെല്ലാം തീര്‍ ക്കുവാനമ്മേ
തെറ്റാത്തുള്‍ക്കാഴ്ച നല്‍കണേ

Saturday, 16 March 2013

ആര്?

അഹമഹമെന്നമന്ത്രം
അഹന്തലേശമില്ലാ
തെന്നിലുമഹര്‍ നിശം
ചൊല്ലീടുന്നവനാരോ

കഷ്ടം

പലമതം പലതായ് പറയും
പലതല്ലൊരുപൊരുളാം സത്യം
പലകുറി നിരുപിച്ചെന്നാല്‍
പലതല്ലൊരുപൊരുളെന്നറിയാം

പലരുമിതറിയാതല്ലോ
പറയും പല ഭേദവിചാരം
പലകുറി കലഹവുമൊടുവില്‍
പലതായ് പിരിയും കഷ്ടം

സ്നേഹം

സ്നേഹമെന്‍ മിഴികളില്‍
മിഴിനീര്‍ നിറയ്ക്കുമ്പോള്‍
സ്നേഹമെന്‍ കരളിനെ
ചിതയായെരിക്കുമ്പോള്‍

സ്നേഹമാണുലകത്തില്‍
ഏകസാരമാം പൊരുളെ-
ന്നോതിയ കവിമത-
മറിയാതോര്‍ക്കുന്നു ഞാന്‍

കരളിനെയെരിക്കുന്ന
കദനമാണോ സ്നേഹം?
മിഴിയില്‍ വിതുമ്പുമെന്‍
മിഴിനീരിന്‍ മുത്തതാമോ?

അകമേ നിന്നിതുകേട്ട്
ചൊല്ലുന്നുണ്ടീവണ്ണമാരോ
കദനല്ല കണ്ണുനീരിന്‍
തുള്ളിയുമല്ല നൂനം

താനേ തന്നകതാരില്‍
താന്‍ പോലുമറിയാതെ
മധുരം പകര്‍ന്നേകും
മധുവിന്‍ കണമല്ലോ

വ്യാപാരപൊരുളല്ല സ്വാര്‍ത്ഥ-
മോഹവുമല്ല തെല്ലും
ഭ്രാന്തമാം മനസ്സിന്റെ
കാമവിഭ്രാന്തിയുമല്ല

പ്രേമായ് കരുണയായ്
ആശ്രിതവാല്‍സല്യമായ്
കണ്ടിടാമവനിയിതില്‍
സ്നേഹത്തിന്‍ പലരൂപം

മാധുര്യമിതിന്‍  സത്യം
മാധുര്യമിതില്‍  നിത്യം
മധുരമാം മധുവിലും
മാധുര്യമേറും രസം

ഒരു പുഴയുടെ വിലാപം

പണ്ടു നിന്നാകാശത്തില്‍
കൂരിരുള്‍ മൂടുമ്പോഴ് ഞാന്‍
മിഴിനീര്‍ മറച്ചൊരു
മഴവില്‍ കാട്ടിതന്നു

പിന്നെയെന്‍ പാദം തെറ്റി
മലമുകളില്‍ ചെന്നു വീണു
ഒഴുകി വന്നു നിന്നെ
തേടി ഞാനരുവിയായ്

തെളിനീര്‍ ദാഹജലം
നിനക്കായ് പകരുവാന്‍
നിന്നരികേ വന്നണഞ്ഞു
ചെറിയോരരുവിയായ്

എന്നെ നീയറിഞ്ഞില്ലെന്‍
സ്നേഹവായ്പറിഞ്ഞില്ല
എനിയ്ക്കും വിലപേശി
വില്‍ക്കാനായ് വയ്ക്കുന്നു നീ

ഒരു തിരിച്ചറിവ്

എന്നുമേ നാവിലെഴും വാക്കിന്റെയാദിസ്പന്ദം
ഒന്നു താന്‍ മനസ്സിലെന്‍  ചിന്തയെന്നോര്‍ത്തീടുമ്പോള്‍
വൃത്തിയായെന്നും വേണം മനോവൃത്തിയതു നൂനം
എന്നുമെന്നകകാമ്പില്‍ നിന്‍ കാരുണ്യമൊഴുകണം

Friday, 15 March 2013

ആദികാവ്യം

മഞ്ഞായുറച്ച ഹിമശൈലമതിനുള്ളില്‍ നിന്നും
വന്നീടുമാകരുണയാര്‍ന്നൊരു ഗംഗ പോലെ
നന്നായ് തപിച്ചു പരജീവനെഴും ദുഖമോര്‍ത്താ
ണന്നാദ്യമായാകവിമനസ്സിലുണര്‍ന്നു കാവ്യം

