Sunday, 28 April 2013

സമര്‍പ്പണം

കാലങ്ങള്‍ മുമ്പൊരു ചില്ലുകൊട്ടാരത്തില്‍
ഞാനും ചിലനാള്‍ കഴിച്ചിരുന്നു
ചില്ലുകൊട്ടാരത്തിന്‍ചില്ലിലെന്‍ രൂപവും
ദര്‍പ്പണദൃശ്യമായ് കണ്ടിരുന്നു

ആരൂപം കണ്ടുവളര്‍ന്നെന്‍ മനസ്സിലും
ഞാനെന്നഹന്തയിതെന്തുകഷ്ടം
ഞാനെന്നഹന്തയാല്‍ ലോകം മറന്നു ഞാനാ-
മുഖം നോക്കിരസിച്ചിരുന്നു

കാലനായെത്തിയകാലത്തിന്‍ കാറ്റിലെന്‍
ചില്ലുകൊട്ടാരം തകര്‍ന്നടിഞ്ഞു
ഇന്നാനിലത്തു ഞാന്‍ കാണുന്നു ചില്ലുകള്‍
ചില്ലിന്റെ ചീളുകള്‍ മാത്രമല്ലോ

ഞാനെന്‍കരം കൊണ്ടുതേടുന്നു ചില്ലിന്റെ
കൂമ്പാരം തന്നിലിന്നേകനായി
പൊട്ടിയചില്ലിന്റെചീളിനാലെന്‍ വിരല്‍ത്തുമ്പി-
ലൊരുതുള്ളി ചോരതിങ്ങി

ആ ചുടുചോരനനഞ്ഞൊരുപൂച്ചെടി
ചെമ്പനിനീരിന്റെ പൂവിടര്‍ത്തി
ചെമ്പനിനീര്‍ പൂക്കളോരോന്നെടുത്തു ഞാന്‍
ചന്തമേറുന്നൊരുഹാരമാക്കി

ചെന്താമരക്ഷന്റെ പാദപത്മത്തിലര്‍പ്പണം
ചെയ്യുവാനായിട്ടൊരുങ്ങിടുന്നു
ചന്തമേറും നിന്റെ രൂപമെന്നുള്ളിലായ്
സന്തതം കാണാന്‍ കൊതിച്ചിടുന്നു

No comments:

Post a Comment