Thursday, 31 January 2013

വിഭ്രമം

സുഗന്ധമാര്‍ന്നപുഷപങ്ങള്‍
കയറില്‍ കോര്‍ത്തെടുത്തു ഞാന്‍
കെട്ടി പിന്നെന്റെ കണ്ഠത്തില്‍
മാലയേന്നോര്‍ത്തു പണ്ടെടോ

കണ്ടു മോഹിച്ചുവന്നൊക്കെ
കാണുന്നോരൊക്കെയെന്നുമായ്
ഏറിവന്നെന്റുള്ളിലേറ്റം
കഷ്ടം നിന്ദ്യമഹന്തയും

കാലം കടന്നു പോയിന്നു
വരളും വേനലായഹോ
കരിഞ്ഞുപോയാ പുഷ്പങ്ങള്‍
മണവും വിട്ടു പോയതിന്‍

എരിയും വേനലില്‍ ചൂടില്‍
വലയും ദേഹവും പുനഃ
തളര്‍ന്നുറക്കമായല്ലോ
ദുഖതപ്തമനസ്സുമായ്

ഉണര്‍ന്നുപിന്നെയെപ്പോഴോ
കണ്ഠത്തില്‍  കയര്‍  കണ്ടഥ
പാമ്പെന്നോര്‍ത്തു ഭയം പൂണ്ടു
പാവമെന്‍ മാനസം സ്വയം

ആരോ കനിഞ്ഞു നീട്ടുന്ന
കനിവാം കനവെന്നപോല്‍
കാരുണ്യകിരണം പോലെ
പുതുനാളുപിറന്നുവോ

അറിവിന്‍ കിരണം കണ്ണില്‍
അരുളായ് തെളിഞ്ഞീടവേ
അറിയുന്നു പാമ്പല്ലിതു
കേവലം കയറെന്നതും

മായാഭ്രമത്താലല്ലോ ഞാന്‍
ഹാരമാണിതെന്നോര്‍ത്തതും
പിന്നിതു നാഗമാണെന്നും
നിനച്ചേറ്റം പകച്ചതും

മായാവലയിലുഴലും
മാനവനെന്തുചെയ്യുവാന്‍
മാനവമാനസം തന്നെ
മായാവിഭ്രമകാരണം

മായ കാട്ടി വലയ്ക്കുന്ന
മനം ചഞ്ചലമല്ലയോ
മത്തമര്‍ക്കടം പോലെന്നും
ചപലം മര്‍ത്ത്യമാനസം

സച്ചിദാനന്ദം

സത്തായി ചിത്തായി ആനന്ദമായി
സച്ചിദാന്ദസ്വരൂപമായി
നിത്യേനയറിയുന്നസത്യമായ, കതാരിലെ
സത്യപൊരുള്‍ രൂപമായി
ആദ്യന്തമാനന്ദമേകുന്ന സത്യമാ
യെന്നിലെ ഞാനാം സത്യമായി
എന്നെയറിയാതെയെന്തിനാ
യെന്തിനോ വേണ്ടിയലഞ്ഞിടുന്നു

Wednesday, 30 January 2013

വ്യഥ

മാനസസരസ്സില്‍ തീരത്തുനിന്നിട്ടും
കൈലാസനാഥനെ കാണ്മതില്ല
മോഹമാം കാറ്റിലലയടിച്ചുയരുന്ന
തിരതള്ളിയാര്‍പ്പതിനാലെയാമോ

സ്നേഹത്തിന്‍ പാലാഴിതീരത്തുവന്നിട്ടും
വൈകുണ്ഠനാഥനെ കാണ്മതില്ല
ഗൂഢമാം മായ മനോബുദ്ധിയിലാസുര
ഭാവമഹന്തയായ് തീര്‍ക്കയാലോ

ചിപ്പി

എന്തിന്ന് സോദരാ നിന്മിഴിക്കോണി
ലറിയാതൊരുതുള്ളിനീര്‍ വിതുമ്പി
കണ്ണുനനയ്ക്കുമാത്തുള്ളിയിലോര്‍ക്ക നീ
കയ്പേറും ശോകനീരായിടൊല്ല

കേള്‍ക്കുന്നതുണ്ടു ഞാന്‍ നിന്നകതാരിലെ
കോവില്‍ മുഴക്കുന്ന മന്ത്രധ്വനി
കേള്‍ക്ക നീ, അന്തരംഗത്തിലെപ്പൊഴും
മന്ത്രിച്ചിടുന്നൊരാ മധുരധ്വനി

