Tuesday, 30 December 2014

നവവത്സരാശംസകള്‍

നിലയ്ക്കാത്ത കാലപ്രവാഹത്തിനൊത്തേ
ചലിയ്ക്കുള്ളു മാനത്തെ താരങ്ങളും, കേള്‍
നിലത്തിന്നതും നോക്കി നില്ക്കുന്ന ഞാനീ
ചിലയ്ക്കുന്നതെല്ലാമതേസത്യമോതാന്‍

നിണം ചിന്തിടും നാളിരുട്ടില്‍ മറച്ചി-
ട്ടണഞ്ഞോരുരാവില്‍ മറഞ്ഞോരുസൂര്യന്‍
കണക്കറ്റതാം നല്‍ ക്കതിര്‍ ചൂടി മാന-
ത്തണഞ്ഞീടുമെന്നത്രെ കാണുന്നു നിത്യം

കഴിഞ്ഞോരു കാലം മറക്കേണ്ടതത്രെ
കൊഴിഞ്ഞോരു പൂവും വിടര്‍ന്നീടുകില്ലാ
മിഴിപ്പൂവിലെന്തിന്നു കണ്ണീരു തിങ്ങു-
ന്നഴല്‍ തന്നകാലം കഴിഞ്ഞിട്ടുമേവം

വരും കാലമാനന്ദമേകുന്നതാകാന്‍
ചിരം മോദമേടൊത്തു വാഴാന്‍ സുഹൃത്തേ
മറന്നീടൂ പൊയ്പോയ കാലത്തെ, ചിത്തേ
നിറയ്ക്കൂ മനശ്ശാന്തിയേകും പ്രകാശം

നിനക്കായുരാരോഗ്യമെല്ലാമതൊത്തായ്
മനശ്ശാന്തിയാനന്ദ,സൌഭാഗ്യമെല്ലാം
കനിഞ്ഞേകിടാനേകസത്യത്തെ ഞാനും
നിനച്ചിന്നു വന്ദിച്ചിടുന്നെന്‍ സുഹൃത്തേ

Friday, 26 December 2014

കര്‍മ്മയോഗം

വഴി തെളിച്ചിടുവാന്‍ ഭഗവാന്‍ സ്വയം
നിഴലു പോലരികത്തൊരു തോഴനായ്
കഴിവെഴുന്നൊരു സോദരരഞ്ചുപേര്‍-
ക്കഴലകന്നതുമില്ലിതുമത്ഭുതം

നിയതി മാറി വരില്ലതു കൊണ്ടു നാം
സ്വയമറിഞ്ഞു വസിക്കണമെപ്പൊഴും
ജയപരാജയമല്ലിതു ജീവിതം
ക്ഷണികമെങ്കിലുമെത്ര രസാവഹം

കഴിയുകില്ലിവിടാര്‍ക്കുമിതോര്‍ക്ക നാ-
മഴലെഴാതെ വസിച്ചിടുവാന്‍ സഖേ
അഴലിലും തുണയാകുമൊരാ കൃപാ-
ബലമതൊന്നു മനസ്സിലുറയ്ക്കണം

ചെറിയതാകിലുമല്ലതുമേറ്റവും
പെരിയതാകിലുമൊക്കെയുമെന്നുമേ
കരുതണം മനതാരിതിലീശ്വര-
ചരണപത്മമതിങ്കലെ പൂജയായ്

വിധി കണക്കു വരും പല കര്‍മ്മവും
കഴിവു പോല്‍ തുടരേണമതെന്നിയേ
വഴിയൊരുത്തനുമില്ലിവിടീശ്വര-
കൃപയതിന്നുതുണയ്ക്കുവതിന്നെടോ

Saturday, 20 December 2014

ധ്യാനം

അംഗുലീമാലകള്‍ താണ്ഡവമാടുന്നൂ

ശാക്യമുനേ ഭവാനെങ്ങു, തപസ്സിലോ ?

