Sunday, 28 April 2013

സമര്‍പ്പണം

കാലങ്ങള്‍ മുമ്പൊരു ചില്ലുകൊട്ടാരത്തില്‍
ഞാനും ചിലനാള്‍ കഴിച്ചിരുന്നു
ചില്ലുകൊട്ടാരത്തിന്‍ചില്ലിലെന്‍ രൂപവും
ദര്‍പ്പണദൃശ്യമായ് കണ്ടിരുന്നു

ആരൂപം കണ്ടുവളര്‍ന്നെന്‍ മനസ്സിലും
ഞാനെന്നഹന്തയിതെന്തുകഷ്ടം
ഞാനെന്നഹന്തയാല്‍ ലോകം മറന്നു ഞാനാ-
മുഖം നോക്കിരസിച്ചിരുന്നു

കാലനായെത്തിയകാലത്തിന്‍ കാറ്റിലെന്‍
ചില്ലുകൊട്ടാരം തകര്‍ന്നടിഞ്ഞു
ഇന്നാനിലത്തു ഞാന്‍ കാണുന്നു ചില്ലുകള്‍
ചില്ലിന്റെ ചീളുകള്‍ മാത്രമല്ലോ

ഞാനെന്‍കരം കൊണ്ടുതേടുന്നു ചില്ലിന്റെ
കൂമ്പാരം തന്നിലിന്നേകനായി
പൊട്ടിയചില്ലിന്റെചീളിനാലെന്‍ വിരല്‍ത്തുമ്പി-
ലൊരുതുള്ളി ചോരതിങ്ങി

ആ ചുടുചോരനനഞ്ഞൊരുപൂച്ചെടി
ചെമ്പനിനീരിന്റെ പൂവിടര്‍ത്തി
ചെമ്പനിനീര്‍ പൂക്കളോരോന്നെടുത്തു ഞാന്‍
ചന്തമേറുന്നൊരുഹാരമാക്കി

ചെന്താമരക്ഷന്റെ പാദപത്മത്തിലര്‍പ്പണം
ചെയ്യുവാനായിട്ടൊരുങ്ങിടുന്നു
ചന്തമേറും നിന്റെ രൂപമെന്നുള്ളിലായ്
സന്തതം കാണാന്‍ കൊതിച്ചിടുന്നു

ചെണ്ട

ഇടതായാലും വലതായാലും
ചെണ്ടയ്ക്കൊരുപോലാണല്ലോ
ഇരുപുറവും നിന്നടിയാണല്ലോ
ഇടതടവില്ലൊട്ടതിനേതും

അടികൊണ്ടാലോ നിലവിളികൂട്ടു-
ന്നതുകേള്‍ക്കാനായിട്ടാള്‍കൂടും
മിഴിനീരില്ലാ ചെണ്ടയ്ക്കിതുപോ-
ലടികൊള്ളുന്നത് പതിവല്ലേ

മേളം മുറുകികൊട്ടുമ്പോഴീ
ചെണ്ടേം മുറവിളികൂട്ടുന്നു
ആളുകള്‍ കാണാന്‍ വന്നോരൊക്കെയു-
മാര്‍ത്ത് രസിച്ച് ചിരിക്കുന്നു

ആര്‍ത്ത്ചിരിച്ച് രസിക്കുന്നോരി-
ന്നാനന്ദത്തിന്‍  നിര്‍വൃതിയില്‍
പാവം ചെണ്ടതന്‍മുറിവിളികേള്‍ക്കാ-
നാളില്ലാത്തൊരുനിലയായി

Saturday, 27 April 2013

മാറ്റങ്ങള്‍

മാറുന്നുചട്ടങ്ങള്‍ മാറുന്നു ചിട്ടകള്‍

മാറ്റമില്ലാത്തതായ് മാറ്റങ്ങള്‍ മാത്രമായ്


പൊന്‍കതിരായ് വന്ന കതിരവനും കഷ്ടം

പൊന്നിന്റെമെത്തയിന്നന്ത്യം വിധിയ്ക്കുന്നു

കപടം

ഉടലുചോദിച്ചുയിരിനോടുപോല്‍
ആരുനീയെനിയ്ക്കാരു നീ
ഉയിരുചൊല്ലിയില്ലുത്തരം
ഉടലുതെല്ലതറിഞ്ഞതുമില്ല

ഉയിരുവിട്ടിടുമുടലൊരിക്കലീ-
യുടലിനോടില്ലുയരിനു പ്രിയം
ഉടലുവിട്ടിടിലുടലുവീണുപോമെ-
ന്നുടലുകഷ്ടമറിഞ്ഞതില്ലല്ലോ

ഉയിരുവിട്ടിലിലുടലിനില്ലഥ
ഉലകജീവതമെന്നസത്യവും
ഉയിരുചൊല്ലിയതില്ലതൊട്ടുമേ
ഉടലുപാവമറിഞ്ഞതുമില്ല

ഗായകന്‍

വേണുവാമെന്നിലൂടെന്നും 
ഗാനമായണയുന്നവന്‍ 
ഗീതയോതുമവന്‍ ഞാനോ
പാഴ്മുളംതണ്ടുതാനെടൊ

മരുഭൂമിയിലൊരു മഴ

മരുഭൂവിന്‍ മനസ്സിന്നും 
കുളിര്‍ മഴതന്നനനവ്
കനവല്ല കരുണാര്‍ദ്ര
മരുണന്‍ തന്‍  കനിവ്

പാര്‍ത്ഥസാരഥി

വേണ്ടാ പ്രബലരെന്നാലും, 
കണ്ണാ, യാദവസൈന്യവും 
ഏകനായേറുകെന്‍വാഴ്വാം 
തേരിന്‍ സാരഥിയായി

Friday, 26 April 2013

ആത്മഗതം

ഭാരതയുദ്ധം ജയിച്ചൊരാ
മദ്ധ്യമപാണ്ഡവനെന്തിതാ
ഗാണ്ഡീവമൊന്നെടുത്തീടുവാന്‍
ത്രാണിയില്ലാതെയെന്നാകയോ

സാരഥിയറ്റരഥം പോലെ
പാര്‍ത്ഥനിന്നേറ്റം വലഞ്ഞുവോ
കണ്ണന്‍ മറഞ്ഞത് കേട്ടതോ
ഇന്നീവണ്ണമാവതിന്‍ കാരണം

ജീവനൌക

ഏതോയുഗത്തില്‍ ഏതോരു ജന്മത്തില്‍ ചെയ്തോരുകര്‍മ്മത്തിനാലെയത്രേ
ഇന്നീയുഗത്തില്‍ പിറന്നൂ മനുജനായെന്നെന്നോടോതൊന്നുശാസ്ത്രചിന്ത
എന്നാലുമിന്നുമറിയാത്തവീഥിയില്‍ കൂടിയൊഴുമെന്‍ ജീവനൌക, ഇന്നല്ല
യെന്നാകിലും ചെന്നുചേരാനുള്ളൊരാസാഗരം തേടുന്നെന്‍ ജീവനൌക

