Tuesday, 4 March 2014

കരുണ

കരുണയറ്റു പോയ കാലമായ് കാണ്മൂ, ശാക്യ-

മുനീന്ദ്രാ ഭവാനിതു കാണുന്നതില്ലേ ?

സമയമായില്ലെന്നോ വിപത്തിലഹോ കഷ്ടം !

ഉപഗുപ്താഗമനകാലമായില്ലേ ?! 

 

ധരിച്ചു മാന്യവേഷം, മാന്യനായ് നടന്നിവന്‍  

കഴുത്തില്‍ കുരുക്കുള്ളതറിഞ്ഞതില്ലാ !?

ചതിയ്ക്കു ചതിയെന്ന നിയതിയാകാം കാല-

പാശത്തില്‍ കാലു തട്ടി വീണതുമാകാം 

 

പതിച്ചിതഹോ കഷ്ടമെന്നത്രേ ചൊല്ലീടാവൂ

പെരുത്തമോഹം ചെയ്ത ചതിയായിടാം !

വിഴുപ്പു നാറുന്നതുമറിഞ്ഞതില്ലാ തെല്ലും 

പഴിയ്ക്കും  ലോകമെന്നുമറിഞ്ഞതില്ലാ !?

 

അറിവിന്‍ വേഷം വെട്ടിയഹന്ത നടന്നാലു-

മറിവുണ്ടായില്ലെന്നാല്‍ കഴുത തന്നെ

പഠിച്ചപാമരനാണില്ലിവനാത്മശാന്തി

കരുണയിവനര്‍ഹിച്ചീടുന്നതില്ലാ  

 

എങ്കിലും ശാക്യമുനേ വരിക ഭവാന്‍ വീണ്ടും 

മൂടുമീയിരുളല്പമകറ്റീടുവാന്‍ 

ചൊരിയും കാരുണ്യത്തിന്നുജ്വലദീപത്താലേ

നേര്‍വഴി കാട്ടീടുവാന്‍ വരിക വേഗം 

No comments:

Post a Comment