Tuesday, 4 March 2014

മാനസപൂജ

പങ്കത്തിലാണ്  നിലകൊള്‍വതു പത്മമെന്നാല്‍

പങ്കത്തില്‍ ലേശമതിലൊട്ടുമേ കാണ്മതല്ല

ദുഃഖം നിറഞ്ഞുമുണരാം പല ചിന്തയെന്നാല്‍

ദുഃഖത്തിന്‍ ലേശമരുതേ മമ വാക്കിലെന്നും

 

വാക്കെന്നുമേ തവ പദാംബുജപൂജ ചെയ്യാന്‍

പുഷ്പങ്ങളായുണരേണമേയെന്‍ മനസ്സില്‍

വാക്കാലെ തീര്‍ത്ത വരി നിന്‍ ഗളഹാരമായും

ചാര്‍ത്താന്‍ വരം തരിക ശരണാഗതവത്സലേ നീ

വിശ്വസ്മൈ നമഃ

അമ്പിളിക്കീറുണ്ട് നിന്‍ മുടിക്കെട്ടിലായ്

താരകള്‍ മിന്നുന്ന ഹാരമുണ്ട്

നിന്‍ മന്ദഹാസം പോല്‍ കാണുന്ന പൂനിലാ-

കാരുണ്യമെന്‍ കൂടെയെന്നുമുണ്ട്

 

വീശുന്ന കാറ്റാ,യെന്‍ പ്രാണനായെന്നും നിന്‍

ശ്വാസവേഗത്തെയറിവതുണ്ട്

കാലസ്വരൂപമായീടുന്ന നീ വിശ്വ-

രൂപമായെന്മുന്നിലെന്നുമുണ്ട്

 

പ്രാര്‍ത്ഥന

പിച്ചവെച്ചീടുമെന്‍ പാദങ്ങള്‍ തെറ്റുകില്‍ 

തെറ്റെന്നുചൊല്ലിപരിഹസിയ്ക്കാവതോ ?

തച്ചിടൊല്ലെന്നെ നീ കൈ പിടിച്ചൊപ്പം 

നടത്തുകയെന്നെന്നും കാത്തു രക്ഷിക്കുക

 

കൈവിട്ടുപോവുകില്‍ കോപിച്ചിടൊല്ലൊരു

പൈതലിന്‍ കേളിയിതെന്നറിഞ്ഞീടുക

നിന്റെ കരങ്ങളാളെന്നെ പിടിച്ചു നീ

കൈവിട്ടുപോകാതെ രക്ഷിച്ചുകൊള്ളുക

കാരണം

കാട്ടിലെ തീയാളികത്തിക്കും കാറ്റു താന്‍

ദീപത്തെയൂതിക്കെടുത്തുന്നതും

തൊട്ടുതലോടിയ കാറ്റു താനൊടുവിലാ

വന്മരം വീഴുവാന്‍ വീശുന്നതും

 

ദീപം തെളിച്ചു വളര്‍ത്തിയ പൈതല്‍ താ-

നഗ്നിയില്‍ ചുട്ടെരിച്ചീടുന്നതും

പഞ്ചഭൂതങ്ങളാല്‍ തീര്‍ത്തോരു ദേഹത്തെ

പഞ്ചഭൂതങ്ങളില്‍ ചേര്‍ക്കുന്നതും

കരുണ

കരുണയറ്റു പോയ കാലമായ് കാണ്മൂ, ശാക്യ-

മുനീന്ദ്രാ ഭവാനിതു കാണുന്നതില്ലേ ?

സമയമായില്ലെന്നോ വിപത്തിലഹോ കഷ്ടം !

ഉപഗുപ്താഗമനകാലമായില്ലേ ?! 

 

ധരിച്ചു മാന്യവേഷം, മാന്യനായ് നടന്നിവന്‍  

കഴുത്തില്‍ കുരുക്കുള്ളതറിഞ്ഞതില്ലാ !?

ചതിയ്ക്കു ചതിയെന്ന നിയതിയാകാം കാല-

പാശത്തില്‍ കാലു തട്ടി വീണതുമാകാം 

 

പതിച്ചിതഹോ കഷ്ടമെന്നത്രേ ചൊല്ലീടാവൂ

പെരുത്തമോഹം ചെയ്ത ചതിയായിടാം !

വിഴുപ്പു നാറുന്നതുമറിഞ്ഞതില്ലാ തെല്ലും 

പഴിയ്ക്കും  ലോകമെന്നുമറിഞ്ഞതില്ലാ !?