അന്തരംഗത്തിലലതല്ലിടും ചിന്തക
ളൊന്നടങ്ങിയെങ്കിലോ കാണായിടാം
ആഴത്തിലൊളിച്ചൊരു ചിപ്പിയില്‍ നിത്യവും
മന്ത്രം ജപിക്കും നിന്‍ പ്രാണനേകന്‍

ഈ മിഴിനീരെടുത്താദരവോടുടന്‍
ഏകാനാമാപ്രാണനിലര്‍പ്പിക്ക നീ
കാലങ്ങള്‍ പോകവേ, വറ്റീടുമാ കടല്‍
പ്രാണനാമാചിപ്പി മുത്തായിടും

Tuesday, 29 January 2013

'വിഷയസുഖം'

വിഷമങ്ങളില്ലാത്തൊരാളിനേയും
വിഷമമാണിന്നിഹ കണ്ടീടുവാന്‍
വിഷമത്തിന്‍ ഹേതുവേതൊരാള്‍ക്കും
വിഷയങ്ങള്‍ തന്നെയാണെന്നുചൊല്ലാം

വിഷയങ്ങളില്‍ പെട്ട മാനസം തന്നെയാം
വിഷമങ്ങളില്‍ പെട്ടുലയുന്നതും
വിഷയങ്ങളെ വിട്ടു പോരുവാനെങ്കിലും
വിഷമമാണത്രേയെന്നുകാണ്മൂ

വിഷയസുഖങ്ങള്‍ നുകരുന്നവനതു തന്നെ
വിഷമാവതൊട്ടുമേയറിവതില്ല
വിഷയബദ്ധം മനം, ചുട്ടെരിക്കുന്നൊരാ
വിഷമധുപാനം വിട്ടൊഴിവതില്ല

വിഷമമകതാരില്‍ ചെന്നുവെന്നാലതു കൊടും
വിഷമായകമെല്ലാം ചുട്ടെരിക്കും
വിഷമതു വെളിയില്‍ വന്നുവെന്നാകിലോ
വിഷമിക്കുമുലകമതിന്റെ തീയാല്‍

വിഷമതു കണ്ഠേ തങ്ങിനിന്നീടിലോ
വിഷമമില്ലാര്‍ക്കുമെന്നായിടാം
വിഷമതകമേ ചെല്ലായ്കില്‍ താപത്താല്‍
വിഷമിക്കയില്ലന്തരംഗമെന്നുമാകാം

Monday, 28 January 2013

തെറ്റ്

സ്നേഹമാതൊന്നേ സാരമീയൂഴിയി
ലെന്നമ്മ ചൊന്നതിലാണോ തെറ്റ

ചൊല്ലി പഠിപ്പിച്ചതാണോ തെറ്റ്
ചൊല്ലി പഠിച്ചതിലാണോ തെറ്റ്

മിഴിയറിയാതതില്‍ നീരുനിറഞ്ഞപ്പോ-
ളൊന്നു വിതുമ്പിയതിലാണോ തെറ്റ്

നെഞ്ചിലെ നൊമ്പരമോര്‍ക്കാതെന്‍ ചുണ്ടുകള്‍
പുഞ്ചിരിച്ചെന്നതിലാണോ തെറ്റ്

എന്‍ കണ്ണുകള്‍ ചൊല്വതുമാത്രമേ സത്യം
എന്നു നിനച്ചതിലാകാം തെറ്റ്

സത്യമെന്‍ കൈയ്യിലെ പുസ്തകതാളി-
ലെന്നു നിനിച്ചതിലാകാം തെറ്റ്

സ്നേഹമെന്നോതിയാപൂവിറുത്തുമ്മറം
മോടിചേര്‍ത്തെന്നതിലാകാം തെറ്റ്

തോക്കുമായ് രക്ഷതന്‍ മന്ത്രവുമായ് ലോകം
കൈയ്യടക്കുന്നതിലാകാം തെറ്റ്

ചൊല്ലി പഠിപ്പിച്ചതിലല്ല തെറ്റ്
ചൊല്ലി പഠിച്ചതിലല്ലോ തെറ്റ്

എന്തിന്

എന്തിനാണീ മുഖം മൂടി?
എന്നെ ഞാനറിയാതിരിക്കാന്‍
എനിയ്ക്കെന്നെ ഭയമാണത്രേ.
എന്നില്‍ നിന്നും എന്നെ അകറ്റി നിറുത്തി
എന്നില്‍ നിന്നും എന്നെ രക്ഷിക്കുവാനത്രേ

