Thursday, 23 October 2014

ശാര്‍ദ്ദൂലവിക്രീഡിതം

ലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം

– – –/υ υ –/υ – υ/υ υ –*(യതി)– – υ/– – υ/-

ആടും കാവടിയായി മാമക മനം പേറീട്ടു ഞാന്‍ നിത്യവും
തേടുന്നുണ്ട,തിനായെനിക്കു വഴി നീ കാട്ടിത്തരേണം ഗുഹാ
കാടും മേടുകളൊക്കെയും കയറി ഞാനെത്തുന്ന നേരത്തു നീ
കൂടെക്കാണണ,മുള്ളിലും മമ വിഭോ, കാക്കേണമേ ഷണ്മുഖാ

ഭക്തന്‍ ഞാനെന്നുചൊല്ലാനരുത,തു ഭഗവന്‍ നിന്റെ കാരുണ്യമല്ലേ

ശക്തിയ്ക്കൊത്തെന്നുമേ ഞാന്‍ തവ പദഭജനം ചെയ്കയാണെന്നു ചൊല്ലാം

മുക്തിയ്ക്കായുള്ള മാര്‍ഗ്ഗം തിരയുമടിയനേ കാക്കുവാനായ് ഗണേശാ

ഭക്താഭീഷ്ടം തരും നിന്‍ പദമലരിണയില്‍ ചേര്‍ത്തു നീ കാത്തുകൊള്‍ക

* ആടും പാമ്പു കഴുത്തിലും, കരതലേ ഢക്കാ, തഥാ, തീയുമാ-

യാടും താവക നര്‍ത്തനം ഭുവനമായ് കാണുന്നതാരാകിലും

പാടും നിന്നുടെ കീര്‍ത്തനം, തുടരുമാനൃത്തം, സദാ മാനസം

തേടും കമ്രകലാവിശാരദനലംഭാവം പിണഞ്ഞീടുമോ?

