Tuesday, 3 December 2013

മത്തമര്‍ക്കടം

മനമിതതിചപലം മത്തനാം മര്‍ക്കടം പോല്‍, 

പശുപതിപദയുഗ്മേ എന്നര്‍ഘ്യമായേറ്റുകൊള്‍ക

അരുതരുതൊരുവിളംബം കരുണാപാശത്താല്‍ കെട്ടി 

തവ ചരണഭക്ത്യാല്‍ മുക്തിയുമേകിടണേ നീ

 

മനമിതില്‍ നിറയുന്നു ഭക്തിയല്ലര്‍ത്ഥമോഹം 

പനിമതിമുഖരൂപം പൂണ്ടമലരമ്പശസ്ത്രം 

പശുപതിചരണയുഗ്മം തന്നെയല്ലാതെയില്ലാ 

ഇതിനൊരുപരിഹാരം കാണ്മു ഞാനീവിപത്തില്‍

 

പ്രചോദനം : ശിവാനന്ദലഹരി

 

സദാ മോഹാടവ്യാം ചരതി യുവതിനാം കുചഗിരൌ 

നടത്യാശാശാഖാസ്വടതി ഝടിതി സ്വൈരമഭിതഃ 

കപാലിന്‍ ഭിക്ഷോ മേ ഹ്രിദയകപിമത്യന്തചപലം 

ദ്രുഢം ഭക്ത്യാ ബദ്ധ്വാ ശിവ ഭവദധീനം കുരു വിഭോ

പനിമതിമുഖീ

കതിരവന്‍ മറയുകയായി,

പനിമതി അണയുകയായി,

പനിമതിമുഖി നീ മാത്രം

അണയാന്‍ വൈകുവതെന്തേ ?

 

പനിമതിമുഖീ, നീ

ചാരെയുണ്ടാകിലോ, കേള്‍

അതുമതി, ഭവനം മേ

സ്വര്‍ഗ്ഗതുല്യം, നിനയ്ക്കില്‍

അഷ്ടപുഷ്പങ്ങള്‍

അഹിംസയതൊന്നാം പുഷ്പം

മറ്റൊന്നിന്ദ്രിയനിഗ്രഹം

സര്‍വ്വഭൂതദയാപുഷ്പം

ക്ഷമാ, ജ്ഞാന, തപസ്സുകള്‍

 

വിശേഷാല്‍ ജ്ഞാനവും പിന്നെ

ശാന്തി, സത്യവും ചേരുകില്‍

വിഷ്ണുപ്രീതിയ്ക്കുതകീടും

എട്ടുപുഷ്പങ്ങളായെടോ

 

പ്രചോദനം

അഹിംസാ പ്രഥമം പുഷ്പം

പുഷ്പം ഇന്ദ്രിയനിഗ്രഹ:

സര്‍വഭൂതദയാപുഷ്പം

ക്ഷമാപുഷ്പം വിശേഷതഃ

ജ്ഞാനപുഷ്പം തപോപുഷ്പം

ശാന്തിപുഷ്പം തഥൈവ ച

സത്യം അഷ്ടവിധം പുഷ്പോഃ

വിഷ്ണോഃ പ്രീതികരം ഭവേത്

മണ്‍കുടം

മണ്‍കുടം താ, നിതിന്നുള്ളിലായ്  നിന്‍ കൃപ

ദീപമായെരിവതുണ്ടെന്നേയുള്ളൂ

ദീപപ്രഭയാലെ, തെല്ലിട, മണ്‍കുടം

ശോഭിച്ചു കാണുന്നുവെന്നേയുള്ളൂ

അപേക്ഷ

കൂരിരുള്‍ മൂടുമീ സംസാരം തന്നിലായ്

കാണാവതല്ലൊന്നും വ്യക്തമായി

തെറ്റാമെന്‍ പാദങ്ങള്‍, തട്ടിവീണെന്നാവാ-

മൊറ്റയ്ക്കു നീയെന്നെ വിട്ടുവെന്നാല്‍

 

മായയിലേറ്റം ഭ്രമിച്ചു നിന്‍ കൈവിട്ടു

പോയി ഞാനെന്നായിടൊല്ല കണ്ണാ

നിന്‍ കരത്താലെന്‍ കരം പിടിച്ചച്യുതാ

ഒപ്പം നടത്താന്‍ കനിയേണമേ

 

ചൊല്ലാം

കനവായ് വിരിഞ്ഞതും ചൊല്ലാം

പറയാന്‍ നിനച്ചതും ചൊല്ലാം

അറിവായ് തെളിഞ്ഞതും ചൊല്ലാം

അറിയാന്‍ കൊതിച്ചതും ചൊല്ലാം

ഞാന്‍

ജ്യോതിസ്വരൂപമാം സൂര്യന്‍

അല്ല, ഞാനറികെന്‍, സഖേ

രാവില്‍ ചെറുനിലാവെട്ടം

തൂകുമമ്പിളിയല്ലയോ

 

എന്നില്‍ കാണും നിലവെട്ടം

എന്റെയല്ലതു നിര്‍ണ്ണയം

സൂര്യതേജസ്സിനംശം ഞാ-

നേകും വെട്ടമസംശയം

അര്‍ഘ്യം

കരളിലെ നോവാണ്, കവിതയല്ല

കണ്ണുനീരാണിത്, മുത്തുമല്ല

കദനത്തിന്‍ മൊഴിയാണ്, കപടമല്ല

കണ്ണാ, നിനക്കിതെന്നര്‍ഘ്യമത്രേ

ശരണാഗതി

കണ്ണാലെ കാണുവാന്‍ നിന്‍ ദിവ്യമാം രൂപം

കാതാലെ കേള്‍ ക്കുവാന്‍ നിന്‍ വേണുഗാനവും

നാവാലെ ചൊല്ലുവാന്‍ നിന്നപദാനങ്ങള്‍

മന്ത്രിയ്ക്കുവാനായ് നിന്‍ നാമമന്ത്രവും

കണ്ണാ

ഇരുളിലെന്‍ പാദങ്ങള്‍ പതരുമ്പോഴും

കണ്ണാ ചിരിയെന്തേ  നിന്റെ ചുണ്ടില്‍ ??

മിഴികളില്‍ കണ്ണുനീര്‍ നിറയുമ്പൊഴും

കണ്ണാ, കളിയോ നിനക്കിതെല്ലാം ?

 

കളിയാം നിനക്കെന്നാല്‍ പതറുന്നുണ്ടെന്മനം

കളിയല്ല നോവേറ്റു നീറുന്നതുണ്ടു ഞാന്‍

മറയത്തിരുന്നൊക്കെ കണ്ടിട്ടു നീയെന്നെ

പരിഹസിച്ചീടുകിലതുചിതമോ കേശവാ?

കളിപ്പന്ത്

അമ്മാനമാടിക്കളിയ്ക്കുവാനെന്‍ മനം ,

കണ്ണാ, നിനക്കുകളിപ്പന്തുപോലെന്നോ ?

തട്ടിക്കളിപ്പതില്‍ തെറ്റില്ലയെങ്കിലും

തട്ടിത്തകരാതെ കാത്തുകൊള്ളേണമേ

ആത്മഗതം

അമ്മ വയറ്റില്‍ കഴിഞ്ഞ നാളീല്‍ പിന്നെ

ബാലരോഗങ്ങള്‍ വലച്ച നാളില്‍

ഇല്ലായിരുന്നെനിയ്ക്കാശ്രയമായേതും

നിന്‍ കൃപയെന്നൊന്നതെന്ന്യേയെങ്ങും

 

കാലം കഴിഞ്ഞെന്റെ യൌവ്വനകാലത്തില്‍

പാരം ഭ്രമിച്ചു വലഞ്ഞു ഞാനും

ആനന്ദരൂപമാം നിന്നെയറിയാതെ ഞാന്‍

ലോകം മുഴുവനും തേടിയല്ലോ

 

കണ്ടില്ല നിന്നെ ഞാനെങ്ങുമൊരേടത്തും

എന്റെ യൌവ്വനഗര്‍വ്വം മറച്ചതാവാം

അജ്ഞാനമാകുന്നതൂണുപിളര്‍ന്നു നീ

മുന്നില്‍ തെളിയുന്നതെന്നാണാവോ

തെറ്റല്ല

തെറ്റല്ല, നിന്നെ നിന്‍ തായുരലില്‍ കെട്ടി

നിര്‍ത്തിയതില്‍ ദുഃഖമില്ലെനിയ്ക്ക്

ഒട്ടല്ലെന്‍ മാനസം നോവേറ്റു നീറുന്നു
മായാപാശത്താല്‍ നീയെന്നെ ബന്ധിയ്ക്കയാല്‍

നീ

ചുണ്ദില്‍ തെളിയുന്ന പുഞ്ചിരി നീയല്ലേ
കണ്ണില്‍ നിറയുന്ന കണ്ണീരും നീ തന്നെ
പ്രാണനും പ്രാണന്റെ സ്പന്ദനമായ് നിത്യം
ഹൃദയമോതീടുന്നമന്ത്രവും നീയല്ലോ

എന്നുമെന്‍ മാനസപുഷ്പത്തിന്‍ നിറയുന്ന
പ്രണയമാം മധുവിലെ മാധുര്യം നീ തന്നെ
എന്നുമാപുഷ്പത്തെ തഴുകിയുറക്കുന്ന
സ്നേഹമന്ദാനിലസ്പര്‍ശവും നീ തന്നെ

വിക്രമാദിത്യന്‍

മോഹം ചിതയിലെരിയുന്ന ഭൂമിയില്‍

വീണ്ടുമെത്തീടുന്ന വിക്രമാദിത്യന്‍ ഞാന്‍

പ്രാരബ്ധകര്‍മ്മത്തില്‍ വേതാളം പേറുന്നു

വീണ്ടുമെന്‍ യാത്ര തുടരുന്നു വാഴ്വിതില്‍

ആര്‍ദ്രം

ചുവന്നുകോപിച്ചമിഴികള്‍ക്കുമാകുമോ, ഹേ സഖേ,

കാരുണ്യവര്‍ഷത്തിന്‍ നേരറിയാന്‍ ?

ഉരുക്കുമുഷ്ടികള്‍ക്കാവുമോ, മത്സഖേ,

സ്നേഹമായെപ്പൊഴും കൈകോര്‍ത്തിരിയ്ക്കുവാന്‍

അറിവ്

അന്യന്റെ നോവില്‍ നീ നിന്‍ നോവ് കാണുകില്‍

അന്യന്റെ കണ്ണീരില്‍ നിന്നുള്ളവും തേങ്ങുകില്‍

ധന്യന്‍ നീയന്നുനിന്നുള്ളില്‍ തെളിഞ്ഞിടും

സ്നേഹമാണീശ്വരനെന്നത്രെ കേള്‍പ്പൂ ഞാന്‍

 

മുന്നിലായ് കാണുന്നവിശ്വമെല്ലാം

തന്നുള്ളിലായ് കാണാകുമെന്നുവന്നാല്‍

മന്നില്‍ നാം കാണുന്നജീവനെല്ലാം തന്നെ

തന്നുള്ളത്തിന്‍ സ്നേഹം പകരുമെന്നാല്‍

എന്റെയും നിന്റെയുമെന്നുള്ള ഭേദത്തില്‍

തെല്ലുമേ ചിത്തം ഭ്രമിച്ചിടായ്കില്‍

വന്നുപോയ് നിന്നിലാവിശ്വേശകാരുണ്യം

ജ്ഞാനസ്വരൂപമായ് നീ ജ്ഞാനി തന്നെ

സത്യപ്രകാശം

സത്യപ്രകാശത്തെ മൂടീവെച്ചീടുവാനാകായില്ലാര്‍ക്കുമെന്നേയ്ക്കുമായ്

സൂര്യനെ മേഘമറയ്ക്കിലും കണ്ണാലെ കാണ്മതില്ലെന്നത്രെ ചൊല്ലിടുന്നു

മേഘമകലവേ സൂര്യന്‍ തെളിഞ്ഞിടും കണ്ണികള്‍ക്കാനന്ദമേകിടുന്നു

ആഴക്കടലില്‍ മറഞ്ഞാലും പിന്നെയും പൂര്‍വ്വാദ്രി തന്നില്‍ തെളിഞ്ഞിടുന്നു

കാരുണ്യം

കാലാതിവര്‍ത്തിയാം കാരുണ്യമല്ലോ

ഈശ്വരനാമത്തില്‍ നാമറിവൂ

കണ്ണിന്നുകണ്ണായിടുന്നതാം പൊരുളിന്റെ

കാരുണ്യമല്ലാതെന്തുവാഴ്വില്‍ ?

 

പേരുകള്‍ മാത്രമേ മാറുന്നതായുള്ളൂ

മാറുന്നതില്ലിതില്‍ പ്രഭാവം

പേരുമറച്ചീടുമാസത്യപ്രകാശത്തെ

കാണുവാനും കൃപാ തന്നെ വേണം

 

പേരുകള്‍ ചൊല്ലിയത്രെ പിരിഞ്ഞു നാം

പേരെഴുമീപൊരുളോര്‍ത്തിടാതെ

പേരിലെ ഭേദമീ പൊരുളിനില്ലെന്നോരു

നേരുട്ടുമേ നാമറിഞ്ഞിടാതെ

ആനന്ദം

വിട്ടുവീഴ്ചയിലുള്ളതാമാനന്ദം

വെട്ടിനേടുകിലുണ്ടാകയില്ലല്ലോ

വെട്ടിനേടുവതൊക്കെയിവിടെ നാം

വിട്ടുപോകണമെന്നതുനിര്‍ണ്ണയം

ചിത്രം

ചിത്രങ്ങളെന്റെ നീയെത്രവരയ്ക്കിലും

ചിത്രത്തിലെന്നെ നീ കാണില്ല നിര്‍ണ്ണയം

ചിത്രമല്ലല്ലോ ഞാന്‍ ജീവനാമെന്നെ നീ

ചിത്രമായ് കാണ്മതാണേറ്റം വിചിത്രം

തിരുവിളയാടല്‍

തിരുവിളയാടല്‍ താന്‍ കാണുന്നതൊക്കെയും

തെളിയുന്നില്ലെന്‍ കണ്‍കളിലെന്നേയുള്ളൂ

കരുണയാര്‍ന്നൊഴുകുന്ന വേണുഗാനം കേള്‍ക്കാ-

നാവുന്നതില്ലെനിയ്ക്കെന്നുമെന്നേയുള്ളൂ

 

വേണുഗാനം

കവിയല്ല ഞാന്‍ പാടും കുയിലുമല്ലൊട്ടുമേ

പാടുവാനറിയാത്ത പാഴ്മുളം തണ്ടത്രെ

ഗായകപ്രാണനീതണ്ടിലൂടൊഴുകുമ്പോള്‍

പാട്ടായി കേള്‍പ്പതുണ്ടെന്നത്രെ ചൊല്ലാവൂ

 

മിന്നാമിനുങ്ങ്

മിന്നാമിനുങ്ങിന്റെ വെട്ടത്തില്‍ കാണുന്നു

മിന്നാമിനുങ്ങൊരു കൊച്ചുലോകം

മിന്നാതിരുള്‍ മൂടും ലോകത്തെ കാണുന്നു

മിന്നാമിനുങ്ങെന്നു വന്നീടുമോ ?

 

ഇത്തിരിയുള്ളൊരു ജീവിയാണെങ്കിലും

ഇത്തിരിനേരമേ ജീവനുള്ളെങ്കിലും

ഇത്തിരി വെട്ടം പകരുന്നു നീയെന്നി-

ലൊത്തിരി വെട്ടം തെളിച്ചിടുന്നു

 

സ്വാമി ശരണം

ഉള്ളില്‍ തെളിയുന്ന ദീപത്തെ കാണുവാന്‍

ഭള്ളു മറന്നു കരഞ്ഞു വിളിയ്ക്കുകില്‍

ഉള്ളത്തിലെ ദീപം തെല്ലു തെളിഞ്ഞിടും

കണ്ണിലന്നേരം നിറഞ്ഞിടും  കണ്ണീരും

 

അഴലായി കണ്ടതാം അഴുതയും താണ്ടി ഞാന്‍

അജ്ഞാനമാകുമാകരിമലയും താണ്ടി

തേടിയെത്തീടുമ്പോള്‍ കാത്തുകൊള്ളേണമേ

മാമലയില്‍ വാഴും കാരുണ്യദീപമേ

 

പുണ്യപാപത്തിന്റെ ഇരുമുടിക്കെട്ടുമായ്
പതിനെട്ടുപടിയേറാന്‍ വന്നിടുമ്പോള്‍
പാദബലം തരും കാരുണ്യായെന്നെ
കാത്തരുളേണമേ തമ്പുരാനേ

കണ്ണാ

പിഴച്ചുവെന്‍ പാദമെന്നാകിലാപിഴയും

നിന്‍ പാദത്തിലര്‍ഘ്യമെന്‍ കണ്ണാ

 

വഴിപോലെ പിഴ തീര്‍ത്തു കാത്തരുളീടു-

കെനകതാരിന്നൊളിയായി കണ്ണാ

 

നിലച്ചുവെന്‍ നാദമെന്നാകിലതും

നിന്റെ കാരുണ്യമല്ലയോ കണ്ണാ

 

മൊഴിയായെന്മിഴിയായുമുയിരായുമുലകാ-

യുമമരുമൊരൊളിയായ് തെളിക

കുരുക്ഷേത്രം

ആയുധമില്ലാതെ മാധവനൊരുവശം

സായുധരാകിയ സൈനികരൊരുവശം

ആയുധമേന്തിടുമോരോമുഖത്തിലും

മാധവസ്മേരവും കാണുവതെന്തു ഞാന്‍ ?

മാറ്റം

നന്നല്ല, അന്യരെ നന്നാക്കിടാനുള്ള

മോഹമൊരിയ്ക്കലും നല്ലതല്ല"

എന്നല്ല, അന്യരെ നന്നാക്കിടും മുന്നെ

മാറേണ്ടതെപ്പൊഴും ഞാനല്ലയോ

 

കൃഷ്ണാരാധന

കണ്ണനേകാറുണ്ടു ഹൃദയമാം കോവിലില്‍

കണ്ണീരുകൊണ്ടെത്ര അഭിഷേകങ്ങള്‍

കണ്ണനേകാറുണ്ടു മനസ്സിലെ നോവെല്ലാം

വെണ്ണനൈവേദ്യമായ് ഭക്തിസാന്ദ്രം

സൌന്ദര്യലഹരി

വശ്യമാം സൌന്ദര്യം കാട്ടു,കല്ലായ്കിലോ

വിശ്വമായ് തന്നെ നീ തെളിക

വിശ്വൈകവന്ദ്യേ, നീ ലഹരിയായെന്നിലി

ന്നാനന്ദമായിട്ടമര്‍ന്നരുള്‍ക

സ്വാമി ശരണം

പുണ്യപാപത്തിന്റെ ഇരുമുടിക്കെട്ടുമായ്

പമ്പാനദീതടം ലക്ഷ്യമാക്കി

ധന്യമീമണ്ഡലനാളിലെന്‍ മാനസം

തീര്‍ത്ഥാടനത്തിനൊരുങ്ങി നില്‍പൂ

 

എരുമേലി വാസന്റെ മുന്നിലഹന്തയും

അടിയോടെ തുള്ളിയടങ്ങി  പിന്നെ

ഗുരുവായി വാവാരു സ്വാമിയെ കുമ്പിട്ടു

കാനനം തന്നിലേയ്ക്കെത്തിടുന്നു

 

അഴലിന്റെയഴുത ഞാനേറുമ്പോളെന്‍ പാദം

ഇടറാതെ കാക്കും പരം പൊരുളേ

കരിമലയാകുമജ്ഞാനമാമലയി-

റങ്ങിടാനൊപ്പമുണ്ടായിടണേ

 

ദുരിതങ്ങളൊക്കെയും പമ്പാനദിയില്‍ ഞാന്‍

കഴുകി ദേഹത്തിന്നു ശുദ്ധിയേകി

ഗണപതി,യുമ,രാമ,ഹനുമത് ചരണങ്ങളില്‍

തൊഴുതു നമസ്കാരം ചെയ്തശേഷം

 

കലിയുഗവരദന്റെ മാമലകേറുവാന്‍

ശബരീശകാരുണ്യം തേടുകയായ്

അപ്പാച്ചിമേട്ടിലും ശബരിപീഠത്തിലും

വിധിപോലെ കുമ്പിട്ടുവലവും വെച്ചു

 

ശരം കുത്തിയാലിലെന്‍ ശരവുമെറിഞ്ഞു ഞാന്‍

താവകസന്നിധാനത്തിലെത്തി

പതിനെട്ടുപടിമേലെ നില്‍ക്കുമാ വരദന്റെ

പാദപത്മം കൂപ്പി നിന്നിടുന്നു

ശ്രീഹരേ നമഃ

കണ്ണനോടിക്കളിച്ചീടുമാ മണ്ണിലുരുളാന്‍

കൊതിയ്ക്കുമക്രൂരനാണെന്‍ മനം

തട്ടുമാളികകെട്ടിലാകൊലാ താവക

പാദപത്മത്തിങ്കലാകട്ടെയെന്‍ മനം

സമര്‍പ്പണം

കളവുണ്ടെന്നുള്ളിലായെങ്കിലാ

കളവും നിന്‍ കാല്‍ക്കലര്‍പ്പിച്ചിടുന്നു

കളവിലാബാലിയെ കൊന്നകാരുണ്യമായ്

കളവൊടുക്കീടു നീ കണ്ണാ

 

കുറവുണ്ടെന്നുള്ളിലായെങ്കിലാ

കുറവും നിന്‍ കാല്‍ക്കലര്‍പ്പിച്ചിടുന്നു

കുറവകറ്റീട്ടുള്ളിലറിവായ് തെളിക നീ

കാരുണ്യവാരിധേ കണ്ണാ

 

പിഴയുണ്ടെന്നുള്ളിലായെങ്കിലാ

പിഴയും നിന്‍ കാല്‍ക്കലര്‍പ്പിച്ചിടുന്നു

വഴിപോലെ പിഴതീര്‍ത്തു കാത്തരുളീടുക

വഴിവിളക്കാക നീ കണ്ണാ

 

അഴലുണ്ടെന്‍ വാഴ്വിലായെങ്കിലാ

അഴലും നിന്‍ കാല്‍ക്കലര്‍പ്പിച്ചിടുന്നു

അഴലലട്ടീടുമ്പോള്‍ കനിവോടെ വന്നെന്നെ

കാത്തരുളീടുകെന്‍ കണ്ണാ

 

അഹന്തയുണ്ടുള്ളിലായെങ്കിലാ-

അഹന്ത നിന്‍ കാല്‍ക്കലര്‍പ്പിച്ചിടുന്നു

അലിവോടണഞ്ഞഹന്തയാം നക്രത്തിന്‍

ഗളമറുത്തെന്നെ നീ കാക്ക

 

കഴിവുണ്ടെന്നുള്ളിലായെങ്കിലാ

കഴിവും നിന്‍ കാല്‍ക്കലര്‍പ്പിച്ചിടുന്നു

കഴിവെല്ലാമര്‍ ച്ചനാപുഷ്പമായ് നിന്‍ പാദ-

സേവയ്ക്കുതകട്ടെ കണ്ണാ

പൂര്‍ണ്ണത്രയീശ്വരാ

പൂര്‍ണ്ണമായ് മുങ്ങിയീ സം സാരചക്രത്തില്‍

തീരാത്തനോവുമായി ഞാന്‍ വലഞ്ഞീടുമ്പോള്‍

പൂര്‍ണ്ണത്രയീശ്വരാ, നിന്നെ മറന്നിഹ

ചെയ്തപരാധങ്ങളൊക്കെ പൊറുക്കണേ

 

പൂര്‍ണ്ണത്രയീശന്റെ പാദാം ബുജങ്ങളെന്‍

മാനസേ നിത്യവും കാണുവാനായെന്നും

പൂര്‍ണ്ണത്രയീശ്വരാ നിന്‍ കൃപാവൈഭവം

തന്നെയല്ലാതൊന്നും ആശ്രയമായില്ല

 

പൂര്‍ണ്ണത്രയീശ്വരാ

പൂര്‍ണ്ണത്രയീശ്വരാ ദേവാ നമോസ്തുതേ

പൂര്‍ണ്ണത്രയീപുരനാഥാ നമോസ്തുതേ

പൂര്‍ണ്ണഭക്ത്യാ വണങ്ങീടുവോര്‍ക്കൊക്കെയും

പൂര്‍ണ്ണമോദം നല്‍കുമീശാ നമോസ്തുതേ

 

പൂര്‍ണ്ണത തേടിയീസംസാരചക്രത്തില്‍

പൂര്‍ണ്ണമായ് മുങ്ങി ഞാന്‍ കാലം കഴിയ്ക്കുമ്പോള്‍

പൂര്‍ണ്ണവേദപ്പൊരുളേ നിന്നില്‍ ഭക്തിയും

പൂര്‍ണ്ണമായെന്നെന്നുമെന്നിലുണ്ടാകണേ

 

പൂര്‍ണ്ണത്രയീപുരം തന്നിലായ് നിത്യവും

പൂര്‍ണ്ണമോദം നല്‍കും സത്യപ്രകാശമായ്

പൂര്‍ണ്ണത്രയീശ്വരാ നിന്‍ പാദപങ്കജം

പൂര്‍ണ്ണഭക്ത്യാ വണങ്ങീടുവാനാകണേ

 

Monday, 26 August 2013

സാന്ദ്രാനന്ദം

താനല്ല, തന്നുള്ളില്‍ താനായിരിപ്പവനാരോ
അവനെന്നില്‍ ഞാനായിരിപ്പവന്‍
താനെന്നും ഞാനെന്നും ഭേദമില്ലാതെന്നു-
മാനന്ദസാന്ദ്രസ്വരൂപനായുള്ളവന്‍

സ്നേഹം

കരളിലെരിയുന്നകദനമല്ലാ സ്നേഹം
കനവില്‍ കാണും സ്വര്‍ഗ്ഗവിസ്മയമേതുമല്ല
കനിവായൊരുവനിലവനുമറിയാതെ
കുരുക്കും കാരുണ്യത്തിന്‍ പേരൊന്നാണത്രെ സ്നേഹം

ഞാന്‍

കവിയല്ല ഞാന്‍ കവിയ്ക്കുള്ളിലുണരും നിനവല്ല
കരളുമെരിയ്ക്കുന്നകദനമേതുമല്ല
കവിയും മോഹമല്ല കാരുണ്യത്തിടമ്പല്ല
അകമലരില്‍ നിറയുന്നമധുരമധുവത്രേ

എന്റെ തെറ്റോ?

മായയാലെന്മിഴിമൂടിയിട്ടെന്മിഴി
മായകണ്ടെന്നുള്ളതുമെന്റെ തെറ്റോ?
മായയാലെന്നുള്ളില്‍ മോഹമുണര്‍ത്തീട്ടാ
മായയില്‍ മോഹിച്ചതെന്റെ തെറ്റോ?

മോഹങ്ങളൊക്കെയും തട്ടിതകര്‍ത്തപ്പോള്‍
പൊട്ടിക്കരഞ്ഞതുമെന്റെ തെറ്റോ?
കള്ളപകിടകളിച്ചൊരുകാലത്തിന്‍
കള്ളമറിയാഞ്ഞതുമെന്റെ തെറ്റോ?