എന്തിനാണീ കറുത്ത കണ്ണട?
സത്യത്തിന്റെ പ്രകാശം
മിഴികളില്‍ ഇരുള്‍ നിറയ്ക്കുമ്പോള്‍
ആ പ്രകാശത്തില്‍ നിന്നും രക്ഷിക്കാനത്രെ
ഇരുളിന്റെ സുഖം പകരുന്ന
ഈ കറുത്ത കണ്ണട

എന്തിനാണീ ചങ്ങല?
അഴുകുമെന്‍ ദേഹത്തില്‍
അഴകു ചേര്‍ക്കുവാനത്രേ
ഈ സ്വര്‍ണ്ണ ചങ്ങല
എന്റെ കഴുത്തില്‍ കെട്ടിതന്നത്

എന്നിട്ടും എന്തേ
സ്വര്‍ണ്ണപാത്രത്തില്‍ മൂടി ഒളിപ്പിച്ച
പാവമേതോ സത്യം പോലെ
എന്റെ ഹ്രിദയം പിടയ്ക്കുന്നു
എന്തിനു നിറുത്താതെ പിടയ്ക്കുന്നു?

Thursday, 24 January 2013

നേരമില്ല?

നാരായണ ജപിക്കാനായ്
നേരമോര്‍ക്കേണ്ടതില്ലനാം
നാരായണാഖ്യമാം സത്യം
നേരദേശങ്ങള്‍ക്കതീതമാം

നാരായണ ജപിക്കാനും
നേരമില്ലെന്നു ചൊല്‍കയോ
നേരമില്ലെന്നതില്‍ തെല്ലും
നേരില്ലെന്നോര്‍ക്കയെന്നുമേ

നേരം പോവാനെന്നുചൊല്ലി
നേരമ്പോക്കെത്ര ചെയ്വു നാം
നേരോര്‍ക്കില്‍, പോവതില്ലല്ലോ
നേരം, പോവതുനാമെടോ

Friday, 18 January 2013

അല്‍പം

മിഴികള്‍ കാണ്മതൊരല്‍പം
കാതാല്‍ കേള്‍പ്പതുമല്‍പം
കാണാകുന്നലോകമിതില്‍
ഞാനറിവതുമൊല്‍പം

ലോകസുഖവുമൊരല്‍പം
ജീവിതകാലമൊരല്‍പം
ജീവിതമൊരുമധുരാ
നുഭവമാകുവതൊരല്‍പം

അറിയേണ്ടതുമൊരല്‍പം
അറിവിന്‍ പൊരുളുമൊരല്‍പം
അറിവാനായ് ചെയ്യേണ്ടതു
മറിക വെറുമൊരല്‍പം

മാരിവില്ല്

മമമമനനഭകാര്‍മുകില്‍ പാളികളില്‍
തിങ്ങുന്നകണ്ണുനീര്‍ തുള്ളികളില്‍
തട്ടിചിതറുന്ന സത്യപ്രകാശത്തില്‍
കാണ്മു ഞാനഴകാര്‍ന്ന മാരിവില്ല്

Thursday, 17 January 2013

കഥയറിയാത്താട്ടം

ആടും വിളക്കിന്‍ മുന്നിലാ
യാടും വേഷം കണക്കിനേ
പാടും പദത്തിനൊത്തെന്തോ
ആടുന്നെന്നുപറഞ്ഞിടാം


ആദിയെന്തന്നറിവീ
ലാഅന്ത്യവും തഥൈവ ച
ആടണം ആടുവാന്‍ വെച്ചോ
രാവിളക്കണയ്വോളവും

മനുജമാനസം

മത്താശ്വബന്ധമാം തേരു
രഥിയറ്റോടുവത് പോല്‍
മൂഢമെന്‍ മാനസം കഷ്ടം
ഗതിവിട്ടലയുന്നഹോ

പാരിലെ ജീവനേതിന്നും
ഇല്ലാ നീറുന്നശോകവും
ഇല്ലാ തെല്ലുമതിന്നെല്ലാം
വെന്തെരിക്കുന്നക്രോധവും

എന്തേ നീറുന്നു ശോകത്താല്‍
പ്രബുദ്ധമാനവന്‍ മാത്രം
എന്തിന്നെരിയുന്നു ക്രോധേ
നെല്ലാമെരിക്കുമൊരഗ്നിവത്

