Friday, 17 February 2012

മിഴിനീര്‍ മണികളേ വിട!

നീലപരപ്പിന്നനന്തതിയിലെവിടെയോ
എനിക്കായൊരു നിമിഷം പിറക്കുന്നു
ആടിത്തിമിര്‍ത്തും അടക്കിചിരിച്ചും
വിതുമ്പികരഞ്ഞുമതൊഴുകിവരുന്നു

മോഹമൊളിക്കുമൊരുഗൂഢസ്മിതമാ
യെന്നിലിയുവാനായതൊഴുകിവരുന്നു
മോഹനമൊരുലാസ്യനടനചാരുതയി
ലെന്നെമയക്കുവാനതൊഴുകിവരുന്നു

കെട്ടിപുണര്‍ന്നും പിണക്കം നടിച്ചും
പുലഭ്യം പറഞ്ഞുമതൊഴുകിവരുന്നു
മൌനം ശിലയായുറഞ്ഞ തീരങ്ങളില്‍
തലത്തല്ലികരഞ്ഞതൊഴുകിവരുന്നു

തീരങ്ങള്‍ തല്ലിതകര്‍ക്കാനടുക്കും സുനാമി
ത്തിരകള്‍ പോലതൊഴുകി വരുന്നു
ആര്‍ത്തട്ടഹസിച്ചൊരുസംഹാരമൂര്‍ത്തി
തന്‍ ലീലപോലതൊഴുകി വരുന്നു

സാന്ത്വനമായ് സ്വയമറിയാതെയെന്നില്‍
പിറന്ന മമ മിഴിനീര്‍ മണികളേ നന്ദി
ഈ മിഴികളില്‍ നിന്നുമിനിമറയുക, എന്‍
മിഴികളെ മറക്ക്യാതെ മാറുക

ചക്രവാളങ്ങളില്‍ വിളക്കണയും മുന്‍പേ
കണ്‍കുളിര്‍ക്കെയൊന്നു കാണട്ടെ ഞാന്‍
ഹിരണ്‍മയപാത്രത്തിലെളിച്ചുവച്ചൊരീ
പ്രപഞ്ചതാളത്തിലുറങ്ങുന്നസത്യം

ഈ നിമിഷമെന്നൊരുകേവലസത്യം
പാലാഴിത്തിരകളില്‍ തെളിയുന്ന സത്യം
ഞാനായെന്നിലെന്നുമുണരുന്ന സത്യം
ഞാനായെന്നെഞാനറിയുന്നസത്യം

No comments:

Post a Comment