 

അറിവിന്‍ വേഷം വെട്ടിയഹന്ത നടന്നാലു-

മറിവുണ്ടായില്ലെന്നാല്‍ കഴുത തന്നെ

പഠിച്ചപാമരനാണില്ലിവനാത്മശാന്തി

കരുണയിവനര്‍ഹിച്ചീടുന്നതില്ലാ  

 

എങ്കിലും ശാക്യമുനേ വരിക ഭവാന്‍ വീണ്ടും 

മൂടുമീയിരുളല്പമകറ്റീടുവാന്‍ 

ചൊരിയും കാരുണ്യത്തിന്നുജ്വലദീപത്താലേ

നേര്‍വഴി കാട്ടീടുവാന്‍ വരിക വേഗം 

പ്രാര്‍ത്ഥന

കാമാരിക്കണ്ണാലെരിഞ്ഞോരു കാമനു

സഞ്ജീവനൌഷധമായാകാരുണ്യമേ

കാമാദിദുഃഖങ്ങളൊക്കെയകറ്റിയെന്‍

മാനസം തന്നിലമര്‍ന്നരുളീടുക

ഭാഗം

ണ്ടായിരുന്നൊരു വൃദ്ധപിതാവിന്

സ്വത്തായ് പതിനേഴൊട്ടകങ്ങള്‍

കാലം കഴിഞ്ഞന്ത്യകാലമടുത്തപ്പോള്‍

വീതിച്ചിടാന്‍ വിധിച്ചേവമവന്‍

 

രണ്ടിലൊന്നേകുക മൂത്തമകനെന്നാല്‍

മൂന്നിലൊന്നേകണം രണ്ടാമന്

ഒമ്പതിലൊന്നത്രെ മൂന്നാമനെന്നോതി

ദേഹം വെടിഞ്ഞാപിതാവൊരുനാള്‍

 

മക്കളാ മൂന്നു പേര്‍ എന്തു താന്‍ ചെയ്യേണ്ടു

എന്നറിയാതെ വിഷമിച്ചു പോയി

തമ്മിലോരോന്നും  പറഞ്ഞു വഴക്കുമായ്

"എന്തിനായ് താതന്‍  വിധിച്ചതേവം ?"

 

കേട്ടറിഞ്ഞെത്തിയ നല്ലൊരു മാനുഷന്‍

വൃദ്ധപിതാവിന്‍ സുഹൃത്താണ് പോല്‍

തന്റെയൊരൊട്ടകമേകിയവര്‍ക്കായി

ഭാഗവും ഭംഗിയായ് തീര്‍ത്തു വെച്ചു

 

തന്റെയൊരൊട്ടകം മാത്രമായ് ബാക്കിയാ-

യൊട്ടകം കൊണ്ടവന്‍ പോയകന്നു

പോവുന്നതിന്‍ മുന്നേയോതിപോലേവമായ്

"മക്കളേ നിങ്ങളൊരുമിച്ചീടുക"

 

ഒട്ടകത്തിന്‍ കഥ തന്നില്‍ നീ കാണുക-

യൊട്ടു വിലപ്പെട്ട പാഠമൊന്ന്

വിട്ടുകൊടുക്കാതെ കിട്ടുകയില്ലെന്നും,

ഏറ്റം വിലയുള്ള ശാന്തി,യോര്‍ക്ക

 

എന്റെയെന്നോതി ഭ്രമിക്കുകി,ലോര്‍ക്കുക

സങ്കടമെന്നതു തീരുകില്ല

എന്റെയന്നാകി,ലതല്ലാതെയാകില്ല

എന്നതു നീ കണ്ടറിഞ്ഞതല്ലേ

 

നിന്റേതായില്ലൊന്നുമീ ഭുവനത്തിങ്കല്‍

നമ്മളെല്ലാം വെറും സഞ്ചാരികള്‍

നന്മ നിനയ്ക്കുക നന്മയുണ്ടായ് വരും

നന്മ തന്നുണ്മ നീ കണ്ടറിക

 

ഉള്ള കാലം നിങ്ങള്‍ ജീവിച്ചു തീര്‍ക്കുക

സ്പര്‍ദ്ധയില്ലാതെയിരുന്നരുള്‍ക

സന്തോഷമായ് നിങ്ങള്‍ വാഴുകെ,ല്ലോര്‍ക്കുമേ

സന്തോഷമേകിടാന്‍ യത്നിക്കുക

മാനസപൂജ

പങ്കത്തിലാണ്  നിലകൊള്‍വതു പത്മമെന്നാല്‍

പങ്കത്തില്‍ ലേശമതിലൊട്ടുമേ കാണ്മതല്ല

ദുഃഖം നിറഞ്ഞുമുണരാം പല ചിന്തയെന്നാല്‍

ദുഃഖത്തിന്‍ ലേശമരുതേ മമ വാക്കിലെന്നും

 

