Tuesday, 4 March 2014

ഭാഗം

ണ്ടായിരുന്നൊരു വൃദ്ധപിതാവിന്

സ്വത്തായ് പതിനേഴൊട്ടകങ്ങള്‍

കാലം കഴിഞ്ഞന്ത്യകാലമടുത്തപ്പോള്‍

വീതിച്ചിടാന്‍ വിധിച്ചേവമവന്‍

 

രണ്ടിലൊന്നേകുക മൂത്തമകനെന്നാല്‍

മൂന്നിലൊന്നേകണം രണ്ടാമന്

ഒമ്പതിലൊന്നത്രെ മൂന്നാമനെന്നോതി

ദേഹം വെടിഞ്ഞാപിതാവൊരുനാള്‍

 

മക്കളാ മൂന്നു പേര്‍ എന്തു താന്‍ ചെയ്യേണ്ടു

എന്നറിയാതെ വിഷമിച്ചു പോയി

തമ്മിലോരോന്നും  പറഞ്ഞു വഴക്കുമായ്

"എന്തിനായ് താതന്‍  വിധിച്ചതേവം ?"

 

കേട്ടറിഞ്ഞെത്തിയ നല്ലൊരു മാനുഷന്‍

വൃദ്ധപിതാവിന്‍ സുഹൃത്താണ് പോല്‍

തന്റെയൊരൊട്ടകമേകിയവര്‍ക്കായി

ഭാഗവും ഭംഗിയായ് തീര്‍ത്തു വെച്ചു

 

തന്റെയൊരൊട്ടകം മാത്രമായ് ബാക്കിയാ-

യൊട്ടകം കൊണ്ടവന്‍ പോയകന്നു

പോവുന്നതിന്‍ മുന്നേയോതിപോലേവമായ്

"മക്കളേ നിങ്ങളൊരുമിച്ചീടുക"

 

ഒട്ടകത്തിന്‍ കഥ തന്നില്‍ നീ കാണുക-

യൊട്ടു വിലപ്പെട്ട പാഠമൊന്ന്

വിട്ടുകൊടുക്കാതെ കിട്ടുകയില്ലെന്നും,

ഏറ്റം വിലയുള്ള ശാന്തി,യോര്‍ക്ക

 

എന്റെയെന്നോതി ഭ്രമിക്കുകി,ലോര്‍ക്കുക

സങ്കടമെന്നതു തീരുകില്ല

എന്റെയന്നാകി,ലതല്ലാതെയാകില്ല

എന്നതു നീ കണ്ടറിഞ്ഞതല്ലേ

 

നിന്റേതായില്ലൊന്നുമീ ഭുവനത്തിങ്കല്‍

നമ്മളെല്ലാം വെറും സഞ്ചാരികള്‍

നന്മ നിനയ്ക്കുക നന്മയുണ്ടായ് വരും

നന്മ തന്നുണ്മ നീ കണ്ടറിക

 

ഉള്ള കാലം നിങ്ങള്‍ ജീവിച്ചു തീര്‍ക്കുക

സ്പര്‍ദ്ധയില്ലാതെയിരുന്നരുള്‍ക

സന്തോഷമായ് നിങ്ങള്‍ വാഴുകെ,ല്ലോര്‍ക്കുമേ

സന്തോഷമേകിടാന്‍ യത്നിക്കുക

No comments:

Post a Comment