കാണാന്‍ കൊതിച്ചൊരാനേരത്തു നീ ദൂരെ-
യോടിയൊളിച്ചതുമെന്റെ തെറ്റോ?
കാണതിരുളിലൊളിച്ചോരു നിന്നെ ഞാന്‍
കാണാതെ പോയതുമെന്റെ തെറ്റോ?

കണ്ണീരാലെന്‍ മിഴി മൂടിയപ്പോള്‍ നിന്നെ
കാണാതെ പോയതുമെന്റെ തെറ്റോ?
കാണുവാനെന്മിഴിയ്ക്കാകാതെ പോയതും
കണ്ണാ,യിതൊക്കെയുമെന്റെ തെറ്റോ?

കാണുന്നു നിന്മന്ദഹാസമെന്നാലും ഞാന്‍
കൂരിരുളില്‍ ചെറുവെട്ടമായി
കേള്‍ക്കുന്നതുണ്ടു ഞാന്‍ വേണുഗാനം മെല്ലെ
കാറ്റിലൂടെത്തുന്നസാന്ത്വനമായ്

എന്തായിരിയ്ക്കാം ?

ചൊല്ലുന്നു ഞാ,നവന്‍ ചൊല്ലുന്നതുപോലെ
ചെയ്യുന്നതുമവന്‍ ചൊല്ലുന്നതുപോലെ
എന്നിട്ടുമെന്‍മിഴിക്കോണിലും കണ്ണീര്
തുള്ളിതുളുമ്പിയതെന്തായിരിയ്ക്കാം ?

എന്തിനോ വെമ്പിത്തുടിയ്ക്കുമെന്നെഞ്ചക-
മേവം മിടിപ്പതുമെന്തായിരിയ്ക്കാം ?
മന്ദസ്മിതത്തോടരികത്തണഞ്ഞവന്‍
ചൊല്ലാതെ ചൊന്നതുമെന്തായിരിയ്ക്കാം ?

വിസ്മയം

നിത്യമുണ്ടൊപ്പം മരണമെന്നുള്ളൊരാ
സത്യം മറപ്പതുമെത്രയോ വിസ്മയം
സത്യമിതൊന്നുമന്നൊപ്പം വരാകിലും
സ്വത്തില്‍ ഭ്രമിപ്പതുമെത്രയോ വിസ്മയം

സ്വത്വം മറന്നുതന്‍ സത്യം മറന്നിട്ടു
വിത്തം കൊതിപ്പതുമെത്രയോ വിസ്മയം
നിത്യപ്പൊരുളാകുമീശനെ നമ്പാതെ
സ്വത്തിനെ നമ്പുന്നതെത്രയോ വിസ്മയം

സത്യപ്പൊരുളിന്‍ വിലപേശിടുന്നൊരാ
ചിത്തഭ്രമം കാണ്മതെത്രയോ വിസ്മയം
സത്യപ്പൊരുളുള്ളില്‍ നിത്യം മറഞ്ഞിരു-
ന്നിത്ഥം കളിപ്പതുമെത്രയോ വിസ്മയം

ഒന്നുമാത്രം

വേണ്ട മറ്റൊന്നുമേ, വേണ്ടതെനിയ്ക്കുനി-
ന്മുഖദര്‍ശനമൊന്നുമാത്രം
ഇല്ലെനിയ്ക്കാശ്രയം നിന്‍പാദസ്പര്‍ശന
സൌഭാഗ്യമെന്നതൊന്നുമാത്രം

എങ്ങുപോയ്

പാതിയൊളിച്ചിട്ടും പാതിതെളിച്ചിട്ടും
പോയിമറഞ്ഞിരുളിന്‍ മറവിലായ്
പാതിപറഞ്ഞിട്ടും പാതിമറച്ചിട്ടും
പാറിയകന്നകലെയിതെങ്ങുപോയ്

ഒന്നേയുള്ളൂ

ഒന്നേയുള്ളെനിയ്ക്കെഴുതുവായെന്നും
ഒന്നേയനെയ്ക്കറിവതുള്ളൂ
ഒന്നേ കാണുവതുള്ളു ഞാനെപ്പൊഴുമ-
തൊന്നേ ചൊല്ലുവാനായുമുള്ളൂ
ഒന്നല്ലാതേറെയുണ്ടെന്നൊക്കെ കാണ്മതില്‍
കാണുമാറായെനിയ്ക്കൊന്നേയുള്ളൂ
ഒന്നെത്ര കോടിയസം ഖ്യമായ് കാണ്കിലും
കാണുന്നതിലൊക്കെയതൊന്നേയുള്ളൂ

ഉറവ്

ഞാന്‍ ചൊല്ലും വാക്കുകളില്‍
ഞാനില്ലയെന്നറിക
ഈ വണ്ണം ചൊല്ലുവതും
ഞാനല്ലയെന്നറിക

ചൊല്ലുന്നതാരൊരുവന്‍
ചൊല്ലിമറഞ്ഞിടുന്നു
ചൊല്ലിയവരികളെ ഞാന്‍
ചൊല്ലി മറന്നിടുന്നു

ചൊല്ലാനാവാത്ത നോവുകളില്‍
ഞാനും വലഞ്ഞിടുന്നു
ചൊല്ലുന്നോനവനെ കാണാന്‍
ഞാനെങ്ങുമലഞ്ഞിടുന്നു

എഴുത്ത്

കടലാസെനിയ്ക്കേതും വേണ്ടയിന്നെഴുതുവാന്‍
നിന്‍ ചിദാകാശത്തിലാണെന്നെഴുത്തോലകള്‍
മനതാരിലുണരുന്നെന്‍ സ്വപ്നങ്ങളെഴുതട്ടെ
സ്നേഹമാധുര്യമൂറുമെന്‍ തൂലികതുമ്പാലെ

പൊട്ടത്തവള

പൊട്ടക്കിണറ്റിലെ തവളയറിഞ്ഞില്ല
മുട്ടനൊരുലോകം വെളിയിലുണ്ടെന്നതും
പൊട്ടക്കിണറ്റിന്‍ പുറത്തുള്ളതൊക്കെയും
പൊട്ടയെന്നോതുന്നപൊട്ടനത്രേയവന്‍

സമയം

നന്നുതാന്‍ നിന്റെ ചോദ്യമെന്നാകിലു-
മിന്നാളാരിതിന്നുത്തരമേകിടാന്‍ ?
ഇന്നലെ പോയ് മറയ്കയും ചെയ്തു
നാളെയാണെങ്കില്‍ വന്നതുമില്ല

ഇന്നുമാത്രമുണ്ടെന്മുന്നിലെപ്പൊഴുമ-
തൊന്നുമാത്രം ഞാനെന്നുമേ കാണുന്നു
ഇന്നുനാളെയിന്നലെയെന്നൊക്കെ
യെന്നുമുള്ളതെന്‍ കല്പനയായിടാം

ചഞ്ചലമല്ലാതുള്ളൊരുചിത്തത്തി-
നില്ലപോലിന്നുനാളെയെന്നൊക്കെയും
എന്തുതന്നെയതാകിലുമാവില്ല ചൊല്ലാ,
നെന്നാലേവം ഞാന്‍ ചൊല്ലിടാം

ഇന്നലെ തന്റെ ഗര്‍ഭപാത്രത്തിങ്കല്‍
തന്നെയാണെന്നുമിന്നിന്റെ ജന്മവും
എന്നിലുണ്ടുവരും കാലമൊക്കെയും
ഇന്നുബീജത്തിന്‍ രൂപത്തിലാകിലും

കടപ്പാട്: ആത്മോപദേശശതകത്തിലെ
"പരയുടെ പാലുനുകർന്ന ഭാഗ്യവാന്മാർ‌--ക്കൊരുപതിനായിരമാണ്ടൊരല്പനേരം
അറിവപരപ്രകൃതിക്കധീനമായാലരനൊടിയായിരമാണ്ടുപോലെ തോന്നും."

Thursday, 22 August 2013

ചഞ്ചല

ലക്ഷ്മിചഞ്ചലയാകാമൊടുവിലായ്
വിഷ്ണുപാദത്തിങ്കലെത്തും വരെയ്ക്കുമേ
വിഷ്ണുപാദമണയ്കിലോ ലക്ഷ്മിയും
വിഷ്ണുപാദം വിട്ടകലാറുമില്ലല്ലോ

സുദര്‍ശനം

തന്നില്‍ കാണാത്ത യാതൊന്നും
മണ്ണില്‍ കാണാവതല്ലെടോ
കണ്ണാല്‍ കാണില്ലയെന്നാലും
തന്നുള്ളില്‍ കാണുന്നതില്ലയോ

ഗുരുവചനം

നിറം മങ്ങുകില്ലാ മൊഴികള്‍ക്കൊരുനാളിലും
നിറമങ്ങുവതോ മിഴികള്‍ക്കെന്നറികെടോ
നിറം മങ്ങിലോ മാഞ്ഞുപോകും മനുഷ്യരാ,
നിണമതിനാലീമണ്ണിലുള്ളതെല്ലാം നശിച്ചിടും

കവിത ?

കവിത ഞാനെഴുതാറുമില്ലേതുമെന്‍സഖേ
കവിതയെഴുതാനെനിയ്ക്കറികയുമില്ലെടോ
അകതാരിലുണരുവതോരോന്നെടുത്തൊ-
രുഹാരമൊരുക്കയതൊന്നേയെനിയ്ക്കാവൂ

ഭയം

മതമല്ല മദമാണ്, മനതാരിലെങ്കിലാ-
മതമോതും മനുജനെ ഭയമെനിയ്ക്ക്
മിതമല്ല മതമിന്ന്, മനുജനെയലട്ടുന്ന-
മദമാകില്‍ മതവും ഭയമെനിയ്ക്ക്

എന്തുഹേതു?

അകതാരില്‍ വിടരുന്നഹൃദയപത്മത്തിങ്ക-
ലൊരുദീപം തെളിയുവതിനെന്തുഹേതു?
ഇരുമിഴികളിലറിയാതെ നിറയുന്നകണ്ണീരും
മിഴിയിതളുവിട്ടൊഴുകുവാനെന്തുഹേതു?

ഒരുവേളയവിടുത്തെ പാദപത്മത്തില്‍
നിന്നൊരുധൂളിയെന്മേല്‍ പതിച്ചതാകാം
ഒരുവേളയവിടുത്തെ താമരക്കണ്ണെന്‍മേല്‍
കരുണാകടാക്ഷം ചൊരിഞ്ഞതാകാം

കണ്ണനെ കാണാന്‍

കണ്ണിനാലേതുമേ കാണുവാനാകാത്ത
കണ്ണനെ കാണുവാനെന്തു നല്ലൂ?
കണ്ണടച്ചുള്ളമുരുകി നിനയ്ക്കുകില്‍
കണ്ണനെ കാണാകുമെന്നു ചൊല്വൂ

കണ്ണാല്‍ കാണുമാറാകില്ലയെങ്കിലും
കണ്ണനെ കാണാമകകണ്ണിനാല്‍
കണ്ണിനെ കാണുമകകണ്ണായുള്ളതും
കണ്ണനവന്‍ താനെന്നത്രെ ചൊല്വൂ

നവനീതചോരന്‍

അകതാരിലുറകൂടും നോവെന്നും കടയുകി-
ലതിലൂറൂം വെണ്ണ മധുരമെന്നറിവു ഞാന്‍
അതുമെടുത്തകമേയുറിലായ് വെയ്ക്കിലോ
അതെടുക്കാനവനുമെത്തുമെന്നറിവു ഞാന്‍

മനതാരിന്നുറിയിലെ നവനീതമാധുര്യമവ-
നെന്നും പ്രിയതരമെന്നത്രെ കേള്‍പ്പു ഞാന്‍
ഉറിനിറയെ വെണ്ണയും വെച്ചു ഞാനെത്ര നാള്‍
കാത്തിരിപ്പൂ നിന്നെ കാണുവാനായഹോ

ഉറിയിതില്‍ നവനീതം പോരാഞ്ഞിട്ടാകുമോ
അതിലില്ല മാധുര്യമെന്നാകയാലാകുമോ
മധുരമന്ദസ്മിതം തൂകമാകണ്ണനെന്‍
സവിധത്തിലെന്തിനിയും വന്നതുമില്ലെടോ?

മനസ്സ്

ഉള്ളത്തിലെന്നുമേയുള്ളതായുള്ളത്
മനസ്സല്ല, മനസ്സെന്നതുള്ളതല്ല
മനസ്സെന്നും ചിന്തതന്‍ കൂട്ടമല്ലേ
ചിന്തയില്ലായ്കില്‍ മനസ്സുമില്ലയത്രേ

ദര്‍ശനം

ഉലകിതിരുളിലാഴുമ്പൊഴും കാണുന്നെ-
ന്നകക്കണ്ണിന്നൊളിയായ് നിന്‍ ദിവ്യമാം രൂപം
അകതാരിന്നിരുളിലും തെളിയുന്നതുണ്ടെന്നും
കനിവാര്‍ന്നുപുഞ്ചിരിതൂകുന്നനിന്മുഖം

ഭയം

പൊയ്മുഖമിന്നും ഭയമാണെനിയ്ക്ക്
പൊയ്വാക്കുരയ്ക്കാന്‍ മടിയാണെനിയ്ക്ക്
പൊയ്വാക്കുരയ്ക്കാന്‍ മടിയ്ക്കാത്തനാവിനെ
പൊയ്യല്ലയിന്നും ഭയമാണെനിയ്ക്ക്

കഷ്ടകാലം

കാലം രണ്ടേ കഷ്ടമുള്ളൂ
വാഴ്വിലാകെയെന്നുചൊല്ലാം
ഒന്നു നീയിങ്ങണയ്വതിന്‍ മുന്‍
വേറൊന്നു നീ പോയശേഷം

പ്രചോദനം:
വക്ത് സാരീ സിന്ദ്ഗീ മേം ദോ ഹി ഗുസ്-രേ ഹേ കഠിന്‍
ഇക് തേരേ ആനേ കെ പെഹ്-ലെ, ഇക് തേരേ ജാനേ കെ ബാത്ത്

ശാശ്വതം

സ്നേഹാമൃതം നല്കും മോഹിനീരൂപവും
മായായാമതുമാഞ്ഞുപോയേ മതിയാവുള്ളൂ
തന്നുള്ളിലില്ലാത്തതൊന്നുമേ കാണില്ല
മന്നിതില്‍ ശാശ്വതമെന്നത്രെ കേള്‍പ്പു ഞാന്‍

അരുത്

മനസ്സിന്റെമൊഴിയേതും കേള്‍ക്കാതിരിയ്ക്കരുത്
മനം നൊന്തുപാടുമ്പോള്‍ താളം പിടിയ്ക്കരുത്
കരള്‍ നീറിയെരിയുമ്പോള്‍ കരയാതിരിയ്ക്കരുത്
മിഴിനീരുപൊഴിയുമ്പോള്‍ കാണാതിരിയ്ക്കരുത്

മര്‍ത്ത്യന്‍

മനസ്സില്‍ പെരുക്കുമഹങ്കാരത്തിനാലത്രെ
മറക്കും മനുഷ്യന്‍ ദൈവത്തിനെ പോലും
തന്നെയറിയാതെ തന്നെതിരയുന്നു
തന്‍വാഴ്വുവ്യര്‍ത്ഥമായ് തീര്‍ക്കുന്നവന്‍ മര്‍ത്ത്യന്‍

'ഇന്നു ഞാന്‍ നാളെ നീ'

'ഇന്നു ഞാന്‍ നാളെ നീ'യെന്നുള്ള വാക്യങ്ങ-
ളിന്നാരുമോര്‍പ്പതില്ലെന്നതാണത്ഭുതം
എന്തിനോ വേണ്ടിത്ര നെട്ടോട്ടമോടുമ്പോ-
ളെന്തൊക്കെ നഷ്ടമായെന്നുമറിവീല
------------------------------------------
'ഇന്നു ഞാനും നാളെ നീ'യെന്നോര്‍പ്പതില്ലാരുമേ
എന്നുമേയെന്നപോല്‍ വാഴ്വതുണ്ടിതേവരും
എന്നുമേയുണ്ടാകയില്ലയിന്നു നമ്മള്‍ കാണ്മതി-
ലൊന്നുമേയെന്നോര്‍ത്തിടുന്നതില്ലയെങ്ങുമാരുമേ

നാടെവിടെ?

തുമ്പിതുള്ളുന്നെന്റെ നാടെവിടെ, മുറ്റത്തു
തുമ്പപൂക്കുന്നെന്റെ നാടെവിടെ?
തുമ്പമില്ലാത്തെന്റെ നാടെവിടെ, ഉള്ളത്തി-
ലന്പുനിറഞ്ഞൊരെന്‍ നാടെവിടെ?

കണ്ണീര്

ഉള്ളവനുള്ളത്തിലുള്ളതും കണ്ണീര്
ഇല്ലാത്തവനെന്നുമുള്ളതും കണ്ണീര്
ഉള്ളിതുറന്നതിന്നുള്ളം തിരയുമ്പോള്‍
തള്ളിവരുന്നതുണ്ടിതെന്നുമീ കണ്ണീര്

ഉള്ളതുകാണുവാനുള്ളിത്തൊലിപൊളി-
ച്ചുള്ളില്‍ ഞാന്‍ നോക്കുമ്പോള്‍ വന്നതും കണ്ണീര്
ഉള്ളിതന്നുള്ളിലൊന്നുമില്ലെന്നറി-
ഞ്ഞുള്ളം തപിയ്ക്കുമ്പോള്‍ വന്നതും കണ്ണീര്

ഉള്ളതുകാണുവാന്‍ തന്റെയുള്ളില്‍ തന്നെ
ചെന്നുതിരയുമ്പോള്‍ വന്നതും കണ്ണീര്
ഉള്ളതിപൊരുളേകമുള്ളില്‍ തെളിയുമ്പോള്‍
കണ്ണില്‍ നിറയ്വതുമെന്നുമീ കണ്ണീര്

ആന

ശിരസ്സില്‍ തിടമ്പ്
കാലില്‍ ചങ്ങല
ആന വലിയൊരബദ്ധം

പ്രഹേളിക

നോവിച്ചതില്ലെന്നെയിത്രമേലേതുമേ
മോഹത്തിലേറ്റുള്ളോരോമുറിവുപോലെ
മോഹിപ്പതിപ്പൊഴുമിതെന്തേ വിചിത്രം
നോവേറ്റുതേങ്ങുന്നൊരെന്‍മനസ്സുതന്നെ

അനന്തം

അനന്തമായുള്ളതുണ്ടൊന്നിലുമേറെയെങ്കില്‍
അനന്തമെന്നതിനെ ചൊല്ലിടാമോ?
ഉണ്മയൊരുവേള പലതായി കാണ്കിലുമത്
പലതെന്നുതോന്നുവതുണ്മയാമോ?

Friday, 16 August 2013

കാരുണ്യസ്പര്‍ശം

ലളിതമെന്മലയാളം മധുരം മനോഹരം
തരളമെന്മമാനസം കേവലാനന്ദസാന്ദ്രം
സുഖദമീധരയിലെ ജീവിതവും സുകൃതം
കരുണമയനവന്‍ തന്റെകാരുണ്യസ്പര്‍ശം

ആനന്ദം

മാനത്തുവിമാനങ്ങള്‍ പാറിപറന്നോട്ടെ
പാതയില്‍ കാറുകള്‍ പാഞ്ഞുനടന്നോട്ടെ
താണ്ടുവാനില്ലേറെദൂരമെനിയ്ക്കാകയാല്‍
മന്ദം നടന്നു ഞാനാനന്ദം നുകര്‍ന്നോട്ടെ

ഉണ്മ

മനോബുദ്ധി രണ്ടുമേ നമ്പിടാതെന്‍സഖേ
മഹാമായതന്നിരുകരങ്ങളിതെന്നറിക നീ
മഹാമായകാട്ടും ദിവാസ്വപ്നങ്ങളിലല്ലുണ്മ
മഹേന്ദ്രജാലമിതുകാണുമകണ്ണുകളാണുണ്മ

'അഹം' ആവാം 'വയം'

'അഹം' ആവാം 'വയം' പക്ഷെ ആര് ആവും സ്വയം? :)

അഹം എന്നതിന്റെ ബഹുവചനം ആണല്ലൊ വയം അഥവാ നമ്മള്‍ എന്നത്. 'ഞാന്‍' 'എന്റെ' എന്ന സ്വാര്‍ത്ഥചിന്തകള്‍ വെടിയണം എന്ന് പറയുമ്പോള്‍ പലപ്പോഴും പലരും അത് ചെയ്ത് കാണിയ്ക്കാറില്ല... ഹിന്ദിക്കാര് പറയണത് പോലെ ഹാഥീ കാ ദാന്ത് ഖാനേ കാ ഏക് ദിഖാനേ കാ ഏക് (ആനയുടെ പല്ല് കാണിയ്ക്കാനുള്ളതൊന്ന്, തിന്നുവാന്‍ മറ്റൊന്നും!)

സംസ്കൃതം പഠിയ്ക്കുമ്പോള്‍ സിദ്ധരൂപം (അതായത് നാമരൂപങ്ങളുടെ വചനങ്ങളുടെ വ്യത്യാസവും (ഏക, ദ്വി, ബഹു) വിഭക്തി (പ്രഥമ മുതല്‍ സപ്തമി വരെ) ) പഠിച്ചിരുന്നു കുട്ടിക്കാലത്ത്; അതില്‍ അഹം എന്നതിന്റെ പ്രഥമ ഇങ്ങിനെ ആണ് കൊടുത്തിരിയ്ക്കുന്നത് "അഹം ആവാം വയം".. അഹം ഏകവചനവും ആവാം എന്നത് ദ്വിവചനവും വയം എന്നത് ബഹുവചനവും ...ആവാം എന്നതിന് അഹം എന്നതിന്റെ ദ്വിവചനം അല്ലാതെ മലയാള വാക്കിന്റെ അര്‍ത്ഥത്തില്‍ പ്രയോഗിയ്ക്കുക എന്ന ഒരു കുസൃതി കൂടി ഉദ്ദേശിച്ചിരുന്നു.

എന്തുകൊണ്ട്?

നിത്യമല്ലാതുള്ള മായികകാഴ്ചയില്‍
നിത്യമെന്‍ മാനസം മുഴുകുന്നുവെങ്കിലും
നിത്യപ്പൊരുളിന്റെ സത്യപ്രകാശവും
നിത്യവുമുള്ളില്‍ തെളിയുന്നതുമുണ്ട്

സത്യപ്രകാശപ്പൊലിമയിലെന്മനം
നിത്യവും കാണുന്നുലോകമെന്നാകിലും
നിത്യമനിത്യമാം ലോകത്തിലെന്മനം
സത്യപ്രകാശം തിരയുന്നതെന്തിനായ് ?

സത്യമേ നിത്യമായുള്ളതായറികിലും
സത്യമനിത്യത്തില്‍ തേടുവതെന്തിനായ്
നിത്യപ്പൊരുളാകും സത്യമെന്നുള്ളിലും
നിത്യം പ്രകാശിപ്പതിന്നാലെയാകുമോ?

സ്വാതന്ത്ര്യം

തോന്നുന്നതൊക്കെയും ചൊല്ലുവാനുള്ളൊരു
സ്വാതന്ത്ര്യമല്ലെടോ സ്വാതന്ത്ര്യമെന്നത്
തോന്നുന്നതൊക്കെയും ചെയ്യുവാനുള്ളൊരു
സ്വാതന്ത്ര്യവുമല്ല സ്വാതന്ത്ര്യമെന്നത്

കര്‍മ്മപഥങ്ങളിലൊന്നിച്ചുനീങ്ങുവാന്‍
ധര്‍മ്മമാര്‍ഗ്ഗത്തില്‍ സഞ്ചരിച്ചീടുവാന്‍
നല്ലൊരുനാളെയ്ക്കായ് നല്ലൊരുനാടിനായ്
നന്മചെയ്യാനാട്ടെ സ്വാതന്ത്ര്യമെന്നുമേ

ശാന്തം

മാനസം ശാന്തമാണിന്നു
ഓടിത്തളര്‍ന്നകാറ്റിനെ പോലെ
ആടിത്തകര്‍ന്നതിരകളെ പോലെ

മാനസം മൂകമാണിന്നു
അലറിമടുത്തവാനം പോലെ
പാടാന്‍ മറന്നകുയിലിനെപോലെ

മാനസം ശൂന്യമാണിന്നു
പെയ്തൊഴിഞ്ഞമേഘം പോലെ
ദാഹനീരില്ലാത്തനദിയെ പോലെ

നോവുന്നനേര്

നേരോതുന്നനാവുണ്ട്
നോവേകുന്നനേരുണ്ട്
നീറീടുന്നനോവുണ്ട്
നീറുന്നൊരുനോവെന്റെ
നേരായിവിടെന്നൂണ്ട്

Sunday, 11 August 2013

പാവം മനുഷ്യന്‍

ദൈവമൊട്ടല്ലൊരുദേവപുത്രനുമല്ല ഞാന്‍
പാവമൊരുമാനുഷജന്മമാണത്രെ ഞാന്‍
എന്‍കണ്ണിലായ് കാണാം കണ്ണുനീരൊരുവേള
എന്‍ചുണ്ടില്‍ പുഞ്ചിരി കാണാം നീ ചിലനേരം

നോവേറ്റുനീറുമ്പോള്‍ താനേയൊഴുകുന്ന
കണ്ണുനീര്‍തുള്ളികളുണ്ടെന്റെ കണ്‍കളില്‍
ദുഃഖത്തിന്‍ പേമാരിപെയ്തിട്ടും സത്യത്തെ
കാണാന്‍ മടിയ്ക്കുന്നകക്കണ്ണുമെനിയ്ക്കുണ്ട്

നോവും മനസ്സുണ്ട് മോഹഭംഗങ്ങളുണ്ടെന്നാല്‍
സ്വപ്നങ്ങള്‍ കാണുന്നകണ്ണുമെനിയ്ക്കുണ്ട്
ഉള്ളില്‍ കളവുണ്ടേറെസ്വാര്‍ത്ഥതയുമുണ്ട്
ഞാനെന്നഹന്തയടങ്ങാതെയുണ്ടെന്നില്‍

വിജ്ഞാനദാഹത്തിന്‍ പൊയ്മുഖമുണ്ടെന്നും
അജ്ഞാനതമസ്സുണ്ടറിവുണ്ടെന്ന ഗര്‍വ്വവും
തന്നോടുചേര്‍ക്കാനൊരുങ്ങുന്നസര്‍വ്വവും
തന്നെവിട്ടകലുമ്പോള്‍ തകരുന്നതുണ്ടെന്നും

മൃഗം

കാപട്യമില്ലപോല്‍ തെല്ലും
കാനനം തന്നിലായ് കാണും
കാട്ടുജീവ്യേതിനേക്കാളും
ക്രൂരനാം മാനവന്‍ വെല്ലും

കാട്ടുന്നഗോഷ്ടികള്‍ കണ്ടാല്‍
വാലുള്ളവാനരന്മാര്‍ക്കും
നാണമെന്നത്രേയറിവൂ
പൂര്‍വ്വികരെന്നുള്ളപേരില്‍

നന്മയില്ലാത്തമനുഷ്യന്‍
തിന്മതന്മൂര്‍ത്തസ്വരൂപം
മൃഗമെന്നോതുകവയ്യ
മൃഗമത്രനീചരല്ല

Saturday, 10 August 2013

അവന്‍

ചാരത്തണഞ്ഞെന്നെത്തൊട്ടുണര്‍ത്തുന്നവന്‍ 
ദൂരേയ്ക്കകന്നെന്നില്‍ നോവുപകര്‍ന്നവന്‍ 
ദൂരയെല്ലേറ്റമരികത്തിരുന്നിട്ടും 
കാണുവാനാകാതെതന്നെമറപ്പവന്‍ 

കണ്ണിനും കണ്ണായിട്ടെന്നിലിരിപ്പവന്‍ 
കാണാത്തകാരുണ്യരൂപനായുള്ളവന്‍ 
കണ്ണിലെ കണ്ണുനീരായുമിരിപ്പവന്‍ 
കണ്ണുനീരൊപ്പുമാകൈയ്യുമവനല്ലോ

പുഞ്ചിരിതൂകുന്നസാന്ത്വനമാണവന്‍ 
നെഞ്ചകം തേടുന്നസ്നേഹത്തിടമ്പവന്‍ 
കൊഞ്ചുന്നപൈതലില്‍ സൌന്ദര്യമാര്‍ന്നവന്‍ 
പഞ്ചബാണോപമപ്രേമസ്വരൂപനും 

കാര്‍മുകില്‍ കാണുമ്പോളാടും മയിലുപോ-
ലാടുമെന്‍ മാനസം കാണുന്നവനവന്‍ 
ആടുമെന്‍ മാനസമാടുന്നതിന്നൊപ്പം 
ആടുന്നകേവലാനന്ദസ്വരൂപനാം

എന്തിനാവാം?