കാരുണ്യമാം വെട്ടമേന്തിയെത്തും ബുദ്ധ-

ഭിക്ഷുവിനെ കാത്തിരിക്കുന്നിതാ ലോകം

കരുണ

തെറ്റുകളൊട്ടേറെ ചെയ്തോരുയൌവ്വനം

വറ്റിയിന്നേകാന്തവാസത്തിലാണിവള്‍

വറ്റാത്ത നിന്‍ കൃപയെത്താതിരിക്കുമോ

നീറ്റുമീനോവകറ്റാന്‍ മുക്തിയേകുവാന്‍

Wednesday, 17 December 2014

കരുത്ത്

വിരിഞ്ഞ പൂവിലുള്ള തേനുമാസുഗന്ധമൊക്കെ നീ
യരിഞ്ഞപൂവിലില്ലതൊക്കറുക്കവേ പൊലിഞ്ഞു പോയ്
അരിഞ്ഞെടുത്ത പൂവിനാലെ പൂജ ചെയ്കിലീശ്വരന്‍
ചൊരിഞ്ഞിടില്ല നല്ലതൊന്നുമെന്നറിഞ്ഞു വാഴ്കെടോ


കരത്തിനാല്‍ തൊടുന്നതൊക്കെ ഭസ്മമാക്കിടാന്‍, നരാ!
വരിച്ചതെന്തിനായ് വരം, ലഭിച്ചതെന്തു ചൊല്കെടോ
കരുത്തു കാട്ടിടാനൊരുക്കമെങ്കിലെന്തിനീദൃശം
കുരുന്നു ജീവനേയറുത്തു ദൈവനിന്ദ ചെയ്വു നീ

കരുത്തിലുണ്ടു ഗര്‍വ്വമെങ്കിലായെടുത്ത ജീവനേ
തിരിച്ചു ദേഹമേറ്റി, മുന്നെ കണ്ട പോലെയാക്കെടോ
തിരിഞ്ഞിടുന്ന കാലചക്രമൊന്നു ചുറ്റിടുമ്പൊഴേ
കരിഞ്ഞു പോം നിനക്കുമിത്രഹന്ത നന്നു തന്നെയോ

Tuesday, 16 December 2014

രാധാമാധവം

ക്രൂരജന്തുക്കളേറുന്നൊരീകാട്ടിലേ-

യ്ക്കെന്തിനായിട്ടെന്നെ കൊണ്ടുവന്നന്നു നീ ?

ഘോരമീകാടുകണ്ടുള്ളം നടുങ്ങുമ്പോള്‍

കാണാമറയത്തായൊളിച്ചതുമെന്തിനായ് ?


കൂരിരുള്‍ മൂടുമീരാവിലയ്യോ കഷ്ടം

ഭീതിദമാം മട്ടിലാരലറീടുന്നു

കണ്ണടച്ചുള്ളില്‍ തിരഞ്ഞാലുമെന്തതില്‍

തിങ്ങുന്നഹോയിരുള്‍ ലോകത്തിലെന്ന പോല്‍

മാനസമാം യമുനാ നദി കേഴുന്നൂ

മാധവപാദത്തെ തേടിയലയുന്നൂ

സാന്ത്വനമേകുമാവേണുഗാനം പോലും

കാതിലണയാതിരപ്പതുമെന്താവോ ?

പാലൊളിചന്ദ്രികപോലുമസഹ്യമാം

നോവുപകരുവാന്‍ കാരണമെന്താവോ ?

വൃന്ദാവനം വിട്ടു പോകയോ, കണ്ണാ നിന്‍

മന്ദസ്മിതം കാണാനാവുകയില്ലയോ ?

