Sunday, 30 November 2014

അതിരുചിര

ലക്ഷണം: ചതുര്യതിര്‍ ഹൃതിരുചിരാ ജഭസ് ജഗം
നാലില്‍ യതിയോടെ ജഭസജഗങ്ങള്‍ വന്നാല്‍ അതിരുചിരാ

0-0/-(യതി)00/00-/0-0/-

ഗമിച്ചു നീ കടലുകടന്നു ലങ്കയും

തനിച്ചു തീച്ചുടല കണക്കെരിച്ചതും

നിനച്ചു ഞാന്‍ മരുവുകയാണു നിത്യവും

ജപിച്ചിടാം ഹൃദി രഘുരാമനാമവും

ജനിച്ച നാള്‍ മുതലിഹ ചെയ്ത കര്‍മ്മവും
മനസ്സിലായ് തെളിയുവതായതൊക്കെയും
നിനയ്ക്കണേ തവപദപൂജയായ്, സദാ
കനിഞ്ഞു നീ ഹൃദി തെളിയേണമംബികേ

നിനച്ചിടാം മഹിമകളും സരസ്വതീ
ജപിച്ചിടാം തവ തിരുനാമവും സദാ
സ്മരിച്ചിടാം കരുണയെഴുന്നരൂപവും
നമിച്ചിടാമിനി ചരണാം ബുജങ്ങളെ

പറഞ്ഞിടാന്‍ വളരെയെളുപ്പമേവ,മൊ-
ന്നറിഞ്ഞു നാമമരുവതത്രെ ദുര്‍ഘടം
നിറഞ്ഞിടും മിഴികളറിഞ്ഞതില്ലയി-
പ്പറഞ്ഞതാം പലവിധതത്വചിന്തയും

വിരിഞ്ഞതാം മലരുകൊഴിഞ്ഞുപോയിടും

വരുന്നതാം മണമിതു മാറിടും ദൃഢം
കരിഞ്ഞു പോം മലരിതു ചൊല്വതെന്തു താ-
നറിഞ്ഞുവോ "സുഖമിഹ നിത്യമല്ലെടോ"


മനുഷ്യനായ് ഭുവിയൊരുജന്മമീദൃശം
നിനയ്ക്കണം സുകൃതഫലം മഹത്തരം
സുനിശ്ചിതം മരണമതേ വരേയ്ക്കു നാം
മനസ്സിലായ് കരുണ നിറച്ചു വാഴണം

മറഞ്ഞു പോയ് ദിനകരനാഴി തന്നിലായ്
നിറഞ്ഞു പോലിരുളിതുമട്ടു കാണ്കിലോ
തെളിഞ്ഞിടൂ മമ മനമെന്നവാനിലായ്
ചൊരിഞ്ഞിടൂ കുളിരലയായി നിന്‍ കൃപ

അണഞ്ഞിടൂ ഹൃദി തവ ഗേഹമാമിതില്‍
തെളിഞ്ഞിടൂ പദയുഗളം സ്മരിപ്പു ഞാന്‍
ചൊരിഞ്ഞിടൂ കരുണ,യെനിക്കു മുക്തി വ-
ന്നണഞ്ഞിടാന്‍ വരബലമേകു നീ ശിവേ

Saturday, 29 November 2014

അര്‍ഘ്യം

മാനസപ്പൂവിലൂറീടും തേനിന്‍ മാധുര്യമെന്നുമേ

മാറുകില്ലതു കാരുണ്യം തേനായീടുന്നതല്ലയോ ?

മാറാതെന്നുമമർന്നീടും കാരണപ്പൊരുളിന്നതും

മാനസപ്പൂവുമൊത്തെന്നും നിവേദിക്കേണ്ടതല്ലയോ ?

Friday, 28 November 2014

ഗുരു

ഗുരുവുണ്ടെത്രയോ പേര്‍

ശിഷ്യവിത്തമെടുപ്പവര്‍

ശിഷ്യശോകമകറ്റീടൂം

ശങ്കരന്നെ നമിപ്പു ഞാന്‍

ശിഷ്യവിത്തായുമുള്‍താപം

മാറ്റിടും ഗുരുവുണ്ടു പോല്‍

ശിഷ്യതാപമകറ്റുന്ന

ശങ്കരന്നെ നമിച്ചിടാം

പ്രചോദനം

ഗുരുവോ ബഹവസ്സന്തി

ശിഷ്യവിത്താപഹാരകഃ

തമേകം ശങ്കരം വന്ദേ

ശിഷ്യസന്താപഹാരിണം

Wednesday, 26 November 2014

കാരുണ്യം

ഇത്രയും മുത്തുകള്‍ മാനത്തു തൂകിയി-
ട്ടാരേ കളിക്കുന്നതെന്റെയമ്മേ ?
മുത്തല്ലതൊക്കെയും താരകളാണെന്റെ
മുത്തേയറിയുക പൊന്നുമോനേ

കണ്ണു ചിമ്മിക്കളിച്ചീടുന്നതെന്തമ്മേ ?
മിന്നുന്ന കാരുണ്യമാണെന്നുണ്ണീ
കാണാതെയാകുവാന്‍ കാരണമെന്തമ്മേ ?
കാര്‍മേഘം മൂടുകയാലെന്നുണ്ണീ

കാര്‍മേഘം മൂടുവാന്‍ കാരണമെന്തമ്മേ ?
കാരുണ്യവര്‍ഷമേകീടാനുണ്ണീ
കാരുണ്യവര്‍ഷമേകീടുന്നതാരമ്മേ
കാണാപ്പൊരുളായ ദൈവമുണ്ണീ

Sunday, 16 November 2014

സച്ചിദാനന്ദം

സച്ചിദാനന്ദസ്വരൂപമേ നിന്നെ ഞാന്‍

സ്വര്‍ണ്ണബിംബങ്ങളില്‍ കണ്ടതില്ല

വ്യര്‍ത്ഥമനര്‍ത്ഥം പുലമ്പുന്ന നാവിലും
കൊട്ടാരക്കെട്ടിലും കണ്ടതില്ല

കണ്ടില്ല പൊന്നമ്പലത്തി,ലതിഗൂഢം
സത്യമൊളിക്കുന്നഗ്രന്‍ഥത്തിലും


ദ്വാരക വിട്ടു തിരയുമ്പോള്‍ കണ്ടു ഞാന്‍
അബലയാം ഗോപികാമാനസത്തില്‍
നിഷ്കാമഭക്തി തന്‍ മൂര്‍ത്തിയായ് നില്‍ക്കുമാ
ഭക്തകുചേലന്റെയുള്‍ത്തടത്തില്‍
ആയുധമേന്തിയ നിന്റെ മുന്നില്‍ മന്ദ-
ഹാസം പൊഴിക്കും പിതാമഹനില്‍
ഇല്ലയെന്നോതിലും കാണാനുള്ളാവേശം
തൂണുപൊളിക്കുമസുരഹൃത്തില്‍
നിന്നെ സ്മരിച്ചു ഭയത്താലെ നാളുകള്‍
തള്ളി നീക്കും കംസരാജനുള്ളില്‍
മോക്ഷേച്ഛ നിന്ദയായോതും ശിശുപാല-
യാദവശൃഷ്ഠന്റെ ഹൃത്തടത്തില്‍
കാരുണ്യം പൈതലില്‍ രൂപമായ് ഭൂവിതില്‍
വന്ന കാരാഗൃഹബന്ധനത്തില്‍
മറ്റാരുമാശ്രയമില്ലെന്നറിയുന്ന
ഉത്തര തന്‍ മാതൃമാനസത്തില്‍
കാപട്യലേശവുമില്ലാതെ പുഞ്ചിരി
തൂകുന്ന പൈതലിന്‍ കണ്ണുകളില്‍
തക്ഷകദംശമാം കര്‍മ്മഫലത്തിനായ്
ദേഹം വെടിഞ്ഞ പരീക്ഷിത്തിനുള്ളില്‍
കണ്ണിനു കണ്ണായി കാണുന്നതൊക്കെയായ്

കാരുണ്യമായ് നിന്നെ കാണുന്നു ഞാന്‍

മണ്ണിലും വിണ്ണിലുമെങ്ങും നിറയൊന്നൊ-

രേകമാം സത്യമായ് കാണുന്നു ഞാന്‍

ഭ്രാന്തന്‍

ചിരിക്കാറുമുണ്ടെന്നും ഞാന്‍ കരയാറുമുണ്ടല്ലോ

ഭ്രാന്തനല്ലെന്നു ഞാന്‍ ചൊല്ലുന്നില്ല

സന്തോഷം പുഞ്ചിരിയായെന്നില്‍ കാണും നീ

ദുഖമെന്‍ കണ്ണുനീരായും കാണും

ഒന്നും മറയ്ക്കാനാറിയാത്ത ഭ്രാന്തന്‍

മണ്ടനിവനെന്നും പറയാമെന്നെ

ഭ്രാന്തുണ്ടെനിയ്ക്കെത്രമേല്‍ നൊന്തിട്ടും

മോഹിച്ചിടുന്നവനല്ലേ ഞാനും

ഭ്രാന്തനെന്നെന്നെ നീ വിളിച്ചീടിലും തെറ്റില്ല

ഞാന്‍ നിഷേധിയ്ക്കയില്ല

കാതോര്‍ത്തിടൊല്ല നീ കേട്ടിടാം മാറ്റൊലി-

യായത് നിന്‍ കാതില്‍ വന്നു വീഴാം

Saturday, 15 November 2014

സ്രഗ്ദ്ധര

മാനത്താടുന്നു പട്ടം തഴുകിയൊഴുകുമാകാറ്റു ചൊല്ലുന്ന മട്ടില്‍

ചേലൊത്തെന്നാലതിന്‍ നൂലൊരുവനുമിഴിയാല്‍ കാണുമാറാകുകില്ലാ

താഴത്താപട്ടമേന്തും കരവിരലതിലോ കണ്ടിടാം നൂലുമേവം

താനത്രേ മണ്കുടത്തിന്നകമെ നിറയുമാകാശവും കാണ്മതെന്നും

വര്‍ഷം പോയെത്രയോ ഞാന്‍ തവ തിരുനടയില്‍ വന്നതില്ലെങ്കിലും നീ
വര്‍ഷീച്ചീടേണമെന്നും കൃപ, മനമിതിലായ് നീ തെളിഞ്ഞീടുകമ്മേ
വറ്റീടാതുള്ളതാം നിന്‍ കരുണയരുവിയായെന്മനോഭൂവിലെന്നും
വന്നെത്തീടുന്നതിന്നായ് തവപദകമലേയിന്നിതാ കുമ്പിടുന്നേന്‍

കണ്ണീക്കാട്ടുന്നതാമീയുലകവു,മതിലായുള്ളതെല്ലാം നിനച്ചാ-

ലെണ്ണീടാവുന്നതല്ലാ, മനമിതിലുളവാം വിസ്മയം തെല്ലുനേരം

നണ്ണീടാമേവമെന്നും, മനുജനിവിടെയിക്കാണ്മതാണുണ്മയെന്നായ്

കാണുന്നാ,ഴിപ്പരപ്പില്‍ ത്തിരകളുമതു പോലാഴികാണുന്നതുണ്ടോ ?

ഞാനാരെന്നു,ണ്മയെന്തീ,മിഴികളിലിവനിക്കാണ്മതാം ലോകമെന്തീ-

ജ്ഞാനത്തിന്‍ രൂപമെന്തെ,ന്നകമലരിലഹം ബോധമായുള്ളതെന്തീ-

മാനം മുട്ടുന്ന ഗര്‍വ്വം മമ മിഴിയിതളും മൂടുവാന്‍ ഹേതുവെന്ത-

ജ്ഞാനം മാറീട്ടു സത്യം തെളിവതിനൊരുവന്നെന്തു താന്‍ ചെയ്തിടേണ്ടൂ

* ദെണ്ണം മാറ്റീടുവാനായ് ഗുരുപവനപുരേ വന്നു നിന്നെ സ്തുതിച്ചീ-

ട്ടെണ്ണാനാവാത്തതാം നിന്‍ മഹിമകളെഴുതിപ്പൂകി നിന്‍ പാദയുഗ്മം

ദെണ്ണിപ്പിക്കുന്ന ലോകത്തടിയനെഴുതുമീവാക്കുപുഷ്പങ്ങളായെന്‍

കണ്ണന്‍ തന്‍ മെയ്യിലെന്നാണടിയനുവെളിവായ്‌ കാണുവാന്‍ യോഗമാവോ !

* ഒരു സമസ്യാപൂരണം

*  കൂട്ടം വിട്ടോടിയോരാപ്പശുവിനെയരികെക്കൊണ്ടുവന്നീടുവാനാ-

യിട്ടൂതും വേണുനാദം വരുവതിനിനിയും വൈകിടുന്നെന്തു കണ്ണാ

വാട്ടം തട്ടാതെ ചിത്താംബുജനടുവിലഹംബോധമായ് കാണ്മതാം നിന്‍

നോട്ടം കാക്കട്ടെ മായാജലധിയുടെയടിത്തട്ടിലാണ്ടീടുമെന്നെ

* ഒരു സമസ്യാപൂരണം

* വാണീടും നാളിലെല്ലാം മമ മനമലരില്‍ തിങ്ങിടും ഭക്തിയാം തേന്‍
വാണീ നിന്നര്‍ഘ്ര്യമായിട്ടടിയനനുദിനം വെച്ചിടാം നിന്‍ പദാബ്ജേ
വീണാനാദം കണക്കെ മധുരരസമെഴുന്നാകടാക്ഷം തെളിഞ്ഞാല്‍
കാണിയ്ക്കും ഭക്തനില്‍ ത്തെല്ലൊരു കൃപ കവിതാദേവിയും ദേവിയും മേ

* ഒരു സമസ്യാപൂരണം

* നിന്നാമം ചൊല്ലിയില്ലാ, തവ തിരുനടയില്‍ വന്നു പൂജിച്ചതില്ലാ
യെന്നാലും നീ മറന്നില്ലടിയനെ,യതിനോ നീ ശ്മശാനേ വസിപ്പൂ?
ഇന്നീസത്യം നിനച്ചിട്ടുരുകിടുമകതാരേവമോതുന്നു ശംഭോ
"നിന്നാര്‍ദ്രപ്പൂമഴക്കായനുദിനമിഹ ഞാനെത്തിടാം ഭക്തിയോടെ"

* ഒരു സമസ്യാപൂരണം

* മുന്നില്‍ ക്കാണുന്ന ലോകം തെളിയുവതിനകക്കണ്ണിനും വെട്ടമേകീ-

ടുന്നാരാണാപ്രകാശം ശിവ! തവ കരുണാധാരയാം ഗംഗയല്ലോ

എന്നും ഗൌരീസമേതം തവതിരുനടനം ഹൃത്തടേ കാണ്മതിന്നായ്

"നിന്നാര്‍ദ്രപ്പൂമഴക്കായനുദിനമിഹ ഞാനെത്തിടാം ഭക്തിയോടെ"

* ഒരു സമസ്യാപൂരണം

ഇന്നല്ലെന്നും മനസ്സാം കമലമിതുവിടര്‍ന്നീടുവാന്‍ നിന്‍ കടാക്ഷം

തന്നീടേണം മുരാരേ, വരുവതിനിനിയും വൈകിടുന്നെന്തിനായി ?

