Tuesday, 9 April 2013

പരീക്ഷിത്ത്

മാതൃഗര്‍ഭത്തിലന്നൊരുനാളിലെന്‍ 
ജീവനാപത്തിലകപ്പെട്ടകാലം 
അന്നു ഞാന്‍ കണ്ടോരാ ബ്രഹ്മസ്വരൂപനെ 
പിന്നിന്നാള്‍ വരെയ്ക്കുമേ കണ്ടതില്ല
 
ചെയ്തു തെറ്റെന്നഹന്ത പെരുത്തന്ന് ഞാന്‍ 
കാനനം തന്നിലലഞ്ഞിടുമ്പോള്‍ 
ചെയ്തോരു തെറ്റിന്റെ പാപമെരിക്കുന്നു 
കാണവതില്ല നീ ഇന്നെനിയ്ക്ക്
 
തെല്ലുമേയോര്‍ക്കാതാ താപസദേഹത്തില്‍ 
ജഡസര്‍പ്പം ഞാനണിയിച്ചതെന്തേ 
താപസശാപത്തിന്‍ നീറുന്നെന്‍ ചിത്തവും 
കാലത്തില്‍ കേളികളിന്നാരറിവൂ
 
തക്ഷകദംശമെരിക്കുമെന്‍  ദേഹ
മെന്നൊരുഭീതിയെനിയ്ക്കില്ലതന്നെ
ഇന്നല്ല നാളെയോ, എന്നാകിലും ദേഹവും, 
ഒരു തീയിലെരിഞ്ഞടങ്ങുന്നതല്ലേ
 
ഏറുമഹന്തയില്‍ നീറുന്നു എന്മനം 
ബ്രഹ്മാസ്ത്രഭീതനാം പൈതല്‍ പോലെ
എന്നില്‍ വളര്‍ന്നോരഹന്തയടങ്ങാതെ
ദേഹമെരിക്കതിലെന്തുകാര്യം
 
കണ്ണാ നീ വരികയെന്നരികിലായ് വീണ്ടും 
എന്നേറുമഹന്തയറുത്തെറിക 
സത്യപ്രകാശമാം ബ്രഹ്മസ്വരൂപമായ്
നിത്യവുമെന്നിലമര്‍ന്നരുള്‍ക

No comments:

Post a Comment