അവന്‍

വാക്കിലുണര്‍ന്നവന്‍, വാക്കിലിരിപ്പവന്‍, വാക്കിലെചേതനയാകുമവന്‍
വാക്കുണരുന്നതിന്‍ മുന്നിലെഴുന്നോരാദിമസ്പന്ദനതാളമവന്‍

അക്ഷരമാലയിലക്ഷരമൊക്കെയും കോര്‍ത്തിഹവാക്കുരചെയ്യുമവന്‍
വാക്കിലുമക്ഷരകോടികള്‍ ചേര്‍ത്തുലകത്തിലെ മായചമക്കുമവന്‍

ക്ഷരമാമുലകം തകരുമ്പോഴും അക്ഷരമായിട്ടിരുന്നിടുവോന്‍

Thursday, 25 April 2013

സമസ്യ

ആരോ ചമച്ച സമസ്യയല്ലോയിതെന്‍
ജീവിതമെന്നസമസ്യയല്ലോയിത്
ആവും വിധമിതുപൂരണം ചെയ്യുവാ-
നാകാതെയേറ്റം വലയുന്നതിന്നു ഞാന്‍

അറിവ്

മാനത്ത് പാറിപറക്കുന്ന മേഘവും
താഴത്ത് നീരായ് പതിച്ചേ മതിയാകൂ
മാനത്ത് കൊട്ടാരം കെട്ടുന്നമര്‍ത്ത്യനു-
മാറടിമണ്ണിലൊടുങ്ങിയടങ്ങണം

കീടം

മാനത്ത് പാറിപറക്കുമ്പോള്‍ കാണുന്നു
താഴത്ത് ജീവികള്‍ കീടങ്ങളെന്നോണം
താഴത്ത് ഭൂമിയില്‍ വന്നിരിക്കുമ്പോഴോ
ഞാനുമാകീടത്തിലൊന്നെന്നുമറിയുന്നു

മായ

ഇന്നലെനാളെയുമിന്നുമടങ്ങുന്ന
മൂവുലകെന്നിലടങ്ങുന്നതല്ലയോ
എന്നിലെയെന്നെമറയ്ക്കും മനസ്സാകും 
മായതന്‍ കേളികളാരറിയുന്നതാ

കണ്ണനെ തേടി

എന്നാടും ഫണങ്ങളിലാടുന്നകണ്ണനെ
കാണുവാനാകാത്തതെന്തേ
കണ്ണിന്നരികില്‍ നീയുണ്ടെങ്കിലും നിന്നെ
കാണുവാനാകാത്തതെന്തേ
കണ്ണിന്നരികില്‍ നീ വന്നിരുന്നിട്ടെന്റെ
കണ്ണുമറയ്ക്കുന്നതെന്തേ
കാണാന്‍ കൊതിയ്ക്കുമെന്‍ കണ്ണിനാലെ നിന്നെ
കാണുവാനാകാത്തതെന്തേ

നിള

ഇനിയും മരിയ്ക്കാത്ത മലയാളമനസ്സിന്റെ
കരുണതന്‍ കുളിരാണീ നിള
കരളും പറിക്കിലും മധുരം പകര്‍ന്നിടും 
കനിവിന്‍ കുളിരാണീ നിള
അതിരറ്റസ്നേഹത്താല്‍ സര്‍വ്വം സഹിക്കുന്ന
അമ്മതന്‍ മനസ്സാണീ നിള
മിഴിനീരില്‍ തുള്ളികള്‍ കുടിനീരായേകുവാ-
നെരിയുന്നകനവാണീ നിള

മദം

ഓര്‍ത്തുപോകുന്നു ഞാന്‍ കാലങ്ങള്‍ മുമ്പ് നാം
കേട്ടുമറന്നകവിവാക്യങ്ങള്‍ പിന്നെയും
മതമെന്നപേരില്‍ നാം തമ്മില്‍ തലതല്ലി
ചാവാനൊരുങ്ങുമ്പോഴോര്‍ത്തുപോകുന്നു ഞാന്‍

മതമെന്നപേരില്‍ നാം പലതായ് പിരിഞ്ഞുടന്‍
പലതും പറഞ്ഞേറ്റം കലഹിച്ചിടുന്നല്ലോ
മതമിന്നുഹിതമല്ല നാം മാനുഷര്‍ക്കൊക്കെയും
കലഹിക്കുവാനത് കാരണമാവുകില്‍

മതമല്ല മദമാണ്, മതമെന്നപേരില്‍ നാം
മനുജനെ തമ്മിലടിപ്പതായ് കാണ്മത്
മതമല്ല മനുജനിന്നേറ്റം ഹിതകരം ഗുരു-
കരുണതന്നാര്‍ദ്രമാം സാന്ത്വനസ്പര്‍ശമാം

ഓര്‍ക്കാം നമുക്കാകവിവര്യനെ തന്നെ
ഓര്‍ക്കാം നമുക്കാവാക്യങ്ങള്‍ പിന്നെയും
"സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും "

വേഷം

രാമനും സീതയും കൃഷ്ണനും ഞാന്‍ തന്നെ
രാവണകുംഭകര്‍ണ്ണാദിയും ഞാന്‍ തന്നെ
എന്നില്‍ നടക്കുന്നോരാത്മസംഘര്‍ത്തി-
ന്നിതിഹാസമല്ലയോ ജീവിതമെന്നതും

ഓരോ അരങ്ങിലും പച്ചയും കത്തിയും
താടിയുമിട്ടുഞാനാടുന്നിതങ്ങിനെ
ആട്ടവിളക്കിന്റെ നാളം കെടും വരെയ്ക്കാ-
ടാതിരിക്കാനുമാവില്ലെനിയ്ക്കഹോ

 

അപേക്ഷ

വായറിയാതുരചെയ്തിടും വാക്കുക-
ളാവും വിധമിഹ ചേര്‍ത്തെന്നാകില്‍ 
ആ വരികളിലായ് കാണും പിഴകളെ
കാരുണ്യാംബുധി തീര്‍ത്തരുളേണം  

ഗുരുകാരുണ്യം

മൂടുന്നീരുളീപാരിലതെന്നാല്‍
രാവാണെന്നങ്ങോര്‍ത്തുക്ഷമിക്കുക
കൂരിരുള്‍ മൂടിടുമിരവിനുമാകാ
ഗുരുകാരുണ്യതെളിമായ്ക്കാനും