* സമസ്യാപൂരണം

മായാനാടകമാടിടുന്ന ഹരിയും, കാണുന്നതാം ലോകവും

മായം തന്നെ,യിതൊന്നുറച്ചു പറയാം മായാമറയ്ക്കുള്ളിലായ്

മായാതെന്നുമെരിഞ്ഞിടുന്ന പൊരുളായ് ചിജ്ജ്യോതിരൂപത്തിലും

കായം തന്നിലെ ജീവനായ പൊരുളും താനേ നിജം സര്‍വ്വഥാ

തെറ്റാമെന്നുടെ കര്‍മ്മവും, മനമിതില്‍ തോന്നുന്നതാം ചിന്തയും

തെറ്റാം നാവിലണഞ്ഞിടുന്ന പലതാം വാക്കും, പദച്ചേര്‍ച്ചയും

തെറ്റും നല്ലതു തന്നെ, നിന്റെ കൃപയായ് കാണേണ്ടതാ,ണാകയാല്‍

തെറ്റുന്നെന്നതില്‍ ഖേദമില്ല തരിയും, നിന്നില്‍ സമര്‍പ്പിച്ചിടാം

ധര്‍മ്മത്തിന്‍ വഴി യാത്ര ചെയ്തു പലതാമര്‍ത്ഥങ്ങളും നേടിടാന്‍

കര്‍മ്മം ചെയ്തുക നിത്യവും, വിധിവശാല്‍ നേടുന്നതായൊക്കെയും

ധര്‍മ്മം തെല്ലു വെടിഞ്ഞിടാതെ വിനിയോഗിച്ചീടു കാമാര്‍ത്ഥമാ-

യെന്നീവണ്ണമമര്‍ന്നിടില്‍ തരുമവന്‍ കാരുണ്യമായ് മോക്ഷവും

വിണ്ണില്‍ നിന്നു വരുന്നതായ കരുണാവര്‍ഷത്തെയുള്‍കൊള്ളുവാന്‍

മണ്ണിന്നാവതുമില്ലയെന്നുവരുമെന്നാകില്‍ മഹേശാ ഭവാന്‍

തിണ്ണം നിന്‍ ജടയിങ്കലേറ്റിയതിനേ നിന്‍ ഭക്തനായിട്ടു മു-

ക്കണ്ണാ തന്നിടുകെന്നുമേ കരുണയാ ശംഭോ നമിക്കുന്നു ഞാന്‍

ഹൃത്താം പൂവിലെ നന്മയാണതിലെഴും മാധുര്യമേറുന്ന തേന്‍

ചിത്തേ നിത്യമണഞ്ഞ ചിന്തയതിലായ് തിങ്ങും പരാഗങ്ങളും

ചിത്തില്‍ നിന്നുമുണര്‍ന്നു വന്നു പലതാം വാക്കായി നാവില്‍ സദാ

തത്തീടുന്നതുമോതിടാം മണവുമായ് തേന്‍ വണ്ടു നാരായണന്‍

ഞാനെന്നുള്ളൊരഹന്ത നീക്കിയകമേ കാരുണ്യമോടെന്നുമേ

ഞാനായുള്ളിലെ ദീപമായമരുമാസത്യപ്രകാശത്തെ ഞാന്‍

ഞാനായെന്നുമറിഞ്ഞിടാന്‍ കരുണയായ് കാണാന്‍ ജഗത്തൊക്കെയും

സാനന്ദം നടമാടിടുന്നപൊരുളായ് കാണാന്‍ കരുത്തേകണേ

* വിശ്വം കണ്ടു കൊതിച്ചു പിന്നെയതിലായ് നന്നായ് ഭ്രമിച്ചും നര-

ന്നശ്വം പോലെ കുതിച്ചിടുന്നു ചതിയില്‍ പെട്ടൊട്ടുകേഴുന്നഹോ

വിശ്വാസം  വെടിയുന്നു ദൈവഹിതമോ മായാബലത്താലെയോ

പ്രശ്നങ്ങള്‍ക്കു വിരാമമേകിടുകയോ, സൃഷ്ടിക്കയോ പുത്തനായ്.


* ഒരു സമസ്യാപൂരണം

"കാണുന്നെന്തി,തുകാണ്മതായി വരുവാനെന്താണെടോ കാരണം ?"

കാണുന്നുണ്ടിതു തേടിയെങ്ങുമലയുന്നെന്മാനസം നിത്യവും

കാണും കാഴ്ചകളല്ല,യെന്നുമവയെ ക്കാട്ടുന്നതാം കണ്ണുമാ

കണ്ണില്‍ കാഴ്ചകളേകിടുന്നപൊരുളൊന്നല്ലേ തിരഞ്ഞീടണം
ധര്‍മ്മം ചൊല്ലുവതായ നല്ല വഴിയേ പോകുന്നുവെന്നാകിലും

നല്ലോണം ബലമുണ്ടു കായമിതിനായെന്നൊക്കെയാണെങ്കിലും

വീര്യം ശൌര്യവുമൊത്തു ചേര്‍ന്നു നരനെന്നായ് കണ്ടുവെന്നാകിലും

കഷ്ടം! ദുഃഖമകന്ന വാഴ്വൊരുവനും കാണില്ലയെന്നോ ഹരേ ?


കാണാനുണ്ടഴകശ്വിനിക്കുസമമായെന്നൊക്കെയാണെങ്കിലും

കാണുന്നുണ്ടകലാതെ കൂടെയനിശം കാരുണ്യമെന്നാകിലും

സത്യം തന്നെയണഞ്ഞു ജീവിതമിതില്‍  തേരാളിയായെങ്കിലും

വാഴ്വില്‍ ദുഃഖമണഞ്ഞിടാതൊരുവനും  വാഴില്ലയെന്നോ ഹരേ ?