വാക്കെന്നുമേ തവ പദാംബുജപൂജ ചെയ്യാന്‍

പുഷ്പങ്ങളായുണരേണമേയെന്‍ മനസ്സില്‍

വാക്കാലെ തീര്‍ത്ത വരി നിന്‍ ഗളഹാരമായും

ചാര്‍ത്താന്‍ വരം തരിക ശരണാഗതവത്സലേ നീ

കര്‍മ്മഫലത്യാഗം *

കെട്ടിപ്പടുത്തിടാം തെറ്റുമില്ലേതുമേ

പൊട്ടിത്തകരുമതൊക്കെയെന്നറിയുകില്‍

പൊട്ടിത്തകര്‍ന്നതു വീഴുന്നനേരത്തു

പൊട്ടികരയുകയില്ലയെന്നാവുകില്‍

 

വെട്ടിപ്പിടിക്കാം തെറ്റുമില്ലേതുമേ

വിട്ടുപോകേണ്ടതൊക്കെയെന്നറിയുകില്‍

വിട്ടുപോയീടുന്ന നേരത്തു ചിത്തത്തി-

ലൊട്ടുമേ കാണില്ല നോവെന്നു വന്നീടില്‍

 

* ഞാന്‍ അങ്ങിനെ എന്നല്ല സൂചന. പക്ഷെ അങ്ങിനെ ചിലരെ കാണാനും അറിയാനും ഇട വന്നിട്ടുണ്ട്. നേടുമ്പോഴും നഷ്ടപ്പെടുമ്പോഴും സമചിത്തതയോടെ ജീവിച്ചു കാണിക്കുന്നവര്‍ ... കര്‍മ്മവിമുഖതയല്ല, കര്‍മ്മഫലസംഗം ഒഴിവാക്കുന്നത് എങ്ങിനെ എന്ന് ജീവിച്ച് കാണിച്ചു തരുന്നവര്‍ ...അവര്‍ സന്ന്യാസിമാരല്ല, നമ്മളുടെ ഇടയില്‍ നമ്മളില്‍ ഒരാളായി ജീവിക്കുന്നവര്‍ ...ഇത് അവരെ മനസ്സില്‍ കണ്ട് എഴുതിയതാണ്

 

വിസ്മയം

വിസ്മയാകാരമാം വിശ്വത്തെ കണ്ടിട്ട്

വിസ്മയം കൂറുന്ന പൈതലാകുന്നു ഞാന്‍

വിസ്മയമീവണ്ണം കാണുന്ന നേരത്തു

വിസ്മയീച്ചീടുടുകിലെന്തുള്ളു വിസ്മയം

 

പഠിച്ചിരുന്ന കാലത്ത് എന്നില്‍ കൌതുകമുണര്‍ത്തിയ ഒരു പ്രതിഭാസം ആണ്, അറോറാ ബോറിയാലിസ് അഥവാ നോര്‍ത്തേണ്‍ ലൈറ്റ്സ് ... നേരിട്ട് കാണാന്‍ സാധിച്ചിട്ടെല്ലെങ്കിലും ഇങ്ങിനെ കാണാനാകുന്നതില്‍ സന്തോഷം തന്നെ

 

http://www.youtube.com/watch?v=FcfWsj9OnsI

 

രണ്ട് ദിവസം മുമ്പ് നാസാ ശനി ഗ്രഹത്തില്‍ ഇതുപോലെയുള്ള ദൃശ്യത്തെ കുറിച്ച് വാര്‍ത്ത പുറത്തു വിട്ടിരുന്നു. അതാണ്, ഇത് ഓര്‍ക്കാന്‍ കാരണം ആയത്

 

http://www.jpl.nasa.gov/video/index.php?id=880

 

കാലത്തിന്‍ കൈകള്‍

കാലത്തിന്‍ കൈകളാ,ണെന്നത്രെ ചൊല്ലാവൂ

കാലം കഴിഞ്ഞാലും മാറാ,യിതൊന്നുമേ

മാറത്തു ചേര്‍ത്തു വളര്‍ത്തിയ മക്കളും

മാറുന്നതായ് കാണാം, കാലം കഴിയുമ്പോള്‍

 

തെല്ലിട വന്നൊന്നു കാണാന്‍ കഴിഞ്ഞെന്നാല്‍

നന്നെന്നു തന്നെ നാമാശ്വസിച്ചീടണം

കാലപ്രവാഹത്തിലീവണ്ണമേവരും

പാടെ മറക്കുന്നു, വന്ന വഴിയൊക്കെ

 

മാറി പോല്‍ കാല,മെന്നു നാം ചൊല്ലിടാം

മാറീതു മക്കളാണെന്നും കരുതീടാം

മാറുകയില്ലെന്നാല്‍ കാണുമീ കാഴ്ചകള്‍

മാറിക്കൊടുക്കണം, കാലത്തിനായ് നമ്മള്‍

 

ഇന്നു നാം കാണ്മതു മാത്രമാം സത്യവു-

മിന്നലെയെന്നതു 'പാഴ്വസ്തു'വെന്നുമായ്

തട്ടി തകര്‍ക്കുന്നു ഇന്നലെ കണ്ടവ-

യൊട്ടുമേ നന്നല്ലെ'ന്നിന്നു' പറയുന്നു

 

