Saturday, 21 July 2012

പഞ്ജരം

പഞ്ജരത്തിന്നേകാന്തതയില്‍
ഇരുളില്‍ ഹൃദയം പിടച്ചു
തുളുമ്പിയൊലിച്ചരുവിയില്‍
സ്നേഹത്തുള്ളി തിരഞ്ഞു

കണ്ടത് ചുടു രക്തം മാത്രം
ഇനിയും മരിക്കാത്ത
മനസ്സിന്റെ കറയാര്‍ന്ന
എന്റെ ചുവന്ന രക്തം

എന്റെ ഫോട്ടോ

ഫോട്ടോ
എന്നെ
ഒരു പ്രതിരൂപമായ്
ദ്വിമാനപ്രതലത്തില്‍
ഒതുക്കി

പുറത്ത്
കടക്കാനാവാത്ത
ഒരു ചില്ലിന്‍
ചട്ടക്കൂട്ടിലെന്നെ
ബന്ധിച്ചു

ചുമരില്‍
ഒരു ആണിയില്‍
കെട്ടിതൂക്കി ക്രൂശിച്ചു
എന്തൊരത്ഭുതം
എന്നിട്ടും ഞാന്‍ മരിച്ചില്ല

പ്രതിരൂപങ്ങളിലൂടെ

പണ്ടെന്നോ ഒരു നാള്‍
ഞാനെന്നെ തിരഞ്ഞു
ദര്‍പ്പണത്തില്‍
എന്റെ പ്രതിരൂപം കണ്ടു
ആരോ പറഞ്ഞു
അതത്രേ ഞാന്‍

പിന്നെ എത്രയോ
ദര്‍പ്പണങ്ങള്‍
പിന്നെ എത്രയോ
പ്രതിബിംബങ്ങള്‍
എന്നിട്ടുമെനിയ്ക്ക്
എന്നെ നഷ്ടമായി

Thursday, 19 July 2012

History

Any bit of history
Is shrouded in wraps of mystery
Real truth's kinda slippery
And, at times, self-contradictory

Wednesday, 18 July 2012

പിതൃവന്ദനം

കവനകലയിലെ കുലപതികളനവധി
അറിവുദൈവമെന്നറിഞ്ഞുപാസിച്ച
മണ്ണിനും വംശത്തിനും പിതൃപാദത്തിനും
ശിരസ്സാല്‍ പ്രണമിപ്പൂ, സാഷ്ടാംഗം നമിയ്ക്കുന്നൂ

സത്യപ്രകാശം

മിഴിയുടെ തെളിവായിരുന്ന
തിന്‍ തെളിവിന്നവധി കുറിച്ചു
ചെവിയിലൊലിയറിയും പൊരുളാ
യതിന്നറിവിനു പരിധി വിധിച്ചു

അറിവായ് തെളിവായകമേ
യിരുന്നറിവിന്‍ തെളിവുമറച്ചു
സുവര്‍ ണ്ണസന്ധ്യതന്‍ ദിവ്യദീപവും
തമസ്സിന്‍ കയത്തില്‍ മറഞ്ഞു

മിഴികളടച്ചു ഞാനെന്നില്‍ തിരയവേ
അകമേയൊരു സത്യം തെളിഞ്ഞു
സത്യപ്രകാശത്തിന്‍ തെളിവന്നാദ്യമായ്
എന്നുള്ളിലെങ്ങും നിറഞ്ഞു

Monday, 9 July 2012

'വിഭക്തി'മാര്‍ഗ്ഗം

ഞാനെന്ന് ഞാനെന്നെയറിയുമൊരുഞാനിരിപ്പൂ
ഞാനായ് ഞാനെന്നഹങ്കാരമായെന്നുള്ളിലെന്നും
ഞാനല്ലത്, ഞാനതിന്‍ അറിവാമഹം ബോധമത്രേ
ബോധമായ് തെളിവത് ജ്ഞാനമതിന്നുവഴി ഭക്തിയും


ഞാനില്ലെനിക്കഹങ്കാരലേശമില്ലെന്നെത്ര ചൊല്ലീടിലും
ഞാനറിയാതെയതെന്നകമേയെന്നുമൊളിഞ്ഞിരിപ്പൂ

എന്നെ ചൊല്ലിയത്രേ ഉലകിലെ പൊരുളെല്ലാമിരിപ്പതും
ഞാന്‍ മൂലം തന്നെ വേണമവയുടെ പാലനം ചൊവ്വിനാവാന്‍

എനിക്കായിതീര്‍ത്തോരീയുലകിലോ ഞാനൊരൊത്തന്‍
എന്നെക്കാള്‍ മറ്റൊരുവനു ഹിതമായ് ചെയ്തിടാവതുണ്ടോ

എനിയ്ക്കുവേണമിഹസുഖം ദുഃഖമന്യത്ര പോയിടാം
എന്നില്‍ കാണുക സത്യത്തിന്‍ നിത്യപ്രകാശമേവരും