സ്വന്തം കാര്യമതൊന്നിനായ് മനുജനിന്നഞ്ചായ ഭൂതങ്ങളും

സന്തോഷം തരുമാറു മാറ്റി പലതും കാട്ടുന്നുവെന്നാകിലും

സന്താപത്തിലലഞ്ഞിടുന്നു സുഖമുണ്ടാവാനഹോ കഷ്ടമി-

ന്നെന്തും ചെയ്യുകയെന്നതായി നില,യിപ്പോക്കെങ്ങു, നാശത്തിനോ

* വിണ്ണില്‍ത്തിങ്ങിനിറഞ്ഞിടുന്നമുകിലാ വെട്ടം ​മറച്ചീടിലും

കണ്ണീര്‍ത്തുള്ളി കണക്കെ വീണു തകരും വീണ്ടും വെളിച്ചം വരും

കണ്ണാ നിന്‍ കൃപയേവമുള്ളൊരൊളിയായ് കാണാന്‍ മിഴിക്കുള്ളിലെ-

ക്കണ്ണായ് നീ വരമേകുവാൻ കനിയണേ കൈകൂപ്പി നിൽക്കുന്നിതാ

* ഒരു സമസ്യാപൂരണം

* താലോലിക്കുവതായ കാറ്റുമൊരുനാളാപൂവിറുക്കാന്‍ വരാം

കാലം മാറുവതൊത്തുമാറുമിവിടെക്കാണുന്നതായൊക്കെയും

ചേലാര്‍ന്നാമഴവില്ലുപോലെ മറയുന്നെല്ലാമിതോര്‍ത്തോതിടാം

കാലം തീര്‍ത്ത കളിക്കളത്തില്‍ ഭഗവാന്‍  വയ്ക്കുന്ന ചൂതാണു നാം

* ഒരു സമസ്യാപൂരണം

ഇന്നീമാത്രയുമിക്ഷണം മറയു,മിക്കാലം തിരിച്ചെത്തിടി-

ല്ലെന്നാലും മനതാരിനുള്ളിലനിശം മായാതെ കാണായ് വരും

എന്നിമ്മട്ടിലറിഞ്ഞിടുന്ന ഭുവനത്തിന്നൊക്കെയാധാരമാ-

യെന്നും കാണുവതായിടുന്ന പൊരുളേ വന്ദിച്ചിടുന്നേനഹം

ഇന്നല്ലെന്നുമിതേ വിധത്തിലടിയന്‍ കാണുന്നതാം ലോകമാ-

യെന്നും മുന്നിലണഞ്ഞിടുന്ന പൊരുളേ നീ സ്നേഹവാത്സല്യ/മായ്

നിന്നീടേണമഹര്‍നിശം ധരയിതില്‍  വാഴുന്നവര്‍ക്കൊക്കെയും

തന്നീടേണമനുഗ്രഹം ചൊരിയണം സൌഭാഗ്യമാരോഗ്യവും

സത്യം ഭീതിദമായിടാം പലതരം നോവേകിടാമെങ്കിലും
ചിത്തം തേടുവതുണ്മതാന്‍, മമ സഖേ, മാറില്ലിതെന്നാളുമേ
വിത്തം സ്ഥാന,മതേകണക്കിലറിവും, നല്കീടുകില്ലാ സുഖം
നിത്യം തന്നിലമര്‍ന്നതായറിയുമാക്കാലം വരേയ്ക്കാര്‍ക്കുമേ

* ചെയ്യും ജോലികളെന്തുമാട്ടെ,യതു താന്‍ ദൈവേച്ഛയെന്നോര്‍ത്തു നീ

ചെയ്തീടേണ,മതത്രെ പൂജ,യതിനാല്‍ നന്നേ ഭവിക്കൂ സഖേ

അയ്യേ! സത്യമറിഞ്ഞിടാതെ വെറുതേ നേരം കളഞ്ഞെന്തിനായ്

"വയ്യാവേലി വലിച്ചു വച്ചു വിധിയെപ്പാഴില്‍ പ്പഴിപ്പൂ ജനം"

" വയ്യെന്നോതുവതെന്തിനായി വെറുതേ,യാവുന്ന പോല്‍ നീ സദാ

ചെയ്യൂ കര്‍മ്മ,മതെന്നിയേ ഗതി വരാനില്ലത്രെ മാര്‍ഗ്ഗം, സഖേ

പൊയ്യാണൊക്കെ,യുമെന്നു ചൊല്ലി ഭജനം ചെയ്യുന്നതും മൌഢ്യ,മീ

"വയ്യാവേലി വലിച്ചു വച്ചു വിധിയെപ്പാഴില്‍ പ്പഴിപ്പൂ ജനം"