ഇന്നിപ്പറയുന്ന'യിന്നു' മറക്കുന്നു

ഇന്നൊരു നാളിലീ'യിന്നും' മറഞ്ഞുപോം

ഇന്നിനുമീഗതി തന്നെ വരും നാളി-

ലിന്നിനെ 'പാഴ്വസ്തു'വെന്നത്രെ ചൊല്ലിടും

അവര്‍ണ്ണനീയം

വിശ്വപത്മത്തിന്നോരോയിതളിലും 

വിസ്മയമീവിധമാരൊളിപ്പിച്ചതോ

നശ്വരനാമെനിക്കാവതോ ചൊല്ലാന- 

നശ്വരമാം കൃപാവൈഭവമീശ്വരാ 

പ്രാര്‍ത്ഥന

താനെരിയുമ്പോഴും മാലോകര്‍ക്കൊക്കെയും

വെട്ടം പകരുന്ന കാരുണ്യമേ

നീയെനിക്കെന്നുമേ ഗുരുവായമരുന്ന

വിശ്വേശചൈതന്യമെന്നറിവൂ

 

കൂരിരുള്‍ മൂടുന്ന നേരത്തീലോകത്തില്‍

വെട്ടമായെത്തുന്ന കാരുണ്യമേ

നീയെനിക്കെന്നുമേ ഗുരുവായമരുന്ന

വിശ്വേശചൈതന്യമെന്നറിവൂ

 

അമ്മയെ പോല്‍ ക്ഷമയോടെയെന്‍ വാഴ്വിന്ന്

താങ്ങായ് നില്‍ ക്കുന്ന കാരുണ്യമേ

നീയെനിക്കെന്നുമേ ഗുരുവായമരുന്ന

വിശ്വേശചൈതന്യമെന്നറിവൂ

 

എന്റെ മാലിന്യങ്ങളൊക്കെയെടുത്തെന്നെ

ശുദ്ധമാക്കീടുന്ന കാരുണ്യമേ

നീയെനിക്കെന്നുമേ ഗുരുവായമരുന്ന

വിശ്വേശചൈതന്യമെന്നറിവൂ

 

എന്‍ പാപമൊക്കെയെരിച്ചറിവിന്‍ വെട്ടം

കാട്ടിത്തരുന്നതാം കാരുണ്യമേ

നീയെനിക്കെന്നുമേ ഗുരുവായമരുന്ന

വിശ്വേശചൈതന്യമെന്നറിവൂ

 

ജീവനായ്, പ്രാണനായ്, കുളിരേകുന്ന കാറ്റായ്

എങ്ങും നിറയുന്ന കാരുണ്യമേ

നീയെനിക്കെന്നുമേ ഗുരുവായമരുന്ന

വിശ്വേശചൈതന്യമെന്നറിവൂ

 

മോഹമാം മഴവില്ലും നക്ഷത്രജാലവും

കാട്ടിക്കൊതിപ്പിക്കും കാരുണ്യമേ

നീയെനിക്കെന്നുമേ ഗുരുവായമരുന്ന

വിശ്വേശചൈതന്യമെന്നറിവൂ

 

കാണുന്ന കണ്ണായി, കാണുമീ ലോകമായ്

കാണുന്ന കണ്ണിനും കണ്ണുമായി

കാണാതെ കാണുന്ന കാരുണ്യമേ നിത്യ-

മാനന്ദമായെന്നില്‍ തെളിയേണമേ

വിശ്വസിച്ചീടുവതെങ്ങിനെ ?

വിസ്മയമീവിധം കാട്ടുന്ന വിശ്വത്തെ
വിശ്വസിച്ചീടുവതെങ്ങിനെ ഞാന്‍ ?
വിശ്വരൂപത്തിലെന്‍ മുന്നിലായ് കാണ്മതും
വിശ്വേശ, നീ തന്നെയെന്നറിഞ്ഞീടിലും

വിശ്വമായ് മുന്നില്‍ വന്നെന്നെ മയക്കാതെ
വിശ്വേശ, സത്യസ്വരൂപമായെത്തുക
വിശ്വസിക്കില്ല ഞാന്‍ കാണുമീ വിശ്വത്തില്‍
വിശ്വസിച്ചീടാവതല്ലിതു മായയാം

നശ്വരമാമൊരു വാഴ്വിതില്‍ കാണ്മതി-
ലൊക്കെയും നശ്വരമാണെന്നറിയുന്നു
വിശ്വേശ, നിന്‍ കൃപയല്ലാതെയെന്തു താന്‍
വിശ്വസിച്ചീടാവതായുള്ളു വാഴ്വിതില്‍ ?