മന്ദം നടന്നെന്നരികത്തുവന്നിന്നു
മന്ദസ്മിതം തൂകിനില്‍പവനാരിവന്‍?
മന്ദാനിലന്‍ മൂളും വേണുഗാനം കേട്ടെ-
ന്നുള്ളം തുടിപ്പതിന്നെന്തിനാവാം

 

 

മതം

കാരുണ്യമീശ്വരന്‍
സ്നേഹമാണെന്മതം
ശാന്തിയെന്‍സന്ദേശം
മൈത്രിയെന്‍മാര്‍ഗ്ഗവും

സാന്ത്വനമെന്‍സ്പര്‍ശം
സൌഖ്യമെന്‍ലക്ഷ്യവും
മിഴിനീര്‍ തുടയ്ക്കുന്ന
കൈകളെന്‍ കൂട്ടുകാര്‍

മേഘങ്ങളേ

വിണ്ണില്‍ പറക്കുന്ന മേഘങ്ങളേ നിങ്ങള്‍
മണ്ണില്‍ കളിച്ചിരിന്നോരല്ലയോ
മണ്ണിന്റെ നീരായിരുന്നോരല്ലെ നിങ്ങള്‍
മണ്ണിന്റെ നോവറിവോരല്ലയോ

Thursday, 8 August 2013

ചൊല്ലാത്തനോവുകള്‍

കാണാമോരോരോപൂവിനുമുള്ളിലു-
മാരും കാണതുള്ളതാം നൊമ്പരം
കാണാമോരോമാനസം തന്നിലു-
മാരും ചൊല്ലാതുള്ളതാം നോവുകള്‍

പ്രഹേളിക

വാക്കുരയ്ക്കുന്നത് നാവെന്നിരിയ്ക്കിലും
ശിക്ഷയേല്‍ക്കില്ലവനതുനിര്‍ണ്ണയം
പല്ലിനേകിടും ശിക്ഷയെന്നേ കേള്‍പ്പൂ
നാവിനില്ലൊരുഭയമതിനാലേതും

ആങ്കാരം

ആകാരം ചെറുതെന്നാലും ആകാരം വലുതാകിലും
ആങ്കാരം ചെറുതെന്നാലുണ്ടാകാദോഷമൊരിക്കലും
ആങ്കാരം വലുതെന്നാലോ ആകാരം വലുതാകിലും
ആടിത്തളര്‍ന്നു വീണേപോം ആഴിത്തിരകണക്കിനേ

എന്തേ?

മൌനത്തിലൊളിച്ചെന്തു നീ-
യെന്നുള്ളിലൊളിച്ചെന്തു നീ
എന്നരികില്‍ വന്നെന്തെന്റെ
മിഴികളെ മറച്ചു നീ

ജീവന്റെ സ്പന്ദനം

മരണം മറച്ചില്ലേയിന്നലെക്കണ്ടതും?
പിറന്നതേയില്ലിന്നും നാളെയെന്നുള്ളതും
ഇന്നു നാം കാണുമീനിമിഷത്തിലേ കാണൂ
എന്നും തുടിയ്ക്കുന്നജീവന്റെ സ്പന്ദനം

പൊയ്മുഖം

കാണുന്നവനെ നാം കാണുന്നതുവരെ
കാണുന്നതൊക്കെയും പൊയ്മുഖമല്ലയോ
കാണുന്നവനെ ഞാന്‍ കാണുവാണിത്ര
കാലമായ് കാത്തിരിയ്ക്കുന്നതുമീവിധം

പ്രഹേളിക

പൊയ്മുഖം കാണുമ്പോള്‍ പേടിച്ചലറുന്ന
പൈതലാണിന്നും ഞാന്‍, 'വളരുന്ന'തില്ലയോ
പൊയ്വാക്കുരയ്ക്കാനറയ്ക്കുന്നനാവെന്റെ
ശത്രുവോ മിത്രമോ ചൊല്ലെടോ നീ സഖേ

മോഹം

മോഹമുണ്ടാകാമീനദിയ്ക്കൊരുവേളയാ
സഹ്യന്റെ മടിയില്‍ തലവെച്ചുറങ്ങുവാ-
നെങ്കിലും സാദ്ധ്യമല്ലെന്നത്രെയോതുന്നു
കാലത്തിന്‍ കൈയ്യിലെ പാവകളല്ലേ നാം

വിശ്വാസം

നാരായണന്‍ താനിവിടുള്ളതാകായാല്‍
നല്ലതേ കാണാവൂ നല്ലതേ കൈവരൂ
നാലുനാള്‍ ചെന്നാല്‍ നാറിപുഴുക്കുന്ന
നമ്മുടെ ദേഹത്തെയല്ലിന്നുനമ്പേണ്ടൂ

സ്നേഹാമൃതം

വിഷമമൃതുമാകാം ചിലപ്പോളമൃതുവിഷവുമായെന്നിരിയ്ക്കാം
രണ്ടായാലുമധികമെന്നാല്‍ ദോഷം തന്നെയസംശയം
സ്നേഹമായാലും വിഷമം ദ്വേഷമായാലും വിഷമം
രണ്ടായാലുമുണ്ടാം മനസ്സിന്നു നോവെന്നുള്ളതിലില്ലൊരുസംശയം

കണ്ണാടിമാളിക

കണ്ണാടിമാളികയ്ക്കുള്ളില്‍
കാണുന്നമുഖമൊക്കെയും
എന്റെയെന്നറിയാതല്ലോ
ഏറ്റം ഭയമാര്ന്നു ഞാനും

പ്രചോദനം: ശീശ് മഹല്‍ മേം ഇക് ഇക് ചെഹ്-രാ അപ്നാ ലഗ്താ ഹെ

കണ്ണനോട്

എന്നരികേ വന്നെന്‍ കണ്ണുകള്‍ മൂടി
എന്നുടെയൊപ്പമവനിരുന്നു
എന്നേമറന്നു ഞാനെല്ലാം മറന്നുപോയ്
എന്നിലവനെ ഞാന്‍ കണ്ടറിഞ്ഞു

എന്തറിഞ്ഞു കഷ്ടമിന്നവനീവണ്ണം
എന്നെവിട്ടോടുമെന്നോര്‍ത്തതില്ല
ഇല്ല പരിഭവമെങ്കിലും കണ്ണനോടൊന്നു
നിന്നെ കാണാനാവുമെങ്കില്‍

എല്ലായിടത്തുമിരിപ്പവനെങ്കിലും
എന്നുള്ളിലെന്നുമേയുള്ളവനെങ്കിലും
കാണാമറയത്തിരിയ്ക്കയല്ലേയവന്‍
എന്‍കരളിലെ നോവവനറികയില്ലേ

പ്രഹേളിക

ജീവിതത്തിലൊരുഭാഗം കൊണ്ടുപോയിന്നലെകളും
മറ്റൊരുഭാഗമതില്‍ നിന്നും നാളെയ്ക്കായ് ചേര്‍ത്തുവെച്ചു ഞാന്‍
'ഇന്നി'നായിട്ടെനിയ്ക്കുള്ള നിമിഷങ്ങളുമെന്തിതാ
ഇന്നലെ-നാളെയും ചേര്‍ന്നുതിന്നുതീര്‍ക്കുന്നതിപ്പൊഴും ?

എന്തുള്ളു ബാക്കിയായ്?

ചൊല്ലു നീയിനിയെന്തുഞാനോതണം
ചൊല്ലുവാനിനിയെന്തുള്ളുബാക്കിയായ്
ചൊല്ലിടുന്നു ഞാനെന്തൊക്കെയോ എന്നും
ചൊല്ലുവാനായ് നീ ചൊല്ലുന്നപോല്‍ തന്നെ

മന്ദസ്മേരമോടെന്നെമയക്കി നീ
മന്ദമെന്നെവിട്ടകന്നെന്നതും
സുന്ദരസ്വപ്നവിസ്മയം പോലവേ
പിന്നെ വന്നെന്നെ പുല്‍കിയണച്ചതും

കണ്ണുനീരില്‍ കുഴഞ്ഞകാലങ്ങളും
കണ്ണുകാട്ടുന്നവിസ്മയദൃശ്യവും
കണ്ണുകാട്ടാതെകാണുന്നതൊക്കെയും
കണ്ടപോലെഞാന്‍ ചൊല്ലിയതല്ല

മാരിവില്‍

മാനത്തെ മാരിവില്‍ കണ്ടുനിന്നോട്ടെ ഞാന്‍
മായയാണെങ്കിലും മാഞ്ഞുപോമെങ്കിലും
കാണുന്നുണ്ടേഴുനിറമതിലെങ്കിലും
കാണുന്നതിന്‍ പൊരുളേകമെന്നുള്ളതും

ചിദാകാശം

ചിന്തതന്‍ കാര്‍മുകില്‍ പെയ്തൊഴിഞ്ഞേ
തെളിയു ബോധാര്‍ക്കന്‍ ചിദാകാശത്തില്‍
മാരിവില്‍ കണ്ടതില്‍ മയങ്ങൊല്ല മനമേ
മായയാണിതുമാഞ്ഞുപോയേ മതിയാകൂ

സത്യം

ഇരുളല്ല സത്യം
ഇരുളിലൊളിപ്പതല്ല സത്യം
ഇരുളിന്റെമറതീര്‍ത്തൊളിപരത്തീടുന്ന
കാരുണ്യമാണത്രെ സത്യം

പൊയ്യല്ല സത്യം
പൊയ്മുഖമല്ല സത്യം
പൊയ്മുഖമൊക്കെയെരിയ്ക്കുന്ന
കത്തുന്നതീജ്വാലയാണത്രെ സത്യം

പാഴാവില്ല സത്യം
പാഴ്വാക്കല്ല സത്യം
വാക്കുമുദിയ്ക്കുമന്തരംഗത്തിലെ
ആദിസ്പന്ദമത്രെ സത്യം

കണ്ണീര്‍ പുഴയല്ല സത്യം
വിരിയും ചിരിയല്ല സത്യം
കരയുന്ന കണ്ണിലും ചിരിതൂകുന്ന ചുണ്ടിലും
തെളിയുന്നജീവന്റെതെളിവത്രെ സത്യം

ലക്ഷ്യം

കൂരിരുള്‍മൂടുന്നെങ്ങുമെന്നാകിലും
നേര്‍വഴികാട്ടും വിളക്കുമുണ്ട്
ഓരോ വിളക്കിലും കത്തിജ്വലിയ്ക്കുന്നൊ
രേകപൊരുളാകും സത്യമുണ്ട്

ഓരോവിളക്കിലും കാണുന്നതൊക്കെയും
ഏകമാം സത്യമെന്നറിഞ്ഞീടിലോ
തന്നുള്ളില്‍ തന്നെയും തെളിയുന്നതായ് കാണാം
താനായ് തന്റെയസ്ഥിത്വമായി

താനെന്ന മിഥ്യാഭിമാനമകന്നിടും
താനുമാസത്യമായ് മാറുമത്രെ
തന്നെയീവണ്ണമറിയുവതാണത്രെ
ജീവിതയാത്രതന്നേകലക്ഷ്യം

പുരുഷാര്‍ത്ഥം

നാലായിട്ടുള്ളോരുപുരുഷാര്‍ത്ഥമുള്ളതില്‍
കാമാര്‍ത്ഥമിതുരണ്ടിലൊതുങ്ങുന്നുജീവിതം
അര്‍ത്ഥമില്ലാത്തോണമര്‍ത്ഥം നിറഞ്ഞിട്ടും
വ്യര്‍ത്ഥമായ് പോവുന്നുണ്ടെത്രയോ ജീവിതം

കാമാര്‍ത്തരായിട്ടുന്മത്താരായിട്ടുമിന്നി-
തെത്രയോവ്യര്‍ത്ഥമായ് തീരുന്നു ജീവിതം
അര്‍ത്ഥകാമങ്ങളില്‍ ഹോമിച്ചിതെത്രെയ-
നര്‍ത്ഥങ്ങളിന്നു നാം മുന്നിലായ് കാണുന്നു

ഓണാഘോഷം

ഒരുനാളിലൊരുനേരമുണ്ണാനില്ലാത്തോ-
നൊരുനേരമുണ്ണാനൊരുക്കുകയാകണം
ഒരുപോലെയേവരുമിരുന്നകാലത്തിന്റെ
ഒരുമതന്‍ പെരുമയെ പാടുമോണത്തിന്

ഒരുനാളിലെങ്കിലും ഒരുവനാണെങ്കിലും
എരിയുന്നവയറിലെപശിയടക്കീടുവാന്‍
കരയുന്നകണ്ണിലെ കണ്ണുനീരൊപ്പുവാന്‍
ഇനിവരും കാലത്തെയോണത്തിനാവണം

അഭിഷേകം

തേവാരബിംബത്തിലാരാരും കാണാതെ
തോരാത്തകണ്ണീരിന്നഭിഷേകമുണ്ടത്രെ
തേവരിന്‍ കണ്ണും നനഞ്ഞുകണ്ണീരിനാല്‍
തീരാത്തനോവിന്റെ നേരറിവോനല്ലേ?

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ 'കൃഷ്ണപക്ഷം ' എന്ന പുസ്തകത്തില്‍, അദ്ദേഹത്തിന്റെ പൂര്‍വ്വകാലസംബന്ധിയായ 'വാസരം - ഹരിവാസരം ', 'അരുതുകള്‍ മാത്രം ' മുതലായ ചില കവിതകള്‍ വായിയ്ക്കാനിടയായി. അതെന്റെ മനസ്സില്‍ സൃഷ്ടിച്ച അലയൊലിയാണിത്.

മണികര്‍ണ്ണികാഘട്ടം

മനമടങ്ങീടില്‍ പരമശാന്തിയുണ്ടായ് വരും
ആ ശാന്തിതീര്‍ത്ഥമത്രേ മണികര്‍ണ്ണികാഘട്ടം
ജ്ഞാനപ്രവാഹമോ വിമലഗംഗപോലാണുപോല്‍
ആ കാശിയത്രെ ഞാനെന്നനിജബോധരൂപം

പ്രചോദനം:
മനോനിവൃത്തി പരമോപശാന്തി
സാ തീര്‍ത്ഥവര്യാ മണികര്‍ണ്ണികാ ച
ജ്ഞാനപ്രവാഹാ വിമലമാദി ഗംഗാ
സാ കാശികാഹം നിജബോധരൂപഃ

കാശി

കാശീലേ കാശി കാണുള്ളൂ
കാശിയെന്തും തെളിച്ചീടും
ആ കാശിയാരുകാണുന്നൂ
അവനാം കാശി കാണ്മവന്‍

പ്രചോദനം:
കാശ്യാം ഹി കാശതേ കാശീ
കാശീ സര്‍വ്വപ്രകാശികാ
സാ കാശീ വിദിതാ യേന
തേന ദൃഷ്ടാഹി കാശികാ

നോവ്

ആനന്ദതള്ളളാലാട്ടെ
ശോകപേമാരിയാലാട്ടെ
കണ്ണീരും തിങ്ങും കണ്ണില്‍
നോവൊന്നത്രെ സത്യം

കണ്ണന്‍

കണ്ണാലെ കാണില്ലയെങ്കിലും കണ്ണാ നീ-
യെന്നിലെയുള്‍ക്കണ്ണുതന്നെയല്ലെ

കാതാലെ കേള്‍പ്പതില്ലെങ്കിലും പ്രാണന്റെ-
യാദ്യന്തസ്പന്ദം നീ തന്നെയല്ലെ

കൈയ്യാലെതൊട്ടറിയാന്‍ വയ്യെനിയ്ക്കെന്നാല്‍
കൈയ്യിന്‍ കരുത്തു നീ തന്നെയല്ലെ

വര്‍ണ്ണിയ്ക്കാനാവില്ലെന്‍ നാവിനെന്നാലുമെന്‍
മൊഴിയാവതെന്നും നീ തന്നെയല്ലെ

എങ്ങും നിറഞ്ഞു നീയെന്നില്‍ നിറഞ്ഞു നീ-
യെന്‍ പ്രാണനായ് നില്‍പുണ്ടെന്നാകിലും

എന്തിനായെന്നുമേ കാണാമറയ്ക്കുള്ളില്‍
ഞാനറിയാതെയൊളിച്ചിരുന്നൂ?

തിര

തിരയുകയോ തിര പുതുകനവിന്‍ തീരത്തില്‍
ഒരുതെല്ലുവിശ്രമസുഖനിമിഷം ?
തിരയുകയോ തിര കനിവൊരുഗംഗയായ്
ചൊരിയുന്നകരുണാര്‍ദ്രപാദയുഗ്മം ?

രാമായണം

രാമായണമോര്‍ക്കെയുള്ളില്‍ തെളിയുന്നു
ഞാനെന്നുഞാനറിവതൊക്കെ

എന്നിലുള്ളിലുണ്ടത്രെ രാമനും സീതയും
രാവണന്‍ തൊട്ടുള്ളരാക്ഷസരും

ഒന്നല്ല രണ്ടല്ല പത്തുതലയുള്ള രാവണന്‍
ഞാനെന്നഹന്തതന്നെ

മനോബുദ്ധിയാണത്രെ സീതയും രാമനും
ലക്ഷ്മണന്‍ വൈരാഗ്യം തന്നെയത്രെ

ജ്ഞാനസ്വരൂപമായ് കാണുന്നണ്ടെപ്പൊഴും
അഞ്ജനാപുത്രനാം മാരുതിയെ

രാവണമായയാം മാനില്‍ മയങ്ങുന്നു
പാവമെന്‍ മാനസമെത്രകഷ്ടം

മാനസപ്രേരണയാലത്രെ ബുദ്ധിയും
മാനിന്‍ പിറകില്‍ നടന്നകന്നു

ബുദ്ധിയ്ക്കുപിന്നേയകന്നുവൈരാഗ്യവും
മാനസപ്രേരണയാലെ തന്നെ

പ്രച്ഛന്നവേഷത്തിലെത്തുന്നഹന്തതന്‍
പൊയ്മുഖം മാനസമെന്തറിഞ്ഞു

ജ്ഞാനവൈരാഗ്യസമേതനായ് ബുദ്ധിയാ
മോഹമാം പുരിയിലണയും വരെ

താനെഹന്തതന്‍ മായയെല്ലാം രാമ
ബാണത്തിലൊടുങ്ങിയടങ്ങും വരെ

കാത്തിരിപ്പാണിന്നു ശോകാര്‍ത്തമാനസം
രാമനിങ്ങണയുന്നസമയം വരെ

ഭക്തി

പ്രേമാര്‍ദ്രഹൃദയത്തിന്‍ സ്പന്ദനമറിയാത്തോന്‍
ഭക്തിയോതുന്നതുമുണ്മയാമോ ?
പ്രേമമതൊന്നുതാനല്ലയോ ഭക്തിയും,
ഭക്തനതുള്‍വിളിതന്നെയല്ലേ ?

ധാര്‍ഷ്ട്യമല്ലതുമൂഢപുരോഹിതബദ്ധമാ-
മജ്ഞാനചരടിന്റെ കെട്ടിലല്ല
തട്ടിതകര്‍ത്തലറിയെത്തുന്നിരുള്‍വീശും
വൈരകൊടുംകാറ്റുമല്ലതന്നെ

ആരവന്‍ ?

കൂരിരിള്‍മൂടുമീരാവിതിലാരാവോ
മിന്നലില്‍ ചൂട്ടുമായീവഴിവന്നുപോയ് ?
പൊട്ടിച്ചിരിച്ചെട്ടും നടുക്കുമാ-
കാര്‍വര്‍ണ്ണനാരവനെന്തിനായ് വന്നതോ ?

തോരാതെകണ്ണീരുതൂകുന്നമുകിലിന്റെ
കണ്ണുനീരൊപ്പുമാകൈയ്യാരുടേതാവോ?
കണ്ണീരില്‍ മുങ്ങുമാഭൂവിലും സ്നേഹത്തിന്‍ -
സാന്ത്വനമായ് വന്നതെന്നലിതാരാവോ

പ്രവാസം

തഴുകിതലോടുന്നൊരുകുളിര്‍കാറ്റുമിവിടില്ല
കുളിര്‍പെയ്തിറങ്ങുന്നമുകിലെങ്ങുമിവിടില്ല
ചുടുകാറ്റില്‍ പൊരിവെയിലിലെരിയുന്നമരുഭൂവില്‍
തളരാത്തമനസ്സുള്ളമനുജരുണ്ടിവിടെങ്ങും

ഒരു വര

ഒരുവരിയിലൊരുവരയാം ഞാനെന്നചിന്തയി-
ലൊതുങ്ങുന്നഹന്തതന്‍രൂപമാം ഞാനെന്നും
ഒരുവരിയിലൊരുവരയിലൊതുങ്ങുന്നതില്ല പോല്‍
ഞാനെന്നഹം ബോധരൂപമാം സത്യവും

കാരണം ?

ചിത്തത്തിലുണരുന്നവാക്കുകളൊക്കെയും
വൃത്തമൊക്കാതെന്നിലുണരുവതെന്തെടോ?

നിത്യവും സാധനചെയ്യാത്തതിന്നാലോ?
സത്യമെന്നുള്ളില്‍ തെളിയാത്തതിന്നാലോ?

ചിത്തത്തില്‍ സത്യപ്രഭതെളിഞ്ഞീടുവാ-
നിത്രയും വൈകുവാന്‍ കാരണമെന്തെടോ?

എത്രയോ ഗഹനമാം സംസാരകൂപത്തി
ലിത്രനാളാണ്ടുപോയെന്നതിനാലാമോ?

തത്രഭവാനുടെ മായ സത്യത്തിനെ
പൊന്മറ തീര്‍ത്തുമറച്ചതിനാലാമോ ?

എന്തിന്?

നദിയൊഴുകുന്നതെന്തിനായിരിയ്ക്കാമെ-
ന്മനമുരുകുവതുമെന്തിനായിരിയ്ക്കാം
ദിനമുണരുവതുമെന്തിനായിരിയ്ക്കാമൊ-
രുപൂ വിടരുവതുമെന്തിനായിരിയ്ക്കാം?

ഋഷിമൂലവും നദിമുലവും തിരയരുതെന്നാണ് കേട്ടിരിയ്ക്കുന്നത്. എങ്കിലും തിരയുവാന്‍ പ്രേരിപ്പിയ്ക്കുന്നത് മാനുഷപ്രകൃതി അഥവാ നിയതി. നദീതീരത്തിലൂടെ നടക്കുമ്പോള്‍ സ്വാഭാവികമായി ഉയരുന്ന ചോദ്യം ..എന്തിന്?

കാരണമില്ലാത്തകാര്യത്തിനൊക്കെയും
കാരണം തേടിവലയുവതിതെന്മനം
കാരണപുരുഷനെ കാണുവാനാകാതെ
കാനനം തന്നിലലയുന്നിതെന്മനം

നദിയോടുചോദിച്ചുവതിനറിവീലയത്രേ
ദിനകരനോടുചോദിച്ചുവറിവീലയത്രേ
പൂവിനുമറിയില്ലയിതെന്നത്രെചൊല്ലുന്നു
മനമാകിലേവമുരചെയ്തിട്ടുമൂകവുമായി

ഒരുതുള്ളിനീരിനായ് കാത്തിരിപ്പുണ്ടാരോ
കടലിരുകൈനീട്ടിവിളിപ്പതുണ്ടകലെങ്ങോ
പുതുനാളിനായിവിടെനോമ്പിരിപ്പുണ്ടാരോ
ഒരുതുള്ളിതേനിനായലയുന്നുണ്ടിവിടാരോ

നിയതിയാകാമിതുശുദ്ധപ്രക്രിതിയാകാ-
മൊരുവേളയിതുദൈവഹിതമായിടാം
അറിയാതെയുരുകുന്നകരുണയാകാമെന്‍
മനതാരിന്‍ വെറുമൊരുതോന്നലാകാം

അമ്മ

കാലത്തിന്‍ കാരാഗൃഹത്തിലിന്നും
മൂകം വിതുമ്പുന്നകദനമാണെന്നമ്മ

കാലമടച്ചൊരെന്റെകാതില്‍ കേള്‍ക്കാത്ത
തേങ്ങലാണെനിയ്ക്കെന്റെയമ്മ

താനേയറിയാതെയെന്നുള്ളില്‍ കിനിയുന്ന
സ്നേഹത്തിന്‍ മധുരമാണെന്റെയമ്മ

തന്റെമകനെന്നും താങ്ങായിനില്‍ക്കുന്ന
നിത്യസ്നേഹത്തിന്‍ രൂപമാണെന്റെയമ്മ

തേങ്ങുന്നകണ്ണീരുതന്നിലടക്കിയുമോതുന്ന
സാന്ത്വനമാണെന്റെയമ്മ

തേങ്ങുകിലെന്നൊപ്പം തേങ്ങിക്കരയുന്ന
തീരത്തവാല്‍സല്യമാണെന്റെയമ്മ

പ്രഹേളിക

എന്തേ കണ്ണീര്‍ നിറഞ്ഞൂ മമമിഴികളി-
ലവസത്യം കണ്ടതില്ലേ ?
എന്തേ വിങ്ങുന്നു ചിത്തമുലകമഖിലവും
ത്വത് കല്പിതം തന്നെയല്ലേ

അച്ഛന്‍

സത്യമാണച്ഛന്‍ സ്നേഹമാണച്ഛന്‍
കാരുണ്യത്തിന്നൊരുപേരാണെന്റച്ഛന്‍

കണ്മുന്നിലുള്ളപ്പോള്‍ കാണാതെയെപ്പൊഴും
കണ്ണില്‍ നിറഞ്ഞൊരാസ്നേഹമാണച്ഛന്‍

കണ്ണീരുകാട്ടാതെ പുഞ്ചിരിതൂകിയ
കാരുണ്യത്തിന്നൊരുരൂപമാണച്ഛന്‍

കാണാതിരിയ്ക്കുമ്പോള്‍ കണ്ണുതിരയുന്ന
കാലം മറച്ചൊരുരൂപമാണച്ഛന്‍

കാണതിരിയ്ക്കുമ്പോള്‍ കണ്ണില്‍നിറയുന്ന
കണ്ണുനീരിന്നൊരുപേരാണെന്നച്ഛന്‍

എന്തിനായ്?