Monday, 15 December 2014

വരേണ്യം

ഹരിക്കണോ, ഗുണിക്കണോ കുറച്ചു കൂട്ടി നോക്കണോ

ശരിക്കു ഞാന്‍ പഠിച്ചതില്ല ജീവിതക്കണക്കുകള്‍

വരേണ്യമെന്നുമേയെനിക്കു നിന്‍ കടാക്ഷമാകയാല്‍

നിരത്തി വെച്ചു ലാഭനഷ്ടമോതിടുന്നതെന്തിനായ്


അനേകകോടിസംഖ്യയുള്ളതൊക്കെയൊന്നു പൂജ്യവും

ചമച്ചിടുന്ന ഭേദഭാവമൊന്നുമാത്രമല്ലയോ

അതൊന്നുതന്നെയേറെയക്ഷരങ്ങളായി വാക്കുമായ്

വരുന്നു കാണ്മതായ ചിത്രമെന്നു വേണ്ടിതൊക്കെയും

ഹരിക്കിലും ഗുണിക്കിലും തരിമ്പുമാറ്റമേശിടാ-

തിരിപ്പതായാ പൂജ്യമൊന്നിതെത്രയോ മഹത്തരം

അസംഖ്യമായ സംഖ്യയൊക്കെയും തുടങ്ങിടുന്നതീ

വിശിഷ്ടമായ സംഖ്യയൊന്നിലെന്നതെത്രെ വിസ്മയം

കണക്കിലെ അസംഖ്യങ്ങളായ സംഖ്യകളെയെല്ലാം തന്നെ ബൈനറി ഡിജിറ്റ് ആയി സ്റ്റോര്‍ ചെയ്യുമ്പോള്‍ അതില്‍ പൂജ്യവും ഒന്നും മാത്രമേയുള്ളൂ

അചലമായ ശിവചൈതന്യത്തിലെ ശക്തിയുടെ ലാസ്യമായി പ്രപഞ്ചം കാണപ്പെടുന്നത് പോലെ....

സ്ഥിതികോര്‍ജ്ജം ഗതികോര്‍ജ്ജമായി മാറി ചലനമായി ശക്തിയായി കാണപ്പെടുന്നത് പോലെ....

ശൂന്യത്തില്‍ തുടങ്ങുന്ന നിരന്തരമായ സൃഷ്ടികളെല്ലാം തന്നെ യഥാ കാലം ശൂന്യത്തില്‍ ലയിച്ചിടുന്നത് പോലെ...

Friday, 12 December 2014

തിരുവിളയാടല്‍

മുടിയിലെഴും മണമെങ്ങു നിന്നതാ
മലരിലെയോ, തനിയേ വരുന്നതോ

മധുരയിലെ ക്കവിയോടു ശങ്കരാ
മറുപടി നീ പറയുന്നതത്ഭുതം

പ്രചോദനം :
മധുരയിലെ (പാണ്ഡ്യ)രാജാവിനു ഒരു രാത്രി ഒരു സംശയം ഉണ്ടായിയത്രെ....സ്ത്രീകളുടെ തലമുടിയുടെ മണം സ്വാഭാവികമായുള്ളതോ അതോ സുഗന്ധദ്രവ്യങ്ങളാലോ ചൂടുന്ന പൂവിനാലോ വരുന്നതോ എന്ന് ... ഈ സംശയം തീര്‍ക്കുന്നവര്‍ക്ക് വിലപ്പെട്ട സമ്മാനവും നിര്‍ദ്ദേശിച്ചു... മധുരയിലെ ഒരു സാധാരണക്കാരനായ ശിവഭക്തനായ കവിയ്ക്ക് ആ സമ്മാനം വേണം എന്ന മോഹം വരികയാല്‍ ശിവനെ പ്രാര്‍ത്ഥിച്ചു...ശിവന്‍ അത് സ്വാഭാവികമല്ല എന്ന് വാദിക്കുന്ന തരത്തില്‍ കവിത എഴുതിക്കൊടുത്തുവത്രെ... ആസ്ഥാനകവിയായ നക്കീരന്‍ അത് എതിര്‍ത്തു... സാക്ഷാല്‍ ശിവന്‍ തന്നെ പ്രത്യക്ഷപ്പെട്ടിട്ടും അതില്‍ നിന്നും മാറാതെ നിന്നു; ശിവന്‍ നക്കീരനെ മൂന്നാം തൃക്കണ്ണിനാല്‍ ദഹിപ്പിച്ചു എന്നും പിന്നീട് രക്ഷിച്ചു എന്നും കഥ കേട്ടിട്ടുണ്ട്

http://en.wikipedia.org/wiki/Nakkeerar

[youtube https://www.youtube.com/watch?v=NLQhKMtG3ik&w=420&h=315]

