Saturday, 17 March 2012

പാലാഴിമഥനം

നന്മയുടെ തിന്മയുടെ തീരങ്ങള്‍ക്കിടയിലെന്‍
ജീവിതസാഗരത്തിരതല്ലിയാര്‍ക്കുന്നു
പുണ്യപാപങ്ങളൊരു കര്‍മ്മപാശത്തിനാല്‍
മമമാനസശൈലത്തില്‍ കെട്ടിവരിയുന്നു

കദനം നിറയുന്നു, ജീവനിരുളില്‍ വലയുന്നു
അനവരതമിതില്‍ മഥനം തുടരുന്നു….
സംസാരദുഃഖമാം ആഴിതന്നാഴത്തിലേക്കെന്‍
മാനസമെന്തിതാ താഴുന്നു മറയുന്നു

പന്‍ചേന്ത്രിയങ്ങളുള്‍ വള്‍വലിച്ചാദികൂര്‍മ്മ
മായിങ്ങെന്നിലാവിര്‍ഭവിക്കുക
താഴുമെന്‍മാനസപര്‍വതമിനിയും, ആഴിയില്‍
താഴാതെ താങ്ങായി നില്‍ക്കുക

ഉയരും വിഷാഗ്നിയില്‍ വലയുമെന്നിലൊരു
നീലകണ്ടകവചമായെന്നും നിറയുക
നിത്യസുഖത്തിന്നമ്രിതപാത്രവുമായൊരാ
നന്ദസത്യമായെന്നുള്ളില്‍ തെളിയുക

No comments:

Post a Comment