അര്‍ഘ്യം

എന്തു താന്‍ നല്കിടാം കണ്ണാ നിനക്കായ് ഞാ-

നൊക്കെയും നിന്‍ കൃപ തന്നെയല്ലേ

എങ്കിലുമേകിടാം മാനസമാം മലര്‍

മാലിന്യമുള്ളതാണെങ്കിലും ഞാന്‍

 

പണ്ടു കുചേലന്റെ ഭാണ്ഡത്തിലുള്ളതാം

പൊട്ടവിലും നീയെടുത്തതല്ലേ

ഉണ്ടിതില്‍ സംസാരമാലിന്യമെങ്കിലും

മാറ്റിയെടുത്തു നീ സ്വീകരിക്ക

 

കാണാപൊരുള്‍

കാണുന്നതൊക്കെയും കാട്ടിത്തരുന്നതാം

കാരുണ്യമയ്യോ ഞാന്‍ കാണ്മതില്ല

കാണ്മതില്ലെങ്കിലും കണ്ടറിഞ്ഞീടുന്നു

കാണാപ്പൊരുളിനെയെന്നു ചൊല്ലാം

 

പ്രചോദനം  http://www.youtube.com/watch?v=2dRr-fnPCwM

ഞാന്‍

കണ്ണാടിയല്ല ഞാന്‍, കാണുന്നതൊക്കെയും

കാട്ടിത്തരുന്നൊരു കണ്ണാടിയല്ല ഞാന്‍

നിത്യമാം സത്യപ്രകാശത്തില്‍ നിത്യവും

സത്യം തിരയുന്ന ജിജ്ഞാസുവാണ്  ഞാന്‍

സാരം

നിസ്സാരനല്ല ഞാ,നേകമായുള്ളതാം

സാരതമപൊരുളിന്റെ കണികയല്ലേ ?

നിസ്സാരനത്രെ ഞാ,നേകമാം പൊരുളെന്നാല്‍
'ഞാനെ'ന്നു തന്നെയെന്നുറച്ചുവെന്നാല്‍

തെറ്റ്

തെറ്റില്ല, തെറ്റേത് ശരിയേതെന്നറിയായ്കില്‍

തെറ്റു പറ്റാത്തോരായാരുമില്ല

തെറ്റേത് ശരിയേതെന്നറിയുമെന്നാകിലും

തെറ്റു ചെയ്തീടുവതത്രെ തെറ്റ്

 

തെറ്റെനിക്കെങ്കിലുമിഷ്ടമാണെന്തെന്നാല്‍

തെറ്റെന്‍ പരിമിതി കാട്ടിത്തരുന്നുണ്ട്

തെറ്റിലുമേറ്റം ഭയമെനിക്കെന്നുമേ

തെറ്റില്ലയെന്നോരഹന്തയെന്നേ ചൊല്ലാം

 

തെറ്റില്ലയെന്നുള്ളഹന്തയാല്‍ ചെയ്യുന്ന

തെറ്റത്രെയെന്നുമേ ശോകത്തിലാഴ്ത്തുന്നു

പറ്റുന്നതെറ്റുകളൊക്കെ തിരുത്തുവാ-

നൊന്നുതാനാശ്രയം ദേശികകാരുണ്യം

 

ആകര്‍ഷണം

ആകര്‍ഷണം തെറ്റെന്നോതാവതല്ലെടോ

ആകര്‍ഷണം നമ്മെ ഭൂമിയില്‍ നിര്‍ത്തുന്നു

ആകര്‍ഷണം തമ്മിലുള്ളതിനാലത്രെ

ആകാശതാരകളേവമിരിപ്പതും

 

താനിരിയ്ക്കുന്നിടത്തെന്നുമിരുന്നി-

ട്ടാകര്‍ഷിച്ചീടുന്നവ മറ്റു ഗോളങ്ങളെ

ആകര്‍ഷണത്തിലകപ്പെട്ടുലയുകില്‍

ലോകവിനാശത്തിന്‍ കാരണമായ് വരും

 

പ്രചോദനം

 

1. Every star has its own orbit; and between it and its nearest neighbor there is not only a powerful attraction but an infinite distance. When the attraction becomes stronger than the distance the two do not embrace: they crash together in ruin.”

― George Bernard Shaw, The Apple Cart

 

2. http://www.youtube.com/watch?v=p_o4aY7xkXg

 

3. http://www.youtube.com/watch?v=MlsljXCFcRc

 

മണ്ണ്

മണ്ണു മറന്നിടാം മര്‍ത്ത്യ,നെന്നാകിലും

മണ്ണു മറക്കുന്നതില്ലവനെ

മണ്ണില്‍ പിറന്നവന്‍, മണ്ണില്‍ വളര്‍ന്നവന്‍

മണ്ണിന്റെയാണവനെന്നും

 

മണ്ണു മറന്നവന്‍ മേലേക്ക് കേറ്റുന്ന

സ്വപ്നത്തില്‍ സൌധങ്ങളെല്ലാം

മണ്ണിലൊരുനാളടങ്ങുമെന്നേ വരൂ

മണ്ണായ് മാറുമതെല്ലാം

 

