Friday, 13 March 2015

അഷ്ടാവക്രഗീത [3 - ജ്ഞാനപരീക്ഷ]

അഷ്ടാവക്ര ഉവാച

അവിനാശിനമാത്മാനം
ഏകം വിജ്ഞായ തത്ത്വതഃ
തവാത്മജ്ഞാനധീരസ്യ
കഥമര്‍ത്ഥാര്‍ത്ഥനേ രതിഃ (1)

അഷ്ടാവക്രന്‍ പറഞ്ഞു
നാശമില്ലാത്തതാമാത്മാ-
വേകമെന്നറിയും ഭവാന്‍
ധീരനെന്നാല്‍ ധനത്തിനാ-
യാശയെങ്ങിനെ വന്നുപോയ് (1)

ആത്മാജ്ഞാനാദഹോ പ്രീതിര്‍
വിഷയഭ്രമഗോചരേ
ശുക്തേരജ്ഞാനതോ ലോഭോ
യഥാ രജതവിഭ്രമേ (2)

ചിപ്പി കാണാത്തതിന്നാലേ
വെള്ളിയില്‍ ഭ്രമമേറിടാം

ആത്മജ്ഞാനം മറഞ്ഞെന്നാല്‍

വിഷയത്തില്‍ ഭ്രമിച്ചിടാം (2)

വിശ്വം സ്ഫുരതി യത്രേദം
തരംഗാ ഇവ സാഗരേ
സോƒഹമസ്മീദി വിജ്ഞായ
കിം ദീന ഇവ ധാവസി (3)

ആഴിയിലല പോലത്രെ
വിശ്വമുള്ളിലറിഞ്ഞു നീ
ദീനനെ പോലെയോടാനായ്
ഹേതുവെന്തെന്നു ചൊല്കെടോ (3)

ആഴിയിലല പോല്‍ വിശ്വം
നിന്നിലാണെന്നറിഞ്ഞ നീ
ദീനനെന്നു ധരിച്ചേവം
പായുന്നെന്തിനു നിത്യവും (3)

ശ്രുത്വാപി ശുദ്ധചൈതന്യ-
മാത്മാനമതിസുന്ദരം
ഉപസ്ഥേƒത്യന്തസംസക്തോ
മാലിന്യമധിഗച്ഛതി (4)

ശുദ്ധചൈതന്യമത്യന്തം
സുന്ദരം തന്നെ താന്‍ സ്വയം
കാമാസക്തിയതിന്നാലേ
മാലിന്യം കാണ്മതേവമായ് (4)

സര്‍വ്വഭൂതേഷു ചാത്മാനം
സര്‍വ്വഭൂതാനി ചാത്മനി
മുനേര്‍ ജാനത ആശ്ചര്യം
മമത്വമനുവര്‍ത്തതേ (5)

സ്വര്‍വ്വജീവനിലും തന്നെ
തന്നിലാണവരെന്നുമായ്
കാണ്മതാകും മുനിയ്ക്കും ഹാ
കാണ്മൂ മമതയുള്ളതായ് (5)

ആസ്ഥിതഃ പരമാദ്വൈതം
മോക്ഷാര്‍ത്ഥേƒപി വ്യവസ്ഥിതഃ
ആശ്ചര്യം കാമവശഗോ
വികലഃ കേളിശിക്ഷയാ (6)

പരമാദ്വൈതിയായാലും
മോക്ഷാര്‍ ത്ഥിയാകിലും നരന്‍
കാമത്തിനടിമപ്പെട്ടെ-
ന്നാലേ ദുര്‍ബലനായിടും  (6)

ഉദ്ഭൂതം ജ്ഞാനദുര്‍മിത്ര-
മവധാര്യാദി ദുര്‍ബലഃ
ആശ്ചര്യം കാമമാകാംക്ഷേത്
കാലമന്തമനുശ്രിതഃ (7)