ചൊന്നാലും നന്ദസൂനോ മുരളികയിതു നീ സ്വീകരിച്ചേകിടുന്നാ

''നിന്നാര്‍ദ്രപ്പൂമഴയ്ക്കായനുദിനമിഹ ഞാനെത്തിടാം ഭക്തിയോടെ'

* ഒരു സമസ്യാപൂരണം

വിശ്വാസം കാശിലാണോ ? കഴിവുപലതുമുണ്ടെന്നതോ ? നൊന്തിടുമ്പോ-
ളാശ്വാസം തന്നിടാനായ് പലരുമിവിടെയുണ്ടെന്നു കാണുന്നതാണോ ?
വിശ്വം പാലിച്ചിടുന്നാ പരമകൃപയെഴുന്നീശനല്ലേയിതെല്ലാം
വിശ്വേശാ നിന്നെയല്ലാതൊരുവനെയിവിടെന്തിന്നു നമ്പീടണം ഞാന്‍

മുത്തിന്നുള്ളൊക്കെ നീറിപ്പുകയുവതറിയിക്കാതെ കാക്കുന്നിതെല്ലാം
പുത്രസ്നേഹത്തിനാലെന്നറിവു, കനിവതാറായി നല്കുന്നു നിത്യം
മത്തേകീടുന്നമോഹം കുറയുമളവിലേ കാണുവാനാകു കഷ്ടം
മര്‍ത്ത്യാ ഭൂവോളമില്ലാ കരുണയകലെയായ് കാണുമാതാരകയ്ക്കും

ദേവീ നീ തന്നെയല്ലേ ഹൃദയമലരിലെ സ്നേഹമായ് വന്നണഞ്ഞി-
ട്ടേവം നാനാവിധത്തില്‍ തെളിയുവതിവിടെന്നമ്മയായ് പെങ്ങളായും
ഭൂവായീഭൂമിയെപ്പോല്‍ ക്ഷമയൊടെയിവിടെന്‍ ഭാര്യയായ് മക്കളായും
നീ വന്നീടുന്നു ഭദ്രേ തവ പദമലരില്‍ വീണു ഞാന്‍ കൂമ്പിടുന്നേന്‍

കാണാ,മെന്നും ദിനാന്ത്യേ തിരകളുയരുമാസാഗരം തന്നിലയ്യോ

വീണാലും വീണ്ടുമെത്തും ദിനകര,നിതു താന്‍ നമ്മളും ചെയ്തിടേണം

വീണേക്കാം ജീവിതത്തില്‍ പലവുരു,വതിലും താണു പോകാതെ വീണ്ടും

നാണം വിട്ടേറ്റു നീയും തുടരുക, സുമതേ, കര്‍മ്മമാര്‍ഗ്ഗത്തിലെന്നും
* വിദ്യക്കാരുണ്ടു ചൊല്ലൂ, ധനമതുവഴിയായ് പേരുമുണ്ടാക്കുവാനായ്

വിദ്യാഭ്യാസം പലര്‍ക്കും, പദവിയിലണയും നാള്‍ വരേക്കേ പഠിക്കൂ

വിദ്വാനാകാന്‍ പ്രയാസം, സമയമെവിടെ,യെന്നാലുമിന്നെന്തുചെയ്തും

വിദ്വല്‍പ്പേരിന്നു വേണ്ടി പ്പലര്‍പലവകയായ് ഗോഷ്ഠി കാട്ടുന്നു കഷ്ടം


* ഒരു സമസ്യാപൂരണം




ചിത്തേ മോഹം നിറച്ചിട്ടുലകിതിലിവനും പെട്ടുപോയെന്നുചൊല്ലാ-

തെത്തൂ, ഹേ മാധവാ നീ, തെളിയണമകമേ നിന്റെയാവിശ്വരൂപം

മത്തേകീടുന്നാമായാബലമൊരുകയറായ് ചുറ്റിടുന്നെങ്കിലെന്തേ

ഭക്തര്‍ക്കാനന്ദമേകും തവ കൃപയിവനും നല്കിടാവുന്നതല്ലേ


പണ്ടന്നാഗോകുലത്തില്‍ കരുണ യമുനയായില്ലയോ, ജാരബുദ്ധ്യാ

കണ്ടോരാഗോപികയ്ക്കും തവ പദഭജനത്താലെ നീ മോക്ഷമേകി

ഉണ്ടാകാമെന്നിലേറെക്കുറവുകളതു നീ തന്നതല്ലേ,യതെന്ന്യേ-

യുണ്ടോ, ചൊല്‍, ലോകമെങ്ങും നിറയുവതു ഭവാന്‍ തന്നെയാണെന്നു ചൊല്വൂ

എന്തിന്നായെന്മനസ്സീയുലകമിതിലെഴും വസ്തുവില്‍ മോഹമാര്‍ന്നി-

ട്ടെന്റേതെന്നുള്ളമട്ടില്‍ക്കരുതിവെറുതെയായ് തേങ്ങിടുന്നെത്ര കഷ്ടം

സന്തോഷത്തിന്റെ ക്ഷീരക്കടലിലമരുമാനിര്‍മ്മലജ്യോതിയായ് നീ-

യെന്തിന്നും കാണ്മതില്ലാ, ഹൃദി സുഖമരുളാന്‍ വൈകിടുന്നെന്തിനായി

ദൃക്കായെന്റുള്ളിലെന്നും സദയമമരുമാജ്യോതിയല്ലേ, മനസ്സേ

ദിക്കാകും വേഷമിട്ടെന്മിഴികളിലുലകായ് കാണ്മതും സത്യമോര്‍ത്താല്‍ ?

തൃക്കണ്ണോ ജ്ഞാനമല്ലേ? കഴിവുകളഖിലം ശക്തി താനെന്നു കാണ്മൂ?

മുക്കണ്ണന്‍ ബോധമായിയിട്ടകമെയമരുമാസത്യമെന്നാല്‍ ശിവോഹം

ഫേക്കാകാമിങ്ങു കാണും പലരു,മിവിടെയായ് ക്കാണ്മതാം സൌഹൃദങ്ങള്‍
ലൈക്കും, നന്നെന്നു ചൊല്ലും മൊഴികളു, മതു നീ യുണ്മയെന്നോര്‍ത്തിടേണ്ടാ
ഫൈക്കല്ലാതുള്ളതെന്താണ,വനിയിലൊരുവന്‍ ചൊല്ലിടും വാക്കുമാറും
ഫേക്കായി പുഞ്ചിരിക്കും, മിഴികളിലൊഴുകും കണ്ണുനീരും മറയ്ക്കും


ഫേക്കാണെന്മുന്നിലെന്നും തെളിയുമുലക,മെന്നാകിലീ നെറ്റിലേ ഫേസ്-
ബുക്കും ഫേക്കാകിലെന്താ,ണതൊരുകുറവുതാ,നെന്നു കാണേണ്ടതുണ്ടോ
ഫേക്കാണീകാണ്മതെന്നായറിയുകിലതു തേ നോവുനല്കുന്നതല്ലെ-
ന്നൊക്കെക്കാട്ടിത്തരുന്നീവഴിയു,മറിവു ഞാന്‍ ദേശികന്‍ തന്നെയെന്നായ്

വാക്കായോതുന്നതെല്ലാമടിയനകമെയായ് ചിന്തയായ് വന്നുദിച്ചി-
ട്ടിക്കാണും മട്ടിലെത്തുന്നതു കൃപയറിവൂ സര്‍വ്വവും ദേവി നീയേ
തൃക്കാലെന്‍ ചിത്തപത്മേ തെളിയണമനിശം സത്യമായ് ജ്ഞാനമായും
ചിത്ക്കാമ്പില്‍ സ്നേഹമായും നിറയുക സതതം വാണിമാതേ നമിക്കാം

* ചൂതാട്ടം തന്നെയായിക്കളി,യിതിലധുനാ കാണ്മതയ്യേ പണക്കാര്‍
നിത്യം ഹാ! കെട്ടിയാട്ടും ചരടിലിളകിടും പാവയാട്ടങ്ങളത്രെ
നിര്‍ത്താമിമ്മട്ടിലെന്നാല്‍ കളി, കഥകളിയും കണ്ടിരുന്നുല്ലസിക്കാം
പാര്‍ത്താല്‍ "ക്രിക്കറ്റിനോലും പെരുമ കഥകളിക്കുണ്ടു പണ്ടേക്കു പണ്ടേ"

* ഒരു സമസ്യാപൂരണം

കണ്ണീരില്‍ മുക്കിടൊല്ലാ, ചെറിയൊരുകടലാസ്സോടമാണെ,ന്നു കണ്ടി-

ട്ടെ,ണ്ണീടാവുന്നതല്ലാ തവ പദ കമലം ചേരുവാനുള്ള മോഹം

അര്‍ണ്ണോജാക്ഷാ! ഭവാനൊന്നണയുക തഴുകും കാറ്റിലാ,യെന്റെയോടം

ദണ്ണിപ്പിക്കാതെ ചേര്‍ക്കൂ തവ ചരണയുഗേ, ധന്യമാകട്ടെ ജന്മം

 

മാഞ്ഞെന്നാകാം നഭസ്സിന്നിരുളിലൊളിപരത്തുന്നതാം താരകങ്ങള്‍

മാഞ്ഞേ പോകാം നിലാവിന്‍ കുളിരല,യതുപോല്‍ ചന്ദ്രനും വാനില്‍ നിന്നും

മാഞ്ഞീടാമീധരയ്ക്കായ് കതിരൊളിവിതറും സൂര്യനെന്നാലുമെന്നും

മാഞ്ഞീടാവുന്നതല്ലാ മനുജഹൃദി സദാ സ്നേഹമേ, വാഴ്ക നിത്യം

 

വിണ്ണില്‍ നിന്നെത്തിടുന്നാകൃപയൊഴുകിവരും ഗംഗയാറാ,യതിന്നും

മണ്ണില്‍ കാണുന്നതാകും മലിനത നിറയു,ന്നെന്നു കാണുന്നതില്ലേ

നണ്ണീടാമേവമത്രേ ഗുണഗണമിയലുന്നീമഹാത്മക്കളോടും

തിണ്ണം ചേര്‍ക്കുന്നു ദോഷം വിധി,യിതുതടയാനാര്‍ക്കുമാവുന്നതല്ലാ

* കാണുന്നൂ ലോകമെങ്ങും പലവിധദുരിതം തിന്നു പാവം മനുഷ്യന്‍

കേണീടുന്നെന്നുമയ്യോ തവ കൃപയിവനെ ക്കാക്കുവാന്‍ വൈകിടാമോ

കാണായ് വന്നീടുകെന്നും മരണഭയമകറ്റീടുമാസത്യമായി

സ്ഥാണോ കൈലാസവാസിന്‍ ജനിമൃതി മതിയാക്കീടുവാന്‍ കാലമായി

* ഒരു സമസ്യാപൂരണം

ഇന്ന് Tagoreന്റെ  ചില വരികള്‍ വായിക്കാന്‍ ഇടയായി. വല്ലാതെ ഹൃദയത്തില്‍ സ്പര്‍ശിച്ചു. ആ പ്രചോദനത്തില്‍ എഴുതിയത് കുറിക്കുന്നു

മോക്ഷം തേടാനൊരുങ്ങീട്ടൊരുവനിതുസമം ചൊല്ലി പോല്‍ "കാലമായീ,
ദൈവത്തെ തേടുവാനായ് ഗൃഹമിതുവെടിയാം, കഷ്ടമാരിത്ര കാലം
എന്‍ കണ്ണും മൂടി",യപ്പോള്‍ കനിവെഴുമരുളായ് ദൈവവും ചൊല്ലി "ഞാനെ"-
ന്നന്നേരം കാതു കേട്ടി,ല്ലരികിലറിവതായ് ഭാര്യയും പൈതലും താന്‍
"ആരേന്നേ വിഡ്ഢിയാക്കുന്നിതുവരെ"യതിനോ "ദൈവ"മെന്നോതി പോലും
പൈതല്‍ കേഴാന്‍ തുടങ്ങീട്ടുടനെയരികിലുള്ളമ്മയോടൊട്ടി നിന്നൂ
"വിഡ്ഢീ നീ വീടു വിട്ടീടരുത"തുമവനോ കേട്ടതേയില്ല പോലും
"എന്നെ ത്തേടുന്നതെന്തിന്നരികിലെഴുവതാമെന്നെ വിട്ടിട്ടു കഷ്ടം "പ്രചോദനം

At midnight the would-be ascetic announced:
-----"This is the time to give up my home and seek for God.
Ah, who has held me so long in delusion here?"
-----God whispered, "I," but the ears of the man were stopped.
-----With a baby asleep at her breast lay his wife, peacefully sleeping
on one side of the bed.
-----The man said, "Who are ye that have fooled me so long?"
-----The voice said again, "They are God," but he heard it not.
-----The baby cried out in its dream, nestling close to its mother.
-----God commanded, "Stop, fool, leave not thy home," but still he heard not.
-----God sighed and complained, "Why does my servant wander to seek me, forsaking me?"