ജിജ്ഞാസു

വിസ്മയാകാരമാം വിശ്വത്തിലീവിധം

വിസ്മയമേറ്റുന്ന കാഴ്ചകള്‍ കണ്ടതി-

വിസ്മയത്തോടേറ്റമാനന്ദിച്ചീടുന്ന

ജിജ്ഞാസുവായൊരു പൈതലാണെന്നും ഞാന്‍

 

പ്രചോദനം http://www.nanowerk.com/news2/biotech/newsid=34480.php

 

നമ്മള്‍ നിസ്സാരം എന്ന് കരുതുന്ന സഹജീവികള്‍ക്ക് ഒട്ടേറെ ഉണ്ടാകാം നമ്മളെ പഠിപ്പിയ്ക്കാന്‍ അല്ലെ ? ഒരു പക്ഷെ കൂട്ടായ്മയുടെ രസതന്ത്രം തന്നെ !?

 

ഈ ലിങ്കില്‍ കാണുന്ന വീഡിയോ ഒന്നു കണ്ട് നോക്കൂ..ചിതലുകളില്‍ നിന്നും ആശയം ഉള്‍ക്കൊണ്ടു ഉണ്ടാക്കിയ റോബോട്ടുകളുടെ പ്രവര്‍ത്തനം

ഒരുമ

ഒരു കൈയ്യിലുണ്ടഞ്ചു വിരലുകളവയെല്ലാ--

മൊരുപോലെയുള്ളവയല്ലത്രെ

ഒരു പോലെയല്ലവയെങ്കിലുമൊരുമിച്ചി

ട്ടൊരുപാടുകാര്യങ്ങള്‍ ചെയ്വതുണ്ട്

 

ഒരുപോലെയാകുന്നതിലുമൊട്ടേറെ നന്മ-

യൊരുമയിലാണെന്നേ ചൊല്ലിടാവൂ

ഒരുപോലെയാകില്ല നമ്മളെന്നാലും നാം

ഒരുമിച്ചിടുമെങ്കിലെത്ര നന്നായ്

വഴികാട്ടി

ദുഃഖത്തിന്‍ സഞ്ചിയുമായടുക്കും
ദുഃഖാര്‍ത്തനാം സഖേ,യൊന്നു നില്‍ക്ക
ദുഃഖങ്ങളേറുന്നൊരീയുഗത്തില്‍
ദുഃഖമില്ലാത്തോരേയില്ലയത്രെ

സഞ്ചിയിലുള്ളതാം ദുഃഖങ്ങളെ
വാക്കായി താനുമെഴുതിവെക്ക
ഒട്ടു പകുത്താല്‍ കുറയുമത്രെ
ദുഃഖങ്ങളെന്നു ഞാന്‍ കേള്‍പ്പതുണ്ടേ

എന്റെ മനസ്സിലെ നോവില്‍ മുക്കി
ഞാനും കുറിക്കാം ചില വരികള്‍
കാണുക മറ്റു പഥികരെയും
കൈകോര്‍ത്തു തെല്ലു നടന്നു പോകാം

കണ്ണുനീരിന്‍ കഥ ചൊല്ലിയാലും
കണ്ണുനീര്‍ കണ്ണിനെ മൂടിയാലും
കാണായിടാം ചില കൈകളെത്തി
കണ്ണീര്‍ തുടച്ചിടുമെന്നറിക

തെറ്റിനെയോര്‍ത്തൊട്ടും ഖേദം വേണ്ട
തെറ്റു പറ്റാത്തോരായില്ലയാരും
തെറ്റല്ല, തെറ്റു തിരുത്താനുള്ള
നല്ല മനസ്സത്രെ നന്മ,യോര്‍ക്ക

ചുറ്റുമിരുള്‍മൂടിയെന്നുകണ്ടാ-
ലൊട്ടുമേയുള്ളില്‍ ഭയമരുതേ
ഒപ്പമുണ്ടേ പ്രഭ നല്‍ വിളക്കിന്‍
നല്‍ വഴികാട്ടിടാനെന്നറിക

മായ

അസ്ത്രമെന്നെ നോവിക്കില്ലയെന്നാകിലീ

വാക്കിലെന്തേ മനം നൊന്തിടുന്നു

അഗ്നിയെരിക്കില്ലയെങ്കിലെന്തേ എന്റെ

നെഞ്ചെരിഞ്ഞീടുന്നു ശോകാഗ്നിയില്‍

വെള്ളം നനക്കില്ലയെങ്കിലെന്തേ എന്റെ

കണ്ണു നനയുന്നു കണ്ണീരിനാല്‍

കാറ്റില്‍ നശിക്കയില്ലെങ്കിലെന്തേ

കാലം കാറ്റായുലക്കുന്നതെന്നുമേവം

അല്ലല്ലിതൊന്നുമേ ഞാനല്ലയെന്നാണോ

ചൊല്ലുക കണ്ണാ,യിതെന്തു മായം

പ്രകൃതി

ചൊല്ലാമൊരുകഥ, കേള്‍ക്ക നീ, മത്സഖേ

ഉണ്ടായിരുന്നൊരു സ്വാമിയേവം *

സ്വാമി തന്‍ ശിഷ്യരുമൊത്തൊരുനാളാറ്റില്‍

സ്നാനത്തിനായിട്ടെത്തി പോലും

 