ഇരുളിന്‍ നെഞ്ചുപിളര്‍ന്നുപിറക്കും
പുതുനാളെന്നതുമോര്‍ത്തുചിരിക്കുക
ധര്‍മ്മത്തിന്‍ ച്യുതിവന്നീടുകിലും
ഗുരു ധര്‍മ്മസ്ഥാപാകനായ് വന്നീടും

കാളിയന്‍

ഗര്‍വ്വത്തില്‍ പൊങ്ങും ശിരസ്സില്‍ പതിക്കും 
നിന്‍ പാദങ്ങളാലതിന്‍ ഗര്‍വ്വം ശമിക്കട്ടെ
എന്നും പിടയ്ക്കുമെന്‍ ചിത്തത്തില്‍ വന്നു നീ
ആനന്ദരൂപനായെന്നും തെളിയുക

ചിത്തം

അറിയില്ല സോദരാ വ്രിത്തം 
പറയുന്നതെന്റെയീചിത്തം 
അറിയാതെ തോന്നുന്നതെല്ലാം 
പറയാന്‍ തുടിക്കുമെന്‍ ചിത്തം

കഥയറിയാതെ

ആട്ടവിളക്കിന്റെ മുമ്പിലാണെങ്കിലും 
ആടുവാനായ് വേഷം കെട്ടി ഞാനെങ്കിലും 
ആട്ടകഥകള്‍ മറന്നു പോയിന്നു ഞാന്‍ 
ആടുന്നതില്ലെന്നഹന്തയാടുന്നഹോ

Wednesday, 24 April 2013

സത്യദര്‍ശനം

സത്യമെവിടെ നിത്യസത്യമെവിടെ
എങ്ങും നിറയുമാസത്യമെവിടെ
ആഴിപരപ്പിന്നാഴത്തിലും തേടിയാ
കാശശൂന്യതക്കക്കരെയും പോയി

അണുവിന്നകത്തില്ല, ദേവകണത്തിലും
പുസ്തകകെട്ടിലും പഴമൊഴിപാട്ടിലും
കാട്ടിലും വാല്‍മീകപുറ്റിലും കണ്ടില്ല
നാട്ടിലും കോമരം തുള്ളുന്നകാവിലും

കണ്ണുമടച്ചുഞാനുള്ളില്‍ തിരഞ്ഞപ്പോള്‍
കാണുന്നുവെന്നിലവ്യക്തമായി
ആനന്ദരൂപമായറിവിന്‍ പ്രകാശമായ്
ആത്മസ്വരൂപമായമരുന്നവന്‍

കണ്ണാലെ ലോകത്തെ കണ്ടിട്ടുമെന്തു ഞാ
നിന്നുമാകാണുന്ന കണ്ണിനെ കാണ്മതില്ല
എന്നിലും നിന്നിലും പൂവിലും പുല്ലിലും
മേവുമാസത്യത്തെയോര്‍പ്പതില്ല

അഹന്ത

കണ്ണുതുറക്കുമ്പോള്‍ കാണുന്നലോകത്തില്‍ 
ഞാന്‍ തന്നെയെപ്പൊഴും കേന്ദ്രബിന്ദു
ചുറ്റിത്തിരിയുന്നു സൂര്യനും ചന്ദ്രനും 
താരഗണങ്ങളുമെന്റെ ചുറ്റും 

സത്യമറിയാതെയന്നു നിനച്ചുപോയ്
ഞാനാണീലോകത്തിന്‍ കേന്ദ്രമെന്ന്
ചുറ്റിത്തിരിയുന്ന ലോകത്തെ കണ്ടിട്ട്
ഞാനെന്നഹന്തപെരുത്തുവന്നു

ചുട്ടെരിയ്ക്കുന്നൊരാവേനലും വന്നുപോയ്
മനസ്സും മരച്ചുപോം ശൈത്യവും വന്നില്ലേ
എന്നിട്ടുമെന്തെന്നിലിന്നും നിലയ്ക്കാതെ
ഞാനെന്നഹന്തതന്‍ മാമരമുയരുന്നു

പ്രതിരൂപങ്ങളിലൂടെ

കണ്ണാലെ കണ്ടതില്ലാന്നാള്‍ വരേയ്ക്കുമേ 
കണ്ണാടിയില്ലാതെയെന്മുഖമോര്‍പ്പു ഞാന്‍ 
കണ്ടുമുട്ടീടുന്നോരോമനുഷ്യന്റെ  കണ്ണിലും 
കണ്ടിടാം എന്‍പ്രതിരൂപങ്ങളോര്‍പ്പു ഞാന്‍ 

ദൈവത്തോട്

ശക്തിമാനാകുന്ന സിംഹത്താനേമേറ്റം  
പാവമായീടുന്ന മാന്‍പേടയേം  
പടച്ചതു നീയിങ്ങയച്ചതു നീ, യൊത്തു
ജീവിച്ചീടാനായ് വിധിച്ചതും നീയല്ലോ

കാട്ടിലെരാജനാം സിംഹത്താനൊപ്പം  
കാടിന്റെ പൈതലാം മാന്‍പേടയും 
ഒത്തൊരുമിച്ചൊരുകാട്ടിലാമോദമായ്
വാഴുവാനാകാത്തതെന്റെ തമ്പുരാനേ

ജീവനുണ്ടാപത്തെന്നോര്‍ത്തുഭീതിയില്‍ 
കാലം കഴിയ്ക്കുന്നു മാന്‍പേടകള്‍ 
പാവമാമാനിനെകൊന്നപാപത്തിന്റെ
നോവിലെരിയുന്നു സിംഹത്താനും  

ചീറ്റും വിഷം പാമ്പും ഭീതിയാലല്ലയോ
തേളുകുത്തുന്നാത്മരക്ഷയ്ക്കുമല്ലയോ
ജീവനേദേഹത്തിലൊട്ടിച്ചുവെച്ചു നീ
തീരാത്തമോഹങ്ങളുള്ളില്‍ നിറച്ചു നീ

തീയാലെരിയുന്ന ദേഹത്തെപോലുമീ
ഞാനെന്നഹന്തതന്‍രൂപമായ് തീര്‍ത്തു നീ
എന്നിലെയെന്നെയും മിഥ്യാഭിമാനത്തിന്‍ 
മായാത്തമായയാലെന്നും മറച്ചു നീ

എന്തിനായീവിധം തീര്‍ത്തതീ ഭൂമിയെ
തമ്മിലടിച്ചെല്ലാം തകരുവാനോ
ഒത്തുചേര്‍ന്നെല്ലാരുമാമോദം വാഴ്വത്
കാണ്മതിനാശിപ്പു ഞാനെന്റെ തമ്പുരാനേ