Thursday, 11 December 2014

ഭുജംഗപ്രയാതം

ഉടച്ചോരുതൂണിന്റെയുള്ളിൽ ത്തെളിഞ്ഞി-
ട്ടടുത്തെത്തിയെന്നെപ്പിടിച്ചിട്ടു നീ നിൻ
മടിത്തട്ടിലായിക്കിടത്തുന്ന കാണ്‍കെ
നടുങ്ങുന്നൊരാളെന്തറിഞ്ഞുണ്മയെല്ലാം

തിരക്കിട്ടു പാഞ്ഞെന്റെ ഗർവ്വത്തിനാലെ
ത്തിരഞ്ഞെത്ര ഞാൻ പാരിലെങ്ങും വിചിത്രം
അറിഞ്ഞില്ല, കണ്ണിൽ ത്തെളിഞ്ഞില്ല സത്യം
മറന്നെത്ര കാലം വൃഥാ ഞാൻ കളഞ്ഞൂ

മടിത്തട്ടിലായിക്കിടത്തീട്ടു വിഷ്ണോ
മടിയ്കാതെ കീറിപ്പൊളിക്കെന്റെ ദർപ്പം
കുടൽ മാല നിൻ ഹാരമാകട്ടെ നെഞ്ചിൽ
പിടയ്ക്കുന്ന ഹ്രിത്പത്മവും നീയെടുക്കൂ

പ്രചോദനം Santhosh Varma

തൃണം




മദ്ധ്യാഹ്നവെയിലിന്റെ കൊടുംചൂടില്‍ അല്പം വിശ്രമത്തിനായി നഗരമദ്ധ്യത്തിലെ ഒരു പുൽത്തകിടിയ്ക്കരികിലേയ്ക്ക് അവന്‍ നടന്നടുത്തു...

നഗരത്തിലെ നിരവധി പുൽത്തകിടികളില്‍ ഒന്ന്...പലപ്പോഴും നഗരത്തിന്റെ അഴകിന് മാറ്റു കൂട്ടുന്ന കോണ്‍ക്രീറ്റ് കൊട്ടാരങ്ങള്‍ക്കിടയിലെ മരുപ്പച്ച പോലെ കാണുന്ന പുൽത്തകിടിയില്‍ ഒരു വിശ്രമം പലപ്പോഴും കൊതിച്ചിട്ടുണ്ട്..


ഇന്നാദ്യമായി അവിടേയ്ക്ക് നടന്നടുക്കുമ്പോള്‍ മനസ്സില്‍ എന്തായിരുന്നു.... ഹരിതാഭമായ സ്വന്തം ഗ്രാമത്തെ കുറിച്ചുള്ള ഓര്‍മ്മയോ ഗൃഹാതുരത്വമോ അജ്ഞാതമായ ഒരു നഷ്ടബോധമോ?

ആ പുൽത്തകിടിയ്ക്കരില്‍ ഇരിക്കാന്‍ ഒരുങ്ങുമ്പോള്‍ എവിടെ നിന്നോ ഒരു തേങ്ങല്‍ കേട്ടത് പോലെ

