Sunday, 16 November 2014

സച്ചിദാനന്ദം

സച്ചിദാനന്ദസ്വരൂപമേ നിന്നെ ഞാന്‍

സ്വര്‍ണ്ണബിംബങ്ങളില്‍ കണ്ടതില്ല

വ്യര്‍ത്ഥമനര്‍ത്ഥം പുലമ്പുന്ന നാവിലും
കൊട്ടാരക്കെട്ടിലും കണ്ടതില്ല

കണ്ടില്ല പൊന്നമ്പലത്തി,ലതിഗൂഢം
സത്യമൊളിക്കുന്നഗ്രന്‍ഥത്തിലും


ദ്വാരക വിട്ടു തിരയുമ്പോള്‍ കണ്ടു ഞാന്‍
അബലയാം ഗോപികാമാനസത്തില്‍
നിഷ്കാമഭക്തി തന്‍ മൂര്‍ത്തിയായ് നില്‍ക്കുമാ
ഭക്തകുചേലന്റെയുള്‍ത്തടത്തില്‍
ആയുധമേന്തിയ നിന്റെ മുന്നില്‍ മന്ദ-
ഹാസം പൊഴിക്കും പിതാമഹനില്‍
ഇല്ലയെന്നോതിലും കാണാനുള്ളാവേശം
തൂണുപൊളിക്കുമസുരഹൃത്തില്‍
നിന്നെ സ്മരിച്ചു ഭയത്താലെ നാളുകള്‍
തള്ളി നീക്കും കംസരാജനുള്ളില്‍
മോക്ഷേച്ഛ നിന്ദയായോതും ശിശുപാല-
യാദവശൃഷ്ഠന്റെ ഹൃത്തടത്തില്‍
കാരുണ്യം പൈതലില്‍ രൂപമായ് ഭൂവിതില്‍
വന്ന കാരാഗൃഹബന്ധനത്തില്‍
മറ്റാരുമാശ്രയമില്ലെന്നറിയുന്ന
ഉത്തര തന്‍ മാതൃമാനസത്തില്‍
കാപട്യലേശവുമില്ലാതെ പുഞ്ചിരി
തൂകുന്ന പൈതലിന്‍ കണ്ണുകളില്‍
തക്ഷകദംശമാം കര്‍മ്മഫലത്തിനായ്
ദേഹം വെടിഞ്ഞ പരീക്ഷിത്തിനുള്ളില്‍
കണ്ണിനു കണ്ണായി കാണുന്നതൊക്കെയായ്

കാരുണ്യമായ് നിന്നെ കാണുന്നു ഞാന്‍

മണ്ണിലും വിണ്ണിലുമെങ്ങും നിറയൊന്നൊ-

രേകമാം സത്യമായ് കാണുന്നു ഞാന്‍

No comments:

Post a Comment