കരയുവതരുതെന്നാകില്‍
മിഴിനീരുതന്നതെന്തിനായ്
കരളിതുമെരിയരുതാകില്‍
കദനം തരുവതെന്തിനായ്

വര്‍ജ്ജ്യം

ഒഴുകാത്ത ജലവും വര്‍ജ്ജ്യം
പകരാത്ത അറിവും വര്‍ജ്ജ്യം
ചിരിവിടരാത്തമുഖവും വര്‍ജ്ജ്യം
കനിവുണരാത്തമനവും വര്‍ജ്ജ്യം

ന്നേയുള്ളൂ

പ്രേമമുണ്ടെനിയ്ക്കുള്ളില്‍,
കണ്ണനോടതെന്നേയുള്ളൂ

ആസക്തനാണത്രേ ഞാനും,
ഭക്തിയിലെന്നേയുള്ളൂ

മോഹമുണ്ടെനിയ്ക്കുള്ളില്‍,
മുക്തിയ്ക്കാണെന്നേയുള്ളൂ

ദോഷമുണ്ടെനിയ്ക്കുള്ളില്‍
നിന്നിലര്‍പ്പിച്ചുവെന്നേയുള്ളൂ

സാഫല്യം

കണ്ണാ, നിന്‍ കാരുണ്യരൂപത്തെ കാണുമ്പോള്‍
കണ്ണുകളെന്തേ നിറഞ്ഞുപോയി

കണ്ണില്‍ നിന്‍രൂപത്തെ കാണുവാനാകാതെ
കണ്ണുനീരിന്മറതീര്‍ത്തതെന്തേ?

കണ്ണനെ കാണുവാനാകയില്ലെങ്കിലെന്‍
കണ്ണുകളിന്നെനിയ്ക്കെന്തിനായി

കണ്ണനെ പാടിയുണര്‍ത്തുവാനല്ലായ്കില്‍
പിന്നെയെന്നാവെനിയ്ക്കെന്തിനായി

കാതിലോടക്കുഴല്‍ പാട്ടുകേള്‍ക്കായ്കിലീ
കാതുകളുമെനിയ്ക്കെന്തിനായി

കൈയ്യാലെയര്‍ച്ചനചെയ്കവയ്യെങ്കിലെന്‍
കൈയ്യുകളുമെനിയ്ക്കെന്തിനായി

കര്‍മ്മങ്ങള്‍ നിന്നിലര്‍പ്പിച്ചതല്ലെങ്കില്‍
കര്‍മ്മങ്ങള്‍ ചെയ്യുവതെന്തിനായി

മാനസം നിന്നാമം മന്ത്രിയ്ക്കയില്ലെങ്കില്‍
മാനസവുമെനിയ്ക്കെന്തിനായി

കണ്ണില്‍ നിറയുന്ന കണ്ണുനീര്‍ തുള്ളിയില്‍
കാരുണ്യരൂപന്റെ കൈയൊപ്പുകാണണം

കണ്ണുമറച്ചകക്കണ്ണായമരുന്ന
കാരണരൂപന്റെ കൈയ്യൊപ്പുകാണണം

ആദിത്യബിംബത്തിലമ്പിളിവട്ടത്തി-
ലാകാശനീലിമതന്നിലുമെപ്പൊഴും
ആഴപ്പരപ്പിലുമന്തരംഗത്തിലു-
മാനന്ദരൂപന്റെ കൈയ്യൊപ്പുകാണണം

കാലം കഴിഞ്ഞന്ത്യകാലമണയുമ്പോള്‍
കേവലാനന്ദസ്വരൂപനെ കാണണം

കണ്ണുനീരില്‍ മറ മാറിയെന്‍ കണ്മുന്നില്‍
കൈവല്യമേകുന്നരൂപമായ് കാണണം

ആര്‍ദ്രമാം ചിത്തവും സാന്ദ്രമാം ഭക്തിയും
പ്രാര്‍ത്ഥനനിര്‍ഭരമാം നിമിഷങ്ങളും
മാത്രം നിറഞ്ഞതാം ജീവിതമെങ്കിലോ
ഭദ്രമാജന്മവും സിദ്ധസാഫല്യമാം

ഞാന്‍

സത്യമെനിയ്ക്കച്ഛന്‍
സ്നേഹമെനിയ്ക്കമ്മ
സത്യമാം സ്നേഹത്തിന്‍
സ്വപ്നമത്രേ ഞാനും

ആത്മഗതം

എന്തിനായ് ജീവന്‍ പിറപ്പതുഭൂമിയില്‍
എങ്ങിനെയാണതിന്നന്ത്യം വരുന്നതും
എന്തിനായ് ശോകം നിറച്ചതുജീവനില്‍
കേവലാനന്ദസ്വരൂപനെന്നാകിലും

കാണുന്നകാര്യങ്ങളീവണ്ണമൊക്കെയും
കാണുമ്പോള്‍ ചിന്തയിലാഴുന്നിതെന്മനം
ചോരച്ചുവപ്പാര്‍ന്നോരന്തവാനം കണ്ടി-
ട്ടാഴിയില്‍ മുങ്ങുമൊരാദിത്യനെന്നപോല്‍

കാണുന്നകാര്യത്തിന്‍ കാരണം ചിന്തിച്ചു
കാരണം കൂടാതലയുന്നിതെന്മനം
കാര്യമില്ലെന്നറിയുന്നുവെങ്കിലും
കാടുകേറുന്നലയുന്നിതെന്മനം

കാരണമില്ലാതെകാര്യമുണ്ടായിടാ-
യെന്നത്രെയോതുന്നുനൂതനചിന്തകര്‍
കാര്യങ്ങള്‍ കാരണമെന്നുള്ള ഭേദങ്ങള്‍
മായയെന്നോതുന്നുവേദശാസ്ത്രങ്ങളും

സംശയം

ചിത്തത്തിലുള്ളോരുചിന്തയിന്നെന്‍
വാക്കായ് പിറക്കാന്‍ കൊതിയ്ക്കയാണോ ?
മാനത്തുനില്ക്കുമൊരുഗന്ധര്‍വ്വനേതോ
മാനുഷരൂപം കൊതിയ്ക്കുമെന്നോ ?

Tuesday, 23 July 2013

മങ്കിഗീത

പണ്ടൊരുകാലത്തുഭീഷ്മപിതാമഹന്‍
ചൊല്ലിയതാണുപോല്‍ മങ്കിഗീത
പണ്ടൊരുകാലത്തുണ്ടായിരുന്നുപോല്‍
മങ്കിയെന്നുള്ളോരുപേരുള്ളവന്‍

അന്നൊരുനാളവന്‍ കാളകള്‍ രണ്ടെണ്ണം
വാങ്ങിമടങ്ങുകയായിരുന്നു
കാളകള്‍ രണ്ടിനേം പൂട്ടി നുകത്തിലായ്
ഓരോന്നങ്ങോര്‍ത്തോണ്ടവനിരുന്നു

കണ്ടേറെ സ്വപ്നങ്ങള്‍ കാളകള്‍ രണ്ടിനേം
കൊണ്ടുയര്‍ത്തീടുന്നസ്വപ്നസൌധം
കാളകള്‍ രണ്ടെണ്ണം, രണ്ടായിരമാകും
സമ്പത്സമൃദ്ധിയുമേറുമൊപ്പം

വാഴുമൊരുനാളുരാജസമാനായ്
കാണുമീനാടിന്നധിപനാനാകും
കണ്ടേറെസ്വപ്നങ്ങളീവിധമെങ്കിലും
കണ്ടില്ല കാലത്തിന്‍ കൈകളവന്‍

കാണുന്നസ്വപ്നങ്ങള്‍ തച്ചുടച്ചീടുമാ
കൈകളെന്നേതുമേയോര്‍ത്തതില്ല
കണ്ണുമറയ്ക്കുന്നകാലത്തിന്‍ കാലുഷ്യം
കഷ്ടമാപാവമറിഞ്ഞതില്ല

ഒട്ടകരൂപത്തില്‍ കാലനുറങ്ങുന്ന
വീഥിയിലൂടന്നവന്‍ സഞ്ചരിയ്ക്കെ
ചെന്നുടക്കീനുകമൊട്ടകപൂഞ്ഞയില്‍
നോവാലവനേറ്റങ്ങോട്ടമായി

കാലക്കേടെന്നല്ലാതെയെന്തുതാന്‍ ചൊല്ലേണ്ടൂ
തട്ടിതകര്‍ന്നുപോയ് സ്വപ്നസൌധം
അന്നവന്‍ കണ്ടാതാം സ്വപ്നങ്ങളൊക്കെയും
തൂങ്ങികിടപ്പൂ ജഡസമാനം

അന്നവനോര്‍ത്തു പോയ് സ്വപ്നമാം വാഴ്വിത്
ഒട്ടകമുണരുന്നകാലം വരെ
കണ്ടിരിയ്ക്കാം ഭീഷ്മര്‍ തന്നെയാമങ്കിയില്‍
ചൊന്നതുതന്‍ കഥതന്നെയാകാം ?

കണ്ണുനീരില്‍ കഥയെല്ലാമൊടുങ്ങുമ്പോള്‍
കാണുന്നു കണ്ണിലൊരേകസത്യം
താനില്ല താന്‍ കണ്ടസ്വപ്നങ്ങളുമില്ല
താനെന്നഹന്തതന്‍ തേങ്ങലില്ല

കാണുന്നു കണ്‍മുന്നില്‍ കാരുണ്യരൂപനായ്
കാരണപൂരുഷനാമൊരുവന്‍
കണ്ണുനീരിന്‍ മറ മായുമ്പൊഴേ കാണൂ
കാരുണ്യമായവന്‍ തന്റെയുള്ളില്‍

നുറുങ്ങുകള്‍

ആഴിപരപ്പിലെയാഴത്തിലെങ്ങോപോയ്
മുങ്ങുമൊടുവിലെന്നാകിലും
മാനത്തുവന്നുദിയ്ക്കാതെയിരിയ്ക്കുമോ
പുത്തന്‍പുലരിയായ് സൂര്യനെന്നും ?

കാര്‍മുകിലില്ലാത്തമാനത്തുകാണുമോ
ഏഴഴകുള്ളോരുമാരിവില്ല് ?
നോവറിയാത്തൊരുനെഞ്ചിലുയരുമോ
മാധുര്യമേറുമാവേണുഗാനം ?

ഇന്നുപൊഴിയുന്നകണ്ണീരെടുത്തിട്ടു
കാണാചിപ്പിയൊളിച്ചുവെച്ചു
കാലമാം കാരുണ്യരൂപനവന്‍
മുത്തൊന്നുതീര്‍ക്കാനൊരുങ്ങയാകാം?

ഞാനുമെന്റെയെന്നമ്മട്ടുവിഭക്തികളേഴും
നിനച്ചാണെന്‍ ഭക്തിപോലും
താനെയൊഴുഞ്ഞുപോകില്ലതുനിശ്ചയം
നോവഹങ്കാരമെരിയ്ക്കും വരെ

Saturday, 20 July 2013

സൗഹൃദം

കൂട്ടിക്കിഴിച്ചാലൊടുങ്ങുന്നു ശൂന്യത്തില്‍
കൂട്ടരൊത്തുള്ളൊരീസൗഹൃദമെന്നിയേ
കൂട്ടിക്കിഴിയ്ക്കാത്തസ്നേഹമാം തേനിന്റെ
സാന്ദ്രമാം മാധുര്യമല്ലയോ സൗഹൃദം

മതി

മതിയില്‍ 'മതി'യെന്നായാലതുമതി
കൊതിയേറില്ലെന്നാകിലതുമതി
മതിയില്‍ മദമില്ലായ്കിലതുമതി
മതിവിട്ടകലില്ലെങ്കിലതുമതി

വര്‍ത്തമാനകാലം

ഇല്ലിത്തിരിനേരമിന്നോര്‍ക്കിലൊരാള്‍ക്കുമേ
ഒന്നിത്തിരിപുഞ്ചിരിച്ചീടുവാനായ് പോലും
ഇന്നത്തരത്തിലുള്ളതായ് വന്നീലോക,മുള്ളി-
ലൊത്തിരിമോഹമായോടുന്നുണ്ടേവരും

സംഭാഷണം

ഒരുവനുപറയാനുള്ളതിലവനുണ്ടറിവെന്നാലോ
അപരന്നറിവതൊരാള്‍ക്കും പറയാതറിയില്ലല്ലോ
ഇരുവരും തമ്മില്‍ പറയും പൊരുളതെന്തായാലും
പറയുന്നതിനേക്കാളേറെ ചെവിയോര്‍ത്തീടുക നല്ലൂ

Friday, 19 July 2013

കാരുണ്യരൂപന്‍

കണ്‍കളില്‍ കണ്ണീര്‍ നിറഞ്ഞൊരുനാളില്‍
ഞാനറിയാതെചോദിച്ചുപോയതത്രെ
എന്തിനെന്‍കണ്‍കളില്‍ കണ്ണീര്‍ നിറച്ചു നീ,
എന്തിനെന്‍ജീവനില്‍ ശോകംചൊരിഞ്ഞു നീ

മന്ദസ്മിതം തൂകിയോതിയെന്നോടവ-
"നത്രമേല്‍ സ്നേഹിപ്പതിനാലെയത്രെ
നിന്റെകണ്ണിലെ കണ്ണീരില്‍ കാണുക
നീയെന്നുമന്യന്റെ കണ്ണിലെ കണ്ണുനീരും"

"നോവിന്റെ കണ്ണീര്‍ തുടയ്ക്കുവാനാവണം
നിന്റെ കരങ്ങള്‍ക്കെന്നുമെന്നു"-
മെന്നതിനാലെയാം മല്‍സഖേ നിന്നില്‍
ഞാനിത്രയും ശോകമൊളിച്ചുവെച്ചു

കണ്ണുനീര്‍ മൂടുമീകണ്ണിലാട്ടെ, കണ്ണിന്റെ
കാഴ്ചയെത്താത്തേറ്റമുള്ളിലാട്ടെ
കാണുന്നു ഞാനിന്ന് കാലിടറാത്തൊരാ
കാണാപൊരുളിന്റെയേഴഴക്

കാത്തുരക്ഷിയ്ക്കുന്നു നമ്മെയെല്ലാരെയും
കാരുണ്യരൂപനാമവനൊരുവന്‍
കാണുക കണ്ണീരില്‍ പുഞ്ചിരിപ്പൂവിലും
കാരുണ്യമൂറുമവന്റെ കൈകള്‍

സാക്ഷി

എന്നുമെന്നുള്ളത്തിലെന്തിനും സാക്ഷിയായ്
നില്‍ക്കുന്നോനാരിവന്‍ സര്‍വ്വസാക്ഷിതാനോ?
സത്യസ്വരൂപനായ് സാക്ഷിസ്വരൂപനായ്
കാണുന്നോനാരിവന്‍ സര്‍വ്വസാക്ഷിതാനോ?

മാറ്റം

ഇല്ല വേറിട്ടൊരുശത്രു നമുക്കിന്നു
നാം തന്നെയത്രേ നമുക്കുശത്രു

അന്യന്റെ കണ്ണിലെ കണ്ണീരു
കാണാത്ത കാപട്യമത്രേ നമുക്കുശത്രു

മാറില്ലൊരുനാളുമോര്‍ക്കണമെപ്പൊഴും
നമ്മിലായ് മാറ്റമുണ്ടാകും വരെ

മാറില്ലൊരുനാടുമെന്നുമറിയണം
ഏവരും കൈകോര്‍ത്തു നീങ്ങും വരെ

കാളിന്ദി

കാളിന്ദിമലിനമായ് കാളിയവിഷത്തിനാല്‍
കാളിന്ദിയെങ്കിലും പാവമല്ലേ

കാളിയവിഷമേറ്റുകാടെല്ലാമെരിഞ്ഞാലും
കാളിന്ദിയപ്പൊഴും പാവമല്ലേ

കാളിയനാടുന്നു വിഷദര്‍പ്പഫണമേന്തി
കാളിയവിഷമെങ്ങുമൊഴുകിടുന്നു

കാളിന്ദിതീരത്തെ പൈക്കളും പൂക്കളും
കാളിയവിഷത്താലൊടുങ്ങിടുന്നു

കാളിയദര്‍പ്പമടക്കുവാനായ്
കണ്ണന്‍ വരുന്നതും കാത്തിരിപ്പൂ

കാളിയമര്‍ദ്ദനനര്‍ത്തനം കാണുവാന്‍
കാളിന്ദിയിന്നും കാത്തിരിപ്പൂ

മനസ്സ്

മനസ്സിലാവുന്നില്ലല്ലോ മനസ്സെന്തെന്നുള്ളതും
മനസ്സേവമെന്നെവലയ്ക്കുന്നതെന്തെന്നും

മാനത്തുകാണുന്നമേഘം പോലാകുമോ
മാനസമെന്നുനാം ചൊല്ലുന്നതാം വസ്തു

കാറ്റത്തിളകുന്നൊരാഴിത്തിരപോലെ
കാണുന്നുണ്ടേറെയായ് ചിന്തയെന്നില്‍

ആടും തിരയ്ക്കൊപ്പമാടിക്കളിയ്ക്കുന്ന
തോണിപോലാടുന്നുണ്ടിന്നുഞാനും

Thursday, 18 July 2013

നരന്‍

പണ്ടൊരുനാളൊരുവാനരന്‍ കാട്ടീന്ന്
നാടുകാണാനായിവന്നെന്നുകേട്ടുഞാന്‍
പിന്നെയാവാനരന്‍ പേടിച്ചൊളിച്ചുപോല്‍
നാടല്ലകാടുതാന്‍ നന്നെന്നുറച്ചുപോല്‍

നാടുവിട്ടോടിയാക്കാട്ടിലേയ്ക്കന്നവന്‍
കാട്ടിലെകൂട്ടരോടൊപ്പം വസിച്ചുപോല്‍
നാട്ടിലെവാര്‍ത്തകള്‍ ചൊല്ലിക്കൊടുത്തവന്‍
കാടുതാന്‍ നന്നെന്നുചൊല്ലിക്കൊടുത്തവന്‍

കാട്ടിലെക്കൂട്ടരോകൊല്ലുകില്ലാരെയും
കാരണംകൂടാതെയെന്നത് നിശ്ചയം
കൊല്ലുകിലാത്മരക്ഷ്യ്ക്കാകാമല്ലേല്‍
തന്റെതന്നെപശിതീര്‍ക്കാനാവാം

നാട്ടിലുണ്ടേറ്റം ഭയങ്കരനായവന്‍
നരനെന്നാണത്രെയവനുപേരും
കാട്ടുമൃഗങ്ങളെപോലല്ലിവരോക്കെ
കണ്ടാലറിയില്ലയുള്ളിലെക്രൂരത

വാനരനല്ലിവന്‍ വാലുമുറിഞ്ഞവന്‍
വാലുള്ളവാനരജാതിവെടിഞ്ഞവന്‍
കാട്ടുന്നുഗോഷ്ടികളോര്‍ത്താല്‍ നടുങ്ങു-
മാകാടുമീനാടിതുമൊക്കെമുടിച്ചവന്‍

കാട്ടുമൃഗങ്ങളെകൊന്നുതിന്നുന്നവന്‍
നാട്ടിലുമന്യന്റെസ്വത്തുതട്ടുന്നവന്‍
കാട്ടിലും നാട്ടിലും സ്വൈര്യമായ് വാഴുന്ന
കൂട്ടരെകാരണമില്ലാതെകൊന്നവന്‍

കാണുന്നതൊക്കെയും തന്റെയാക്കീടുവാ-
നാവുന്നപോലൊക്കെതന്ത്രം മെനഞ്ഞവന്‍
തന്റെയല്ലാതുള്ളതെല്ലാം നശിപ്പിച്ച്
തന്റെവംശത്തിന്റെശാപമായ് തീര്‍ന്നവന്‍

തന്നെയറിയാതെതന്നെയുലകത്തിന്‍
തന്റെയല്ലാതുള്ളതെല്ലാം ദുഷിപ്പിച്ച്
താനെന്നഹന്തതന്‍ വേഷമണിഞ്ഞിട്ടു
തന്നെതിരഞ്ഞങ്ങുമിങ്ങുമലഞ്ഞവന്‍

നന്നായറിയേണം നിങ്ങളിക്കൂട്ടെരെ
കണ്ടാലകലേണം ദൂരേയ്ക്കൊളിയ്ക്കണം
തൊട്ടുനശിപ്പിച്ചതല്ലാതീഭൂമിയി-
ലില്ലയാതൊന്നുമേയെന്നുമറിയണം

തമസോര്‍മാജ്യോതിര്‍ഗമയാ

വെട്ടം കെടുത്തീട്ട് കേഴുന്നുണ്ടിത്തിരി-
വെട്ടത്തിനായിട്ട് മര്‍ത്ത്യന്‍
വെട്ടം കെടുത്തീട്ടിരുട്ടിലിരുന്നിട്ട്
വെട്ടം കൊതിയ്ക്കുന്നു മര്‍ത്ത്യന്‍

മായ

ഉള്ളതായുള്ളതെല്ലാമുള്ളിലെമറയ്ക്കുള്ളില്‍
ഇല്ലാതെമറയ്ക്കുന്നമായായാല്‍ തന്നെയല്ലേ
ഉള്ളതായ് മുന്നില്‍ കാണുമുലകത്തിങ്കലെല്ലാം
ഇല്ലാതെയാക്കുന്നതും ഉള്ളതായ് കാട്ടുന്നതും ?

Wednesday, 17 July 2013

ഉള്ളത്

ഇതല്ലാതെയൊന്നുമേ ചൊല്ലുവാനായില്ല
എന്നുമെന്നുള്ളത്തിലിതൊന്നേയുള്ളൂ
ചൊല്ലുന്നോരോവിധമെന്നിരിന്നാലുമെ-
ന്നുള്ളത്തില്‍ ചൊല്ലാനിതൊന്നേയുള്ളൂ

ഞാന്‍

ഞാനെന്നും ഞാനാരെ ഞാനെന്നറിഞ്ഞോ,
ഞാനല്ലതെന്നുള്ളതുഞാനെന്തറിഞ്ഞൂ?
ഞാനെന്നും നീയെന്നും ഭേദമില്ലാതെയെന്‍
ജ്ഞാനമായുള്ളോരുഞാനത്രെ ഞാനും

Tuesday, 16 July 2013

മൃഗം

മൃഗമെന്നോതൊലാ മര്‍ത്ത്യ-
ജീവനെന്നോതിടാം മൃഗം
സ്വാര്‍ത്ഥമോഹിയായ് മര്‍ത്ത്യന്‍
കാട്ടും ഗോഷ്ടികള്‍ കാണുകില്‍

Monday, 15 July 2013

കര്‍മ്മബലം

ശ്രമത്താല്‍ നേടിടാം കാര്യം
ചിന്തയൊന്നാലെയായിടാ
ഉറങ്ങും സിംഹത്തിന്‍ വായില്‍
ചെന്നേറില്ലേതുജന്തുവും

പ്രചോദനം:
ഉദ്യമേന ഹി സിദ്ധ്യന്തി
കാര്യാണി ന മനോരഥൈഃ
ന ഹി സുപ്തസ്യ സിം ഹസ്യ
പ്രവിശന്തി മുഖേ മൃഗാഃ

മാറ്റം

പൊട്ടിച്ചിരിയ്ക്കുന്നമാനം ചിലനേരം പൊട്ടിക്കരഞ്ഞതായ് കാണാം
മാനത്ത് പാറിപ്പറക്കുന്നമേഘങ്ങള്‍ നീരായ് പതിയ്ക്കുന്നകാണാം
കൂരിരുള്‍ ക്കാടുപിളര്‍ന്നുവരും പുതുപുലരിപ്രകാശവും കാണാം

മാറുന്നകാലവും മാറാത്തസത്യവും മന്നിതിലെന്നുമേ കാണാം

മായാതെ  നില്പതായ് കാണാം

നെട്ടോട്ടം

കരയുവാനും തന്നെയന്ത്രമുണ്ടായെങ്കില്‍ കരയാതിരിയ്ക്കാന്‍ കഴിഞ്ഞേനെ. 
ഓടുന്നതിന്നെടയ്ക്കില്ലെനിയ്ക്കൊട്ടുമേ കരയാനും ചിരിയ്ക്കാനുമുള്ളനേരം 
നേരേചൊവ്വേയൊന്നുശ്വാസം വലിയ്ക്കുവാനില്ലെനിയ്ക്കൊരുനേരമെന്തുകഷ്ടം 
ഒടുവിലൊരുശ്വാസത്തിലെല്ലാമൊടുക്കുവാനോടുന്നൊരോട്ടത്തിലാണുഞാനും

സൌന്ദര്യം

വസ്തുവിലല്ല സൌന്ദര്യം 
കാണും കണ്ണതിലാണുപോല്‍ 
തേനറിയില്ല മാധുര്യം 
തേനുണ്ണും നാവിലാണുപോല്‍

കാലത്തിന്‍ മൊഴി

ഇന്നലെ ഞാന്‍ സന്ദര്‍ഭവശാല്‍ ഒരു വ്യവസായപ്രമുഖന്റെ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ കേള്‍ക്കാനിടയായി, ഉള്ളിലൊരു നടുക്കത്തോടെ! മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളില്‍ ഒന്നായ വെള്ളം അവന് അവകാശപെട്ടതല്ല പോലും!! ... ഒരു പക്ഷെ പ്രാണവായുവും മനുഷ്യന് അവകാശപ്പെട്ടതല്ലാതാകുന്ന കാലവും വിദൂരമല്ലായിരിയ്ക്കാം?! 