താങ്ങാനാവാത്ത ദുഃഖം ഹൃദി നിറയുവതാം നേരമെത്തുന്നു ചിത്തേ

താങ്ങാ,യെന്താണതത്രേ പരമകൃപയെഴും ദൈവമെന്നേ നിനയ്ക്കാം

വാങ്ങാനാവുന്നതല്ലാ കരുണ,യറിയണം ശുദ്ധമാം മാനസത്തില്‍

മങ്ങാതെന്നും ജ്വലിക്കുന്നൊളിയതറിയുവാനാമഹാവാക്യമോര്‍ക്കൂ




വിപരീതാഖ്യാനകി

ലക്ഷണം
ഇഹൈവ പാദങ്ങൾ മറിച്ചുവെച്ചാ-
ലാഖ്യാനകീ കേൾ വിപരീതയാകും

0-0/--0/0-0/--
--0/--0/0-0/--

എനിക്കകക്കാമ്പിലെ നല്ല വെട്ടം
നന്നായ് തെളിഞ്ഞീടുവതിന്നു നിത്യം
മനസ്സിലെത്തീടണമേ ഗുരോ നീ
ജ്ഞാനപ്രകാശദ്യുതിരൂപമായി

നഭസ്സു മൂടും മുകിലില്ലയെന്നാല്‍

കാണുന്നതല്ലാ മഴവില്ലു വാനില്‍

മനസ്സിനിഷ്ടം പകരുന്നമട്ടില്‍

വാക്കോതുവാന്‍ നോവുമറിഞ്ഞിടേണം

മനസ്സുമഞ്ചിന്ദ്രിയമൊക്കെയും ചേര്‍-

ന്നേവം രചിക്കുന്നൊരുലോകമെന്നും

എനിക്കു ദുഃഖം പകരാതെ കാക്കാന്‍

തന്നീടണേ നിന്‍ കൃപ ഷണ്മുഖാ നീ

വിരിഞ്ഞതാം പൂവിനകത്തുതേനാ-

യേരേ നിറഞ്ഞെന്മനതാരിലെന്നും 

എരിച്ചിടും നോവുവലച്ചിടുമ്പോ-

ഴാരെത്തിടുന്നാ ദയ ദേവി നീയേ



അറിഞ്ഞതില്ലാ ജഗദീശ്വരീ ഞാന്‍

പാരായതും നിന്‍ കൃപയെന്ന സത്യം 


മറച്ചിടും മായ വലച്ചിടാതെന്‍ 


ചാരത്തണഞ്ഞെന്‍ വഴികാട്ടിയാകൂ

ഗീതാമൃതം തേടി

കണ്ണിനു കണ്ണായ കണ്ണനെ കാണുമ്പോള്‍

കണ്ണു കലങ്ങുകയില്ലെന്നാകില്‍

കണ്ണന്റെ കണ്ണിലും ചുണ്ടിലും തത്തുന്നപുഞ്ചിരി

കാണായിടാമെന്നാകില്‍

കണ്ണനോടൊന്നു നീ ചോദിച്ചറിയുമോ

കണ്ണന്റെ ഗീതയോതും രഹസ്യം

കണ്ണന്റെ വാഴ്വിലായുണ്ടായ ദുഃഖത്തില്‍

കണ്ണന്റെ കണ്ണു കലങ്ങിയില്ലാ

കള്ളമായുള്ളതാം വാഴ്വിതില്‍ വാഴുമ്പോള്‍

കണ്ണില്‍ നിറഞ്ഞതുമില്ല കണ്ണീര്‍

കണ്ണാ,യെനിക്കതിന്നാവുന്നതേയില്ല

കാണുമിതില്‍ മോഹം വന്നു പോയി

കള്ളമിതെന്നു നീയോതിയെന്നാകിലും -

കാണുമീവാഴ്വില്‍ ഭ്രമിച്ചു പോയി

കണ്ണാ, അറിയുന്നതുണ്ടിന്നു നീ ചൊന്ന-

രജ്ജുസര്‍പ്പത്തിന്റെ മോഹവിഷം

കള്ളമല്ലിന്നു ഞാന്‍ നീറുന്നതുണ്ടതില്‍

തേടുന്നു നീ തന്ന ഗീതാമൃതം

കാണുവാനാകുന്നതില്ലെനിക്കിന്നെ,ന്നാല്‍

നീയന്നു തന്നതാം സിദ്ധൌഷധം

തേടുകയാണു ഞാന്‍ സംസാരമാം വിഷ-

മേല്‍ക്കാതെ കാക്കുന്നൊരാരഹസ്യം

യോഗ്യം

അക്ഷരം മന്ത്രമാണെ,ല്ലാ-
വേരുമൌഷധമാണു പോല്‍
അയോഗ്യനാരുമേയല്ലാ
യോജിപ്പിപ്പോരു ദുര്‍ലഭം

പ്രചോദനം

അമന്ത്രമക്ഷരം നാസ്തി
നാസ്തി മൂലമനൌഷധം
അയോഗ്യഃ പുരുഷോ നാസ്തി
യോജകസ്തത്ര ദുര്‍ലഭഃ

Thursday, 13 November 2014

കാരണം

ആഴി തന്‍ നെഞ്ചിലെ കത്തുന്നതാം നോ-

വാവിയായ് വിണ്ണിലേയ്ക്കെത്താന്‍ കുതിപ്പതും

വിണ്ണിലെത്തീട്ടവ മണ്ണിലേയ്ക്കെത്തുവാന്‍

കാര്‍ മുകിലായ് കാത്തു നില്ക്കുന്നതും പിന്നെ

ആ മുകില്‍ കാണുന്നസ്വപ്നങ്ങളൊക്കെയും

മാരിവില്ലായ് മിന്നലായിട്ടു കാണുന്നതും

ചൊല്ലുവാനാകാത്ത നൊമ്പരത്തിന്‍ നാദം

മണ്ണിടിവെട്ടായ് കേട്ടിരിക്കുന്നതും

പിന്നെയാമേഘത്തിന്‍ നെഞ്ചുരുകീട്ടതു

വര്‍ഷമായ് ഭൂമിയില്‍ പെയ്തിറങ്ങുന്നതും

ആ ജലമൊക്കെയുമാറായി മേടുകള്‍

കാടുകള്‍ താണ്ടിയിട്ടിങ്ങെത്തിടുന്നതും

ആഴിയിലെത്തുവാനായിട്ടതിവേഗം

നന്മ തന്‍ ധാരയോടുന്നതുമേവം

കാണുന്നതാം പല വിസ്മയക്കാഴ്ചകള്‍

കാണുവാന്‍ കാരണമെന്തെന്നു ചൊല്ലെടോ

Wednesday, 12 November 2014

തോടകം

ചരണാംബുജമെന്നകമേയനിശം
വരണേ സദയം തെളിയുന്നൊളിയായ്
ഒരുനാളുടലറ്റിടുമന്നിവനും
തരണേ ശരണം ഗണനായകനേ

അറിവായറിവൊക്കെയറിഞ്ഞിടുമാ

പൊരുളായ്, കനിവായ്, ഹൃദയേ നിറയും

നിറവായ്, കറയറ്റ സുഖാനുഭവം

തരുവാനണയും ഗുരുവേ ശരണം

കരുണാമയനായവനും ധരയില്‍
വരുമെങ്കിലിതും കരുതാം നിജമായ്
ഒരുനാളവനും നിറയും മിഴിയാല്‍
പറയും നര! നിന്‍ സ്തുതിഗീതികളായ്

കരുണാമയി! നിന്‍ കൃപയാണുലകെ-

ന്നറിയാന്‍ മിഴിയേകിടുകംബിക! നീ

ശരണാഗതവത്സലയായകമേ

വരു നീ, തരു നിന്‍ ചരണേ ശരണം

Tuesday, 11 November 2014

സ്രഗ്ദ്ധര

ചിത്തത്തില്‍ ഭക്തിയോടേ

കരുണയൊഴുമൊരാദേവപാദം ഭജിച്ചാല്‍

ഭക്താഭീഷ്ടത്തെ നല്കും

ശിവസുതഹൃദയം ചിത്സുഖം നല്കുമെന്നും

സത്തായിട്ടുള്ളതാമാ-

പ്പൊരുളകമലരില്‍ പുണ്യമേകീടുവാനാ-

യെത്തും വിശ്വാസമല്ലാ,

നിജമനുഭവമായ് കണ്ടറിഞ്ഞുള്ളതല്ലേ

Monday, 10 November 2014

കാരണം

മാനത്തു നിന്നു മഴ വന്നിടുമെങ്കി,ലെന്തി-

ന്നായെന്നു ഞാനറിവതില്ല,തു പോലെ തന്നെ,

യാവന്നതായ ജലമൊക്കെയീമണ്ണിലെത്തീ-

ട്ടാറായിടുന്നതുമാഴിതിരഞ്ഞു പോകും

 

കാണുന്നതുണ്ടു പലതായ് ചില കാഴ്ചയെന്നാല്‍

കാണുന്നതില്ലയൊരു കാരണമിതെന്തിനെന്നായ്

കണ്ണാദിയായവ പല മാതിരി കാട്ടുമെന്നാല്‍

നമ്പാവതല്ലയതുനല്ലതുമാകയില്ല

 

കാണുന്നതെന്തതിനു കാരണമെന്തിതെന്നീ-

മാട്ടേറെയുണ്ടു ഹൃദി ചോദ്യമതൊക്കെയും ഞാന്‍

കാരുണ്യമെന്നു കരുതി കൃപ തേടിയെന്നും

പോകുന്നിതാ മമ സഖേ ഗുരുവിന്‍ സമീപേ

മനസ്സിനോട്

ആരു നീ ചൊല്കെടോ മാനസമേ, യെന്റെ

ശത്രുവോ മിത്രമോ ബന്ധുവോ മായയോ

നിത്യമലകടല്‍ പോലെയിതെന്തെടോ

ശാന്തിയറ്റിങ്ങിനെ കാണുവതാകുന്നു

കാണുന്ന കാഴ്ചയില്‍ മോഹം വളര്‍ത്തിയി-

ട്ടെന്നെ നോവിക്കുവാന്‍ കാരണമെന്തെടോ

നോവെത്ര തന്നുവെന്നാലും നിന്നെ ഞാന്‍

നമ്പുവാന്‍ കാരണമെന്താണറിവീല

കാട്ടുന്ന മായികക്കാഴ്ചയില്‍ ഞാനെന്റെ

സത്യപ്രകാശത്തെയെന്തേ മറന്നു പോയ്

തെല്ലൊന്നടക്കു നിന്‍ ചിന്തയാകും തിര,

യൊന്നു കണ്ടോട്ടെ ഞാനാത്മപ്രകാശത്തെ

വെട്ടം

ചൂണ്ടുന്ന കൈവിരല്‍ നോക്കി നില്ക്കാതെ നീ

കാട്ടിത്തരുന്നതാം വെട്ടത്തെ കാണെടോ

കാരുണ്യമാം വെട്ടമല്ലാതെയിങ്ങൊന്നും

കാണുവാനില്ലെന്നും കണ്ടറിഞ്ഞീടുക

Sunday, 9 November 2014

പൊരുള്‍

അനന്തത്തിലും വ്യാപിച്ചുള്ളതോ എന്നിലെ

ഞാനായിട്ടെന്നുമമരുന്നതോ പൊരുള്‍ ?

അലയടിച്ചുയരുമെന്‍ ചിന്തയടങ്ങുമ്പോള്‍

മാനസപ്പാലാഴി തന്നില്‍ തെളിവതോ ?

ചിദാനന്ദമായെന്നും ചിദ് ജ്യോതിരൂപമായ്

ജ്ഞാനമായ് ബോധമായ് കാണുന്നതാകുമോ ?

വേറെയല്ലൊക്കെയുമൊന്നെന്നു കാണുവാന്‍

കാരണമായ് കാണും കാരുണ്യമാകുമോ ?

Friday, 7 November 2014

ഉപേന്ദ്രവജ്ര

ലക്ഷണം: ഉപേന്ദ്രവജ്രക്ക് ജതം ജഗംഗം

0-0/--0/0-0/--
പടക്കളത്തില്‍ പൊലിയുന്ന ജീവന്‍

പിടഞ്ഞു വീഴുമ്പൊഴുമോതിടുന്നൂ

വെടിഞ്ഞിടാം ജീവനിതെങ്കിലും നീ

വെടിഞ്ഞിടൊല്ലാ തവ ദേശഭക്തി

കനിഞ്ഞു ദൈവം ചില സിദ്ധി തന്നാ-
ലെറിഞ്ഞുടയ്ക്കുന്നതു നന്നു താനോ ?
അറിഞ്ഞീടൂ സിദ്ധികളില്‍ ഭ്രമിച്ചാല്‍
പൊലിഞ്ഞു പോം നന്മകളൊക്കെ വാഴ്വില്‍

വരം കൊടുക്കുന്നൊരു കൈയ്യിനാകും
തിരിച്ചെടുക്കാനുമിതോര്‍ത്തുകൊള്‍ക
വരപ്രസാദം മദമേറ്റിടൊല്ലാ
വരം തരുന്നാചരണം സ്മരിക്കൂ

അറിഞ്ഞവന്‍ നല്കുവതാം വരത്താ-
ലൊരുത്തനും നോവു പകര്‍ന്നിടൊല്ലാ
വരങ്ങളെല്ലാമപരന്റെ ദുഃഖം
കുറയ്ക്കുവാന്‍ മാത്രമെടുക്കണം നാം

നിനച്ചിടും പോലെ വരുന്നതല്ലാ

മനുഷ്യനീവാഴ്വിലെ സൌഖ്യമെന്നാല്‍

തനിക്കു കൈ വന്നതു നല്ലതെന്നേ

നിനയ്ക്ക ദുഃഖം കുറയാന്‍ സുഹൃത്തേ

 

തെളിഞ്ഞിടുന്നുള്ളിലെ വെട്ടമെന്നാല്‍

തെളിച്ചതാ,രെന്‍ ഗുരു തന്നെയല്ലേ ?

വെളിച്ചമേകാനകതാരിലെത്തീ-

ട്ടൊളിച്ചതെന്തേ ഗുരുദേവ! ചൊല്ലൂ

നിനച്ചിടും നന്മയൊരുത്തനെന്നാല്‍
ശനീശ്വരാ നോവിലെരിച്ചിടൊല്ലേ
മനസ്സിലായീശ്വരചിന്തയേകി-
ട്ടെനിക്കു നീ ഭക്തി തരൂ കൃപാലോ

കരഞ്ഞതേയല്ല. മിഴിനീരു കണ്ണില്‍
നിറഞ്ഞു പോയ് ഞാനറിയാതെ തന്നെ
ഒരിറ്റു കണ്ണീരു പൊഴിച്ചിടാതി-
ന്നൊരുത്തനും കാണുകയില്ല വാഴ്വില്‍

ജനിച്ച നാള്‍ തൊട്ടൊരു മാത്ര പോലും
നിനച്ചതില്ലാ തവ നാമമെന്നാല്‍
തനിച്ചു വിട്ടീടരുതേ കൃപാലോ
കനിഞ്ഞു നീ വന്നു തുണയ്ക്ക ശംഭോ

വിരിഞ്ഞു നില്ക്കുന്നൊരു പൂവിനുള്ളില്‍
നിറഞ്ഞിടും തേന്‍ കണ മെന്നപോലെ
വിരിഞ്ഞൊരെന്മാനസപുഷ്പമാകേ
നിറയ്ക്കണേ ഭക്തിയുമിന്നു സ്കന്ദാ

ജപിച്ചിടാന്‍ നിന്‍ തിരുനാമമെന്നും
നിനച്ചിടാനായ് തവ രൂപമേവം
കഥിച്ചിടാന്‍ നിന്നപദാനമെന്നായ്
ഭവിച്ചിടാന്‍ നീ തരു ഭക്തിയമ്മേ

വെട്ടം

വെട്ടമേകുന്നവനാരെടൊ ദീപമോ

സൂര്യചന്ദ്രാദിയോ താരാഗണങ്ങളോ

മര്‍ത്ത്യനോ മര്‍ത്ത്യന്റെയുള്ളിലായ് കാണുന്ന

ജീവനോ ജീവനുമാധാരമായതോ

ഭേദമില്ലൊന്നു താനെന്നതോര്‍ത്തീടിലീ

വെട്ടമാര്‍ക്കുള്ളതാണാരേകിടുന്നതും ?