ആദികവി

താന്‍ ചെയ്തിടുന്ന തപസ്സിനു വിഘ്നമെന്നോത്തതല്ല
തന്‍ കാര്യസിദ്ധി തെല്ലു നിനച്ചേവമുരചെയ്തതല്ല
നീറുന്നപരജീവനിലേറ്റം കനിഞ്ഞു താനെയുണര്‍ ന്നു
കവിതായ് വിരിഞ്ഞാദികവിമനസ്സിനെന്‍ പ്രണാമം

ഞാന്‍

താനാരെന്നു കേള്‍വിക്കെന്നും
ഞാനെന്നുമറുപടി
ഓതുമെന്‍ നാവതിന്റെ
പൊരുളെന്തറിയുന്നു

നാവിന്നു ബലമേകി
നാവിലെ മൊഴിയായി
നാവിലൂടോതുന്നതാം
നാദത്തിന്നാദിസ്പന്ദം

സ്പന്ദിപ്പതിന്റെയൂര്‍ജ്ജമാ
ഊര്‍ജ്ജത്തിന്‍ പ്രഭവവും
നിനയ്ക്കിലെത്തീടുമാ
പൊരുളില്‍ തന്നെയെന്നും

മാറുന്നകാലം?

ചന്തയല്ലിതു ക്ലാസാണെ
ന്നോര്‍ക്കയെന്നും പിന്നെ
അച്ചടക്കത്തോടിരിക്ക്യണം
നീ നല്‍സമൂഹത്തിലെന്നും

എന്നൊക്കെ പഠിപ്പിച്ചാ
ബാല്യവും കടന്നു പോയി
മാറിപോയി കാലമൊത്തീ
ഞാന്‍ തന്നെ മാറിപോയോ

മാര്‍ക്കറ്റിന്‍ പ്രിയമെന്ത്
അല്ലാത്തതുമെന്ത് ഇന്നു
മാര്‍ക്കറ്റില്‍ വിലപേശും
മാനുഷ്യമൂല്യത്തിന്നും

അറിക മാര്‍ക്കറ്റിലി
ന്നെത്രമേല്‍ ലാഭമെന്നും
മൂല്യമുയരുന്നതിന്‍
തോതിയിനിയെന്തെന്നതും

കോര്‍പൊറേറ്റ് ലോകത്തിലെ
ചില്ലിട്ട കൂട്ടില്‍ നിന്നും
ഉയരുമെന്റെ ശബ്ദം
എനിയ്ക്കുമന്യമിന്നും

എങ്കിലും ഉയരുമാ
ശബ്ദമെന്നും കേള്‍ക്കാം
പഞ്ജരത്തില്‍ ബദ്ധമായ
കിളിതന്‍ മൊഴി തന്നെ

തെറ്റുയതെന്താകാം ഞാന്‍
പഠിച്ച പാഠങ്ങളോ
കാലത്തിന്‍ ഗതിയ്ക്കൊത്തു
മാറാത്തൊരെന്മനസ്സോ

പാവം മനുഷ്യന്‍

മഴയെ പേടിക്കുന്ന പാവമീ മനുഷനോ
ആകാശം മൂടാനെത്ര കുടകള്‍ ചൂടിയാലും 
ഒരു കാറ്റടിച്ചെന്നാലുലയുകില്ലേ? വേഷം 
കെട്ടെല്ലാം നനഞ്ഞിവന്‍ വലയുകയുമില്ലേ?

സംശയം

ഏകമാം ബിന്ദുവിന്‍ ചുറ്റും
തുല്യദുരത്തിലെന്നോണം ​
ചുറ്റുന്ന ബിന്ദുവിന്‍ പഥം
അതിന്‍ പേരാം വൃത്തമെന്നാല്‍

ബൈന്ദവസ്ഥാനവും തേടി
ചുറ്റിടുമെന്‍ ചിത്തിലെന്തേ
വൃത്ത്മായി വ്യക്തമായൊ
രാവാക്കുകളുണരാത്തൂ

Thursday, 14 March 2013

ഇടയനെ തേടി

ചിന്തയാം പൈക്കള്‍ ക്കിടയിലായ് തെളിയു
മെന്‍ പ്രിയാമെന്നിടയനെവിടെ
മാമകജീവനാം മുരളിക തേടുന്നു
മായാമയനാമെന്‍ കണ്ണനെവിടെ