കേട്ടുവോ കൂട്ടരേ നിങ്ങള്‍
"കാലത്തിന്‍":" മൊഴികേട്ടുവോ
കാശിന്റെ മൊഴിപേശുന്ന
കൂട്ടരെ നിങ്ങള്‍ കണ്ടുവോ

കാരുണ്യരൂപനാം കാലം
കനിഞ്ഞേകുന്നതൊക്കെയും
കട്ടെടുക്കുന്നവര്‍ ചൊല്ലും
കാരണം നിങ്ങള്‍ കേട്ടുവോ

കാശില്ലാത്തോനെകാണാത്ത
കമ്പോളകണ്ണുകണ്ടുവോ
കാരുണ്യലേശമില്ലാത്ത
കണ്ണുകള്‍ നിങ്ങള്‍ കണ്ടുവോ

കമ്പോളകണ്ണിലായ് കാണാം
കാശിന്നാര്‍ത്തിയെഴും മുഖം
കാണില്ലകനിവോ തെല്ലും
കാശിരക്കുന്നകണ്ണിതില്‍

Thursday, 11 July 2013

സ്നേഹം

സ്നേഹമായെന്നുമെന്നുള്ളില്‍
കാണുന്നെന്തതുതന്നെയാം
കരുണയായ് കാരുണ്യമായ്
കാണാം ലോകൈകധര്‍മ്മമായ്

Wednesday, 10 July 2013

മാറുന്നകാലം

കാലങ്ങള്‍മുമ്പൊരുകാലമോര്‍ക്കുന്നു ഞാന്‍
ഞാനൊരുകുഞ്ഞായിരുന്നകാലം
മണ്ണില്‍കളിച്ചുവളര്‍ന്നകാലം ഞാനും
മണ്ണിനെ സ്നേഹിച്ചിരുന്നകാലം

മണ്ണിനെവിട്ടുപോയിന്നുഞാനും സ്വന്തം
മണ്ണിനെപേടിച്ചിടുന്നകാലം
മണ്ണിനെകാണാതെ കീടാണുവെതന്നെ
കണ്ടുനടുങ്ങുന്നകഷ്ടകാലം

പണ്ടുമുണ്ടായിരുന്നില്ലയോമണ്ണിതില്‍
കണ്ണില്‍തെളിയാത്തകീടാണുവത്രയും
മണ്ണില്‍കളിച്ചുതാനല്ലേവളര്‍ന്നതും
മണ്ണിന്റെമക്കളായന്നൊക്കെയുള്ളവര്‍

മണ്ണിനെകണ്ടാല്‍ ഭയക്കുന്നമട്ടിലായ്
മണ്ണില്‍പിറന്നുള്ള മര്‍ത്ത്യരുമത്ഭുതം
മണ്ണോട്മണ്ണായിടുന്നവരെന്തേയീ
മണ്ണിനോടിത്രയും പേടിയായ് വാഴുന്നു

അജ്ഞാനച്ചരട്

ദൈവത്തിലില്ല വിശ്വാസം
തന്മേലുമില്ലതല്പവും
കാലക്കേടല്ലതില്‍ കഷ്ടം
അജ്ഞാനചരടൊന്നുതാന്‍

വിഗ്രഹം

ഉടയുമെന്നോര്‍ത്തുതാനല്ലയോ തീര്‍ത്തതീ-
യുടയുന്നലോഹത്താല്‍ വിഗ്രഹമൊക്കെയും
ഉടയുന്നവിഗ്രഹമുടഞ്ഞാലുടയട്ടെ തന്നി-
ലുടയാതിരിയ്ക്കട്ടെയുടയോന്റെവിഗ്രഹം

Tuesday, 9 July 2013

കരയുന്നോര്‍

നോവേറ്റോനില്ലപോല്‍ നേരം നോവോര്‍ത്തിട്ടുകരഞ്ഞിടാന്‍
നേരമെല്ലാം കരയുന്നോര്‍ നോവേറ്റോനായ് കരഞ്ഞിടൂ

പ്രചോദനം:
രോനേ വാലോം സേ കഹോ ഉന്‍കാ ഭീ രോനാ രോയേ
ജിന്‍കോ മജ്ബൂര്‍-ഏ-ഹാലാത്ത് നേ രോനേ നാ ദിയാ

 

മഹാപ്രസ്ഥാനപര്‍വ്വം

പണ്ടു ഞാന്‍ രണമദ്ധ്യത്തില്‍ പോരാടീടുമ്പൊഴൊക്കെയും
പോരാളിയെന്നുമെന്നുള്ളില്‍ മിഥ്യാഹന്തവളര്‍ന്നുവോ?
എന്തിതാ കണ്ണനിന്നെന്നെ വിട്ടകന്നെന്നുകേട്ടതും
തളരുന്നു ദേഹമസ്വസ്ഥം, ഗാണ്ഡീവം വയ്യെടുക്കുവാന്‍

തൊട്ടടുത്തായിരുന്നിട്ടും തോഴനായിട്ടുമെന്തഹോ
തെല്ലും നിന്നെയറിഞ്ഞില്ല എന്നഹന്തമറതീര്‍ക്കയാല്‍
തേരാളിയിരുന്നോനെ തോഴനെന്നത്രെയോര്‍ത്തു ഞാന്‍
തേരും തേരാളിയും ഞാനും നിന്‍ കൃപയെന്നോര്‍ത്തതില്ല ഞാന്‍

അന്യന്റെ കണ്ണീര്‍

അന്യന്റെകണ്ണിലെ കണ്ണീര്‍
കാണാതുള്ളോനൊരിക്കലും
കാണുകില്ലാരുമേകൂടെ
കണ്ണീര്‍തൂകുമ്പൊ,ഴോര്‍ക്കണം

കാണുകാകണ്‍കളില്‍ തന്നെ
കണ്ണീരില്‍ തന്റെസ്വപ്നവും
കാണുമന്നേരം തന്നുള്ളില്‍
പുഞ്ചിരിയ്ക്കുന്നകണ്ണനെ

Monday, 8 July 2013

കര്‍മ്മപാശം

പ്രാരബ്ധകര്‍മ്മഫലത്തില്‍  നിന്നാര്‍ക്കുമേ
മോചനമില്ലെന്നുചൊല്ലിടുന്നു
എങ്കിലും കഷ്ടമീ കര്‍മ്മപാശം തന്നില്‍ 
മാനുഷരെന്നും വലഞ്ഞിടുന്നു

കര്‍മ്മത്തിലാണുപോല്‍ നമ്മള്‍ക്കധികാരം 
കര്‍മ്മഫലങ്ങളിലല്ലേയല്ല
കര്‍മ്മഫലങ്ങളില്‍ ബദ്ധമായ് മാനസ-
മെന്തിനുപിന്നെയും തേങ്ങിടുന്നു

കര്‍മ്മം വെടിവതും നല്ലതല്ലെന്നതും 
ശാസ്ത്രങ്ങളൊക്കെയുമോതിടുന്നു
കര്‍മ്മത്തെയല്ല ഫലങ്ങളെയാണത്രെ
എന്നുമേ വര്‍ജ്ജിക്കവേണ്ടതായി

Sunday, 7 July 2013

കര്‍മ്മവൈഭവം

ചെയ്തിടും കര്‍മ്മമോരോന്നും
യഥാകാലം ഫലം തരും
വെല്ലാനാവില്ലൊരുത്തര്‍ക്കും
സുദൃഢം കര്‍മ്മവൈഭവം

കര്‍മ്മങ്ങളുണ്ടുപോലോര്‍ക്ക
സഞ്ചിതാദികളായവ
ചെയ്തുവെച്ചോരുകര്‍മ്മങ്ങള്‍
സഞ്ചിതമെന്നതിന്നുപേര്‍

സഞ്ചിതമെങ്കിലോ ചൊല്ലാം
പൂണിതന്നിലെയസ്ത്രമാം
കൈയ്യിലെ ബാണാമാണാത്രേ
ക്രിയമാണമാം കര്‍മ്മവും

വില്ലുവിട്ടശരം ​പോലെ
പ്രാരബ്ധമെന്നുചൊല്ലിടാം
സ്വേച്ഛായാലിന്നു ചെയ്യുന്ന
കര്‍മ്മമാഗാമിയാണുപോല്‍

ജ്ഞാനാഗ്നിയിലെരിഞ്ഞീടും
ക്രിയമാണാഗാമിദ്വയം
പ്രാരബ്ധം ലക്ഷ്യമെത്താതെ-
യൊടുങ്ങില്ലെന്നു കേള്‍പ്പു ഞാന്‍

യാത്ര

വേദന ഗര്‍ഭം ധരിച്ചൊരീ യാത്രയില്‍
നോവേറ്റുകേഴാത്തോരാരുമില്ല
എങ്കിലുമുണ്ടല്ലോ ധരയിലെന്നാളുമേ
ജീവിതയാത്രതന്നാനന്ദവും

നല്ലവഴിയ്ക്ക് നടക്കാന്‍ പഠിപ്പിയ്ക്കും
നല്ലമനസ്സാം ഗുരുവുമുണ്ട്
കൈപിടിച്ചൊപ്പം നടക്കുവനായ് കൂടെ
നല്ലവരാം കൂട്ടരേറെയുണ്ട്

ജീവിതയാത്ര

തീരാത്തമോഹത്തിന്‍ മാറാപ്പുമായി ഞാന്‍
ജീവിതയാത്രതുടര്‍ന്നിടുമ്പോള്‍
കൂടെ നീ വന്നെന്റെ കൂട്ടായിരുന്നിട്ടും
കാണുവാനായില്ലെന്‍കണ്ണിനാലെ

കണ്ണുനീര്‍ മൂടിയെന്‍കണ്ണുകള്‍ക്കായില്ല
കണ്ണനെ കാണുവാനെന്തുകഷ്ടം
കണ്ണീര്‍ തുടച്ചൊരാകൈകളകന്നുവോ
കണ്ണുതുറന്നു തിരഞ്ഞിടുമ്പോള്‍

അത്ഭുതം

പറയുവാനറിയില്ലയെങ്കിലും ഞാനിന്നും
പറയാനൊരുങ്ങുന്നതാണെനിയ്ക്കത്ഭുതം
പറയാതിരിയ്ക്കുവാനാകാതെയാരെന്നെ
പറയുവാനായിപറഞ്ഞയയ്ക്കുന്നതും ?

അറിയാതെയുള്ളിലുദിയ്ക്കുന്നചിന്ത-
തന്നറയിലാരാണിരിയ്ക്കുന്നതെന്നതും
അറിയുവാനായിട്ടെന്നകമേ തിരയുവാ-
നറിയാതെ ഞാനൊട്ടലയുന്നതത്ഭുതം

ഉപഭോഗസംസ്കൃതി

അടിതെറ്റിടുന്നുവോ കാലപ്രവാഹത്തി-
ലടിയുറയ്ക്കാതുള്ളമാനവസംസ്കൃതി?
അടിതെറ്റിവീഴുന്നതറിയുന്നതില്ലയോ, ജീവ,-
നടിമയാക്കുന്നൊരീയുപഭോഗസംസ്കൃതി?

അടിയേറ്റുവീഴുന്നമര്‍ത്ത്യനും ഹാ കഷ്ട-
മറിയുന്നതില്ലിതിലൊളിമിന്നും വന്‍ചതി
അറിയാതെയോര്‍ത്തുപോം മുമ്പൊരുനാളിലാ
കവിമനസ്സോതിയോരലിവെഴുമീരടി

'സ്നേഹിയ്ക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും '
സ്നേഹിയ്ക്കവയ്യെത്ര നല്ലതെന്നാകിലും
മര്‍ത്ത്യനോവറിയാത്തേതുസംസ്കൃതിയാകിലും

Saturday, 6 July 2013

നോവിന്‍ മഷി

നോവിന്‍ മഷിയില്‍ ഞാനൊപ്പി
തൂലികത്തുമ്പതിനാലെയോ
തൂലികത്തുമ്പിലും കണ്ണീര്‍
വാക്കായ് തുള്ളിതുളുമ്പതും ?

മനസ്സാക്ഷി

മനസ്സേ എന്തിനായെന്നില്‍
സാക്ഷിയായ് നില്‍പതെപ്പൊഴും
നിനക്കും ഇല്ല വിശ്വാസം
എന്മേലെന്നതിനാലെയോ?

കാരുണ്യം

കാര്‍മേഘം മൂടിടും വാനം
കാരുണ്യാമൃതം തൂകവേ
കാണുന്നതുണ്ടുകാരുണ്യം
കാണാസത്യസ്വരൂപമായ്

തിരച്ചില്‍

തന്നിലെതന്നെയോര്‍ ക്കാതെ
താനീലോകത്രയത്തിലും
തന്മാത്രയ്ക്കുള്ളിലും തേടി
താനെന്തിത്രയലഞ്ഞെടോ

ശിവോഹം

മനോബുദ്ധ്യഹങ്കാരചിത്തവുമല്ലഞാന്‍
പഞ്ചേന്ദ്രിയങ്ങളിലേതേതുമല്ലഞാന്‍
പഞ്ചഭൂതങ്ങളിലൊന്നുമേയല്ലഞാന്‍
ചിദാനന്ദസ്വരൂപശിവമാകുമീഞാന്‍

പ്രചോദനം
മനോബുദ്ധ്യഹങ്കാരചിത്താനിനാഹം
ന ച ശ്രോത്രജിവ്ഹേ ന ച ഘ്രാണനേത്രേ
ന ഭൂമിര്‍ ന തോയം ന തേജോ ന വായുഃ
ചിദാനന്ദസ്വരൂപശിവോഹം ശിവോഹം

മഴമേഘങ്ങള്‍

മാനത്തുപാറിപ്പറക്കുന്നമേഘങ്ങള്‍
താഴത്തുനോക്കിച്ചിരിക്കുന്നതെന്തിനായ്?
ഉള്ളില്‍ തിരിഞ്ഞൊന്നുനോക്കിയാല്‍ കാണില്ലെ
നിന്നുള്ളിലാകിലും കണ്ണീര്‍കണങ്ങളും ?

മാനത്തുപാറിപ്പറക്കുമ്പൊഴോര്‍ക്കുമോ
താഴത്തൊരിക്കല്‍ നീ വീഴുമെന്നുള്ളതും ?
താഴത്തുനീരായ് നീ വീഴുന്നതും കാത്തിരുപ്പുണ്ടു
കാലത്തിന്‍ വേഴാമ്പല്‍ ഭൂമിയില്‍

Thursday, 4 July 2013

നോവുകള്‍

മാനസത്തിലുളവാകും 
ആരും കേള്‍ക്കാത്ത നോവുകള്‍ 
വാക്കാല്‍ ചൊല്ലുവതാകാര്‍ക്കും 
വാക്കിലാനോവടങ്ങിടാ

വാക്കായെന്നാലും വന്നീടും 
വിങ്ങും മാനസനൊമ്പരം 
കണ്ണില്‍ തിങ്ങുന്ന കണ്ണീരും 
കണ്ണില്‍ നിന്നൊഴുകുന്നപോല്‍ 

ആ വാക്കില്‍ കാണുമാചിത്തം 
പേറും നൊമ്പരമൊരല്പമായ്
കണ്ണുമൂടുന്നകണ്ണീരില്‍ 
ലോകം കാണുന്നപോലവെ

താന്‍

താനറിയാതെ തന്നുള്ളില്‍
താനെപൊങ്ങിയമര്‍ന്നിടും
താനായ് തന്നിലമര്‍ന്നീടും
തന്നെതാനറിഞ്ഞീടുകില്‍

താനിക്കാണുന്ന ലോകത്തില്‍
താനല്ലാതുള്ളതൊക്കെയും
താനും തന്റെതുമെല്ലാമേ
താനെ തന്നറിവായിടും

തന്നുള്ളില്‍ തന്നെയല്ലേ നാം
ലോകമെന്നതുകാണ്മതും
തന്നിലെതന്നെയല്ലാതെ
താനാരേയുമേ നമ്പൊലാ

താനല്ലാതിനിയാരേയും
താന്‍ നമ്പീടുകിലോര്‍ക്കണം
തന്നെ വിട്ടതുപോയീടും
താനെതാനെന്നുമാശ്രയം

ഹാരം

തന്റെതന്നെയകകാമ്പിലാഴത്തില്‍ തേടിയെങ്കിലോ
തന്റെയുള്ളിലൊളിപ്പിച്ചമുത്തുചിപ്പിയെടുത്തിടാം 
തന്റെകണ്ണീരൊളൊപ്പിച്ചു കാലം താന്‍ തീര്‍ത്തുവെച്ചതാം 
തന്റെചിപ്പിതന്‍ മുത്തല്ലീകവിതയാം ഹാരമാവതും ?

Wednesday, 3 July 2013

അവന്‍

അറിവായും കനിവായും മിഴിതന്നിലൊളിയായും
അകതാരില്‍ വിരിയുന്നൊരിമ്പത്തിന്മലരായും
അരുളായും അറിവെല്ലാമറിയുന്നപൊരുളായും
അകമേയാരമരുന്നോ അവനെല്ലാമറിയുന്നു

അവനേനാമറിയായ്കിലറിവെല്ലാം വെറുതേയാം
അവനേനാമറിഞ്ഞീടിലറിവെല്ലാം വെളിവാകും
അവനേനാമറിയാതിങ്ങുലകെല്ലാമലയുന്നു
അകലേയല്ലകമേയാണവനെന്നതറിയാഞ്ഞോ?

നാവിനോട്

നാവേ ഭയക്കുന്നു നിന്നെ ഞാനെന്തെന്നാല്‍
തെല്ലും വിവേകം നിന്നുള്ളിലില്ല

ഇല്ലൊട്ടുമൌചിത്യബോധം നിനക്കഹോ
എല്ലില്ല വാക്കിന്നുറപ്പുമില്ല

അപ്രിയമോതാന്‍ ഭയമേതുമില്ലൊട്ട-
ഹിതമുരയ്ക്കാന്‍ മടിയുമില്ല

തോന്നുന്നപോല്‍ തന്നെ നീ ചിലച്ചീടുകില്‍
ദുഃഖം ഭവിയ്ക്കുമെന്നോര്‍ത്തീടണം

ചൊല്ലുവാനൊന്നുമില്ലെന്നാകിലോ
തെല്ലിട മൌനം ഭജിയ്ക്ക നല്ലൂ

അന്നം ഭുജിയ്ക്കുന്നകാര്യത്തിലാകിലും
നിന്നിഷ്ടം തന്നെ നടക്കേണമോ

നിന്നിഷ്ടമോടെ ഭുജിയ്ക്കുന്നവര്‍ക്കുള്ളില്‍
വന്നുഭവിയ്ക്കുന്നകഷ്ടതകള്‍

ഓര്‍ത്താല്‍ നടുങ്ങും നീ ഭോജനം
ജീവനത്തിന്നെന്നതോര്‍ത്തു ഭുജിയ്ക്ക നല്ലൂ

Thursday, 13 June 2013

കുചേലന്‍

സാധുസുഹൃത്തിന്റെചുറ്റുപാടും 
ദാരിദ്ര്യം കോമരം തുള്ളുമ്പോഴും 
കണ്ണുനീരിന്‍ നനവേതും തന്നെ
കണ്ണനാകണ്‍കളില്‍ കണ്ടതില്ല

കണ്ണൊന്നുചുറ്റുമോടിയ്ക്കുകിലോ
കാണുന്നുലോകമേ ദുഃഖശപ്തം 
ഏറുന്നലോഭമോഹങ്ങളൊത്താ-
ണേറുന്നുദുഃഖമെന്നാരറിഞ്ഞു?

തന്മുന്നില്‍ കാണുന്ന സാധുവിപ്രന്‍ 
തന്നെ നിനച്ചെത്രനാള്‍ കഴിച്ചു 
താനെന്തുകഷ്ടം മറന്നതോര്‍ത്തോ
ശൌരിമിഴികളില്‍ നീരണഞ്ഞു?

Wednesday, 12 June 2013

വിദ്വാന്‍

വിദ്വാനേ അറിയുന്നുള്ളൂ
വിദ്വാന്‍ ചെയ്യും പരിശ്രമം
വന്ധ്യകളറിയുന്നില്ലാ
തീവ്രം പ്രസവവേദന

പ്രചോദനം :
വിദ്വാനേവ വിജാനാതി
വിദ്വത്ജനപരിശ്രമം 
ന ഹി വന്ധ്യാ വിജാനാതി
ഗുര്‍വ്വീം പ്രസവവേദനാം

ഭ്രമണം

വട്ടം ചുറ്റുന്നലോകത്തില്‍
വട്ടം ചുറ്റുന്ന ജീവനായ്
വട്ടം ചുറ്റിത്തിരിഞ്ഞെത്ര
നട്ടം ചുറ്റുന്നു ഞാനഹോ

ആദ്യന്തസത്യം

കാണാം താനായുമകമലരിലുണരും ജീവകാരുണ്യമായും,
കാണാനായിതിരഞ്ഞീടി, ലവനിയിലടരാടും ചൈതന്യമായും
പാരം ​നോവേറ്റുനീറീടിലുമടിപതറാത്താത്മവിശ്വാസമായും
കാണാനാവില്ലെയെന്നോതിടുമഖിലാധീശനാമാദ്യന്തസത്യം

Tuesday, 11 June 2013

താനാര്?

താനാരിതെന്നോരുചോദ്യവുമായ് പണ്ടു
താമരനൂലിലൂടെത്തിരഞ്ഞുപോല്‍
താമരകണ്ണന്റെ നാഭിപത്മത്തിലെ
താനേപിറന്നൊരാതാരകബ്രഹ്മവും

താനാരിതെന്നോരുചോദ്യവുമായിന്നും
താനാരിതെന്നതും തെല്ലറിയാതെയും
തേടിയലഞ്ഞിങ്ങുപാരം വലയുന്നു
താനെന്നഹന്തതന്‍ മായയില്‍ വീണവന്‍

തന്നെയറിയുവാന്‍ താനെങ്കിലും വേണം
താനെങ്കിലും തന്നെ താനേയറിയണം
താനെന്നുതന്നിലെ താനെയറിയുമ്പോള്‍
തന്നിലെതാനായിട്ടെന്നെയറിഞ്ഞിടും

അറിവ്

അറിവറിയുമെന്നോതിടുന്നോനൊരുവന്‍
അറിവവനോടര്‍ത്ഥിച്ചിടുന്നോനൊരപരന്‍
അറിയുന്നതില്ലിരുവരുമെന്നതറികെടോ
അവനവനിലമരുന്നോരറിവിന്‍ പ്രകാശവും

Monday, 10 June 2013

ജീവിതം

ജീവിതരണഭൂവില്‍ ജീവിച്ചുജയിക്കുക
ജീവനിലടങ്ങുന്നോരാനന്ദം ​നുകരുക
ജീവിതമഖിലര്‍ക്കുമാനന്ദം പകരുവാനാ-
ജീവനാന്തമിങ്ങുജീവിതം നയിക്കുക

മര്‍ത്ത്യജന്മം?

കഷ്ടമീയത്യാചാരം ചെയ്തിടും മര്‍ത്ത്യന്റെ ജന്മം
ദുഷ്ടതകാട്ടുവതിന്നിത്രെയെന്നതിരില്ലെന്നോ
തൊട്ടുതലോടിയെന്നാലും  തട്ടിതകര്‍ത്തെന്നാലും
ഇഷ്ടമില്ലെനിയ്ക്കേതുമിക്കൂട്ടരോടൊത്തുക്കൂടാന്‍

മാനവമനസാക്ഷി

വഴിവിട്ടസംസ്കാരം
വഴികാട്ടിയായിടുമ്പോള്‍
വഴികിട്ടാതലയുന്നു
മാനവമനസാക്ഷി

ശൂന്യത

ശൂന്യമാമവസ്ഥയെ തന്നെയല്ലേ
പൂജ്യമെന്നോതുന്നതെല്ലാവരും
ശൂന്യതയ്ക്കാദിയെന്നുള്ളതാമോ
അന്ത്യവുമുണ്ടെന്നിരിക്കുമെന്നോ

ശൂന്യതയില്‍ നിന്നും പൊങ്ങി വന്നു
ശൂന്യതയില്‍ ചെന്നൊടുങ്ങിടുന്നു
ശൂന്യമെന്‍ ചിത്തത്തില്‍ നിന്നു പൊങ്ങും
ചിന്തയൊടുങ്ങുന്ന പോലെ തന്നെ

Sunday, 9 June 2013

ഭാരം ചുമക്കുന്ന ബാല്യം

കാലങ്ങളേറെ കഴിഞ്ഞുപോയെങ്കിലും 
ഭാരതഭൂവിലിതെന്തുകഷ്ടം 
പാരം വലഞ്ഞു കഴിയുന്നു ജീവിത-
ഭാരം ചുമക്കുന്ന ബാല്യമിന്നും 

പുഞ്ചിരിതൂകുന്നഗാന്ധിമുഖത്തിലെ 
കണ്ണുനീരിന്‍ നനവാരറിയാന്‍ 
ചര്‍ക്കതിരിക്കുന്നകൈയ്യിന്റെ സാന്ത്വന-
സ്പര്‍ശമറിയാത്തകാലമല്ലേ

Saturday, 8 June 2013

കഷ്ടം

കരളിലെ കത്തുന്ന ദീപ-
പൊരുളേതുമറിയാതെയല്ലേ
ഉലകൊക്കെ തേടുന്നു കഷ്ടം 
ഇരുളകറ്റുന്നോരുദീപം

ഗവേഷണം

തന്നില്‍ തെളിച്ചോരു ദീപം
തെല്ലുമറിയാതെ മര്‍ത്ത്യന്‍
എല്ലായിടത്തും തിരഞ്ഞു
വല്ലതെ കഷ്ടം വലഞ്ഞു

തന്നുള്ളില്‍ കാണാത്തതൊന്നും
മണ്ണിലും കാണുകയില്ല
വിണ്ണിലും കാണില്ല ചൊല്ലാം
തന്‍ കണ്ണാലെ കാണുമാറായി

ഭാരതം

ഭാരതയുദ്ധപെരുമപറഞ്ഞൊരു
ഭാരതമിന്നോ പെരുവഴിയില്‍
തേരിലെസാരഥിയിന്നെവിടെ?
നേരുരചെല്ലുവനുമിന്നെവിടെ?

അറിവ്

അറിയേണ്ടതിലൊക്കെയറിവുള്ളവനും
അറിവില്ലതനിക്കതുമിതറിയുന്നവനും
അഹമെന്നൊരുഭേദമകലുമ്പൊഴറിയും
ഇവിടില്ലൊരുഭേദമിവരറിയുന്നതിലും

ദക്ഷന്‍ ( = സമര്‍ത്ഥന്‍ )

ദക്ഷനാണെന്നഗര്‍വ്വത്താ-
ലിക്ഷിതിവാണിടുമ്പൊഴും
രക്ഷയാമേകമാസത്യ-
മിക്ഷണമോര്‍ത്തുകൊള്ളണം

ആത്മഗതം

അറിവിന്നുറവയതറിയുന്നറിവും
അറിവായകമെയുണരുന്നതറിയാന്‍
അഹമെന്നൊരുഭേദമുണരാതറിക
ഇവിടുള്ളതറിവെന്നതുമാത്രമെടോ

അന്വേഷണം

ശാന്തിനൈര്‍മ്മല്യമാനന്ദമീവക
മന്നിലെങ്ങുമേ കാണുവാനാകില്ല
വിണ്ണില്‍ ചെന്നുതിരഞ്ഞുവെന്നാകിലും 
കാണുകില്ലുള്ളില്‍ കാണുന്നതുവരെ

Friday, 7 June 2013

പാവം

അറിയാതെ ഞാനെന്റെ തൂലികത്തുമ്പാലെ
വാക്കിനെ നോവിച്ചതിന്നാലെയാകാം
മറയത്തിരുന്നിന്നൊരുവാക്കുരിയാടാതെ
പാവമെന്‍ മാനസം കേണിടുന്നു

കനിവ്

കരളുകത്തിയെരിയും നേരവും
കനവുനല്‍കുമാകനിവിനെ
കരളിലിത്തിരിനേരമെങ്കിലും
ഇരുളകറ്റുവാന്‍ കാണണേ

പ്രാരബ്ധം

പ്രാരബ്ധകര്‍മ്മത്തിന്‍*  ബാണം
തടുക്കുവാനാര്‍ക്കെളുതുള്ളൂ
എന്നോതുവാനാകുമോ കണ്ണന്‍
മന്ദസ്മിതം തൂകിനില്‍പ്പൂ

സന്ദര്‍ഭം: വേടന്റെ അമ്പേറ്റ് കണ്ണന്റെ സ്വര്‍ഗ്ഗാരോഹണം (പൂര്‍വ്വജന്മത്തിലെ ബാലിവധവും ഭാരതയുദ്ധം കഴിഞ്ഞുള്ള ഗാന്ധാരീശാപവചനങ്ങളും കൂടി ഓര്‍ക്കുക)

സിദ്ധാന്തം: അവനവന്‍ ചെയ്യുന്ന കര്‍മ്മഫലം അവനവന്‍ സ്വയം അനുഭവിച്ച് തീര്‍ക്കുകയേ വഴിയുള്ളൂ എന്നത് ശാസ്ത്രവിദിതസത്യം.  സഞ്ചിതവും ആഗാമിയുമായ കര്‍മ്മങ്ങള്‍ ജ്ഞാനാഗ്നിയില്‍ ദഹിയ്ക്കുമെങ്കിലും പ്രാരബ്ധകര്‍മ്മം എന്നത് വില്ലിന്‍ നിന്നും തൊടുത്തു വിട്ട അമ്പ് പോലെയത്രെ; ഉദ്ദിഷ്ടലക്ഷ്യത്തില്‍ ചേര്‍ന്നേ മതിയാകൂ. ആഗാമിയില്‍ ബദ്ധനാകാതിരിക്കാനുള്ള സ്വാതന്ത്യം ജീവനുണ്ട് എന്നും, അത് സമര്‍പ്പണത്തിലൂടെ സാദ്ധ്യം എന്നും  ശാസ്ത്രമതം. 