Thursday, 6 November 2014

വിദ്യാഭ്യാസം

പാദമാചാര്യനില്‍ നിന്നും
പാദം ശിഷ്യന്‍ സ്വമേധയാ
പാദം കൂട്ടുകാരോടൊത്തും
പാദം കാലക്രമത്തിലും

പ്രചോദനം

ആചാര്യാത് പാദമാദത്തേ

പാദം ശിഷ്യസ്വമേധയാ

പാദം സബ്രഹ്മചാരിഭ്യഃ

പാദം കാലക്രമേണ ച

Monday, 3 November 2014

പുഷ്പിതാഗ്ര

രണഭുവി വിജയന്നു തേര്‍ തെളിച്ചി-
ട്ടുടലഖിലം പൊടിയും വിയര്‍പ്പുമായാ
കരതലമതിലായ് സുദര്‍ശനത്തോ-
ടരികെ വരും കൃപയോര്‍ത്തു ഞാന്‍ നമിപ്പൂ
ഹരനുടെ സുത! നീ വരേണമുള്ളില്‍ 

കരുണയൊടെന്നകമേ തെളിഞ്ഞു നില്‍ക്ക

ചുരികയൊരു കരത്തിലമ്പുവില്ലി- 

ടതുകരമായതിലേറ്റി നിന്നിടേണേ




ഹരിഹരസുതനേ മനസ്സിനെന്നും

തരിക ബലം, ഹൃദി കാണ്മതല്ലയോ നീ

ഗുരുവരകൃപയായ് തെളിഞ്ഞിടും നിന്‍

ചരണയുഗേ തരു ഭക്തിയെന്നുമെന്നില്‍

കരുതുക ഭുവനം മനുഷ്യനെന്നും
തരുവതു ദുഃഖവുമായിരിക്കയില്ല
വരുമൊരുസുദിനം കുറച്ചു നാളില്‍
ദുരിതമകന്നു സുഖം തരുന്നതാകും

ഒരു ചെറു നിമിഷം കരഞ്ഞു തീര്‍ത്താല്‍
തിരികെ വരില്ലതു പാഴിലായിടുന്നൂ
കരുതുക കരയാനൊരാള്‍ക്കുമില്ലി-
ന്നൊരുനിമിഷം, മിഴിനീര്‍ തുടയ്ക്കു വേഗം

ഉലകിതുഭയമേറ്റിടുന്ന നേരം
തളരുവതായ് വരുമെന്റെയുള്ള,മെന്നാല്‍

മലരിലെ മധുവെന്നപോലെ വിഷ്ണോ
നലമെഴുമാ കൃപ തന്നു കാത്തിടേണേ


Sunday, 2 November 2014

മാലിനി

ലക്ഷണം നനമയയുഗമെട്ടിൽ തട്ടണം മാലിനിയ്ക്ക്

000/000/---/0--/0--

മിഴികളിലതിഗൂഢസ്മേരമോടെന്തിനാവോ

മഴമുകിലൊളിവര്‍ണ്ണന്‍ ഹൃത്തിനുള്ളില്‍ മറഞ്ഞൂ

മിഴികളിലിവിടാടിക്കാണ്മതായുള്ളതെല്ലാം

നിഴലിതു നിജമല്ലെന്നോതിയോ നീ ചിരിച്ചൂ

കരിവരചരണത്തേ നക്രവും തേടി വന്നൂ

മുരരിപു കരുണയ്ക്കായെന്നുതന്നേ നിനയ്ക്കാം

ഹരിയുടെ പദമെന്നും പൂജചെയ്തീടുവോര്‍ക്കീ

ധരണിയിലൊരപായം വന്നു കൂടുന്നതല്ലാ

കറുക, യവിലു, കേരം നിന്‍ പദേ വെച്ചു കൂപ്പാം
കരിമുഖ! മമ വിഘ്നം മാറ്റിടാന്‍ ശംഭുസൂനോ
ഗുരുവരകൃപയായും ബോധമായ് ജ്ഞാനമായും
വരിക, തെളിയുകെന്നും നിര്‍മ്മലസ്നേഹമായ് നീ

അരുവികളുതരുന്നൂ ദാഹനീരെങ്കിലും നാം

വരുവതെവിടെ നിന്നെന്തിനായ് തേടിടുന്നു ?

ഗുരുകൃപയതു പോലെ തന്നെയാണെന്നു ചൊല്വൂ

കരുണയരുവിയായിട്ടെത്തിയെന്നേ നിനയ്ക്കാം

പറയുക ജഗദംബേ നിന്‍ കൃപാവര്‍ഷമല്ലാ-

തറിവതിനിവിടെന്താണുള്ളതായുള്ളതെന്നും

അറിവുമുലകമായ് ഞാന്‍ കാണ്മതും ചിത്തമായി-

ട്ടറിവതുമഖിലം നീ തന്നെയാണെന്നതോര്‍പ്പൂ

മുരളിയിലുയരുന്നീഗാനമെന്തേ മനസ്സില്‍

തരുവതുസുഖമേറ്റം, വിസ്മയം തന്നെയോര്‍ത്താല്‍ !

വെറുമൊരുകുഴലല്ലേ, നിന്റെ ചുണ്ടോടുചേര്‍ന്നെ-

ന്നൊരുഗണ,മതിനാലോ തണ്ടുപാടുന്നിതേവം ?

കനിവൊരുകണമില്ലീവാഴ്വിലെന്നോര്‍ത്തുകൊണ്ടോ
മനുജഹൃദയമേ നീ നെഞ്ചകത്തായൊളിച്ചൂ ?
കനവു പലതു കാട്ടും കണ്ണിനാല്‍ കാണ്മതല്ലാ
മനമിതിലുയരും ഹൃത് സ്പന്ദനത്തിന്റെ താളം

പഞ്ചചാമരം

ലക്ഷണം: ജരം ജരം ജഗം നിരന്നു പഞ്ചചാമരം വരും

0-0/-0-/0-0/-0-/0-0/-

തപിച്ചിടുന്ന ചിത്തമല്ല നല്ക നീ തപോബലം

ശപിച്ചിടാന്‍ കരുത്തുമല്ല, ഭക്തിമാര്‍ഗ്ഗമേകിടൂ

ജപിച്ചിടുന്ന മന്ത്രമൊക്കെ തെറ്റുമെങ്കിലും സദാ

വിപത്തുവന്നിടാതെയെന്നെ കാത്തിടൂ മഹേശ്വരാ

മനസ്സുമെന്മനസ്സു പൊങ്ങി വന്നിടുന്നിടത്തുമായ്

ജനിച്ച നാളു തൊട്ടു ഞാനറിഞ്ഞതൊക്കെയും തഥാ

നിനച്ചതും നിനച്ചിടാതെ കണ്ടതായതൊക്കെയാ

യെനിക്കു കാണ്മതാകണേ കൃപാകടാക്ഷമംബികേ

ശിവേ! ശിവന്റെ വാമഭാഗമായ ദേവി നീ സദാ-
യിവന്റെയുള്ളിലായ് കൃപാകടാക്ഷമായ് വരേണമേ
നവങ്ങളായ ചിന്തയായി നന്മയായി പുണ്യമായ്
തവാഘ്രിപത്മമെന്നിലെത്തിടേണമേ മഹേശ്വരീ

* വിരിഞ്ഞ  പൂവു നല്ലതാകിലും കൊഴിഞ്ഞു പോയിടും

മരിച്ചുപോയിടാതെയില്ല വാഴ്വിതില്‍ പിറന്നവര്‍

മരിച്ചിടാതിരിക്കുവാന്‍ കൊതിച്ചു മന്ത്രമോതിയീ

നരൻ നമിച്ചിടുന്നു ഹന്ത! നർമ്മമെന്തിതിൽപ്പരം

* ഒരു സമസ്യാപൂരണം

കിളിന്തു കോശരൂപമായി മാതൃഗര്‍ഭമേറി നാം
പിറന്നു പിന്നെ പൈതലായി കാലമെത്ര പോയ് സഖേ
മറഞ്ഞു നിന്നു കാത്തതാം കൃപാകടാക്ഷമെന്നുമേ
മറഞ്ഞിടില്ല, ശങ്ക വേണ്ട, കൂടെയുണ്ടതെപ്പൊഴും

വികാരമെന്നതെപ്പൊഴും മനസ്സിനുള്ളതല്ലയോ
മനസ്സിനപ്പുറത്തുമൌനമായിരിപ്പു ബോധവും
മനസ്സരോവരം കടന്നു ചെന്നു തന്നെ വേണമാ
മഹത്വമേറിടുന്ന സത്യമൊന്നു കണ്ടറിഞ്ഞിടാന്‍


മനസ്സു പൊങ്ങിടുന്നിടത്തിരിപ്പതായതൊന്നിനേ
മറന്നിടാതെ നിത്യവും സ്മരിച്ചിടേണ്ടതില്ലയോ
മരുന്നു മന്ത്രമെന്നതൊക്കെയിന്നതൊന്നുതാന്‍ സഖേ
മരിക്കുവോളമുള്ളിലായ് ജപിക്കുവാനതൊന്നു താന്‍ .

അറിഞ്ഞിടുന്നു തത്വമാരു നൊന്തിടുമ്പൊഴെന്‍ ഹരേ
തുറന്നു ചൊല്ലിടാമെനിയ്ക്കുവേറെയില്ലൊരാശ്രയം
നിറഞ്ഞ കണ്ണു കാണ്മതില്ല സത്യമെന്നറിഞ്ഞു നീ
മറഞ്ഞു നിന്നിടാതെ നിന്‍ കൃപാരസം പകര്‍ന്നിടൂ

നമിച്ചിടുന്ന ഭക്തനുള്ളിലുള്ളദോഷമൊക്കെയും
ശമിച്ചിടാന്‍ തുണച്ചിടും മഹേശപാദപങ്കജം
നമശ്ശിവായയെന്നമന്ത്രമോതി വീണു കൂപ്പവേ
ഗമിച്ചിടുന്നു പാപമൊക്കെ, മുക്തനായിടുന്നവന്‍

രഥോദ്ധത

ലക്ഷണം: രം നരം ല ഗുരുവും രഥോദ്ധത
-0-/000/-0-/0-

ഏറിടുന്ന മദമായി ദാരിക-
നേറെ നോവു പകരുന്നു കാളി നീ
നേരമൊട്ടു കളയാതെ വന്നതിന്‍
വേരറുത്തു കൃപ കാട്ടിടേണമേ

തേടിടുന്നു തവ പാദപങ്കജം

പാടിടുന്നതപദാനവും സദാ

പേടിയല്ല, ഹൃദി മോദമേകുവാ-

നോടിയെത്തിടുക നാന്മുഖപ്രിയേ

 

വാടിടും മലരു പോലെ ചിത്തവും

വാടിടുന്ന സമയത്തു നിന്‍ കൃപ

കൂടെ വേണമൊരുപാടു നോവുത-

ന്നീടുമീയവനിവാഴ്വു നീറ്റവേ

നോവുനല്കുമകതാരിനെന്നുമേ

മോഹമെന്നറിയുമെങ്കിലും  സദാ

മോഹമേറി വരുമെന്റെ മാനസം

മത്തനായ് മരുവിടുന്ന മര്‍ക്കടന്‍

അമ്പിനാലെ മുറിവേറ്റതാവുകില്‍

അന്പിനാലതിലെ നോവു മാറ്റിടാം

അന്പു നോവു പകരുന്നതാവുകില്‍

തുമ്പമെന്നതിഹ മാറിടുന്നതോ ?

ഇമ്പമോടെ പറയുന്ന വാക്കുകള്‍ -

ക്കിമ്പമേകുവതുമാരുമാട്ടെ ഞാന്‍

അന്‍പുതന്നെയതുമെന്നു കണ്ടുടന്‍

തുമ്പമറ്റുവരുവാന്‍ നമിക്കയാം

* എന്മനം ചപലമാണു നിശ്ചയം

വമ്പു ഞാന്‍ പലതുമോതുമെങ്കിലും

നന്മയെന്മനസി തന്നിടാന്‍ ഭവാന്‍

താമസിക്കരുതു, പോരുകിപ്പൊഴേ

* ഒരു സമസ്യാപൂരണം

* തിങ്കളുണ്ടൊഴുകുമാറുമാശിര-
സ്സിങ്കലായുടലിലായി ഭസ്മവും
ശങ്കരിക്കു പ്രിയനായമർന്നിടും
ശങ്കരാഭരണസത്തു വിസ്മയം

* ഒരു സമസ്യാപൂരണം

ഭ്രാന്തമായ മമ ചിന്ത മാറ്റിടും
ശാന്തി തേടിയലയുന്നതായൊരെ-
ന്നന്തരം ഗമതിലായണഞ്ഞിടാന്‍
സുന്ദരേശ കൃപ കാട്ടുകെന്നുമേ

കാര്യകാരണവിചാരമൊക്കെയും
നേരു തന്നെയറിവില്ലെനിക്കു നീ
ചാരെ വന്നിടുകയെന്മനസ്സിനാ
നേരു കാട്ടി വഴി കാട്ടു കാളി നീ

പങ്കമുണ്ടകമെയെന്നു കാണ്കിലും
ശങ്കയെന്തിനതുമെന്റെയല്ല പോല്‍
പങ്കമറ്റ മമ ജീവനെന്നതാം
പങ്കജത്തിലണയൂ കൃപാനിധേ

ശങ്ക വേണ്ട ഭഗവാനെ നിന്‍ പദ-
പങ്കജത്തിലണയാന്‍ കൊതിക്കുമെന്‍

പങ്കമുള്ള മമ മാനസത്തിലെ
പങ്കജത്തെയുമെടുത്തു കൊള്‍ക നീ

മംഗളം

ഇരുളിലകലെയായ് ഞാന്‍ കണ്ടു ഹാ! താരമായി-

ട്ടരികിലണയുവാനായോടിയിന്നെത്തിയല്ലോ

ഇരവുപകലുമേറേ താണ്ടിയാണെത്തി ഞാനീ

ഭ്രമണപഥമതിങ്കല്‍ മംഗളം തന്നെ യാത്ര

 

മംഗള്‍യാന്‍ വിജയകരമാക്കിയ എല്ലാ ശാസ്ത്രജ്ഞന്മാര്‍ക്കും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ ... ആ പ്രയത്നത്തിനും നേതൃത്വത്തിനും പ്രണാമം

ഇന്ദുവദന

ലക്ഷണം: ഇന്ദുവന്ദനയ്ക്ക് ഭ ജ സം ന ഗുരു രണ്ടും
-00/0-0/00-/000/0-


ശങ്കരപദാബുജമതെന്റെമനമാകും

പങ്കജമതിങ്കലണയേണമതിലെന്നും

ശങ്കയൊരുപാടു നിറയുന്നതു കളഞ്ഞാ

ശങ്കരപദേ തരിക ഭക്തി ശിവശംഭോ

ചിന്തകളുയര്‍ന്നുവരുമെന്റെയകതാരില്‍

സന്തതമെരിഞ്ഞമരുമുണ്മയറിയാനായ്

ചിന്തകളുദിക്കുമിടമൊന്നു തിരയുമ്പോള്‍

സുന്ദരസുഖാനുഭവമായറിവതോ ഞാന്‍ ?