മുന്നില്‍ കാണുവതെന്തെന്തോ
അതോടൊട്ടിചേരുകയായ്
പുനഃ പ്രിയമപ്രിയമായ്
നഷ്ടബോധവുമായഥ

ശോകമായതിനൊപ്പമാ
യുണ്ടാം ക്രോധവുമക്ഷണം
ഏറും ശോകാദിയാലെന്നും
നീറും മനുജമാനസം

എന്തിനായ് തീര്‍ത്തതീവണ്ണം
ചപലം മാനസം വിഭോ
എന്തിനായ് തന്നതീമായാ
മോഹദുഖാദികാരകം

Wednesday, 16 January 2013

കുഞ്ഞോടം

കാലത്തിന്നൊഴുക്കിലതാ
താനേയൊഴുകുന്നൊരോടം
കാറ്റിന്‍ ഗതിക്കൊത്തെന്നെന്നും
പാറി കളിക്കുന്നൊരോടം

കാറ്റിന്‍ കരങ്ങളാല്‍ തട്ടി
താളം പിടിക്കുന്നൊരോടം
താളം പിഴച്ചുവെന്നാലോ
താനേ വിതുമ്പൊന്നൊരോടം

ഓടി കളിപ്പതായ് കാണാം
തനിയേ നില്പതായ് വരാം
നീരില്‍ കുതിര്‍ന്നുമഥവാ
താനേ തകര്‍ന്നെന്നും വരാം

കാലാതീതനായുള്ളോരാ
കാണാപുരുഷന്‍ തന്നുടെ
കാരുണ്യമതൊന്നെന്നിയേ
കാണില്ലാലംബമൊന്നുമേ

Saturday, 12 January 2013

ഒരു യുഗാന്ത്യം

തോളെല്ലുകള്‍ക്ക് ഭാരമേറ്റി കൊണ്ട് വിജ്ഞാനം ലാപ്ടോപ്പുകളില്‍ വളരുന്നു. ലൈക്കും 'ചോ ച്വീറ്റു'കളും ആയി ആധുനീകസാമൂഹ്യമാധ്യമങ്ങളിലെ സൌഹൃദം വളരുന്നു, അത് കൈപ്പിടിക്കുള്ളില്‍ ഒരു മൊബൈല്‍ ഫോണില്‍ നിറയുന്നു.

വൃത്തിയുള്ള തെരുവുകളില്‍ വൃത്തികെട്ട മനസ്സുമായ് ജീവനലയുന്നു. രണ്ടു കാലുകള്‍ കൈകളായുയര്‍ത്തി പരസ്പരം സൌഹൃദം നടിക്കുന്നു. രണ്ട് കാലുകളില്‍ നടക്കുന്നു. ഏതോ ശിഖണ്ഡിയുടെ മറവില്‍ നിന്നും ഒരൊളിയമ്പില്‍ വീഴുന്നു.

ഒരു യുഗത്തിന്റെ സംസ്കാരം ഒരു വൃദ്ധപിതാമഹനെ പോലെ ശരശയ്യയില്‍ പിടയുന്നു. സത്യദര്‍ശനത്തിനായ് കേഴുന്നു. നരനില്‍ നാരായണനെ തിരയുന്നു.

കറുത്ത കണ്ണടയ്ക്കുള്ളിലൊളിച്ച കൃഷ്ണമിഴികളെ തിരയുന്നു. ആ മിഴികളില്‍ കരുണ തന്‍ സത്യം തിരയുന്നു. കാരുണ്യത്തിന്റെ ഗംഗാപ്രവാഹം നുകര്‍ന്നൊരു കാലം യവനികയ്ക്കുള്ളില്‍ മറയുന്നു.

അശ്വത്ഥാമാവിന്റെ പ്രതികാരാസ്ത്രങ്ങളില്‍ പിടയുന്നൊരു ജീവന്‍ കരയുന്നു. കനിവിനായ് കേഴുന്നു. പരീക്ഷണങ്ങള്‍ക്കും അപ്പുറത്തൊരു സത്യം തെളിക്കുവാന്‍ സുദര്‍ശനത്തിന്‍ കാരുണ്യപ്രഭ തേടുന്നു.

മനസ്സിലെവിടെയോ ഒരു കാണാകോണില്‍ ഒരു സം സ്കാരക്രിയ നടക്കുന്നു. ഉയരും അഗ്നിജ്വാല തന്‍ തെളിവില്‍ ഒരു യുഗം ഉണരുന്നു. പെര്‍സോണകളുടെ പുതുയുഗസംസ്കാരം പിറക്കുന്നു.