അതോ വെറും തോന്നലായിരുന്നുവോ? അത് ഉയര്‍ന്നത് പുൽത്തകിടിയിലെ പുല്ലില്‍ നിന്നായിരുന്നുവോ? ആ പുല്ലില്‍ കണ്ട ജലകണം ആരും കാണാത്ത കണ്ണുനീരായിരുന്നുവോ? നഗരത്തിന്റെ നിറപ്പകിട്ടില്‍ സ്വയം മറന്ന് അതില്‍ ഒന്നാകാന്‍ കൊതിച്ച് ഇവിടെ എത്തിച്ചേര്‍ന്നതിലെ ദുഃഖമായിരിക്കുമോ? അതോ ഓരോ വളര്‍ച്ചയിലും വെട്ടിനീക്കപ്പെടുന്ന പുത്തന്‍ പ്രതീക്ഷകളെ കുറിച്ചുള്ള ഇനിയും മരിക്കാത്ത ഓര്‍മ്മകളോ? അകലങ്ങളില്‍ എവിടെയോ ഇനിയും കാണാത്ത സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള സങ്കല്പങ്ങള്‍ കാറ്റായി തലോടുമ്പോള്‍ സ്വയം മറന്നാടി തളര്‍ന്ന ക്ഷീണത്തില്‍ തനിയെ ഉയര്‍ന്ന ഒരു നെടുവീര്‍പ്പായിരുന്നുവോ?





വസന്തതിലകം

പാലാഴിയോ മനമിതും, തിരയെന്റെ ചിത്തേ
താനേയണഞ്ഞു മറയും പല ചിന്ത തന്നേ
ആ ചിന്തയൊക്കെയകലുന്നൊരു നേരമുള്ളില്‍
കാണുന്നതായ പൊരുളത്രെയനന്തശായീ

പാരാകെയും നിറയുമാപൊരുളെന്റെയുള്ളില്‍
നേരായ മാര്‍ഗ്ഗമരുളുന്നരുളായി നിത്യം
നാരായണാ! മരുവിടുന്നതറിഞ്ഞിടാതെ
നേരം കളഞ്ഞമരുവാനിടയാക്കിടൊല്ലേ

Friday, 5 December 2014

ഞാന്‍

മിഴിയില്‍ കാണും രൂപമോ ഞാനത്

കണ്ടിരിക്കുന്നൊരു കൌതുകമോ ?

കാണുന്നോരാരൂപമല്ല ഞാനെങ്കിലെന്‍

രൂപത്തെ കാണ്മതുമെങ്ങിനെ ഞാന്‍ ?

