Sunday, 25 January 2015

ഓം നമോ നാരായണായഃ

ഓങ്കാരപ്രതിപാദ്യമായ പൊരുളീ

ഞാനെന്നറിഞ്ഞീടുമെ-

ന്നാങ്കാരാദികളായ് തെളിഞ്ഞു പുനരെന്‍

കണ്ണും മറച്ചീടവേ

പങ്കേ താനെ വിരിഞ്ഞിടുന്ന കമലം

പോലെന്നിലായ് നില്പതായ്

ശങ്കാതീതമറിഞ്ഞിടേണമിതു താന്‍

ചിത്ജ്യോതിയായ് കാണ്മതും

നന്നായുള്ളിലുറച്ചഭക്തി തെളിയി-

ച്ചീടുന്ന വെട്ടത്തിനാ-

ലെന്നില്‍ തിങ്ങിടുമന്ധകാരമകലാന്‍

ദീപം തെളിച്ചൊക്കെയും

ഒന്നാണെന്നൊരുസത്യമെന്നുമകമേ

കാട്ടിത്തരാനുള്ളിലാ

മിന്നുന്നാപ്പൊരുളാണെനിക്കുലകിതും

കാട്ടുന്നതാം വെട്ടവും

മോഹം പൊങ്ങിയടങ്ങിടും മമ മനം

പാലാഴിയായിട്ടതില്‍

മോഹത്താലെ വലഞ്ഞിടാത്ത പൊരുളായ്

ശേഷിപ്പതെന്താണതോ

നാഗം പോലെ തെളിഞ്ഞു കാണുമതിലായ്

ശാന്തം ശയിച്ചീടുമാ

മോഹാതീതനറിഞ്ഞിടുന്നു മിഴിയാല്‍

കാണാത്തതാം സത്യമായ്

നാരം നല്കിടുവാനണഞ്ഞ കൃപയായ്

മായാത്ത സൌഭാഗ്യമായ്

നേരായ് നന്മകളേകിടുന്ന പൊരുളായ്

മോക്ഷം തരും ജ്ഞാനമായ്

നേരായുള്ളൊരു മാര്‍ഗ്ഗമോതിയനിശം

നെഞ്ചില്‍ തെളിഞ്ഞീടുമെന്‍

ചാരേ വന്നൊരു ദേശികന്റെ ദയയാണി-

ക്കാണ്മതായൊക്കെയും

രാഗദ്വേഷമദാദിയാല്‍ വലയുമെന്‍

ചാരത്തണഞ്ഞിട്ടക-

ത്താരേ ശാന്തി പകര്‍ന്നു കാത്തിടുവതായ്

കാണുന്നു ഞാന്‍ നിത്യവും

ശോകം മാറ്റിയെനിക്കു വാഴ്വിലനിശം

വാഴാന്‍ കരുത്തേകിടു-

ന്നാസത്യപ്പൊരുളേ നിനക്കു ഹൃദി ഞാന്‍

ചൊല്ലുന്നിതാ വന്ദനം

യന്ത്രം പോലെ വസിച്ചിടുന്ന സമയ-
ത്തുള്ളില്‍ ത്തെളിഞ്ഞിട്ടു നീ

മന്ത്രിച്ചെന്തതറിഞ്ഞതില്ല മിഴിയില്‍
സത്യം തെളിഞ്ഞില്ല മേ

മന്ത്രം ചൊല്ലി ജപിക്കുവാനറിവുമി-

ല്ലെന്തിന്നു ചെയ്യാവു ഞാന്‍

മന്ത്രിച്ചീടുവതൊക്കെയും മമ വിഭോ

നിന്‍ നാമമാകേണമേ

ണത്താരായുലകം തെളിഞ്ഞുവരുമാ

നേരത്തു കാണുന്നതാം

സത്തായുള്ളതിനെന്തു പേരുപറയാ-