വ്യക്തിജീവിതത്തിന്റെ ദൃഷ്ടികോണില്‍ നിന്നും നോക്കിയാല്‍ കണ്ണന്റെ ജീവതം ​(മറ്റ് മഹത്-വ്യക്തികളുടെയെല്ലാം പോലെ തന്നെ) ദുഃഖപൂര്‍ണ്ണം തന്നെ ആയിരുന്നു. എങ്കിലും തന്റെ കര്‍മ്മപഥത്തില്‍ നിന്നും വ്യതിചലിയ്ക്കാതെ മുന്നേറുക തന്നെ ആയിരുന്നു; കര്‍മ്മഫലത്തില്‍ അധികാരം ഇല്ല  (ഏറെ തെറ്റിദ്ധരിയ്ക്കപ്പെട്ട ഉപദേശം ) എന്ന് അറിഞ്ഞുകൊണ്ട് തന്നെ. കര്‍മ്മവിമുഖതയല്ല കര്‍മ്മോല്‍സുകതയാണ്  ആ ജീവിതം നമ്മെ പഠിപ്പിക്കുന്നത്  

മോഹം

മോഹം ഏറിവരുന്നതുണ്ടുമനസ്സില്‍ ചൊല്ലീടുവാനെങ്കിലും
വാണീ നീ കൃപയാര്‍ന്നു കരവിരല്‍ത്തുമ്പില്‍ വരില്ലെങ്കിലോ
തന്നെതാനറിയാതെ തകരുന്നൊരാഴിത്തിരയെന്നപോല്‍
മൂകം മാമകമാനസക്കടലിലിതൊടങ്ങീടുമെന്നേവരൂ

വിസ്മയം

കാണും പൊരുളുകളേതും മരണം തീണ്ടാതില്ലാ
കാണാമവനിയിലെന്നും മരണമതേകം സത്യം
കാണാമെന്നാലിവിടെ വിസ്മയമിതെന്നേ ചൊല്ലാം
കാണില്ലൊരുവനുമതിനെ തെല്ലുനിനപ്പത് പോലും

അവനവനവനിയില്‍ നിന്നും മറയുമതുമറിയുന്നില്ലാ
അവനിയിലമരുവതത്രേ അവനുടെയറിവില്‍ കാണൂ
അപരനിലിതറിയുന്നോനവരുടെവിധിയെന്നോതും
അവനതുവരുമെന്നാരും അണുവിടയോര്‍പ്പതുമില്ലാ

Thursday, 6 June 2013

വിശ്വാസം

 കൈവിടുകില്ലവന്‍ നൂനം 
കാലദേശങ്ങള്‍ക്കതീതന്‍ 
കാലദേശങ്ങള്‍ക്കടന്നും 
കൈപിടിച്ചൊപ്പം നടത്തും

നല്ലത്

നല്ലത് കേള്‍ക്കുക നല്ലത് കാണുക
നല്ലത് ചെയ്യാനിടവരിക
നല്ലത് ഓര്‍ക്കുക നല്ലത് ചൊല്ലുക
നല്ലമനസ്സുമുണ്ടായ് വരിക

നല്ലതാമിഭൂവില്‍ നല്ലൊരുമര്‍ത്ത്യനായ്
തെല്ലിടയാകിലും വാഴുവാനായ്
നല്ലഗുരുത്വമുണ്ടാവണം സല്‍കര്‍മ്മം
നല്ലപോല്‍ ചെയ്ത് വസിച്ചീടണം

നല്ലൊരീഭൂവിതില്‍ നല്ലൊരുജീവിതം
നല്‍കിയോനെയിടയ്ക്കോര്‍ത്തീടണം
നല്ലതുണ്ടായ് വരുമെന്നുമോര്‍ത്തീടുകില്‍
നല്ലഗുരുപാദയുഗ്മങ്ങളും 

യുഗാന്ത്യം?

തീരാത്തഹന്തയിരിമ്പിന്റെമുസ്രമായ്
സാംമ്പഗര്‍ഭത്തില്‍ പിറന്നപോലെ
തമ്മിലടിച്ചിട്ട് താനേതകരുവാന്‍
മര്‍ത്ത്യനെ കാലം ശപിയ്ക്കയാമോ?

കാവ്യഗംഗ

ദേശവും കാലവും സങ്കല്പസൃഷ്ടിയെന്നോതുന്നശാസ്ത്രങ്ങള്‍ സത്യമെങ്കില്‍
കണ്ണടച്ചുള്ളില്‍ തെളിഞ്ഞൊരുസങ്കല്പസ്വര്‍ഗ്ഗത്തില്‍ നിന്നൂര്‍ന്നിടും കാവ്യഗംഗ
എന്നിലെയെന്നെയും നിന്നിലെ നിന്നെയുമൊന്നായി പുല്‍കുന്ന പുണ്യഗംഗ
നമ്മളെയൊന്നായ് തീര്‍ക്കുവാനീമണ്ണിന്‍ പുണ്യമായൊഴുകട്ടെ ഭംഗലേശമെന്യേ

ഓര്‍മ്മ

നമ്മളെ നാമാക്കി നന്നായ് വളര്‍ത്തിയ
നല്ലമനസ്സിനെ ഓര്‍മ്മവേണം
നോവിലും സാന്ത്വനസ്പര്‍ശമായ് നിന്നതാം
നല്ലമനസ്സിനെ ഓര്‍മ്മവേണം

ദോഷങ്ങള്‍ തീര്‍ക്കുവായ് ശിക്ഷയായ് വന്നതാം
നല്ലമനസ്സിനെ ഓര്‍മ്മ വേണം
കണ്ണീര്‍ മറച്ചിട്ട് പുഞ്ചിരിതൂകിയ
നല്ലമനസ്സിനെ ഓര്‍മ്മ വേണം

നല്ലത് കാണുവാന്‍ നല്ലത് ചൊല്ലുവാന്‍
നല്ലമനസ്സുമുണ്ടായ് വരണം
നല്ലത് കേള്‍ ക്കുവാന്‍ നല്ലത് വന്നിടാന്‍
നല്ലഗുരുത്വമുണ്ടായ് വരണം

സ്വാര്‍ത്ഥം

തന്റേതെന്നുചൊല്ലീടാനുണ്ടോ
ഏതാകിലൊന്ന് വാഴ്വിതില്‍
താനല്ലാതെന്തുതാനുള്ളൂ
തന്നെവിട്ടകലാത്തതായ്

ഭാഗ്യം

ഭൂമിതന്‍ പൂമടിത്തട്ടില്‍ 
വാഴും മാനവനെത്രമേല്‍ 
ഭാഗ്യവാനെന്നറിഞ്ഞിടില്‍ 
ഭാഗ്യം തന്നെയസംശയം

Saturday, 1 June 2013

ഹൈകു ചിന്തകളുമായ് വീണ്ടും

മിഴിനീര്‍ വറ്റിയ മാനത്ത്
സ്വപ്നസുഖം തേടുന്നു
മരുഭൂമി

സാഗരത്തില്‍ മുക്തി തേടി
ഒരു നീര്‍ക്കുമിള
ജീവന്‍

വിഷം (വിഷമം)വെളിയില്‍ തൂകാതെ
ഉള്ളിലിറക്കാതെ
നീലകണ്ഠനായ് ജീവന്‍

രണ്ടാം പിറവിയിലെ
സത്യം തിരഞ്ഞ്
ഒരു ദ്വിജജന്മം
(ഒരു ജന്മംതന്നിലെ തന്നെയറിയാത്ത മനുഷ്യനായ്; രണ്ടാം ജന്മം തന്നെ അറിയുന്ന, മറ്റേത് ജീവനേയും താനായറിയുന്ന തന്നോളം സ്നേഹിക്കുന്ന മനുഷ്യനായ്)

കാര്‍മുകിലിന്റെ
ഗദ്ഗദം
ഇടിമുഴക്കമായ്

മരിക്കുന്ന ഓര്‍മ്മകളില്‍
ദുഃഖത്തിന്നറുതി
ശേഷം ചിന്ത്യം

ചിതായായെരിയും ഇല
പുകയില

എത്താത്ത കൊമ്പത്തെ
പൂവിന്‍ സുഗന്ധം
ഹൈക്ക്

തകരുന്നഭ്രമണപഥത്തില്‍
കാലത്തിന്നന്ത്യം കുറിച്ച്
ഗുരുത്വാകര്‍ഷണം

അറിയാതെ പകരുന്നു
പലതായ് പെരുകുന്നു
മോഹമാം വൈറസ്സ്

Friday, 31 May 2013

ധ്യാനം

പിടയ്ക്കുന്ന കണ്ണും മിടിയ്ക്കുന്ന നെഞ്ചും 
തളര്‍ന്നുള്ള പാദം വിറയ്ക്കുന്ന കൈയ്യും 
സമസ്തം ത്വദ് പാദത്തിലര്‍ പ്പിച്ചുമൂകം 
ജപിയ്ക്കുന്നു നിന്‍ നാമമിന്നെന്‍ മനസ്സും 

പ്രാരബ്ധം

പ്രായമിന്നേറെയായത്രേ
ഭൂമിയാം മാതാവിനെന്നാല്‍ 
ഭ്രമണം ചെയ്വതായ് കാണാം 
എന്നുമേയുള്ളത് പോലെ

തന്നുള്ളില്‍ നീറുന്ന തീയും 
തന്‍പുത്രര്‍ തന്നോരു നോവും 
തെല്ലുമേ കൂസാതെ ചുറ്റി
തീര്‍ക്കയോ തന്‍ ജീവകാലം? 

കര്‍മ്മത്തില്‍ പാശമറുക്കാന്‍ 
കെല്‍പ്പുള്ള ജീവനിങ്ങുണ്ടോ
പ്രാരബ്ദഭാരമിതയ്യോ
ദുഃഖത്തില്‍ വെന്തേയടങ്ങൂ

കണ്ണുനീര്‍ തിങ്ങും മിഴിയാല്‍ 
നിന്‍ ദുഃഖം കാണുവാനാകാ
കണ്ണേ മടങ്ങുകെന്നോതാ-
നെന്നാവിനൊട്ടുമേ വയ്യ

നിന്‍ പുത്രനാണ് ഞാനെന്നാല്‍ 
കര്‍മ്മപാശത്തില്‍ ബദ്ധനായ് ഞാനും 
വെന്തെരിഞ്ഞീടുന്നു ശോക-
തീയ്യിലെന്നേ ചൊല്ലിടാവൂ

മായാവിസ്മയം

ശിവമാമമരജ്യോതി
തെളിയുന്നേരമിതാരും
ശവമെന്നറിയുന്നില്ലാ
ശിവമതുമറിയുന്നില്ലാ

ശിവമിതുവിട്ടകലും നേരം
ശവമായിത് വീണേ തീരൂ
ശിവ ശിവ ശവമിതുമോരോ
ശവം തീനി കഴുകിന് ഭോജ്യം

മനുഷ്യത്വം

പഠിക്കുവാനാകാതെ
പതറുന്ന മനസ്സുമായ്
പടിയിറങ്ങുന്നുവോ
പാവം മനുഷ്യത്വം

Thursday, 30 May 2013

കാരണപുരുഷന്‍

കരളിന്റെ വേദന കവിതയായൊഴുകുമ്പോള്‍
കരുണ തന്‍ മിഴിനീരും താനറിയാതെയൊഴുകുന്നു

കരുണയായ് കനവായ് കാരുണ്യപ്പൊരുളായ്
കരളകം നിറയുന്ന കാരണപുരുഷനെയറിയുന്നു

ചന്ദ്രബിംബം

മാനത്തെ ചന്ദ്രക്കല
കവിമനസ്സില്‍ മാധുര്യം
അരികത്തങ്ങണയുമ്പോള്‍
സത്യത്തിന്‍ വൈരൂപ്യം

പരിഷ്ക്കാരം

കാടിന്റെ ജീവനു കാലില്‍ വിലങ്ങിട്ടു
കാലത്തിന്‍ കണ്ണിനെ കല്ലില്‍ തളച്ചിട്ടു
നാടിന്റെ, നഗരത്തിന്‍, നാഗരികപ്പെരുമതന്‍
പേരും പറഞ്ഞെന്നകക്കണ്ണുമടച്ചിട്ടു

കാട്ടിലെ സര്‍പ്പത്തെ കാവിലടച്ചിട്ടു
നോവും കരളിനെ കലയില്‍ കുറിച്ചിട്ടു
കൈയ്യെത്താദൂരത്ത് സ്വപ്നം വിതച്ചെന്നില്‍
സത്യപ്രകാശത്തിന്‍ കോവിലടച്ചിട്ടു

നന്മ

നീ നിന്നെയറിയുമ്പോള്‍
നീ എന്നെയറിയുന്നു
നാം നമ്മെയറിയുമ്പോള്‍
നന്മയുമുണരുന്നു
നന്മയുണരുമ്പോള്‍
മണ്ണുമുണരുന്നു
മണ്ണുമുണരുമ്പോള്‍
വിണ്ണുകനിയുന്നു

Wednesday, 29 May 2013

നിദ്ര

നിദ്രതന്‍ മാസ്മരലോകത്ത് തെല്ലിട
തന്നെ മറന്നുമയങ്ങാത്തവരുണ്ടോ
നിദ്രതന്‍ മാന്ത്രികസ്പര്‍ശനമേറ്റിട്ടു-
മുല്‍സാഹമോടുണരാത്തോരുമുണ്ടോ

അവസാനം

ലോകവനത്തിലെ കായും കനിയും 
തേടിയലയുന്ന മാനസമര്‍ക്കടം  
കയ്പും മധുരവുമേറെ ഭുജിച്ചഥ
മാതൃമടിത്തട്ടില്‍ വന്നുചേര്‍ന്നീടണം

ബുദ്ധി

അസംഭവം സ്വര്‍ണ്ണമൃഗമെന്നിരിക്കെ
ഭ്രമിച്ചുപോയ് രാമനുമാമൃഗത്തില്‍
വിപരീതമായി കാലമണഞ്ഞിടുമ്പോള്‍
മനുഷ്യബുദ്ധിയും മലിനമായ് വരും

പ്രചോദനം:
അസംഭവം ഹേമമൃഗസ്യ ജന്മഃ
തതോപി രാമോ ലുലുഭേ മൃഗായ
പ്രായഃ സമാപന്നവിപത്തികാലേ
ധിയോപി പുംസാം മലിനീഭവന്തി

 

Tuesday, 28 May 2013

വിദ്യാഭ്യാസം

ആചാര്യനാലൊരു പാദമെന്നാല്‍
പാദം ശിഷ്യനാലെയുമഥവേണമത്രേ
പാദം സഹചാരികളൊത്തു നേടാം
പാദം കാലക്രമത്തിലുമായിടുന്നു

പ്രചോദനം
ആചാര്യാത് പാദമാദത്തേ
പാദം ശിഷ്യസ്വമേധയാ
പാദം സബ്രഹ്മചാരിഭ്യ
പാദം കാലക്രമേണ ച

വീണ്ടും ചില ഹൈകു ചിന്തകള്‍

തീരാത്ത
വര്‍ത്തമാനം
ഒന്നും മിണ്ടാതെ

ഭാവിയുടെ സ്വപ്നങ്ങള്‍
ഭാവനയില്‍ തീര്‍ക്കുന്നു
വര്‍ത്തമാനം

ഭൂതത്തില്‍ നിന്നും
മോചനം തേടി
വര്‍ത്തമാനം

സ്നേഹമായാലും
വൈരമായാലും
മനസ്സിലെ നോവും തുല്യം

ചിന്തപുരളാത്ത ഹൈക്കും
ചിന്തിച്ചിടാതൊരു ലൈക്കും
ഹൈക്കല്ലത് ഹൈജാക്ക്!?

സുവോളജി ലാബിലെ തവളയുടെ മിടിയ്ക്കുന്നഹൃദയം
ഓരോ സ്പന്ദനത്തിലും ഉയരുന്ന ചോദ്യം
എന്തേ നീ പഠിച്ചൂ

സ്വപ്നസൌധങ്ങള്‍ തീര്‍ത്ത്
മനുഷ്യന്‍
വെറുതേ തട്ടിയുടയ്ക്കാന്‍

ഭൂമിതന്‍ നെഞ്ചുതുരന്ന്
മനുഷ്യന്‍
കാണാത്തസ്വര്‍ഗ്ഗമുയര്‍ത്താന്‍

പാവം പല്ലി
ഉത്തരത്തിന്റെ ഭാരവും പേറി

താളുകളടര്‍ന്ന
ഓര്‍മ്മയോരാല്‍ബം
നിറം മങ്ങാതെ മായാതെ

കണ്ണിന്റെ ഗവേഷണം
സത്യപ്രകാശം തേടി
അകക്കണ്ണടച്ച്

ഉദയാദ്രിയില്‍ നിന്നും
അലസമൊഴുകി
മുക്തിസാഗരം തേടി

ദേവദത്തബാണമേറ്റ
അരയന്നത്തിനു
സിദ്ധാര്‍ത്ഥസാന്ത്വനം

വാമൊഴിയല്ലാ
മൊഴിയായി
മിഴിനീര്‍

Monday, 27 May 2013

തൂലിക

മഷിയല്ലീതൂലികയില്‍ നിറയുന്നതെന്തേ
മിഴിനീരോ കരള്‍ നീറും ചുടുചോരക്കറയോ?
എഴുതുമ്പോള്‍ തെളിയുന്നത് കടലാസിലല്ല
കഥകേട്ടിരുന്നോരെന്മനസ്സിന്റെ ഇതളില്‍

കാരുണ്യം

പകരം നല്‍കിടാനില്ല കേവലം ഭക്തിപോലും മേ
സകലം നിന്റെകാരുണ്യം അല്ലാതെന്തുള്ളുവാഴ്വിതില്‍
ജനനം, ഞാനുമെന്റേതെന്നോര്‍ക്കും വസ്തുക്കളൊക്കെയും,
മരണം പോലുമോര്‍ത്താലോ താവത്കാരുണ്യമല്ലയോ

ഭവസാഗരം

വരുകില്ല ജന്മജരാമരണങ്ങളെന്നാല്‍
വലക്കില്ലിഷ്ടവിയോഗഭയങ്ങളെന്നാല്‍
ഇഹ സര്‍വ്വമനിത്യമൊട്ടാകയില്ലേല്‍
ഇഹജന്മരസമനിഷ്ടമെന്നുമാകയില്ല

പ്രചോദനം:
യദി ജന്മജരാമരണം ന ഭവേത്
യദി ഇഷ്ടവിയോഗഭയം ന ഭവേത്
യദി സര്‍ വ്വമനിത്യമിദം ന ഭവേത്
ഇഹജന്മനികസ്യരതിര്‍ ന ഭവേത്

സാഹിത്യരസം

സംഗീതരസമറിയുന്നു
ശിശു-പശു-നാഗങ്ങളും
സാഹിത്യരസമാധുര്യം
ശങ്കരന്നുമറിഞ്ഞിടാ

പ്രചോദനം:
ശിശുര്‍വേത്തി പശുര്‍വേത്തി
വേത്തി ഗാനരസം ഫണി
സാഹിത്യരസമാധുര്യം
ശങ്കരോ വേത്തി വാ ന വാ

ഇന്ന്

ഭൂതവും ഭാവിയും തങ്ങളില്‍ പങ്കിട്ട്
മധുരമാം ജീവിതക്കനിനുകരുമ്പൊഴും
എന്നുമനാഥനായേകനായ് നില്‍ക്കായാ-
ണെന്തെന്നറിയാതെ ഇന്നിന്‍ മുഹൂര്‍ ത്തങ്ങള്‍

താളിയോല

താളിയോലകുറിച്ചിട്ടവാക്കുകള്‍
മാറ്റമില്ലാതെയുണങ്ങിക്കിടക്കുന്നു
മാറിവന്നീടുന്നകാലത്തിന്‍ കൈകളില്‍
മാറ്റമില്ലാത്തേകസത്യപ്രകാശമായ്

കണ്ണ്

കണ്ണടയ്ക്കാകയില്ലല്ലോ
കാണുന്നെന്തെന്നറിഞ്ഞിടാന്‍
കണ്ണിന്നുമാകയില്ലേതും
കാണും വസ്തുവറിഞ്ഞിടാന്‍

കണ്ണിനും കണ്ണായിടുന്നോ
രകകണ്ണാലെ മാത്രമേ
കാണുവാനുള്ളതായെല്ലാം
കാണുവാനാകയുമുള്ളൂ

അദ്വൈതം


ഞാനെന്റെന്നോതുമഹന്തമറയ്ക്കുന്നു
നമ്മിലലിഞ്ഞൊരാസത്യമെന്നും
ഞാനെന്നെവിട്ടിട്ടു നിന്നെ തിരയുമ്പോള്‍
എന്നില്‍ തെളിയുന്നു സത്യമന്ന്

ആ സത്യതെളിവില്‍ തെളിയുന്നു നാമൊക്കെ
രണ്ടല്ലേകമാം സത്യമെന്ന്
ഭേദചിന്തയ്ക്കിടമില്ല നിന്ദ്യമായില്ലൊന്നും
വേറിട്ടുകാണുവാനൊന്നുമില്ല

Saturday, 18 May 2013

ദൈവമേ

ദൈവമേ മാനുഷരിങ്ങു
ദൈവമായ് മാറാനൊരുങ്ങെ
ദൈവമായ് മാറുമാക്കാലം
ഓര്‍ത്തു ഞാനമ്പേ നടുങ്ങി

ദൈവത്തിന്‍ ധര്‍മ്മം കവര്‍ന്നാല്‍
ദൈവത്തിന്‍ മട്ടിലാമര്‍ത്ത്യന്‍
ചെയ്തിടും കാര്യങ്ങളോര്‍ക്കെ
പാവമെന്‍ ചിത്തം നടുങ്ങി

ദൈവകാരുണ്യമില്ലായ്കില്‍
ധരയും നരകമായ് മാറാം
ദൈവമേ നിന്‍ കൃപതന്നെ
നിത്യവും താങ്ങായ് വരേണം

ദൈവമായ് മാറും നരന്നില്‍
ദൈവകാരുണ്യം നിറയ്ക്കാന്‍
ദൈവത്തിന്‍ കാരുണ്യമൊന്നേ
എന്നും ശരണ്യമെന്നോര്‍ക്ക

Friday, 17 May 2013

ഭക്തി

ഭഗവത്പ്രേമത്തെയല്ലോ
ഭക്തിയെന്നോതുന്നു നാം
ഭയമേശില്ലതില്‍ തെല്ലും
വിശ്വാസബലമാര്‍ന്നതാം

മുരളിക

എന്തേ മുരളികയെന്നും
കണ്ണനോടൊപ്പമിരിപ്പത്?
ഉള്ളില്‍ കാണില്ല തെല്ലും
ഗര്‍വ്വമെന്നോര്‍ക്കിലാകുമോ

ത്രിവക്ര

മുക്കൂനിയാമെന്മനസ്സിന്റെ
മുക്കൂനും തീര്‍ത്തുണര്‍ത്തുവാന്‍
മാമകമധുരാപുരിയി -
ലെത്താന്‍ വൈകുന്നതെന്തു നീ

Thursday, 16 May 2013

വേഷം

കെട്ടിയാടുന്നവേഷങ്ങളില്‍ ചില
വേഷങ്ങള്‍ കണ്ട് ഞാനെന്തേ നടുങ്ങുന്നു

പാവം

ലോഭമോഹങ്ങളില്‍ പെട്ടു
പാപം ചെയ്യുന്നമാനവന്‍ 
പാവം തന്‍ കുലനാശത്തിന്‍ 
കാരണം തന്നെയായ് വരും

കവിത്വം

ഇല്ലാ കവിത്വമാധുര്യം
തെല്ലുമെന്നുള്ളിലെങ്ങുമേ
ചൊല്ലുന്ന വാക്കായ് വിരിയും
നല്ലതാം ഗാനം കവിത്വം

മാസ്മരഗാനമുതിര്‍ക്കും
വേണുവില്‍ രാഗങ്ങളില്ല
പാടുന്നഗായകപ്രാണന്‍
പാട്ടായൊഴുകുന്നതല്ലേ

സ്വസ്ഥാനബലം

സ്വസ്ഥാനസ്ഥിതനാം നക്രം
ഗജേന്ദ്രനേയും വലച്ചിടും
സ്വസ്ഥാനം വിട്ടാലതിനെ
നായ പോലും വലച്ചിടും

പ്രചോദനം:
നക്രഃ സ്വസ്ഥാനമാസാദ്യ
ഗജേന്ദ്രമപി കര്‍ഷതി
സയേവ പ്രസ്ഥിതസ്ഥാനാത്
ശുനോപി പരിഭൂയ

Wednesday, 15 May 2013

ഉള്ളത്

ഉള്ളത്തിലുള്ളതാമെന്നുള്ളിലെ പൊരുള-
തുള്ളതായറിയാതെന്നുള്ളമെന്തെരിയുന്നു
ഉള്ളത്തിലിരുന്നെന്നുള്ളതായെല്ലാം കാക്കു-
മുള്ളിലെ പൊരുളിനെയുള്ളാലെ നമിക്കുന്നു

Tuesday, 14 May 2013

"വീണപൂവ്"

വാടിക്കരിയുന്ന പൂവിനെയാ കവി
സ്വര്‍ഗ്ഗകവാടത്തില്‍ കൊണ്ടുപോകും
ആ കവിപാദുകപൂജയിലെന്നും നാം
ആത്മസുഖത്തിലാറാടിനില്‍ക്കാം

ആസുഖമന്യര്‍ക്ക് സ്നേഹത്തിന്നൂഷ്മള
പുഷ്പസുഗന്ധമായ് പകര്‍ന്ന് നല്‍കാം
ആ നല്ലനാളിലെന്നാടുമൊരുസ്വര്‍ഗ്ഗ-
മാകുമെന്നോര്‍ത്തുനാമാശ്വസിക്കാം

ഹൈകു ?

