Friday, 31 October 2014

കേരളം

മലകളുമിടനാടും തീരദേശങ്ങളും ചേര്‍ന്നു-

ലകിലെയഴകെല്ലാമൊത്തതാണീപ്രദേശം

കലഹമരുതു,നമ്മള്‍ മോദമോടൊത്തു വാണാല്‍

സുലഭമിവിടെയെന്നും നല്ലതായുള്ളതെല്ലാം

വസന്തതിലകം

നേരായുമെന്‍ മിഴിയിലിന്നു തെളിഞ്ഞിടുന്നീ
പാരായതും തവകൃപാബലമെന്നുകാണാന്‍
പോരായെനിക്കു കഴിവെന്നു വരുന്നുവെങ്കില്‍
പോരായ്മ തീര്‍ത്തു തരണേ വരവാണി നീയേ

ഞാനെന്നഹന്ത മനസാം യമുനാജലത്തില്‍

കാണുന്നു കാളിയഫണീന്ദ്രസമാനമായി

നീറുന്ന,തിന്റെ വിഷമാകെ നിറഞ്ഞ ഹൃത്തോ

കേഴുന്നു മാധവ! ഭവാനണയാത്തതെന്തേ ?

Thursday, 30 October 2014

സ്വാഗത

ലക്ഷണം: സ്വാഗതക്ക് രനഭം ഗുരുരണ്ടും
-0-/000/-00/--

ദേവി! നീ കരുണയോടെ മനസ്സില്‍
മേവിടൂ ദുരിതമൊക്കെയകറ്റൂ
പാവമെന്മനമിതൊന്നു തണുക്കാന്‍
നീ വരേണമതിനായി നമിപ്പൂ

പാരിലുണ്ടു സുഖമെന്നു നിനച്ചീ
പോരടിക്കുവതിലെന്തു ഗുണം ചൊല്‍
നേരറിഞ്ഞൊരുവനോ വെറുതേയായ്
നേരമൊട്ടുകളയുന്നതുമല്ലാ

ആരുമില്ല തുണയെന്നു വരുമ്പോള്‍
ചാരെയെത്തിടുവതാം കൃപയായ് നീ
പാരിലെന്റെ ഗുരുവായ് മിഴിയായി-
ട്ടീശ്വരീ വഴി നടത്തിടുകെന്നേ

പാരിലാരു സുഖമോടെയിരിപ്പൂ
നേരറിഞ്ഞൊരുവനാരിതു ചൊല്ലൂ
പോരയെന്നതകതാരിലുറച്ചോ-
നാരുനോവിലെരിയാതെയിരിപ്പൂ

നേരമില്ലിവിടെയെന്നു പറഞ്ഞാല്‍
പാരിലെന്തുഗുണമെന്നതു ചൊല്ലൂ
നേരമുള്ളതു കണക്കു നടന്നീ
കാര്യമൊക്കെയിനി ചെയ്യുക നല്ലൂ

പോരടിക്കുവതുമെന്തിനു നമ്മള്‍
ചോര ചിന്തുവതിലെന്തു ഗുണം ചൊല്‍
പാരിലന്യനുപകാരമതെന്ന്യേ
കാര്യമെന്തു തവ വീര്യമതിന്നും

വിണ്ണിലുള്ള മുകിലും വരുമത്രേ
മണ്ണിലേക്കു മഴനീരുകളായി
വിണ്ണിലേക്കുയരുമെങ്കിലുമോര്‍ക്കൂ
മണ്ണിലേക്കൊരുദിനം വരണം നാം

വീരനുള്ള ബലവും മനതാരില്‍
നേരതായമരുമാ പൊരുളും നീ
ആരുമില്ല തുണയെന്നു വരുമ്പോള്‍
ചാരെയെത്തിടുക ദേവി നമിപ്പൂ

Wednesday, 29 October 2014

അപ്പൂപ്പന്‍ താടി

പാറിപ്പറക്കുന്നുവെന്നു കാണാമതു
കാറ്റിലാടിക്കളിക്കുന്ന കാണാം
മാനത്തിലേയ്ക്കു പറക്കാമതു പിന്നെ
താഴേക്കു വീഴുന്നുവെന്നു കാണാം



നല്ലൊരു നാളെ തന്‍ സ്വപ്നത്തിന്‍ വിത്തുമാ-
യെങ്ങോ ഗമിപ്പതായിട്ടു കാണാം
കാടാട്ടെ മേടാട്ടെ ഗര്‍ത്തമാകട്ടെയ-
തൊന്നുമോര്‍ക്കാതെ പാറുന്ന കാണാം

ലോകമെങ്ങും ചുറ്റും കാറ്റിലവധൂത-
നായലയുന്നൊരു കൌതുകമേ
കാണാപ്പൊരുളിന്റെ കൈകളില്‍ പൂര്‍ണ്ണമായ്
തന്നെ സമര്‍ പ്പിച്ച വിസ്മയമേ
നീയെന്‍ ഗുരുനാഥനല്ലയോ നിന്‍ വെള്ള-
ത്താടിയില്‍ കാണ്മു ഞാനാനൈര്‍മ്മല്യം
സത്യപ്രകാശത്തെയെന്മിഴിക്കാനന്ദ-
മേകുവാന്‍ കാട്ടുമാകാരുണ്യത്തെ

Tuesday, 28 October 2014

സ്രഗ്ദ്ധര

വിണ്ണിന്‍ നിന്നെത്തിടുന്നാ
മഴ വരുവതിനായ് കാത്തിരിക്കുന്ന നമ്മള്‍
കണ്ണീരില്‍ മുങ്ങിടുന്നൂ
മഴയതുതുടരും നിത്യമെന്നാകി,ലോര്‍ക്കൂ
മണ്ണിന്‍ കാണുന്നതെല്ലാം
ചെറിയൊരളവിലാണെങ്കിലേ നല്ലതാകൂ
തിണ്ണം കൂടുന്നു ദുഃഖം
സുഖമിഹയൊരുവന്നേറെയായ് വന്നുവെന്നാല്‍

ഓരോരോ നാളിലും ഹാ

മമ മിഴിതെളിയിക്കുന്നൊരാദൃശ്യകാവ്യം

ചേരും മട്ടില്‍ നിറഞ്ഞെന്‍

മനസി തെളിവതാം നവ്യമായുള്ളഭാവം

പാര്‍ത്താലോ ഹൃദ്യമേറ്റം

കരുതുകയിതു താന്‍ പുണ്യകാരുണ്യവര്‍ഷം

ചേരും ഞാനന്ത്യകാലേ

ഗുരുപവനപതേ ത്വത്പദാബ്ജത്തിലെങ്കില്‍

ചിത്തേ ഗര്‍വം നിറഞ്ഞി-

ട്ടവനിമുഴുവനും തേടിയെന്നാലുമെന്ത-

ന്നെത്തീലാ നിന്‍ സമക്ഷം,

തവ കൃപ ഭഗവന്‍, വൈകുവാനെന്തു ഹേതു?

സ്തംഭം തട്ടിത്തകര്‍ത്തി-

ട്ടലറിയണയുമീ ദിവ്യരൂപം  നിനച്ചോ

സ്തംഭിച്ചീടുന്നു ലോകം

തവ കരുണ വിഭോ ലോകരിങ്ങെന്തറിഞ്ഞൂ ?!

തെറ്റില്ലെന്റുള്ളിലെന്നായ്

പറയുകയരുതെന്നാകിലും കൃഷ്ണ! ചൊല്ലാം

തെറ്റായാച്ചിന്തയെല്ലാ-

മുയരുവതടിയന്നിച്ഛയാല്‍ വന്നതല്ലാ

തെറ്റാതെന്റുള്ളിലെന്നും

തവ കൃപ വഴികാട്ടീടുവാന്‍ വന്നിടായ്കില്‍

തെറ്റീടാമെന്റെ മാര്‍ഗ്ഗം

പുനരതു ഭഗവന്‍ മോശമെന്നോതിടാമോ ?

 

പ്രചോദനം

 

ജാനാമി ധര്‍മ്മം ന ച മേ പ്രവൃത്തിഃ

ജാനാമ്യധര്‍മ്മം ന ച മേ നിവൃത്തിഃ

കേനാപി ദേവേന ഹൃദിസ്ഥിതേന

യഥാ നിയുക്തോസ്മി തഥാ കരോമി

"കാണില്ലാ കൂടെ ഞാനും"

കരുതുകയിതു താന്‍ ചൊല്ലിടുന്നത്രെ ദേഹം

കാണുന്നീകാലമെല്ലാ-

മപരനുസുഖമേകീടുവാന്‍ നന്മ ചെയ്ക

കാണും നീ നിന്റെയുള്ളില്‍

സതതമമരുമാ നന്മയായ് സത്യമെന്നാല്‍

കാണാമീവിശ്വമെങ്ങും

നിറവതുകൃപയായ് തന്നെ സത്യപ്രകാശം

നാവേ നീയെന്തിതേവം മനുജമനസി ഹാ വന്നിടും ചിന്തയെല്ലാ-

മീവണ്ണം ചൊല്ലിടുന്നൂ കരുതുകയിതിനാല്‍ നഷ്ടമായ് നന്മയെല്ലാം

ആവില്ലേ തെല്ലുനേരം വെറുതെയതുമിതും ചൊല്ലിടാതൊന്നിരിക്കാ-

നേവം നിന്മാനസത്തിന്‍ മലിനതനിറയുന്നെന്നു കാണുന്നു ലോകം

സമ്മത

ലക്ഷണം: നരരലം ഗവും സമ്മതാഭിധം

000/-0-/-0-/0-

ദുരിതമൊക്കെയും നീറ്റിടുമ്പൊഴാ-

യൊരുവനുള്ളിലായ് കാണ്മതാമൊളി

ഗുരുകടാക്ഷമായേകിടും വഴി

കരുതിടാമിതേ സത്യമായ് സദാ

 

വരിക കേശവാ, ശങ്കയെന്തിനായ്

പരിഭവം പറഞ്ഞീടുകില്ല ഞാന്‍

ദുരിതമേറ്റിടുന്നോരുയാത്രയില്‍

ശരണമെപ്പൊഴും നിന്‍ പദാംബുജം

 

പല മതങ്ങളിച്ചൊല്വതൊക്കെയും

പലതു പോലെയായ് തോന്നുമെങ്കിലും

നല,മിതോര്‍ക്ക നീ,യൊന്നുതന്നെയീ

കലഹമെന്തിനായ് ലോകമാകവേ

ഗുരുകടാക്ഷമായെത്തുകയ്യനേ

കരുണയോടെയെന്‍ ഹൃത്തടത്തിലായ്

തരിക ഭക്തിയും നിന്‍ പദാംബുജേ

ഹരിഹരാത്മജാ മോക്ഷമാര്‍ഗ്ഗമായ്

മലിനമാണു പോല്‍ വാഴ്വിതെങ്കിലും

മലിനമാക്കണോ മാനസം തഥാ ?

മനസി നല്ലതാം ചിന്തയാകിലേ

മനുജനെന്നുമേ ശാന്തി വന്നിടൂ

ഹൃദയപങ്കജം നിന്റെ കോവിലാ-

ണതിലണഞ്ഞിടാന്‍ വൈകിടൊല്ല നീ

സദയമെന്നുമേ നിന്‍ കൃപാബലം

യദുകുലോത്തമാ നല്കിടേണമേ

വരുവതൊക്കെയും നല്ലതായിടാന്‍

വരമെനിക്കു നീ നല്കിടേണമേ

ദുരിതമൊക്കെയും മാറ്റിയെന്നുമേ

കരിമുഖാ ഭവാന്‍ കാത്തിടേണമേ

മലയിലായ് പിറന്നിട്ടുകാടുകള്‍

പലതുതാണ്ടിയും ദാഹനീരുമായ്

അലസമായ് വരുന്നാറിലെന്നുമേ

യലയടിപ്പതും സ്നേഹമൊന്നു താന്‍

പിഴവുവന്നുപോയെങ്കിലും സഖേ
പഴി പറഞ്ഞിടുന്നെന്തിനായി നാം
പിഴവു പറ്റിടാതുള്ളതാരെടോ
കഴിവു പോല്‍ സദാ നന്മ ചെയ്യുക

പഴയ കാര്യവും ചൊല്ലിടുന്നതില്‍
വലിയ നേട്ടമുണ്ടാവതല്ല പോല്‍
പുതിയ കാലമൊത്തിന്നു പോകിലേ
ചെറിയ മാറ്റവും കാണ്മതായിടൂ

ഒരുമയോടു നാമൊത്തു ചേര്‍ന്നുമി-
ന്നൊരു യുഗം കഴിഞ്ഞില്ലയാകയാല്‍
കരുതിടാം നമുക്കിത്രവന്നതും
ചെറിയ കാര്യമേയല്ല നിശ്ചയം

മമ മനസ്സിലെച്ചിന്തഗോക്കളായ്
മുരളിയൂതിയെത്താന്‍ വിളിക്കവേ
മധുരമായതും പാടിയെത്തുവാന്‍
മധുരിപോ ഭവാന്‍ വൈകിടാവതോ

മുരളികേ കഥം ചൊല്ലു മാധവന്‍
കരുണയോടെ തന്‍ ചാരെയെന്നുമേ
മരുവിടാന്‍ വരം തന്നു ധന്യ നീ-
വരമിതാര്‍ക്കവന്‍ നല്കിടുന്നതും

അറികയില്ല മേ സത്യമേതുമേ
ചെറിയ തണ്ടു താനല്ലയോ സഖീ
വരുവതാം കൃപാധാരയെത്തിടാ-
നൊരുതടസ്സമില്ലെന്നതായിടാം

ജനകപുത്രിയോടൊപ്പമായി നീ-
യനുജരായവര്‍ മൂന്നുപേരുമായ്
അനുചരന്‍ തഥാ വായുപുത്രനും
മനസി വന്നിടാനായ് കനിഞ്ഞിടൂ

* കൊടിയ നോവിനാല്‍ നീറിടുന്ന ഹൃ-

ത്തടമതിങ്കലായ് നീയണഞ്ഞിടൂ

പിടയുമെന്‍ മനം കേണിടുന്നു "നീ

പിടി മുറുക്കണേ, താഴെ വീണിടും"

* പിടയുമെന്‍ മനം തേടിടുന്നു പാല്‍

ക്കടലുമാനസം തന്നെയല്ലയോ

ഉടനെ നീ തെളിഞ്ഞെന്‍ കരത്തിലെ

പിടി മുറുക്കണേ, താഴെ വീണിടും 

* ഒരു സമസ്യാപൂരണം

* അടിയനായതില്ലാ കുരങ്ങു പോല്‍
പിടി മുറുക്കുവാനെങ്കിലും ഹരേ
ഉടനെ വന്നു മാര്‍ജ്ജാരനെന്നപോല്‍
"പിടി മുറുക്കണേ, താഴെ വീണിടും"


* ഒരു സമസ്യാപൂരണം

കലഹമെന്തിനായ് നന്മയെന്നുമേ
സുലഭമല്ലയോ ഭൂവിലെങ്ങുമേ
ചിലതു ചീത്തയാണെങ്കിലിപ്പൊഴേ
കളയു, നന്മ നീ കാണ്കയെപ്പൊഴും

പുലരി വന്നതും പൂ വിരിഞ്ഞതും
ശലഭമെത്തി പൂന്തേന്‍ നുകര്‍ന്നതും
മലയമാരുതന്‍ വീശിടുന്നതും 
നല,മിതൊക്കെയും കാണ്മതില്ലയോ


പുലരി വന്നു പോം രാവണഞ്ഞിടും
പുതുദിനം വരും പിന്നെയും സഖേ
സമയമീവിധം പോകുമെന്നുമേ
മിഴിയതൊന്നു താന്‍ സത്യ,മോര്‍ക്കണം

അലയടിച്ചിടുന്നാഴിയും സദാ
പലതുമോതിടുന്നുണ്ടു കേള്‍ക്ക നീ
പലതുപോലെയായ് കാണ്മതൊക്കെയീ
യലകളെന്ന പോല്‍ നിന്നിലാണെടോ

കഴിവുകെട്ടതായ് കാണ്മതാകിലും
കഴിവെഴുന്നതായ് കാണ്മതും തഥാ
പഴി പറഞ്ഞിടാതോര്‍ക്ക നിത്യവും
തെളിവതുള്ളിലാ,ണുണ്മ നീ സഖേ

കടലു പോലെ നീ മാറിടുന്നതായ്
പുറമെ കാണ്മതായീടിലും മുദാ
അകമെശാന്തനായീട്ടമര്‍ന്നു നീ-
യുലകിനേകണം നന്മയെപ്പൊഴും

ജലമിതാ തരാമശ്രു,വൊപ്പമായ്

മലരിനായ് മനം തന്നെ നല്കിടാം

ഹൃദി നിറഞ്ഞിടും ചിന്ത മന്ത്രമായ്

തിരുനിവേദ്യമീ ഞാന്‍ സ്വയം വിഭോ

മല്ലിക

ലക്ഷണം: രം സജം ജഭ രേഫമിഗ്ഗണയോഗമത്ര ഹി മല്ലിക

- 0 - /0 0 -/ 0 - 0/ 0 - 0/ - 0 0/ - 0 -

ദേവി! നിന്‍ ദയ തന്നെയാണിഹ കാണ്മതാം പൊരുളൊക്കെ"യി-
ന്നീവിധം ഹൃദി തോന്നുവാന്‍ മിഴി തന്നു നീ വഴി കാട്ടണേ
പൂവു നാമജപത്തിനൊത്തു നിവേദ്യവും മമ മാനസ-
പ്പൂവുമേകിടുമെന്നെ നീ കൃപയോടെ കാത്തിടുകംബികേ

ശങ്കരന്നു വരം കൊടുത്തതു സത്യമെന്നുവരുത്തുവാന്‍

ശങ്കരപ്രിയ സമ്മതിച്ചതു പിന്നിലായി നടക്കുവാന്‍

ശങ്കയറ്റു ഗമിക്ക ഞാനുടനെത്തിടാം മലനാട്ടിലാ-

ശങ്കവിട്ടിടുകെന്നുമോതിയകാര്യമോര്‍ത്തു നമിപ്പു ഞാന്‍

പാവമെന്മനതാരിലെന്തിനു തന്നു നീ പല മോഹവും

നോവിലാണതിനന്ത്യമെന്നതുമെന്തിനായി മറച്ചതും

നീ വരുന്നതു കാണുവാന്‍ മിഴിനട്ടു നാളുകളേറെ ഞാന്‍

മേവിടുന്നതറിഞ്ഞുവെങ്കിലുമെന്തിനായൊരു താമസം

മന്ദമാരുതതേരിലാരണയുന്നതീ മദനന്നഹോ
ചന്തമുള്ളൊരു മാരിവില്ലു കുലച്ചു നില്ക്കുവതെന്തിനോ
ഹന്ത! മാമക ചിത്തമെന്തു വിറച്ചിടുന്നകതാരിലാ-
യന്തകാരി വരാത്തതെന്തിഹ ലാസ്യമാടുവതാരെടോ ?


