Saturday, 18 February 2012

കേവലസത്യം

കണ്‍കളാല്‍ കാണുവതൊരു സത്യം
കാതുകള്‍ ചൊല്ലുവതൊരു സത്യം

മമ മനസ്സുമന്ത്രിപ്പതുമൊരുസത്യം
യുക്തിതന്നനുമാനവുമൊരു സത്യം

കണ്ണുകള്‍ കാണതെ, കാതുകള്‍ കേള്‍ക്കാതെ
യമരുന്ന ഞാനുമൊരുസത്യം

മനസ്സിന്നറിയാത്ത യുക്തിയില്‍ തെളിയാത്ത
തെളിവായറിയുന്നഞാനൊരുസത്യം

മകരജ്യോതി

നന്മയും തിന്മയും ചൊല്ലിപഠിച്ചൊരു
ബാല്യമെന്നെ കടന്നുപോയി
ശരിയുടെ തെറ്റിന്റെ പാഠങ്ങളോതിയ
കാലങ്ങളെന്നേ കഴിഞ്ഞുപോയി

അതിര്‍വരമ്പെല്ലാം തകര്‍ത്തെറിഞ്ഞെത്രയോ
വേലിയേറ്റങ്ങള്‍ വന്നുപോയി
ഇനിയുമൊടുങ്ങാത്ത മോഹമാറാപ്പുമായി
ഞാന്‍ പലകുറിയെത്തിനോക്കി

സത്യത്തിന്‍ രേഖാചിത്രം തിരയുമെന്‍
രൂപവുമെനിക്കന്യമായി
മിഥയില്‍ സത്യം തിരയുന്ന ഞാനെനിക്കൊ-
രുകടം കഥയായിമാറി

ഉരുകുമെന്‍ മനമൊരുമുദ്രയുമാക്കി
ഞാനിരുമുടിക്കെട്ടുമുറുക്കി
സത്യത്തിന്‍ വഴിതേടി യാത്രയായി
താവകസന്നിധിതേടുകയായി

ദിനകരബിംബമെങ്ങോ മറഞ്ഞുപോയി
പാരെങ്ങുമിരുളിലായി
അകലെയെരുചക്രവാളസീമയിലൊരുചെറു
ജ്യോതിസ്സുതെളിവായി

ഇരുളിലും തെളിയുമകക്കണ്‍വിളക്കായി
ഞാനതിന്‍ സത്യമറിയുന്നു
എന്നിലതുനിറയുന്നു, എന്നുള്ളം തെളിയുന്നു
മിഴിനീരിന്‍ പമ്പയൊഴുകുന്നു

Friday, 17 February 2012

മിഴിനീര്‍ മണികളേ വിട!

നീലപരപ്പിന്നനന്തതിയിലെവിടെയോ
എനിക്കായൊരു നിമിഷം പിറക്കുന്നു
ആടിത്തിമിര്‍ത്തും അടക്കിചിരിച്ചും
വിതുമ്പികരഞ്ഞുമതൊഴുകിവരുന്നു

മോഹമൊളിക്കുമൊരുഗൂഢസ്മിതമാ
യെന്നിലിയുവാനായതൊഴുകിവരുന്നു
മോഹനമൊരുലാസ്യനടനചാരുതയി
ലെന്നെമയക്കുവാനതൊഴുകിവരുന്നു

കെട്ടിപുണര്‍ന്നും പിണക്കം നടിച്ചും
പുലഭ്യം പറഞ്ഞുമതൊഴുകിവരുന്നു
മൌനം ശിലയായുറഞ്ഞ തീരങ്ങളില്‍
തലത്തല്ലികരഞ്ഞതൊഴുകിവരുന്നു

തീരങ്ങള്‍ തല്ലിതകര്‍ക്കാനടുക്കും സുനാമി
ത്തിരകള്‍ പോലതൊഴുകി വരുന്നു
ആര്‍ത്തട്ടഹസിച്ചൊരുസംഹാരമൂര്‍ത്തി
തന്‍ ലീലപോലതൊഴുകി വരുന്നു

സാന്ത്വനമായ് സ്വയമറിയാതെയെന്നില്‍
പിറന്ന മമ മിഴിനീര്‍ മണികളേ നന്ദി
ഈ മിഴികളില്‍ നിന്നുമിനിമറയുക, എന്‍
മിഴികളെ മറക്ക്യാതെ മാറുക

ചക്രവാളങ്ങളില്‍ വിളക്കണയും മുന്‍പേ
കണ്‍കുളിര്‍ക്കെയൊന്നു കാണട്ടെ ഞാന്‍
ഹിരണ്‍മയപാത്രത്തിലെളിച്ചുവച്ചൊരീ
പ്രപഞ്ചതാളത്തിലുറങ്ങുന്നസത്യം

ഈ നിമിഷമെന്നൊരുകേവലസത്യം
പാലാഴിത്തിരകളില്‍ തെളിയുന്ന സത്യം
ഞാനായെന്നിലെന്നുമുണരുന്ന സത്യം
ഞാനായെന്നെഞാനറിയുന്നസത്യം