നാവുന്നതുള്ളൂ വൃഥാ

ചിത്തേ തോന്നിയരൂപമേകിയടിയന്‍

പൂജിച്ചിടുന്നര്‍ഘ്യമായ്

ചിത്താം പത്മവുമേകിടുന്നു, കൃപയാ

കാക്കേണമേ നിത്യവും

യാതൊന്നില്‍ പല നാളു മുമ്പിലുളവായ്

കാണാവതായൊക്കെയും

യാതൊന്നില്‍ മറയുന്നു കാണ്മതഖിലം

കാലം കഴിഞ്ഞീടുകില്‍

യാതൊന്നിന്‍ കൃപയാലെ നിത്യമുലകില്‍

വാഴുന്നു ഞാനീവിധം

യാതൊന്നെന്നിലമര്‍ന്നു കാത്തരുളുമാ

കാരുണ്യമേ കൈ തൊഴാം

Sunday, 18 January 2015

പ്രണാമം

തണ്ടില്ലാത്തണ്ടിനെന്നും, പരമകൃപയതില്‍ പ്രാണനായെത്തിടുമ്പോള്‍
തണ്ടില്‍ താനേ പിറക്കുന്നൊലി ഹൃദി സുഖമേകുന്നതായ് കാണ്മതില്ലേ
മിണ്ടാനാവാത്ത തണ്ടില്‍ തനിയെ വരുമൊരാപാട്ടു തണ്ടിന്റെയല്ലാ,
ചുണ്ടാലാതണ്ടിനേകും സുകൃതമൊരുവ,നാഗായകന്നെന്‍ പ്രണാമം

Sunday, 11 January 2015

വേണു

സംസാരക്കാനനത്തില്‍ ചെറിയൊരു നിമിഷം മാത്രമായ് വാഴുമീ ഞാന്‍
സംസാരിക്കുന്നതും നിന്‍ കരുണയൊഴുകിയെത്തുന്നതിന്നാലെ മാത്രം
നിസ്സാരം മത്പ്രയത്നം, തവ കൃപ വരണം പ്രാണനാ,യല്ലയെന്നാല്‍
ശ്വാസം കിട്ടാതെ കഷ്ടം പിടയു,മിതുദൃഢം, നീ കനിഞ്ഞീടുകെന്നില്‍



പാടുന്നീപ്പാട്ടു,മോര്‍ത്താല്‍  തവ മഹിമയെഴും കേളി,യല്ല്ലാതെയൊന്നും
തേടുന്നില്ലെന്മനസ്സും, തെളിയുക ഹൃദയേ പൂര്‍ണ്ണവേദസ്വരൂപാ
പാടാനാകുന്നതല്ലാ, വെറുമൊരുകുഴലാകുന്നൊരീ വേണു ഭക്ത്യാ
പാടീടും പാട്ടു നീയെന്നുടലിലൊഴുകിയെത്തുന്നതിന്നാലെയല്ലേ

Saturday, 10 January 2015

സത്യം

വിയത്തിന്‍  പൊരുള്‍ മായുകില്ലത്രെയെന്നും

മറയ്ക്കുന്നതെന്‍ കണ്ണു താ,നെന്നുമെന്നും

മിഴിക്കിന്നു കാണാത്തതില്ലെന്നു ചൊല്ലും

മനസ്സെന്തറിഞ്ഞെള്ളു മായാപ്രപഞ്ചം

 

തെളിഞ്ഞോരു വെട്ടം തെളിച്ചില്ല സത്യം

പറഞ്ഞില്ലതൊന്നും വരും കണ്ണുനീരും

അറിഞ്ഞീടുമുള്‍ക്കണ്‍ തുറക്കുന്നനേര-

ത്തെരിഞ്ഞാലുമെന്താരാഹസ്യം വിശിഷ്ടം

 