പൃഥുസ്തുതി

തിന്മ തന്‍ രൂപമാം വേനന്റെയുള്ളിലും

ചിന്മയ! നീ തന്നെയല്ലേയുള്ളൂ

മൃണ്മമയമാം പുറം തോടിന്നകത്തെഴും

നന്മയായ് നീ പൃഥുവായ് തെളിക

മണ്‍കുടം തട്ടിത്തകരുമ്പോഴുള്ളിലെ

നന്മയായ് കാണുമാവെട്ടമെന്നും

എന്മനതാരിനുമാധാരമായെഴും

നിര്‍മ്മലജ്യോതിയായ് കാട്ടിത്തരൂ

സുഭാഷിതം

എല്ലാ ശൈലത്തിലും കാണാ-

നാകില്ലാ രത്നവും തഥാ

ആനയിലൊക്കെയും ചൊല്ലാം

മൌക്തികം കാണ്മതല്ലെടോ


എല്ലാകാട്ടിലുമില്ലല്ലൊ

ചന്ദനം, വാഴ്വിലീവിധം

നല്ലമര്‍ത്ത്യരുമിമ്മട്ടില്‍

കാണാന്‍ കിട്ടുക ദുര്‍ലഭം

പ്രചോദനം

ശൈലേ ശൈലേ ന മാണിക്യം

മൌക്തികം ന ഗജേ ഗജേ

സാധവോ ന ഗി സര്‍വ്വത്ര

ചന്ദനം ന വനേ വനേ

Thursday, 4 December 2014

വിണ്ണിനോട്

കണ്ണനെ പോല്‍ നിറമാര്‍ന്നതിന്നലെയോ

വിണ്ണേവം ഗര്‍ജ്ജിച്ചിടുന്നു നിത്യം

കാണാമിതെങ്ങും നിറഞ്ഞെന്നതിന്നാലോ


മാനത്തിനിത്ര മേല്‍ ഗര്‍വ്വു കാണ്മൂ

ലോകത്തില്‍ വെട്ടമേകുന്നതാമാദിത്യ-

നാകാശം തന്നിലുണ്ടായിരിക്കാം

മാനവമാനസം തന്നിലായുള്ളിരുള്‍

മാറ്റുവാനാവുകയില്ല തന്നെ

കണ്ണനെ പോലെന്റെയുള്ളിലണഞ്ഞെന്നും

കാരുണ്യമോടമരുകില്ലയെങ്കില്‍

മാനമേ നിന്റെയീമട്ടിലെ ദര്‍പ്പവും

വ്യര്‍ത്ഥമെന്നേ ചൊല്ലിടാവതുള്ളൂ

കാവ്യം

കവിയാണേവരും കാവ്യം

ജീവിതം തന്നെയല്ലയോ

ചിത്തശുദ്ധിയലങ്കാരം

വൃത്തമോ ജീവിതക്രമം

കൃഷ്ണാര്‍പ്പണം

കുരുകുലത്തിലെ നായകരൊക്കെയും

കരു കണക്കഥ നിന്നൊരു വേളയില്‍

കരുണയോടൊരു ചേല തരാനുമെ-

ന്തൊരുവനില്ലിഹ ധര്‍മ്മമകന്നുവോ ?



കുരുകുലത്തിലെ ധര്‍മ്മവുമൊപ്പമായ്

വരുമൊരാബലവും ഹൃദിയോര്‍ത്തു ഞാന്‍

ചടുലമാം ശരമെയ്യുവതിന്നൊരാ

കഴിവുമെന്‍ തുണയെന്നു നിനച്ചു പോയ്


തരികയില്ലിവയൊന്നുമെനിക്കൊരാള്‍


തുണയുമെന്നറിയുന്നൊരുവേളയില്‍

മിഴിയിലായണയും മിഴിനീരിനും

കഴിയുമോ കദനം കളയാന്‍ വിഭോ ?



പിഴവിതെങ്ങിനെ വന്നതു കേശവാ

കഴിവുകെട്ടകുലത്തിലണഞ്ഞതോ ?

പിഴവിതാരുടെയാകിലുമിന്നു ഞാന്‍

പഴി പറഞ്ഞതു കൊണ്ടിതുമാറുമോ ?


ഹൃദയപത്മമതിങ്കലണഞ്ഞതാം

കരുണ താനൊരു രക്ഷയറിഞ്ഞു ഞാന്‍



മിഴിയുമല്ല മിഴിയ്ക്കുമകത്തെഴു-

ന്നഴലെഴാപ്പൊരുളേ തുണയേകണേ

Tuesday, 2 December 2014

സ്വാമി ശരണം

മാനവമാനസപൂങ്കാവനത്തിലായ്
സ്നേഹപമ്പാനദീതീരത്തു വാഴുന്ന
കാരണരൂപനാം കാരുണ്യമായെന്നും
കാണുന്ന സത്യമേ നിത്യമെന്‍ വന്ദനം

വിഘ്നേശ,നീശ്വരീ,ശ്രീരാമ,മാരുതീ
പാദങ്ങളില്‍ തൊട്ടു വന്ദിച്ചു പിന്നെയാ
നീലിമലയുമപ്പാച്ചിമേടും കട-
ന്നെത്തിയാസാദ്ധ്വി തന്‍ പീഠവും താണ്ടി ഞാന്‍
എന്റെ പ്രാരബ്ധമാം കര്‍മ്മശരങ്ങളു
മാശരം കുത്തിയിലായ് സമര്‍പ്പിച്ചിതാ
നിന്‍ സന്നിധിയ്ക്കണഞ്ഞീടുന്നു നിന്‍ കൃപാ
വെട്ടമുള്ളില്‍ തെളിച്ചീടുകെന്നയ്യനേ