കെട്ടഴിഞ്ഞൊരു കേശമോ, മഴമേഘമോ മിഴി മൂടി യി-
മ്മട്ടിലായി നഭസ്സിലാകവെ മിന്നിടുന്നതുമെന്തഹോ
കെട്ടിലുള്ളൊരു ഹാരമോ മിഴി ചിമ്മിടും ചെറുതാരമോ
വെട്ടമേകിടുമെന്തു ചന്ദ്രികയാകുമോ കൃപ തന്നെയോ ?

രാവണന്നമരുന്നലങ്കയെ തീയിനാലെയെരിച്ചു നീ

പൂവു പോല്‍ പരിശുദ്ധയായൊരു സീതയെ ത്തൊഴുതെന്നതും

ദേവനാകിയ രാമനോടതു ചൊല്ലുവാനണയുന്നതും

പാവനം കഥയോര്‍ത്തു മാരുതി! നിന്നെ ഞാന്‍ പ്രണമിച്ചിതാ

കഷ്ടമാണു മനുഷ്യനായ് ഭുവി വാണിടും സമയത്തു ഞാന്‍
ദുഷ്ടചിന്ത നിറച്ചു വാഴ്വിലമര്‍ന്നിടാന്‍ ഗതിയാവുകില്‍
ശ്രേഷ്ഠമാം തിരുനാമമോതിയതില്ലയെന്നുവരൊല്ല, നീ
സ്പഷ്ടമായ് തെളികെന്റെയുള്ളിലെ ജീവചേതനയായ് സദാ

നശ്വരം ഭുവി വാണിടും നരജീവിതം ചിലനാളിലീ

ദൃശ്യമായതിലൊക്കെ മാറി വരുന്നതാണതുകൊണ്ടു നാം

വിശ്വസിക്കരുതുണ്മയായ് മിഴികാട്ടിടുന്നതിലൊന്നുമേ

ദൃശ്യമല്ലതു കാട്ടിടും പൊരുളൊന്നു താന്‍ നിജമോര്‍ക്കണം

 

വിശ്വമായി തെളിഞ്ഞു നീ മിഴിയും മറച്ചു മറഞ്ഞുപോയ്

വിശ്വസിച്ചുലകത്തെ,യിന്നതു തെറ്റുകില്‍ കുറവെന്റെയോ?

വശ്യമായൊരുരൂപമായ് വരികെന്റെ മുന്നി,ലതിന്നു ഞാ-

നീശ്വരാ! പുനരെന്തു ചെയ്യണമെന്നു ചൊല്ലുകയില്ലയോ

 

വശ്യമാമുലകായി നിന്നൊരുമോഹമേറ്റി വലച്ചിടാ-

തീശ്വരാഹൃദി വന്നിടൂ സുഖമേകിടുന്നൊളിയായ് സദാ

വിശ്വമാവതുമാനസത്തിലണഞ്ഞ നിന്‍ കൃപ മാത്രമായ്

ദൃശ്യമാകുവതിന്നു നീ തുണയേകണേ പരമേശ്വരാ

സൃഷ്ടിലാസ്യവുമാടിടുന്നിഹ പിന്നെയൊക്കെയൊടുക്കുവാന്‍
ചുട്ടെരിക്കു,മിതോര്‍ക്കവേ മനമേറെനൊന്തുകരഞ്ഞുപോം
കഷ്ടമെന്മനമെന്തറിഞ്ഞിടു,മെന്റെ കണ്ണിനു കാഴ്ചയില്‍
സ്പഷ്ടമായ് വരുകില്ല പോല്‍ നിജ,മെന്തു ഞാനറിയുന്നഹോ

Monday, 27 October 2014

മൌക്തികമാല

ലക്ഷണം മൌക്തികമാലാ ഭതനഗഗങ്ങള്‍

-00/--0/000/--

ശങ്കരസൂനോ മമ ഹൃദി തിങ്ങും

പങ്കമകറ്റാന്‍  തെളിയുക ചിത്തേ

സങ്കടമെല്ലാമകലുവതിന്നായ്

ശങ്കയിതെന്തിന്നിഹ ഗണനാഥാ

വൈരമകന്നിട്ടൊരുമയൊടെന്നും
പാരിതിലെല്ലാവരുമൊരുപോലേ
സ്വൈരമമര്‍ന്നീടുവതിനു വേഗം
നേര്‍ വഴികാട്ടൂ മമ ഗണനാഥാ

ആരറിയുന്നൂ മനുജമനസ്സിന്‍
നേര,തു ചൊല്ലാനറിയുവതാരോ?
പാരിതു കാണും മിഴികളിലും, കേള്‍
നേരിതു നന്നായ് തെളിവതുമല്ലാ

അപ്പരെ നോവാലരികെ വരുത്തീ-
ട്ടൊപ്പമിരുത്തും ശിവ! ഭഗവാനേ
തുമ്പമകറ്റാന്‍ വരുവതു നീ താ-
നമ്പൊടു കാക്കുന്നൊളിയുമതൊന്നേ

തില്ലയിലെന്മാനസമിതിലും നീ-
യല്ലലലകറ്റാനമരുക നിത്യം
തെല്ലിട പോലും മറയരുതേ നീ
യില്ലൊരുമാര്‍ഗ്ഗം തവ കൃപയെന്ന്യേ

വാനിലുയര്‍ന്നീടുമൊരു വിമാനം

കാറ്റിനു നേരിട്ടിടു,മതു പോലെ

വീശുവതാം കാറ്റിനുമെതിരായി

നീങ്ങുക നാമൊന്നുയരുവതിന്നായ്

കാണുവതെല്ലാമെതിരിതു കണ്ടുള്‍
ഭീതി നിനച്ചീടരുതിഹ മര്‍ത്ത്യാ
വാനിലുയര്‍ന്നീടുവതിനു നല്കും
ശക്തി തനിക്കുള്ളിലെയൊരു യന്ത്രം

പാമരനാമെന്‍ വരികളിലെല്ലാം

സോമരസത്തിന്‍ സുഖമണയാനായ്

മാമകചിത്താംബുജമതിലെന്നും

നീ മരുവീടാന്‍ കനിയുക വാണീ.

Sunday, 26 October 2014

കാരണം

ആടും മരത്തോട് ചോദിച്ചു ഞാനേവം

'ആടുന്നതെന്തിനായിത്ഥ'മോതൂ

ആടുകയല്ല ഞാനാട്ടുകയാണെന്നെ-

യാട്ടും വിധത്തിലായാടിടുന്നൂ

കാരുണ്യവര്‍ഷമേകാനെത്തിടും മുകില്‍

ദൂരേയ്ക്കു പോയകലുന്ന നേരം

ആരാഞ്ഞു നീയെന്തേ ദൂരേയ്ക്കു പോകുന്നു

കാര്‍മുകിലും ചൊല്ലിയേവമപ്പോള്‍

എങ്ങു നിന്നോ വന്നുവെങ്ങോട്ടോ പോകുന്നു

എന്തിനായെന്നറിയുന്നില്ല ഞാന്‍

കാണാപ്പൊരുളോതിടുന്ന പോല്‍ പോകു-

ന്നാകില്ല മറ്റൊന്നും ചെയ്തിടാനായ്

ആഴിത്തിരയോടു ചോദിച്ചു ഞാനേവം

നീയെന്തിനായിട്ടലറുന്നെടോ

എന്തിനായ് തീരവും തേടിയലയുന്നു

വീണ്ടും മടങ്ങി വരുവാന്‍ മാത്രം

ആഴിത്തിരയേവം ചൊല്ലിയെന്നോടപ്പോള്‍

കാരണം കാണാപ്പൊരുളാണെടോ

കാണുന്നതില്ല നീ കഷ്ടമെന്നേ ചൊല്ലാം

കാണുന്നതില്ലതിന്‍ ശക്തിയും നീ

കണ്ണിനു കാണുവാനാകാത്തതൊന്നുമേ

സത്യമല്ലെന്നു കരുതിടൊല്ലേ

കണ്ണുതൊട്ടുള്ളതാമിന്ദ്രയമേതുമേ

ചൊല്ലുകയില്ലിഹ സത്യമോര്‍ക്കൂ

കണ്ണല്ല കണ്ണിനും കണ്ണായിരിപ്പതാം

സത്യമറിയുവാന്‍ നിന്റെയുള്ളില്‍

നീ തിരഞ്ഞീടുകില്‍ കാണായ് വരും വെട്ടം

കാണുകലോകമാവെട്ടത്തില്‍ നീ

കാണുമന്നേരം നീ കാണുമീ ലോകത്തില്‍

കാണുന്നതിന്നൊക്കെ കാരണമായ്

കേവലമായൊരു സത്യമേയുള്ളതിന്‍

കാരുണ്യമാണിങ്ങു കാണ്മതെല്ലാം

എന്നിലും നിന്നിലുമോരോ പൊരുളിലും

കാണേണ്ടതീയൊരുസത്യം മാത്രം

കാരുണ്യമായെങ്ങും കാണുമിതൊന്നത്രെ

കാരണമായുള്ളതെന്നറിക

വസന്തമാലിക

ഇരവായിരുളെങ്ങുമേ നിറഞ്ഞൂ
കരുണാര്‍ദ്രം വഴികാട്ടിടാന്‍ വരൂ നീ
ഗുരുവായകതാരിലെത്തിടാനാ-
യരുതേ താമസമേതുമെന്റെ കണ്ണാ

Friday, 24 October 2014

മഞ്ജുഭാഷിണി

ലക്ഷണം: സജസം കഴിഞ്ഞു ജഗമഞ്ജുഭാഷിണി
00-/0-0/00-/0-0/-

മനമാകെ നോവിലെരിയുന്ന നേരമുള്‍-
ക്കനിവായി നീ ഹൃദി വരേണമേ സദാ
വിനയൊക്കെ മാറ്റി സുഖമോടെ വാഴുവാന്‍
കനിയേണമേ ശിവസുതാ ഗണേശ്വരാ

വിരിയുന്ന പൂവിലുണരുന്ന സൌരഭം

കരയുന്ന ചുണ്ടിലണയുന്ന ഭക്ഷണം

എരിയുന്ന തീയിലെരിയാതെയുള്ളതാം

കരുണാകടാക്ഷബലമായറിഞ്ഞിടാം

ഗുരുവായി ജീവനതുപോലെ വായുവു-
മൊരുമിച്ചിടും മനുജദേഹമത്രെ നാം
ഗുരുവായുരെന്നു പറയുന്നതായൊരാ
കരുണാമയന്‍ മരുവുമംബലം ഭുവി

പിഴവൊക്കെ മാറ്റി വഴി കാട്ടി നിത്യവും
മിഴിയായതിന്നു മിഴിവേകിടുന്നതാം
കഴിവായുമെന്നിലമരുന്ന സത്യമാ-
യഴലൊക്കെ മാറ്റി തരു നീ സദാശിവാ

മനമായ താമര വിടര്‍ന്നതില്‍ സ്വയം

കിനിയുന്ന തേന്‍ കണികയായി ഭക്തിയും

തനിയേ നിറഞ്ഞതറിയുന്ന വണ്ടു പോല്‍

കനിവോടണഞ്ഞിടണമേ കൃപാനിധേ

തുഴ പോയ തോണിയലയുന്ന പോലെയീ

യഴലേകുമീയുലകിലോടിടുമ്പൊഴും

വഴികാട്ടിയായി വരുമാ കൃപയ്ക്കു ഞാന്‍

തൊഴുതോട്ടെ നിന്‍ പദയുഗത്തെയംബികേ

കരുണാകടാക്ഷമകതാരിലെപ്പൊഴും
മരുവുന്നതാണിതറിയാതെ വന്നു ഞാന്‍
തിരയുന്നു ലോകമഖിലം സദാശിവാ
തിര നീക്കി നീ പകരു നിന്‍ കൃപാബലം

Thursday, 23 October 2014

ദ്രുതവിളംബിതം

ലക്ഷണം: ദ്രുതവിളംബിതമാം നഭവും ഭരം

000/-00/-00/-0-

ഭവത്

കവിതയാകിലുമല്ലൊരു സീരിയല്‍

ചവറുമാകിലുമെങ്ങുമിതെന്തെടോ

ചെവിയിലേക്കണയുന്നു കരച്ചിലാ-

യിവിടെ യാതൊരു നന്മയുമില്ലയോ ?

കരയുവാന്‍ വെറുതേയൊരു ജന്മമായ്

കരുതണോ നരനായിഹ വന്നതും

കരയുമെങ്കിലതിന്നൊരു സിംപതി

വരുവതാണതു കൊണ്ടു കരഞ്ഞതോ ?

അകമനസ്സു, മനസ്സിനു വെട്ടമേ-

കിടുവതിന്നണയാതെ തെളിഞ്ഞിടും

അകമെയായെരിയുന്നൊരുദീപവും

പകരുമാസുഖമെന്തറിയാതെ പോയ് ?

ഉലകജീവിതമെന്നതു നിത്യവും

പല വിധം ഹൃദി നോവുതരുമ്പൊഴും

പുലരുമീയിരുളൊക്കെയകറ്റുമാ

പുലരിവന്നിടുമെന്നു നിനയ്ക്കണം

 

മിഴിയുമെന്‍ മിഴി കാട്ടുവതൊക്കെയും

മിഴിവെഴും നിജബോധവുമേവമെന്‍

പിഴവുമാപിഴവൊക്കെയകറ്റുമാ

വഴിയുമീശ്വര! നിന്‍ കൃപയല്ലയോ

ദുരിതമേറി വരുന്നൊരുകാലമായ്

വരുവതാകിലുമീശ! ഭവദ് കൃപാ

ധരയിലേക്കണയുന്നൊരു ഗംഗ പോല്‍

വരണമേ ഹര! മോക്ഷവുമേകണേ

ഇരുളിലെന്മനമാകെ നടുങ്ങുകില്‍
വരിക നീ വഴികാട്ടി കണക്കിനേ
ദുരിതമൊക്കെയകറ്റിടുവാന്‍ ശിവേ
ഗുരുകടാക്ഷബലം തരികെന്നുമേ

പിഴവു കണ്ടു തഴഞ്ഞിടുമെങ്കിലോ
കുഴയുമീ ഭുവനത്തിലെ മാനവര്‍
കഴിവു നിന്‍ കൃപയെന്നതുറച്ചു ഞാന്‍
പിഴവകറ്റുവതിന്നു ഭജിച്ചിടാം

എരിവതായൊരുദേഹവുമീവിധം
കരയുമെന്മനമെന്നതുമല്ല ഞാന്‍
വരുവതാം പല ദുഃഖവുമോര്‍ത്തുമി-
ന്നുരുകിടുന്നൊരുചിന്തയുമല്ല പോല്‍

ഉലകമാകിയശേഷനു മേലെയാ-

യലസമാം ശയനം ഹൃദി കാണുവാന്‍

പലവിധം വരുമെന്നുടെ ചിന്തയാ-

മലയടങ്ങി തെളിഞ്ഞിടണേ ഭവാന്‍

തിരയടിച്ചു വരും കടലെന്ന പോല്‍
തിരുമലയ്ക്കണയും ജനസഞ്ചയം
തിരയുമാപദപങ്കജദര്‍ശനം
തരണമേ മനസാം യമുനാ തടേ

* തിരയടിച്ചുയരും മനതാരിലായ്

ചെറിയൊരാലില തന്നിലമര്‍ന്നിടും

പൊരുളിതോര്‍ത്തു തൊഴുന്നതുമുണ്ടു ഞാന്‍

കരുണയുള്ള മുകുന്ദപദാംബുജം

* ഒരു സമസ്യാപൂരണം

* കുരുകുലം രണഭൂവിലൊടുങ്ങിടാന്‍

പെരിയ യാദവവംശവുമറ്റിടാന്‍

അറിവു, കാരണമേകമതല്ലയോ

കരുണയുള്ള മുകുന്ദപദാംബുജം

* ഒരു സമസ്യാപൂരണം

പഴി പറഞ്ഞു നടക്കുവതെന്‍ സഖേ
കഴിവു താനിതു മട്ടു നിനക്കയോ ?
പിഴവു പറ്റുകയെന്നതു ദോഷമോ ?
വഴി തെളിക്കുകയാണുചിതം സദാ

കഴിവെഴുന്നവനാകിലുമോര്‍ക്കെടോ
പിഴവു പറ്റിടു,മെന്നതു നിര്‍ണ്ണയം
കഴിയുമെങ്കിലവന്നതു മാറ്റുവാന്‍
വഴി പറഞ്ഞു കൊടുക്കുക നീ സഖേ

കഴിവിലുള്ളഭിമാനവുമായി നീ
വഴി പിഴച്ചു നടക്കുവതെന്തിനായ്
മിഴികളില്‍ മിഴിവേകുവതാണു നിന്‍
കഴിവു തന്നതുമോര്‍ക്കുക നിത്യവും

കഴിവു പോലിതുമോര്‍ത്തു വസിച്ചു നിന്‍
വഴിയിലായ് ഗമനം തുടരുമ്പൊഴേ
അഴലകറ്റിടുമാപ്പൊരുളുള്ളിലെ
മിഴികളായണയുന്നതുമോര്‍ക്ക നീ

മുരഹരന്നൊടെ ചേര്‍ന്നു ഹരന്നതില്‍
കരുണയോടുരുവായൊരുരൂപമായ്
കരുതിടും ശബരീശനെനിക്കു സദ്-
ഗുരു, കൃപാബലകേകുക സന്തതം

ചെറിയബാലസമം ഭഗവാന്‍ സ്വയം

വരുവതോ, മമ മുന്നിലിതേവിധം ?