സ്നാനമദ്ധ്യേ സ്വാമി കണ്ടൊരു തേളിനെ

കൈയ്യിലെടുത്തു കരേറ്റും നേരം

തേളു കടിച്ചു, സ്വാമിയും കൈവിട്ടു

വീണുപോല്‍ തേളു പുഴയില്‍ വീണ്ടും

 

വീണ്ടുമെടുത്തത്രെ സ്വാമിയാ തേളിനെ

തേളും ഭയത്താല്‍ കടിച്ചു വീണ്ടും

ഇങ്ങിനെയേറെ കഴിഞ്ഞ നേരം ശിഷ്യര്‍

ചോദിച്ചു സ്വാമിയോടായിട്ടേവം

 

"സ്വാമിജി, തേളു കടിക്കും, പ്രകൃതി താ-

നെന്തേ ഭവാനുമറിവതല്ലേ?

എന്തിനായേവം വൃഥാ ഭാവാന്‍ ചെയ്യുന്നു,

വിട്ടേക്കുകെന്നു കരുതിക്കൂടേ?"

 

"എന്തു താന്‍ ചെയ്യാം ഞാന്‍, ശിഷ്യരേ ചൊല്ക മേ

തേളിന്‍ പ്രകൃതിയതെങ്കിലോ  കേള്‍

എന്‍ കര്‍മ്മം, കാണുന്ന ജീവനെല്ലാം രക്ഷ-

യേകണമെന്നതാണെന്നറിക

 

തേളു വിടില്ലതില്‍ പ്രകൃതിയാപത്തിലും

ഞാനെന്‍ പ്രകൃതി വിടാവുന്നതോ?

തേളു കടിച്ചാലുമില്ലായ്കിലും കര്‍മ്മം

ചെയ്കയെന്നല്ലാതെയെന്തു ചെയ്യാം"

 

* പണ്ട് കേട്ട് മറന്ന ഒരു കഥ...വിവേകാനന്ദസ്വാമികളുടെ കഥയാണ് എന്നാണ്  എന്റെ കേട്ടറിവ്

ശിവമാഹാത്മ്യം

പാലേകിയമ്മയായ് ജ്ഞാനസംബന്ധര്‍ക്കു നീ
നോവായതപ്പര്‍ ക്കും നിന്‍ കൃപയല്ലയോ
കല്ല്യാണദല്ലാളായ് സുന്ദരര്‍ ക്കേവം നിന്‍
കാരുണ്യമറിയുന്നതാരഹോ ഭൂവിതില്‍

ആഴി

അറിയേണ്ടതുണ്ടൊരുപാടെങ്കിലും

ഞാനിങ്ങറിയുന്നതോ അതിലല്പമാത്രം

അറിവിന്നഹന്തയിതിളകുന്നതെന്തിനാ-

യൊരുകുടം ജലമാഴിയായീടുമോ ?

നന്ന്

കണ്ണാലെ കാണ്മതു നന്മയല്ലെന്നാകില്‍

കണ്ണേ നീയൊന്നുമേ കാണാതിരിക്കുക

കാതാലെ കേള്‍പ്പതു നല്ലതല്ലാകിലോ

കാതേ നീയൊന്നുമേ കേള്‍ക്കാതിരിക്കുക

നാവേയോതാനായ് നല്ല വാക്കില്ലായ്കില്‍

നാവേ നീയൊന്നുമേ ചൊല്ലാതിരിക്കുക

നന്മ ചെയ്യില്ലെന്റെ കൈയ്യെന്ന് വന്നാലോ

ഒന്നുമേ ചെയ്യാതിരിപ്പതത്രേ നന്ന്

അചലം

അചലമാം നിന്നരികിലണയുവാനുയരുന്നു-

ണ്ടനവധി മോഹത്തിന്‍ തിരകളെന്നില്‍

അകലെയായ് കാണ്മു നീയെങ്കിലുമകതാരി-

ലലയടിച്ചാര്‍ പ്പതുണ്ടെന്റെ മോഹം

 

അകലെയല്ലകമേയും കണ്ടിടാമചലമാം

പൊരുളായി നീയെന്നതോര്‍ത്തിടാതെ

അലയടിച്ചുയരുന്നതെന്തിതെന്‍ മാനസ-

മകമേ മിഴിയെത്തിടാത്തതെന്തേ ?