ഇത്ഥം വിഭക്തിയോരൊന്നായ് സന്ധ്യാനാമം ജപിക്കിലും
ഭക്തിയുള്ളിദുക്കേണമതിനായ് നിന്‍ കൃപാവേണമെന്നിലും

Saturday, 7 July 2012

ശ്രീപദ്മനാഭപ്രഭോ

ദൈവത്തിന്‍ പുരമെന്നുപലനാളായ് നാം വാഴ്ത്തുന്നുവെന്നാകിലും
ദൈവത്തിന്‍ കനിവെന്നുമിവിടെ മഴപോല്‍ പെയ്യുന്നുവെന്നാകിലും
ദൈവത്തിന്‍ ധനമിന്ന് പലരും തഞ്ചത്തിലൊപ്പൊച്ചെടുത്തൊരു
ദൈവം തന്നെ ചമഞ്ഞു നടപ്പതായറിവു ഞാനെന്‍ പദ്മനാഭപ്രഭോ

ദൈവത്തിന്‍ പുരമെന്നുപുകള്‍പെറ്റ നാട്ടിന്റെ നേര്‍ക്കാഴ്ചയി,ലൊട്ടും
ദൈവത്തെ ഓര്‍ത്തുകരയാല്‍ കെല്പില്ലെനിക്കെങ്കിലും, ചൊല്ലാം
ദൈവത്തിന്‍ കൃപയെന്നുമിവിടെയില്ലായ്കിലോ, ദൈവമേ, ലോകര്‍
ദൈവത്തിന്‍ തിരുനാമത്തിലിവിടെ നരകം ചമച്ചെന്നും വരാം

Friday, 6 July 2012

പാടാന്‍ മോഹം

പാടിയെന്നിരുന്നിടാം പുകളേറും ഗായകര്‍ പണ്ടൊതൊട്ടേ
പാടാന്‍ പടുതയില്ലെന്നുമിരുന്നിടാമതിലൊത്തുകൂടുവാനും  
പാടാനകമെയെന്നിലൊരൊമോഹമുണ്ടേറെ നാളായ് , ഞാനിഹ
പാടാം, ഞാന്‍ പാടാന്‍ പാടുകില്ലെന്നെന്നെ വിലക്കിടായ് കില്‍

ജീവമുരളിക

പിഴവുണ്ടാമതിന്‍ പാട്ടിലെന്നുകണ്ടാല്‍
പഴിക്കൊലാ പാഴുമുളം തണ്ടിനെ താന്‍
പടുതയില്ലാ പാടാനതിന്നുതെല്ലും , പാട്ടായ്
പിറപ്പതോ ഗായകന്‍ തന്റെ പ്രാണന്‍

അകമേയില്ലാ തണ്ടതിലൊന്നുമെന്നാല്‍
പഴുതുണ്ടതിലേറെയെന്നു കാണ്‍ മൂ
പലവഴി പ്രാണപ്രയാണരീതി മാറ്റി
ഉണര്‍ത്തുവത് ഗായകനതില്‍ ജീവനാദം

ഓര്‍മ്മകള്‍

ഇന്നലെയെന്നാലെന്നും എന്നെവിട്ടകന്നകന്നൊരു
നാളാണെന്നറിയുന്നു, അതെനിക്കോര്‍മ്മമാത്രം
ഇന്നലെയല്ല, നാളെയുമല്ലെനിക്കിഷ്ടം , എന്നുമെന്‍
കൂടെയുള്ളോരിന്ന്, അത് തന്നേ സത്യം

എങ്കിലും പോയകാല ഓര്‍മ്മതന്‍ മാറാപ്പില്‍ ഞാന്‍
ഇത്തിരി നേരം എന്തേലും തിരഞ്ഞെന്നാല്‍
ഉണ്ടാകാം ചവറതില്‍ എന്നാലതു മാറ്റി വെച്ച്
മുത്തുകളെടുത്തീടാം, മറ്റൊന്നും വേണ്ടേ വേണ്ടാ

Sunday, 1 July 2012

അറിവ്

തന്നെ മറന്നിഹ വാഴ്വതിലേറേ
തന്നെയറിഞ്ഞുതന്നെ വാഴ്കനല്ലൂ
തന്നിലിരുന്നുതന്നെയല്ലോ മുന്നിലെ
ലോകവുമറിവതുതന്നെയെന്നും

മുന്നില്‍ തെളിവൂ ലോകമെന്നാ
ലെന്നെയവിടെന്തേ കാണ്മതില്ലാ
പിന്നെ കണ്ടതെന്‍ പ്രതിരൂപമെന്നാ
ലെന്നിലെ ഞാനതിലല്പമില്ലാ

തന്നെയറിയാനായ് മിഴിതുറന്ന്
മന്നിലങ്ങിങ്ങായലയ്ക വേണ്ടാ
തന്‍ മിഴികളടച്ചിരുന്നുവെന്നാലത്
തന്നകമിഴിയില്‍ തെളിഞ്ഞു കാണ്മൂ