തരുവതെന്തി,വിടെന്റെ സമസ്തവും

തരുകിലും കുറവാവുകയില്ലയോ ?

ചരണമൊന്നിലമര്‍ന്നിഹയെന്റെയായ്

കരുതിയെ,ന്തതുമൊക്കെയിതേവിധം

ചിരമഹം ഭുവി ചെയ്തതുമൊക്കെയാ

ചരണപത്മമതിങ്കലണഞ്ഞഹോ

ശിരസി വെയ്ക്കുക പിന്നെയതേവിധം

ചരണ,മെന്നെയുമാപദപങ്കജേ

ശരണമേകുവതിന്നു തുണയ്ക്കണേ

മുരഹരാ! ഹൃദി വാഴുക നിത്യവും

ചെറിയതാമൊളിയായ് ഹൃദി നിത്യവും

വരുവതാമൊരുമത്സ്യമതിന്നെ നാം

കരുതലോടെ വളര്‍ത്തിടണം സദാ

തരുമതാപ്രളയത്തിലൊരാശ്രയം

വരുവതാം മിഴിനീരുലകൊക്കെയും

നിറയുമെന്നു വരും സമയത്തു നീ

വരിക ദേവ ഭവാനൊരുമത്സ്യമായ്

തരിക മോക്ഷപദം മമ ജീവനും

ദുരിതമെന്നെ വലയ്ക്കരുതേ ഭവത്
സ്മരണ തന്നിടുകെന്നുമെനിക്കു നീ
ചരണപദ്മമതില്‍ ഗണനായകാ
ശരണവും തരു ദുഃഖമകന്നിടാന്‍

കുസുമവിചിത്ര

ലക്ഷണം: നയ നയ വന്നാല്‍ കുസുമവിചിത്ര

000/0--/000/0--

വരു, മമ ചിത്തേ നിറയുവതാകു-
ന്നിരുളുമകറ്റാന്‍ കനിയു ഗണേശാ!
ഗുരുകൃപയായും മമ മിഴിയായും
മരുവുമതൊന്നായ് തെളിയുക നിത്യം

ഗുരുപവനേശാ! മമ മനതാരാ-

മിരുളുനിറഞ്ഞാ ജയിലിനകത്തായ്

കരുണയൊടെത്തൂ, തവ കൃപയാലെന്‍

ദുരിതമകറ്റാന്‍ കനിയുക, കണ്ണാ!

ഉലകിതിലെല്ലാം നിറയുവതുണ്ടാ

കരുണയതൊന്നൊന്നറിവതു നല്ലൂ

സുലഭമിതെ,ന്നും മനുജനു നല്കും

സുഖ,മിതുപക്ഷേ അറിയുവതാരോ ?

 

പിറവി മുതല്ക്കായൊരുതുണയായി-

ട്ടറിയുവതില്ലാ തവ കൃപയെന്ന്യേ

വെറിയൊടിതെല്ലാം വരുതിയിലാക്കാ-

ചെറിയൊരുപായം കരുണയതൊന്നേ

കരമലരൊന്നില്‍ മുരളിയുമായി-

ദുരിതമകറ്റാന്‍ മധുരയിലെത്തി

കരിവരനൊക്കൊന്നണയുകയായി

മുരരിപു, കംസന്‍ ഭയമൊടറിഞ്ഞൂ

ഗുരുകൃപയായിട്ടൊഴുകിവരുന്നോ-
രരുവി മനസ്സില്‍ ക്കനിവുപകര്‍ന്നാല്‍
നിറയുവതാകുന്നിരുളുമകറ്റും
പൊരുളകതാരില്‍ ത്തെളിവതുകാണാം

ഒരുപൊരുളാണീയുലകിതിലെന്നും
വരുവതുമേവം മറയുവതെല്ലാം
ഗുരുകൃപയാലീവിധമറിയാനായ്
കരുണ ചൊരിഞ്ഞെന്മിഴിതെളിയിക്കൂ

മത്തേഭം

ലക്ഷണം: മത്തേഭസംജ്ഞമിഹ വൃത്തം ധരിക്ക തഭയത്തോടു ജം സരനഗം

- - 0 /- 00/0 (യതി) - -/ 0 - 0/00 (യതി) -/ - 0 -/ 000/ -

കേളീ നിനക്കുലക,മെന്നാലിതെന്റെ ഹൃദി കാണുന്നതില്ല,യതിനാല്‍

കാളീ! നിറഞ്ഞിരുളു കാണുന്നിതെന്‍ മനസി നോവേറിടുന്നു ദിനവും

നീളേ തെളിഞ്ഞുലകിലായ് കാണ്മതൊക്കെ തവ കാരുണ്യമായറിയുവാ-

നാളായി നിന്നു കൃപയാലെന്റെ വാഴ്വിലൊരു താങ്ങായി നില്ക സതതം

ലോകേശനായവനി,തോര്‍ക്കാതെയന്നുചെറുപാശത്തിനാല്‍ തടയുവാ-

നാകാതെ പോയി വലയുന്നോരുനേരമതികാരുണ്യമോടെയിവനാ-

മാതാവു കെട്ടിയൊരുപാശത്തിലാ,യുലകപാശത്തിലാക്കിയതിനായ്

മാതാവിനോടു കൃപയാല്‍ ചെയ്തതോ, സ്വയമറിഞ്ഞിട്ടൊതുങ്ങിടുവതോ ?

ആടുന്ന മോഹഫണമാട്ടുന്നതാരു, ഹൃദി? ഞാനെന്നഗര്‍വ്വഫണിയോ ?

പാടുന്നതാരു? ഫണമേറുന്നതാരു? കളിയാടുന്നതാരു ? ഹരിയോ ?

തേടുന്നതെന്തു,  ഫണി?യാടുന്നപാദമതിനേകുന്നതായസുഖമോ ?

നേടുന്നതല്ല,യിതു നാരായണന്റെ കൃപ, താനേ വരുന്നരുളു താന്‍

ആടുന്നഹന്ത ഫണിയായിന്നു കാണുവതടങ്ങീടുവാന്‍ ഭഗവതീ
തേടുന്നു ഞാന്‍ ശരണമേകുന്ന നിന്റെ പദമെത്തീടുകെന്റെയകമേ
പാടുന്നതൊക്കെയപദാനങ്ങളായ് വരുവതിന്നായി നീ കനിയണേ
കാടാംപുഴാഖ്യപുരി വാഴുന്ന ദേവി തവപാദത്തിലേകുകഭയം

ഏകാന്തയോഗികളുമേവം ഗൃഹസ്ഥനുമൊരേപോല്‍ തിരഞ്ഞിടുവതാ-

മേകാഗ്രമായമനതാരില്‍ തെളിഞ്ഞിടുവതായുള്ളരൂപമധുനാ

മൂകാംബികേയിവനു കാണാന്‍ വരം തരിക ഞാനെന്ന ഭാവമകലാ-

നേകാശ്രയം ധരയിലാപാദമെന്നറിവു കാക്കേണമേ ഭഗവതീ

സ്നേഹം മനസ്സിലറിയാതെത്തിടുന്നസുഖമാണെങ്കിലെന്തിനു വൃഥാ
മോഹം വളര്‍ത്തി പല നോവേകീടുന്നുവതു ബന്ധിപ്പതും പറയു നീ
സ്നേഹിച്ചതൊക്കെ സുഖമേകുന്നതായിടണമെന്നോതിടുന്ന മനുജാ
സ്നേഹത്തെ നീയറിവതില്ലേതുമേ പഴിയതിന്നേകിടേണ്ട വെറുതേ
പാളുന്ന ചിന്തകളുമേറുന്നമോഹവുമതൊത്തേറിടുന്ന കദനം

പേറുന്ന മാനസമിതിന്നോ സുഖം വരുവതെന്നാകിലും ഭഗവതീ

കാണുന്നതായുലകിലെല്ലാമനിക്കുകൃപയായ് കാട്ടി ശാന്തി പകരാന്‍

ഞാനെന്നഭാവവുമകന്നീടുവാനറിവു നീ തന്നു കാത്തരുളണേ


ആടുന്ന മാമരവുമാട്ടുന്ന മട്ടിലുയുമെന്നിങ്ങു കാണുമളവില്‍
പേടിച്ചരണ്ട മനമീവാഴ്വിലുള്ള സുഖമെന്തേയറിഞ്ഞിടുവതായ്
നേടുന്നതൊക്കെ മറയുന്നെന്നു കാണ്കിലറിയാതൊന്നു തേങ്ങിയുടനേ
തേടുന്നു മോക്ഷഗതിയേകുന്നതായ പദമെന്നത്രെ കാണ്മു സതതം

ഭുജംഗപ്രയാതം

ലക്ഷണം: യകാരങ്ങൾ നാലോ ഭുജംഗപ്രയാതം

0--/0--/0--/0--/

വിദേശത്തു മാന്യന്‍ സ്വദേശത്തു ധന്യന്‍

സദാചാരവൃത്ത്യാ നടക്കും മനുഷ്യന്‍

നിനയ്ക്കില്ല ചിത്തേ ഗുരോഃ പാദമെന്നാല്‍

വൃഥായിപ്പറഞ്ഞുള്ളതാം നന്മയെല്ലാം

 

പ്രചോദനം :

വിദേശേഷു മാന്യഃ സ്വദേശേഷു ധന്യഃ

സദാചാരവൃത്തേഷു മത്തോ ന ചാന്യഃ

മനശ്ചേന്ന ലഗ്നം ഗുരോരംഘ്രിപദ്മേ

തതഃ കിം തതഃ കിം തതഃ കിം തതഃ കിം

മിടുക്കെന്റെയല്ലാ, ഗുരോ! ത്വത് കടാക്ഷം

പിടയ്ക്കുന്ന നെഞ്ചില്‍ ലഭിച്ചേതൊരാളും

പടച്ചീടുമെന്നേ നിനയ്ക്കേണ്ടതുള്ളൂ

തൊടുത്തോരു ബാണം കണക്കായിതെല്ലാം

ജ്വലിക്കുന്നതായ് കാണ്മു സൂര്യന്‍ നഭസ്സില്‍

നിലയ്ക്കില്ലടുത്തെങ്ങു,മെന്നത്രെ ചൊല്വൂ

നിലയ്ക്കാതെ വെട്ടം, നമുക്കേകുവാനു-

ജ്ജ്വലം കത്തി നീറുന്നു പോല്‍, സൂര്യനുള്ളം

 

കടല്‍ കാറ്റു വീശും, നമുക്കായി ഭൂവില്‍

മഴക്കാറു വിണ്ണില്‍, വരും വര്‍ഷമേകാന്‍

പതിക്കുന്ന വര്‍ഷം, നദീരൂപമായി-

ട്ടൊഴുക്കുന്നുകാരുണ്യ,മീഭൂവിലെങ്ങും

 

വിലപ്പെട്ട ജന്മം, ലഭിച്ചിന്നു ഭൂവില്‍

തുലയ്ക്കൊല്ല, മുന്നില്‍ നമുക്കുള്ളതെല്ലാം

ജലം വായുതൊട്ടുള്ളതെല്ലാം നമുക്കും

വിലപ്പെട്ടതല്ലേ, നശിപ്പിച്ചിടൊല്ലേ!

തിളങ്ങുന്നു ഗംഗാജലത്തില്‍ കുളത്തില്‍

ചെളിക്കുണ്ടില്‍ മുറ്റത്തു കാണും കിണറ്റില്‍

തിളക്കത്തിനില്ലോരു ഭേദം നിനച്ചാല്‍

ചെളിക്കുണ്ടിലാറ്റില്‍ സമം തന്നെ രണ്ടും

മനോബുദ്ധ്യഹങ്കാരചിത്തങ്ങളല്ലാ

മിഴിപ്പൂവുമല്ലെന്റെനാവല്ല മൂക്കും

നഭസ്സല്ല, ഭൂ,വായു, തീയൊന്നുമല്ലാ

ചിദാനന്ദമായ് കാണ്മതാകും ശിവം ഞാന്‍

പ്രചോദനം (നിര്‍വാണാഷ്ടകത്തില്‍ നിന്നും ... തര്‍ജ്ജമ എന്ന നിലയ്ക്കല്ല....വെറുതേ ഒരു കൌതുകം മാത്രം)

 

മനോബുദ്ധ്യഹങ്കാരചിത്താനി നാഹം

ന ച ശ്രോത്രജിഹ്വേ ന ച ഘ്രാണനേത്രേ .

ന ച വ്യോമഭൂമിഃ ന തേജോ ന വായുഃ

ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം.

ഉറച്ചില്ലകൂടെന്നറിഞ്ഞോരുനേര-
ത്തുറക്കെക്കരഞ്ഞോരുഭക്തന്നെയും നീ
ഉറപ്പിച്ചു തന്നോടു ചേര്‍ത്തിന്നതെല്ലാം
മറക്കാവതല്ലെന്റെ പൂര്‍ണ്ണത്രയീശാ

നിനക്കിന്നു ഞാനേകിടുന്നൂ ഗണേശാ
മനസ്സെന്ന മോഹം നിറഞ്ഞോരുകേരം
കനിഞ്ഞീടണം വിഘ്നമെല്ലാമകറ്റാന്‍
മനശ്ശാന്തിയായ് തെളിഞ്ഞീടുകെന്നും

തിരുജ്ഞാനസംബന്ധരോ ശൈശവത്തില്‍
കരഞ്ഞത്രെ,യന്നേകി പാലെന്നു കേള്‍പ്പൂ
മരുള്‍നീക്കിയാരേറെ നോവായറിഞ്ഞാ
പ്പൊരുള്‍ നിന്‍ കൃപാവര്‍ഷമല്ലേ മഹേശാ
ഒരാള്‍ ചെയ്ത തെറ്റിന്നു കത്തിച്ചിടാമോ

കുറേയാളു വാഴുന്നതാം രാജ്യമയ്യോ

വരം നല്കുമാകൈയ്യിലെന്തേ ചിലമ്പോ

വിറയ്ക്കും മനസ്സിന്നു നീ ഭക്തിയേകൂ


വരൂ വിദ്യയായ് നീ, കുരുമ്പേ മനസ്സില്‍

തരൂ ഭക്തി നിന്നില്‍, മനശ്ശാന്തിയേകൂ

വരും കാലമെല്ലാം  സ്മരിച്ചീടുവാനായ്

വരം നല്കു നീ, ജീവനേകീടു മോക്ഷം

കുസുമമഞ്ജരി

ജീവിതാഖ്യമൊരുകാനനത്തിലൊരുപാടുകാലവുമലഞ്ഞു ഞാന്‍

നോവു തിന്നു പല നാളുമെങ്കിലുമണഞ്ഞതില്ല തവ ചേവടി

പാവമിന്നഥ വരുന്നതുണ്ടു തവ മുദ്ര തന്‍  തലയിലേറ്റിയും

നീ വസിക്കുമൊരുമേടു തേടി ഗുരുരൂപമായ് വഴി നടത്തണേ

പങ്കമുണ്ടകമെയെന്നുചൊല്ലുവതു നല്ലതോ ? ഗുരുകടാക്ഷമി-

ന്നെങ്കലായ് വരണമെന്നതല്ലെ ശരി ? സര്‍വ്വതും മലിനമല്ലയോ ?

ശങ്ക വിട്ടു കൃപ ചിത്തമാം ഗഗനവീഥിയില്‍ തെളിയുമെങ്കിലോ

സങ്കടങ്ങളകലുന്നതായ് വരുമിരുട്ടുഷസ്സിലകലുന്ന പോല്‍

മോഹമെന്റെ ഹൃദി നോവു തന്നിടുമതോര്‍ക്കിലും മനമടങ്ങിടാ-
തേവമെന്നുമകതാരിലേറ്റി പല മോഹമെന്നുകരുതീടുകില്‍
മായകാട്ടുമൊരുജാലമെന്നതിലുതെല്ലുമില്ലയൊരു സംശയം;
മായ കാട്ടുമൊരുമാന്ത്രികന്നുമിതു വെല്ലുവാന്‍ കഴിവു കാണുമോ?

പാരിലൊക്കെ നിറയുന്നതാമിരുളുതിങ്ങിടുന്നു മനതാരിലും

നേരറിഞ്ഞകമനസ്സിലെത്തിടുകദീപമായ്തെളികബോധമായ്

കാര്യകാരണമറിഞ്ഞിടാന്‍ മനമിതോടിടുന്നതു തടഞ്ഞു നീ

നേരു കാട്ടിടുക വാഴ്വിലെന്റെ വഴി കാട്ടിയാക ഭുവനേശ്വരീ

നേരിതാരറിവു ചിന്തകള്‍ നിറയെ കാണ്മതായ മമ മാനസേ

നേരു കാട്ടി മരുവുന്നതായ പൊരുളൊന്നു കാണുവതു തന്നെയാം

ഘോരമായൊരുവനത്തിലൂടെ വഴികാട്ടിയാമിടയനായ് സദാ

നേരറിഞ്ഞു വഴികാട്ടിടുന്നു മമ ചിന്തയാം പശുഗണത്തിനേ

സഞ്ചരിച്ചുലകിലൊക്കെയും ചിലതു കണ്ടു ഞാനിതുമറിഞ്ഞെടോ
അഞ്ചു പേരു മമ കൂടെയുണ്ട,വരെ നമ്പിടാന്‍ ഗുണമെഴാത്തവര്‍
ചഞ്ചലം മനമിതെന്നുമേയിവരു ചൊന്ന പോലിഹ നടക്കായാല്‍
നെഞ്ചിലേറി പലനോവു കഷ്ട,മിതു ദുഷ്ടസംഗഫലമാണു പോല്‍

ഞാനുമീമിഴിയിലിന്നുകാണുമൊരുലോകവും ഹൃദി തെളിഞ്ഞിടും
ജ്ഞാനവും  കരുണയായതും മിഴിയുമാമിഴിയ്ക്കുമിഴിവേകിടും
ദീപമായ് മരുവുമെന്തതാണു നിജമെന്ന ബോധമുണരാന്‍ സദാ
ദീപമേറ്റിടുവതുണ്ടു ഞാന്‍ ദിനവുമിങ്ങു നീ വരു മഹേശ്വരാ!