നീലകണ്ഠന്‍

തീക്ഷ്ണമാം ഗര്‍വ്വമെന്‍ നാവിലെത്തീടുകില്‍

ലോകത്തിന്‍ നാശം വരുത്തി വെയ്ക്കാം

തിക്തമതെന്നുള്ളില്‍ ചെല്ലുകയെങ്കിലോ

ആത്മവിനാശവും വന്നു ചേരാം

 

ശക്തമാം കാളകൂടം വിഷം കണ്ഠത്തില്‍

നിര്‍ത്തിയ നീലകണ്ഠാ നമിക്കാം

ഉള്ളിലെത്താതെയീ ലോകമെരിക്കാതെ

ഗദ് ഗദമായിതു മാറിടട്ടെ

ജീവിതനൌക

സംസാരസാഗരം തന്നിലിളകുന്ന

ജീവിതനൌക തന്നമരത്തുണ്ട്

നീയെങ്കിലായണിയത്തിരുന്നു

ഞാനും  വൃഥാ ഉലഞ്ഞാടിടുന്നു

എന്റെ വരികള്‍

തേടൊല്ലീ വരികളിലെവിടെയും

കാവ്യഭംഗിയെന്നുള്ളതെല്ലാം

കാണില്ലാ വാക് ചാതുരി, വൃത്ത-

മിത്യാദിയൊന്നും

 

കാണാമെന്നാലോ പാര്‍ത്താല്‍

മമമനമലരതില്‍ തിങ്ങും സ്നേഹത്തിന്‍ തേനും

കാണാമീവിശ്വപത്മത്തിന്നഴകി,തില്‍

തെളിയും കണ്ണുനീര്‍ തുള്ളിയിന്മേല്‍

 

കാതോര്‍ത്തെന്നാലോ കേള്‍ക്കാം

ഹൃദയമിതുമിടിക്കും താള,മുച്ചത്തിലല്ലാ,

തോതുന്നോരോങ്കാരമന്ത്രം

അനവരതം നീളുമെന്‍ പ്രാര്‍ത്ഥനാഗീതമായി

പ്രഹേളിക

നന്മ  തന്‍ ക്ഷീരത്തെ വേറിട്ടെടുക്കുവാ-

നാകാത്തതെന്തെടോ മാനസഹംസമേ?

ക്ഷീരാബ്ധിയല്ലിതു സംസാരമല്ലയോ

കാണില്ലിവിടൊന്നും മാലിന്യമറ്റതായ്

 

ആധുനികം ?

വൃത്തമരുതെന്നു മാത്രമല്ലമ്മട്ടി-

ലോതുന്നോനെന്നാല്‍ പഴഞ്ചനത്രെ

നല്ല വാക്കൊന്നുമരുതെന്നുമല്ലതില്‍

നല്ല സന്ദേശവും പാടില്ലത്രെ

 

കാതിന്നസഹ്യമാം വാക്കുകളൊക്കെയും

ചേര്‍ത്തെഴുതുന്നതു കേമമത്രെ

നാലാളുകേള്‍ക്കെ നാം ചൊല്ലാത്ത വാക്കുകള്‍

ചൊല്ലുന്നതാണ്  കവിതയത്രെ

 

 

ഇമ്മട്ടിലാണ്  കവിതയെന്നാകിലോ

ചൊല്ലാം കവിത വെറുക്കുന്നു ഞാന്‍

നന്മ ചൊരിയാത്ത വാക്കുകള്‍ കേള്‍ക്കാതെ

കാതുകള്‍ പൊത്തിയിരുന്നിടാം ഞാന്‍

 

 

ആധുനികം എന്ന അവകാശപ്പെടുന്ന ചില കവിതകള്‍ വായിക്കുമ്പോഴും ആധുനികര്‍ എന്ന് അവകാശപ്പെടുന്ന ചില കവികളുടെ കുറിപ്പുകള്‍ കാണുമ്പോഴും മനസ്സില്‍ തോന്നുന്നത്

ഇഷ്ടം

തൂലികത്തുമ്പില്‍  കവിത പിറക്കുകില്‍

കേള്‍ക്കേണ്ടതില്ലെനിക്കാവകയൊന്നുമേ

മാനസമലരില്‍ മധുവണയാതുള്ള കവിതേ

നിനക്കായിട്ടുണരുകയില്ല ഞാന്‍

ഓര്‍മ്മ

അച്ഛന്റെ കൈ പിടിച്ചമ്പലമുറ്റ-

ത്തോടി കളിച്ചൊരെന്‍ ബാല്യകാലം

ഓര്‍മ്മ വരുന്നുണ്ടിന്നലെയെന്നപോല്‍

കണ്ണിലൊരു തുള്ളി കണ്ണുനീരും

 

കണ്ടു മറന്നൊരാ നാടുമില്ലിന്നെങ്ങും

കൈപിടിക്കാനച്ഛനില്ലയിന്ന്

അമ്പലമുറ്റത്തോടി നടക്കുവാ-

നില്ലെന്നിലാമനോനൈര്‍മ്മല്യവും