Monday, 1 June 2015

ഭ്രാന്തന്‍

എന്നും ഭ്രാന്തന്‍ കല്ലുമാ, യെത്ര കഷ്ടം
കുന്നിന്മേലേയ്ക്കേറിടു, ന്നെന്തിനാവോ?
പിന്നെക്കൈയ്യും വിട്ടിടും കല്ലുവീഴു-
ന്നെന്നേ കാണാം ഭ്രാന്ത! നിന്‍ കേളികൊള്ളാം

എന്നേവം ഞാന്‍ ചൊല്ലിയപ്പോളവന്നും
മന്ദസ്മേരത്തോടെയോതീ, ഭവാനും
ചെയ്യുന്നേവം തന്നെയല്ലേ, സുഹൃത്തേ
ചിന്തിയ്ക്കൂ നീ, കല്ലിതെന്‍ കര്‍മ്മമത്രേ

എന്നുമ്മേലെക്കേറ്റുമിക്കല്ലുതാഴേ
ത്തന്നേ വീഴുന്നെന്നറിഞ്ഞിട്ടുമീഞാന്‍
വന്നീടുന്നീകല്ലുമേലേക്കുകേറ്റാന്‍
പിന്നെത്താഴേക്കിട്ടിടാനായ് ചിരിക്കാന്‍

എന്നാലും നിന്‍ കണ്ണിലായ് തെല്ലു കണ്ണീര്‍
വന്നീടുന്നുണ്ടെന്തിനായ്, ചൊല്ലിടാമോ ?
എന്തേ മാറ്റാനാകുമോ കര്‍മ്മബന്ധം
എന്തിന്നായി ത്തേങ്ങിടുന്നൂ മനസ്സും ?

ഒന്നോര്‍ത്താലേ ഭേദമുള്ളൂ, സുഹൃത്തേ
യെന്നും കര്‍മ്മം ചെയ്തിടും നമ്മള്‍ തമ്മില്‍
എന്നും കണ്ണീര്‍ തൂകി നില്ക്കുന്നു നിങ്ങള്‍
മന്ദസ്മേരത്തോടെയേ ചെയ്വു ഞാനും

ഭ്രാന്താര്‍ക്കാണീപുഞ്ചിരിക്കുന്നെനിക്കോ
ഭ്രാന്തന്‍ നീയെന്നോതിന്നോര്‍ക്കു താനോ ?
മന്ദസ്മേരം ഭ്രാന്തു താനെങ്കിലോതാം
ഭ്രാന്തേ നന്നിമ്മട്ടു ഞാന്‍ വാണുകൊള്ളാം

No comments:

Post a Comment