Sunday, 26 October 2014

കാരണം

ആടും മരത്തോട് ചോദിച്ചു ഞാനേവം

'ആടുന്നതെന്തിനായിത്ഥ'മോതൂ

ആടുകയല്ല ഞാനാട്ടുകയാണെന്നെ-

യാട്ടും വിധത്തിലായാടിടുന്നൂ

കാരുണ്യവര്‍ഷമേകാനെത്തിടും മുകില്‍

ദൂരേയ്ക്കു പോയകലുന്ന നേരം

ആരാഞ്ഞു നീയെന്തേ ദൂരേയ്ക്കു പോകുന്നു

കാര്‍മുകിലും ചൊല്ലിയേവമപ്പോള്‍

എങ്ങു നിന്നോ വന്നുവെങ്ങോട്ടോ പോകുന്നു

എന്തിനായെന്നറിയുന്നില്ല ഞാന്‍

കാണാപ്പൊരുളോതിടുന്ന പോല്‍ പോകു-

ന്നാകില്ല മറ്റൊന്നും ചെയ്തിടാനായ്

ആഴിത്തിരയോടു ചോദിച്ചു ഞാനേവം

നീയെന്തിനായിട്ടലറുന്നെടോ

എന്തിനായ് തീരവും തേടിയലയുന്നു

വീണ്ടും മടങ്ങി വരുവാന്‍ മാത്രം

ആഴിത്തിരയേവം ചൊല്ലിയെന്നോടപ്പോള്‍

കാരണം കാണാപ്പൊരുളാണെടോ

കാണുന്നതില്ല നീ കഷ്ടമെന്നേ ചൊല്ലാം

കാണുന്നതില്ലതിന്‍ ശക്തിയും നീ

കണ്ണിനു കാണുവാനാകാത്തതൊന്നുമേ

സത്യമല്ലെന്നു കരുതിടൊല്ലേ

കണ്ണുതൊട്ടുള്ളതാമിന്ദ്രയമേതുമേ

ചൊല്ലുകയില്ലിഹ സത്യമോര്‍ക്കൂ

കണ്ണല്ല കണ്ണിനും കണ്ണായിരിപ്പതാം

സത്യമറിയുവാന്‍ നിന്റെയുള്ളില്‍

നീ തിരഞ്ഞീടുകില്‍ കാണായ് വരും വെട്ടം

കാണുകലോകമാവെട്ടത്തില്‍ നീ

കാണുമന്നേരം നീ കാണുമീ ലോകത്തില്‍

കാണുന്നതിന്നൊക്കെ കാരണമായ്

കേവലമായൊരു സത്യമേയുള്ളതിന്‍

കാരുണ്യമാണിങ്ങു കാണ്മതെല്ലാം

എന്നിലും നിന്നിലുമോരോ പൊരുളിലും

കാണേണ്ടതീയൊരുസത്യം മാത്രം

കാരുണ്യമായെങ്ങും കാണുമിതൊന്നത്രെ

കാരണമായുള്ളതെന്നറിക

No comments:

Post a Comment