Monday, 22 April 2013

രാവണന്‍

ഞാനെന്നഹന്തയാം രാവണനയ്യയ്യോ
ഒന്നല്ല, പത്തല്ലൊരായിരം തല്ലയല്ലോ
ഓരോരോതലയറുത്താലുമുയരുവതുണ്ടല്ലോ 
മായാത്ത ഞാനെന്നഭാവമതെന്ന പോല്‍ 
 
രാമന്റെ ദൂതനായാഞ്ജനേയന്‍ വന്നെന്റെ
മായാമോഹമാം ലങ്കയെരിപ്പതിനായില്ലേ
ബ്രഹ്മവിജ്ഞാനമാം രാമബാണത്താലെന്‍  
ചിത്തത്തിലജ്ഞാനമൊടുക്കുന്നതെന്നഹോ

അക്ഷരം

ക്ഷണികമീലോകം , ഇതില്‍  ക്ഷണികമെന്‍ ജന്മവും 
ചപലമെന്മനസിന്റെ വിഫലമാം മോഹവും 
ക്ഷണികമല്ലാതെന്തുള്ളതെന്നോര്‍ ക്കില്‍ തെളിയുന്നു
ക്ഷരമില്ലാത്തക്ഷരപുരുഷനായ് സത്യവും 

ജ്വാല

കത്തിജ്വലിക്കുന്നതീയിനാലെന്മനം
കത്തിയെരിഞ്ഞാലെരിഞ്ഞുപോട്ടെ
ജ്വാലതന്‍ ജ്യോതിയാല്‍ ലോകത്തെ
മൂടുന്ന കൂരിരുള്‍ മാഞ്ഞുപോയീടുമെന്നാല്‍

ശരണ്യം

പിഴയ്ക്കാത്തയന്ത്രച്ചുവടിനേക്കാളെന്നും 
പിഴയ്ക്കുന്നമാനവപാദം ശരണ്യം മേ
കണ്ണടമൂടിയ കണ്ണിലാണെങ്കിലും കണ്ടിടാം 
കണ്ണനെ കാരുണ്യരൂപനെ

മായാമയൂരം

തോരാതെപെയ്യുമാമഴകാത്തെഴും പാവം 
വേഴാമ്പല്‍ പക്ഷിയണത്രെയീഞാനെന്നും 
കാര്‍മുകില്‍ കാണുമ്പോള്‍ തന്നെ മറന്നാടും 
മോഹമാം മായാമയൂരമാകുന്നുണ്ടിതെന്മനം

ബുദ്ധം ശരണം ഗച്ഛാമി

സിദ്ധാര്‍ത്ഥനെന്ന കുമാരന്‍
മിഥ്യാര്‍ത്ഥസംഗം വെടിഞ്ഞോന്‍
സത്യാര്‍ത്ഥമുള്ളാലറിഞ്ഞോന്‍
ബുദ്ധനെന്നേവരും ചൊല്‍വോന്‍

ജീവകാരുണ്യമുള്ളിന്‍ നിറഞ്ഞോന്‍
ആശതന്‍ പാശമറുത്തോന്‍
സത്യപ്രകാശം ചൊരിഞ്ഞോന്‍
ഹിംസയേറ്റം നിന്ദ്യമായ് കാണ്മോന്‍

മാലോകര്‍ക്കാനന്ദമേകാന്‍
ലോകനന്മതന്‍മാര്‍ഗ്ഗം തെളിച്ചോന്‍
കാരുണ്യസാന്ദ്രമായെന്നില്‍
ആനന്ദരൂപനായ് നില്‍പോന്‍

ലോകത്തിന്‍ ദുഃഖശാന്തിയ്ക്കായ്
നിത്യവും തേങ്ങും മനസ്സാല്‍
തേടുന്ന നിന്‍ പാദപത്മേ
സച്ചിദാനന്ദമായ് നിത്യമുക്തി

പ്രണാമം

മാനത്തുമുട്ടുന്നസൌധങ്ങളീമണ്ണില്‍
തീര്‍ക്കുന്നമര്‍ത്ത്യനെന്‍പ്രണാമം
മരുഭൂമിയില്‍ തന്നെ സ്വര്‍ഗ്ഗമൊരുക്കുന്ന
മാനവസംസ്കൃതിയ്ക്കെന്‍ പ്രണാമം

നൊമ്പരത്തെപോലും ഹാരമായ് മാറ്റുന്ന
കാവ്യചേതനയ്ക്കെന്‍ പ്രണാമം
സത്യപ്രകാശത്തില്‍ ദര്‍ശനം തേടുന്ന
വിജ്ഞാനതൃഷ്ണയ്ക്കുമെന്‍ പ്രണാമം

Sunday, 21 April 2013

ഹൃത്സ്പന്ദനം

നാവിന്റെ തുമ്പിലുണരുന്ന വാക്കിന്റെ
മധുരവും നാവെന്തറിവൂ
മാധുര്യമൂറുന്ന ഗാനമുതിര്‍ക്കുന്ന
കണ്ഠമീ മധുര്യമെന്തറിവൂ

മാധുര്യമല്ലത്
മോഹം പരത്തുന്ന
മായതന്‍ മാസ്മരനാദമല്ലോ

നാവിന്നുമപ്പുറം
കണ്ഠത്തിനപ്പുറം
എന്നും മിടിക്കുന്ന ഹൃത്തടത്തില്‍
കാരുണ്യധാരയായ്
ശാശ്വതസ്നേഹമായ്
ഈ ഉലകത്തിന്റെ സ്പന്ദം കേള്‍ ക്കാം

ആ സ്പന്ദനത്തിന്റെ താളത്തില്‍ ചുറ്റുന്നു
ഭൂമിയും ഈരേഴുലോകങ്ങളും

ഡമരുവിന്‍ നാദമായ്
താണ്ഡവനര്‍ത്തനതാളമായ്
മാറുന്നതീ സ്പന്ദനം തന്നെയല്ലോ

കേള്‍ക്കൊല്ല നാവിന്റെ ജല്‍പനമൊന്നുമേ
കണ്ഠത്തിന്‍ ഗാനവും വേണ്ട തന്നെ
ഹൃത്സ്പന്ദനത്തിന്റെ താളം ശ്രവിക്കുക
ഹൃത്സ്പന്ദനത്തിന്റെ താളത്തില്‍ പാടുക

ഈശ്വരന്‍

ചുറ്റിത്തിരഞ്ഞെത്ര നീ തേടുകിലും
കാണാനാകയില്ലീരേഴുലകത്തിലും
കണ്ണടച്ചുള്ളില്‍ നിനക്കിലോ കണ്ടിടാം
കാരുണ്യമായകകണ്ണിനാലെ

കാരുണ്യരൂപമാസ്വരൂപം
തന്നെയാണീശ്വരനെന്നറിക
പരജീവനേല്‍ക്കുന്ന നോവതെന്നും
തന്നുടെ നോവായറിയുന്നവന്‍

എന്നുമേ സത്യപൊരുളറിയുന്നവന്‍
എന്നുമെന്‍ സത്യമായമരുന്നവന്‍
ഞാനെന്നും നീയെന്നും ഭേദമില്ലാതെ
നമ്മിലെന്നും നാമായമരുന്നവന്‍

Friday, 19 April 2013

മനുഷ്യദേഹം

കേവലം സ്വാര്‍ത്ഥമതിയായ, മറ്റൊരുത്തന് നന്മ ചെയ്യാത്ത മനുഷ്യന്റെ ദേഹം പോലും നിന്ദ്യമത്രെ!


