Thursday, 23 October 2014

മന്ദാക്രാന്താ

ലക്ഷണം: മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ്ഗം

---/-(യതി)00/00-/(യതി)-0-/-0-/-
ഇക്കാണാകും ഭുവനമഖിലം നിന്‍ കൃപാരൂപമായി

മുക്കണ്ണായെന്‍ ഹൃദയമലരില്‍ കാണുവാന്‍ ഭക്തി നല്കൂ

തൃക്കാല്‍ ക്കല്‍ ഞാനമരുവതിനായ് നീ കനിഞ്ഞീടുകെന്നും

ശക്തിയ്ക്കൊപ്പം തെളികസതതം മാനസപത്മമദ്ധ്യേ


തൃപ്രങ്ങോട്ടും ഹൃദയമിതിലും നിത്യസാന്നിദ്ധ്യമായീ
മുപ്പാരെന്നും പരമകൃപയാല്‍ കാക്കുമെന്‍ വിശ്വനാഥാ
എപ്പോഴും നിന്‍ ചരണമകമേ ജീവനാശ്വാസമേകാ-
നപ്പാ കണ്ണില്‍ പ്പകരു സദയം ഭക്തിയാം പൊന്‍ വെളിച്ചം

മന്ദം മന്ദം തഴുകിയൊഴുകും കാറ്റു,മാ കാറ്റിലെത്തും
ഗന്ധം കാറ്റിന്‍ കരതലമതില്‍ നല്കിയാപൂവു,മാ പൂ
ചന്തം കൂട്ടും വനിക,യതിലായ് കാണ്മതായുള്ളതുമ്പീ-
വൃന്ദം പോലും സുഖമരുളുമെന്നത്രെ ഞാന്‍ കാണ്മു ലോകേ

* നോവിങ്ങാര്‍ക്കും വരിക സഹജം, നൊന്തിടും നേരമെല്ലാം
പാവം, മര്‍ത്ത്യന്‍!! തിരയുമവയറ്റീടുവാനുള്ള മാര്‍ഗ്ഗം
ഏവം വന്നാ വഴികളൊടുവില്‍ ദേവതാരൂപമായാല്‍
ദൈവങ്ങള്‍ക്കോ കുറവുഭുവനേ മര്‍ത്ത്യനുള്ളോരു കാലം

* ഒരു സമസ്യാപൂരണം

മേവീടുന്നൂ മനുജഹൃദയേ സ്നേഹമായ് ജ്ഞാനമായി-
ട്ടേവം , കാണും പൊരുളുമഖിലം ദൈവമായ് കണ്ടിടേണം
നോവും മാറും കരുണനിറയും ഹൃത്തടത്തിങ്കലെന്നാല്‍
ദൈവങ്ങള്‍ക്കോ കുറവുഭുവനേ മര്‍ത്ത്യനുള്ളോരു കാലം

* ഒരു സമസ്യാപൂരണം

വിണ്ണിന്‍ നാദം ചെവികളറിവൂ കാറ്റു നല്കുന്ന സ്പര്‍ശം

ദേഹം മൂടും തൊലിയുമറിവൂ പിന്നെയിമ്മട്ടുചൊല്ലാം

കാണും കണ്ണാലനലന,തുപോല്‍ വെള്ളമേകുന്നസ്വാദോ

നാവാലല്ലേ, ധരണി പകരും ഗന്ധമോ മൂക്കിനാലും

പൂവായ് കാറ്റ ത്തൊഴുകിവരുമാ ഗന്ധമായ് വണ്ടിനായാ-
പൂവില്‍ കാണും മധുരമധുവും ദേവി നീ തന്നെയല്ലേ.
ഏവം ഗൌരീ! ഹൃദയമലരില്‍ ജ്ഞാനമായ് നന്മയായും
മേവീടേണം ചരണകമലേ ചേര്‍ക്കണേ വൈകിടാതേ

