Wednesday, 12 February 2014

പൂണൂല്‍

നൂലിട്ടതെന്‍ നെഞ്ചിന്‍ കുറുകെയെന്നാലത്

വീണുപോയെന്തഹോ മനസ്സിന്ന് കുറുകെയായ് ?

മര്‍ത്ത്യരെ  തമ്മിലകറ്റുന്ന നൂലായി

മാറിയതെന്തിത് സത്യപ്രകാശമേ ?

 

പുണ്യമാം നൂലിതു പേറുന്നുണ്ടെല്ലോരും

'ദേഹാഭിമാനത്താല്‍ സംസാരബന്ധനം'

നൂലറുത്തീടുമ്പോള്‍  കാണുന്നതാം സത്യം

കാണും വരേയ്ക്കും നാം പേറുന്നതുമല്ലേ

 

എന്തിനായ് ഭേദം നിരൂപിച്ചഹോ കഷ്ടം

കാണുന്നതൊക്കെയുമൊന്നെന്നറിയാതെ

കാണുന്നതില്ലൊരു ഭേദം, നിനയ്ക്കി,ലീ

സൂര്യബിംബത്തില്‍ പ്രതിച്ഛായകള്‍ തമ്മില്‍

 

മൂന്നു ലോകത്തെയും കെട്ടിയാനൂലിലായ്

മൂന്നു ഗുണങ്ങളാകെട്ടിലൊതുക്കിയും

തൃപുടി മുടിഞ്ഞിട്ടു തെളിയുന്ന ദീപ-

പ്രഭ തേടിയാണെന്റെ യാത്രയെന്നാകിലും

കഷ്ടമെന്‍ പൊട്ടക്കിണറ്റിലെ സൂര്യനെ

സത്യമെന്നോര്‍ത്തു ഭ്രമിച്ചതാണത്ഭുതം

കാണാക്കയറാലെ കെട്ടിവരിഞ്ഞന്ധ-

കൂപത്തിലാണ്ടുപോയെന്നതാണത്ഭുതം

 

ബന്ധനമല്ലിതില്‍ കാണുന്ന കെട്ടതീ-

സംസാരബന്ധമറുക്കുന്നകെട്ടത്രെ !

കെട്ടുണ്ടിതെന്‍ മേലെ നിത്യ,മിതു സത്യം

കെട്ടറുത്തീടുന്നതാണത്രെ മോക്ഷവും

 

കെട്ടറുത്തീടാവാതല്ലെന്റെ മാനസം

കെട്ടിലകപെട്ടുലയുമീ കാലത്ത്

കെട്ടറുത്തീടുമാകാരുണ്യമാം കാലം

കെട്ടല്ലിതിന്നുണ്മയെന്നറിഞ്ഞീടുകില്‍

No comments:

Post a Comment