പിഴവ്

പഴയ ക്ലാസ് മുറിയിലേയ്ക്ക് തിരിച്ചു പോകുമ്പോള്‍  കൂട്ടുകാരുമായ് കലപില കൂട്ടുമ്പോള്‍  ടീച്ചറുടെ ശാസന ഉയരുന്നതറിയുന്നു, ചെവിയില്‍ മുഴങ്ങുന്നു..'ഇതെന്താ ചന്തയോ, ഇങ്ങിനെ ബഹളം വെയ്ക്കാന്‍ '...ഇന്ന് വളരുന്ന സംസ്കാരത്തില്‍, പരിഷ്കാരത്തില്‍, ഉയരുന്ന ആഹ്വാനത്തില്‍ ഞാന്‍ കേള്‍ക്കുന്നു എന്റെ തന്നെ ശബ്ദം, ചില്ലുകൊട്ടാരങ്ങള്‍ക്കകത്തുനിന്നും ഉയരുന്ന ശബ്ദം ...'മാര്‍ക്കറ്റ്' ആണ്, കേന്ദ്രം ...മാര്‍ക്കറ്റിനു ചേര്‍ന്നപടി പെരുമാറണം ജീവിതത്തില്‍ പുരോഗതി നേടുവാന്‍ ....' ഈ തിരിഞ്ഞു നോട്ടത്തില്‍ ഒരു തിരിച്ചറിവ് തിരയുന്നത്. പിഴച്ചതെനിയ്ക്കോ എന്റെ ബാലപാഠങ്ങള്‍ക്കോ?

Tuesday, 12 March 2013

സത്യപ്രകാശം

മിഴിയാലെ കാണുന്നസത്യമാ
മിഴിയില്‍ തെളിയ്ക്കുന്ന സത്യം
മായുന്നലോകത്തില്‍ മായാതെയെന്നുമേ
തെളിവായ് തെളിയും പ്രകാശം

അജ്ഞാനം

തപസ്വിയല്ല ഞാനോതീടാം
തപം ചെയ്കയുമല്ലെടോ
തപിയ്ക്കുന്മനമോ കഷ്ടം
അജ്ഞാനതാപത്താലിതാ

സത്യപ്രകാശം

മിഴിയാലെ കാണുന്നസത്യമാ
മിഴിയില്‍ തെളിയ്ക്കുന്ന സത്യം
മായുന്നലോകത്തില്‍ മായാതെയെന്നുമേ
തെളിവായ് തെളിയും പ്രകാശം

Sunday, 10 March 2013

മിഴികള്‍

ദന്തഗോപുരത്തിലിരിക്കുന്നു നാവാ
നാവിനെ തെല്ലുമേ നമ്പിടൊല്ലാ
തോന്നുന്നതെന്തുമേയോതിടാമെന്നാ
ലതില്‍ സത്യമെന്തുള്ളതെന്നാരറിവൂ

പൊയ്വാക്കുരക്കാന്‍ മടിക്കും മിഴിയിലോ
എന്നുമേ കാണും മിഴിനീരുമാത്രം
എന്നും മിഴിനീര്‍ നിറഞ്ഞൊരാകണ്‍കളില്‍
കണ്ടിടാം സത്യമെന്നോര്‍ത്തുകൊള്‍ക

Sunday, 3 March 2013

മത്സ്യം


പണ്ടൊരുനാളിലെന്‍ കൈകളി,
ലത്ഭുതം വന്നണഞ്ഞതാം മത്സ്യം
വിസ്മയമാംവിധമന്നു നീയെന്നോടു
ചൊന്നതോര്‍ക്കുണ്ടു ഞാനിന്നും

കണ്ടിരിക്കെ തന്നെ നിറഞ്ഞു മിഴികളു
മെന്മാനസപാത്രവുമെല്ലാം
അന്നു മറഞ്ഞു നീ, ആഴിയ്ക്കകത്തി
ലാഴങ്ങളീല്‍ പോയ് മറഞ്ഞു

നിന്നുടെ വാഗ്ദത്തപ്രളയത്തിനായി
ഞാന്‍ കാത്തിരിക്കുന്നുവിന്നും
ജീവിതനൌകയില്‍ പ്രാണനുംപേറി
ഞാന്‍ കാത്തിരിക്കുന്നുവിന്നും

കേവലസത്യം

താനെമിടിക്കുന്ന ചിത്ത, മാചിത്തം
താനെ ജപിക്കുന്ന മന്ത്രം
തന്നിലെതാനായു, മെന്നിലെഞാനായു
മെന്നുമിരിക്കുന്നസത്യം

താനെയിരിക്കുന്ന സത്യ, മകതാരില്‍
താനായിരിക്കുന്ന സത്യം
താനെന്നഞാനെന്നഭേദില്ലാതെല്ലാരുമേ
താനെന്നറിയുന്ന സത്യം

താനെന്നഹങ്കാരം മായുമ്പൊഴുള്ളിലായ്
താനെതെളിയുന്ന സത്യം
താനെന്നഹംബോധമാത്രപ്രകാശമായ്
തന്നുള്ളില്‍ കാണുന്ന സത്യം

താനെന്നും കാണുന്നലോകത്തെ
കാണുന്നതാനെന്നശാശ്വതസത്യം
തന്നെമറന്നിട്ടുതന്നില്‍ രമിക്കുന്ന
താനെന്ന കേവലസത്യം