Saturday, 14 March 2015

പഞ്ചചാമരം

ചിരിച്ചു വോട്ടു വാങ്ങി പിന്നെ മന്ത്രിയാകിലാരെയും
തിരിഞ്ഞു നോക്കുകില്ലയെന്നതൊക്കെയും സഹിച്ചിടാം
തരിച്ചു ഞാനിരുന്നു പോയി രണ്ടു നാളു മുമ്പിലായ്
ഭരിച്ചിടാന്‍ നടത്തിടുന്ന ഗോഷ്ടി കണ്ടു നില്ക്കവേ

നരച്ച ചിന്തയത്രെയിന്നു നാടു വാണിടുന്ന,ത-
ന്നിരച്ചു വന്ന ചോര പോലുമിന്നും ഹാ തണുത്തു പോയ്
വരം ലഭിച്ചതെന്ന പോലെ മക്കളും വരുന്നു ഹാ
ഭരിച്ചിടാനിതിന്നു പേര്‍ ജനാധിപത്യമെന്നതോ ?

അറിഞ്ഞിടുന്നു കാവു തീണ്ടുവാനുറച്ചു മാനസേ

വരുന്നതുണ്ടു ചിന്തയേറെ നിന്‍ കടാക്ഷമൊന്നിനായ്

കുരുത്തു വന്ന മോഹമൊക്കെ ഞാനരിഞ്ഞിടാമതൊ-

ന്നറിഞ്ഞു നീ കുരുംബ! നല്കിടേണമേ കൃപാബലം

ജനിച്ചതില്ല ഞാന്‍, മരിക്കുകില്ലയെന്നതൊന്നുമേ
മനസ്സിലായിടുന്നതില്ല,യെത്ര തന്നെ ചൊല്ലിയും
മനസ്സുമെന്റെയെന്നു ഞാന്‍ പറഞ്ഞിടുന്നുവെങ്കിലും
മനസ്സു ഞാന്‍ പറഞ്ഞിടും വഴിക്കു പോകയില്ലെടോ

തനിക്കു തോന്നിടും വഴിക്കു പോയിടുന്നതാം മന-
സ്സെനിക്കു നന്മ ചെയ്കയില്ല,തല്ല ഞാനൊരിക്കലും
മനസ്സുമല്ല ദേഹമല്ലയെങ്കിലാരു നിത്യവും
നിനച്ചിടുന്നു ദുഃഖമീജഗത്തിലെന്നു ചൊല്കെടോ

No comments:

Post a Comment