കുട്ടിക്കാലത്തൊരുവനവനായേകി കാരുണ്യമെന്നാ-
യിട്ടോര്‍ ത്താവാം മനുജനു സദാ കേരമേകുന്നു തെങ്ങും
കിട്ടും തോറും കരുണ വളരും നല്ലവര്‍ക്കെന്ന സത്യം
സ്പഷ്ടം തന്നേ കരുതിടുക നാം നന്മ വാഴട്ടെയെങ്ങും

ആവുന്നില്ലാ വരുവതിനുമാ സന്നിധിയ്ക്കെന്നു വന്നാല്‍
പാവം ജീവന്‍ പിടയുമിഹ നിന്‍ ദര്‍ശനം തേടി നൂനം
നീ വന്നെന്നില്‍ തെളിയു കൃപയാ ജ്ഞാനമായ് ഭക്തിയായെ-
ന്നോവറ്റീടാന്‍ തരിക വരമായ് മുക്തി മൂകാംബികേ നീ

പൂവും പൂവിന്നകമെ നിറയും തേനുമാതേനിനായി-

ട്ടീവന്നീടും മധുപ,നിവനീപാടിടും പാട്ടുമെല്ലാം

ദൈവം തന്നാകരുണയറിവൂ നമ്മളെന്നാലുമെന്തി-

ന്നേവം കേഴുന്നുലകമിതിലായ് നന്മ കാണാത്തതെന്തേ ?

മത്തായിട്ടെന്‍ മനവുമതിനെച്ചുറ്റിയോ ദര്‍പ്പനാഗം

നിത്യം കാണാം മഥനമുലകില്‍ മാറ്റമില്ലാതെയേവം

സത്താകുന്നോരമൃതമണയും മുന്നെ താഴേക്കു വീഴും

ചിത്തം താങ്ങാനണയുഭഗവന്‍ കൂര്‍മ്മമായെന്റെയുള്ളില്‍

സ്വര്‍ണ്ണം തേടും മിഴിയുമുലകം തന്‍ വശത്താക്കിയെന്നായ്

നണ്ണുന്നോരീമനവുമധുനാ ചേറിലായാണ്ടുപോകെ

കണ്ണിന്‍ കണ്ണായമരുമൊളിയായ് നില്പതാം സത്യമല്ലാ

തെണ്ണീടാനായൊരുതുണ വിഭോ കാണ്മതേയില്ലയെങ്ങും

ഇന്നേ, കൃഷ്ണാ, മമ മനമിതാം രാജഹംസത്തിനായി
തന്നീടേണേ തവ പദയുഗേ ചേരുവാനുള്ള ഭാഗ്യം
വന്നേക്കില്ലാ മരണസമയേ വാതപിത്തങ്ങളെന്നെ
ദണ്ണിപ്പിക്കെ സ്മരണ ഭഗവന്‍ നീ കനിഞ്ഞീടുകിപ്പോള്‍

പ്രചോദനം

12 ആഴ്‌വാര്‍ മാരില്‍ ഒരാളായ കുലശേഖര ആഴ്‌വാരുടെ ഭക്തിസാന്ദ്രമായ കൃതിയായ മുകുന്ദമാലയില്‍ നിന്നും

കൃഷ്ണ ത്വദീയ പദപങ്കജപഞ്ചരാന്തഃ
അദ്യൈവ മേ വിശതു മാനസരാജഹംസഃ
പ്രാണപ്രയാണസമയേ കഫവാതപിത്തൈഃ
കണ്ഠാവരോധനവിധൌ സ്മരണം കുതസ്തേ (7)

കൃഷ്ണാ, അങ്ങയുടെ ചരണപങ്കജമാകുന്ന പഞ്ജരത്തിനകത്ത് ഇന്ന് തന്നെ എന്റെ മനസ്സാകുന്ന രാജഹംസം കയറിക്കോട്ടെ. (അല്ലെങ്കില്‍ ) പ്രാണന്‍ പോകുമ്പോള്‍ കഫവാതപിത്തങ്ങളാല്‍ എന്റെ കണ്ഠം തടസ്സപ്പെടുമ്പോള്‍ ഞാന്‍ (അങ്ങയുടെ ചരണാരവിന്ദങ്ങളെ) സ്മരിക്കുന്നത് എങ്ങിനെയാണ്.

No comments:

Post a Comment