Sunday, 1 March 2015

കാരുണ്യം

കണ്ണുനീര്‍ കണ്ണില്‍ നിറഞ്ഞൊരു നാളില്‍ ഞാന്‍
കണ്ണോനോടെന്തേവമെന്നുകേണൂ
പുഞ്ചിരി തൂകിയിട്ടോതിയവനപ്പോള്‍
തെല്ലുള്ളില്‍ നോവറിഞ്ഞുള്ളവനേ
കാണുള്ളുവന്യന്റെ കണ്ണിലെ കണ്ണീരും
കണ്ണീര്‍ തുടയ്ക്കുന്നതാം കൈകളും
കണ്ണുനീരില്ലാതെ കാണാവതല്ല പോ-
ലാനന്ദമീവാഴ്വിലെങ്ങുമാര്‍ക്കും 
കാര്‍ മുകിലില്ലാത്ത വാനിലുണ്ടാകുമോ
ഏഴഴകുള്ളോരു മാരിവില്ല്


1 comment:

  1. കൃഷ്ണകാരുണ്യം 

    ഡി. കെ. എം. കർത്താ

    ഒഴുകുന്ന പുഴയിലെത്തെളിവാർന്ന നീരിലെ സ്വാദാണു  കൃഷ്ണ കാരുണ്യം 
    പൊഴിയുന്ന മഴയിലെ കുളിരിൽ  നിറയുന്ന പുളകം മുകുന്ദ കാരുണ്യം.

    മടിയിൽ  കളിക്കുന്ന കുഞ്ഞിന്റെ കൊഞ്ചലും വാഗ്രൂപകൃഷ്ണകാരുണ്യം 
    തുളസിയില വീശുന്ന പുണ്യമയ  സൌരഭ്യമവതാര  വിഷ്ണു കാരുണ്യം.

    താഴ് വരയിലാടുന്ന മയിലിന്റെ പീലിയിൽ  തെളിയുന്നു കൃഷ്ണ കാരുണ്യം 
    വേവുന്ന ചോറിൽ  നിന്നുയരുന്നൊരാവിതൻ നറുമണം കൃഷ്ണ കാരുണ്യം.

    കണ്ണന്റെ കോവിലിൽ  ഭക്തഗണ ഗീതിയിൽ  തികയുന്നു കൃഷ്ണ കാരുണ്യം 
    വിടരുന്ന മുല്ലയുടെയുള്ളിൽ   നിന്നുയരുന്ന തേൻമണം കൃഷ്ണ കാരുണ്യം.

    രാധയുടെ ചിരിപോലെ വിടരും വസന്തത്തിൻ  മാദകത കൃഷ്ണ കാരുണ്യം 
    ഗോവർദ്ധനം പോലെ കനിയും മരത്തിന്റെ തണലും മുകുന്ദ കാരുണ്യം.

    വയലിൽ  വേരൂന്നിയ നെല്ലിന്റെ മണിയിലും വിളയുന്നു കൃഷ്ണ കാരുണ്യം 
    തണലിലയവെട്ടുന്ന  പശുവിന്റെയകിടിലും നിറയുന്നു കൃഷ്ണ കാരുണ്യം.

    പുല്ലാംകുഴലിലെ കാറ്റലയെ രാഗമായ് മാറ്റുന്നു കൃഷ്ണ കാരുണ്യം 
    ചെറുശ്ശേരി വിരചിച്ച കൃഷ്ണന്റെ ഗാഥയിലെ ഭക്തിയും കൃഷ്ണ കാരുണ്യം.

    പ്രപഞ്ചമൊരുരുളക്കളഭമതിലുടലാളും സുരഭികൾ   കൃഷ്ണ കാരുണ്യം
    ജീവിതമൊരു വരദാനമതിലൂറിയൊഴുകും  സാന്ത്വനം കൃഷ്ണ കാരുണ്യം.

    dkmkartha@gmail.com

    ReplyDelete