ഞാനലഞ്ഞറിവു തേടി മൂന്നുലകമൊക്കെയെന്തിനതിലൊക്കെയും
നൂനമിന്നറിവുപാഴിലായ് മനസിതോന്നിടില്ല സമയത്തെടോ
ഞാന്‍ പിറന്ന പിഴവോ ജഗത്തിലഥനന്മയെന്നതു നശിച്ചുവോ
ജ്ഞാനമേകിയവനെന്തിനായിവനുശാപമേകിയതുമോതുമോ

മുഞ്ചയെന്നുകരയുന്നതാര,വളുകൊല്ലുവാന്‍ കപടവേഷമായ്

സഞ്ചരിച്ചവിടെവന്നതാമൊരുനിശാചരിയ്ക്കു കൃപയേകയോ ?

നെഞ്ചിനോടവളു ചേര്‍ത്തതോര്‍ത്തു ദയ തോന്നിയോ? മുരരിപോ ഭവാന്‍

നെഞ്ചിലായ് തവ പദം തെളിച്ചടിയനേകണേ പരമമാം പദം

ചന്ദ്രബിംബമകലെത്തെളിഞ്ഞു യമുനാനദിക്കരയിലിന്നിതാ

മന്ദമാരുതനണഞ്ഞിടുന്നു, പുനരോതിടുന്നു തവ നാമവും

എന്തുഭാഗ്യമതു നിന്റെ പ്രാണനിലലിഞ്ഞു ചേര്‍ന്നുവരവായ് ഹരേ

ചന്തമാര്‍ന്ന തവ  കൈപിടിച്ചൊളിവിലുമ്മ വെച്ചു പുളകത്തൊടും  !

എന്തിനായി ?

നിന്‍ പാദധൂളിയായ് തീരുവാനല്ലായ്കി-

ലെന്നെ വിളിച്ചതിന്നെന്തിനായി ?

നിന്നെയെന്നുള്ളിലായ് കാട്ടുവാനല്ലായ്കില്‍

നീ വേണുവൂതിയതെന്തിനായി?

 

മാനസമാം വ്രജഭൂമിയിലാകവേ

കൂരിരൂള്‍ മൂടിയ നേരത്തു നീ

കാരുണ്യമായവതാരമെടുത്തതും

ചാരേയണഞ്ഞതുമെന്തിനായി?

ശാര്‍ദ്ദൂലവിക്രീഡിതം

ലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം

– – –/υ υ –/υ – υ/υ υ –*(യതി)– – υ/– – υ/-

ആടും കാവടിയായി മാമക മനം പേറീട്ടു ഞാന്‍ നിത്യവും
തേടുന്നുണ്ട,തിനായെനിക്കു വഴി നീ കാട്ടിത്തരേണം ഗുഹാ
കാടും മേടുകളൊക്കെയും കയറി ഞാനെത്തുന്ന നേരത്തു നീ
കൂടെക്കാണണ,മുള്ളിലും മമ വിഭോ, കാക്കേണമേ ഷണ്മുഖാ

ഭക്തന്‍ ഞാനെന്നുചൊല്ലാനരുത,തു ഭഗവന്‍ നിന്റെ കാരുണ്യമല്ലേ

ശക്തിയ്ക്കൊത്തെന്നുമേ ഞാന്‍ തവ പദഭജനം ചെയ്കയാണെന്നു ചൊല്ലാം

മുക്തിയ്ക്കായുള്ള മാര്‍ഗ്ഗം തിരയുമടിയനേ കാക്കുവാനായ് ഗണേശാ

ഭക്താഭീഷ്ടം തരും നിന്‍ പദമലരിണയില്‍ ചേര്‍ത്തു നീ കാത്തുകൊള്‍ക

* ആടും പാമ്പു കഴുത്തിലും, കരതലേ ഢക്കാ, തഥാ, തീയുമാ-

യാടും താവക നര്‍ത്തനം ഭുവനമായ് കാണുന്നതാരാകിലും

പാടും നിന്നുടെ കീര്‍ത്തനം, തുടരുമാനൃത്തം, സദാ മാനസം

തേടും കമ്രകലാവിശാരദനലംഭാവം പിണഞ്ഞീടുമോ?

* സമസ്യാപൂരണം

മായാനാടകമാടിടുന്ന ഹരിയും, കാണുന്നതാം ലോകവും

മായം തന്നെ,യിതൊന്നുറച്ചു പറയാം മായാമറയ്ക്കുള്ളിലായ്

മായാതെന്നുമെരിഞ്ഞിടുന്ന പൊരുളായ് ചിജ്ജ്യോതിരൂപത്തിലും

കായം തന്നിലെ ജീവനായ പൊരുളും താനേ നിജം സര്‍വ്വഥാ

തെറ്റാമെന്നുടെ കര്‍മ്മവും, മനമിതില്‍ തോന്നുന്നതാം ചിന്തയും

തെറ്റാം നാവിലണഞ്ഞിടുന്ന പലതാം വാക്കും, പദച്ചേര്‍ച്ചയും

തെറ്റും നല്ലതു തന്നെ, നിന്റെ കൃപയായ് കാണേണ്ടതാ,ണാകയാല്‍

തെറ്റുന്നെന്നതില്‍ ഖേദമില്ല തരിയും, നിന്നില്‍ സമര്‍പ്പിച്ചിടാം

ധര്‍മ്മത്തിന്‍ വഴി യാത്ര ചെയ്തു പലതാമര്‍ത്ഥങ്ങളും നേടിടാന്‍

കര്‍മ്മം ചെയ്തുക നിത്യവും, വിധിവശാല്‍ നേടുന്നതായൊക്കെയും

ധര്‍മ്മം തെല്ലു വെടിഞ്ഞിടാതെ വിനിയോഗിച്ചീടു കാമാര്‍ത്ഥമാ-

യെന്നീവണ്ണമമര്‍ന്നിടില്‍ തരുമവന്‍ കാരുണ്യമായ് മോക്ഷവും

വിണ്ണില്‍ നിന്നു വരുന്നതായ കരുണാവര്‍ഷത്തെയുള്‍കൊള്ളുവാന്‍

മണ്ണിന്നാവതുമില്ലയെന്നുവരുമെന്നാകില്‍ മഹേശാ ഭവാന്‍

തിണ്ണം നിന്‍ ജടയിങ്കലേറ്റിയതിനേ നിന്‍ ഭക്തനായിട്ടു മു-

ക്കണ്ണാ തന്നിടുകെന്നുമേ കരുണയാ ശംഭോ നമിക്കുന്നു ഞാന്‍

ഹൃത്താം പൂവിലെ നന്മയാണതിലെഴും മാധുര്യമേറുന്ന തേന്‍

ചിത്തേ നിത്യമണഞ്ഞ ചിന്തയതിലായ് തിങ്ങും പരാഗങ്ങളും

ചിത്തില്‍ നിന്നുമുണര്‍ന്നു വന്നു പലതാം വാക്കായി നാവില്‍ സദാ

തത്തീടുന്നതുമോതിടാം മണവുമായ് തേന്‍ വണ്ടു നാരായണന്‍

ഞാനെന്നുള്ളൊരഹന്ത നീക്കിയകമേ കാരുണ്യമോടെന്നുമേ

ഞാനായുള്ളിലെ ദീപമായമരുമാസത്യപ്രകാശത്തെ ഞാന്‍

ഞാനായെന്നുമറിഞ്ഞിടാന്‍ കരുണയായ് കാണാന്‍ ജഗത്തൊക്കെയും

സാനന്ദം നടമാടിടുന്നപൊരുളായ് കാണാന്‍ കരുത്തേകണേ

* വിശ്വം കണ്ടു കൊതിച്ചു പിന്നെയതിലായ് നന്നായ് ഭ്രമിച്ചും നര-

ന്നശ്വം പോലെ കുതിച്ചിടുന്നു ചതിയില്‍ പെട്ടൊട്ടുകേഴുന്നഹോ

വിശ്വാസം  വെടിയുന്നു ദൈവഹിതമോ മായാബലത്താലെയോ

പ്രശ്നങ്ങള്‍ക്കു വിരാമമേകിടുകയോ, സൃഷ്ടിക്കയോ പുത്തനായ്.


* ഒരു സമസ്യാപൂരണം

"കാണുന്നെന്തി,തുകാണ്മതായി വരുവാനെന്താണെടോ കാരണം ?"

കാണുന്നുണ്ടിതു തേടിയെങ്ങുമലയുന്നെന്മാനസം നിത്യവും

കാണും കാഴ്ചകളല്ല,യെന്നുമവയെ ക്കാട്ടുന്നതാം കണ്ണുമാ

കണ്ണില്‍ കാഴ്ചകളേകിടുന്നപൊരുളൊന്നല്ലേ തിരഞ്ഞീടണം
ധര്‍മ്മം ചൊല്ലുവതായ നല്ല വഴിയേ പോകുന്നുവെന്നാകിലും

നല്ലോണം ബലമുണ്ടു കായമിതിനായെന്നൊക്കെയാണെങ്കിലും

വീര്യം ശൌര്യവുമൊത്തു ചേര്‍ന്നു നരനെന്നായ് കണ്ടുവെന്നാകിലും

കഷ്ടം! ദുഃഖമകന്ന വാഴ്വൊരുവനും കാണില്ലയെന്നോ ഹരേ ?


കാണാനുണ്ടഴകശ്വിനിക്കുസമമായെന്നൊക്കെയാണെങ്കിലും

കാണുന്നുണ്ടകലാതെ കൂടെയനിശം കാരുണ്യമെന്നാകിലും

സത്യം തന്നെയണഞ്ഞു ജീവിതമിതില്‍  തേരാളിയായെങ്കിലും

വാഴ്വില്‍ ദുഃഖമണഞ്ഞിടാതൊരുവനും  വാഴില്ലയെന്നോ ഹരേ ?




സ്വന്തം കാര്യമതൊന്നിനായ് മനുജനിന്നഞ്ചായ ഭൂതങ്ങളും

സന്തോഷം തരുമാറു മാറ്റി പലതും കാട്ടുന്നുവെന്നാകിലും

സന്താപത്തിലലഞ്ഞിടുന്നു സുഖമുണ്ടാവാനഹോ കഷ്ടമി-

ന്നെന്തും ചെയ്യുകയെന്നതായി നില,യിപ്പോക്കെങ്ങു, നാശത്തിനോ

* വിണ്ണില്‍ത്തിങ്ങിനിറഞ്ഞിടുന്നമുകിലാ വെട്ടം ​മറച്ചീടിലും

കണ്ണീര്‍ത്തുള്ളി കണക്കെ വീണു തകരും വീണ്ടും വെളിച്ചം വരും

കണ്ണാ നിന്‍ കൃപയേവമുള്ളൊരൊളിയായ് കാണാന്‍ മിഴിക്കുള്ളിലെ-

ക്കണ്ണായ് നീ വരമേകുവാൻ കനിയണേ കൈകൂപ്പി നിൽക്കുന്നിതാ

* ഒരു സമസ്യാപൂരണം

* താലോലിക്കുവതായ കാറ്റുമൊരുനാളാപൂവിറുക്കാന്‍ വരാം

കാലം മാറുവതൊത്തുമാറുമിവിടെക്കാണുന്നതായൊക്കെയും

ചേലാര്‍ന്നാമഴവില്ലുപോലെ മറയുന്നെല്ലാമിതോര്‍ത്തോതിടാം

കാലം തീര്‍ത്ത കളിക്കളത്തില്‍ ഭഗവാന്‍  വയ്ക്കുന്ന ചൂതാണു നാം

* ഒരു സമസ്യാപൂരണം

ഇന്നീമാത്രയുമിക്ഷണം മറയു,മിക്കാലം തിരിച്ചെത്തിടി-

ല്ലെന്നാലും മനതാരിനുള്ളിലനിശം മായാതെ കാണായ് വരും

എന്നിമ്മട്ടിലറിഞ്ഞിടുന്ന ഭുവനത്തിന്നൊക്കെയാധാരമാ-

യെന്നും കാണുവതായിടുന്ന പൊരുളേ വന്ദിച്ചിടുന്നേനഹം

ഇന്നല്ലെന്നുമിതേ വിധത്തിലടിയന്‍ കാണുന്നതാം ലോകമാ-

യെന്നും മുന്നിലണഞ്ഞിടുന്ന പൊരുളേ നീ സ്നേഹവാത്സല്യ/മായ്

നിന്നീടേണമഹര്‍നിശം ധരയിതില്‍  വാഴുന്നവര്‍ക്കൊക്കെയും

തന്നീടേണമനുഗ്രഹം ചൊരിയണം സൌഭാഗ്യമാരോഗ്യവും

സത്യം ഭീതിദമായിടാം പലതരം നോവേകിടാമെങ്കിലും
ചിത്തം തേടുവതുണ്മതാന്‍, മമ സഖേ, മാറില്ലിതെന്നാളുമേ
വിത്തം സ്ഥാന,മതേകണക്കിലറിവും, നല്കീടുകില്ലാ സുഖം
നിത്യം തന്നിലമര്‍ന്നതായറിയുമാക്കാലം വരേയ്ക്കാര്‍ക്കുമേ

* ചെയ്യും ജോലികളെന്തുമാട്ടെ,യതു താന്‍ ദൈവേച്ഛയെന്നോര്‍ത്തു നീ

ചെയ്തീടേണ,മതത്രെ പൂജ,യതിനാല്‍ നന്നേ ഭവിക്കൂ സഖേ

അയ്യേ! സത്യമറിഞ്ഞിടാതെ വെറുതേ നേരം കളഞ്ഞെന്തിനായ്

"വയ്യാവേലി വലിച്ചു വച്ചു വിധിയെപ്പാഴില്‍ പ്പഴിപ്പൂ ജനം"

" വയ്യെന്നോതുവതെന്തിനായി വെറുതേ,യാവുന്ന പോല്‍ നീ സദാ

ചെയ്യൂ കര്‍മ്മ,മതെന്നിയേ ഗതി വരാനില്ലത്രെ മാര്‍ഗ്ഗം, സഖേ

പൊയ്യാണൊക്കെ,യുമെന്നു ചൊല്ലി ഭജനം ചെയ്യുന്നതും മൌഢ്യ,മീ

"വയ്യാവേലി വലിച്ചു വച്ചു വിധിയെപ്പാഴില്‍ പ്പഴിപ്പൂ ജനം"

* ഒരു സമസ്യാപൂരണം

ചെയ്യും കര്‍മ്മമതൊന്നു തന്നെ, ഭഗവന്‍!  നിന്‍ സേവയെന്നോര്‍ത്തു ഞാന്‍

ചെയ്വൂ, ശ്വാസമെനിക്കു നിന്റെ ഭജനം,  ഹൃത്പത്മമാണര്‍ഘ്യവും

നെയ്യാകുന്നതു ഭക്തി തന്നെ, സതതം ചിന്തിപ്പതായൊക്കെയി-

ന്നയ്യാ! മന്ത്രവു,മെന്നു വന്നിടുവതിന്നേകേണമേ നീ കൃപാ

കണ്ണില്‍ക്കാണ്മതുമാത്രമാണുനിജ,മല്ലാതുള്ളതോ പൊയ്യുമെ-

ന്നെണ്ണീടുന്നവരെന്തറിഞ്ഞു, മിഴികള്‍ക്കാമോ നിജം കാണുവാന്‍

കണ്ണില്‍ ക്കാണ്മതു സത്യമെന്നു കരുതീടേണ്ടെന്നു ശാസ്ത്രജ്ഞരും

നണ്ണീടുന്നി,തുമോര്‍ത്തു നീ തിരയണം സത്യം തെളിഞ്ഞീടുവാന്‍

ആരാണാശ്രയ,മെന്‍ സഖേ! പറയു നീ,യാരേകിടുന്നൂ സുഖം

പാരില്‍ നോവിലെരിഞ്ഞിടാതെയമരുന്നാരേ മരിക്കാത്തതും

നേരാണുണ്മയിതോര്‍ക്കിലോ പതറുമാചിത്തത്തിനാരേകിടും

നാരം, ദുഃഖമകറ്റിടാനണയുവോനാരാണവന്‍ ദേശികന്‍
* കയ്യൂക്കുണ്ടു പഠിത്തവും പദവിയും നല്ലോണമുണ്ടെന്നു ക-

ണ്ടയ്യോ കഷ്ടമിതെന്തിനായി മനമേ ഗര്‍വ്വം നടിക്കുന്നു നീ

പൊയ്യാണീവകയൊക്കെയും മറയുമെന്നോര്‍ക്കാതെ താനെന്നുമേ

വയ്യാവേലി വലിച്ചുവെച്ചു വിധിയെപ്പാഴിൽപ്പഴിപ്പൂ ജനം


* ഒരു സമസ്യാപൂരണം




കയ്യൂക്കല്ല, പടുത്വമല്ല, സദയം ഹൃത്താം ചെരാതില്‍ സദാ

നെയ്യാം സ്നേഹമൊഴിച്ചു ദീപമതിലായ് കത്തിച്ചതും പിന്നെയീ

പൊയ്യാം മോഹതമസ്സിലുള്ളമുരുകാതാരെന്നെ കാത്തെന്നുമേ

പെയ്യുന്നൂ കൃപ, വാഴ്വിലെന്നുമവനാണേകാശ്രയം നിര്‍ണ്ണയം

ചുറ്റുന്നൂ ധര,നിത്യവും മനുജനും ചുറ്റുന്നതിന്നൊ,ത്തതില്‍
തെറ്റില്ലാ, തല ചുറ്റുകില്ല,യതുകൊണ്ടാര്‍ക്കെന്തു ദോഷം വരാന്‍
ചുറ്റീടുന്നുലകം തനിക്കു വലമാ,യെന്നോര്‍ക്കുമെന്നാകിലേ
തെറ്റുള്ളൂ, നരനെത്രെയോ ചെറിയവന്‍ സത്യം നിരൂപിക്കുകില്‍

