Thursday, 23 October 2014

ഭുജംഗപ്രയാതം

ലക്ഷണം: യകാരങ്ങൾ നാലോ ഭുജംഗപ്രയാതം

0--/0--/0--/0--/

വിദേശത്തു മാന്യന്‍ സ്വദേശത്തു ധന്യന്‍

സദാചാരവൃത്ത്യാ നടക്കും മനുഷ്യന്‍

നിനയ്ക്കില്ല ചിത്തേ ഗുരോഃ പാദമെന്നാല്‍

വൃഥായിപ്പറഞ്ഞുള്ളതാം നന്മയെല്ലാം

 

പ്രചോദനം :

വിദേശേഷു മാന്യഃ സ്വദേശേഷു ധന്യഃ

സദാചാരവൃത്തേഷു മത്തോ ന ചാന്യഃ

മനശ്ചേന്ന ലഗ്നം ഗുരോരംഘ്രിപദ്മേ

തതഃ കിം തതഃ കിം തതഃ കിം തതഃ കിം

മിടുക്കെന്റെയല്ലാ, ഗുരോ! ത്വത് കടാക്ഷം

പിടയ്ക്കുന്ന നെഞ്ചില്‍ ലഭിച്ചേതൊരാളും

പടച്ചീടുമെന്നേ നിനയ്ക്കേണ്ടതുള്ളൂ

തൊടുത്തോരു ബാണം കണക്കായിതെല്ലാം

ജ്വലിക്കുന്നതായ് കാണ്മു സൂര്യന്‍ നഭസ്സില്‍

നിലയ്ക്കില്ലടുത്തെങ്ങു,മെന്നത്രെ ചൊല്വൂ

നിലയ്ക്കാതെ വെട്ടം, നമുക്കേകുവാനു-

ജ്ജ്വലം കത്തി നീറുന്നു പോല്‍, സൂര്യനുള്ളം

 

കടല്‍ കാറ്റു വീശും, നമുക്കായി ഭൂവില്‍

മഴക്കാറു വിണ്ണില്‍, വരും വര്‍ഷമേകാന്‍

പതിക്കുന്ന വര്‍ഷം, നദീരൂപമായി-

ട്ടൊഴുക്കുന്നുകാരുണ്യ,മീഭൂവിലെങ്ങും

 

വിലപ്പെട്ട ജന്മം, ലഭിച്ചിന്നു ഭൂവില്‍

തുലയ്ക്കൊല്ല, മുന്നില്‍ നമുക്കുള്ളതെല്ലാം

ജലം വായുതൊട്ടുള്ളതെല്ലാം നമുക്കും

വിലപ്പെട്ടതല്ലേ, നശിപ്പിച്ചിടൊല്ലേ!

തിളങ്ങുന്നു ഗംഗാജലത്തില്‍ കുളത്തില്‍

ചെളിക്കുണ്ടില്‍ മുറ്റത്തു കാണും കിണറ്റില്‍

തിളക്കത്തിനില്ലോരു ഭേദം നിനച്ചാല്‍

ചെളിക്കുണ്ടിലാറ്റില്‍ സമം തന്നെ രണ്ടും

മനോബുദ്ധ്യഹങ്കാരചിത്തങ്ങളല്ലാ

മിഴിപ്പൂവുമല്ലെന്റെനാവല്ല മൂക്കും

നഭസ്സല്ല, ഭൂ,വായു, തീയൊന്നുമല്ലാ

ചിദാനന്ദമായ് കാണ്മതാകും ശിവം ഞാന്‍

പ്രചോദനം (നിര്‍വാണാഷ്ടകത്തില്‍ നിന്നും ... തര്‍ജ്ജമ എന്ന നിലയ്ക്കല്ല....വെറുതേ ഒരു കൌതുകം മാത്രം)

 

മനോബുദ്ധ്യഹങ്കാരചിത്താനി നാഹം

ന ച ശ്രോത്രജിഹ്വേ ന ച ഘ്രാണനേത്രേ .

ന ച വ്യോമഭൂമിഃ ന തേജോ ന വായുഃ

ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം.

ഉറച്ചില്ലകൂടെന്നറിഞ്ഞോരുനേര-
ത്തുറക്കെക്കരഞ്ഞോരുഭക്തന്നെയും നീ
ഉറപ്പിച്ചു തന്നോടു ചേര്‍ത്തിന്നതെല്ലാം
മറക്കാവതല്ലെന്റെ പൂര്‍ണ്ണത്രയീശാ

നിനക്കിന്നു ഞാനേകിടുന്നൂ ഗണേശാ
മനസ്സെന്ന മോഹം നിറഞ്ഞോരുകേരം
കനിഞ്ഞീടണം വിഘ്നമെല്ലാമകറ്റാന്‍
മനശ്ശാന്തിയായ് തെളിഞ്ഞീടുകെന്നും

തിരുജ്ഞാനസംബന്ധരോ ശൈശവത്തില്‍
കരഞ്ഞത്രെ,യന്നേകി പാലെന്നു കേള്‍പ്പൂ
മരുള്‍നീക്കിയാരേറെ നോവായറിഞ്ഞാ
പ്പൊരുള്‍ നിന്‍ കൃപാവര്‍ഷമല്ലേ മഹേശാ
ഒരാള്‍ ചെയ്ത തെറ്റിന്നു കത്തിച്ചിടാമോ

കുറേയാളു വാഴുന്നതാം രാജ്യമയ്യോ

വരം നല്കുമാകൈയ്യിലെന്തേ ചിലമ്പോ

വിറയ്ക്കും മനസ്സിന്നു നീ ഭക്തിയേകൂ


വരൂ വിദ്യയായ് നീ, കുരുമ്പേ മനസ്സില്‍

തരൂ ഭക്തി നിന്നില്‍, മനശ്ശാന്തിയേകൂ

വരും കാലമെല്ലാം  സ്മരിച്ചീടുവാനായ്

വരം നല്കു നീ, ജീവനേകീടു മോക്ഷം

No comments:

Post a Comment