Thursday, 4 December 2014

കൃഷ്ണാര്‍പ്പണം

കുരുകുലത്തിലെ നായകരൊക്കെയും

കരു കണക്കഥ നിന്നൊരു വേളയില്‍

കരുണയോടൊരു ചേല തരാനുമെ-

ന്തൊരുവനില്ലിഹ ധര്‍മ്മമകന്നുവോ ?



കുരുകുലത്തിലെ ധര്‍മ്മവുമൊപ്പമായ്

വരുമൊരാബലവും ഹൃദിയോര്‍ത്തു ഞാന്‍

ചടുലമാം ശരമെയ്യുവതിന്നൊരാ

കഴിവുമെന്‍ തുണയെന്നു നിനച്ചു പോയ്


തരികയില്ലിവയൊന്നുമെനിക്കൊരാള്‍


തുണയുമെന്നറിയുന്നൊരുവേളയില്‍

മിഴിയിലായണയും മിഴിനീരിനും

കഴിയുമോ കദനം കളയാന്‍ വിഭോ ?



പിഴവിതെങ്ങിനെ വന്നതു കേശവാ

കഴിവുകെട്ടകുലത്തിലണഞ്ഞതോ ?

പിഴവിതാരുടെയാകിലുമിന്നു ഞാന്‍

പഴി പറഞ്ഞതു കൊണ്ടിതുമാറുമോ ?


ഹൃദയപത്മമതിങ്കലണഞ്ഞതാം

കരുണ താനൊരു രക്ഷയറിഞ്ഞു ഞാന്‍



മിഴിയുമല്ല മിഴിയ്ക്കുമകത്തെഴു-

ന്നഴലെഴാപ്പൊരുളേ തുണയേകണേ

No comments:

Post a Comment