പണ്ടെന്നോ പശിയാലെ ദേഹമതിനായ് വന്നോരു പൈതങ്ങളോ-
ടോതീ പോല്‍ തല മൂത്തജംബുകനിതെന്നത്രേ ധരിക്കുന്നു ഞാന്‍
ദാനം ചെയ്യതുമില്ലയാകര,മഹോ കാതാലെ കേട്ടില്ല പോല്‍
നന്നായുള്ളവയൊന്നുമേ, മിഴികളോ നല്ലോരെ കണ്ടില്ലെടോ

പാദം പോയതുമില്ല പുണ്യമെഴുമാതീര്‍ത്ഥങ്ങളായൊന്നിലും
കാണാമാവയറാകെയുണ്ടുകളവായാര്‍ജ്ജിച്ചതാം വിത്തവും
കഷ്ടം തന്നെയുയര്‍ന്നതായതലയില്‍ ക്കാണുന്നതോ ഗര്‍വ്വമാ-
ണയ്യോ ജംബുക വിട്ടു പോരുക ഭവാനീനിന്ദ്യമാം മര്‍ത്ത്യനെ

പ്രചോദനം (തര്‍ജ്ജമയായിട്ടല്ല)
ഹസ്തൌ ദാനവിവര്‍ജിതൌ ശ്രുതിപുടൌ സാരസ്വതദ്രോഹിണൌ
നേത്രൌ സജ്ജനലോകനേനരഹിതൌ പാദൌ ന തീര്‍ത്ഥം ഗതൌ
അന്യായാര്‍ജിതവിത്തപൂര്‍ണ്ണമുദരം ഗര്‍വേണ തുംഗം ശിരഃ
രേ രേ ജംബുക മുഞ്ച മുഞ്ച സഹസാ നീചം സുനിന്ദ്യം വപുഃ

സത്യാന്വേഷണമായി ജീവിതമറിഞ്ഞിട്ടത്രെ പണ്ടുള്ളവര്‍
സത്യം തന്നെ ജയിപ്പതായി വരുമെന്നോതീ,യതിന്നൊക്കെയും
മൊത്തം വിട്ടു കളഞ്ഞു വിറ്റു മുതലാക്കീടാനൊരുങ്ങുന്നവര്‍
കത്തും നോവിലെരിഞ്ഞടങ്ങുമൊരുനാളെ,ന്നത്രെ തോന്നുന്നു മേ

സത്യം ദൂരെയൊളിച്ചതല്ല,യകമേ മിന്നുന്നതാം സ്നേഹമാ-
യെത്തുന്നാകൃപയൊന്നു തന്നെ,യതുതാന്‍ ലോകത്തിനാധാരവും
വിത്തം വേണ,മതെങ്കിലും മനുജനായേകില്ല സൌഖ്യം, സദാ
ചിത്തേ സ്നേഹമതൊന്നിനാലെ വരു,മെന്നത്രെ ധരിക്കേണ്ടു നാം


എത്താമന്യഗ്രഹങ്ങളോള,മതിലും കാണില്ല മോദം നരന്‍
സത്തായുള്ളതറിഞ്ഞിടാതെ മരുവും കാല,ത്തിതോര്‍ക്കാതെയോ
രക്തം ചിന്തിടുവാന്‍ തുടിപ്പതുലകം? സ്നേഹാമൃതം നല്കുവാ-
നെത്തൂ ഗംഗ കണക്കെ നീ സതതമെന്‍ നാടേ, ജയിക്കട്ടെ നീ

കല്ലല്ലീശ്വരനെ,ങ്ങുമേ നിറയുമാകാരുണ്യമാണു,ള്ളിലാ-

യെല്ലാമെന്നുമറിഞ്ഞിടുന്നപൊരുളാ,ണെന്‍ ജീവനാണുണ്മയും

വല്ലാതുള്ളമെരിഞ്ഞിടുന്ന സമയത്തെത്തുന്നതാരാണവര്‍

ചൊല്ലാ,മീശ്വരരെന്നു തന്നെ, മിഴികള്‍ കാട്ടുന്നൊരീ ലോകവും

ഉള്ളാലേവമറിഞ്ഞു, കാണ്മതഖിലം കാരുണ്യമായ് കാണ്കികിലോ

കല്ലില്‍ പ്പോലുമറിഞ്ഞിടാ,മിവിടെയായില്ലൊന്നുമേ വേറെയായ്

എല്ലാമൊന്നിലുണര്‍ന്നു വീണ്ടുമതിലായ് ചേരുന്നതല്ലാതെയി-

ങ്ങില്ലാ മറ്റൊരു സത്യവും പറയുവാന്‍ വന്ദിച്ചിടുന്നേനഹം
തൃപ്പൂണിത്തുറയെന്ന നാട്ടിലനിശം വാഴുന്ന കാരുണ്യമേ

തൃപ്പാദത്തിലമര്‍ന്നിടാനടിയനിന്നേകീടണേ ഭക്തി നീ

മുപ്പാരും  പല നോവു നല്കുമതു താന്‍ കാണുന്നു സര്‍വ്വത്ര ഞാ-

നെപ്പോഴും തുണയേകിടാനണയണേ സന്താനഗോപാലനായ്


നങ്ങേമ്മയ്ക്കറിവായ നിന്റെ കൃപ താന്‍ മൂശാരിയെ കാത്തതും
തേങ്ങും മാനസമെന്നുമേ തിരയുമാപാദം സ്മരിക്കുന്നു ഞാന്‍
എങ്ങും കാണുവതായതൊക്കെ ഭഗവന്‍ നീ തന്നെയെന്നോര്‍ക്കവേ
തിങ്ങുന്നെന്തിതു കണ്ണുനീരു മിഴിയില്‍ പൂര്‍ണ്ണത്രയീശാ വിഭോ


മാനം മൂടിയിരുണ്ടതിന്നു മനമേ പേടിച്ചിടുന്നെന്തിനായ്
താനേ വന്നിടുകില്ലെടോ കരുണയായ് വന്നെത്തിടും വര്‍ഷവും

നൂനം നാമിഹ കാണ്മതൊക്കെ കൃപയായ് കാണുന്നുവെന്നാകിലോ



തേനാം ഭക്തി നുകര്‍ന്നിടാം ധരയിതില്‍ സന്തോഷമായ് വാണിടാം

* സന്തോഷം തിരയുന്നു മര്‍ത്ത്യഹൃദയം ലോകത്തിലെന്നാകിലും
സന്താപം നിറയുന്നതായി വരുമെന്നാണിങ്ങു കാണുന്നതും
ചിന്തിച്ചീടുവതെന്തിനായി വെറുതേ മറ്റെന്തുമെന്നും മനം
വൃന്ദാരണ്യവിഹാരി തന്‍ പദയുഗം ധ്യാനിക്കുമാറാകണം

* ഒരു സമസ്യാപൂരണം

* മന്ദസ്മേരവുമെന്നുമാചൊടിയിലായോടക്കുഴല്‍ ചേര്‍ത്തു, ഗോ-
വൃന്ദത്തോടുകളിക്കുമാകരുണയും ചിത്തേ തെളിഞ്ഞീടണം
നന്ദന്‍ തന്നുടെ പുത്രനായി മധുരാരാജ്യത്തിലെത്തുന്നൊരാ
വൃന്ദാരണ്യവിഹാരി തന്‍ പദയുഗം ധ്യാനിക്കുമാറാകണം

* ഒരു സമസ്യാപൂരണം

* ഹൂ ഹൂവെന്നൊരു നക്രമായി വിധിയെന്‍ കാലില്‍ ക്കടിച്ചീടവേ

ദേഹം പാടെ തളര്‍ന്നു മറ്റു ബലവും പാഴെന്നറിഞ്ഞീടവേ

മോഹത്തിന്‍ മറ മാറിയുണ്മ തെളിവായ് കാണുന്നു ലോകത്രയം

ഹാഹാ! നിന്‍ നിഴലാട്ടമോ ? പറയുകെന്‍ കൃഷ്ണാ, ഭ്രമിപ്പിക്കൊലാ!“

 

* ഒരു സമസ്യാപൂരണം




ഉപേന്ദ്രവജ്ര

തുടിച്ചിടും ഹൃത്തടമേറെ നോവാല്‍

പിടച്ചിടും നേരമിതോര്‍ത്തുപോകും

അടങ്ങിടാ മാനസമാഴി പോലേ

പിടിച്ചുകൂട്ടാനെവനും ഞെരുക്കം

* ഒരു സമസ്യാപൂരണം

നിനച്ചിടാതിങ്ങു വരുന്നതെല്ലാം

നിനയ്പു ഞാന്‍ നിന്‍ കൃപയെന്നു കാളീ

മനസ്സിനാനന്ദമണഞ്ഞിടാനാ-

നെനിയ്ക്കു നീ ഭക്തിയുമേക ഭദ്രേ

പതിയ്ക്കുമീവര്‍ഷമിതത്രെയാറായ്

കുതിക്കുമാസാഗരമെത്തുവോളം

നിനയ്ക്കണം പിന്നതു മേഘമാകും

പതിയ്ക്കുമീപൃഥ്വിയിലെത്തിടാനായ്

 

മഴയ്ക്കു, മേഘത്തിനുമേവമാരി-

ന്നൊരുക്കിവെയ്ക്കുന്നിഹ കൌതുകങ്ങള്‍

നമിക്കണം വിശ്വമിതേവമായി-

ട്ടൊരുക്കുമാ വിസ്മയരൂപനേ നാം

തനിക്കു തന്നിഷ്ടമിതെന്നമട്ടില്‍

തനിച്ചു വാഴേണ്ടിടമല്ല ലോകം

തനിക്കു ചേരും ചില കൂട്ടരൊത്തു-

ല്ലസിച്ചു വാഴേണ്ടിടമാണു ലോകം

ഹുദ് ഹുദിനോട്

അകത്തെഴും പ്രാണനുമെന്നുമേ നീ

ചെവിക്കു നാദം പകരുന്നതും നീ

തകര്‍ ക്കുവാനോങ്ങി വരുന്നതായാല്‍

തടുക്കുവാനാവുകയില്ല നൂനം

 

കടുപ്പമാണെന്‍ പ്രിയ വായുദേവാ

മിടുക്കുകാട്ടുന്നിതുപോലെയാണോ ?

തടുക്കുവാനാവുകയില്ലയെന്നാ-

ലൊടുക്കുവാന്‍ കാരണമായിടാമോ ?

 

മിഴിക്കു കാണാവതുമല്ല നീയെ-

മനസ്സിനാലേയറിവാവതല്ലാ

മടുത്തു പോം മര്‍ത്ത്യനിതേവിധത്തില്‍

തുടങ്ങി നീയെന്നു വരുന്ന പക്ഷം

 

തടുത്തിടാന്‍ ശക്തിയെഴാത്തവര്‍ക്കാ-

യെടുക്കയോ ദുസ്സഹമായ വേഗം ?

മിടുക്കു കാട്ടേണ്ടതു തന്നെയെന്നാ-

ലടുത്തു ചെന്നെത്തിയനുഗ്രഹിക്കൂ

ഇന്ദ്രവജ്ര

ലക്ഷണം കേളിന്ദ്രവജ്രയ്ക്കു തതം ജഗംഗം

--0/--0/0-0/--

മൂകാംബികേ, നിന്റെ കൃപാബലത്താ-
ലാകാത്തതെന്തുണ്ടു മഹീതലത്തില്‍
ഏകാന്തയോഗിക്കു, ഗൃഹസ്ഥനും നീ
യേകാശ്രയം, ദേവി! തുണയ്ക്ക നിത്യം
പങ്കം നിറച്ചുള്ള ജലാശയത്തില്‍

പങ്കേരുഹം കാണ്മതു പോലെ തന്നെ

ഓങ്കാരമായിട്ടണയേണമേ നീ

യാങ്കാരമുണ്ടെങ്കിലുമെന്നിലെന്നും


സംസാരമാമൈഷികകാനനത്തി-

ലെന്മാനസം തന്നിലെ ചിന്തയെല്ലാം

ഗോവായലഞ്ഞത്രെ വലഞ്ഞിടുന്നൂ

ഗോപാലകാ നീയണയാത്തതെന്തേ

ചൂടേറ്റു പാരം വലയുന്നനേര-

ത്താശ്വാസമേകുന്നൊരുവേണുഗാനം

കേള്‍ക്കാന്‍ കൊതിച്ചങ്ങമരുന്ന ഗോക്ക-

ള്‍ക്കാനന്ദമേകാനണയാത്തതെന്തേ

കാടൊക്കെയും തീയിലെരിഞ്ഞിടുമ്പോ-

ലാരുണ്ടു ഹാ! ദുഃഖമകറ്റിടാനായ്

കണ്ണീരണഞ്ഞീടുവതായ നേര-

ത്താരാണെനിക്കാശ്രയമെന്റെ കൃഷ്ണാ

കണ്ണൊന്നടച്ചിട്ടു നിനയ്ക്കവേയുള്‍-

ക്കണ്ണായ് തെളിഞ്ഞീടുവതായ നിന്നേ

കണ്ണാലെ കാണുന്നതിലൊക്കെ കാണാന്‍

കണ്ണായെനിക്കേകുക ഭക്തി നിന്നില്‍

കണ്ണാ ഭവത് പാദരജസ്സു താനെന്‍

കണ്ണില്‍ തെളിഞ്ഞീടുവതായ ലോകം

കണ്ണീരുമെന്‍ വാഴ്വിതിലുള്ളതെല്ലാ-

മെണ്ണീടുകില്‍ നിന്‍ കൃപ തന്നെയല്ലേ

നാവേ ജപിക്കൂ ശിവനാമമെന്നും

നോവറ്റിടാന്‍ മുക്തിയണഞ്ഞിടാനായ്

ആവുന്ന പോലൊക്കെ  ജപിച്ചുവെന്നാല്‍

പോവും ദൃഢം വാഴ്വിതിലുള്ളദുഃഖം

നാവേ നിനച്ചീടുക തെല്ലിതെല്ലാ-

മാവും വിധം  ചൊല്ലുവതിന്നു മുന്നേ

ആവുന്ന പോലോതുക നല്ലകാര്യ-

മേവം വരും നന്മയുമീജഗത്തില്‍

 

ചൊല്ലുന്നതെല്ലാം നിജമാട്ടെയൊപ്പം

ചൊല്ലാമിതും നല്ലതു ചൊല്ലിടേണം

തെല്ലും ഗുണം വന്നിടുകില്ലയെന്നാല്‍

ചൊല്ലാതിരുന്നീടുക തന്നെ നല്ലൂ

 

* ഒരു കാര്യം പറയുന്നതിനു മുമ്പേ മൂന്ന് ചോദ്യങ്ങള്‍ സ്വയം ചോദിക്കണം എന്ന ആശയത്തിനെ (സോക്രട്ടീസിന്റെ എന്നാണ്, അറിവ്) അവതരിപ്പിക്കാന്‍ ശ്രമിച്ചതാണ്.

 

  1. പറയുന്നത് വാസ്തവമാണോ ?

  2. പറയുന്നത് മറ്റൊരുത്തനെ  കുറിച്ച് നല്ലതാണോ ?

  3. ഇതറിഞ്ഞിട്ടോ പറഞ്ഞിട്ടോ എന്തെങ്കിലും പ്രയോജനം ഉണ്ടോ?


 

ഇതില്‍ മൂന്നില്‍ ഏതെങ്കിലു ഒന്നിനെങ്കിലും ഉത്തരം അല്ല/ഇല്ല എന്നാണെങ്കില്‍ മൌനമാണ്, അഭികാമ്യം

ആരാണു നീയാരുടെ,പോണതെങ്ങോ

പേരെന്തു നീ വന്നതു മെന്തിനായി

ചോദ്യം നിനച്ചിട്ടിനി ചൊല്ക നീയു

മേറെ പ്രിയം വന്നിതുമേറുവാനായ്

 

ഞാന്‍ മര്‍ത്ത്യദേവാദികളൊന്നുമല്ലാ

നാലായതാം ജാതിയിലും വരില്ലാ

ഞാന്‍ ബ്രഹ്മചാര്യാദിയിലേതുമല്ലാ

ബോധസ്വരൂപന്നൊരു ഭിക്ഷുവല്ലാ

 

പ്രചോദനം (ശങ്കരാചാര്യരും ഹസ്താമലകാചാര്യനും കൂടിയുള്ള ആദ്യസം വാദം ... സാഹസമാണ്, എന്നും ആശയം ഒട്ടും തന്നെ എത്തിക്കാന്‍ ആയില്ല എന്നും അറിയാം ..എങ്കിലും ഒരു ശ്രമം എന്ന നിലയില്‍ മാത്രം )

 

കസ്ത്വം ശിശോ കസ്യ കുതോസി ഗന്താ

കിം നാമ തേ ത്വം കുത ആഗതോസി

ഏതന്മയോക്തം വദ ചാര്‍ഭക ത്വം

മല്‍പ്രീതയേ പ്രീതി വിവര്‍ദ്ധനോസി

 

നാഹം മനുഷ്യോ ന ച ദേവ യക്ഷോ

ന ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രാ:

ന ബ്രഹ്മചാരീ ന ഗൃഹീ വനസ്ഥോ

ഭിക്ഷുര്‍ ന ചാഹം നീജബോധ രൂപ

ലോകം തരും നോവതറിഞ്ഞ നേര-

"ത്തേകാശ്രയം നീ"യിതറിഞ്ഞു ചിത്തം

ഏകാകിയായ് നിന്‍ കൃപ തേടുമെന്നില്‍

മൂകാംബികേ ഭക്തിയുണര്‍ത്തിടേണേ

 

വല്ലാതെ നോവേറ്റു തളര്‍ന്നിടുമ്പോ-

ളില്ലാ ബലം ഹൃത്തിനുമെന്നറിഞ്ഞാ

വല്ലായ്മയെല്ലാമെയകറ്റി ചിത്താം

ഫുല്ലാരവിന്ദേ വരികംബികേ നീ

മത്തേഭമോ സ്നാനഫലം കളഞ്ഞാ

മണ്ണും പുതച്ചിട്ടു രസിച്ചിടുന്നൂ

മര്‍ത്ത്യന്‍ മനസ്സില്‍ പല ചേറിനാലും

മൊത്തം പുതച്ചാര്‍ത്തു രസിച്ചിടുന്നൂ

കാരുണ്യമായ് നിത്യവുമെന്റെയുള്ളില്‍

കാണുന്നതാം സത്യമതെന്നുമേ ഞാന്‍

കാത്യായിനീ നിന്‍ തിരുരൂപമായി

കാണാനെനിയ്ക്കേകുക ഭക്തിയെന്നും

വിത്തത്തിലല്ലാ, തവപാദപത്മേ

ചിത്തത്തെ നിര്‍ത്താന്‍ വഴി കാട്ടുകമ്മേ

സത്യപ്രകാശം പകരാന്‍ കുരുംബേ !

