Friday, 7 June 2013

പ്രാരബ്ധം

പ്രാരബ്ധകര്‍മ്മത്തിന്‍*  ബാണം
തടുക്കുവാനാര്‍ക്കെളുതുള്ളൂ
എന്നോതുവാനാകുമോ കണ്ണന്‍
മന്ദസ്മിതം തൂകിനില്‍പ്പൂ

സന്ദര്‍ഭം: വേടന്റെ അമ്പേറ്റ് കണ്ണന്റെ സ്വര്‍ഗ്ഗാരോഹണം (പൂര്‍വ്വജന്മത്തിലെ ബാലിവധവും ഭാരതയുദ്ധം കഴിഞ്ഞുള്ള ഗാന്ധാരീശാപവചനങ്ങളും കൂടി ഓര്‍ക്കുക)

സിദ്ധാന്തം: അവനവന്‍ ചെയ്യുന്ന കര്‍മ്മഫലം അവനവന്‍ സ്വയം അനുഭവിച്ച് തീര്‍ക്കുകയേ വഴിയുള്ളൂ എന്നത് ശാസ്ത്രവിദിതസത്യം.  സഞ്ചിതവും ആഗാമിയുമായ കര്‍മ്മങ്ങള്‍ ജ്ഞാനാഗ്നിയില്‍ ദഹിയ്ക്കുമെങ്കിലും പ്രാരബ്ധകര്‍മ്മം എന്നത് വില്ലിന്‍ നിന്നും തൊടുത്തു വിട്ട അമ്പ് പോലെയത്രെ; ഉദ്ദിഷ്ടലക്ഷ്യത്തില്‍ ചേര്‍ന്നേ മതിയാകൂ. ആഗാമിയില്‍ ബദ്ധനാകാതിരിക്കാനുള്ള സ്വാതന്ത്യം ജീവനുണ്ട് എന്നും, അത് സമര്‍പ്പണത്തിലൂടെ സാദ്ധ്യം എന്നും  ശാസ്ത്രമതം. 

വ്യക്തിജീവിതത്തിന്റെ ദൃഷ്ടികോണില്‍ നിന്നും നോക്കിയാല്‍ കണ്ണന്റെ ജീവതം ​(മറ്റ് മഹത്-വ്യക്തികളുടെയെല്ലാം പോലെ തന്നെ) ദുഃഖപൂര്‍ണ്ണം തന്നെ ആയിരുന്നു. എങ്കിലും തന്റെ കര്‍മ്മപഥത്തില്‍ നിന്നും വ്യതിചലിയ്ക്കാതെ മുന്നേറുക തന്നെ ആയിരുന്നു; കര്‍മ്മഫലത്തില്‍ അധികാരം ഇല്ല  (ഏറെ തെറ്റിദ്ധരിയ്ക്കപ്പെട്ട ഉപദേശം ) എന്ന് അറിഞ്ഞുകൊണ്ട് തന്നെ. കര്‍മ്മവിമുഖതയല്ല കര്‍മ്മോല്‍സുകതയാണ്  ആ ജീവിതം നമ്മെ പഠിപ്പിക്കുന്നത്  

No comments:

Post a Comment