* ഒരു സമസ്യാപൂരണം

ചെയ്യും കര്‍മ്മമതൊന്നു തന്നെ, ഭഗവന്‍!  നിന്‍ സേവയെന്നോര്‍ത്തു ഞാന്‍

ചെയ്വൂ, ശ്വാസമെനിക്കു നിന്റെ ഭജനം,  ഹൃത്പത്മമാണര്‍ഘ്യവും

നെയ്യാകുന്നതു ഭക്തി തന്നെ, സതതം ചിന്തിപ്പതായൊക്കെയി-

ന്നയ്യാ! മന്ത്രവു,മെന്നു വന്നിടുവതിന്നേകേണമേ നീ കൃപാ

കണ്ണില്‍ക്കാണ്മതുമാത്രമാണുനിജ,മല്ലാതുള്ളതോ പൊയ്യുമെ-

ന്നെണ്ണീടുന്നവരെന്തറിഞ്ഞു, മിഴികള്‍ക്കാമോ നിജം കാണുവാന്‍

കണ്ണില്‍ ക്കാണ്മതു സത്യമെന്നു കരുതീടേണ്ടെന്നു ശാസ്ത്രജ്ഞരും

നണ്ണീടുന്നി,തുമോര്‍ത്തു നീ തിരയണം സത്യം തെളിഞ്ഞീടുവാന്‍

ആരാണാശ്രയ,മെന്‍ സഖേ! പറയു നീ,യാരേകിടുന്നൂ സുഖം

പാരില്‍ നോവിലെരിഞ്ഞിടാതെയമരുന്നാരേ മരിക്കാത്തതും

നേരാണുണ്മയിതോര്‍ക്കിലോ പതറുമാചിത്തത്തിനാരേകിടും

നാരം, ദുഃഖമകറ്റിടാനണയുവോനാരാണവന്‍ ദേശികന്‍
* കയ്യൂക്കുണ്ടു പഠിത്തവും പദവിയും നല്ലോണമുണ്ടെന്നു ക-

ണ്ടയ്യോ കഷ്ടമിതെന്തിനായി മനമേ ഗര്‍വ്വം നടിക്കുന്നു നീ

പൊയ്യാണീവകയൊക്കെയും മറയുമെന്നോര്‍ക്കാതെ താനെന്നുമേ

വയ്യാവേലി വലിച്ചുവെച്ചു വിധിയെപ്പാഴിൽപ്പഴിപ്പൂ ജനം


* ഒരു സമസ്യാപൂരണം




കയ്യൂക്കല്ല, പടുത്വമല്ല, സദയം ഹൃത്താം ചെരാതില്‍ സദാ

നെയ്യാം സ്നേഹമൊഴിച്ചു ദീപമതിലായ് കത്തിച്ചതും പിന്നെയീ

പൊയ്യാം മോഹതമസ്സിലുള്ളമുരുകാതാരെന്നെ കാത്തെന്നുമേ

പെയ്യുന്നൂ കൃപ, വാഴ്വിലെന്നുമവനാണേകാശ്രയം നിര്‍ണ്ണയം

ചുറ്റുന്നൂ ധര,നിത്യവും മനുജനും ചുറ്റുന്നതിന്നൊ,ത്തതില്‍
തെറ്റില്ലാ, തല ചുറ്റുകില്ല,യതുകൊണ്ടാര്‍ക്കെന്തു ദോഷം വരാന്‍
ചുറ്റീടുന്നുലകം തനിക്കു വലമാ,യെന്നോര്‍ക്കുമെന്നാകിലേ
തെറ്റുള്ളൂ, നരനെത്രെയോ ചെറിയവന്‍ സത്യം നിരൂപിക്കുകില്‍