ചിത്താബ്‌ജമദ്ധ്യേ തെളിയേണമെന്നും

സത്തായതാം വെട്ടമകത്തു നിത്യം

ചിത്തായിരിക്കുന്നതു തന്നെയല്ലേ ?

സത്യപ്രകാശം തെളിയിച്ചിടാനാ-

യെത്തുന്നതാരാണവനെന്‍ പ്രണാമം

.
ഭണ്ഡാസുരന്നോടെതിരിട്ട ദേവി-
ക്കുണ്ടായ വിഘ്നങ്ങളകറ്റിടാനായ്
ഉണ്ടായതാം ദേവ! തവാഘ്രിപത്മേ
വണ്ടായിടാനുണ്ടൊരുമോഹമുള്ളില്‍

നൃത്തം ചവുട്ടുന്ന പദാരവിന്ദം
ചിത്തേ തെളിഞ്ഞീടുവതിന്നു നീയെന്‍
ചിദ് ജ്യോതിയായ് നിര്‍മ്മലബോധമാകും
സത്തായി വെട്ടം പകരൂ ഗണേശാ

സത്യം പറഞ്ഞാലതു കേട്ടു കോപി-
ച്ചെത്തുന്നു തല്ലാന്‍ ചില കൂട്ടരെന്നും
ചിത്തം ഭയം പൂണ്ടതു ചൊല്ലിടായ്കില്‍
സത്യം മറിച്ചാകുവതോ മനുഷ്യാ

കഷ്ടപ്പെടാനല്ല, മനുഷ്യനായി

സൃഷ്ടിച്ചതാനന്ദമൊടൊത്തു വാഴാന്‍ !

സൃഷ്ടിച്ചഹോ പുഞ്ചിരി മര്‍ത്ത്യനായാ

സ്രഷ്ടാവു, കേഴുന്നിഹ മര്‍ത്ത്യനയ്യേ

വീരസ്യമെന്തിന്നു പറഞ്ഞു കഷ്ടം
നേരം കളഞ്ഞിങ്ങു നടന്നിടേണ്ടൂ
നേരെന്നതുള്ളാലെയറിഞ്ഞിടുന്നോന്‍
നേരോതിടും, ഭീതി വലയ്ക്കുകില്ലാ
* തോഴാ, നരന്നു സ്ഥിരമല്ല ദുഃഖം




വാഴുന്ന കാലം സുഖമായ് വസിക്കൂ

കേഴുന്നതെന്തേ വെറുതേ സുഹൃത്തേ

പാഴായിടും ജീവിതമോർക്കണം നീ

* ഒരു സമസ്യാപൂരണം


മാലിന്യം

പുഷ്ടിയേകുന്നതാമന്നമാട്ടെ, നാവി-

നേറ്റം പ്രിയമുള്ള ഭക്ഷ്യമാട്ടെ

മര്‍ത്ത്യനുള്ളില്‍ ചെന്നാലതൊക്കെ

നികൃഷ്ടമാം മാലിന്യമെന്നു ചൊല്വൂ !

 

മര്‍ത്ത്യാ! നീ തൊട്ടതില്‍ മാലിന്യമിത്ര മേല്‍

കാണുവാന്‍ കാരണമെന്തായിടാം ?

എല്ലാമെനിക്കെന്ന സ്വാര്‍ത്ഥമുള്ളില്‍ നിത്യം

കാണുന്നുവെന്നതിന്നാലെയാണോ ?

 

മാലിന്യമെങ്ങു ? നീ ചൊല്ലൂ മനുഷ്യ! നിന്‍

മാനസം തന്നിലോ, മറ്റെങ്ങുമോ ?

മാറ്റുക മാലിന്യം മാനസത്തില്‍ നിന്നും

മാലിന്യമറ്റതാമീലോകവും

ശിഖരിണി

ലക്ഷണം : യതിക്കാറിൽത്തട്ടും യമനസഭലം ഗം ശിഖരിണീ

0 - - /- - -(യതി) / 000/000-യതി - 0 0/ 0 -

കുലച്ചീടുന്നാരോ, ഗഗനമതിലായ് വില്ലു,മതിനാല്‍

വലഞ്ഞീടുന്നല്ലോ ഭുവനമിതിലേ മര്‍ത്ത്യരഖിലം

മലര്‍ബാണന്‍ വിട്ടാ ശരമണയവേ നോവിലുലയും

മലര്‍ താന്‍ ചിത്തം ഹാ ശരണമരുളൂ ശങ്കര! ഭവാന്‍

 

പിടയ്ക്കും നോവേറ്റാല്‍ മനുജഹൃദയം ശോകഭരിതം

മിടിയ്ക്കും മത് ചിത്തേ വരിക ഭഗവന്‍ ഭക്തി തരണേ

അടുത്തെത്തീടാനായ് മടിയിതു വിഭോ വേണ്ട വെറുതേ

കടാക്ഷത്താല്‍ മോക്ഷം തരണമതിനായ് ശങ്കയരുതേ

 

ഹരന്‍ നല്കീ ദേവീ പകുതിയുടലും, ബാക്കി കവരാന്‍

തിരഞ്ഞെത്തീടുന്നൂ, ഭുവനമിതു പോല്‍ കാണ്മു സതതം

തിരഞ്ഞീടുന്നെന്നില്‍ തെളികയൊളിയായ്, ദ്വൈതമകലാ-

നെരിച്ചീടേണം നീ മനസിയനിശം തിങ്ങിടുമിരുള്‍

തനിച്ചാക്കീടാനോ മധുരതരമായ് പാടി ഭഗവന്‍

മനക്കാമ്പില്‍ പ്രേമം നിറയുവതിനും തന്നു വരവും

നിനയ്ക്കാനാവില്ലാ തവ കൃപ വിനാ ഭൂവിലൊരു നാ-

ളെനിക്കിന്നും വാഴാന്‍ സദയമണയൂ മാനസമിതില്‍

മനസ്സിന്നാവില്ലാ, ഭുവനമഖിലം കാണുമിതു താന്‍

തനിയ്ക്കുള്ളില്‍ നിത്യം തെളിയുമൊളിയാ,ണെന്നതറിയാന്‍

നിനച്ചീടാനാകാ ,പരമകൃപയാല്‍ വിശ്വമിതുപോ-

ലെനിയ്ക്കായെന്നെന്നും തെളിയു,മതു നിന്‍ പ്രേമമറിവൂ

കവര്‍ന്നൂ നീ ദേഹം ഹിമഗിരിസുതേ ബാക്കിയുടലും

കവര്‍ന്നീടുന്നേവം ഹൃദയകമലേ കാണ്മു ശിവനേ

പകര്‍ന്നാടും ജീവന്നറിയുമുലകായുള്ളതഖിലം

തുടര്‍ന്നീടും ലാസ്യം മിഴിയിലമൃതായ് കാണ്മു സതതം

കഴിഞ്ഞല്ലോ കാലം പലതുമിവിടിന്നാരു തിരയാന്‍
കൊഴിഞ്ഞോരോ പൂവും പഴയമലരായ് പിന്നെ വരുമോ
തുഴഞ്ഞീടുന്നൂ ഞാന്‍ കടലിലലയും വഞ്ചി.യതുമി-
ന്നഴല്‍ ക്കാറ്റില്‍ പൊങ്ങുന്നലയിലുലയുന്നെന്നുമറിവൂ

കടക്കണ്ണിന്‍ ബാണം മിഴിയിലണയും നീരുമിവയേ

തടുക്കാനാകില്ലാ, മമ മനവുമാ നോവിലെരിയും
പിടഞ്ഞീടും നേരത്തകമെയറിയുന്നെന്തു,സുഖമോ
മിടിക്കും ചിത്തേ നീ, പറയു കനവെന്താണു നിജവും

പതിഞ്ഞാടും താളം പ്രണയഭരിതം മാനസസുമേ
വിതച്ചീടും മോഹം, കുസുമശരനെയ്യുന്നശരമോ
ചതിക്കുന്നോ കാറ്റും, കുളിരുചൊരിയുന്നിന്ദുകിരണം
പതിക്കും നേരം ഹാ! ഹൃദയമതിലൊന്നാടിയുലയും


വിരിഞ്ഞാടാന്‍ വെമ്പും മലരിലണയും തേന്‍ നുകരുവാന്‍
തിരഞ്ഞെത്തീടുന്നൂ മധുപ,നിതിനോ മാറ്റമിവിടേ
കരിഞ്ഞീടും നേരം ധരയിലണയും പൂവതിനു കൂ-
ട്ടൊരാളും കാണില്ലാ, നിജമിതു മറക്കേണ്ട മനമേ


മനസ്സിന്നാനന്ദം തിരയുമൊരുവന്നെന്തറിവതോ
മനസ്സെന്നും കാണാ,മലകളുയരും സാഗരസമം
മനസ്സല്ലാ,തിന്നും പിറകിലമരും സത്യമതിനേ
നിനച്ചാലേ കാണൂ സുഖ,മിതറിയൂ മര്‍ത്ത്യമനമേ

കരിച്ചെന്തിന്നായാസ്മരനെമിഴിയാലന്നു ഹര! നീ

മരിച്ചില്ലെന്നിട്ടും, ധരയിലവനാടുന്നു സതതം

എരിക്കും മത്ചിത്തം സുമശരനതോര്‍ത്തെന്നു,മതിനാല്‍

സ്മരിച്ചില്ലെന്നാകില്‍ തഴയരുതു, നീ ചേര്‍ക്ക ചരണേ

മനക്കാമ്പില്‍ ക്കാണും കരുണയതു താന്‍ ദൈവ,മറിവാ-
യെനിക്കെന്നും ലോകം തെളിയുവതിനായ് നില്ക്കുമൊളിയും
നിനച്ചീടാമെല്ലാമൊരുപൊരുളു താന്‍ കാണ്മു പലതായ്
ജനിച്ചിട്ടിന്നോളം സദയമിവനേ കാത്ത കനിവും

മനസ്സേ പാടൂ നീ ശബരിമലമേല്‍ വാണു സദയം
നിനച്ചീടും ഭക്തര്‍ക്കഭയമരുളീ ടുന്ന കഥകള്‍
ദിനം തോറും ചിത്തേ തെളിയുമൊളിയായ് കാണുവതിനാ-
യെനിക്കുള്ളില്‍ നീയൊന്നണയുവതിനായ് ദേവ! കനിയൂ


വിറയ്ക്കും കൈ, കാലെ,ന്നടിമുടിയഹോ വേര്‍ത്തു വലയും
പുറത്തെത്തീടില്ലാ മനസിയുണരും വാക്കു പലതും
കുറഞ്ഞില്ലിന്നോളം ഭയമിവിടെയെന്‍ ഹൃത്തടമിതും
പറഞ്ഞീടുന്നേവം സഭയിലെഴുതാനില്ല വരികള്‍

പ്രചോദനം

വേര്‍ക്കും വിയര്‍ക്കും ഹൃദയം വിറയ്ക്കും
മുഖം കെടും വാ വരളും വിശേഷാത്
പുറപ്പെടാ വാക്കു സഭാപ്രഭാവാത്
എനിക്കു ചൊല്ലാനരുതേ ശിലോകം

പൃത്ഥ്വി

ലക്ഷണം: ജസം ജസയലങ്ങളും ഗുരുവുമെട്ടിനാല്‍ പൃത്ഥ്വിയാം

0-0/00-/0- (യതി) 0/00-/0--/0-

പറഞ്ഞ പല നന്മയും തരിയുമില്ലയെന്നുള്ളിലായ്

കറുത്ത നിറമോടെഴും വലിയദര്‍പ്പമേ കാണ്മു ഞാന്‍

നിറഞ്ഞ മദമോടെ ഞാന്‍ പലതുമോതിയെന്നാലതും

മറന്നു കൃപയോടെ നീ വഴി തെളിക്ക തേരാളിയായ്

കരിഞ്ഞ സുമമേതുമേ തിരികെ പുഷ്പമാകുന്നതോ
കൊഴിഞ്ഞ മിഴിനീരുമാമിഴിയിലെത്തുകില്ല സഖേ
മറഞ്ഞ കനവൊക്കെയും നിജവുമാകയില്ലെന്നുമേ
തിരിച്ചൊരു കറക്കമീ സമയചക്രവും ചെയ്തിടാ

കനക്കുമിരുളെങ്ങുമേനിറയുമീമുഹൂര്‍ത്തങ്ങളില്‍

കനിഞ്ഞു മനതാരിലായ് ചെറിയ വെട്ടമേകീടു നീ

നിനച്ചു മരുവീടുമെന്‍ ഹൃദയപത്മമദ്ധ്യേവരാ-

നെനിക്കുതുണയായിടാന്‍ കരുണ കാട്ടു വിഘ്നേശ്വരാ

പത്ഥ്യാവക്ത്രം

ആനന്ദമാണു പോല്‍ സത്യം

ദുഃഖമോ മാറിടുന്നതും

ആഴിയേ കാണുവെന്നെന്നും

കാണും തിരയടങ്ങിടും

 

വാണി! നിന്‍ ചരണാബ്ജത്തില്‍

വീണു ഞാന്‍ പ്രണമിച്ചിതാ

പ്രാണനാ,യീമുളംതണ്ടി-

ന്നീണമായണയൂ സദാ

മാലിന്യമുള്ളതായ് കണ്ടാല്‍

കൈവിട്ടീടാവതോ വിഭോ ?

മാനസം തന്നിലായ് നിത്യം

കാണുമാറായ് വരേണമേ

 

മാലിന്യമറ്റതായില്ല

പാര്‍ത്താല്‍ ലോകത്തിലൊന്നുമേ

ലോകമീദേഹവും, കൃഷ്ണാ!

പങ്കമേറ്റം നിറഞ്ഞതാം

 

എങ്കിലും ചൊല്ലിടാം കണ്ണാ

മോഹമുണ്ടേവമെന്നിലായ്

ത്വദ്ഭക്തിപത്മമൊന്നെന്നില്‍

കാണുമാറാകണേ സദാ

 

പങ്കമുണ്ടെങ്കിലും ഭക്തി

പത്മമായ് കണ്ടുവെങ്കിലോ

നിന്റെ പാദാരവിന്ദത്തി-

ലര്‍പ്പിക്കാന്‍ വരമേകണേ

മഹിഷാസുരനേ പോലെ

ദര്‍പ്പമെന്നു പറഞ്ഞിടാം

മായാബലത്തിനാലയ്യോ

മാറുന്നു രൂപമെന്‍ സഖാ

 

നിഗ്രഹം ചെയ്യുവാനുള്ളില്‍

ജ്ഞാനസിം ഹത്തിലേറിയാ

ദേവി വന്നിടുമെന്നാലേ

സാദ്ധ്യമാവുകയുള്ളെടോ

നാനാമോഹത്തില്‍ നീറുന്നീ

ഞാനെന്തുണ്മയറിഞ്ഞെടോ

ഞാനെന്നതകലാതിങ്ങു

ജ്ഞാനമുണ്ടാകയില്ല പോല്‍

താനെന്നതകലില്ലെങ്കില്‍

നാമെന്നതുമണഞ്ഞിടാ

നാമെന്നു കരുതില്ലെങ്കില്‍

നോവും തെല്ലുമകന്നിടാ

വിസ്മയാകാരമാം വിശ്വം

വൃക്ഷം പോലെന്നു കാണുകില്‍

വൃക്ഷത്തില്‍ വേരു മേലേയും

ശാഖകീഴേയുമാണു പോല്‍

 

പ്രചോദനം (തര്‍ജ്ജമയല്ല):

 

ഊര്‍ദ്ധ്വമൂലമഥശാഖം

അശ്വത്ഥം പ്രാഹുരവ്യയം

ഛന്ദാംസി യസ്യ പര്‍ണ്ണാനി

യ തം വേദ സ വേദവിത്

അഹിംസയൊരുപൂവായും

മറ്റൊന്നിന്ദ്രിയനിഗ്രഹം

സര്‍വ്വഭൂതദയാപുഷ്പം

ക്ഷമാപുഷ്പവുമോര്‍ക്കെടോ

 

ജ്ഞാനപുഷ്പം തപോപുഷ്പം

ശാന്തി, സത്യമിതീവിധം

വിഷ്ണുപ്രീതിയ്ക്കു ചേരുന്ന

പുഷ്പമെട്ടെണ്ണമായെടോ

 

പ്രചോദനം :

അഹിംസാ പ്രഥമം പുഷ്പം

പുഷ്പം ഇന്ദ്രിയനിഗ്രഹ:

സര്‍വഭൂതദയാപുഷ്പം

ക്ഷമാപുഷ്പം വിശേഷതഃ

 

ജ്ഞാനപുഷ്പം തപോപുഷ്പം

ശാന്തിപുഷ്പം തഥൈവ ച

സത്യം അഷ്ടവിധം പുഷ്പോഃ

വിഷ്ണോഃ പ്രീതികരം ഭവേത്

നല്ലതായുള്ള കാര്യങ്ങള്‍

നല്ലോണമറിയുമ്പൊഴേ

നല്ല ബുദ്ധിയുദിച്ചീടൂ

നല്ലതും സംഭവിച്ചിടൂ

വിരിഞ്ഞ മലരില്‍ സ്വയം
കിനിഞ്ഞ മധുവെന്ന പോല്‍
കനിഞ്ഞു വരികെന്നുള്ളില്‍
നിറഞ്ഞു ശിവനന്ദിനീ

============

(No meter)