ചിന്തകളുമെന്മനസി നോവുപകരുമ്പോള്‍

നന്ദസുത! വന്നണയുകെന്നുമകതാരില്‍

അന്തിയണയുന്നളവുതിങ്ങുമിരുള്‍ മാറാ-

നെന്നുമൊളിയായമരുകെന്നുലകിലാകേ

എന്മനസി മിന്നുമൊളിയായമരുമങ്ങെന്‍
തിന്മകളകറ്റി ഹൃദി നന്മ പകരാനായ്
ജന്മമിതു നിന്റെ കൃപയായറിയുവാനായ്
തന്നിടുക നീ വരമെനിക്കു ജഗദംബേ

അന്നമയമാമുടലു,മുള്ളിലതിഗൂഢം

നന്മയുടെ പൂര്‍ണ്ണവുമടങ്ങു,മതുമെല്ലാം

ചിന്മയ! തവാഘ്രികമലത്തിലൊരുനാളില്‍

വന്നിടുവതിന്നു തുണയേകിടു ഗണേശാ

എന്തു ഗുണമാര്‍ക്കു വരുവാനിതു കണക്കില്‍
ഹന്ത! കൊല ചെയ്യുവതു, മെന്തൊരു ദുരന്തം
നിന്‍ കഴിവു കാട്ടുവതു കൊല്ലുവതിനല്ലാ
നന്മയുടെ വിത്തിവിടെ പാകുവതിനാട്ടെ

ഒന്നുമറിയാതമരുമാശിശുഗണത്തി-
ന്നന്ത്യമിതു മട്ടു വരുമെങ്കിലതു നന്നോ
നന്മയൊരുതെല്ലുമകതാരിലണയായ്കില്‍
തന്നിടുവതോ കരുണ ദൈവമിതറിഞ്ഞും

സ്രഗ്ദ്ധര

ചിന്താ ഗോവായി ചിത്തേ

സതതമമരുമാവെട്ടമോ കൃഷ്ണനായും

മന്ദസ്മേരത്തൊടൂതും

മുരളിയുടലുമായ് കാണ്മതായ് വന്നുവെന്നാല്‍

സന്താപം വിട്ടുപോയി-

ട്ടുലകമഖിലവും വിഷ്ണുവായ് കാണ്മതാകും

വന്ദിച്ചീടുന്നു ഞാനാ

സകരുണമമരും സത്യമേ നിന്നെ നിത്യം

വസന്തതിലകം

ലക്ഷണം: ചൊല്ലാം വസന്ത തിലകം തഭജം ജഗംഗം

--0/-00/0-0/0-0/--

പാടുന്നതില്‍ പിഴവു കണ്ടുവരുന്നുവെങ്കില്‍

പാടില്ലെടോ പഴി,പിഴച്ചതു വേണുവല്ലാ

പാടുന്നതാക്കുഴലുമല്ല,തിലൂടെയെന്നും

പാടുന്നതാപ്പൊരുളുതന്നെയിതെന്നുമോര്‍ക്കൂ.

ചേറില്‍ കളിച്ചു മരുവുന്നൊരു പന്നിയെന്നും

ചേറില്‍ സുഖം തിരയുമെന്നതു പോലെ മര്‍ത്ത്യന്‍

പേറുന്ന മോഹമിതിലായ് തിരയുന്നു സൌഖ്യം

നീറുന്ന നോവിലിതുപാവമറിഞ്ഞുമില്ലാ

കാണുന്നതല്ല നിജമെന്നതറിഞ്ഞു, സത്യം

കാണുന്നതായ മിഴിയെന്നതറിഞ്ഞുവെന്നാല്‍ *

കാണുന്ന ലോകമഖിലം കൃപമാത്രമായി-

ക്കാണുന്നു, ഹൃത്തിലുണരുന്നണയാത്ത ശാന്തി

* ദൃക് ബ്രഹ്മ ദൃശ്യം മായേതി സര്‍വ്വവേദാന്തഡിണ്ഡിമഃ

കായം വളര്‍ന്നു പല നോവുമറിഞ്ഞു പിന്നേ

തോയം കണക്കു ചില നാളു പൊഴിച്ചു കണ്ണീര്‍

ആയില്ല പോലുമിനിയും തുടരുന്ന വാഴ്വാം

തായമ്പകയ്ക്കു പതികാലമിടുന്നു രമ്യം

 

* ഒരു സമസ്യാപൂരണം

നാരായണാഖ്യഗുരുവേ ഭുവി മര്‍ത്ത്യനെന്നും

നേരായ മാര്‍ഗ്ഗമരുളും തവ വാക്കു ചിത്തേ

നേരായ് തെളിഞ്ഞു വരുവാന്‍ ഹൃദി നന്മയേകാന്‍

കാരുണ്യമേകുവതിനായ് ശിരസാ നമിപ്പൂ

 

ഘോരാന്ധകാരമുലകില്‍ മതജാതിഭേദ-

പ്പോരായ് നിറഞ്ഞു വരുമീസമയത്തു നിന്റെ

നേരായ മാര്‍ഗ്ഗമറിയാന്‍ ഭുവനത്രയത്തിന്‍

നേരൊന്നു കാണുവതിനായ് ഹൃദി നന്മയേകൂ

താനെന്നഹന്തയകലെക്കളയാനുമൊന്നായ്

ലക്ഷ്യത്തിലെത്തുവതിനായൊരു മാര്‍ഗ്ഗമോതും

മാനത്തു പാറുമിവരെന്‍ ഗുരുനാഥരെന്നായ്

കാണുന്നു നിത്യമിതുനല്ലൊരു ബാലപാഠം

പായല്‍ പരപ്പു പുറമേ, ഹൃദയത്തിനുള്ളില്‍

കാണുന്നു പങ്ക,മതുമാറുകയില്ലയെങ്കില്‍

പങ്കത്തില്‍ നിന്നു വിരിയുന്നൊരു പങ്കജം പോല്‍

ത്വത് ഭക്തിയൊന്നു വിരിയാന്‍ കൃപ തോന്നിടേണേ

ചിന്താസുമം മനസി വന്നു വിരിഞ്ഞുവെന്നാല്‍

വാക്കായ് പുറത്തുവരുമാമലരിന്റെ ഗന്ധം

നന്നായ ഗന്ധമണയാന്‍ മലര്‍ വാടിയില്‍ നാ-

മെന്നും മണം പകരുമാചെടികള്‍ വളര്‍ത്താം

ഹൃത്പുഷ്പമേ! മധു തിരഞ്ഞു വരുന്ന ജീവ-

ന്നേകാനകത്തു കരുണാര്‍ദ്രമണഞ്ഞിടുന്നാ

സ്നേഹാമൃതം പകരുവാന്‍ വിരിയുന്ന നിന്നേ

കാണാന്‍ കൊതിച്ചു ഗഗനത്തിലണഞ്ഞു സൂര്യന്‍

ആവുന്ന പോലെയടിയന്‍ ഭുവി നന്മ ചെയ്തു

മേവുന്നതിന്നു സദയം വഴികാട്ടുകമ്മേ

നോവൊക്കെ മാറ്റിയരുളൂ കരുണാകടാക്ഷം

നീ വന്നു നിത്യമമരൂ മമ മാനസത്തില്‍

* നേരത്തു ഭക്ഷണമുറക്കവുമില്ല മര്‍ത്ത്യ-

ന്നോരോവിധം പണിയിലായ് കഴിയുന്നു കാലം

നീറ്റുന്ന നോവിലെരിയുന്നിവരെന്നു വന്നാല്‍

"സാരജ്ഞരെന്നു കരുതുന്നതു മൌഢ്യമല്ലേ?"

* ഒരു സമസ്യാപൂരണം

നേരെന്നതീമിഴികളാലറിയുന്നതാണെ-

ന്നാരോ പറഞ്ഞു നിജമായതു വിശ്വസിച്ചു

പാരൊക്കെയും തിരയുവോരുടെ വാക്കുകേട്ടു

"സാരജ്ഞരെന്നു കരുതുന്നതു മൌഢ്യമല്ലേ?"


* ഒരു സമസ്യാപൂരണം

നാരായണന്റെ പദപത്മമതിങ്കലുള്ളം

ചേരാതെ മോഹവലയേറി വലഞ്ഞിടുന്നോര്‍

പാരില്‍ പണം പദവിയെന്നിവ നേടിയാലും

"സാരജ്ഞരെന്നു കരുതുന്നതു മൌഢ്യമല്ലേ?"
* ഒരു സമസ്യാപൂരണം


 * സ്ഥാനം ധനം പലതുമിങ്ങിനെ നേടുവാനായ്
ഞാനെത്രയോടി വെറുതേ പല നാളു കഷ്ടം
ജ്ഞാനം തരും കരുണ തന്‍ മഴ പെയ്തിടേണം
"മാനത്തു നിന്നു പനിനീരു തളിച്ച പോലെ"


* ഒരു സമസ്യാപൂരണം


തുമ്പിക്കരം കരുണയോടെ ശിരസ്സിലെന്നു-
മെന്‍ പാപമൊക്കെയകലാന്‍ വരണേ ഗണേശാ
തുമ്പം കളഞ്ഞു മമ മാനസമായ കേരം
നിന്‍ പാദപത്മമതിലായണയാന്‍ തുണയ്ക്കൂ


* സല്ക്കര്‍മ്മവും ഭജനയും കരുണാമയന്റെ
തൃക്കാല്ക്കലെത്തിടുവതിന്നിഹ ചെയ്തിടാതെ
തല്ക്കാലമുള്ളസുഖമിങ്ങുതിരഞ്ഞിടുന്നീ
നായ്ക്കോലമെങ്കിലിനി നന്നു കുരയ്ക്കലത്രേ


* ഒരു സമസ്യാപൂരണം




* വാക്കും പ്രവൃത്തിയതു പോല്‍ മമ മാനസത്തില്‍

ചേക്കേറിടുന്ന പല ചിന്തകളെന്നതെല്ലാം

നിന്‍ കാല്ക്കലര്‍ഘ്യമടിയന്നൊരുനാളു ശ്വാസം

പ്പോക്കറ്റു നില്പ്പളവു, വന്നു തുണക്കണം നീ

* ഒരു സമസ്യാപൂരണം

വിശ്വംഭരന്റെ കൃപയാണിഹ കാണ്മതാകും
വിശ്വം, മനസ്സു,മതിലായറിവായതെല്ലാം
അശ്വം കണക്കിലലയും മമ മാനസത്തില്‍
വിശ്വേശ! വന്നണയുവാനിനി വൈകിടാമോ?

വിശ്വാസമേകുകതിലുള്ളിരുളൊക്കെ മാറ്റീ-
ട്ടാശ്വാസമേകുമൊളിയായ് തെളിയാത്തതെന്തേ ?
വിശ്വത്തിലുള്ളമലയാതകതാരിലെത്തീ-
ട്ടെന്‍ ശ്വാസമായ് നിറയു നീ, ഹൃദി ഭക്തിയേകൂ


നവദുര്‍ഗ

വാഞ്ഛിതാര്‍ത്ഥപ്രദേ ദേവീ

ശൈലപുത്രീ നമോസ്തുതേ

അക്ഷമാല ധരിച്ചീടും

ബ്രഹ്മചാരിണി തേ നമഃ

 

ചന്ദ്രക്കല ധരിക്കുന്ന

ചന്ദ്രഘണ്ടേ! നമിപ്പു ഞാന്‍

പ്രപഞ്ചം തീര്‍ത്തതാം ദേവീ

കൂശ്മാണ്ഡേ! ഞാന്‍ നമിച്ചിടാം

 

ദുഃഖമൊക്കെയകറ്റീടാന്‍

സ്കന്ദമാതാവിനും തഥാ

സിംഹവാഹിനിയാം ദേവീ

കാത്യായിനിക്ക് വന്ദനം

 

ഭീതി മാറ്റിടുവാനെന്നും

കാളരാത്രീ! നമിപ്പു ഞാന്‍

ശാന്തി വന്നിടുവാന്‍ ദേവീ

മഹാഗൌരി തുണയ്ക്കണേ

 

മുക്തിയും സിദ്ധിയും നല്കും

ഭക്തി കൈവന്നിടാന്‍ സദാ

സിദ്ധിദേ തവ തൃപ്പാദേ

ഞാനിതാ പ്രണമിച്ചിടാം

 

ഒന്നിനെ പലതായ് കണ്ടു

പലതെന്നു നിനച്ചതില്‍

വലയും ചിത്തമെന്നും ഹാ

സത്യമെന്തറിയുന്നതും ?

 

പലതായ് കാണ്മതിമ്മട്ടില്‍

പലതല്ലെന്നുറച്ചതില്‍

പതറാതമരാനെന്നും

പരാശക്തി തുണയ്ക്കണേ

ഇന്ദ്രവംശ

ലക്ഷണം: കേളിന്ദ്രവംശാതതജങ്ങൾ രേഫവും

--0/--0/0-0/-0-

നീരെന്നുമേ തിങ്ങിടുമെന്റെ കണ്കളി-

പ്പാരില്‍ സദാ തേടുകയാണു നിന്‍ കൃപ

നേരം കളഞ്ഞീടുവതെന്തു വാണി! നീ

ചാരത്തണഞ്ഞെന്നെ തുണയ്ക്ക സന്തതം

കേളിക്കു ചൊല്ലീടുകയല്ല  നിത്യവും

കാളീ ഭവത് പ്രേരണ മാത്രമാണു മേ

നീളുന്നതാം ജീവിതവീഥിയില്‍ സദാ

കാളുന്ന നോവില്‍ തുണയായിടുന്നതും

ചേറൊത്തവാക്കൊന്നുരചെയ്കയെന്നതും

ചേരില്ല നാവി,ന്നതു നിര്‍ണ്ണയം സഖേ

ചേലുള്ളതാം വാക്കിനൊരിമ്പമില്ലയോ

ചേലൊത്തു ചൊല്ലീടുമതെന്നു വന്നിടില്‍

ദേവീ ഭവത്പാദരജസ്സിനാലെയെന്‍

പാവം മനസ്സിന്നൊരുശാന്തിയേകണേ

ആവുന്ന പോലൊക്കെ ഭജിച്ചിടാം സദാ

നീ വന്നു വാണീടുക മാനസേ ശിവേ

പാരം വലഞ്ഞീടുവതായ് വരുമ്പൊഴി-
ന്നാരേകിടും സാന്ത്വനമാകരങ്ങളെ
നേരിട്ടു വന്നെന്നെ തുണച്ചു സര്‍വ്വവും
പാരാതെ കാക്കും പൊരുളെന്നു കാണ്മു ഞാന്‍

നേരം കളഞ്ഞീടുവതെന്തിനായി ഞാന്‍

നാരായണായെന്നുജപിച്ചിടാം സദാ

തേരാളിയായെന്നകതാരിലെപ്പൊഴും

നേരായി നിന്നീടുക പാര്‍ത്ഥസാരഥേ

വീര്യത്തെ കാട്ടുന്നതിനായി കൊല്കയോ
വീരസ്യമീമട്ടിലുമോശമല്ലയോ
വീരന്നു ചേരുന്നതു പോരു താനെടോ
നേരിട്ടു നില്ക്കാന്‍ കഴിവൊന്നു കാട്ടു നീ

