Wednesday, 4 March 2015

കാരുണ്യം

ആഴിത്തിരയാഴി കാണുന്നുവോ, ചെറു-

ബുദ്ബുദം ഭൂവെന്നു ചൊല്ലാവതോ ?

പാഴ്‌മുളം തണ്ടെന്തേ പാടീടുമോ, സഖേ,

ഗായകന്‍ ചുണ്ടോട് ചേര്‍ക്കാകിലും ?

 

കാര്‍മുകില്‍ മാനത്തണയുന്നതും പിന്നെ

വര്‍ഷമായ് ഭൂവിലേയ്ക്കെത്തുന്നതും

കാടുകള്‍ മേടുകള്‍ താണ്ടിയതാറായി

ദാഹനീരേകാനൊഴുകുന്നതും

ആഴിയില്‍ സാന്ത്വനം തേടുന്നതും തിര-

യായതുതീരത്തണയുന്നതും

വിസ്മയം തന്നെയിതൊക്കെയൊരുക്കുന്ന-

തെന്തതു കാരുണ്യം തന്നെയല്ലേ?

No comments:

Post a Comment