പണ്ടെന്നോ പശിയാലെ ദേഹമതിനായ് വന്നോരു പൈതങ്ങളോ-
ടോതീ പോല്‍ തല മൂത്തജംബുകനിതെന്നത്രേ ധരിക്കുന്നു ഞാന്‍
ദാനം ചെയ്യതുമില്ലയാകര,മഹോ കാതാലെ കേട്ടില്ല പോല്‍
നന്നായുള്ളവയൊന്നുമേ, മിഴികളോ നല്ലോരെ കണ്ടില്ലെടോ

പാദം പോയതുമില്ല പുണ്യമെഴുമാതീര്‍ത്ഥങ്ങളായൊന്നിലും
കാണാമാവയറാകെയുണ്ടുകളവായാര്‍ജ്ജിച്ചതാം വിത്തവും
കഷ്ടം തന്നെയുയര്‍ന്നതായതലയില്‍ ക്കാണുന്നതോ ഗര്‍വ്വമാ-
ണയ്യോ ജംബുക വിട്ടു പോരുക ഭവാനീനിന്ദ്യമാം മര്‍ത്ത്യനെ

പ്രചോദനം (തര്‍ജ്ജമയായിട്ടല്ല)
ഹസ്തൌ ദാനവിവര്‍ജിതൌ ശ്രുതിപുടൌ സാരസ്വതദ്രോഹിണൌ
നേത്രൌ സജ്ജനലോകനേനരഹിതൌ പാദൌ ന തീര്‍ത്ഥം ഗതൌ
അന്യായാര്‍ജിതവിത്തപൂര്‍ണ്ണമുദരം ഗര്‍വേണ തുംഗം ശിരഃ
രേ രേ ജംബുക മുഞ്ച മുഞ്ച സഹസാ നീചം സുനിന്ദ്യം വപുഃ

സത്യാന്വേഷണമായി ജീവിതമറിഞ്ഞിട്ടത്രെ പണ്ടുള്ളവര്‍
സത്യം തന്നെ ജയിപ്പതായി വരുമെന്നോതീ,യതിന്നൊക്കെയും
മൊത്തം വിട്ടു കളഞ്ഞു വിറ്റു മുതലാക്കീടാനൊരുങ്ങുന്നവര്‍
കത്തും നോവിലെരിഞ്ഞടങ്ങുമൊരുനാളെ,ന്നത്രെ തോന്നുന്നു മേ

സത്യം ദൂരെയൊളിച്ചതല്ല,യകമേ മിന്നുന്നതാം സ്നേഹമാ-
യെത്തുന്നാകൃപയൊന്നു തന്നെ,യതുതാന്‍ ലോകത്തിനാധാരവും
വിത്തം വേണ,മതെങ്കിലും മനുജനായേകില്ല സൌഖ്യം, സദാ
ചിത്തേ സ്നേഹമതൊന്നിനാലെ വരു,മെന്നത്രെ ധരിക്കേണ്ടു നാം


എത്താമന്യഗ്രഹങ്ങളോള,മതിലും കാണില്ല മോദം നരന്‍
സത്തായുള്ളതറിഞ്ഞിടാതെ മരുവും കാല,ത്തിതോര്‍ക്കാതെയോ
രക്തം ചിന്തിടുവാന്‍ തുടിപ്പതുലകം? സ്നേഹാമൃതം നല്കുവാ-
നെത്തൂ ഗംഗ കണക്കെ നീ സതതമെന്‍ നാടേ, ജയിക്കട്ടെ നീ