കൈയ്യാലെ ദാനവും ചെയ്തതില്ല, കാതാലെ നല്‍വാക്ക് കേട്ടതില്ല
കണ്‍കളോ നല്ലോരെ കണ്ടതല്ല, പാദങ്ങള്‍ തീര്‍ത്ഥേ ഗമിച്ചതല്ല
അന്യായവിത്തം നിറഞ്ഞോരുദരം, ഗര്‍വ്വമുയര്‍ത്തും ശിരസ്സും
ജംബുകാ വിട്ടുടൂ നീചമീദേഹമിതേറ്റവും നിന്ദ്യമാണെന്നറിക



പ്രചോദനം:

ഹസ്തൌ ദാനവിവര്‍ജിതൌ ശ്രുതിപുടൌ സാരസ്വതദ്രോഹിണൌ

നേത്രൌ സജ്ജനലോകനേനരഹിതൌ പാദൌ ന തീര്‍ത്ഥം ഗതൌ

അന്യായാര്‍ജിതവിത്തപൂര്‍ണ്ണമുദരം ഗര്‍വേണ തുംഗം ശിരഃ

രേ രേ ജംബുക മുഞ്ച മുഞ്ച സഹസാ നീചം സുനിന്ദ്യം വപുഃ

മരുഭൂമി?

മാനത്തുമുട്ടുന്ന മണിമേടകള്‍ 
മണ്ണിലുയര്‍ത്തിയതെന്നതോര്‍ക്കില്‍ 
മാനുഷയത്നത്താല്‍ സ്വര്‍ഗ്ഗമായ് തീര്‍ന്നൊരീ
ഭൂ മരുഭൂവാണെന്നുമോര്‍ക്ക വയ്യ
 

ഊഞ്ഞാല്‍

ആടുന്നുണ്ടീയൂഞ്ഞാല- 
തിമ്രിദുവായ് ചിലനേരം 
പിന്നെ മാനം മുട്ടാനോങ്ങും 
ഭൂ മടിയില്‍ ചായാനെത്തും 
 
ആടാനറിയില്ലാ തെല്ലും 
ആടുന്നൂഞ്ഞാലിനു താനേ
ആട്ടുന്നൊരുവനിവനെ 
ആട്ടാനായിട്ടില്ലെന്നാകില്‍ 
 
ആട്ടുന്നോനാരെന്നറിയാന്‍ 
കണ്‍പാര്‍ക്കിലും കാണാനാകാ
കണ്ണാലെ കാണുവാനാകാ
കാറ്റെന്നതുപോലെ തന്നെ

തിരിച്ചറിവ്

ജ്യോതിയേത്? പകലര്‍ക്കനാം‍! 
രാത്രിയാകിലോ? വിളക്കും! 
സൂര്യദീപങ്ങള്‍ കാണ്മതോ,?
ചൊല്‍ക, തെന്മിഴികളത്രേ? 
മിഴിതുറക്കും മുന്നെയോ?
ബുദ്ധിയാല, തറിവതോ?
ഞാ, നത് പരമമാം ജ്യോതി
ഞാനതറിയുന്നു പ്രഭോ

പ്രചോദനം (ഏകശ്ലോകി)

കിം ജ്യോതിസ്തവ, ഭാനുമാനഹനി മേ രാത്രൌ പ്രദീപാദികം 
സ്യാദേവം, രവിദീപദര്‍ശനവിധൌ കിം ജ്യോതിരാഖ്യാഹി മേ
ചക്ഷുഃ, തസ്യ നിമീലനാദിസമയേ കിം, ധീഃ, ധീയോ ദര്‍ശനേകിം
തത്രാഹമതഃ, ഭവാന്‍ പരമകം ജ്യോതിഃ, തദസ്മി പ്രഭോ

Thursday, 11 April 2013

സായാഹ്നസൂര്യന്‍

സ്വര്‍ണ്ണത്തില്‍ കണ്ണുനട്ടിട്ടഖിലഭുവനവും വിസ്മയം തൂകി നില്‍ക്കേ
എന്തേ പോയ് മറഞ്ഞൂ കതിരവനകലെ ആഴിതന്നാഴങ്ങളില്‍ പോയ്
സത്യം സ്വര്‍ണ്ണത്തില്‍ മൂടും മഹിമയെഴും മായാവിഭ്രമം തന്നെയാണോ
അല്ലാ ചക്രത്തിന്‍ ചുറ്റും ഭുവനമിതില്‍ നിയതിയാം ഭ്രമണമാണോ

ഹൃദയത്തിന്റെ ശബ്ദം

നേരോതാനായ് തുടിച്ചെന്നും
നേരേ ചൊവ്വെ മിടിക്കും ഞാന്‍
നേരാണാവിക്കില്ലെനിക്കിന്നും
നേരല്ലാതോരോന്നുരക്കുവാന്‍

Brain2Heart

ചില്ലുപാത്രം

കാണാമീചില്ലുപാത്രത്തില്‍
മൂടും ചേറൊക്കെ മാറ്റുകില്‍
ആരോ കത്തിച്ചുവെച്ചതാം
ദീപം താനെ തെളിവതായ്

Wednesday, 10 April 2013

വിഷുപ്പുലരി

വിഷമതമസ്സില്‍ കൂരിരുള്‍ പോയൊളിക്കും
വിഷുദിനപുലരിയഥ വന്നണയുമ്പൊളെങ്ങും
വിഷമതയകലുവാനായന്നുദിക്കേണം ചിത്തേ
വിഷയസുഖമല്ല കനിവായ് സച്ചിദാനന്ദഭാവം

സാക്ഷിസ്വരൂപന്‍

അവനേകനേ സാക്ഷി
അവനേകനേ സത്യം 
നിത്യമല്ലാതുള്ളവാഴ്വിതില്‍ 
നിത്യമായ് സത്യമായ് കാണുന്ന
ദിവ്യകാരുണ്യരൂപന്‍