നല്ലതായുള്ളതെന്തെന്നാല്‍

നല്ല പോലറികെന്‍ സഖേ

എല്ലോര്‍ക്കും നലമേകിടും

നല്ലതാമറിവെന്‍ സഖേ

അത്ഭുതം

കണ്ടില്ല നിന്നെ ഞാന്‍ നോവിന്റെ നാള്‍കളി-

ലെന്നു വിളിച്ചു കരഞ്ഞ നേരം

പ്രേമാര്‍ദ്രമായൊരു നാദമെന്നുള്ളിലായ്

കേള്‍ക്കുമാറായ് വന്നിതെന്തത്ഭുതം

 

കണ്ടില്ലയെന്നതില്‍ ഖേദമേതും വേണ്ട

കാണുന്നതുണ്ടു ഞാന്‍ നിന്നെയെന്നും

കണ്ണുനീരായതും പുഞ്ചിരിയേകുന്നൊ-

രാനന്ദമായതും ഞാന്‍ തന്നെയാം

 

നിന്നിലെ പ്രാണനായ് ജീവന്റെ താളമായ്

താങ്ങായിരിപ്പതും ഞാന്‍ തന്നെയാം

കാടായ് മേടായിട്ടാറായിട്ടാഴിയായ്

കാറ്റായിയിടുന്നതും ഞാന്‍ തന്നെയാം

 

കണ്ടില്ലയെന്നെ നീയെന്നതിലേതുമേ

ഖേദം നിനയ്ക്കേണ്ടതില്ല തന്നെ

കണ്ടില്ലയെന്നല്ല കണ്ടറിഞ്ഞില്ലെന്നേ

കാണേണ്ടുവെന്നുമറിഞ്ഞുകൊള്‍ക

 

കാണണമെങ്കിലോ കാണുക പുത്ര നീ

കാണായിടുന്നതാം വസ്തുക്കളും

മുന്നില്‍ തെളിയുന്ന ജീവനെല്ലാം തന്നെ

ഞാനെന്നറിയുക ശങ്കയെന്ന്യേ

 

കാണായി വന്നിടും നിന്നിലെ നീയായും

കാണുന്നതാകുമീ ലോകമായും

ഞാന്‍ തന്നെയെന്നതും ഞാനല്ലാതൊന്നുമേ

കാണുവാന്‍ മറ്റൊന്നുമില്ലയെന്നും

കാരുണ്യം

കണ്ണുനീരേറെക്കണ്ണില്‍ വന്നോരു കാലത്തു ഞാ-

നാരാഞ്ഞു "നോവെന്തേ നീ നല്കുന്നതെനിയ്ക്കെന്നും "

കാരണം ചൊല്ലാനവന്‍ വന്നുവെന്നുള്ളിലപ്പോള്‍

കാണാതെ കാണുന്നതാം കാരുണ്യമല്ലേയവന്‍


കാരണം നിന്നോടുള്ള സ്നേഹമാണെന്നോതിയ-

ക്കണ്ണനന്നേരം തന്നെ മാഞ്ഞുപോയുള്ളിലെങ്ങോ

കണ്ണുനീര്‍ തിങ്ങി നോവും കണ്ണിനേ കാണാനാവൂ

അന്യന്റെ കണ്ണീരെന്നുമോതിയതാകാമവന്‍

കാണൂക നിന്‍ കണ്ണീരിലന്യന്റെ നോവെന്നോതും

ഗൂഢമാം മന്ദസ്മേരമോര്‍ പ്പൂ ഞാനാചുണ്ടിലായ്

അന്യന്റെ കണ്ണുനീരില്‍ നോവാത്ത കാലത്തോളം

കാണുവാനാകില്ലെന്നെയെന്നു ചൊല്കയുമാകാം

വനമാലം

ലക്ഷണം ഇഹ വൃത്തം സഭസഭമോടേ സഭ ഗഗ ചേര്‍ ന്നാല്‍ വനമാലം
00-/-00/00-/-00/00-/-00/--

മഴയായാമലമുകളെത്തീട്ടൊഴുകിവരും മേടുകള്‍ താണ്ടി

പ്പുഴയായിട്ടണയുവതും നിന്‍ കൃപയിതു ഞാനെന്തറിയുന്നൂ

മിഴിമൂടീട്ടൊരുവിളയാടല്‍ തുടരുവതുണ്ടെന്നതു കാണാന്‍

കഴിവില്ലാ നിജമറിയാനായൊരുവഴിയും കാണ്മതുമില്ലാ

 

കരുണാര്‍ദ്രം മൃദുവിരലെന്നേ തഴുകുവതായുള്ളൊരുനേരം

വരുമെന്നില്‍ നിറയുവതാകും പല കനവും പാട്ടുകളായി

കരുതുന്നെന്തിതിനൊരുഗര്‍വ്വം തവദയയാണെന്നു മറന്നോ

മുരളീഗാനവുമതിലുള്ളാസുഖമഖിലം നിന്‍ കൃപയല്ലേ

 

തിരുവണ്ണാമലയിലണഞ്ഞാഗിരിവലവും ചെയ്തുകഴിഞ്ഞി-

ട്ടരുളേകും തിരുനടതേടീട്ടണയുവതാമെന്നകതാരില്‍

കരുണാര്‍ദ്രം ശിവ ശിവ ശംഭോ വഴിതെളിയിച്ചീടുവതിന്നായ്

വരണേ നീ ഗുരുകൃപയായും മമ മനതാരിന്നൊളിയായും

മഴയായും മഴതരുവാനായണയുവതാം കാര്‍ മുകിലായും
മഴവില്ലിന്നഴകു തെളിക്കുന്നൊളിപകരും വിസ്മയമായും
പുഴയായും പുഴയിലെ നീരും പുഴയൊഴുകുന്നീവഴിയായും
മിഴിയായും തെളിയണമെന്നും മലമുകളില്‍ വാണെഴുമമ്മേ

മഴനീരായണയുവതെന്താ കരിമുകിലിന്നുള്ളിലെ നോവോ?
മിഴിനീരായ് വരുവതുമെന്തെന്മനമിതു തേങ്ങുന്നതിനാലോ?
പുഴയായിട്ടണയുവതെന്താണതു കൃപ താനല്ലെയതിന്നെ-
ന്നഴലെല്ലാമകലുവതിന്നായൊഴുകിടുകില്ലേ, ഗിരികന്യേ?
ഗിരികന്യേ! തവപദപത്മേ വരുവതിനായ് ജീവനിതെന്നും

തിരയുന്നൂ പല വഴി, യെന്നില്‍  ക്കനിയുക നീ നേര്‍ വഴി കാട്ടൂ

കരുണാര്‍ദ്രം ഭഗവതി! നിത്യം മമ മനമാം കോവിലിനുള്ളില്‍

വരണേ, നീ ഗുരുവരുളായി ത്തെളിയണമേ മാമക ഹൃത്തില്‍

ലളിത

ലക്ഷണം: തം ഭം ജരങ്ങള്‍ ലളിതാഖ്യവൃത്തമാം
--0/-00/0-0/-0-

നോവേറെയുള്ള മനതാരിനൊന്നുമേ

യാവുന്നതല്ല തെളിവോടെചൊല്ലുവാന്‍

"പോവാമിതൊക്കെ വെറുമോര്‍മ്മമാത്രമാ"-

യേവം നിനച്ചു മരുവുന്നതേ ചിതം

 

പോവേണ്ടതാണു ധര വിട്ടു, സത്യമാ,-

ണീവാഴ്വിലാരുമമരില്ലനിത്യമായ്

മേവുന്നകാലമപരന്നുനന്മ നീ-

യാവും വിധേന കരുതുന്നതേ ചിതം

 

വീഴുന്നു മര്‍ത്ത്യമനമേറെ നോവിനാ-

ലാഴുന്നുവെന്നുവരുമെങ്കിലീശ്വരീ

ആഴിപ്പരപ്പിലൊരുമുക്തിനാവമായ്

താഴാതെ കാക്കുവതിനെത്തണേ സദാ

കത്തുന്ന നോവിലുഴലുന്നവര്‍ക്കു വ-
ന്നെത്തുന്ന നിന്‍  കനിവുതാനൊരാശ്രയം
ചിത്തത്തിലായ് തിരി തെളിച്ചു കന്യയാം
മാതാവിനേകിടുവതിന്നു വന്നിതാ

 

താരാപഥത്തിലലയുന്നതായതാം

താരത്തിനുള്ളമെരിയുന്നതുണ്ടു പോല്‍

ആരാകിലെന്തു വിധിമാറുകില്ലയീ

നേരോര്‍ക്കടോ നിജമിതെന്നുമാര്‍ക്കുമേ

സ്രഗ്വിണി

ലക്ഷണം: നാലു രേഫങ്ങളാല്‍ സ്രഗ്വിണീ വൃത്തമാം
-0-/-0-/-0-/-0-/

ജ്ഞാനമായ് കാണുമീലോകമായെന്നിലെ

ഞാനുമായ് നിത്യമായുള്ളതാം സത്യമായ്

മാനമെത്തും വിധം കൂടുമെന്‍ ഗര്‍വ്വമായ്

മാനസേ മിന്നുമാ ദീപമേ വന്ദനം

 

വേഗമേറുന്നൊരീവാഴ്വിലെന്നാളിലും

രാഗമോഹങ്ങളാല്‍ ഞാന്‍ വലഞ്ഞീടവേ

നാഗമേ നിന്‍ വരം തേടിയെത്തീടുമെന്‍

രാഗവും രോഗവും മാറ്റിടേണേ സദാ

ജ്ഞാനസംബന്ധരേ ജ്ഞാനമാം പാലിനാല്‍
ജ്ഞാനിയായ് ഭക്തനായ് തീര്‍ത്ത കാരുണ്യമേ
ഞാനുമെന്മുന്നിലായ് കാണുമീലോകവും
ജ്ഞാനമൂര്‍ത്തേ കൃപാവര്‍ഷമായ് കാട്ടണേ

ഇന്നീമിഴി കാട്ടീടുവതായുള്ളൊരുലോകം
തന്നീടുവതെല്ലാം പല നോവെന്നറിയുമ്പോള്‍
വന്നീടുവതാം ജീവനു വൈരാഗ്യ,മതോര്‍ക്കും
നിന്‍ ചേവടിയല്ലാതവനുണ്ടോ ഗതി ശംഭോ

പണ്ടു കാലത്തു കാട്ടിന്നകത്തായ് വിഭോ
കണ്ടു പോല്‍ ശേഷനാം ശയ്യ മേല്‍ സ്വാമിയാര്‍
ഇണ്ടലെല്ലാമകറ്റീടുവാന്‍ കൂപ്പിടാം
കൊണ്ടല്‍നേര്‍വര്‍ണ്ണ! നീ കാത്തു രക്ഷിക്കണേ

കണ്ടതേയില്ല ഞാന്‍ സത്യമാകുന്നൊളി
കേട്ടതേയില്ല നിന്‍ വേണുഗാനം പ്രഭോ
ചൊല്വാതേയില്ല നീയൊന്നുമേയന്തികേ
വന്നതേയില്ലയെന്നായിടാമോ ഹരേ

ദുസ്സംഗം

"കടുത്ത നോവു നല്കിടും കടുപ്പമുള്ള വാക്കുകള്‍

തൊടുത്തിടുന്ന നാവിനില്ല യുക്തിയെന്നു നിര്‍ണ്ണയം"

നടുക്കമോടെയോതിടുന്നു നാവു ചെയ്ത തെറ്റിനും

പെടുന്ന പല്ലുമേവമത്രെ, ദുഷ്ടസംഗമെന്നുമേ..

 

പ്രചോദനം (തര്‍ജ്ജമയല്ല)

 

ഇതി പ്രാർത്ഥയതേ ദന്തോ

ഹേ ജിഹ്വേ! ബഹു മാ വദ

ത്വയാऽപരാധേ തു കൃതേ

സ്ഥാനഭ്രംശോ ഭവേന്മമ

മദനാര്‍ത്ത

ലക്ഷണം: ചേർന്നാൽ തയ സം ഭം ഗഗവൃത്തം മദനാർത്താ
--0/0--/00-/-00/--

എന്മാനസമാം ഭൂവിലെ ഗംഗാനദിയായ് നീ

വന്നീടുകയിന്നീവിധമേകീടുക മോക്ഷം

എന്നുള്ളിലിരുള്‍ മൂടിയചിന്തയ്കൊരുവെട്ടം

തന്നീടുക നിന്‍ ചേവടി പൂകാന്‍ കൃപയേകൂ

 

ചിന്തിയ്ക്കുക,യുള്ളില്‍ ത്തെളിയുന്നേതൊരുദീപം ?

ചിന്തിപ്പതറിഞ്ഞീടുവതാരാണകതാരില്‍ ?

അന്തിത്തിരിമാറ്റുന്നിഹതിങ്ങുന്നിരുളേവം

സ്വന്തം മനതാരില്‍ തെളിയുന്നാര,തു ചൊല്ലൂ

 

കാണുന്നതു,ചൊല്ലുന്നതു,കേള്‍ക്കുന്നതുമെല്ലാം

കാണാം പലതേയല്ലതു മാറുന്നതുമല്ലാ .

കാണാമതുതാനെന്നിലുമെങ്ങും നിറയുന്നൂ

കാണാപ്പൊരുളെന്നുള്ളൊരുകാരുണ്യവുമോര്‍ക്കൂ

 

"മണ്ണായതുവിണ്ണായതുമൊന്നെന്നതുകാണാ-

നമ്മേ ഹൃദി മേവും കൃപയെന്താണതുതേടൂ"

കണ്ണന്നിതുചൊല്ലുന്നതുകേള്ക്കൂം മമ ഹൃത്തില്‍

മിന്നുന്നൊളി കാണാനിനി വൈകീടുവതെന്തേ

 

മുഞ്ചേതി* കരഞ്ഞീടുവതായ് വന്നതിനാലോ

നെഞ്ചോടെയണച്ചെന്നതു കണ്ടോ ദയ തോന്നീ

അഞ്ചാതവളന്നോളമഘം ചെയ്തതിനെല്ലാം

നിന്‍ ചേവടി മാപ്പേകിയിതെല്ലാം കൃപയല്ലേ

 

*

മുഞ്ച = മോചിപ്പിച്ചാലും

ഇതി = എന്ന്

മുഞ്ചേതി = മോചിപ്പിച്ചാലും എന്ന്

 

എന്മാനസമാം പൂവിലെ തേനായതുമെങ്ങും

ചെന്നെത്തിടുമാഗന്ധവുമെല്ലാമതു പോലെ

നിന്‍ പാദമണഞ്ഞീടുവതായുള്ളൊരുഭക്ത-

ന്നെന്നും തവ പൂജാഫലമായേകണമമ്മേ

വിഘ്നാദികളായെന്നഘമെത്തുന്നൊരു നേരം
വിഘ്നങ്ങളകന്നീടുവതിന്നായിവനെന്നും
വിഘ്നേശ്വര! നിന്‍ ചേവടി തേടുന്നതു കണ്ടെന്‍
വിഘ്നങ്ങളകറ്റീടുക, നീക്കീടുക പാപം

ഇന്നീമിഴി കാട്ടീടുവതായുള്ളൊരുലോകം
തന്നീടുവതെല്ലാം പല നോവെന്നറിയുമ്പോള്‍
വന്നീടുവതാം ജീവനു വൈരാഗ്യമതോര്‍ക്കും
നിന്‍ ചേവടിയല്ലാതവനില്ലാ ഗതിയേതും

നാവോതുവതല്ലാ നിജമെന്നാരറിയുന്നൂ
പാവം മനമോ മൌനിയുമായ് താന്‍ കഴിയുന്നൂ
ആവും വിധമോതാനണയുന്നാമിഴിനീരി-
ന്നാവുന്നതുമില്ലാ പറയാനായൊരു വാക്കും

നീ വന്നരികത്തായൊരുനാളാകിലുമീശാ
മേവീടുക നല്കൂ ഹൃദിയെന്നും പദഭക്തി
സേവിച്ചിടുവോര്‍ക്കെന്നുമണഞ്ഞീടുവതാകും
ഭാവം പകരൂ മോക്ഷവുമേകൂ ശിവശംഭോ

കഷ്ടം ഭുവി ഞാനും പല നോവാലലയുമ്പോള്‍
കൃഷ്ണാ തവ ചുണ്ടില്‍ ച്ചിരിയെന്തേ തെളിയുന്നൂ ?
സൃഷ്ടിച്ചതു നീയെന്നെയുമെന്തേ പല നോവില്‍
കഷ്ടപ്പെടുവാനോ പറയൂ നീയിതു നന്നോ ?

ആരും തുണയില്ലെന്നു വരാമോ തവ ഭക്തന്‍
പാരം വലയുന്നെന്നതു ചേരില്ല വിഭോ തേ
നേരാണിവനും ചെയ്തതുതെറ്റാകിലുമെന്റെ
ചാരത്തണയാതങ്ങുമറഞ്ഞെന്നതു നന്നോ ?
അമ്മേ തവ പാദത്തലെ പൂവായമരാനാ-
യെന്മാനസമെന്നും തിരയുന്നൂ പല മാര്‍ഗ്ഗം
നിന്മന്ത്രമതായീടണമോതും മൊഴിയെല്ലാം
ചെമ്മേ തെളിയേണം ഹൃദിയെന്നും ശിവപുത്രീ

ശങ്കരചരിതം

ലക്ഷണം: സനജം നഭ സഗണങ്ങളൊടിഹ ശങ്കരചരിതം
00-/000/0-0/000/-00/00-

കനവെന്തിഹ, നിജമെന്തി,തുമറിയുന്നവര്‍ പറയൂ

കനിവോടിവിടറിയേണ്ടൊരുപൊരുളെന്ത,കമലരില്‍

കിനിയുന്നൊരു മധു വന്നതിനൊരുകാരണ,മറിയും

മനമായതു,മറിവായതു,മൊളിയായതുമരുളോ ?