ചില ഹൈകു ചിന്തകള്‍

കാര്‍മുകിലിന്റെ
പുഞ്ചിരി
മിന്നല്‍

കാര്‍മുകിലിന്റെ
രോദനം
മഴ

ദൈവത്തോടും ചെകുത്താനോടും
മുഖം കടം വാങ്ങി
മനുഷ്യന്‍

മാടി വിളിയ്ക്കുന്ന അലകളിലേയ്ക്ക്
മടങ്ങുന്ന സൂര്യന്‍
ദിനാന്ത്യം

തഴുകി തലോടി
അകലുന്നു
തിര

മിഴിനീരിലെ
മഴവില്ല്
സ്നേഹം

dreams of dark clouds
rainbow

colors of broken dreams
Kaleidoscope

കൊഞ്ഞനം കുത്തുന്നു
കണ്ണാടി

വാമൊഴിയല്ലാ
മൊഴിയായി
മിഴിനീര്‍

എന്നെ തിരയുന്നു ഞാന്‍
പ്രതിരൂപങ്ങളില്‍
വിചിത്രം

ശൂന്യം 'പൂജ്യ'മാണാത്രേ
മറ്റെല്ലാം അസംഖ്യമാം
ഒന്ന്

പൂവടരുന്നു
വേരുതേടി
പൂവേ വിട

മലയാളമാതൃഭൂവിലെ
തടയിട്ട കണ്ണുനീര്‍
നിള

പൂജയ്ക്കിറുത്തൊരു പൂവും
കരിഞ്ഞുണങ്ങുന്നു
കഷ്ടം

ഉപഗുപ്തന്‍ മൌനത്തില്‍
'സമയമായില്ല പോലും'
പാവം വാസവദത്ത

വീണപൂവിനും
സ്വര്‍ഗ്ഗസുഖം
കവിമനസ്സില്‍

മരിയ്ക്കാത്ത മലയാളമനസ്സിന്റെ
കനിവാര്‍ന്ന കണ്ണുനീര്‍
നിള

വാചലമാം മൌനത്തിന്റെ
ആദിസ്പന്ദനം
പ്രണവം

പൂവിറുത്ത് ഓമനിച്ചപ്പോള്‍
പൂ കരിഞ്ഞുപോയ്
കഷ്ടം

തുളുമ്പുന്ന കണ്ണിലും
തുടിക്കുന്ന ഹ്രിത്തിലും
സത്യം

തൊടുക്കുന്ന വാക്കിലും
ചിരിക്കുന്ന ചുണ്ടിലും
വ്യാജം

സ്വന്തം ഭാവിയറിയാതെ
കിളിക്കൂട്ടിലകപ്പെട്ട്
ഒരു പാവം തത്ത

ശാന്തി ദൂതുമായ് പറത്താന്‍
ശാന്തരാം പ്രാക്കളെ
പിടിച്ചുകെട്ടീ മനുഷ്യന്‍

ദാഹം തീരാത്ത മനുഷ്യന്ന്
അവസാനകണ്ണീര്‍ തുള്ളിയും പകരുന്ന
മാതൃഹൃദയം നിള

വട്ടപൂജ്യം

വട്ടം ചുറ്റുന്ന ലോകത്തില്‍ 
വട്ടം ചുറ്റുന്ന ജീവന്‍ ഞാന്‍ 
വട്ടപൂജ്യത്തിലാണെന്നും 
വട്ടത്തില്‍ ചുറ്റിടുന്നോന്‍ ഞാന്‍ 

Monday, 13 May 2013

പ്രാര്‍ത്ഥന

കൈവിട്ടിട്ടോടിലും നീരസം തോന്നൊല്ല
കൈയെത്തും ദൂരത്തായുണ്ടാകയെപ്പൊഴും
കൈപിടിച്ചൊപ്പം നടത്താ മടിയ്ക്കാതെ
കൈവല്യമേകുവാന്‍ കനിവുമുണ്ടാകണം

ദുഃസ്സംഗഫലം

തെറ്റുരപ്പതുനാവെന്നാല്‍
ഭേദ്യം പല്ലിനുമായ് വരും
ദുഃസ്സംഗം സര്‍വ്വധാ ത്യാജ്യം
ദുഃഖകാരണമായ് വരും

തിരച്ചില്‍

ക്ഷരമാമെന്‍ ജീവിതത്താളുകളില-
ക്ഷരമാലയൊളിച്ചുവെച്ചോന-
ക്ഷരരൂപിയാമവനേകനായി
ക്ഷിതിതന്നില്‍ തിരഞ്ഞിടുന്നു

ശത്രു

ഇല്ല ലോകത്രയം തന്നി-
ലെനിയ്ക്കേതൊരു ശത്രുവും
എന്നിലെന്നുമിരുന്നീടും
കാമക്രോധാദിയെന്നിയേ

ഭക്തിവാദം

ഉള്ളില്‍ കാണാത്ത ദൈവത്തെ
കല്ലില്‍ തേടുന്നു യുക്തി
ഉള്ളില്‍ കാണുന്ന സത്യത്തെ
കല്ലില്‍ കാണുന്നു ഭക്തി

Sunday, 12 May 2013

ദുഷ്ടന്‍

ദുഷ്ടനെ തേടി ഞാനെത്ര
ദുഷ്ടനെ കണ്ടതില്ല ഞാന്‍
ദുഷ്ടനെ തേടും ഞാനത്രെ
ദുഷ്ടനെന്നറിയുന്നു ഞാന്‍

പ്രചോദനം (കുട്ടിക്കാലത്ത് അമ്മ പറഞ്ഞ് തന്ന കബീര്‍ ദാസിന്റെ ദോഹ):

ബുരാ ജോ ദേഖ്ന് മേ ചലാ
ബുരാ ന മിലിയാ കോയ്
ജോ ദില് ഖോജാ അപ്നാ
മുഝ്സേ ബുരാ ന കോയ്

പലതല്ല

പലതായ് നാം കാണുന്നൊരുസത്യത്തിന്‍ തെളിവ്
പലതല്ലത്ദ്വൈതത്തിലുളവാകുന്നതായ് കാണാം 
പലവുരുവിതുനിരുപിച്ചാലുടന്‍ കാണാനെളുതല്ലോ
'പലതാം പൊരുളദ്വൈതപൊരുളായൊരുമിപ്പൂ'

 

Advaitham

സുഭാഷിതം

തേളിന്നു വിഷമോ വാലില്‍
ഈച്ചയ്ക്കോ തന്‍തലയിലും
തക്ഷകന്റെ വിഷം പല്ലില്‍
ദുഷ്ടര്‍ക്കതുസര്‍വ്വാംഗവും

പ്രചോദനം:
വൃശ്ചികസ്യ വിഷം പുച്ഛം
മക്ഷികായാ : വിഷം ശിര:
തക്ഷകസ്യ വിഷം ദന്തം
സർവ്വാംഗം ദുർജ്ജനസ്യ ച

 

മാറാപൊരുള്‍

മാറിക്കാണുന്നുരൂപങ്ങള്‍
മാറും ലോകത്തിലെങ്കിലും
മാറതുള്ളില്‍ തെളിയേണം
മാറാപൊരുളതെന്നുമേ

മിന്നാമിനുങ്ങ്

മിന്നാമിനുങ്ങിന്റെ വെട്ടത്തില്‍ കാണുന്നു
മിന്നാമിനിങ്ങൊരുകൊച്ചുലോകം
മിന്നാതിരുള്‍ മൂടും ലോകത്തെ കാണില്ല
മിന്നാമിനുങ്ങെന്നതു നിര്‍ണ്ണയം

ആനന്ദനര്‍ത്തനം

ആടും പാമ്പാടുമാമെയ്യും
ആടും നാഥന്റെയാട്ടവും
ആടുമെന്‍ മാനസം തന്നില്‍
ആടുന്നെന്നറിവേകണേ

ആദിമനാദമായ് ഢക്കാ
സംഹാരാഗ്നിപ്രകാശവും
കാലഭ്രമണതാളത്തില്‍
ആടും ആനന്ദനര്‍ത്തനം

ആടുമാനര്‍ത്തനം കാണാം
ആടും ചടുലതാളവും
ആടുന്നോനവനെ കാണാന്‍
ആവുന്നില്ലെന്തൊരാശ്ചര്യം

ആടുന്നപാമ്പുമാശ്ചര്യം
ആടുന്നമെയ്യുമാശ്ചര്യം
ആദിമനാദമാശ്ചര്യം
സംഹാരാഗ്നിപ്രഭാവവും

സൂര്യന്‍

കത്തിജ്വലിക്കുന്ന സൂര്യബിംബത്തൊടേല്‍ക്കാന്‍
പെട്ടെന്നടുക്കുന്ന കാര്‍മുകില്‍കൂട്ടം
പൊട്ടിക്കരഞ്ഞുനീര്‍ത്തുള്ളിയായ് വീഴുന്നു
പൊട്ടിച്ചിരിക്കുന്നു സൂര്യനോ വാനിലും

മാല

പുഷ്പങ്ങള്‍ കോര്‍ത്തൊരു കയറല്ലെ മാലയും
കയറാണതെന്നൊട്ടറിയുന്നില്ലാരുമേ
കാലം കഴിഞ്ഞാല്‍ കഴുത്തില്‍ മുറുകുമാ
പാശത്തില്‍ കാണില്ല പുഷ്പങ്ങളേതുമേ

പങ്കജം

ചൊല്ലും താളത്തിനായ് വൃത്തം 
ഭംഗിയ്ക്കായലങ്കാരവും 
വാക്കില്‍ തത്തുന്ന ലാളിത്യം 
ഇല്ലെന്‍ തൂലികത്തുമ്പിലും 
 
എങ്കിലും ചൊല്ലിടുന്നെന്തോ
നെഞ്ചില്‍ വിങ്ങുന്നവാക്കുകള്‍ 
പങ്കത്തില്‍ ജന്യമാകുന്ന
പങ്കജം പോലെയാകുമോ?

Friday, 10 May 2013

മരുഭൂമി

നിഴലും മരിക്കുന്ന പകല്‍, ഉച്ചവെയിലില്‍
മരുഭൂവില്‍ തളരുന്നു, തരളം മമ ഹൃദയം
മരുപ്പച്ചകള്‍ തിരയുന്നു, പതറുന്നെന്‍ മിഴികള്‍
ഇരുളില്‍ ഞാന്‍ പരതുന്നു, കനിവിന്‍ നിറകതിരും

തെറ്റ്

തെറ്റിനെ ചൊല്ലി നീ മാഴ്കൊല്ല സോദരാ 
തെറ്റ് പറ്റാത്തോരായാരുമില്ല
കര്‍മ്മത്തിന്‍ വീഥിയില്‍ യാത്രികര്‍ നമ്മളില്‍ 
തെറ്റുചെയ്യാത്തവരാരുമില്ല

കര്‍മ്മത്തിന്‍ കാരണം നാമല്ല, നമ്മിലെ
കാരണപൂരുഷനെന്നതോര്‍ക്ക
ചെയ്യുന്ന കര്‍മ്മത്തിന്‍ തെറ്റുകുറ്റങ്ങളെ
ആദിവ്യതേജസ്സിലര്‍പ്പിക്കുക 

നെഞ്ചിലെ സത്യമാം സ്നേഹസ്വരൂപനാ- 
സ്നേഹിതന്‍ തെല്ലൊന്നൊളിച്ചീടിലും 
നിന്നെവിട്ടെങ്ങുമേ പോകുവാനാകില്ല
ദുഃഖത്തിന്‍ കാര്‍മുകില്‍ കാട്ടില്‍ മറയില്ല

കത്തിജ്വലിയ്ക്കുന്ന സൂര്യനെ മൂടുവാന്‍ 
കാര്‍മേഘപാളികള്‍ക്കാവന്നതല്ലല്ലോ
തെല്ലുമറഞ്ഞാലും വീണ്ടും തെളിഞ്ഞിടും 
പുത്തന്‍പ്രഭാതത്തിന്‍ പൊന്‍കതിരെന്നപോല്‍

പേര്?

പേരിലൊരിക്കലും കാണില്ല നീയെന്നെ

പേരില്‍ നീ തേടൊല്ലയെന്‍സത്യമേതുമേ

ചൊല്ലുന്ന വാക്കിലും കാണില്ല നീയെന്നെ

വെല്ലുന്ന വീമ്പിലും കാണുവാനാകില്ല


ചൊല്ലുന്ന വാക്കുകള്‍ പാഴായിടുമ്പൊഴെന്‍

കണ്ണിലെ കണ്ണുനീര്‍ കാണുന്നുവെങ്കിലോ

മൂകം പിടയ്ക്കുമെന്‍ചിത്തത്തിന്‍ സ്പന്ദനം

കേള്‍ക്കുവാന്‍ കാതോര്‍ത്തിരിക്കും നീയെങ്കിലോ


കണ്ടിടാം നിന്നിലെ നീയാട്ടെന്നെയും

രണ്ടല്ലാത്തേകമാം സത്യപ്രകാശമായ്

നിന്‍കണ്ണിലൂറുന്ന കണ്ണിനീര്‍ തുള്ളിയില്‍

കണ്ടിടാമെന്‍സത്യമന്നെന്നറിക നീ

കരിമ്പൂച്ച

കുഞ്ഞേ കറുപ്പാണ്, നിന്നിറമെന്നതില്‍ തെറ്റില്ല, നീ ലക്ഷണക്കേടുമല്ല
ഏറുമജ്ഞാനതമസ്സില്‍ പിടയുന്ന മര്‍ത്ത്യമനസ്സിലാണല്ലോ ദോഷം
ചെയ്യുന്നകര്‍മ്മത്തില്‍ തിക്തഫലം തിന്നും മര്‍ത്ത്യമനസ്സിന്റെ ജല്പനങ്ങള്‍
കേട്ടിട്ട് നോവൊല്ല നിന്മനമൊട്ടുമേ, ദോഷം നീ കാരണം വന്നതല്ല

Kitten

Thursday, 9 May 2013

ആശംസകള്‍

കണ്ടിട്ടുമേറേ നാളായിന്നു നാം തമ്മില്‍ 
കണ്ടാലറിഞ്ഞേക്കുകില്ല
എങ്കിലുമോര്‍മ്മയില്‍ മായാതെ നില്‍ക്കുന്നു
പോയി മറഞ്ഞൊരാകാലം 

വിദ്യാലയത്തിന്റെ മതിലുകള്‍ക്കുള്ളില്‍ നാം 
ഒന്നിച്ചിരുന്നൊരാക്കാലം 
ഒന്നിലും ദുഃഖവും ഭേദവുമില്ലാതെയേവരും 
ഒത്തുകളിച്ചൊരാക്കാലം

ഇന്നും മരിക്കാത്തൊരോര്‍മ്മതന്‍നാവിനാല്‍ 
നേരും നിനക്കായ് മനസ്സും 
ജന്മദിനത്തിന്റെ ആശംസകള്‍ സഖേ
നിനക്കെന്നെന്നും നന്മകള്‍ മാത്രം

Wednesday, 8 May 2013

കവിത്വം

ഉപമാ കാളിദാസന്റെ ഭാരവീടര്‍ത്ഥഗൌരവം

ദണ്ഡിതന്‍പദലാളിത്യം മാഘനിലിവയൊക്കെയും



പ്രചോദനം :

ഉപമാ കാളിദാസസ്യ ഭാരവേരര്‍ത്ഥഗൌരവം 

ദണ്ഡിനഃ പദലാളിത്യം മാഘേ സന്തി ത്രയോഗുണാഃ



ഈ വരികളുടെ പശ്ചാത്തലത്തില്‍ എന്റേതടക്കം ഉള്ള പല രചനകളും കാണുമ്പോള്‍  അറിയാതെ ഓര്‍ത്തുപോകുന്നു കവിത്വം എത്ര അകലെ എന്ന്.

ആരറിവൂ

പല്ലുകള്‍ കാട്ടിച്ചിരിക്കും മുഖത്തിനെ-
ന്നുള്ളത്തിന്‍ വേദനയെന്തെന്നറിയുമോ ?
പാടുവാന്‍ വെമ്പുമെന്‍കണ്ഠത്തിനാവുമോ
ഹൃത്സ്പന്ദനത്തിന്റെ താളത്തില്‍ പാടുവാന്‍ ? 
 
കാതോര്‍ത്തിരിക്കുമെന്‍ കാതുകള്‍ക്കാവുമോ
തേങ്ങും കരളിന്റെ രോദനം കേള്‍ക്കുവാന്‍ ?
കണ്ണുനീര്‍ തൂകി കരയുന്ന കണ്ണിന്റെ
കണ്ണുനീര്‍ കാണുവാന്‍ കണ്ണിന്നുമാകുമോ ?
 
നാവില്‍ പിറക്കുന്നവാക്കുകള്‍ക്കാവുമോ
നോവും മനസ്സിന്റെസത്യമുരയ്ക്കുവാന്‍ ?
നന്മകള്‍ നേരുമെന്‍ മനസ്സിന്നുമാവുമോ
നിത്യസത്യത്തിന്റെ നേരറിഞ്ഞീടുവാന്‍ ?

യാചകന്‍

എങ്ങുമേ കാണാസുഖത്തിനായെന്തഹോ
മൂവുലകും ചുറ്റിതേടുന്നു ഞാനിന്നും 
ചുറ്റിലും കാണുന്നവസ്തുക്കളര്‍ത്ഥിച്ചു
യാചകനായിന്നലയുന്നതെന്തു ഞാന്‍?  
 
വിദ്യാര്‍ത്ഥിവേഷത്തില്‍ സത്യാര്‍ത്ഥിഭാവത്തില്‍ 
ഭക്ത്നായ്, മുക്തനാം സന്യാസിയായി ഞാന്‍ 
വിദ്യാ,ധനം സുഖം എന്നൊട്ടനവധി
വസ്തുക്കള്‍ ഭിക്ഷയായര്‍ത്ഥിപ്പതെന്തിനായ്‍?
 
തന്നില്‍ തിരയേണ്ടതൊന്നും തിരിയാതെ
മന്നില്‍ തിരയുന്നതെന്തേ വിചിത്രമായ്?
തന്റെ ഗൃഹത്തില്‍ നിധിയുള്ളതോര്‍ക്കാതെ
തെണ്ടിതിരിഞ്ഞു ഞാന്‍ കാലം കഴിക്കയോ?
 
തന്നില്‍ തെളിയും തിരിയില്‍ തെളിയുന്ന
സത്യപ്രകാശത്തെ കാണാത്തതെന്തു ഞാന്‍? 
സത്യത്തിന്‍ പൊന്‍ജ്യോതി തെല്ലുമറിയാതെ
സത്യത്തെ തന്നെ തിരയുന്നതെന്തഹോ?

മാറ്റം

പലതാം 'ശരി'യെന്നാലും
പലര്‍ക്കും പലമട്ടിലും
ചിലപ്പോള്‍ ശരിതെറ്റീടാം
തെറ്റോ ശരിയുമായിടാം

എന്നാലും മാറുകില്ലല്ലോ
സത്യം കാലക്രമത്തിലും
മാറില്ലൊരിക്കലും സത്യം
മാറ്റവും സത്യമാകിലും

മാറാതെഴും പൊരുളേകം
മാറാസത്യമെന്നോര്‍ക്ക നാം
മാറും മാറ്റത്തിനാധാരം
മാറ്റത്തിന്‍ പൊരുളും തഥാ

മാറാതെഴുന്നൊരാ സത്യം
മായ മറയ്പ്പതെങ്കിലും
മാനസത്തിലുണര്‍ന്നെന്നെ
മാറാതെന്നും തുണയ്ക്കണേ

Monday, 6 May 2013

വിദ്യാധനം

രാജാവെടുക്കില്ല, കള്ളനാവില്ലെടുക്കുവാന്‍ 
ഭാഗിച്ചിടേണ്ടിതിന്നുഭാരമില്ലൊട്ടുമേ 
വ്യയം ചെയ്കിലോ വര്‍ദ്ധിയ്ക്കുമാകയാ--
ലീധനം സര്‍വ്വധനത്തിലും മേലെയാണെന്നുമേ
 
പ്രചോദനം: 
"ന രാജഹാര്യം ന ച ചോരഹാര്യം
പ്രയാണകാലേ ന കരോതി ഭാരം
വ്യയേകൃതേ വർദ്ധത ഏവ നിത്യം
വിദ്യാധനം സർവ്വധനാൽ പ്രധാനം"

ജ്യോതി

എരിയുന്ന പകലിലും 
തിരയുന്നുണ്ടെങ്കിലും 
തിരിയുന്നൊരുലകിലാം 
തിരവതെന്നോര്‍ക്കണം 

തിരിക, നിന്നകമേയായ്
അരികിലായ് കണ്ടിടാം 
ഇരുളിലും പകലിലും 
തെളിയുന്ന ജ്യോതിയായ്

Sunday, 5 May 2013

കണ്ണനെ തേടി

എങ്ങു മറന്നുപോയ് ഞാനെന്റെ തൂലിക
എങ്ങു മറഞ്ഞുപോയിന്നെന്‍ മുരളിക

തെല്ലും ചലിയ്ക്കുന്നതില്ലെന്റെ തൂലിക
തേങ്ങലും നെഞ്ചില്‍ തളര്‍ന്നു മയക്കമായ്

ഓതുവാനായി ചലിയ്ക്കുന്നെന്‍ ചുണ്ടുകള്‍-
ക്കോതുവാനൊന്നുമൊട്ടാവതുമില്ലയോ

പാടുവാന്‍ വെമ്പുന്നതുണ്ടെന്‍ മനസ്സെന്നാല്‍
പാടുവാനാവുന്നതില്ലിന്നെനിയ്ക്കഹോ

വേണുവൂതുന്നൊരാ ഗായകന്‍ പോയ്മറഞ്ഞേ-
തൊരുഗോപികയ്ക്കൊപ്പം രമിക്കയോ

എന്തിനായന്നെന്റെയുള്ളത്തില്‍ വന്നെന്റെ-
യുള്ളത്തിന്‍ മാധുര്യമെല്ലാം കവര്‍ന്നുപോയ്

മന്ദാനിലന്‍, നിലാപൊയ്കയുമൊക്കെയെ-
ന്തേറ്റമസഹ്യമായ് തോന്നുന്നതിന്നുമേ

ജീവിതദുഃഖത്തിന്‍  തൈരും കടഞ്ഞു ഞാന്‍
സത്യമാധുര്യമൂറുന്ന വെണ്ണ തിരയുന്നു

ആവെണ്ണയും തേടിവന്നെത്തുന്നകണ്ണനെ
കാണുവാനായെന്നും കാത്തിരിയ്ക്കുന്നു ഞാന്‍

Friday, 3 May 2013

ചുവന്നചക്രവാളം

ചക്രവാളത്തിലെ ചോരയെന്തേ
മുറിവേറ്റ സത്യത്തിന്‍ കണ്ണുനീരോ
കേട്ടുമടുത്തൊരാപാഴ്മൊഴികള്‍ 
ചൊല്ലുന്നു പിന്നെയും പൈങ്കിളികള്‍

Thursday, 2 May 2013

ദാമ്പത്യം

ദാമ്പത്യം എന്നതേറ്റം പരമപവിത്രമായ് കണ്ടിടുന്നാത്മബന്ധം
തന്നെതാനേപകുത്തിരുവരൊരുമേനിയായ് വാഴും മായാവിലാസം
ഇല്ലാ മറ്റേതുബന്ധോം ഇതിനുപരിയാണെന്നോതുവാനാവതുള്ളൂ
കാണാനായെന്നുവന്നാല്‍ പ്രകൃതിപുരുഷനില്‍ ചേരുമദ്വൈതസാരം

വിശ്വാസം

വിശ്വാസമെന്നതില്‍ തെല്ലും 
സന്ദേഹമാകൊലാ സഖേ
വിശ്വസിപ്പിലവന്‍ കാക്കും 
വേണ്ടാ സംശയലേശവും  

മനുഷ്യന്‍ ?

