Saturday, 30 May 2015

പ്രണാമം

"എല്ലാരുമേ വെറുതെ"യൊന്നൊരുമട്ടു ഞാന-
ന്നെല്ലാം മറന്നു ചില നാളു നടന്നുവെന്നാല്‍
"നി,ല്ലൊന്നു നീ വരികയീവഴി"യെന്നൊരിക്കല്‍
ചൊല്ലാനണഞ്ഞ പിതൃസോദരനെന്‍ പ്രണാമം

ഞാന്‍ കുറെ നാള്‍ പലരിലും നിന്ന് അകലെയായ് എന്റെ ദന്തഗോപുരത്തിന്റെ സുഖമാണ് സ്വര്‍ഗ്ഗം എന്ന കണക്കില്‍ നടന്നിരുന്നു. അന്ന് ബന്ധുക്കളെ കാണാന്‍ പോക്ക് പേരിനു മാത്രമായിരുന്നു. അതില്‍ കൂടുതല്‍ പ്രസക്തി മനസ്സിലായിരുന്നില്ല എന്നതാണ് സത്യം.

അച്ഛനെയും അമ്മയെയും കാണാന്‍ പോകാറുണ്ടായിരുന്നു; പക്ഷെ ബന്ധുക്കളെ കാണാന്‍ പോക്ക് പേരിനു മാത്രമായിരുന്നു..

ആയിടയ്ക്ക് എന്റെ അച്ഛന്റെ ജ്യേഷ്ഠന്‍ സ്നേഹത്തോടെ പറഞ്ഞു (മനസ്സില്‍ സ്നേഹവും വാക്കില്‍ പരിഭവവും വിഷമവും പ്രകടമായിരുന്നു). "താനിങ്ങിനെ സിനിമ പോലെ ഒന്ന് വന്ന് പോവാനാണെങ്കില്‍ വരണ്ട... വരികയാണെന്നുണ്ടെങ്കില്‍ ഒരു ദിവസം എല്ലാവരും ഉള്ളപ്പോള്‍ നില്ക്കാന്‍ പാകത്തിനു വരിക. എല്ലാവരെയും കാണാം അല്ലെങ്കില്‍ വരണ്ടാ" ന്ന്.

അതിനു ശേഷം, കഴിയുന്നതും, ഇന്ന് വരെ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും അവിടെ എത്താന്‍ ശ്രമിക്കുന്നു, ആ സ്നേഹം മനസ്സില്‍ സ്മരിച്ചും അച്ഛനു കൊടുത്ത വാക്ക് കാത്തുസൂക്ഷിക്കാനും (അവരു രണ്ടു പേരും ഇന്നില്ല) ... അങ്ങിനെയാണ്, എന്താണ് നഷ്ടപ്പെട്ടത് എന്ന് ഞാന്‍ മനസ്സിലാക്കിയതും

.കൂട്ടുകുടുംബത്തിലാണ് വളര്‍ന്നതെങ്കിലും കാലക്രമേണ ഏകദേശം ഒരു അണുകുടുംബം പോലെ ആയി, പല കാരണങ്ങള്‍ കൊണ്ടും ... പക്ഷെ ഒരു തിരിച്ചറിവ് ആവശ്യമായിരുന്നു; അത് തന്ന കാരുണ്യത്തിനും സ്നേഹത്തിനും ആണ്, പ്രണാമം (ഇങ്ങിനെ വല്ല്യച്ഛന്‍ എന്നോട് പറഞ്ഞത് പോലെ പറയാനും ഒരാള്‍ വേണം കുടും ബത്തില്‍ അത് തകരാതിരിക്കണമെങ്കില്‍ ...ഇല്ലെങ്കില്‍ എന്റെ തെറ്റും നഷ്ടവും ഞാന്‍ ഒരു കാലത്തും അറിയുമായിരുന്നില്ല)

No comments:

Post a Comment