കൃപാകടാക്ഷം

പാരായി, പാരിന്റെ നാരായവേരായി,
നേരായി, നേരിന്‍ വെളിച്ചമായി
നാരമേകുന്നതാം കാരുണ്യമായതും
നാരായണാ നിന്‍ കൃപാകടാക്ഷം


വിണ്ണായി കാറ്റായിട്ടഗ്നിയായ് വെള്ളമായ്
മണ്ണായി മണ്ണിലെ ജീവനായി
എണ്ണിയൊടുങ്ങാത്ത നോവിലെരിയുന്ന
എണ്ണമറ്റൊട്ടേറേ ചിന്ത പേറും
മാനസമായതില്‍ കാണുന്ന ലോകമായ്
കാണുന്നതാം പൊരുള്‍ കാലമായി
ട്ടുള്‍ക്കണ്ണുമീടിയിക്കാട്ടുന്നകാഴ്ചയില്‍
കാണുന്നതും നിന്‍ കൃപാകടാക്ഷം

വന്ദനം

യാതൊന്നിന്‍ കൃപയാലാണോ
ശൈലം താണ്ടുന്നു പംഗുവും
യാതൊന്നില്‍ ദയയാലാണോ
മൂകന്‍ വാചാലനാവതും
യാതൊന്നെന്നിലിരുന്നെന്നെ
നേര്‍വഴിക്കു നയിപ്പതും
നന്മയായ് കാണുമാസത്യ-
ത്തിന്നായിന്നെന്റെ വന്ദനം

പ്രചോദനം

മൂകം കരോതി വാചാലം
പംഗും ലംഘയതേ ഗിരിം
യത് കൃപാ തമഹം വന്ദേ
പരമാനന്ദമാധവം

Monday, 1 December 2014

കാര്‍മുകിലിനോട്

ദാഹനീരേന്തി വന്നെത്തുന്ന കാര്‍മുകി-

ലെന്തിനായ് ഗര്‍ജ്ജിച്ചിടുന്നതേവം ?

ആഴിയില്‍ നിന്നും വരുന്നതാമാജല-


മാഴിയിലേക്കു മടങ്ങിടുന്നു

തെല്ലിട തന്‍ വശം വന്നതിത്ര മേല്‍

ഗര്‍വ്വം നടിപ്പതു നല്ലതാണോ ?

മാനത്തു പാറിപ്പറക്കുന്നതില്‍ സുഖം

കാണാമെന്നാകിലും  നീയറിയൂ

നിന്നകം നീറുന്ന നേരത്തതു മഴ-

നീരായീ ഭൂമിയില്‍ വന്നു ചേരും

ആറായിട്ടൊറെ കാടുകള്‍ മേടുകള്‍

താണ്ടിയതാഴിയില്‍ ചെന്നു ചേരും

ആഴിയില്‍ നിന്നു വരുന്നതിമ്മട്ടിലാ-

യാരുടെ കൈവശമെത്തിയാലും

ആഴിയിലേക്കതു ചെന്നു ചേരും ജല-

മാഴി തന്നാഴത്തില്‍ പോയ് മറയും

മാനസം

മാരകമെന്നു ചൊല്ലാമോ

കയ്യിലുള്ളായുധത്തിനേ ?

കൊല്ലുവതല്ലതാരേയും

മാനസം ചൊല്ലിടും വരേ


ആകയാലേവമോതീടാം

മര്‍ ത്ത്യചിന്തയൊടൊത്തിടും

മാരകായുധമില്ലെങ്ങും

മാറീടേണ്ടതുമാനസം

മാനസം തന്നെയാണത്രേ
യുദ്ധഭൂമിയുമോര്‍ക്ക നാം
പോരടിക്കുന്നവര്‍, നമ്മില്‍
കാണായീടുന്ന ചിന്തയും

ചിന്ത കണ്ടു ഭയം പൂണ്ടാ
ജീവന്നാശ്വാസമേകുവാന്‍
ഗീതയോതുന്ന കാരുണ്യം
തന്നില്‍ താനെന്നുമോര്‍ക്കുക