കലികാലം

പൊന്നിന്‍ , പണത്തിന്റെ, മിന്നും പ്രഭ കണ്ടു
മങ്ങിയ കണ്ണുകള്‍ കാണ്മതില്ലൊന്നുമേ
തൂവും മിഴിനീരും പുഞ്ചിരി, കൊഞ്ചലും
നല്ചിത്തത്തില്‍ ഭാഷയും വ്യാപാരവസ്തുവായ്

ചിദാകാശം

കൂരിരുള്‍ മൂടുമാകാശം
അലറുന്നതായി ഞാന്‍ കേള്‍പ്പൂ
സത്യം തെളിയുമാകാശം
എന്നുമേ ശാന്തമായ് കാണ്മൂ

ആശംസകള്‍

പുതുമകള്‍ വിരിയും പുത്തന്‍ പുലരിയും
പുലരിയുണര്‍ത്തിടും പുത്തന്‍ കനവും
വിടരും ജീവിതയാത്രയിലനുദിനം
ചിത്തം ആനന്ദത്താല്‍ പൂരിതമാട്ടെ

ധര്‍മ്മക്ഷേത്രം

പുത്രരെക്കൊന്നും സത്യം മറന്നും
അര്‍ത്ഥം പെരുത്തെത്ര നേടിയെന്നാകിലും
ഏറ്റമൊടുവിലായ് ചോരചിന്തീട്ടവര്‍ക്ക
ന്ത്യമൊരൊക്കുന്നതീ ധര്‍മ്മത്തിന്‍ ക്ഷേത്രം

കമ്പോളകണ്ണ്

കണ്ണുകള്‍ തൂവും കണ്ണീരാട്ടെ
ചുണ്ടില്‍ തെളിയും പുഞ്ചിരിയാട്ടെ
കമ്പോളത്തിന്‍ കണ്ണിന്നെല്ലാം
വിലപേശാനൊരു മാര്‍ഗ്ഗം മാത്രം

മായാജാലം

എല്ലാം മായം ഇവിടെ കാണ്മതി-
ലെല്ലാത്തിന്നുമുണ്ടാം മായം
ഓണപൂക്കളും കൊന്നപ്പൂവും
കണ്ണില്‍ കാണ്മതിലെല്ലാം മായം

ചുണ്ടില്‍ തെളിയും പുഞ്ചിരി മായം
കണ്ണുകള്‍ തൂവും കണ്ണീര്‍ മായം
നാവുരചെയ്യും വാക്കും മായം
ഞാനെന്നുള്ളൊരു ഭള്ളും മായം

കണ്ണും മൂടി തന്നെയിരിക്കിലോ
തന്നില്‍ കാണും പൊരുളോര്‍ത്തീടില്‍
തന്നിലെ താനായമരുന്നവനവന്‍
ജീവിതനൌകതന്നമരക്കാരന്‍

ജ്ഞാനജ്യോതിത്തെളിയായെന്നും
തന്നില്‍ തന്നെയുമെന്നുമിരിപ്പവന്‍
തന്നെമറച്ചഥ തന്നിലിരുന്നുടന്‍
തന്നെയും മായയിലാക്കി രസിപ്പവന്‍

അവനേയൊരുവന്‍ സത്യസ്വരൂപന്‍
അവനേകന്‍ താന്‍ സാക്ഷിസ്വരൂപന്‍
അവനല്ലാതീയവനിയിലറിവതി
ലഖിലവും അവനുടെ മായാജാലം

Tuesday, 9 April 2013

പരീക്ഷിത്ത്

മാതൃഗര്‍ഭത്തിലന്നൊരുനാളിലെന്‍ 
ജീവനാപത്തിലകപ്പെട്ടകാലം 
അന്നു ഞാന്‍ കണ്ടോരാ ബ്രഹ്മസ്വരൂപനെ 
പിന്നിന്നാള്‍ വരെയ്ക്കുമേ കണ്ടതില്ല
 
ചെയ്തു തെറ്റെന്നഹന്ത പെരുത്തന്ന് ഞാന്‍ 
കാനനം തന്നിലലഞ്ഞിടുമ്പോള്‍ 
ചെയ്തോരു തെറ്റിന്റെ പാപമെരിക്കുന്നു 
കാണവതില്ല നീ ഇന്നെനിയ്ക്ക്
 
തെല്ലുമേയോര്‍ക്കാതാ താപസദേഹത്തില്‍ 
ജഡസര്‍പ്പം ഞാനണിയിച്ചതെന്തേ 
താപസശാപത്തിന്‍ നീറുന്നെന്‍ ചിത്തവും 
കാലത്തില്‍ കേളികളിന്നാരറിവൂ
 
തക്ഷകദംശമെരിക്കുമെന്‍  ദേഹ
മെന്നൊരുഭീതിയെനിയ്ക്കില്ലതന്നെ
ഇന്നല്ല നാളെയോ, എന്നാകിലും ദേഹവും, 
ഒരു തീയിലെരിഞ്ഞടങ്ങുന്നതല്ലേ
 
ഏറുമഹന്തയില്‍ നീറുന്നു എന്മനം 
ബ്രഹ്മാസ്ത്രഭീതനാം പൈതല്‍ പോലെ
എന്നില്‍ വളര്‍ന്നോരഹന്തയടങ്ങാതെ
ദേഹമെരിക്കതിലെന്തുകാര്യം
 
കണ്ണാ നീ വരികയെന്നരികിലായ് വീണ്ടും 
എന്നേറുമഹന്തയറുത്തെറിക 
സത്യപ്രകാശമാം ബ്രഹ്മസ്വരൂപമായ്
നിത്യവുമെന്നിലമര്‍ന്നരുള്‍ക

നാവ്

ചിത്തേ ഉണരാത്ത വാക്കുകളോതുവാന്‍ 
എന്നാവെന്തൊക്കെയോചെയ്യുമെന്നാകിലും 
ഇല്ലാ മധുരമാ വാക്കുകള്ക്കൊന്നിനും ഇനിമേ-
ലെന്നാവിന്‍ മൊഴിയെ നീ നമ്പാതിരിക്കുക 

ശോകം

ഇടറുന്നു കണ്ഠം  തളരുന്നു ദേഹം 
അറിയാതെ കാല്‍ വെയ്കില്‍ 
അടി പതറുന്നു പാദം 
 
നിറയുന്നു മിഴികള്‍ ശോകം 
നിറയുന്നു കരളില്‍ 
അറിയാതിന്നിരുളില്‍ ഞാന്‍  
പരതുന്നു ദീപം 