മറ്റൊരുജീവനെ കണ്ണുനീരില്‍ 
കൊന്നൊടുക്കുന്നവന്‍ മര്‍ത്ത്യനെന്നോ
കണ്ണുനീരില്‍ തെല്ലലിഞ്ഞിടാത്ത-
മര്‍ത്ത്യന്‍ മൃഗത്തിലും നിന്ദ്യനത്രേ

പാവമെന്‍ കണ്ണുനീര്‍തുള്ളികള്‍ക്കി-
ന്നാവുന്നതില്ലൊരുവാക്കുചൊല്ലാന്‍
തന്‍ സഹജീവിതന്‍ കണ്ണുനീരി-
ന്നൊപ്പാനുണര്‍ന്നവനെ തൊഴുന്നേന്‍

 

Wednesday, 1 May 2013

പ്രാര്‍ത്ഥന

കാരുണ്യരൂപാ നിന്‍ കൈകളാല്‍ നിര്‍മ്മിച്ച കേവലം ​നിന്‍കളിപാവയാം ഞാന്‍

കാട്ടുന്നതൊക്കെയും നിന്‍ പ്രീതിയ്ക്കെന്നോര്‍ത്തിതാ നിന്‍ പാദപത്മത്തിലര്‍പ്പിക്കുന്നു

കാത്തരുളേണമേ കാരുണ്യപൂര്‍ണ്ണമാം നിന്‍ മിഴിയെങ്കലുണ്ടായിടേണേ

കാണുന്നതെറ്റുകള്‍ നീ പൊറുക്കേണമേ നിന്‍ പൈതലിന്‍ കേളിയിതെന്നതോര്‍ത്ത്

Sunday, 28 April 2013

സമര്‍പ്പണം

കാലങ്ങള്‍ മുമ്പൊരു ചില്ലുകൊട്ടാരത്തില്‍
ഞാനും ചിലനാള്‍ കഴിച്ചിരുന്നു
ചില്ലുകൊട്ടാരത്തിന്‍ചില്ലിലെന്‍ രൂപവും
ദര്‍പ്പണദൃശ്യമായ് കണ്ടിരുന്നു

ആരൂപം കണ്ടുവളര്‍ന്നെന്‍ മനസ്സിലും
ഞാനെന്നഹന്തയിതെന്തുകഷ്ടം
ഞാനെന്നഹന്തയാല്‍ ലോകം മറന്നു ഞാനാ-
മുഖം നോക്കിരസിച്ചിരുന്നു

കാലനായെത്തിയകാലത്തിന്‍ കാറ്റിലെന്‍
ചില്ലുകൊട്ടാരം തകര്‍ന്നടിഞ്ഞു
ഇന്നാനിലത്തു ഞാന്‍ കാണുന്നു ചില്ലുകള്‍
ചില്ലിന്റെ ചീളുകള്‍ മാത്രമല്ലോ

ഞാനെന്‍കരം കൊണ്ടുതേടുന്നു ചില്ലിന്റെ
കൂമ്പാരം തന്നിലിന്നേകനായി
പൊട്ടിയചില്ലിന്റെചീളിനാലെന്‍ വിരല്‍ത്തുമ്പി-
ലൊരുതുള്ളി ചോരതിങ്ങി

ആ ചുടുചോരനനഞ്ഞൊരുപൂച്ചെടി
ചെമ്പനിനീരിന്റെ പൂവിടര്‍ത്തി
ചെമ്പനിനീര്‍ പൂക്കളോരോന്നെടുത്തു ഞാന്‍
ചന്തമേറുന്നൊരുഹാരമാക്കി

ചെന്താമരക്ഷന്റെ പാദപത്മത്തിലര്‍പ്പണം
ചെയ്യുവാനായിട്ടൊരുങ്ങിടുന്നു
ചന്തമേറും നിന്റെ രൂപമെന്നുള്ളിലായ്
സന്തതം കാണാന്‍ കൊതിച്ചിടുന്നു

ചെണ്ട

ഇടതായാലും വലതായാലും
ചെണ്ടയ്ക്കൊരുപോലാണല്ലോ
ഇരുപുറവും നിന്നടിയാണല്ലോ
ഇടതടവില്ലൊട്ടതിനേതും

അടികൊണ്ടാലോ നിലവിളികൂട്ടു-
ന്നതുകേള്‍ക്കാനായിട്ടാള്‍കൂടും
മിഴിനീരില്ലാ ചെണ്ടയ്ക്കിതുപോ-
ലടികൊള്ളുന്നത് പതിവല്ലേ

മേളം മുറുകികൊട്ടുമ്പോഴീ
ചെണ്ടേം മുറവിളികൂട്ടുന്നു
ആളുകള്‍ കാണാന്‍ വന്നോരൊക്കെയു-
മാര്‍ത്ത് രസിച്ച് ചിരിക്കുന്നു

ആര്‍ത്ത്ചിരിച്ച് രസിക്കുന്നോരി-
ന്നാനന്ദത്തിന്‍  നിര്‍വൃതിയില്‍
പാവം ചെണ്ടതന്‍മുറിവിളികേള്‍ക്കാ-
നാളില്ലാത്തൊരുനിലയായി

Saturday, 27 April 2013

മാറ്റങ്ങള്‍

മാറുന്നുചട്ടങ്ങള്‍ മാറുന്നു ചിട്ടകള്‍

മാറ്റമില്ലാത്തതായ് മാറ്റങ്ങള്‍ മാത്രമായ്


പൊന്‍കതിരായ് വന്ന കതിരവനും കഷ്ടം

പൊന്നിന്റെമെത്തയിന്നന്ത്യം വിധിയ്ക്കുന്നു

കപടം

ഉടലുചോദിച്ചുയിരിനോടുപോല്‍
ആരുനീയെനിയ്ക്കാരു നീ
ഉയിരുചൊല്ലിയില്ലുത്തരം
ഉടലുതെല്ലതറിഞ്ഞതുമില്ല

ഉയിരുവിട്ടിടുമുടലൊരിക്കലീ-
യുടലിനോടില്ലുയരിനു പ്രിയം
ഉടലുവിട്ടിടിലുടലുവീണുപോമെ-
ന്നുടലുകഷ്ടമറിഞ്ഞതില്ലല്ലോ

ഉയിരുവിട്ടിലിലുടലിനില്ലഥ
ഉലകജീവതമെന്നസത്യവും
ഉയിരുചൊല്ലിയതില്ലതൊട്ടുമേ
ഉടലുപാവമറിഞ്ഞതുമില്ല

ഗായകന്‍

വേണുവാമെന്നിലൂടെന്നും 
ഗാനമായണയുന്നവന്‍ 
ഗീതയോതുമവന്‍ ഞാനോ
പാഴ്മുളംതണ്ടുതാനെടൊ

മരുഭൂമിയിലൊരു മഴ

മരുഭൂവിന്‍ മനസ്സിന്നും 
കുളിര്‍ മഴതന്നനനവ്
കനവല്ല കരുണാര്‍ദ്ര
മരുണന്‍ തന്‍  കനിവ്

പാര്‍ത്ഥസാരഥി

വേണ്ടാ പ്രബലരെന്നാലും, 
കണ്ണാ, യാദവസൈന്യവും 
ഏകനായേറുകെന്‍വാഴ്വാം 
തേരിന്‍ സാരഥിയായി

Friday, 26 April 2013

ആത്മഗതം

ഭാരതയുദ്ധം ജയിച്ചൊരാ
മദ്ധ്യമപാണ്ഡവനെന്തിതാ
ഗാണ്ഡീവമൊന്നെടുത്തീടുവാന്‍
ത്രാണിയില്ലാതെയെന്നാകയോ

സാരഥിയറ്റരഥം പോലെ
പാര്‍ത്ഥനിന്നേറ്റം വലഞ്ഞുവോ
കണ്ണന്‍ മറഞ്ഞത് കേട്ടതോ
ഇന്നീവണ്ണമാവതിന്‍ കാരണം

ജീവനൌക

ഏതോയുഗത്തില്‍ ഏതോരു ജന്മത്തില്‍ ചെയ്തോരുകര്‍മ്മത്തിനാലെയത്രേ
ഇന്നീയുഗത്തില്‍ പിറന്നൂ മനുജനായെന്നെന്നോടോതൊന്നുശാസ്ത്രചിന്ത
എന്നാലുമിന്നുമറിയാത്തവീഥിയില്‍ കൂടിയൊഴുമെന്‍ ജീവനൌക, ഇന്നല്ല
യെന്നാകിലും ചെന്നുചേരാനുള്ളൊരാസാഗരം തേടുന്നെന്‍ ജീവനൌക

അവന്‍

വാക്കിലുണര്‍ന്നവന്‍, വാക്കിലിരിപ്പവന്‍, വാക്കിലെചേതനയാകുമവന്‍
വാക്കുണരുന്നതിന്‍ മുന്നിലെഴുന്നോരാദിമസ്പന്ദനതാളമവന്‍

അക്ഷരമാലയിലക്ഷരമൊക്കെയും കോര്‍ത്തിഹവാക്കുരചെയ്യുമവന്‍
വാക്കിലുമക്ഷരകോടികള്‍ ചേര്‍ത്തുലകത്തിലെ മായചമക്കുമവന്‍

ക്ഷരമാമുലകം തകരുമ്പോഴും അക്ഷരമായിട്ടിരുന്നിടുവോന്‍

Thursday, 25 April 2013

സമസ്യ

ആരോ ചമച്ച സമസ്യയല്ലോയിതെന്‍
ജീവിതമെന്നസമസ്യയല്ലോയിത്
ആവും വിധമിതുപൂരണം ചെയ്യുവാ-
നാകാതെയേറ്റം വലയുന്നതിന്നു ഞാന്‍

അറിവ്

മാനത്ത് പാറിപറക്കുന്ന മേഘവും
താഴത്ത് നീരായ് പതിച്ചേ മതിയാകൂ
മാനത്ത് കൊട്ടാരം കെട്ടുന്നമര്‍ത്ത്യനു-
മാറടിമണ്ണിലൊടുങ്ങിയടങ്ങണം

കീടം

മാനത്ത് പാറിപറക്കുമ്പോള്‍ കാണുന്നു
താഴത്ത് ജീവികള്‍ കീടങ്ങളെന്നോണം
താഴത്ത് ഭൂമിയില്‍ വന്നിരിക്കുമ്പോഴോ
ഞാനുമാകീടത്തിലൊന്നെന്നുമറിയുന്നു

മായ

ഇന്നലെനാളെയുമിന്നുമടങ്ങുന്ന
മൂവുലകെന്നിലടങ്ങുന്നതല്ലയോ
എന്നിലെയെന്നെമറയ്ക്കും മനസ്സാകും 
മായതന്‍ കേളികളാരറിയുന്നതാ

കണ്ണനെ തേടി

എന്നാടും ഫണങ്ങളിലാടുന്നകണ്ണനെ
കാണുവാനാകാത്തതെന്തേ
കണ്ണിന്നരികില്‍ നീയുണ്ടെങ്കിലും നിന്നെ
കാണുവാനാകാത്തതെന്തേ
കണ്ണിന്നരികില്‍ നീ വന്നിരുന്നിട്ടെന്റെ
കണ്ണുമറയ്ക്കുന്നതെന്തേ
കാണാന്‍ കൊതിയ്ക്കുമെന്‍ കണ്ണിനാലെ നിന്നെ
കാണുവാനാകാത്തതെന്തേ

നിള

ഇനിയും മരിയ്ക്കാത്ത മലയാളമനസ്സിന്റെ
കരുണതന്‍ കുളിരാണീ നിള
കരളും പറിക്കിലും മധുരം പകര്‍ന്നിടും 
കനിവിന്‍ കുളിരാണീ നിള
അതിരറ്റസ്നേഹത്താല്‍ സര്‍വ്വം സഹിക്കുന്ന
അമ്മതന്‍ മനസ്സാണീ നിള
മിഴിനീരില്‍ തുള്ളികള്‍ കുടിനീരായേകുവാ-
നെരിയുന്നകനവാണീ നിള

മദം

ഓര്‍ത്തുപോകുന്നു ഞാന്‍ കാലങ്ങള്‍ മുമ്പ് നാം
കേട്ടുമറന്നകവിവാക്യങ്ങള്‍ പിന്നെയും
മതമെന്നപേരില്‍ നാം തമ്മില്‍ തലതല്ലി
ചാവാനൊരുങ്ങുമ്പോഴോര്‍ത്തുപോകുന്നു ഞാന്‍

മതമെന്നപേരില്‍ നാം പലതായ് പിരിഞ്ഞുടന്‍
പലതും പറഞ്ഞേറ്റം കലഹിച്ചിടുന്നല്ലോ
മതമിന്നുഹിതമല്ല നാം മാനുഷര്‍ക്കൊക്കെയും
കലഹിക്കുവാനത് കാരണമാവുകില്‍

മതമല്ല മദമാണ്, മതമെന്നപേരില്‍ നാം
മനുജനെ തമ്മിലടിപ്പതായ് കാണ്മത്
മതമല്ല മനുജനിന്നേറ്റം ഹിതകരം ഗുരു-
കരുണതന്നാര്‍ദ്രമാം സാന്ത്വനസ്പര്‍ശമാം

ഓര്‍ക്കാം നമുക്കാകവിവര്യനെ തന്നെ
ഓര്‍ക്കാം നമുക്കാവാക്യങ്ങള്‍ പിന്നെയും
"സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും "

വേഷം

രാമനും സീതയും കൃഷ്ണനും ഞാന്‍ തന്നെ
രാവണകുംഭകര്‍ണ്ണാദിയും ഞാന്‍ തന്നെ
എന്നില്‍ നടക്കുന്നോരാത്മസംഘര്‍ത്തി-
ന്നിതിഹാസമല്ലയോ ജീവിതമെന്നതും

ഓരോ അരങ്ങിലും പച്ചയും കത്തിയും
താടിയുമിട്ടുഞാനാടുന്നിതങ്ങിനെ
ആട്ടവിളക്കിന്റെ നാളം കെടും വരെയ്ക്കാ-
ടാതിരിക്കാനുമാവില്ലെനിയ്ക്കഹോ

 

അപേക്ഷ

വായറിയാതുരചെയ്തിടും വാക്കുക-
ളാവും വിധമിഹ ചേര്‍ത്തെന്നാകില്‍ 
ആ വരികളിലായ് കാണും പിഴകളെ
കാരുണ്യാംബുധി തീര്‍ത്തരുളേണം  

ഗുരുകാരുണ്യം

മൂടുന്നീരുളീപാരിലതെന്നാല്‍
രാവാണെന്നങ്ങോര്‍ത്തുക്ഷമിക്കുക
കൂരിരുള്‍ മൂടിടുമിരവിനുമാകാ
ഗുരുകാരുണ്യതെളിമായ്ക്കാനും

ഇരുളിന്‍ നെഞ്ചുപിളര്‍ന്നുപിറക്കും
പുതുനാളെന്നതുമോര്‍ത്തുചിരിക്കുക
ധര്‍മ്മത്തിന്‍ ച്യുതിവന്നീടുകിലും
ഗുരു ധര്‍മ്മസ്ഥാപാകനായ് വന്നീടും

കാളിയന്‍

ഗര്‍വ്വത്തില്‍ പൊങ്ങും ശിരസ്സില്‍ പതിക്കും 
നിന്‍ പാദങ്ങളാലതിന്‍ ഗര്‍വ്വം ശമിക്കട്ടെ
എന്നും പിടയ്ക്കുമെന്‍ ചിത്തത്തില്‍ വന്നു നീ
ആനന്ദരൂപനായെന്നും തെളിയുക

ചിത്തം

അറിയില്ല സോദരാ വ്രിത്തം 
പറയുന്നതെന്റെയീചിത്തം 
അറിയാതെ തോന്നുന്നതെല്ലാം 
പറയാന്‍ തുടിക്കുമെന്‍ ചിത്തം

കഥയറിയാതെ

ആട്ടവിളക്കിന്റെ മുമ്പിലാണെങ്കിലും 
ആടുവാനായ് വേഷം കെട്ടി ഞാനെങ്കിലും 
ആട്ടകഥകള്‍ മറന്നു പോയിന്നു ഞാന്‍ 
ആടുന്നതില്ലെന്നഹന്തയാടുന്നഹോ

Wednesday, 24 April 2013

സത്യദര്‍ശനം

സത്യമെവിടെ നിത്യസത്യമെവിടെ
എങ്ങും നിറയുമാസത്യമെവിടെ
ആഴിപരപ്പിന്നാഴത്തിലും തേടിയാ
കാശശൂന്യതക്കക്കരെയും പോയി

അണുവിന്നകത്തില്ല, ദേവകണത്തിലും
പുസ്തകകെട്ടിലും പഴമൊഴിപാട്ടിലും
കാട്ടിലും വാല്‍മീകപുറ്റിലും കണ്ടില്ല
നാട്ടിലും കോമരം തുള്ളുന്നകാവിലും

കണ്ണുമടച്ചുഞാനുള്ളില്‍ തിരഞ്ഞപ്പോള്‍
കാണുന്നുവെന്നിലവ്യക്തമായി
ആനന്ദരൂപമായറിവിന്‍ പ്രകാശമായ്
ആത്മസ്വരൂപമായമരുന്നവന്‍

കണ്ണാലെ ലോകത്തെ കണ്ടിട്ടുമെന്തു ഞാ
നിന്നുമാകാണുന്ന കണ്ണിനെ കാണ്മതില്ല
എന്നിലും നിന്നിലും പൂവിലും പുല്ലിലും
മേവുമാസത്യത്തെയോര്‍പ്പതില്ല

അഹന്ത

കണ്ണുതുറക്കുമ്പോള്‍ കാണുന്നലോകത്തില്‍ 
ഞാന്‍ തന്നെയെപ്പൊഴും കേന്ദ്രബിന്ദു
ചുറ്റിത്തിരിയുന്നു സൂര്യനും ചന്ദ്രനും 
താരഗണങ്ങളുമെന്റെ ചുറ്റും 

സത്യമറിയാതെയന്നു നിനച്ചുപോയ്
ഞാനാണീലോകത്തിന്‍ കേന്ദ്രമെന്ന്
ചുറ്റിത്തിരിയുന്ന ലോകത്തെ കണ്ടിട്ട്
ഞാനെന്നഹന്തപെരുത്തുവന്നു

ചുട്ടെരിയ്ക്കുന്നൊരാവേനലും വന്നുപോയ്
മനസ്സും മരച്ചുപോം ശൈത്യവും വന്നില്ലേ
എന്നിട്ടുമെന്തെന്നിലിന്നും നിലയ്ക്കാതെ
ഞാനെന്നഹന്തതന്‍ മാമരമുയരുന്നു

പ്രതിരൂപങ്ങളിലൂടെ

കണ്ണാലെ കണ്ടതില്ലാന്നാള്‍ വരേയ്ക്കുമേ 
കണ്ണാടിയില്ലാതെയെന്മുഖമോര്‍പ്പു ഞാന്‍ 
കണ്ടുമുട്ടീടുന്നോരോമനുഷ്യന്റെ  കണ്ണിലും 
കണ്ടിടാം എന്‍പ്രതിരൂപങ്ങളോര്‍പ്പു ഞാന്‍ 

ദൈവത്തോട്

ശക്തിമാനാകുന്ന സിംഹത്താനേമേറ്റം  
പാവമായീടുന്ന മാന്‍പേടയേം  
പടച്ചതു നീയിങ്ങയച്ചതു നീ, യൊത്തു
ജീവിച്ചീടാനായ് വിധിച്ചതും നീയല്ലോ

കാട്ടിലെരാജനാം സിംഹത്താനൊപ്പം  
കാടിന്റെ പൈതലാം മാന്‍പേടയും 
ഒത്തൊരുമിച്ചൊരുകാട്ടിലാമോദമായ്
വാഴുവാനാകാത്തതെന്റെ തമ്പുരാനേ

ജീവനുണ്ടാപത്തെന്നോര്‍ത്തുഭീതിയില്‍ 
കാലം കഴിയ്ക്കുന്നു മാന്‍പേടകള്‍ 
പാവമാമാനിനെകൊന്നപാപത്തിന്റെ
നോവിലെരിയുന്നു സിംഹത്താനും  

ചീറ്റും വിഷം പാമ്പും ഭീതിയാലല്ലയോ
തേളുകുത്തുന്നാത്മരക്ഷയ്ക്കുമല്ലയോ
ജീവനേദേഹത്തിലൊട്ടിച്ചുവെച്ചു നീ
തീരാത്തമോഹങ്ങളുള്ളില്‍ നിറച്ചു നീ

തീയാലെരിയുന്ന ദേഹത്തെപോലുമീ
ഞാനെന്നഹന്തതന്‍രൂപമായ് തീര്‍ത്തു നീ
എന്നിലെയെന്നെയും മിഥ്യാഭിമാനത്തിന്‍ 
മായാത്തമായയാലെന്നും മറച്ചു നീ

എന്തിനായീവിധം തീര്‍ത്തതീ ഭൂമിയെ
തമ്മിലടിച്ചെല്ലാം തകരുവാനോ
ഒത്തുചേര്‍ന്നെല്ലാരുമാമോദം വാഴ്വത്
കാണ്മതിനാശിപ്പു ഞാനെന്റെ തമ്പുരാനേ

Monday, 22 April 2013

രാവണന്‍

ഞാനെന്നഹന്തയാം രാവണനയ്യയ്യോ
ഒന്നല്ല, പത്തല്ലൊരായിരം തല്ലയല്ലോ
ഓരോരോതലയറുത്താലുമുയരുവതുണ്ടല്ലോ 
മായാത്ത ഞാനെന്നഭാവമതെന്ന പോല്‍ 
 
രാമന്റെ ദൂതനായാഞ്ജനേയന്‍ വന്നെന്റെ
മായാമോഹമാം ലങ്കയെരിപ്പതിനായില്ലേ
ബ്രഹ്മവിജ്ഞാനമാം രാമബാണത്താലെന്‍  
ചിത്തത്തിലജ്ഞാനമൊടുക്കുന്നതെന്നഹോ

അക്ഷരം

ക്ഷണികമീലോകം , ഇതില്‍  ക്ഷണികമെന്‍ ജന്മവും 
ചപലമെന്മനസിന്റെ വിഫലമാം മോഹവും 
ക്ഷണികമല്ലാതെന്തുള്ളതെന്നോര്‍ ക്കില്‍ തെളിയുന്നു
ക്ഷരമില്ലാത്തക്ഷരപുരുഷനായ് സത്യവും 

ജ്വാല

കത്തിജ്വലിക്കുന്നതീയിനാലെന്മനം
കത്തിയെരിഞ്ഞാലെരിഞ്ഞുപോട്ടെ
ജ്വാലതന്‍ ജ്യോതിയാല്‍ ലോകത്തെ
മൂടുന്ന കൂരിരുള്‍ മാഞ്ഞുപോയീടുമെന്നാല്‍

ശരണ്യം

പിഴയ്ക്കാത്തയന്ത്രച്ചുവടിനേക്കാളെന്നും 
പിഴയ്ക്കുന്നമാനവപാദം ശരണ്യം മേ
കണ്ണടമൂടിയ കണ്ണിലാണെങ്കിലും കണ്ടിടാം 
കണ്ണനെ കാരുണ്യരൂപനെ

മായാമയൂരം

തോരാതെപെയ്യുമാമഴകാത്തെഴും പാവം 
വേഴാമ്പല്‍ പക്ഷിയണത്രെയീഞാനെന്നും 
കാര്‍മുകില്‍ കാണുമ്പോള്‍ തന്നെ മറന്നാടും 
മോഹമാം മായാമയൂരമാകുന്നുണ്ടിതെന്മനം

ബുദ്ധം ശരണം ഗച്ഛാമി

സിദ്ധാര്‍ത്ഥനെന്ന കുമാരന്‍
മിഥ്യാര്‍ത്ഥസംഗം വെടിഞ്ഞോന്‍
സത്യാര്‍ത്ഥമുള്ളാലറിഞ്ഞോന്‍
ബുദ്ധനെന്നേവരും ചൊല്‍വോന്‍

ജീവകാരുണ്യമുള്ളിന്‍ നിറഞ്ഞോന്‍
ആശതന്‍ പാശമറുത്തോന്‍
സത്യപ്രകാശം ചൊരിഞ്ഞോന്‍
ഹിംസയേറ്റം നിന്ദ്യമായ് കാണ്മോന്‍

മാലോകര്‍ക്കാനന്ദമേകാന്‍
ലോകനന്മതന്‍മാര്‍ഗ്ഗം തെളിച്ചോന്‍
കാരുണ്യസാന്ദ്രമായെന്നില്‍
ആനന്ദരൂപനായ് നില്‍പോന്‍

ലോകത്തിന്‍ ദുഃഖശാന്തിയ്ക്കായ്
നിത്യവും തേങ്ങും മനസ്സാല്‍
തേടുന്ന നിന്‍ പാദപത്മേ
സച്ചിദാനന്ദമായ് നിത്യമുക്തി

പ്രണാമം

മാനത്തുമുട്ടുന്നസൌധങ്ങളീമണ്ണില്‍
തീര്‍ക്കുന്നമര്‍ത്ത്യനെന്‍പ്രണാമം
മരുഭൂമിയില്‍ തന്നെ സ്വര്‍ഗ്ഗമൊരുക്കുന്ന
മാനവസംസ്കൃതിയ്ക്കെന്‍ പ്രണാമം

നൊമ്പരത്തെപോലും ഹാരമായ് മാറ്റുന്ന
കാവ്യചേതനയ്ക്കെന്‍ പ്രണാമം
സത്യപ്രകാശത്തില്‍ ദര്‍ശനം തേടുന്ന
വിജ്ഞാനതൃഷ്ണയ്ക്കുമെന്‍ പ്രണാമം

Sunday, 21 April 2013

ഹൃത്സ്പന്ദനം

നാവിന്റെ തുമ്പിലുണരുന്ന വാക്കിന്റെ
മധുരവും നാവെന്തറിവൂ
മാധുര്യമൂറുന്ന ഗാനമുതിര്‍ക്കുന്ന
കണ്ഠമീ മധുര്യമെന്തറിവൂ

മാധുര്യമല്ലത്
മോഹം പരത്തുന്ന
മായതന്‍ മാസ്മരനാദമല്ലോ

നാവിന്നുമപ്പുറം
കണ്ഠത്തിനപ്പുറം
എന്നും മിടിക്കുന്ന ഹൃത്തടത്തില്‍
കാരുണ്യധാരയായ്
ശാശ്വതസ്നേഹമായ്
ഈ ഉലകത്തിന്റെ സ്പന്ദം കേള്‍ ക്കാം

ആ സ്പന്ദനത്തിന്റെ താളത്തില്‍ ചുറ്റുന്നു
ഭൂമിയും ഈരേഴുലോകങ്ങളും

ഡമരുവിന്‍ നാദമായ്
താണ്ഡവനര്‍ത്തനതാളമായ്
മാറുന്നതീ സ്പന്ദനം തന്നെയല്ലോ

കേള്‍ക്കൊല്ല നാവിന്റെ ജല്‍പനമൊന്നുമേ
കണ്ഠത്തിന്‍ ഗാനവും വേണ്ട തന്നെ
ഹൃത്സ്പന്ദനത്തിന്റെ താളം ശ്രവിക്കുക
ഹൃത്സ്പന്ദനത്തിന്റെ താളത്തില്‍ പാടുക

ഈശ്വരന്‍

ചുറ്റിത്തിരഞ്ഞെത്ര നീ തേടുകിലും
കാണാനാകയില്ലീരേഴുലകത്തിലും
കണ്ണടച്ചുള്ളില്‍ നിനക്കിലോ കണ്ടിടാം
കാരുണ്യമായകകണ്ണിനാലെ

കാരുണ്യരൂപമാസ്വരൂപം
തന്നെയാണീശ്വരനെന്നറിക
പരജീവനേല്‍ക്കുന്ന നോവതെന്നും
തന്നുടെ നോവായറിയുന്നവന്‍

എന്നുമേ സത്യപൊരുളറിയുന്നവന്‍
എന്നുമെന്‍ സത്യമായമരുന്നവന്‍
ഞാനെന്നും നീയെന്നും ഭേദമില്ലാതെ
നമ്മിലെന്നും നാമായമരുന്നവന്‍

Friday, 19 April 2013

മനുഷ്യദേഹം

കേവലം സ്വാര്‍ത്ഥമതിയായ, മറ്റൊരുത്തന് നന്മ ചെയ്യാത്ത മനുഷ്യന്റെ ദേഹം പോലും നിന്ദ്യമത്രെ!


കൈയ്യാലെ ദാനവും ചെയ്തതില്ല, കാതാലെ നല്‍വാക്ക് കേട്ടതില്ല
കണ്‍കളോ നല്ലോരെ കണ്ടതല്ല, പാദങ്ങള്‍ തീര്‍ത്ഥേ ഗമിച്ചതല്ല
അന്യായവിത്തം നിറഞ്ഞോരുദരം, ഗര്‍വ്വമുയര്‍ത്തും ശിരസ്സും
ജംബുകാ വിട്ടുടൂ നീചമീദേഹമിതേറ്റവും നിന്ദ്യമാണെന്നറിക



പ്രചോദനം:

ഹസ്തൌ ദാനവിവര്‍ജിതൌ ശ്രുതിപുടൌ സാരസ്വതദ്രോഹിണൌ

നേത്രൌ സജ്ജനലോകനേനരഹിതൌ പാദൌ ന തീര്‍ത്ഥം ഗതൌ

അന്യായാര്‍ജിതവിത്തപൂര്‍ണ്ണമുദരം ഗര്‍വേണ തുംഗം ശിരഃ

രേ രേ ജംബുക മുഞ്ച മുഞ്ച സഹസാ നീചം സുനിന്ദ്യം വപുഃ

മരുഭൂമി?

മാനത്തുമുട്ടുന്ന മണിമേടകള്‍ 
മണ്ണിലുയര്‍ത്തിയതെന്നതോര്‍ക്കില്‍ 
മാനുഷയത്നത്താല്‍ സ്വര്‍ഗ്ഗമായ് തീര്‍ന്നൊരീ
ഭൂ മരുഭൂവാണെന്നുമോര്‍ക്ക വയ്യ