കല്ലല്ലീശ്വരനെ,ങ്ങുമേ നിറയുമാകാരുണ്യമാണു,ള്ളിലാ-

യെല്ലാമെന്നുമറിഞ്ഞിടുന്നപൊരുളാ,ണെന്‍ ജീവനാണുണ്മയും

വല്ലാതുള്ളമെരിഞ്ഞിടുന്ന സമയത്തെത്തുന്നതാരാണവര്‍

ചൊല്ലാ,മീശ്വരരെന്നു തന്നെ, മിഴികള്‍ കാട്ടുന്നൊരീ ലോകവും

ഉള്ളാലേവമറിഞ്ഞു, കാണ്മതഖിലം കാരുണ്യമായ് കാണ്കികിലോ

കല്ലില്‍ പ്പോലുമറിഞ്ഞിടാ,മിവിടെയായില്ലൊന്നുമേ വേറെയായ്

എല്ലാമൊന്നിലുണര്‍ന്നു വീണ്ടുമതിലായ് ചേരുന്നതല്ലാതെയി-

ങ്ങില്ലാ മറ്റൊരു സത്യവും പറയുവാന്‍ വന്ദിച്ചിടുന്നേനഹം
തൃപ്പൂണിത്തുറയെന്ന നാട്ടിലനിശം വാഴുന്ന കാരുണ്യമേ

തൃപ്പാദത്തിലമര്‍ന്നിടാനടിയനിന്നേകീടണേ ഭക്തി നീ

മുപ്പാരും  പല നോവു നല്കുമതു താന്‍ കാണുന്നു സര്‍വ്വത്ര ഞാ-

നെപ്പോഴും തുണയേകിടാനണയണേ സന്താനഗോപാലനായ്


നങ്ങേമ്മയ്ക്കറിവായ നിന്റെ കൃപ താന്‍ മൂശാരിയെ കാത്തതും
തേങ്ങും മാനസമെന്നുമേ തിരയുമാപാദം സ്മരിക്കുന്നു ഞാന്‍
എങ്ങും കാണുവതായതൊക്കെ ഭഗവന്‍ നീ തന്നെയെന്നോര്‍ക്കവേ
തിങ്ങുന്നെന്തിതു കണ്ണുനീരു മിഴിയില്‍ പൂര്‍ണ്ണത്രയീശാ വിഭോ


മാനം മൂടിയിരുണ്ടതിന്നു മനമേ പേടിച്ചിടുന്നെന്തിനായ്
താനേ വന്നിടുകില്ലെടോ കരുണയായ് വന്നെത്തിടും വര്‍ഷവും

നൂനം നാമിഹ കാണ്മതൊക്കെ കൃപയായ് കാണുന്നുവെന്നാകിലോ



തേനാം ഭക്തി നുകര്‍ന്നിടാം ധരയിതില്‍ സന്തോഷമായ് വാണിടാം

* സന്തോഷം തിരയുന്നു മര്‍ത്ത്യഹൃദയം ലോകത്തിലെന്നാകിലും
സന്താപം നിറയുന്നതായി വരുമെന്നാണിങ്ങു കാണുന്നതും
ചിന്തിച്ചീടുവതെന്തിനായി വെറുതേ മറ്റെന്തുമെന്നും മനം
വൃന്ദാരണ്യവിഹാരി തന്‍ പദയുഗം ധ്യാനിക്കുമാറാകണം

* ഒരു സമസ്യാപൂരണം

* മന്ദസ്മേരവുമെന്നുമാചൊടിയിലായോടക്കുഴല്‍ ചേര്‍ത്തു, ഗോ-
വൃന്ദത്തോടുകളിക്കുമാകരുണയും ചിത്തേ തെളിഞ്ഞീടണം
നന്ദന്‍ തന്നുടെ പുത്രനായി മധുരാരാജ്യത്തിലെത്തുന്നൊരാ
വൃന്ദാരണ്യവിഹാരി തന്‍ പദയുഗം ധ്യാനിക്കുമാറാകണം

* ഒരു സമസ്യാപൂരണം

* ഹൂ ഹൂവെന്നൊരു നക്രമായി വിധിയെന്‍ കാലില്‍ ക്കടിച്ചീടവേ

ദേഹം പാടെ തളര്‍ന്നു മറ്റു ബലവും പാഴെന്നറിഞ്ഞീടവേ

മോഹത്തിന്‍ മറ മാറിയുണ്മ തെളിവായ് കാണുന്നു ലോകത്രയം

ഹാഹാ! നിന്‍ നിഴലാട്ടമോ ? പറയുകെന്‍ കൃഷ്ണാ, ഭ്രമിപ്പിക്കൊലാ!“

 

* ഒരു സമസ്യാപൂരണം




No comments:

Post a Comment