സംശയം

കാണാം താവത് കടാക്ഷം എന്‍ കരളില്‍ നിറയും സ്നേഹകാരുണ്യമായും 
എന്നും പൊന്‍ശോഭതൂകും  നഭസതിലുയരും  സൂര്യചൈതന്യമായും 
എന്നാലെന്തേ നിറഞ്ഞൂ മമ മിഴികളിലിന്നിനി കണ്ണീരു വീണ്ടും 
ചൊല്ലാനാകാതെ കഷ്ടം വലയുമൊരു മനസ്സിന്റെ ശോകം കണക്കെ

സ്വപ്നവ്യാപാരികള്‍

ഞങ്ങളില്‍ നിന്നും വരുന്നവര്‍ നിങ്ങള്‍

ഞങ്ങളില്‍ സ്വപ്നം വിതച്ചവര്‍ നിങ്ങള്‍

ഞങ്ങളില്‍ മോഹമായ് വളര്‍ന്ന കതിരൊക്കെ

ഞങ്ങളില്‍ നിന്നുമടര്‍ത്തിയോര്‍ നിങ്ങള്‍


ഞങ്ങളില്‍ നിന്നുമകന്നവര്‍ നിങ്ങള്‍

ഞങ്ങളെ വെട്ടി നുറിക്കിയോര്‍ നിങ്ങള്‍

ഞങ്ങടെ കിനാവുകളോരോന്നെടുത്തിട്ട്

വില്‍ക്കാന്‍ മടിക്കാത്ത സ്വപ്നവ്യാപാരികള്‍


ഞങ്ങളെയെന്നോ മറന്നവര്‍ നിങ്ങള്‍

ഞങ്ങളെ തന്നെ പകുത്തവര്‍ നിങ്ങള്‍

ഞങ്ങടെ മണ്ണിലെ സ്വര്‍ ഗ്ഗം തകര്‍ത്തിട്ട്

ഞങ്ങളെ പോലുമെരിപ്പവര്‍ നിങ്ങള്‍

Monday, 8 April 2013

മോഹപാശം

കാണുന്ന ലോകത്തില്‍ താനേയകപ്പെട്ടു

കാണുന്നെന്‍ ചിത്തം  വലയുന്നതായിതാ

താനെന്ന മിഥ്യ രചിയ്ക്കുന്നു പിന്നെയോ

തന്റെയും നിന്റെയും എന്നു തിരിക്കുന്നു


തന്റേതുമാത്രമേ പഥ്യമെന്നും പിന്നെ

അന്യന്റെയെല്ലാമേ ത്യാജ്യവുമാകുന്നു

താനേ മുറുകുന്ന മോഹപാശത്താലെ

താനെന്തു കഷ്ടമിന്നേറെ വലയുന്നു

കവിതയല്ല

കവിതയെന്നോതുവാനാകയില്ലെന്‍ സഖേ

കവിതായായൊഴുകും കവിത്വവുമില്ല മേ

ചൊല്ലാനറിയാതെ ചൊല്ലുന്നെന്തൊക്കെയോ

ചൊല്ലാതിരിക്കുവാനാകാതെന്‍ നെഞ്ചകം


വൃത്തത്തിലെന്തോ കുറിക്കാനൊരുമ്പെട്ടേതോ

വിഷമവൃത്തത്തിലിന്നും ചുറ്റുന്നതുമാകാം

മോഹിക്കാന്‍ മാത്രം പഠിച്ചെന്‍ മനസ്സേറെ

മോഹഭംഗത്താല്‍ പിടയ്ക്കുന്നതുമാകാം


ഹ്രിത് സ്പന്ദനത്തിന്റെ താളം പിഴയ്ക്കുമ്പോള്‍

താനേ വിതുമ്പുന്ന തേങ്ങലാകാമിതില്‍

ഇടറുന്ന കണ്ഠത്തിലുയരുന്ന ഗദ്ഗദം

ഈണമില്ലാതെന്തോ ചൊല്വതുമായിടാം

Saturday, 6 April 2013

സൂര്യന്‍

സൂര്യനെ മേഘം മറച്ചുവെന്നോതുന്നു
കാണുന്ന ഞാനെന്നോര്‍ക്കണമെപ്പൊഴും
കത്തിജ്വലിക്കുന്ന സൂര്യനെ കാണാത്ത
കാരണം കൊണ്ടെന്നോര്‍ക്കണമെപ്പൊഴും

കാര്‍മേഘം മറയ്ക്കുന്നു സൂര്യനെയല്ലതു
കാണുന്ന കണ്ണിനെയാണെന്നുമോര്‍ക്കണം
കൂരിരുള്‍ മൂടുമാമേഘമകന്നാകിലോ
കാണാം തെളിഞ്ഞുപ്രകാശമോ പിന്നെയും

അജ്ഞാനജന്യമെന്നഹന്തയ്ക്കുമാകുമില്ല
സത്യപ്രകാശത്തെ മൂടിവെച്ചീടുവാന്‍
രാവിന്നിരുളിലും കാണാതെ കാണുന്നു
ഇന്ദുപ്രകാശത്തിന്‍ കാരുണ്യസ്പര്‍ശമായ്

ഉള്‍ക്കാഴ്ച

ആഴക്കടലിന്റെ തീരത്തിരിക്കിലും
ആഴിതന്നാഴമറിയുന്നതില്ല ഞാന്‍
ചിന്തപോലെന്നും അലയര്‍ത്തീടുന്ന
കാറ്റുമെന്‍ കണ്ണാലെ കാണുന്നതില്ല ഞാന്‍

ലോകമെന്‍ കണ്ണില്‍ തെളിക്കും പ്രകാശവും
കണ്ണാലെ തെല്ലുമേ കാണാവതല്ല മേ
കണ്ണാലെ കാണാത്ത വസ്തുവെ കാണുന്ന-
തുള്‍ക്കാഴ്ചയാലെന്നു കാണുന്നതുണ്ട് ഞാന്‍

ധര്‍മ്മപുത്രന്‍

സ്യാലഹസ്തേന ദ്രോണര്‍ പതിയ്ക്കവേ
ധര്‍മ്മത്തിന്‍ പുത്രന്റെ നെഞ്ചും പിടഞ്ഞുവോ
ഓതാത്തവാക്കിനാല്‍ ധര്‍മ്മം പിഴച്ചുവോ
ധര്‍മ്മത്തില്‍ പുത്രനും ധര്‍മ്മം മറന്നുവോ

ധര്‍മ്മത്തിനായുള്ള യുദ്ധത്തിലെന്തഹോ
ധര്‍മ്മം വെടിഞ്ഞേറ്റുമുട്ടിന്നിതേവരും
ധര്‍മ്മത്തിന്‍ ക്ഷേത്രമാം ഈ യുദ്ധഭൂമിയില്‍
ധര്‍മ്മവുമെന്തേ മരിച്ചുവീഴുന്നുവോ