മിഴിക്കിന്നു കാണാവതല്ലത്രെ നീറും

മനസ്സല്ലതില്‍ ക്കാണ്മതല്ലെന്നു ചൊല്വൂ

മനസ്സിന്നുമാധാരമായിട്ടുമേവും

മരിക്കാത്തതെന്താണതാണത്രെ സത്യം

ശ്രീഹരേ നമഃ

ശ്രീവാഴും നിന്റെ പാദം മമ ഹൃദി സതതം കാണുവാനായി വിഷ്ണോ

നീ വന്നെന്‍ ചിത്തമാകും കടലിലമരണേ നിര്‍മ്മലാനന്ദമായി

ജീവന്നാധാരമായെന്നുടലിതിലലിയും പ്രാണനായന്നമായി-

ട്ടേവം കാണുന്നതെല്ലാം തവ കൃപമയമായ് കാട്ടണേ വിശ്വനാഥാ


ഹംസം പോല്‍ വാഴുവാനാ,യുലകിലെ പലതായുള്ളമാലിന്യമെല്ലാം

നിസ്സന്ദേഹം കളഞ്ഞാകൃപയുടെ കടലാം നിന്നെ മാത്രം സ്മരിക്കാന്‍

കംസാരേ! നിന്‍ കടാക്ഷം മമ ഹൃദി തെളിയാന്‍, നീ കനിഞ്ഞീടണേയീ

സംസാരം ദുഃഖമേകാതിവിടെയമരുവാനേകണേ ഭക്തിയെന്നില്‍

രേ മത് ചിത്തേ മറന്നീടരുതൊരുനിമഷം പോലുമാദിവ്യരൂപം

കാമക്രോധാദിയില്‍ നീ വലയരുതതിനായ് നിത്യവും നീ സ്മരിക്ക

നാമം ചൊല്ലീടുവാനായൊരുമടിയരുതേ, ചെയ്തിടും കര്‍മ്മമെല്ലാം

സാമോദം ചെയ്തിടേണം ഹരിചരണയുഗം പൂകുവാനായി നിത്യം

നാനാമോഹങ്ങളാകും തിരകളുയരുമെന്മാനസം തന്നിലെന്നും

ജ്ഞാനത്തിന്‍ രൂപമായ് നീ തെളിയണമതിനായ് വൈകിടുന്നെന്തിതേവം

ഞാനെന്നുള്ളോരഹന്താഫണിയുടെ വിഷമെല്ലാമകറ്റീട്ടു വേഗം

പാനം ചെയ്തീടുവാനായ് പകരുക ഭഗവന്‍ ഭക്തിയാമൌഷധം നീ

മന്ദസ്മേരം തുളുംമ്പും തവ മുഖകമലം കാണുവാനായി നിത്യം

സന്തോഷത്തോടെ വാഴാന്‍ കനിയുക ഭഗവന്‍ ചിത് പ്രകാശസ്വരൂപാ

ചിന്താഗോക്കള്‍ക്കിടയ്ക്കായ് തെളിയുമിടയനായ് മിന്നുമാസത്യമേ നീ-

യെന്നും കാണായ് വരേണേ യടിയനുമറയാതുള്ളതാം വെട്ടമായി

Tuesday, 6 January 2015

ധ്യാനം

ശാന്തി മന്ത്രം ജപിച്ചാലും

ശാന്തമാകില്ല മാനസം

അന്തകാരിയൊടൊപ്പം നീ-

യന്തികേ വന്നിടും വരെ

പങ്കമുണ്ടാം സരസ്സാകില്‍

ശങ്കയുണ്ടാം മനസ്സിനും

നിന്‍ കഴല്‍ കൂപ്പുമെന്നെ നീ

ശങ്കരാ കാക്കണേ സദാ

കഴിവ്

ഇന്നലെയല്ല നാമെന്നും

വാഴും കാലമിതല്ലയോ;

പിന്നെയെന്തിന്നു ചൊല്ലുന്നു

പണ്ടത്തെ കഥയിപ്പൊഴും

ശാസ്ത്രമിന്നത്തെയായാലും,

പണ്ടത്തെ ജ്ഞാനമാകിലും

ദര്‍പ്പമല്ലതു കൊണ്ടുള്ളില്‍

നന്മ തന്‍ വിത്തു പാകണം

പഴങ്കഥ

പഴയകഥകളെല്ലാം ചൊല്ലിടുന്നെന്തിനായാ
കഴിവുകളെവിടെപ്പോയ് കൂട്ടരേയിത്രകാലം
കഴിവുകളിവിടോതീടുന്നതിന്നെന്തിനായാ-
പ്പഴമയിലിവിടൊരാള്‍ക്കും വാഴുവാനാശയില്ലാ

പഴയകഥകളോതിപ്പാഴിലാക്കൊല്ല ജന്മം
പുഴയൊരു മല തേടിപ്പായുകില്ലെന്‍ സുഹൃത്തേ
പഴമൊഴി പറയാതിന്നോതെടോ നല്ലൊരിന്നിന്‍
കഴിവുകളിവിടെന്തേ ചെയ്വു നീയെന്നതെല്ലാം

Monday, 5 January 2015

പ്രണാമം

ഘോരാന്ധകാരമകതാരിലണഞ്ഞു, മെല്ലെ

പ്പാരാകെമൂടുമിരുളായി വലച്ചിടുമ്പോള്‍

കാരുണ്യമോടെ വഴികാട്ടുവതിന്നണഞ്ഞോ-

നാരാകിലെന്തു ഗുരു തന്നെയെനിക്കു നിത്യം


ആദിത്യദേവ,നതുപോലിരവായിടുമ്പോ-

ളാരെന്മിഴിക്കു തെളിവേകിടുവാന്‍ വരുന്നൂ

താരാഗണത്തിനു നിലാമഴയേകിടുന്നാ

കാരുണ്യമാകുമുഡുരാജനുമെന്‍ പ്രണാമം

ആരീചെരാതു തെളിയിച്ചതുനുള്ളിലല്പം

കാരുണ്യമോടെയെരിയാന്‍ തിരി നീട്ടി വെച്ചൂ

നേരായ സ്നേഹവുമൊഴിച്ചതു കെട്ടു പോകാ

താരൊക്കെ കാത്തു, ഗുരുവാണവരെന്‍ പ്രണാമം