വയ്യല്ലൊ കാണാന്‍, കഴിവില്ല കണ്ണുകള്‍ -

ക്കയ്യോ, പൊഴിഞ്ഞെത്ര സുമങ്ങളിന്നലെ

ചെയ്യുന്നതെന്തീ,ശ്വര! മര്‍ത്ത്യനീവിധം

കൈയ്യും കണക്കറ്റപരാധമൊക്കെയും

എന്തിന്നു വേണ്ടി പിടയുന്നു ചിത്തമി-

ന്നെന്തിത്ര തേങ്ങിക്കരയുന്നു കണ്‍കളും

സ്വന്തം നിണം തിന്നുവതായ മര്‍ത്ത്യനി-

ന്നെന്തിന്നു നീ ജന്മവുമേകിഭൂവിതില്‍

വേരറ്റുവോ മര്‍ത്ത്യമനസ്സിലിന്നഹോ

നേരെന്നതും നന്മകളൊക്കെ മാഞ്ഞുവോ

പാരൊക്കെയും കാത്തരുളുന്നതാകുമാ

കാരുണ്യമേ ദുര്‍വിധിയെന്തിതേവമായ്

നേരാണു ഞാന്‍ കാണുവതൊക്കെയും ഭവത്-

കാരുണ്യമെന്നുള്ളതുമോര്‍ത്തിടായ്കയാല്‍

ഓരോന്നു ചിത്തേ നിരുപിച്ചഹോ വൃഥാ

നേരം കളഞ്ഞീടുകയാണു നിര്‍ണ്ണയം

ആരിങ്ങറിഞ്ഞീശ്വര! നിന്റെ ലീലകള്‍

നേരെന്തു ചൊല്ലീടുവതെന്റെ കണ്ണുകള്‍

ഓരോന്നു ചിന്തിച്ചമരുന്നവേളയില്‍

നീരെന്തിതേവം നിറയുന്നു കണ്‍കളില്‍

കൊല്ലാനൊരുങ്ങുന്നൊരുകൈയ്യിലായുധം

ചെല്ലാന്‍ വിധിക്കുന്നതിതെന്തിനീശ്വരാ

എല്ലാമൊടുക്കാനവതാരമായി നീ

വല്ലാത്ത രൂപത്തിലണഞ്ഞിടുന്നതോ

ശേഷിപ്പതെന്താണൊ,രുനാളുലോകവും
ശേഷിച്ചിടായെന്നു വരുന്ന നേരവും ?
സാക്ഷാത് പരബ്രഹ്മ,മതൊന്നു തന്നെയീ
ശേഷന്റെ മേല്‍ നിത്യമമര്‍ന്നിടും പൊരുള്‍

വൃന്ദാവനത്തില്‍ കളിയാടുമാപദം
സന്തോഷമുണ്ടായി വരാന്‍ മനസ്സിലും
എന്‍ ദോഷമെല്ലാം കളയുന്ന പുണ്യമായ്
വന്നെന്നെ കാത്തീടുക നിത്യവും ഹരേ

മോഹിച്ചു പോയെന്നതു ദോഷമാകുമോ
മോഹിച്ചിടാതാരിഹ വാണതുണ്ടെടോ
മോക്ഷത്തിനായുള്ളൊരുമാര്‍ ഗ്ഗമാകിലും
മോഹത്തിനാല്‍ തന്നെ വരുന്നതല്ലയോ

കാരുണ്യം

കല്ലുപോലായതാം ചിത്തേ

കാരുണ്യം വന്നുദിപ്പതും

കണ്ണിലാനന്ദമാമശ്രു

കാണാമെന്നതുമത്ഭുതം

കാരുണ്യം

ചിത്തേ കാണുന്നതാം നന്മ

കല്ലില്‍ കണ്ടെന്നു വന്നിടാം

നന്മയെന്നുമേ, ചൊല്ലുന്നൂ

കാണുമാക്കണ്ണിലാണു പോല്‍

ശാലിനി

ലക്ഷണം: നാലേഴായ് മം ശാലിനീ തംതഗംഗം
---/-****-0/-****-0/--

* കാലം താനോ മര്‍ത്ത്യരൂപം ധരിച്ച-
ക്കാലത്തെന്നോ കാലി/മേയ്ക്കാനണഞ്ഞൂ
പാലാലിന്ദ്രന്‍ പൂജ ചെയ്തുള്ളതാമാ
ലീലാലോലം ബാല്യകാലം പവിത്രം

* ഒരു സമസ്യാപൂരണം

* കൂട്ടം തെറ്റിപ്പോയി ഞാനെങ്കിലും നിന്‍

പാട്ടിന്നായിട്ടെത്രനാള്‍ കാത്തിരുന്നൂ

കഷ്ടം കാട്ടില്‍ വിട്ടുവോ കൃഷ്ണ!യെങ്ങും

കേട്ടില്ലല്ലോ നിൻ പദത്തിൻ സ്വനം ഞാൻ.

* ഒരു സമസ്യാപൂരണം

സത്യം! ദ്യോവില്‍ മാറ്റമില്ലാതെ നീ വ-
ന്നെത്തുന്നല്ലോ നിന്‍ കൃപാവെട്ടമേകാന്‍
നിത്യം വാഴ്വില്‍ സദ് ഗുരൂരൂപമായി
ട്ടെത്തും സൂര്യാ ത്വത് പദേ മത് പ്രണാമം

മാനത്തെന്നും കാണുമാസൂര്യബിംബം

വെള്ളത്തില്‍ നാം കണ്ടിടാമെങ്കിലും കേള്‍

ബിംബിച്ചീടും രൂപമോ ഛായമാത്രം

മാനത്തുള്ളാദീപമാണത്രെ സത്യം

 

മാലിന്യത്തില്‍ കണ്ടിടാം ഛായ,യൊപ്പം

നല്ലോരാറില്‍ കാണ്മതും ഛായതന്നേ

മാറുന്നില്ലാ സൂര്യനെന്നാലുമെന്നും

മാറിക്കാണ്മൂ കാണ്മതാം കാഴ്ചമാത്രം

ചിത്തേ നിത്യം കാണുമാവെട്ടമെന്നും

സത്തായ് കാണാ,നുണ്മ താനെന്നു കാണാന്‍

മര്‍ത്ത്യന്നാകായെന്നു വന്നീടുകില്‍ നീ-

യെത്തീടേണം ദേശികാ! ചിത്തപത്മേ

സമ്പത്തല്ലാ വിദ്യയല്ലാ മനുഷ്യ-
ന്നന്മ്പൊന്നെത്രേ വേണ്ടതായുള്ളിലെന്നും
തുമ്പം മാറ്റും സാന്ത്വനസ്പര്‍ശമാകാന്‍
വമ്പിന്നാകാ സ്നേഹമേ വാഴ്ക നിത്യം

ചൊല്ലാം, ലോകേ കാമനപ്പൂശരത്താല്‍
തെല്ലല്ലല്ലോ മാനസം നീറ്റിടുന്നൂ
കൊല്ലൂര്‍ വാഴും ദേവി നിന്‍ ഭക്തരെന്നും
വെല്ലും ലോകം നീ കനിഞ്ഞീടുകെന്നില്‍

പാട്ട്

ഭഗവത് കഥകള്‍ പാടുന്നോരേ

ഭാഗവതന്മാരെന്നു വിളിച്ചൂ

ഭഗവത് കൃപയാലുണരും കൃതിയോ

പൂജാമലരതുകീര്‍ത്തനമത്രെ

 

ഭഗവത് ചിന്തയുണര്‍ത്താതുള്ളൊരു

പാട്ടും വെറുമൊരു മായാജാലം

കയററ്റോടും കുതിര കണക്കേ

പായുന്നിന്ദ്രയമതുകേട്ടയ്യോ

പാപ്മ്യൂസിക്ക്

ചിത്തേ താനേ നിറഞ്ഞാ

മിഴികളുമറിയാതുള്ളതാം സത്യമോര്‍ത്താ-

ണത്രേ പാട്ടന്നു പാടീ

പറയുവതതിനായ് പേരു കേള്‍ കീര്‍ത്തനം താന്‍

ചിത്തത്തിന്നിമ്പമേകാ-

തൊരുചെറുനിമിഷം മാത്രമേകുന്ന സൌഖ്യം

മത്തേറീട്ടിന്നു മര്‍ത്ത്യന്‍

തിരയുവതതിനോ പേരു താന്‍ 'പാപ്മ്യൂസിക്ക്

Saturday, 1 November 2014

അത്ഭുതം

മത്തേകുന്നൊരു മായ തന്നെ മിഴിയില്‍  നിദ്രാസ്വരൂപത്തിലാ-

യെത്തുന്നേരമകന്നിടുന്നു മറയായ്  നില്ക്കുന്നഹങ്കാരവും

സത്തായുള്ളതു മാത്രമെന്റെയകമേ കാണുന്ന നേരത്തു ഞാന്‍

സത്യം തന്നെ വിശുദ്ധനായ് ശിശുസമം  കാണുന്നതെന്തത്ഭുതം

മാനിനി

ലക്ഷണം ന ജ ജ ര കേള്‍ യതിയഞ്ചില്‍ മാനിനി

000/0-****0/0-0/-0-

തിരയുവതാം സുഖമില്ല ഭൂവിലെ-
ന്നറിയുവതാം മനമൊന്നു തേങ്ങവേ
ചരണയുഗേ തരണേയെനിക്കു നീ
ശരണമതിന്നിഹകൂപ്പിടുന്നു ഞാന്‍

സുലഭമിതെന്നു പറഞ്ഞു കേട്ടു ഞാന്‍
പലതു കണക്കിഹ കാണ്കയാല്‍ സദാ

കലഹമഹോ നിറയുന്നു ഭൂമിയില്‍
പലവിധമായ് വലയുന്നു മര്‍ത്ത്യരും


മുടിയിലെഴും മണമെങ്ങു നിന്നതാ
മലരിലെയോ, തനിയേ വരുന്നതോ
മധുരസദസ്സിലണഞ്ഞിതിന്നു നീ
മറുപടി ചൊല്ലിയതത്ഭുതം പ്രഭോ

ഹൃദിയുണരും പല ചിന്തയൊക്കെയും
മദവിഷമായ് മനമാകെ നീറ്റവേ
സദയമതില്‍ കളിയാടുവാന്‍ വരൂ
യദുകുലനാഥ! വിളംബമെന്തിനായ്

മനമലരില്‍ തവഭക്തിയാം മധൂ-

കണമണയാന്‍ കൃപ കാട്ടിടേണമേ

കനിയണമേ, മമ ജീവനെന്നുമേ

തുണ, ഗുഹനേ!, തവ പാദപങ്കജം

 

ശരവണനേ ശിവശക്തിപുത്രനേ

ശരണബലം തരികെന്റെ ജീവനില്‍

ചരണയുഗം ഹൃദി കാണുവാന്‍ സദാ

മുരുക! ഭവാന്‍ കൃപയേക പുണ്യമായ്

ഇരുളകമേ നിറയുന്നനേരമൊ-

ട്ടൊരു തുണയായ് വഴി കാട്ടിയാക നീ

തരിക വരം, ഹൃദി നിത്യവും ശിവേ

വരിക, കൃപാബലമേകുകംബികേ

വിരിയുവതാം മലരൊക്കെ വാടിടും

ചിരി പകരും കനവും പൊലിഞ്ഞിടും

അര ഞൊടിയില്‍ മറയുന്നു സര്‍വ്വവും

കരയുകിലും കഥ മാറുകില്ലെടോ


ഹരിചരണസ്മരണത്തിനാലെയേ

ധരയിതിലായമരുന്ന നാള്‍കളില്‍

ദുരിതശതങ്ങളകന്നു മര്‍ത്ത്യനും

വരു സുഖ,മെന്നതിനില്ല സംശയം

കരുണ ഭവാന്‍ തരു പാദഭക്തിയാല്‍
മരണ ഭയം കളയൂ സദാശിവാ
ചരണയുഗേ മരുവുന്നതിന്നു നീ
വരമരുളൂ ശിവ! മുക്തിയേകണേ
കനവുകളില്‍ വഴി തെറ്റിടാതെയെന്‍

മനമലരേ ഗുഹനേ ഭജിക്ക നീ

ജനിമൃതിയില്‍ വലയുന്ന ജീവനില്‍

കനിയുക നീ വഴി കാട്ടു ഷണ്മുഖാ


ഗുരുവരുളായറിവും, മനസ്സിലായ്
നിറയുവതാം കനിവും, മനുഷ്യനായ്
മരുവിടുവോനകതാരിലെന്നുമേ
വിരിയണമേ, സുഖമോടെ വാഴുവാന്‍


മഴതരുമാ മുകിലും, നഭസ്സിലാ-
യഴകെഴുമാ മഴവില്ലു,മേവമായ്
പുഴ, യതു പോ ലണയുന്ന മാരുതന്‍
തഴുകുവതാം സുഖ,മൊക്കെ നിന്‍ കൃപ


വിരിയുവതാം ചെറുപൂവിനുള്ളിലും
നിറയുവതാം മധുവെങ്ങുനിന്നഹോ
നിറമിഴികള്‍ക്കറിയില്ലസത്യമെ-
ന്നറിയുവതാം മനമോതുമോ നിജം



വിയോഗിനി

ലക്ഷണം: വിഷമേ സസജം ഗവും സമേ, സഭരം ലം ഗുരുവും വിയോഗിനീ

00-/00-/0-0/-
00-/-00/-0-/0-

ഗുണമായ് നിജബോധരൂപമായ്
ഗണനാഥാ വരികെന്റെയുള്ളിലായ്
അണയും പല ദുഃഖമൊക്കെ നിന്‍
തുണയാല്‍ മാറ്റിയനുഗ്രഹിക്കണേ

വിരിയും പല പൂവിലൊക്കെയും

നിറയും തേന്‍ കണമെന്നപോലെയെന്‍

ഹൃദയേ തെളിയേണമേ സദാ

കൃപയാ നിത്യവുമംബികേ മുദാ

ഉരുകും മനതാരിലെന്നുമേ

വരണേ നീ തുണയേകണേ സദാ
മുരുകാ തവ പാദപങ്കജേ
തരണേ നീ മമജീവനാശ്രയം  


പുഴയായിഹ കാണ്മതെന്തെടോ

മിഴിനീരെന്തിനിയും വരുന്നുവോ

അഴലായി വരുന്ന കാര്‍ മുകില്‍

മഴയായ് പെയ്യുകയോ നിരന്തരം

വിരിയും മലരില്‍ തുഷാരമോ

മിഴിനീരോ തെളിയുന്നു കണ്‍കളില്‍

കരയേണ്ടതു ശോഭയല്ലെടോ

ചിരിതൂകുന്നതു തന്നെ നന്നു തേ

മൃദുവായൊരു വാക്കു നല്കുവാന്‍

സദയം നാവിലണഞ്ഞു കാണണേ

പദമായ് വരു നാദമായ് ഭവത്

പദമേകൂ കൃപ കാട്ടുകംബികേ

ചെറുതാമൊരുതണ്ടിലായ് വരും

മുരളീനാദമിതെത്ര സുന്ദരം

വരുമോ മമ ദേഹമാകുമീ

മുരളിക്കുള്ളിലെ നാദമായ് ഹരേ

ചിരിയും ചിരി തൂകിടും മനം
നിറയെ കാണുവതായ സൗഖ്യവും
തിരയുന്നതിനാൽ വരില്ലെടോ
വരുമെന്നാലതു തന്നെ ഭാഗ്യവും

