Wednesday, 8 May 2013

യാചകന്‍

എങ്ങുമേ കാണാസുഖത്തിനായെന്തഹോ
മൂവുലകും ചുറ്റിതേടുന്നു ഞാനിന്നും 
ചുറ്റിലും കാണുന്നവസ്തുക്കളര്‍ത്ഥിച്ചു
യാചകനായിന്നലയുന്നതെന്തു ഞാന്‍?  
 
വിദ്യാര്‍ത്ഥിവേഷത്തില്‍ സത്യാര്‍ത്ഥിഭാവത്തില്‍ 
ഭക്ത്നായ്, മുക്തനാം സന്യാസിയായി ഞാന്‍ 
വിദ്യാ,ധനം സുഖം എന്നൊട്ടനവധി
വസ്തുക്കള്‍ ഭിക്ഷയായര്‍ത്ഥിപ്പതെന്തിനായ്‍?
 
തന്നില്‍ തിരയേണ്ടതൊന്നും തിരിയാതെ
മന്നില്‍ തിരയുന്നതെന്തേ വിചിത്രമായ്?
തന്റെ ഗൃഹത്തില്‍ നിധിയുള്ളതോര്‍ക്കാതെ
തെണ്ടിതിരിഞ്ഞു ഞാന്‍ കാലം കഴിക്കയോ?
 
തന്നില്‍ തെളിയും തിരിയില്‍ തെളിയുന്ന
സത്യപ്രകാശത്തെ കാണാത്തതെന്തു ഞാന്‍? 
സത്യത്തിന്‍ പൊന്‍ജ്യോതി തെല്ലുമറിയാതെ
സത്യത്തെ തന്നെ തിരയുന്നതെന്തഹോ?

No comments:

Post a Comment