മിഴിയായതു, നിറവായതുമറിവായതുമതുപോല്‍

മിഴിവേകിടുമൊളിയായതുകനവായതുമുലകില്‍

മഴയായതുമലയായതുപുഴയായതുമഖിലം

പിഴയറ്റൊരു വഴിയായതുമറിവൂ ഗുരു കൃപയായ്

 

മനമാമൊരുയമുനാജലമതിലായ് പല വിഷവും

വിനയാകുവതറിയുന്നുടനണയൂ മുരരിപു നീ

മനമാകവെ നിറയുന്നതു മദമാകിയ വിഷമോ

കനിവോടുടനണയൂ ഹൃദി മധുസൂദന! ഭഗവന്‍

 

കരുണാമയ! തവ ചേവടിയണയാന്‍ പല വഴിയും

തിരയുന്നിഹയിരുളേറിടുമളവെന്നിലെയൊളിയായ്

ഗുരുവാകുക, വഴികാട്ടുക, മമ വാഴ്വിതിലനിശം

തരണേ കൃപ വരണേ ഹൃദി മധുസൂദന! സദയം

 

മമ മാനസമലരിന്നിഹ ചൊരിയും നറുമണവും,

മധുവായതിലുരുവായതു,മറിവൂ തവ കൃപ താന്‍

മിഴി രണ്ടിലുമൊളിയായതു,മറിവായതു,മരു,ളീ

മദമെന്തിനു, മനതാരിലുമഹമെന്തിനു വെറുതേ

ദുരിതം പലതണയുന്നൊരു സമയത്തിനി ശിവനേ

വരണേ തവ ചരണാബുജമകതാരിലെയൊളിയായ്

തരണേ മിഴി തവ സുന്ദരനടനം ഹൃദി തെളിയാന്‍

വരമേകുക ശിവനാമവുമുരുവിട്ടിഹ കഴിയാന്‍

 

ഗുരുവായ് നിജമറിയുന്നൊരുപൊരുളായകമലരില്‍

കരുണാമയ! തെളിയേണമെ കുരു മേ കൃപ സതതം

തിരമാലകളലറുന്നൊരു കടലായിടുമുലകില്‍

തിരയുന്നതു ഭഗവന്‍ തവ പദ,മേകുക ശരണം

ഗുരുവേകിയകൃപയാണകമലരിന്‍ നറുമണമാ,-

യറിവായ്, ഹൃദി തെളിയുന്നൊരു പൊരുളായതുമറിവൂ

വരമേകിയ കനിവാം ഗുരുചരണങ്ങളിലഭയം

തരണേ, ഭുവി വഴി കാട്ടുക മമ ജീവനു സതതം

കരുണാമയി! മമ മാനസമലരിന്‍ നറുമണമായ്

നിറയും  മധുകണമായ് വരു ഗുണമേകുക സതതം

തിരുചേവടിയണയാനിനി വഴികാട്ടുകയിവനും

പരമേശ്വരി! ചരണങ്ങളിലരുളീടുക ശരണം

മമ മാനസസരസീരുഹമതിലായ് കൃപ ചൊരിയും
സുമനോഹരചരണാംബുജയുഗളം തെളിയണമേ
അമരേണമെയകതാരിലെ സുഖമേകിടുമൊളിയാ-
യുമ! നീ തവ പതിയാകിയശിവനൊത്തു, കനിയണേ
തിരുവാതിര, ജഗദീശ്വരി കൃപയാല്‍ സുമശരനും

തിരികേ വരുവതിനായ് ഗതിയണയുന്നൊരു സുദിനം

വരമേകുക മമ ജീവനുമതുപോലുലകിതിനും

വരുമെന്ത,തുസുഖമേകണ,മുമ നീ കൃപ ചൊരിയൂ


മറ മാറ്റിടുവതിനായ് നിജമറിയാന്‍ പല വഴിയും
തിരയും മന,മതു കാണുകിലടയും മിഴി സഭയം
വെറുതേയൊരു കളി താ,നിതു സുഖമെന്നതിനൊരുവന്‍
തിരയേണ്ടൊരു നിമിഷം, ഹൃദി നിറയും കൃപയതു താന്‍


മഴവില്‍ക്കൊടി തവ വാര്‍ മുടിയതിലായ് പുനരതിലാ-
യഴകായ് ചില ചെറുതാരകളതു പോല്‍ ശശികലയും
പൊഴിയും കൃപ മഴയായ് വരുവതിനായ് പദമലരില്‍
കഴിയാന്‍ വരമരുളൂ ഭയമകലാന്‍ ഹൃദി തെളിയൂ


ഗണനായക! തവ ചേവടി ശരണം, തിരുചരണം
തുണയേകണമതിനായൊരു വഴി കാട്ടുക സദയം
ഗുണമേകുക, മമ മാനസ മലരിന്നടിമലരോ-
ടണയാന്‍ വഴി ഭഗവന്‍ ! കൃപ, കനിയൂ ശിവസുത നീ


പല മാതിരി പല ഭാഷകളിവിടുണ്ടിതു സമമായ്
പല ജാതിയുമതു പോല്‍ പല മതമുണ്ടിതുമറിയൂ

പലതായിതുകരുതേണ്ടിഹ കരമൊന്നിലെ വിരലും
പല പോല,തുമൊരുമിക്കുകിലെളുതാം സുഖമുലകില്‍

മത്തമയൂരം

ലക്ഷണം: നാലാല്‍ ച്ഛിന്നം മത്യസംഗം മത്തമയൂരം

---/-(യതി)-0/0--/00-/-

പാരില്‍ സൌഖ്യം തേടി നടന്നാല്‍ വരുകില്ലാ

നേരാണെന്നാലാരിതുകണ്ടൊട്ടറിയുന്നൂ

പോരാ പോരായെന്നതു തെല്ലൊന്നൊഴിവായാല്‍

ചേരും താനേ നന്മകളെന്നേ കരുതാവൂ

പാരില്‍ വിങ്ങും നോവിലകപ്പെട്ടുലയുമ്പോള്‍
പാരാവാരം പോല്‍ തിരയാടും മമ ചിത്തിന്‍
നേരായുള്ളം തേടുവതാകും പൊരുളായും
നേരിന്‍ മാര്‍ഗ്ഗം കാട്ടിടണേ നീ വനദുര്‍ഗ്ഗേ

ദെണ്ണം മാറ്റാനുള്ളിലെ വെട്ടം തെളിയാനായ്

ദെണ്ണിപ്പിയ്ക്കും വാഴ്വിതിലെന്നും തുണയാകാന്‍

കണ്ണാ ഞാനും തേടി വരുന്നേന്‍ തവപാദം

തിണ്ണം വന്നെന്നുള്ളിലെ ദീപപ്രഭ കാട്ടൂ


എല്ലാം തെറ്റും നാളിതിലായ് നിന്‍ കൃപയെന്ന്യേ-
യില്ലാ കാണുന്നേനൊരു മാര്‍ഗ്ഗം ഗണനാഥാ
വല്ലാതാവുന്നുള്ളമറിഞ്ഞിട്ടകമേ നീ
നല്ലോണം മേ വന്നിടുവാനായ് കനിയേണേ


ഇന്നല്ലെന്നും മാനസമാം പൂവിലെ തേനായ്
വന്നീടുന്നാ സ്നേഹവുമോര്‍ത്താല്‍ കൃപയല്ലേ
നന്നായ് മണ്ണില്‍ വാഴുവതിന്നായ് കനിയൂ നീ
നിന്‍ പാദം താനെന്‍ ശരണം ശ്രീഗണനാഥാ

 

വീണാപാണീ  നിന്റെ കടാക്ഷം വരുമെന്നാല്‍

തൂണില്‍ പോലും പാട്ടുണരുന്നെന്നറിയുന്നൂ

കാണാകേണം മാമകചിത്താംബുജമദ്ധ്യേ

വാണീമാതേ നിന്‍ പദമെന്നില്‍ ക്കനിയൂ നീ

മാലിനി

ഒരുവനെയറിയേണ്ടൂ കൂട്ടുകാരേയറിഞ്ഞും
ഗുരുകൃപ തെളിയുന്നൂ ശിഷ്യരില്‍ കൂടിയേവം
ഹൃദയമലരിലെ ത്തേന്‍തുള്ളിയായ് സ്നേഹവും നീ-
യറിയുക കൃപയായിക്കാണ്മതായുള്ളതെല്ലാം

മൊഴികളിവിടെയുണ്ടൊട്ടേറെയെന്നാകിലേതും
മമ മൊഴിമലയാളം പോലെയായീടുകില്ലാ
മനമലരിതിലെന്നും നന്മ തന്‍ തേന്‍ നിറയ്ക്കും
മൊഴിയിതുമലയാളം പോലെയാകില്ലയൊന്നും

ഹൃദയസരസി നീന്തും ഹംസമായീടുകെന്നും
മലിനജലമകറ്റി സ്നേഹമാം പാലെടുക്കൂ
മലിനതയൊരുപക്ഷേ കാണുമെന്നാകിലെന്തേ
സരസി വിരിയുമാ പൂവല്ലയോ കണ്ടിടേണ്ടൂ

ഗുരുവരകൃപയാലേ സാദ്ധ്യമല്ലാതെയില്ലാ

ധരയിതിലമരുന്നീ മര്‍ത്ത്യനായൊന്നുമോര്‍ത്താല്‍

ഗുരുപദകമലത്തില്‍ തന്നെയാകട്ടെ ചിത്തം

കരുണയൊഴുകിവന്നീ ജന്മവും ധന്യമാട്ടെ

ഗുരുവിനെയറിയേണം ദേഹരൂപത്തിലല്ലാ

കരുണ പകരുവാനായ് വ്യക്തിയായ് കാണ്കിലും കേള്‍

ഒരു ചെറുതിരിനാളം തന്നിലായ് കണ്ടുവെന്നാല്‍

ഗുരുവുമകമെ മിന്നും ജ്യോതിയായ് കണ്ടിടേണം

ചുടലനടുവിലായിട്ടാടുമക്കാളികേ നിന്‍
നടനമകമനസ്സില്‍ ക്കാണ്മു ഞാനാകയാലേ
ചടുലചലനമേതും ഭീതിയേകുന്നതില്ലി-
ന്നടിയനു ചിരി വന്നാല്‍ ഭ്രാന്തനെന്നോര്‍ത്തു കൊള്‍ക

മന്ദാക്രാന്താ

ലക്ഷണം: മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ്ഗം

---/-(യതി)00/00-/(യതി)-0-/-0-/-
ഇക്കാണാകും ഭുവനമഖിലം നിന്‍ കൃപാരൂപമായി

മുക്കണ്ണായെന്‍ ഹൃദയമലരില്‍ കാണുവാന്‍ ഭക്തി നല്കൂ

തൃക്കാല്‍ ക്കല്‍ ഞാനമരുവതിനായ് നീ കനിഞ്ഞീടുകെന്നും

ശക്തിയ്ക്കൊപ്പം തെളികസതതം മാനസപത്മമദ്ധ്യേ


തൃപ്രങ്ങോട്ടും ഹൃദയമിതിലും നിത്യസാന്നിദ്ധ്യമായീ
മുപ്പാരെന്നും പരമകൃപയാല്‍ കാക്കുമെന്‍ വിശ്വനാഥാ
എപ്പോഴും നിന്‍ ചരണമകമേ ജീവനാശ്വാസമേകാ-
നപ്പാ കണ്ണില്‍ പ്പകരു സദയം ഭക്തിയാം പൊന്‍ വെളിച്ചം

മന്ദം മന്ദം തഴുകിയൊഴുകും കാറ്റു,മാ കാറ്റിലെത്തും
ഗന്ധം കാറ്റിന്‍ കരതലമതില്‍ നല്കിയാപൂവു,മാ പൂ
ചന്തം കൂട്ടും വനിക,യതിലായ് കാണ്മതായുള്ളതുമ്പീ-
വൃന്ദം പോലും സുഖമരുളുമെന്നത്രെ ഞാന്‍ കാണ്മു ലോകേ

* നോവിങ്ങാര്‍ക്കും വരിക സഹജം, നൊന്തിടും നേരമെല്ലാം
പാവം, മര്‍ത്ത്യന്‍!! തിരയുമവയറ്റീടുവാനുള്ള മാര്‍ഗ്ഗം
ഏവം വന്നാ വഴികളൊടുവില്‍ ദേവതാരൂപമായാല്‍
ദൈവങ്ങള്‍ക്കോ കുറവുഭുവനേ മര്‍ത്ത്യനുള്ളോരു കാലം

* ഒരു സമസ്യാപൂരണം

മേവീടുന്നൂ മനുജഹൃദയേ സ്നേഹമായ് ജ്ഞാനമായി-
ട്ടേവം , കാണും പൊരുളുമഖിലം ദൈവമായ് കണ്ടിടേണം
നോവും മാറും കരുണനിറയും ഹൃത്തടത്തിങ്കലെന്നാല്‍
ദൈവങ്ങള്‍ക്കോ കുറവുഭുവനേ മര്‍ത്ത്യനുള്ളോരു കാലം

* ഒരു സമസ്യാപൂരണം

വിണ്ണിന്‍ നാദം ചെവികളറിവൂ കാറ്റു നല്കുന്ന സ്പര്‍ശം

ദേഹം മൂടും തൊലിയുമറിവൂ പിന്നെയിമ്മട്ടുചൊല്ലാം

കാണും കണ്ണാലനലന,തുപോല്‍ വെള്ളമേകുന്നസ്വാദോ

നാവാലല്ലേ, ധരണി പകരും ഗന്ധമോ മൂക്കിനാലും

പൂവായ് കാറ്റ ത്തൊഴുകിവരുമാ ഗന്ധമായ് വണ്ടിനായാ-
പൂവില്‍ കാണും മധുരമധുവും ദേവി നീ തന്നെയല്ലേ.
ഏവം ഗൌരീ! ഹൃദയമലരില്‍ ജ്ഞാനമായ് നന്മയായും
മേവീടേണം ചരണകമലേ ചേര്‍ക്കണേ വൈകിടാതേ

കുട്ടിക്കാലത്തൊരുവനവനായേകി കാരുണ്യമെന്നാ-
യിട്ടോര്‍ ത്താവാം മനുജനു സദാ കേരമേകുന്നു തെങ്ങും
കിട്ടും തോറും കരുണ വളരും നല്ലവര്‍ക്കെന്ന സത്യം
സ്പഷ്ടം തന്നേ കരുതിടുക നാം നന്മ വാഴട്ടെയെങ്ങും

ആവുന്നില്ലാ വരുവതിനുമാ സന്നിധിയ്ക്കെന്നു വന്നാല്‍
പാവം ജീവന്‍ പിടയുമിഹ നിന്‍ ദര്‍ശനം തേടി നൂനം
നീ വന്നെന്നില്‍ തെളിയു കൃപയാ ജ്ഞാനമായ് ഭക്തിയായെ-
ന്നോവറ്റീടാന്‍ തരിക വരമായ് മുക്തി മൂകാംബികേ നീ

പൂവും പൂവിന്നകമെ നിറയും തേനുമാതേനിനായി-

ട്ടീവന്നീടും മധുപ,നിവനീപാടിടും പാട്ടുമെല്ലാം

ദൈവം തന്നാകരുണയറിവൂ നമ്മളെന്നാലുമെന്തി-

ന്നേവം കേഴുന്നുലകമിതിലായ് നന്മ കാണാത്തതെന്തേ ?

മത്തായിട്ടെന്‍ മനവുമതിനെച്ചുറ്റിയോ ദര്‍പ്പനാഗം

നിത്യം കാണാം മഥനമുലകില്‍ മാറ്റമില്ലാതെയേവം

സത്താകുന്നോരമൃതമണയും മുന്നെ താഴേക്കു വീഴും

ചിത്തം താങ്ങാനണയുഭഗവന്‍ കൂര്‍മ്മമായെന്റെയുള്ളില്‍

സ്വര്‍ണ്ണം തേടും മിഴിയുമുലകം തന്‍ വശത്താക്കിയെന്നായ്

നണ്ണുന്നോരീമനവുമധുനാ ചേറിലായാണ്ടുപോകെ

കണ്ണിന്‍ കണ്ണായമരുമൊളിയായ് നില്പതാം സത്യമല്ലാ

തെണ്ണീടാനായൊരുതുണ വിഭോ കാണ്മതേയില്ലയെങ്ങും

ഇന്നേ, കൃഷ്ണാ, മമ മനമിതാം രാജഹംസത്തിനായി
തന്നീടേണേ തവ പദയുഗേ ചേരുവാനുള്ള ഭാഗ്യം
വന്നേക്കില്ലാ മരണസമയേ വാതപിത്തങ്ങളെന്നെ
ദണ്ണിപ്പിക്കെ സ്മരണ ഭഗവന്‍ നീ കനിഞ്ഞീടുകിപ്പോള്‍

പ്രചോദനം

12 ആഴ്‌വാര്‍ മാരില്‍ ഒരാളായ കുലശേഖര ആഴ്‌വാരുടെ ഭക്തിസാന്ദ്രമായ കൃതിയായ മുകുന്ദമാലയില്‍ നിന്നും

കൃഷ്ണ ത്വദീയ പദപങ്കജപഞ്ചരാന്തഃ
അദ്യൈവ മേ വിശതു മാനസരാജഹംസഃ
പ്രാണപ്രയാണസമയേ കഫവാതപിത്തൈഃ
കണ്ഠാവരോധനവിധൌ സ്മരണം കുതസ്തേ (7)

കൃഷ്ണാ, അങ്ങയുടെ ചരണപങ്കജമാകുന്ന പഞ്ജരത്തിനകത്ത് ഇന്ന് തന്നെ എന്റെ മനസ്സാകുന്ന രാജഹംസം കയറിക്കോട്ടെ. (അല്ലെങ്കില്‍ ) പ്രാണന്‍ പോകുമ്പോള്‍ കഫവാതപിത്തങ്ങളാല്‍ എന്റെ കണ്ഠം തടസ്സപ്പെടുമ്പോള്‍ ഞാന്‍ (അങ്ങയുടെ ചരണാരവിന്ദങ്ങളെ) സ്മരിക്കുന്നത് എങ്ങിനെയാണ്.

ധ്യാനം - മന്ദാക്രാന്താ

ശക്തം ലങ്കാ നഗരമഖിലം ഭസ്മമാക്കീട്ടു ശീഘ്രം
ഭക്ത്യാരാമന്നരികിലണയും വായുപുത്രാ നമിക്കാം
ഹൃത്ജ്യോതിസ്സായെരിയുമരുളായ് കാണ്മതായ് വന്നിടേണം
മുക്തിയ്ക്കായ് നീ തരിക വരമായ് ഭക്തിയും രാമപാദേ