വെറുതേ മനമെന്തിനായെടോ
കരയാനായ് വഴി തേടിടുന്നിതേ
നിറയും മിഴിനീരിനാലെയോ
കുറയുന്നെന്നകതാരിലുള്ള നോവ്

വിറ പൂണ്ടൊരു ചുണ്ടിനാകുമോ
പറയാനായൊരു വാക്കു,മെങ്കിലും
അറിയാമകതാരിനെന്നുമേ
നിറയും കണ്ണുകളോതിടും പൊരുള്‍

വിരിയുന്നൊരു പൂവുമേവമാ
ചിരിതൂകും ചെറു പൈതലും സദാ
പറയാതുരയുന്ന കേള്‍ക്കെടോ
നിറവേകും കൃപ താനിതൊക്കെയും

കരയേണ്ട,തു കൊണ്ടൊരാള്‍ക്കുമേ
വരുകില്ലാ ഗുണമെന്നു ചൊല്കിലും
കരയും മിഴി, നീരിലുണ്മയും
മറയുന്നൂ, നരനെന്തു ചെയ്തിടാന്‍

പഴിയെന്തിനു ചൊല്ലിടേണമീ

പിഴവുണ്ടാവതു നീ പൊറുക്കണം

കഴിവും മമ ജീവിതത്തിലെ

പിഴവും /നിന്നരുളല്ലയോ ശിവേ

കഴിവില്ലയൊരുത്തനെങ്കിലാ

പഴിയും  ദേവി നിനക്കു തന്നെയാം

പിഴവൊക്കെയകറ്റി നിന്‍ കൃപ

കഴിവായെന്നകതാരിലെത്തണം

തുഴയറ്റൊരു തോണി പോലവേ-

യുഴലുന്നൂ മമ ജീവനെന്നുമേ

വഴിപോലെയതിന്നു ശങ്കരീ

വഴികാട്ടൂ കര/യേറ്റുകെന്നെ നീ

ശരണാഗതവത്സലേ, ശിവേ

വരണേ നീ ഹൃദി വെട്ടമേകുവാന്‍

വരമായ്/ തവ പാദഭക്തി നീ

തരണേ, ജീവനു മുക്തിമാര്‍ഗ്ഗമായ്

ഗുണം

മാനത്തുള്ളൊരു കാര്‍മുകില്‍ മഴ തരും കാരുണ്യമായ് കണ്ടിടാം
മാനം മൂടിയിരുണ്ടതായ് കരുതിടാം സ്വന്തം രുചിയ്ക്കൊത്ത പോല്‍
പാനം ചെയ്യുക നന്മ തന്നമൃതമെന്നാകില്‍ വരും ചിത്സുഖം
നൂനം മര്‍ത്ത്യമനസ്സിലുള്ള ഗുണമേ കാണുള്ളൂ ലോകത്തിലും

ചിത്താബ്ജം *

ചിത്താബ്ജം വിടരാനൊരുങ്ങി വരുമാനേരത്തുമെന്നുള്ളിലായ്
സത്യത്തിന്നൊളിയായമര്‍ന്നു ഹൃദയേ കാണുന്നതാം ചിന്തയും
മത്തേകുന്നൊരഹന്തയായ് മിഴികളും മൂടുന്നതും കാണ്മു ഞാ-
നോര്‍ത്താലീ പ്രഥമാവലോകനമെനിക്കെന്നും പ്രഭാതോത്സവം

* ഒരു സമസ്യാപൂരണം

ശാലിനി

വര്‍ണ്ണിച്ചീടാനാവതല്ലെങ്കിലും ഞാ-

നര്‍ണ്ണോജാക്ഷേ! നിന്റെ മാഹാത്മ്യമെന്നും

വര്‍ണ്ണിയ്ക്കാനായ് മോഹമോടോതിടുന്നൂ

പൂര്‍ണ്ണേ! ദേവീ! ശ്ലോകമിമ്മട്ടിലെല്ലാം

----
നോവായപ്പര്‍ ക്കേകിയാപാദഭക്തി-

യ്ക്കാവാതില്ലാ വാഴ്വിലൊന്നും നിനച്ചാല്‍

ഏവം പണ്ടാ സുന്ദരന്നായി ദൂതും

പോവുന്നോരാ ശങ്കരന്നെന്‍ പ്രണാമം

 

 

തമിഴ് ശൈവഭക്തരായ 63 നായന്മാരില്‍ പ്രമുഖരായ നാല്വരില്‍ രണ്ട് പേരാണ് അപ്പര്‍ എന്ന പേരില്‍ അറിയപ്പെടുന്ന തിരുനാവുക്കരസും സുന്ദരമൂര്‍ത്തിസ്വാമികളും .... അപ്പര്‍ ജൈനമതം സ്വീകരിച്ചു, പിന്നീട് വല്ലാത്ത വേദന വന്നപ്പോള്‍ തിരിച്ച് ശിവഭക്തിയിലേക്ക് മടങ്ങി എന്ന് ഐതിഹ്യം ....സുന്ദരമൂര്‍ത്തിസ്വാമികളുടെ വിവാഹം ശിവന്‍ തടഞ്ഞു, പിന്നീട് അദ്ദേഹത്തിനു വേണ്ടി ദൂതനായും പോയി എന്ന് മറ്റൊരു ഐതിഹ്യം

ധ്യാനം

നിന്‍ നെഞ്ചില്‍ കാലുവെച്ചാ-

മുനിയൊടു "ചരണം  നൊന്തുവോ, വത്സ"യെന്നാ-

യാരായും വിശ്വമൂര്‍ത്തേ!

തവ കൃപ ഭഗവന്‍! ഭൂതലേയാരറിഞ്ഞൂ

ചാഞ്ചല്യം ചിത്തിലുണ്ടായ്

വരുമതുമിളകും കാറ്റിലെ ത്തോണി പോലെ-

ന്നായാലും നിന്‍ കടാക്ഷം

വരണമടിയനും ത്വത് പദം പൂകിടാനായ്

ചിത്പ്രകാശം

അകക്കാമ്പിലെന്നും ജ്വലിയ്ക്കുന്ന ദീപം

തെളിയ്ക്കുന്നതാണത്രെ കാണുന്ന ലോകം

മിഴിയ്ക്കെന്നുമേ കാണ്മതല്ലത്രെ നിത്യം

നിലയ്ക്കാതെ മിന്നുന്നൊരാചിത്പ്രകാശം

വെട്ടം

അരുണകിരണമല്ലാ കാഴ്ചയേകുന്നതന്തി-

ത്തിരികളിലൊളിയായിക്കാണ്മതാം ദീപമല്ലാ

കരുണയൊടകതാരില്‍ ദേവി നിന്‍ മന്ദഹാസം

ചൊരിയുമളവിലെന്നും കാണ്മു ഞാനീപ്രപഞ്ചം

 

പ്രചോദനം

കിം ജ്യോതിസ്തവഭാനുമാനഹനി മേ രാത്രൗ പ്രദീപാദികം

സ്യാദേവം രവിദീപദർശനവിധൗ കിം ജ്യോതിരാഖ്യാഹി മേ.

ചക്ഷുസ്തസ്യ നിമീലനാദിസമയേ കിം ധീർധിയോ ദർശനേ

കിം തത്രാഹമതോ ഭവാൻപരമകം ജ്യോതിസ്തദസ്മി പ്രഭോ.

ധ്യാനം

നിരാലംബനാലംബമായ് കാണ്മതാകും

പരേ നിര്‍മ്മലേ നിന്റെ പാദാരവിന്ദം

തിരഞ്ഞീടുമെന്നില്‍ തെളിഞ്ഞീടുകെന്നും

പരം ജ്യോതിയായ് ജ്ഞാനമായ് ബോധമായും

പാഴ് മുളം തണ്ട്

പാടാനറിയാത്ത പാഴ് മുളം തണ്ടിലായ്

പ്രാണപ്രവാഹമണഞ്ഞിടുമ്പോള്‍

പാടുന്നുവെന്നൊക്കെ തോന്നിടാമെങ്കിലും

പാടില്ല, പാടാനറിവുമില്ലാ

ദിനചര്യ

ഉദയഗിരിയിലെന്നും സൂര്യനെത്തുന്നതിന്‍ മു-

ന്നുണരണ,മുടനേ നീ സ്നാനവും ചെയ്തു പോരൂ

ഉടലിനുമതുപോലേ മാനസത്തിന്നുമായി-

ക്കരുതുക കുളിയെന്നും ശുദ്ധമാക്കീടുവാനായ് ?

 

മനമതിലിനിയല്പം ദേവനാമം ജപിച്ചി-

ട്ടമരുക, പുനരാട്ടേ ബാക്കി കാര്യങ്ങളെല്ലാം

കരുതുക തവ കര്‍മ്മം സേവയായീശ്വരങ്കല്‍

കരുണയൊടവനേകും, നന്മയും ശിഷ്ടകാലം

അവിഘ്നമസ്തു

ദുരിതങ്ങളകറ്റി ഗണേശ! ഭവാന്‍

തരണേ മമ വാഴ്വിനു നല്ല ഗതി

ഗുരുപാദയുഗം തൊഴുമെന്നകമേ

വരു നീ  കൃപയോടറിവായൊളിയായ്

 

കരതാരിലെ വീണയിലെന്നതു പോല്‍

കരുണാബലമേകി തുണച്ചിടണേ

വരവാണി! പദാംബുജമെന്‍ ഹൃദയേ

വരദേ വരണേ നിറവായരുളായ്

മിഴിയേകിടു,കെന്‍ ഹൃദയേ തെളിയും

മിഴിവേകിടുമെന്നൊളി കാണ്മതിനായ്

അഴലേകുമഹന്തയകന്നതുമെന്‍

നിഴലെന്നറിയാന്‍ തുണയേകണമേ

മര്‍ക്കടം

ആടും സംസാരവൃക്ഷേ

ചപലതയെഴുമാ മര്‍ക്കടം പോലെ ചിത്തം

പേടിക്കുന്നൂ ചിലപ്പോള്‍

ധരയിതിലനിശം കാഴ്ചകള്‍ കണ്ടു നില്ക്കേ

പാടേ നോവേറ്റിടുമ്പോള്‍

കരയുമതുചിരം തെല്ലു നേരത്തു കഷ്ട-

പ്പാടെല്ലാം മാറിയെന്നാല്‍

ചെറിയൊരുചിരിയായ് പോയതെല്ലാം മറക്കും

കരുണ

കുമിളയിലുലകെല്ലാം കാണ്മതായ് തോന്നിയാലും

കരുതുക നിമിഷാര്‍ദ്ധം കൊണ്ടു കാണാതെയാകും

കുമിളയുമുലകും നാം കാണുമീക്കണ്ണു പോലും

കരുണ,യിവിടെയില്ലാ വേറെയൊന്നും നിനച്ചാല്‍

സദാശിവേ

ചിദഗ്നിഭൂതയായ ദേവി നിന്റെ ദിവ്യദര്‍ശനം

മദാന്ധനാമെനിക്കു കാണ്മതായ് വരില്ലയെങ്കിലും

പദാരവിന്ദമാശ്രയിച്ചിടുന്ന നേരമെങ്കിലും

സദാശിവേ തെളിഞ്ഞു കാണുവാന്‍ കനിഞ്ഞിടേണമേ

കൃപ

ഗര്‍വ്വം തിമിരമായ് കണ്ണില്‍

മറ തീര്‍ക്കുന്നുവെങ്കിലും

കാഴ്ചയേകുന്ന കാരുണ്യം

ദേവീ നിന്‍ കൃപ, നിശ്ചയം

സാഗരം

ഓരോരോ ചിന്ത ചിത്തേ

വരുമതുതനിയേ പ്പോയിടും നിത്യമായി-

ട്ടാരും കാണില്ലിതൊന്നും

കരുതുക സതതം മാനസം സാഗരം പോല്‍

തീരം തേടീട്ടടുക്കും

തിരകളുമകലും തെല്ലു നേരത്തിലെന്നേ

പാരില്‍ കാണാവതുള്ളൂ

കഥയിതുതുടരും മാറ്റമില്ലാതെയെന്നും

വസന്തമാലിക

ലക്ഷണം വിഷമേ സസജം ഗഗം സമത്തില്‍
സഭരേഭം യ വസന്തമാലികയ്ക്ക്

00-/00-/0-0/--
00-/-00/-0-/0--


ഒരുകാടിതു ഘോരമാം മൃഗങ്ങള്‍ -

മരുവുന്നൂ, ഭയമേറിടുന്നു ചിത്തേ

വരണേ വഴികാട്ടിയായി നീയെ-

ന്നരികേ കൃഷ്ണ! തുണച്ചിടേണമെന്നും

ഗുരുവായകമാനസത്തിലെന്നും
മരുവീടും പൊരുളല്ലയോ വിഭോ നീ
വിരിയും മലരിന്റെ തേനുമീശന്‍
കരുണാര്‍ദ്രം പകരുന്നതെന്നു കാണ്മൂ

ഗുരുവേ കരുണാബലം തരാനാ-

യരുതേ സംശയമേതുമേ കൃപാലോ

ദുരിതം നിറയുന്നതായവാഴ്വില്‍

ശരണം നിന്‍ പദയുഗ്മമൊന്നു മാത്രം

ഭുവനം വിഷനാഗമായി ചിത്തേ
യിവനേകും പല നോവുമെന്നു വന്നാല്‍
തവ നാമവുമോതി വാഴുമെന്നേ-
യിവിടെന്നും കൃപയോടെ കാത്തിടേണേ

അരുളായകമേ തെളിഞ്ഞിടുന്നാ

പൊരുളായ് ശക്തിയൊടൊത്തു ജീവനായും

മരുവുന്നൊരുസത്യമൊന്നതെന്നാ-

യറിവേകാന്‍ ഗുരുവാക കാശിനാഥാ

മഴവില്ലു വരച്ചതാരുമാട്ടേ
മിഴികള്‍ കാണ്മതു പാഴ് കിനാവുമാട്ടേ
മിഴിനീരൊഴുകുന്ന നോവു വേണ്ടി-

ന്നഴലേകുന്നിവയൊന്നുമിന്നുവേണ്ടാ
ഗിരികന്യയൊടൊപ്പമെന്റെ ചിത്തേ

വരണേ നീ ശിവ! ഭക്തി നല്കു ശംഭോ

തരണേ തവ രൂപമെന്റെയുള്ളില്‍

കരുണാര്‍ദ്രം തെളിയാന്‍ വരം മഹേശാ


പലതായിഹ കാണ്മതൊക്കെയോര്‍ത്താല്‍
പലതല്ലൊന്നി,തുചൊല്ലിടുന്നു വേദം
കലഹം വെറുതേ വരുത്തി വെച്ചൂ
പലരും സത്യമറിഞ്ഞതില്ല കഷ്ടം




മിഴിയെന്തറിവൂ മനസ്സു,മെന്തേ

മിഴിനീരിങ്ങൊഴുകീടുവായ് വരുന്നൂ ?