കര്‍മ്മയോഗത്തിന്റെ കാഹളമൂതിയാ
ധര്‍മ്മസം സ്ഥാപകന്‍ തേര്‍പൂട്ടി നില്‍ക്കവേ
ധര്‍മ്മത്തിന്‍ മര്‍മ്മമറിയാതെ ചഞ്ചലം
മത്ചിത്തം വ്യര്‍ത്ഥം തേങ്ങുന്നതാവുമോ

Friday, 5 April 2013

പകിട

കണ്ണാ എന്തേ മറഞ്ഞു എന്നകമെ തെളിയുമുള്‍ കണ്ണില്‍ നിന്നും
കാലം താനോ കളിച്ചു ശകുനികരങ്ങളില്‍ കാണും പകിടയായും
പോകാം കാട്ടില്‍ വസിക്കാം ഉലകമഖിലവും വിട്ടിടാമെങ്കിലോ മേ
കാണാമെന്നായ് വരേണം മമ മനസ്സില്‍ നിന്‍ രൂപം കാരുണ്യമായി

ചോദ്യം

കരയുവാനരുതെന്നാകില്‍  
മിഴിനീര്‍ തന്നതെന്തിനായ് 
തളരുകയുമരുതെന്നാകില്‍   
തനിയേ വിട്ടതെന്തിനായ്

മനസ്സാക്ഷി

മനസ്സേ എന്തിനായെന്നില്‍ 
സാക്ഷിയായ് നില്‍പതെന്നും നീ
നിനക്കും ഇല്ല വിശ്വാസം  
എന്റെ മേലെന്നു നിശ്ചയം 

 

സാക്ഷി

ചെയ്യും കര്‍മ്മത്തിലെല്ലാമേ
സാക്ഷിയാമിവനാരെടോ
ഗുണദോഷഫലം ചൊല്ലും 
ജ്ഞാനസ്വരൂപമാര്‍ന്നവന്‍ 
 
സോഹമെന്നോതിയെന്നെന്നും 
എന്നുള്ളിലായിരിപ്പവന്‍ 
സ്വയം പ്രകാശസത്യം പോല്‍ 
എന്നിലെന്നുമിരിപ്പവന്‍ 
 
സ്നേഹകാരുണ്യമായെന്നും 
താനെ തെളിഞ്ഞിടുന്നവന്‍ 
ഞാനോ പ്രതിരൂപമാമോ
പരമപൊരുള്‍ തന്നെയോ

Wednesday, 3 April 2013

മോക്ഷം

നിത്യം ചിത്തസ്ഥിതം സത്യം
അത്യാനന്ദപ്രദായകം
ആത്മാവായ് സ്വസ്വരൂപമായ്
കാണാമെങ്കിലോ മോക്ഷമായ്

പ്രിയം

വളയുന്ന ചുണ്ടുകളില്‍ വിടരുന്ന പുഞ്ചിരി
മധുരമാണെങ്കിലും വേണ്ടെനിയ്ക്ക്
അറിയാതെയൊഴുകുന്ന മിഴിനീരില്‍ തെളിയുന്ന
മഴവില്ലിന്നഴകേതുമതിന്നില്ല തന്നെ

ആനന്ദം

മനസ്സേ എന്തിനായേവം
അലയുന്നതു ചൊല്‍ക നീ
ആനന്ദം തേടിയോ നീയീ
പാരിലെങ്ങുമലയുന്നത്?

ഇല്ല കാണില്ല നീയെങ്ങും
തെല്ലുമാനന്ദമിപ്പാരിലായ്
ആനന്ദം തന്നിലായ് തന്നെ
കാണും വരെയ്ക്കെന്നോര്‍ക്ക നീ

നിസ്സഹായന്‍

മറ്റുള്ളോരെന്നെ നോവിക്കില്‍
രാമായെന്നുജപിപ്പവന്‍
രാമാ നീയെന്നെ നോവിക്കില്‍
എന്തു ഞാന്‍ ചെയ്തിടാവതായ്

രാമായണവും ആയി ബന്ധപ്പെട്ട് കേട്ടിരിക്കുന്ന ഒരു കഥ... വനവാസകാലത്ത് ശ്രീരാമന്റെ വില്ലിന്റെ താഴെ ഒരു തവള വില്ലിനാല്‍ ക്ഷതമേറ്റും മിണ്ടാതിരുന്നു പോല്‍ ... ശ്രീരാമന്‍ അതറിഞ്ഞപ്പോള്‍ തവളയോട് ചോദിച്ചു, ഒന്ന് കരയുകയെങ്കിലും ആകാമായിരുന്നില്ലേ, ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍ ഇത് ചെയ്യുകില്ലായിരുന്നുവല്ലോ... ഇത് ആ തവളയുടെ മറുപടി

Monday, 1 April 2013

ബലം

കര്‍മ്മത്തിന്നു ബലം കായം
കായത്തിന്‍ ബലമോ മനം
മനസ്സിന്‍ ബലമോ സത്യം
സത്യം സര്‍വ്വത്തിനും ബലം

അവിദ്യ

വിദ്യയോ വിത്തമുണ്ടാക്കാന്‍
ഉള്ള വിദ്യയെന്നാകയോ
വിത്തമുണ്ടാകിലോശാന്തി
ചിത്തത്തിലുളവാകുമോ

ചിത്തശാന്തിയ്ക്കുതകാതെ
വിത്തമുണ്ടാകിലെന്തെടോ
ചിത്തനൈര്‍മ്മല്യമേകാത്ത
വിദ്യയും വിദ്യയാകുമോ

ബുദ്ധിമുട്ട്

ബുദ്ധിയുള്ള മനുഷ്യന്‍ തന്‍
ബുദ്ധികൊണ്ടു വരുത്തുന്ന
ബുദ്ധിമുട്ടുകളോര്‍ക്കുമ്പോള്‍
ബുദ്ധിയില്ലായ്ക ഉത്തമം

ഊര്‍ജ്ജതന്ത്രം

പഠിക്കാന്‍ കൊതിച്ചുവെന്നാലും
പറ്റാതെ പോയതാം ശാസ്ത്രം
വസ്തുവിന്‍ ഊര്‍ജ്ജത്തിന്‍ ശാസ്ത്രം
പേരതിന്നോ ഊര്‍ജ്ജതന്ത്രം

വസ്തുവില്‍ ഉറങ്ങി കിടക്കും
വസ്തുവെ പോലും മറയ്ക്കും
ഊര്‍ജ്ജത്തിന്‍ തന്ത്രമെന്നോര്‍ത്തോ
ഊര്‍ജ്ജതന്തമെന്നു ചൊല്‍വൂ