Sunday, 2 November 2014

പഞ്ചചാമരം

ലക്ഷണം: ജരം ജരം ജഗം നിരന്നു പഞ്ചചാമരം വരും

0-0/-0-/0-0/-0-/0-0/-

തപിച്ചിടുന്ന ചിത്തമല്ല നല്ക നീ തപോബലം

ശപിച്ചിടാന്‍ കരുത്തുമല്ല, ഭക്തിമാര്‍ഗ്ഗമേകിടൂ

ജപിച്ചിടുന്ന മന്ത്രമൊക്കെ തെറ്റുമെങ്കിലും സദാ

വിപത്തുവന്നിടാതെയെന്നെ കാത്തിടൂ മഹേശ്വരാ

മനസ്സുമെന്മനസ്സു പൊങ്ങി വന്നിടുന്നിടത്തുമായ്

ജനിച്ച നാളു തൊട്ടു ഞാനറിഞ്ഞതൊക്കെയും തഥാ

നിനച്ചതും നിനച്ചിടാതെ കണ്ടതായതൊക്കെയാ

യെനിക്കു കാണ്മതാകണേ കൃപാകടാക്ഷമംബികേ

ശിവേ! ശിവന്റെ വാമഭാഗമായ ദേവി നീ സദാ-
യിവന്റെയുള്ളിലായ് കൃപാകടാക്ഷമായ് വരേണമേ
നവങ്ങളായ ചിന്തയായി നന്മയായി പുണ്യമായ്
തവാഘ്രിപത്മമെന്നിലെത്തിടേണമേ മഹേശ്വരീ

* വിരിഞ്ഞ  പൂവു നല്ലതാകിലും കൊഴിഞ്ഞു പോയിടും

മരിച്ചുപോയിടാതെയില്ല വാഴ്വിതില്‍ പിറന്നവര്‍

മരിച്ചിടാതിരിക്കുവാന്‍ കൊതിച്ചു മന്ത്രമോതിയീ

നരൻ നമിച്ചിടുന്നു ഹന്ത! നർമ്മമെന്തിതിൽപ്പരം

* ഒരു സമസ്യാപൂരണം

കിളിന്തു കോശരൂപമായി മാതൃഗര്‍ഭമേറി നാം
പിറന്നു പിന്നെ പൈതലായി കാലമെത്ര പോയ് സഖേ
മറഞ്ഞു നിന്നു കാത്തതാം കൃപാകടാക്ഷമെന്നുമേ
മറഞ്ഞിടില്ല, ശങ്ക വേണ്ട, കൂടെയുണ്ടതെപ്പൊഴും

വികാരമെന്നതെപ്പൊഴും മനസ്സിനുള്ളതല്ലയോ
മനസ്സിനപ്പുറത്തുമൌനമായിരിപ്പു ബോധവും
മനസ്സരോവരം കടന്നു ചെന്നു തന്നെ വേണമാ
മഹത്വമേറിടുന്ന സത്യമൊന്നു കണ്ടറിഞ്ഞിടാന്‍


മനസ്സു പൊങ്ങിടുന്നിടത്തിരിപ്പതായതൊന്നിനേ
മറന്നിടാതെ നിത്യവും സ്മരിച്ചിടേണ്ടതില്ലയോ
മരുന്നു മന്ത്രമെന്നതൊക്കെയിന്നതൊന്നുതാന്‍ സഖേ
മരിക്കുവോളമുള്ളിലായ് ജപിക്കുവാനതൊന്നു താന്‍ .

അറിഞ്ഞിടുന്നു തത്വമാരു നൊന്തിടുമ്പൊഴെന്‍ ഹരേ
തുറന്നു ചൊല്ലിടാമെനിയ്ക്കുവേറെയില്ലൊരാശ്രയം
നിറഞ്ഞ കണ്ണു കാണ്മതില്ല സത്യമെന്നറിഞ്ഞു നീ
മറഞ്ഞു നിന്നിടാതെ നിന്‍ കൃപാരസം പകര്‍ന്നിടൂ

നമിച്ചിടുന്ന ഭക്തനുള്ളിലുള്ളദോഷമൊക്കെയും
ശമിച്ചിടാന്‍ തുണച്ചിടും മഹേശപാദപങ്കജം
നമശ്ശിവായയെന്നമന്ത്രമോതി വീണു കൂപ്പവേ
ഗമിച്ചിടുന്നു പാപമൊക്കെ, മുക്തനായിടുന്നവന്‍

No comments:

Post a Comment