ഒഴുകും പുഴയെന്തറിഞ്ഞിടുന്നൂ

മഴമേഘം പറയാത്ത നൊമ്പരങ്ങള്‍

ജ്ഞാനം

ഞാനെന്നുള്ളൊരഹന്ത  മാറിടുവതായ് കാണില്ലയെന്നാകിലോ

ജ്ഞാനം വ്യര്‍ത്ഥമതത്രയേറെയിരുളെന്നത്രേ നിനച്ചീടണം

താനെന്താണിഹ വാഴ്വതല്പദിനമിക്കാണുന്നതും മാഞ്ഞു പോ-

മാനന്ദം പകരേണമാവതുകണക്കെന്നേ നിനക്കാവു നാം

സ്വപ്നം *

അര്‍ത്ഥമേകുന്നതാം സൌഖ്യവും തേടിയ-

നര്‍ത്ഥമൊട്ടേറെയുണ്ടായിടാമെങ്കിലും

വ്യര്‍ത്ഥമിമ്മട്ടിലായോടിടും മര്‍ത്ത്യനി-

ന്നര്‍ത്ഥമില്ലാതെഴും സ്വപ്നമാണേറെയും

 

* ഒരു സമസ്യാപൂരണം

മേഷജന്മം

മേ' 'മേ' യെന്നു കരഞ്ഞീടും

മേഷമെന്നുള്ള പോലവേ

'മേ*' 'മേ' യെന്നു കരഞ്ഞെന്നും

മര്‍ത്ത്യനും വാണിടുന്നിഹ

 

* മേ = എന്റെ, എനിക്ക്;  മേഷം = ആട്

ഗജേന്ദ്രമോക്ഷം

കാട്ടില്‍ കൂട്ടരുമൊത്തു വാണരുളുമാക്കാലത്തറിഞ്ഞില്ലഹോ

കൂടുന്നെന്നിലഹന്തയെന്ന വിഷയം സത്യം മറന്നേനഹം

കാലില്‍ വന്നു പിടിച്ചു താഴ്ത്തി പലതാം നോവേകിടും നക്രമായ്

കാലം തന്നെയണഞ്ഞതും കൃപ ഹരേ ഹൃത്പത്മമേകുന്നു ഞാന്‍

ധ്യാനം

യാതൊന്നില്‍ പല നാളു മുമ്പിലുളവായ്

കാണായതായൊക്കെയും

യാതൊന്നില്‍ മറയുന്നു കാണ്മതഖിലം

കാലം കഴിഞ്ഞീടുകില്‍

യാതൊന്നിന്‍ കൃപയാലെ നിത്യമുലകില്‍

വാഴുന്നു ഞാനീവിധം

യാതൊന്നെന്നിലമര്‍ന്നു  കാത്തരുളുമാ

കാരുണ്യമേ കൈ തൊഴാം

വംശസ്ഥം

ലക്ഷണം: ജതങ്ങൾ വംശസ്ഥമതാം ജരങ്ങളും
0-0/--0/0-0/-0-

ഗണേശ! കാരുണ്യമൊടെത്തിയെന്നുമേ

തുണയ്ക്കണം ഭക്തിയുമേക മുക്തിയും

ഗുണങ്ങളല്ലാത്മവിശുദ്ധിയേകുവാ-

നണഞ്ഞിടേണേ മനതാരിലീശ്വരാ

ജനിച്ച നാള്‍ തൊട്ടിതുനാള്‍ വരേയ്ക്കു ഞാന്‍
ജപിച്ചതേയില്ലൊരുമാത്രയെങ്കിലും
തുണച്ചിടാനായ് മമ വാഴ്വിലെന്നുമേ
മടിച്ചിടാതെത്തുക ഷണ്മുഖാ ഭവാന്‍

നിനച്ചതെല്ലാം ചില നേരമുണ്മയായ്
നിനക്കു കാണായ് വരു,മാകയാല്‍ സദാ
നിനയ്ക്കണം നല്ലതു മാത്രമെപ്പൊഴും
മനപ്രയാസങ്ങളകന്നിടാന്‍ സഖേ

മനപ്രയാസങ്ങളകന്നുപോകുവാന്‍

കനിഞ്ഞുനീ വന്നിടുകെന്റെ മാനസേ

വിനായകാ നിന്‍ കൃപ ഭക്തിയായ് സദാ

മനസ്സിനേകീടുക ശാന്തിമാര്‍ഗ്ഗവും

തനിച്ചു പോകേണ്ടൊരു യാത്രയീവിധം

നിനയ്ക്കണം ജീവിതമെന്നിരിയ്ക്കിലും

ജനിച്ച നാള്‍ തൊട്ടിതുനാള്‍ വരേയ്ക്കുമേ

കനിഞ്ഞു താങ്ങായവരെന്റെ കൂട്ടുകാര്‍

നിനച്ച പോല്‍ തന്നെ വരുന്നതല്ല, കേള്‍
മനുഷ്യനീ വാഴ്വിലെ യാത്രയെങ്കിലും
തനിച്ചു നിര്‍ത്താതെ തുണയ്ക്കു വന്നിടും
കനിഞ്ഞു താങ്ങായമരും കൃപാബലം
കനിഞ്ഞ നിന്‍ സൃഷ്ടിയിലെന്തിനീശ്വരാ
വിനാശവും ചേര്‍ത്തു രചിപ്പതെപ്പൊഴും
നിനക്കിതെല്ലാം ചെറുലീലയായിടാ-
മെനിക്കിതേകുന്നതു കണ്ണുനീരഹോ




ഭവിപ്പതെല്ലാം കൃപയായി നിത്യവും

ശ്രവിപ്പതോ നിന്നപദാനമായിയും

നിനയ്പതായ് തന്നെ വരാനഹര്‍നിശം

ഭജിപ്പു ഞാന്‍ ശ്രീഹരി! നിന്‍ പദാംബുജം

മനുഷ്യനായ് നല്ലൊരു ജന്മമേകിയി-
ട്ടെനിക്കു താങ്ങായ് പല നാള്‍ കഴിച്ചതും
നിനക്കു ഞാന്‍ നല്കിയ നോവുമൊട്ടുമേ
നിനച്ചിടാതുള്ള കൃപയ്ക്കു കൂപ്പിടാം

* പതിച്ചുവോ സൂര്യനുമാഴിതന്നിലായ് ?
ചതിച്ചതോ ? ലോകമിരുട്ടിലാണ്ടുവോ ?

കുതിച്ചവന്‍ വാനിലണഞ്ഞിടും ദൃഢം

പ്രതീക്ഷ താനത്രെ മനുഷ്യനാശ്രയം




* ഒരു സമസ്യാപൂരണം

കരിഞ്ഞുപോം ദേഹമിതോര്‍ത്തുമത്ഭുതം

ചൊരിഞ്ഞു പോല്‍ ബാണമനംഗനന്നഹോ !

മരിച്ചതില്ലത്രെ, മനസ്സിലുണ്ടവന്‍

മരിയ്ക്കുമോ നന്മയെഴുന്നതേതുമേ ?




എരിഞ്ഞിടാം ദേഹമിതെങ്കിലും സഖേ
കരിഞ്ഞിടാ മാനസവാടി തന്നിലായ്
വിരിഞ്ഞതാം പൂവുകളൊക്കെ നാളെ പൂ-
ശരങ്ങളായ് തന്നെ വരുന്നതല്ലയോ ?

കരിഞ്ഞു പോകട്ടെയിതെന്തിനായ് വൃഥാ
'മരിച്ചിടാം ദേഹ'മിതോര്‍ത്തുമായിടാം
മരിച്ചിടാതെന്നുമിരുന്നിടാന്‍ സ്വയം
കരിഞ്ഞുപോയ് മര്‍ത്ത്യമനസ്സിലായവന്‍

വിരിഞ്ഞതാം പൂവിനകത്തു തേന്‍ കണം

നിറഞ്ഞിടാന്‍ കാരണമെന്തതൊന്നു താന്‍

പിറന്ന നാള്‍ തൊട്ടു കൃപാകടാക്ഷമാ-

യറിഞ്ഞതും ദൈവവുമെന്നു ചൊല്ലിടാം

മറഞ്ഞിടാതെന്റെ മനസ്സിലെപ്പൊഴും
നിറഞ്ഞു കാണുന്നൊളിയായി നിന്‍ കൃപ

വിരിഞ്ഞതാം പൂവിലെ തേന്‍ കണക്കെ ഞാ-
നറിഞ്ഞിടാനായ് വരമേകുകംബികേ

മരിച്ചു പോമെന്നതുമാത്രമല്ലയെ-
ന്നറിഞ്ഞു ഞാന്‍ നോവിലെരിപ്പതെന്നുമേ
കരഞ്ഞു പോകും പല നോവു നീറ്റിലും
മരിക്കുവാനും കഴിയാതെ പോവുകില്‍


പൊരുള്‍

ഓങ്കാരപ്രതിപാദ്യമായ പൊരുളീ ഞാനെന്നറിഞ്ഞീടുമെ-

ന്നാങ്കാരാദികളായ്  തെളിഞ്ഞു പുനരെന്‍ കണ്ണും മറച്ചീടവേ

പങ്കേ താനെ വിരിഞ്ഞിടുന്ന കമലം പോലെന്നിലായ് നില്പതായ്

ശങ്കാതീതമറിഞ്ഞിടേണമിതു താന്‍ ചിത്ജ്യോതിയായ് കാണ്മതും

മൂകാംബികേ

പകച്ചു നില്ക്കുന്നതു കാണ്മതില്ലേ ?

മൂകാംബികേ നീ കൃപ കാട്ടിടേണേ

നികത്തണേയെന്‍ കുറവൊക്കെ, നീയാ-

ണേകാശ്രയം മര്‍ത്ത്യനുവാഴ്വിലെന്നും

ചെരാത്

മണ്‍ ചെരാതില്‍ നിങ്ങള്‍ കാണുന്ന

വെട്ടമാചെരാതിന്‍ സ്വന്തമായതല്ല

 

ആരോ നിറച്ചതില്‍ സ്നേഹമാം നെയ്യു

പിന്നാരോ തെളിച്ചതില്‍ നന്മ തന്‍ വെട്ടവും

കാലം കഴിഞ്ഞാലെരിഞ്ഞു തീരാമതു

കാറ്റിലകപ്പെട്ടു കെട്ടു പോകാം

 

കൂരിരുള്‍ മാറ്റുവാന്‍ തെല്ലിടയാകിലും

കാരണമായാലതത്രെ പുണ്യം

സമര്‍പ്പണം

ധര്‍മ്മം ഞാനറിയുന്നതില്ല ഭഗവന്നെന്താണധര്‍മ്മം, ഭവാന്‍

കര്‍മ്മം ചെയ്വതിനായ് തെളിച്ച വഴിയേ പോകുന്നിതാവുന്ന പോല്‍

ധര്‍മ്മാധര്‍മ്മമറിഞ്ഞിടാതെയടിയന്‍ ചെയ്യുന്ന കര്‍മ്മങ്ങളും

ധര്‍മ്മത്തിന്‍ പരിരക്ഷണാര്‍ത്ഥമധുനാ നിന്നില്‍ സമര്‍പ്പിച്ചിടാം

ദുര്‍ബലം

എരിച്ചിടാന്‍ വാക്കുകളേറെ വേണ്ടെ,-

ന്തൊരക്ഷരം ? തെല്ലൊരു നോക്കിനാലും

കരിഞ്ഞു പോം മാനസവാടിയാകേ

വിരിഞ്ഞതാം പൂവുകളൊക്കെയോര്‍ത്താല്‍

വിദ്യാഭ്യാസം

"വിദ്യാലയേ കേട്ടു പഠിച്ചതായ-

തെല്ലാം മറന്നെന്നു വരുന്നതായാല്‍

മിച്ചം വരുന്നോരറിവാണു ചൊല്ലാം

വിദ്യാ"യിതേവം പറയുന്നതൈന്‍സ്റ്റൈന്‍

 

""Education is what remains after one has forgotten everything he learned in school"

അപരവക്ത്രം

പറയുകയരുതേറെയാണു ഞാ-

നറിയുവതാം പല ദോഷമെന്നിലായ്

ചെറിയൊരുതിരിവെച്ചിടാമിതാ

നിറയുകയെന്നകതാരിലംബികേ

ഒരുവരിയെഴുതാന്‍ തുനിഞ്ഞു ഞാ-
നറിവതു പോലെ കുറിക്കിലും വരാ
ഗുരുവരകൃപവാക്കുരൂപമായ്
നിറയുവതിന്‍ ഗുണമെന്നു നിര്‍ണ്ണയം

ഇരവിതിലകമേ തെളിഞ്ഞിടും

ഗുരുകരുണാബലമായ് വരേണമേ

ചരണയുഗമതിങ്കലായ് സദാ

ശരണവുമേകുക വാജിവാഹനാ!

ശിവ ശിവ ഭഗവന്‍ മനസ്സിലായ്
തവ നടനം ദിനവും നടക്കവേ
ഭവഭയമകലാന്‍ കനിഞ്ഞു നീ
ശിവപദമേകിടണേ സദാശിവാ

ഒരു സമസ്യാപൂരണം

ചില്‍ക്കാമ്പില്‍ വാണെഴുന്നാപൊരുളിനുമറിയാതില്ലയൊന്നും നിനച്ചാല്‍

തല്‍ക്കാലം നൊന്തിടുമ്പോള്‍ ഹൃദിയിതുതെളിവായ് കാണ്മതില്ലെന്നെയുള്ളൂ

ഉള്‍ക്കാമ്പില്‍ ജീവനായിട്ടമരുവതുദൃഢം രക്ഷയായ് നിന്നിടുമ്പോള്‍

നാല്‍ക്കാലില്‍ത്തന്നെപൂച്ചക്കൊരുപതനമതെന്നുള്ളതിന്നെത്ര സത്യം

ലോകം

ഉലകിലെയറിവെല്ലാം ഗൂഗിളില്‍ കാണുമെന്നാ-

ലകമെതെളിവതാകും വെട്ടമങ്ങില്ല നൂനം

ഉലകുമകമനസ്സും കാട്ടുമാദീപമായി

ട്ടമരുവതുതെളിക്കും ലോകമാണെന്റെ ലോകം