പൊങ്ങി വന്നിടുമാകാമം
ശത്രുവെന്നു ധരിക്കിലും
ദുര്‍ബലന്നന്ത്യകാലത്തും
കാമത്തിന്നുകൊതിപ്പു ഹാ (7)

ഇഹാമുത്ര വിരക്തസ്യ
നിത്യാനിത്യവിവേകിനഃ
ആശ്ചര്യം മോക്ഷകാമസ്യ
മോക്ഷാദേവ വിഭീഷികാ (8)

നിത്യാനിത്യമറിഞ്ഞോനും
വിരക്തനായിരിപ്പോനും
മോക്ഷമാശിച്ചിടാമെന്നാല്‍
മോക്ഷം ഭീതിയുമേകിടും (8)

ധീരസ്തു ഭോജ്യമാനോƒപി
പീഡ്യമാനോƒപി സര്‍വദാ
ആത്മാനം കേവലം പശ്യന്‍
ന തുഷ്യതി ന കുപ്യതി (9)

ധീരന്‍ സുഖം ഭുജിച്ചാലും
നോവിക്കപ്പെട്ടുവെങ്കിലും
ആത്മാ താനെന്നറിഞ്ഞൊട്ടും
കോപം കാട്ടില്ല മോദവും (9)

ചേഷ്ടമാനം ശരീരം സ്വം
പശ്യത്യന്യശരീരവത്
സംസ്തവേ ചാപി നിന്ദായാം
കഥം ക്ഷുഭ്യേത് മഹാശയഃ (10)

ചേഷ്ട കാട്ടുന്നതാം ദേഷം
തന്റെയല്ലെന്നു കാണ്മവന്‍
സ്തുതിയും നിന്ദയും കേട്ടാല്‍
ക്ഷോഭിച്ചീടുന്നതെങ്ങിനെ? (10)

മായാമാത്രമിദം വിശ്വം
പശ്യന്‍ വിഗതകൌതുകഃ
അഹി സന്നിഹിതേ മൃത്യൌ
കഥം ത്രസ്യതി ധീരധീഃ (11)

വിശ്വത്തെ മായയായ് കണ്ടു
കൌതുകം പോയ ധീരനു
മൃത്യുവന്നെത്തിയെന്നാലും
ഭീതിയെങ്ങിനെ വന്നിടും  (11)

നിസ്പൃഹം മാനസം യസ്യ
നൈരാശ്യേƒപി മഹാത്മനഃ
തസ്യാത്മജ്ഞാനതൃപ്തസ്യ
തുല്യതാ കേന ജായതേ (12)

ആശയൊന്നിലുമില്ലാതെ
സ്പൃഹയറ്റിട്ടു തൃപ്തനായ്
ആത്മജ്ഞാനം രസിപ്പോനു
തുല്യമായുള്ളതെന്തെടോ (12)

സ്വഭാവാദ് ഇവ ജാനാനോ
ദൃശ്യമേതന്ന കിം ചന
ഇദം ഗ്രാഹ്യമിദം ത്യാജ്യം
സ കിം പശ്യതി ധീരധീഃ (13)

ദൃശ്യമായൊക്കെയും മിഥ്യ-
യെന്നറിഞ്ഞൊരു ധീരനോ
നേടാന്‍ കാണുകയില്ലൊന്നും
ത്യജിക്കാനില്ലയൊന്നുമേ (13)

അംതസ്ത്യക്തകഷായസ്യ
നിര്‍ദ്വന്ദസ്യ നിരാശിഷഃ
യദൃച്ഛയാ ഗതോ ഭോഗോ
ന ദുഃഖായ ന തുഷ്ടയേ (14)

ഉള്ളിലെ ചേറു മാറ്റീട്ടു
ദ്വൈതബോധമകന്നവന്‍
യദൃച്ഛയാ രമിച്ചാലും
ദുഃഖം കാണില്ല മോദവും (14)

No comments:

Post a Comment