Saturday, 1 November 2014

വംശസ്ഥം

ലക്ഷണം: ജതങ്ങൾ വംശസ്ഥമതാം ജരങ്ങളും
0-0/--0/0-0/-0-

ഗണേശ! കാരുണ്യമൊടെത്തിയെന്നുമേ

തുണയ്ക്കണം ഭക്തിയുമേക മുക്തിയും

ഗുണങ്ങളല്ലാത്മവിശുദ്ധിയേകുവാ-

നണഞ്ഞിടേണേ മനതാരിലീശ്വരാ

ജനിച്ച നാള്‍ തൊട്ടിതുനാള്‍ വരേയ്ക്കു ഞാന്‍
ജപിച്ചതേയില്ലൊരുമാത്രയെങ്കിലും
തുണച്ചിടാനായ് മമ വാഴ്വിലെന്നുമേ
മടിച്ചിടാതെത്തുക ഷണ്മുഖാ ഭവാന്‍

നിനച്ചതെല്ലാം ചില നേരമുണ്മയായ്
നിനക്കു കാണായ് വരു,മാകയാല്‍ സദാ
നിനയ്ക്കണം നല്ലതു മാത്രമെപ്പൊഴും
മനപ്രയാസങ്ങളകന്നിടാന്‍ സഖേ

മനപ്രയാസങ്ങളകന്നുപോകുവാന്‍

കനിഞ്ഞുനീ വന്നിടുകെന്റെ മാനസേ

വിനായകാ നിന്‍ കൃപ ഭക്തിയായ് സദാ

മനസ്സിനേകീടുക ശാന്തിമാര്‍ഗ്ഗവും

തനിച്ചു പോകേണ്ടൊരു യാത്രയീവിധം

നിനയ്ക്കണം ജീവിതമെന്നിരിയ്ക്കിലും

ജനിച്ച നാള്‍ തൊട്ടിതുനാള്‍ വരേയ്ക്കുമേ

കനിഞ്ഞു താങ്ങായവരെന്റെ കൂട്ടുകാര്‍

നിനച്ച പോല്‍ തന്നെ വരുന്നതല്ല, കേള്‍
മനുഷ്യനീ വാഴ്വിലെ യാത്രയെങ്കിലും
തനിച്ചു നിര്‍ത്താതെ തുണയ്ക്കു വന്നിടും
കനിഞ്ഞു താങ്ങായമരും കൃപാബലം
കനിഞ്ഞ നിന്‍ സൃഷ്ടിയിലെന്തിനീശ്വരാ
വിനാശവും ചേര്‍ത്തു രചിപ്പതെപ്പൊഴും
നിനക്കിതെല്ലാം ചെറുലീലയായിടാ-
മെനിക്കിതേകുന്നതു കണ്ണുനീരഹോ




ഭവിപ്പതെല്ലാം കൃപയായി നിത്യവും

ശ്രവിപ്പതോ നിന്നപദാനമായിയും

നിനയ്പതായ് തന്നെ വരാനഹര്‍നിശം

ഭജിപ്പു ഞാന്‍ ശ്രീഹരി! നിന്‍ പദാംബുജം

മനുഷ്യനായ് നല്ലൊരു ജന്മമേകിയി-
ട്ടെനിക്കു താങ്ങായ് പല നാള്‍ കഴിച്ചതും
നിനക്കു ഞാന്‍ നല്കിയ നോവുമൊട്ടുമേ
നിനച്ചിടാതുള്ള കൃപയ്ക്കു കൂപ്പിടാം

* പതിച്ചുവോ സൂര്യനുമാഴിതന്നിലായ് ?
ചതിച്ചതോ ? ലോകമിരുട്ടിലാണ്ടുവോ ?

കുതിച്ചവന്‍ വാനിലണഞ്ഞിടും ദൃഢം

പ്രതീക്ഷ താനത്രെ മനുഷ്യനാശ്രയം




* ഒരു സമസ്യാപൂരണം

കരിഞ്ഞുപോം ദേഹമിതോര്‍ത്തുമത്ഭുതം

ചൊരിഞ്ഞു പോല്‍ ബാണമനംഗനന്നഹോ !

മരിച്ചതില്ലത്രെ, മനസ്സിലുണ്ടവന്‍

മരിയ്ക്കുമോ നന്മയെഴുന്നതേതുമേ ?




എരിഞ്ഞിടാം ദേഹമിതെങ്കിലും സഖേ
കരിഞ്ഞിടാ മാനസവാടി തന്നിലായ്
വിരിഞ്ഞതാം പൂവുകളൊക്കെ നാളെ പൂ-
ശരങ്ങളായ് തന്നെ വരുന്നതല്ലയോ ?

കരിഞ്ഞു പോകട്ടെയിതെന്തിനായ് വൃഥാ
'മരിച്ചിടാം ദേഹ'മിതോര്‍ത്തുമായിടാം
മരിച്ചിടാതെന്നുമിരുന്നിടാന്‍ സ്വയം
കരിഞ്ഞുപോയ് മര്‍ത്ത്യമനസ്സിലായവന്‍

വിരിഞ്ഞതാം പൂവിനകത്തു തേന്‍ കണം

നിറഞ്ഞിടാന്‍ കാരണമെന്തതൊന്നു താന്‍

പിറന്ന നാള്‍ തൊട്ടു കൃപാകടാക്ഷമാ-

യറിഞ്ഞതും ദൈവവുമെന്നു ചൊല്ലിടാം

മറഞ്ഞിടാതെന്റെ മനസ്സിലെപ്പൊഴും
നിറഞ്ഞു കാണുന്നൊളിയായി നിന്‍ കൃപ

വിരിഞ്ഞതാം പൂവിലെ തേന്‍ കണക്കെ ഞാ-
നറിഞ്ഞിടാനായ് വരമേകുകംബികേ

മരിച്ചു പോമെന്നതുമാത്രമല്ലയെ-
ന്നറിഞ്ഞു ഞാന്‍ നോവിലെരിപ്പതെന്നുമേ
കരഞ്ഞു പോകും പല നോവു നീറ്റിലും
മരിക്കുവാനും കഴിയാതെ പോവുകില്‍


No comments:

Post a Comment