Sunday, 5 May 2013

കണ്ണനെ തേടി

എങ്ങു മറന്നുപോയ് ഞാനെന്റെ തൂലിക
എങ്ങു മറഞ്ഞുപോയിന്നെന്‍ മുരളിക

തെല്ലും ചലിയ്ക്കുന്നതില്ലെന്റെ തൂലിക
തേങ്ങലും നെഞ്ചില്‍ തളര്‍ന്നു മയക്കമായ്

ഓതുവാനായി ചലിയ്ക്കുന്നെന്‍ ചുണ്ടുകള്‍-
ക്കോതുവാനൊന്നുമൊട്ടാവതുമില്ലയോ

പാടുവാന്‍ വെമ്പുന്നതുണ്ടെന്‍ മനസ്സെന്നാല്‍
പാടുവാനാവുന്നതില്ലിന്നെനിയ്ക്കഹോ

വേണുവൂതുന്നൊരാ ഗായകന്‍ പോയ്മറഞ്ഞേ-
തൊരുഗോപികയ്ക്കൊപ്പം രമിക്കയോ

എന്തിനായന്നെന്റെയുള്ളത്തില്‍ വന്നെന്റെ-
യുള്ളത്തിന്‍ മാധുര്യമെല്ലാം കവര്‍ന്നുപോയ്

മന്ദാനിലന്‍, നിലാപൊയ്കയുമൊക്കെയെ-
ന്തേറ്റമസഹ്യമായ് തോന്നുന്നതിന്നുമേ

ജീവിതദുഃഖത്തിന്‍  തൈരും കടഞ്ഞു ഞാന്‍
സത്യമാധുര്യമൂറുന്ന വെണ്ണ തിരയുന്നു

ആവെണ്ണയും തേടിവന്നെത്തുന്നകണ്ണനെ
കാണുവാനായെന്നും കാത്തിരിയ്ക്കുന്നു ഞാന്‍

No comments:

Post a Comment